ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനു പകരം കൺസർവേറ്റീവ് പാർട്ടി പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനും മുൻ ചാൻസലറുമായ ഋഷി സുനാകിനെ പിൻതള്ളി, വിദേശകാര്യമന്ത്രി ലിസ് ട്രസ് മുന്നേറുന്നതായി പുതിയ സർവേ.
പുതിയ നേതാവിനെ കണ്ടെത്താൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളിൾക്കിടയിലെ പോളിംഗ് പുരോഗമിക്കുകയാണ്. ദ ടൈംസിനുവേണ്ടി യുഗോവ് നടത്തിയ സർവേയിൽ ലിസ് ട്രസിന് 69 ശതമാനവും സുനാകിന് 31 ശമതാനവുമാണു പിന്തുണ. 38 ശതമാനം ലീഡോടെ ലിസ് ട്രസ് മുന്നേറുകയാണ്. ജൂലൈ 20ന് പുറത്തുവന്ന സർവേയിൽ ലിസ് ട്രസിന് 62 ശതമാനവും സുനാകിന് 38 ശതമാനവുമായിരുന്നു പിന്തുണ.
ആദ്യഘട്ട പ്രചാരണത്തിൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാൻ 21 ശതമാനം ട്രോയി അംഗങ്ങളാണു താത്പര്യം പ്രകടിപ്പിച്ചിരുന്നത്.
എന്നാൽ, പ്രചാരണം അന്തിമഘട്ടത്തിലേക്ക് എത്തിയതോടെ പക്ഷം ചേരാതെ നിൽക്കുന്നവരുടെ എണ്ണം 13 ശതമാനത്തിലേക്കു ചുരുങ്ങി. ലിസ് ട്രസിന്റെ പിന്തുണ വർധിച്ചതാണ് ഇതിനു കാരണം. കൺസർവേറ്റീവ് പാർട്ടി തെരഞ്ഞെടുപ്പ് ഫലം സെപ്റ്റംബർ അഞ്ചിനു പുറത്തുവരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വളരെ വ്യത്യസ്തമായ ഒരു ആദ്യകുർബാന സ്വീകരണ ചടങ്ങ് നടത്തിയെടുക്കുവാൻ സാധിച്ചു എന്ന സന്തോഷത്തിലാണ് ചിറ്റിലപ്പള്ളി കുഞ്ഞാപ്പു കുടുംബം. സാധാരണയിൽ നിന്നും വ്യത്യസ്തമായി യൂറോപ്യൻ ശൈലിയിലുള്ള വസ്ത്രധാരണവും ചടങ്ങുകളുമാണ് ഈ ചടങ്ങിനെ ശ്രദ്ധേയമാക്കിയത്. ചിറ്റിലപ്പള്ളി കുഞ്ഞാപ്പു കുടുംബത്തിലെ മാർട്ടിൻ കെ ജോസഫിന്റെയും രാജാ കെ ജോസഫിന്റെയും മക്കളായ ഡിയോണിന്റെയും ഷോണിന്റെയും ആദ്യകുർബാന സ്വീകരണ ചടങ്ങാണ് യൂറോപ്യൻ രീതിയിലുള്ള ശൈലികൾ കൊണ്ട് വ്യത്യസ്തമായത്. കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും ഏതെങ്കിലും തരത്തിലുള്ള വ്യത്യസ്ത അനുഭവം കൊണ്ടുവരുവാൻ തങ്ങൾ ശ്രമിക്കാറുണ്ടെന്ന് യുകെയിലെ ബെർമിംഹാമിൽ സ്ഥിരതാമസമാക്കി കോൺഫിഡൻസ് ഗ്രൂപ്പ് എന്ന സ്ഥാപനം നടത്തിവരുന്ന മാർട്ടിൻ കെ ജോസഫ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
മാർട്ടിനും കുടുംബവും
കണിമംഗലത്ത് പരേതനായ ചിറ്റിലപ്പള്ളി കുഞ്ഞാപ്പു ജോസഫിനും മറിയാമ്മയ്ക്കും 5 ആൺമക്കളും ഒരു മകളും ഉൾപ്പടെ ആറ് മക്കളും 14 കൊച്ചുമക്കളുമാണ് ഉള്ളത്. ഇപ്പോഴും വളരെ ഊർജ്ജസ്വലതയോടെ കുടുംബത്തെ നയിക്കുന്ന മറിയാമ്മ, വളരെ വേഗത്തിൽ ബൈബിൾ പകർത്തിയെഴുതി എന്ന ഖ്യാതിക്കും ഉടമയാണ്. ദൈവപരിപാലനയിൽ കുടുംബത്തെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നതാണ് തന്റെ സന്തോഷം എന്ന് മറിയാമ്മ പറഞ്ഞു.
