ലണ്ടൻ . യു കെയിലെ മലയാളികൾക്കിടയിൽ ബെഡ്ഫോർഡ് ഷെയറിൽ താമസിക്കുന്ന ഡെന്നയെയും പിതാവ് ജോമോനെയും എല്ലാത്തിനും കട്ടക്ക് സപ്പോർട്ടുമായി നിൽക്കുന്ന മാതാവ് ജിൻസിയെയും സഹോദരൻ ഡിയോണെയും ആർക്കും പരിചയ പെടുത്തേണ്ട കാര്യമില്ല , കാരണം യു കെ യിൽ നടക്കുന്ന ഒട്ടുമിക്ക സംഗീതാനുബന്ധിയായ പരിപാടികളുടെയും സ്ഥിരം സാന്നിധ്യവും സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകരുമാണിവർ . യു കെ മലയാളികൾക്കിടയിലെ രണ്ടാം തലമുറയ്ക്ക് ഏറെ അഭിമാനമുയുർത്തുന്ന ഒരു കാര്യമാണ് ഇക്കുറി ഡെന്ന ജോമോനെക്കുറിച്ച് പറയാനുള്ളത്.
അറിയപ്പെടുന്ന ഗായികയും പ്രശസ്ത സംഗീത സംവിധായകയരായ പീറ്റർ ചേരാനെല്ലൂർ, ഫാ.ഷാജി തുമ്പേചിറയിൽ എന്നിവരുടെയടക്കം 12 ൽ അധികം ആൽബങ്ങളിൽ ഗാനങ്ങൾ ആലപിക്കുകയും 2019ലെ ബ്രിട്ടീഷ് മലയാളി യംഗ് ടാലന്റ് അവാര്‍ഡ് വിന്നറുമായ ഡെന്ന ആന്‍ ജോമോൻ തന്നെ രചന നിർവഹിച്ച മനോഹരമായ മ്യൂസിക് വീഡിയോ ആല്‍ബം റിലീസ് ചെയ്യുന്നു “വണ്‍സ് മീ” എന്നു പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് ആല്‍ബത്തിന് വരികളെഴുതിയതും , ആലപിച്ചതും , അഭിനയിച്ചതും ബെഡ്ഫോർഡ് നിവാസിയായ ഡെന്നാ ആന്‍ ജോമോനാണ്. ഈ ആൽബത്തിലെ ഗാനത്തിന് മനോഹരമായ സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത കീബോർഡിസ്റ്റും,നിരവധി ആൽബങ്ങൾക്കു സംഗീതം നൽകിയ ശ്രീ സന്തോഷ് നമ്പ്യാരാണ്.
വോക്സ് അഞ്ചല സ്റ്റുഡിയോസ് ലണ്ടന്‍ ആണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ഫിലിം മേക്കിങ് & ടീച്ചറായ എന്നിവ നിർവഹിച്ചിരിക്കുന്നത് നിരവധി തെന്നിന്ത്യൻ സിനിമകൾക്കു ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള അവാർഡ് വിന്നർ ഛായാഗ്രാഹകൻ ശ്രീ മധു അമ്പാട്ടിനൊപ്പം നിരവധി മലയാളം, തമിഴ്, തെലുങ്ക് സിനിമകൾക്ക് അസ്സോസിയേറ്റ് കാമറമാൻ ആയി ജോലി ചെയ്യുന്ന ശ്രീ ബോബി രാമനാഥനാണ്. ഈ ആൽബത്തിലെ ഗാനം റെക്കോർഡ് ചെയ്തിരിക്കുന്നത് സോണി സ്റ്റുഡിയോയ്ക്കുവേണ്ടി വർക്ക് ചെയ്യുന്ന പ്രശസ്ത വയലിനിസ്റ്റും സൗണ്ട് എൻജിനീയറുമായ ശ്രീ ഡേവിഡ് സ്മിത്ത് ആണ്. സ്റ്റീൽസ് ചെയ്തിരിക്കുന്നത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോഗ്രാഫി ഒഫീഷ്യൽ ഫോട്ടോഗ്രാഫർ സ്റ്റാൻലി തോമസാണ്. ഈ മനോഹരമായ പ്രണയ ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഈസ്റ്റ് സസ്സെക്സിലെ സെവൻ സിസ്റ്റേഴ്സ്ക്ലിഫ്സ് ബീച്ചിലും, വളരെ മനോഹരമായി സൂര്യാസ്തമയം ദൃശ്യമാകുന്ന വെസ്റ്റ് വിറ്റെറിങ് ബീച്ചിലുമാണ്. ഷോർട്ട് ഫിലിം രീതിയിലാണ് ഈ ഗാന രംഗം ചിത്രീകരിച്ചിരിക്കുന്നത്.