കുഞ്ഞാപ്പു ജോസഫിൻെറയും മറിയാമ്മയുടെയും ആറു മക്കളിൽ ഏറ്റവും മുതിർന്നയാളായ സുനിൽ കെ ജോസഫിനും ഭാര്യ ബിൻസി സുനിലിനും അനഘ സുനിൽ, അനൽ സുനിൽ എന്നീ രണ്ട് മക്കളാണ് ഉള്ളത്. രണ്ടാമത്തെ മകൻ ജോർജ് ജോസഫും ഭാര്യ ജോയ്സി ജോർജും കുവൈറ്റിൽ സ്ഥിരതാമസമാണ്. ഇവർക്ക് എബിതാ ജോർജ്, നിവേദിത ജോർജ്, എവിൻ ജോർജ് എന്നീ മൂന്ന് മക്കളാണ് ഉള്ളത്. മൂന്നാമത്തെ മകളായ ഡോ . ജീനാ ജോസഫും ഭർത്താവ് ജോസഫ് വർഗീസുമാണ്. യു എസിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് അലൻ ജോസഫ്, ആൽബർട്ട് ജോസഫ്, ആൾഡൻ ജോസഫ് എന്നീ മൂന്ന് മക്കളാണ് ഉള്ളത്. നാലാമത്തെ മകനായ ജിജോ കെ ജോസഫും ഭാര്യ ബെറ്റി ജിജോയും മക്കളായ ആരോൺ ജിജോയും, ആർവിൻ ജിജോയും ഓസ്ട്രേലിയയിൽ സ്ഥിരതാമസമാണ്. അഞ്ചാമത്തെ മകനായ മാർട്ടിൻ കെ ജോസഫും ഭാര്യ പ്രേമ മാർട്ടിനും യുകെയിൽ സ്ഥിരതാമസമാണ്. മാർട്ടിൻ യുകെയിൽ മോർഗേജ്, ടൂർസ് ആൻഡ് ട്രാവൽസ് എന്നിവകൾ കൈകാര്യം ചെയ്യുന്ന കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയാണ്. ഡെലിന, ലിയോണ, ഡിയോൺ എന്നിവരാണ് ഇവരുടെ മക്കൾ. ഏറ്റവും ഇളയ മകനായ രാജാ കെ ജോസഫും ദീപ്തി രാജയും ബഹ്റൈനിൽ സ്ഥിരതാമസമാണ് . ഇവർക്ക് ഷോൺ എന്ന ഒരു മകനാണ് ഉള്ളത്. ഇതിൽ മാർട്ടിൻ കെ ജോസഫിന്റെ മകനായ ഡിയോണിന്റെയും, രാജാ ജോസഫിന്റെ മകനായ ഷോണിന്റെയും ആദ്യകുർബാനയാണ് കുടുംബം വ്യത്യസ്തമായ രീതിയിൽ നടത്തിയത്.
കുമളി ചക്കുപള്ളം സ്വദേശിനിയായ 22 വയസ്സുകാരിയായ സ്റ്റാഫ് നേഴ്സ് ഫെബയും അവരുടെ അപ്പച്ചനും ഇളയ സഹോദരിയും തിരുവല്ല തോണിപ്പാടത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് വളരെ ദാരുണമായി മരണമടഞ്ഞതിൻെറ വേദനയിലാണ് ലോകമെങ്ങുമുള്ള മലയാളി നേഴ്‌സിംഗ് സമൂഹം . ഇനി കുടുംബത്തിൽ അവശേഷിക്കുന്നത് ഫെബയുടെ അമ്മ ഷാന്റി മാത്രമാണ് .
ബിഎസ്‌സി നേഴ്സിംഗ് കഴിഞ്ഞ് യുകെയിലേയ്ക്ക് പോകാനായി ഒഇടി പഠിക്കുകയായിരുന്നു ഫെബ. ഫെബയും അച്ഛനും സഹോദരിയും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ വശം ഇടിഞ്ഞു തോട്ടിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയെ തുടർന്ന് തോട്ടിൽ ഉയർന്ന ജലനിരപ്പും ശക്തമായ കുത്തൊഴുക്കും ഉണ്ടായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം കാർ തോട്ടിൽ മുങ്ങിക്കിടന്നു. സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് അതിലുണ്ടായിരുന്ന വരെ പുറത്തെടുത്തു എങ്കിലും ആരെയും രക്ഷിക്കാനായില്ല.
പത്തനംതിട്ട തിരുവല്ല, തോണിപ്പാടം കല്ലുപാലം എന്ന സ്ഥലത്ത് വച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. തിരുവല്ല എംജിഎം മുത്തൂറ്റ് കോളേജ് ഓഫ് നേഴ്സിംഗിൽ നിന്നാണ് ഫെബ ബിഎസ്‌സി നഴ്സിംഗ് പഠനം പൂർത്തിയാക്കിയത് .
ഫെബയുടെ പിതാവ് വിഎം ചാണ്ടി മാത്യു റാന്നി പൂവൻമല ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ആണ് . സഹോദരി ബ്ലെസി വി ചാണ്ടി പരുമല മാർ ഗ്രിഗോറിയസ് കോളേജിൽ ബിസിഎ വിദ്യാർത്ഥിനിയാണ്. ഇവർ പത്തുവർഷത്തോളമായി പത്തനംതിട്ട കുമ്പനാട് എന്ന സ്ഥലത്താണ് താമസിക്കുന്നത്.
രണ്ട് വന്‍കരകള്‍, 35 രാജ്യങ്ങള്‍, 30,000 കിലോമീറ്റര്‍, 450 ദിവസം. കേരളത്തില്‍നിന്ന് ലണ്ടനിലേക്ക് സൈക്കിളില്‍ പുറപ്പെടാനൊരുങ്ങുമ്പോള്‍ കോഴിക്കോട്ടുകാരന്‍ ഫായിസ് അഷ്‌റഫ് അലിക്ക് പിന്നിടാനുള്ള ദൂരമാണത്. തലക്കുളത്തൂര്‍ സ്വദേശി ഫായിസിന്റെ യാത്ര ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തുനിന്ന് തുടങ്ങും.
എന്‍ജിനിയറായ ഫായിസിന് സൈക്കിള്‍യാത്രകള്‍ ഹരമായിട്ട് ഏതാനുംവര്‍ഷമായി. അഞ്ചുവര്‍ഷത്തോളം എന്‍ജിനിയറായി ജോലിചെയ്തു. പിന്നീട് 2015ല്‍ വിപ്രോയിലെ ജോലി രാജിവെച്ചു. പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് സൗദിയില്‍നിന്ന് നാട്ടിലെത്തിയത്.
അക്കാലത്താണ് സൈക്കിളിലൂടെ ആരോഗ്യമെന്ന ചിന്തയിലേക്കെത്തിയത്. ജോലിചെയ്യാതിരുന്ന സമയത്ത് മനസ്സിന് ഉണര്‍വേകാനായി 2019ല്‍ ഒരു യാത്ര നടത്തി, സിങ്കപ്പൂരിലേക്ക്. 104 ദിവസമെടുത്തായിരുന്നു ആ യാത്ര.
ആ യാത്ര നല്‍കിയ ആത്മവിശ്വാസമാണ് ലണ്ടന്‍യാത്രയ്ക്കുള്ള ഊര്‍ജം. ഇന്ത്യയില്‍ 30 ദിവസം ഉണ്ടാകും. അതുകഴിഞ്ഞ് മസ്‌കറ്റിലേക്ക് പോകും. അവിടെനിന്നാണ് തുടര്‍യാത്രകള്‍. പാകിസ്താന്‍ ഒഴിവാക്കിയാണ് യാത്ര. ഒമാന്‍, യു.എ.ഇ., സൗദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഇറാക്ക്, ഇറാന്‍, അസര്‍ബയ്ജാന്‍, ജോര്‍ജിയ, തുര്‍ക്കി വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കും.
ഏതാനും ജോടി വസ്ത്രം, സൈക്കിള്‍ ടൂള്‍സ്, സ്ലീപ്പിങ് ബാഗ്, ക്യാമറ തുടങ്ങിയവയൊക്കെയാണ് ഒപ്പം കരുതുന്നത്. ദിവസം 80 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാണ് തീരുമാനം. ”റോട്ടറി ക്ലബ്ബ് അംഗമായതിനാല്‍ ചില സ്ഥലങ്ങളില്‍ അവര്‍ താമസവും ഭക്ഷണവും ഒരുക്കും.
അല്ലാത്ത സ്ഥലത്ത് ടെന്റടിച്ച് കഴിയുകയോ ആരാധനാലയങ്ങളില്‍ വിശ്രമിക്കാനോ ആണ് ഉദ്ദേശിക്കുന്നത്. യാത്രാച്ചെലവ് സ്‌പോണ്‍സര്‍മാര്‍ വഴി കണ്ടെത്തണം. പക്ഷേ ഇതുവരെ അതായിട്ടില്ല”ഫായിസ് പറഞ്ഞു. റൈഡിങ് ഗ്രൂപ്പ് എക്കോവീലേഴ്‌സ് ഇന്ത്യയും പിന്തുണയ്ക്കുന്നുണ്ട്.
ശരീരത്തിന്റെയും മനസ്സിന്റെയും സൗഖ്യം, പരിസ്ഥിതിസൗഹൃദയാത്ര, മലയാളനാടിന്റെ സംസ്‌കാരവും ഭംഗിയും ലോകംമുഴുവന്‍ എത്തിക്കുക തുടങ്ങിയ വിവിധലക്ഷ്യങ്ങള്‍ യാത്രയ്ക്കുണ്ട്. 25 സര്‍വകലാശാലകളും 150 സ്‌കൂളുകളും യാത്രയ്ക്കിടെ സന്ദര്‍ശിക്കും.
ഭാര്യ അസ്മിന്‍ ഫായിസും മക്കള്‍ ഫഹ്‌സിന്‍ ഒമറും അയ്‌സിന്‍ നഹേലും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും യാത്രയ്ക്ക് കരുത്തുപകരുന്നുണ്ട്.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കീത്തിലിയിലെ സെന്റ്. ആന്‍സ് കാത്തലിക് ദേവാലയത്തില്‍ ഭാരതത്തിലെ ആദ്യ വിശുദ്ധ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തിനിര്‍ഭരം കൊണ്ടാടി. ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് റവ. ഫാ. ഷോണ്‍ എലിയറ്റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലാറ്റിന്‍ റൈറ്റില്‍ ആഘോഷമായ ദിവ്യബലി നടന്നു. പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ ആരംഭിച്ച തിരുകര്‍മ്മള്‍ക്ക് മുന്നോടിയായി ഭാരത വിശുദ്ധയുടെ ജീവിത ചരിത്രം ഫാ. ഷോണ്‍ പാശ്ചാത്യ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ പ്രാദേശികരുള്‍പ്പെടെ നൂറ് കണക്കിന് മലയാളികള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം സ്ഥാപിച്ചിരിക്കുന്ന അള്‍ത്താരയിലേയ്ക്ക് പ്രദക്ഷിണമാരംഭിച്ചു. തുടര്‍ന്ന് വിശുദ്ധയുടെ രൂപത്തിന്റെ മുമ്പില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.
ഭാരതത്തിലെ ആദ്യ വിശുദ്ധയോടുള്ള ഭക്തിസൂചകമായി വത്തിക്കാന്‍ സ്‌ക്വയറില്‍ ആദ്യമായി ആലപിച്ച ഗാനം കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വീണ്ടും മുഖരിതമായി. കീത്തിലി മലയാളി സമൂഹം ഒന്നായി ആലപിച്ച മലയാളഗാനത്തിനെ നിര്‍ത്താതെയുള്ള കരഘോഷത്തോടെയാണ് പ്രാദേശീക സമൂഹം സ്വീകരിച്ചത്.
2001 ന്റെ ആരംഭ ദിശയിലാണ് കീത്തിലിയില്‍ മലയാളികള്‍ എത്തിതുടങ്ങിയത്. ഇരുപതോളം കുടുംബങ്ങളാണ് ആദ്യമെത്തിയത്. 2008 അവസാനത്തോടെ അത് അമ്പതോളം കുടുംബങ്ങളായി ഉയര്‍ന്നു. പിന്നീട് 2020 മുതലാണ് മലയാളികളുടെ രണ്ടാം വരവ് ആരംഭിച്ചത്. ഇരുന്നൂറില്‍പ്പരം കുടുംബങ്ങള്‍ ഇപ്പോള്‍ യോര്‍ക്ഷയറിലെ കൊച്ചു ഗ്രാമമായ കീത്തിലിയിലെത്തിക്കഴിഞ്ഞു. NHS ന്റെ ഭാഗമായ ഏയര്‍ഡേല്‍ ഹോസ്പിറ്റല്‍ കേന്ദ്രമായാണ് എല്ലാവരും ജോലി ചെയ്യുന്നത്.
നാടുവിട്ട് പുതുതായി കീത്തിലിയില്‍ എത്തിയ മലയാളികള്‍ക്ക് ജാതിമതഭേദമെന്യേ ആശ്രയമായി നിലകൊണ്ട ആദ്ധ്യാത്മിക ഭവനമാണ് കീത്തിലി സെന്റ് ആന്‍സ് ദേവാലയം. തുടക്കത്തില്‍ ഉണ്ടായിരുന്ന ഫാ. ഷോണ്‍ ഗില്ലിഗണും പിന്നീടെത്തിയ കാനന്‍ മൈക്കിള്‍ മക്രീടിയും മലയാളികള്‍ക്ക് എല്ലാ പിന്തുണയുമായി മുന്നോട്ടുവന്നു. മലയാളികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഈ വൈദീകര്‍ തല്പരരായിരുന്നു. മാമ്മോദീസ, ആദ്യകുര്‍ബാന സ്വീകരണം, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകളും മലയാളികള്‍ക്കായി പിന്നീട് നടത്തപ്പെട്ടു. സെന്റ് ആന്‍സ് ദേവാലയത്തിന്റെ കീഴിലുള്ള സെന്റ്. സ്‌കൂളും കീത്തിലിയിലെത്തിയ മലയാളികള്‍ക്ക് ആദ്യ കാലങ്ങളില്‍ ആശ്വാസമായി നിലകൊണ്ടു.
2010 ല്‍ കാനന്‍ മൈക്കിള്‍ മക്രീഡിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍, അക്കാലത്ത് കീത്തിലിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്ന റവ. ഫാ. സജി തോട്ടത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് നൊവേന പ്രാര്‍ത്ഥനകളും തിരുന്നാളുകളും കാലാകാലങ്ങളില്‍ നടത്തിയിരുന്നു. ലീഡ്‌സ് രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിന്‍സി രൂപപ്പെട്ടപ്പോള്‍ തിരുക്കര്‍മ്മങ്ങള്‍ ലീഡ്‌സിലേയ്ക്ക് മാറ്റിയെങ്കിലും വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ വളെരെ ലളിതമായി സെന്റ് ആന്‍സ് ദേവാലയത്തില്‍ നടത്തപ്പെട്ടിരുന്നു.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലീഡ്‌സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ് സ്റ്റോക്, സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവക വികാരി റവ. മാത്യൂ മുളയൊലില്‍ എന്നിവര്‍ കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം സ്ഥാപിച്ച അള്‍ത്താര സന്ദര്‍ശിച്ചവരില്‍ പ്രമുഖരാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൻെറ ഭാഗമായതിൻെറ സന്തോഷത്തിലാണ് യുകെ മലയാളിയായ ഷാജി പി പൂഴിപ്പറമ്പിൽ . ഗെയിംസിലെ പ്രധാന ഇനമായ ബാസ്ക്കറ്റ്ബോൾ ഫീൽഡിലേയ്ക്ക് വോളന്റീയറായി തെരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യൻ വ്യക്തിയാണ് ഷാജി . കേരള സംസ്ഥാന ബാസ്ക്കറ്റ്ബോൾ ടീം അംഗവും പോലീസ് ബാസ്ക്കറ്റ്ബോൾ ടീം പ്ലെയറുമായിരുന്നു ഈ യുകെ മലയാളി
ഗെയിംസ് ട്രയൽസിൽ പ്രത്യേകം പങ്കെടുക്കുകയും ലൈവ് സ്ട്രീം ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യയുടെ പരീക്ഷണഘട്ടത്തിൽ പങ്കെടുക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. ഈ അവസരത്തിൽ തൻറെ കളി മികവും കായിക അഭ്യാസവും കൊണ്ട് സഹകളിക്കാരുടെയും കാണികളുടെയും പ്രത്യേകം അഭിനന്ദനം നേടിയെടുക്കാനും ഷാജിക്ക് സാധിച്ചു.
ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്തിലെ ഈ അപൂർവ്വമായ മലയാളി സാന്നിധ്യം യുകെ മലയാളികൾക്ക് പ്രത്യേക അഭിമാന നിമിഷമായി. കോമൺവെൽത്ത് ഗെയിംസിലെ വോളന്റിയറിന് അപേക്ഷിച്ചപ്പോൾ എവിടെയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബാസ്ക്കറ്റ്ബോളിൽ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഷാജി മലയാളം യുകെയോട് പറഞ്ഞു. അതിലുപരി ബാസ്കറ്റ് ബോളിന്റെ പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടിൽ തന്നെ അവസരം ലഭിച്ചത് സ്വപ്നതുല്യമായിരുന്നെന്ന് ഷാജി പറഞ്ഞു. മെയിൻ കോർട്ടിലെ റിഹേഴ്സൽ മത്സരങ്ങളിൽ കളിക്കാൻ പറ്റിയതിൻെറയും അവിടുത്തെ വോളണ്ടിയർ ടീമിലെ ഏക ഇന്ത്യക്കാരൻ ആയതിന്റെയും സന്തോഷത്തിലും അഭിമാനത്തിലുമാണ് ബാസ്ക്കറ്റ് ബോൾ കളിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഈ കളിക്കാരൻ . കൂടുതൽ മലയാളികൾ ഇങ്ങനെയുള്ള അവസരങ്ങളിൽ മുന്നോട്ടുവരണമെന്നാണ് തൻറെ ആഗ്രഹം എന്ന് അദ്ദേഹം വെളിപ്പെടുത്തി.
കേരളത്തിൽ വയനാട് ജില്ലയിലെ പുൽപള്ളിക്കടുത്ത് കബനി എന്ന സ്ഥലത്താണ് ഷാജിയുടെ സ്വദേശം . 1986 മുതൽ 89 വരെ തൃശൂർ കേരളവർമ്മ കോളേജ് വിദ്യാഭ്യാസ കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിക്കാൻ സാധിച്ചു. ആ കാലഘട്ടത്തിൽ തന്നെ യൂത്ത് ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ കേരളം വിജയിച്ചപ്പോൾ ഷാജി അതിന്റെ ഭാഗമായിരുന്നു. 1989 ജൂനിയർ നാഷണൽ മത്സരത്തിലും ഷാജി കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. കളി മികവിന്റെ ഭാഗമായി ഷാജിക്ക് 1990 -ൽ തന്നെ കേരള പോലീസിൽ ജോലി ലഭിച്ചു .
2000 – വരെ പോലീസിൽ കളിച്ച ഷാജി ഫെഡറേഷൻ കപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു. 2006 മുതൽ ഷാജി യുകെയിലാണ്. കോഴിക്കോട് കുറ്റിയാടി ചെമ്പനോട സ്വദേശിയായ ഭാര്യ ജെസ്സി ബർമിങ് ഹാം ചെസ്റ്റ് ക്ലിനിക്കിൽ നേഴ്സായി ജോലി ചെയ്യുന്നു. മക്കളായ എയ്ഞ്ജലീനും ലെസ് ലീനും നേഴ്സിംഗിന് പഠിക്കുകയാണ് . .
വെസ്റ്റ് യോർക്ക്ഷയറിലെ വെയ്ക്ഫീൽഡിൽ താമസിക്കുന്ന റോഷൻ കിടങ്ങന്റെ മാതാവ് തൃശ്ശൂർ വേലൂർ കിടങ്ങൻ ആന്റോയുടെ ഭാര്യയുമായ ഫിലോമിന (60 ) നിര്യാതയായി . മൃതസംസ്ക്കാരശുശ്രൂഷകൾ വേലൂർ സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിൽ വച്ച് തിങ്കളാഴ്ച (01-08-2022) ഉച്ചകഴിഞ്ഞ് 4 മണിക്ക് നടത്തപ്പെടും.
മക്കൾ :- റോഷൻ (യുകെ) , ബിന്ധിയ, പരേതനായ ജെറി.
മരുമക്കൾ :- സിജി (യുകെ) , ജോയ്
റോഷൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലിവര്‍പൂള്‍ : ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ് കേന്ദ്രമാക്കി വേൾഡ് മലയാളി കൗണ്‍സിലിന്റെ പുതിയ പ്രോവിന്‍സ് രൂപീകരിച്ചു. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി ആഗോള തലത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രണ്ടാമത്തെ പ്രൊവിന്‍സിനാണ് നോര്‍ത്ത് വെസ്റ്റില്‍ തുടക്കമായത്. ജൂലൈ 24ന് സൂം പ്ലാറ്റ് ഫോമിലൂടെ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോളി തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ശ്രീ ജോളി എം പടയാറ്റില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് ശ്രീ തോമസ് അറമ്പന്‍കുടി നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് പ്രോവിന്‍സിന്റെ രൂപീകരണം സംബന്ധിച്ച ഓദ്യോഗിക പ്രഖ്യാപനം നടത്തി. തുടര്‍ന്ന് നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് പ്രൊവിന്‍സ് ചെയര്‍മാന്‍ ശ്രീ ലിദീഷ്‌രാജ് പി തോമസ് നിയുക്ത ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. തദവസരത്തില്‍ പ്രോവിന്‍സ് രൂപീകരണത്തിന് ഗ്ലോബല്‍ റീജിയണല്‍ ഭാരവാഹികളുടെ നിസീ മമായ സഹകരണത്തിന് നന്ദി പറഞ്ഞിതിനൊപ്പം പ്രോവിന്‍സ് രൂപീകരണത്തിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ വേള്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് ശ്രീ ജിമ്മി മൊയലന്‍ ലോനപ്പന് നന്ദി പറയുകയും ചെയ്തു.
ശ്രീ പി സി മാത്യു, ശ്രീ ഗ്രിഗറി മേടയില്‍, ശ്രീ പിന്റോ കണ്ണംപള്ളി, ശ്രീ തോമസ് കണ്ണങ്കേരില്‍, ശ്രീ ജോസ് കുമ്പിളുവേലില്‍, ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, ശ്രീ രാജു കുന്നക്കാട് , ശ്രീ ബാബു ചെമ്പകത്തിനാല്‍ തുടങ്ങിയവര്‍ പുതിയ പ്രോവിന്‍സിനും നിയുക്ത ഭാരവാഹികള്‍ക്കും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ ഗോപാല പിള്ള നിയുക്ത ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയന്‍ സെക്രട്ടറി ശ്രീ ബാബു തോട്ടപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. ശ്രീമതി മേഴ്‌സി തടത്തില്‍ മോഡറേറ്ററായിരുന്നു.
പുതിയ ഭാരവാഹികളായി ലിദീഷ്‌രാജ് പി തോമസ് (ചെയര്‍മാന്‍), ലിജി ജോബി (വൈസ് ചെയര്‍മാന്‍), ഡോ. ബിന്റോ സൈമണ്‍ (വൈസ് ചെയര്‍മാന്‍, സെബാസ്ററ്യൻ ജോസഫ് (പ്രസിഡന്റ് ), ഫെമി റൊണാള്‍ഡ് തോണ്ടിക്കല്‍ (വൈസ് പ്രസിഡന്റ്), ബിനു വര്‍ക്കി (വൈസ് പ്രസിഡന്റ്), ആല്‍വിന്‍ ടോം (സെക്രട്ടറി) വിഷ്ണു നടേശന്‍ (ജോ. സെക്രട്ടറി), ലിന്റന്‍ പി ലാസര്‍ (ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് ഗണേശന്‍, വര്‍ഗീസ് ഐപ്പ്, ജിനോയ് മാടന്‍, സുനിമോന്‍ വര്‍ഗീസ്, ജിതിന്‍ ജോയി, ബെന്‍സണ്‍ ദേവസ്യ, ഷിബു പോള്‍ എന്നിവരാണ് ഏക്ടിക്യൂട്ടിവ് കമ്മറ്റി അഗംങ്ങള്‍. 1995 ലാണ് ന്യുജഴ്‌സി ആസ്ഥാനമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകൃതമായത്. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ 26 വരെ ബഹ്റൈനില്‍ നടന്ന പത്തൊന്‍പതാമത് ഗ്ളോബല്‍ സമ്മേളനത്തിന് ശേഷം ആദ്യമായി രൂപികരിക്കുന്ന പ്രൊവിന്‍സാണ് ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റിലേത്.
ലണ്ടൻ : പുതുതലമുറയുടെ നൃത്തവാസനെയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച “നടനം സ്കൂൾ ഓഫ് ഡാൻസ് നോർത്താ൦പ്ടൻ ” ഈ വർഷവും അരങ്ങേറ്റം സംഘടിപ്പിച്ചിരിക്കുന്നു.
സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം നൽകികൊണ്ടുള്ള ഈ വേദിയിൽ യുകെയിലെ കഴിവുറ്റ ഗായകരും പങ്കെടുക്കുന്നതായിരിക്കുമെന്ന് നൃത്ത അധ്യാപിക ജിഷ സത്യനാരായണൻ അറിയിച്ചു.
ആൻജലിൻ സെബി, അലീന ജിജി, എവിലിൻ ബിജോയ്, അൻജന സുരേഷ്, അഡോണ ചെറിയാൻ, കേസിയ ജിൻസൺ, ആൻജല ഇല്ലുകുടിയിൽ എന്നീ ഏഴ് വിദ്യാർത്ഥികളാണ് ഈ വർഷം അരങ്ങേറ്റം കുറിക്കുന്നവർ. ഇവർക്ക് പ്രോത്സാഹനവും, ഊർജവും നൽകാൻ മറ്റ് കലാകാരികളും രക്ഷാകർത്താക്കളും നിറഞ്ഞ മനസ്സോടെ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.
കളർ മീഡിയ യുകെയുടെ രംഗപടവും, ബീറ്റ്സ് യുകെയുടെ ശബ്ദവും, വെളിച്ചവും “അരങ്ങേറ്റം 2022” ന്റെ വേദിയെ അവിസ്മരണിയമാക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
Time and Venue
22 October 2022, 2pm -8pm.
Wooladle center for learning,
Wooldale road,
Northampton,
NN4 6TP.
“അറ്റുപോകാത്ത ഓര്‍മ്മകളെ” തേടി സംസ്‌ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം എത്തുമ്പോള്‍ ദുര്‍ഘടസന്ധികളില്‍ ഒപ്പം നിന്നവര്‍ക്കു നന്ദി പറഞ്ഞ് പ്രഫ. ടി.ജെ. ജോസഫ്. എഴുത്തുകാരനെന്ന നിലയില്‍ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. പൗരാണിക ചിന്തകള്‍ക്കടിമപ്പെടാതെ ജാതി, മത, വര്‍ണ, ലിംഗ ഭേദമെന്യേ ശാസ്‌ത്രാവബോധം ഉള്‍ക്കൊള്ളുന്ന വിശ്വപൗരന്മാരായി പുതുതലമുറ വളര്‍ന്ന് വരുമെന്നാണു പ്രതീക്ഷ.- പ്രഫ. ടി.ജെ. ജോസഫ് പറഞ്ഞു.
അവാര്‍ഡ് വാര്‍ത്തയെത്തുമ്പോള്‍ മകള്‍ ആമി, മരുമകന്‍ ബാലകൃഷ്‌ണ, കൊച്ചുമകന്‍ നീഹാന്‍ എന്നിവരോടൊപ്പം അയര്‍ലന്‍ഡിലെ ക്ലോണ്‍മെലിലായിരുന്നു അദ്ദേഹം. അയര്‍ലന്‍ഡില്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്ത് മാനവസാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ടി.ജെ. ജോസഫ് ശ്രമിച്ചിരുന്നു. സെപ്‌റ്റംബര്‍ മധ്യത്തോടെ നാട്ടില്‍ തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയ സമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച കൈവെട്ട് കേസ് 12 വര്‍ഷം പിന്നിട്ടപ്പോള്‍ നിലവില്‍ മുവാറ്റുപുഴയിലെ വീട്ടിലുള്ളത് അന്ന് ആ സംഭവത്തിന് ദൃക്‌സാക്ഷികളായ ജോസഫിന്റെ മാതാവ് ഏലിക്കുട്ടിയും സഹോദരി സി. മാരീസ് സ്‌റ്റെല്ലയും കൂട്ടായി ജോസഫിന്റെ മകന്‍ മിഥുന്‍, ഭാര്യ ലിസ് മരിയ, ഇവരുടെ മകന്‍ ആനന്ദ് എന്നിവരാണ്. ജോസഫിന്റെ ഭാര്യ സലോമി നേരത്തേ വിടവാങ്ങിയിരുന്നു. മത തീവ്രവാദികളുടെ ആക്രമണത്തിനു ശേഷം താന്‍ നേരിട്ട ദുരനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് “അറ്റുപോകാത്ത ഓര്‍മ്മകള്‍” എന്ന പേരില്‍ പ്രഫ. ടി.ജെ. ജോസഫ് ആത്മകഥ പ്രസിദ്ധീകരിച്ചത്.