ബെഡ്ഫോർഡ് കിംബെർലി കോളേജ് എ ലെവൽ വിദ്യാർത്ഥിനിയായ ഡെന്ന ആൻ ജോമോൻ ആറു വയസുമുതൽ കർണാട്ടിക് സംഗീതവും, വെസ്റ്റേൺ സംഗീതവും, ക്ലാസിക്കൽ നൃത്തവും അഭ്യസിച്ചു വരികയാണ്. ഐഡിയ സ്റ്റാർ സിംഗർ വിന്നർ മാളവിക അനിൽ കുമാറാണ് ഗുരു. ബെഡ്ഫോർഡ് ഫ്രീ സ്കൂളിൽ മ്യൂസിക് ലീഡ് ആയിരുന്ന ഡെന്നയ്ക്ക് സ്കൂൾ മ്യൂസിക് ടീച്ചർ ബെലിൻഡയാണ് ഈ പുതിയ ഗാനമെഴുതുവാൻ പ്രേരണ നൽകിയത്. ഈ ആൽബത്തിന് ശേഷം ടീൻസ്റ്റാർ യുകെയുടെ ഏറ്റവും പുതിയ ആൽബത്തിലാണ് ഡെന്നയ്ക്ക് ഇനി ആലപിക്കുവാൻ അവസരം ലഭിച്ചിരിക്കുന്നത്.
പ്രശസ്ത മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഈമാസം 13ന് ശനിയാഴ്ച ഗാനം റിലീസ് ചെയ്യുന്നത്. യുകെ സമയം വൈകിട്ട് മൂന്നു മണിക്കും ഇന്ത്യന്‍ സമയം വൈകിട്ട് 8.30നുമാണ് റിലീസിംഗ്. പ്രശസ്ത സിനിമാ താരങ്ങളായ ജോണി ആന്റണി, സാന്ദ്രാ തോമസ്, ജയസൂര്യ, സലിം കുമാര്‍, ജി വേണുഗോപാല്‍,മധു ബാലകൃഷ്ണൻ, സ്റ്റീഫന്‍ ദേവസി, മിന്മിനി, രഞ്ജിനി ജോസ്, മാളവിക അനിൽകുമാർ (ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം) എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് റിലീസിംഗ് .
കൂടാതെ കൊച്ചിന് കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക്ക് പേജിലൂടെയുള്ള ഒഫീഷ്യന്‍ ലൈവ് ലോഞ്ചിംഗ് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിക്കും. തുടർന്ന് യുകെയിലെ ലേബർ,കൺസേർവേറ്റീവ് പാർട്ടിയിലെ പ്രമുഖരായ ക്രിസ് സ്കിഡ്മോര്‍ എംപി (മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ യൂണിവേഴ്സിറ്റീസ് റിസേര്‍ച്ച് ആന്റ് സയന്‍സ്, ബ്രിസ്റ്റോള്‍), ഡാറന്‍ ജോണ്‍സ് എംപി (ഷാഡോ മിനിസ്റ്റര്‍ ബ്രിസ്റ്റോള്‍), വീരേന്ദ്ര ശര്‍മ്മ എംപി (ഈലിംഗ് സൗത്താള്‍), മാര്ട്ടിന് ഡേ എംപി (സ്കോട്ലാന്റ് നാഷണല്‍ പാര്‍ട്ടി), രാജേഷ് അഗര്‍വാള്‍ (ഡെപ്യൂട്ടി മേയര്‍ ഓഫ് ലണ്ടന്‍ ഫോര്‍ ബിസിനസ്), കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് (കാബിനറ്റ് മെമ്പര്‍ ആന്റ് എക്സ് മേയര്‍ ഓഫ് ലണ്ടന്‍), കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം (എക്സ് മേയര്‍ ഓഫ് ലൗട്ടൻ ), കൗണ്‍സിലര്‍ ടോം ആദിത്യ (എക്സ് മേയര്‍ ഓഫ് ബ്രാഡ്ലി സ്റ്റോക്ക്, ബ്രിസ്റ്റോള്‍ ആന്റ് കാബിനറ്റ് ലീഡര്‍), കൗണ്‍സിലര്‍ ഡോ. ശിവകുമാര്‍ (വെല്വിന് ഗാര്ഡന് സിറ്റി), മനോജ് പിള്ള (യുക്മ നാഷണൽ പ്രസിഡന്റ്), അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍ (നാഷണൽ വൈഡ് പ്രസിഡന്റ് യുക്മ), , ജെയ്സണ്‍ ജോര്‍ജ് (ഡയറക്ടർ ഓഫ് കലാഭവൻ ലണ്ടൻ, ജോസ് കുമ്പിളുവേലിൽ,ജർമനി(മാധ്യമ പ്രവർത്തകൻ പ്രവാസി ഓൺലൈൻ ) സണ്ണി പി മത്തായി (കെ.സി.എഫ് വാറ്റ്ഫോർഡ് ട്രസ്റ്റീ, 7 ബീറ്റ്സ് സംഗീതോത്സവം കോർഡിനേറ്റർ) ഡെന്നാ ആന്‍ ജോമോന്, സന്തോഷ നമ്പ്യാര്‍,ബോബി രാമനാഥന്,ജോമോൻ മാമ്മൂട്ടിൽ എന്നിവരും പങ്കെടുക്കും. പ്രശസ്ത കവയത്രിയും അവതാരകയുമായ രശ്മി പ്രകാശ് ആണ് ഫേസ്ബുക്ക് ലൈവിലൂടെ അവതാരകയായെത്തുന്നത്.
ദീപാവലി ആഘോഷത്തിൻ്റെ ശോഭയിൽ യുകെ. ഇന്ത്യക്കാർ ഏറെയുള്ള ലണ്ടൻ, ലെസ്റ്റർ, മാഞ്ചസ്റ്റർ, ബർമിങ്ങാം, കവട്രി, ബ്രിസ്റ്റോൾ തുടങ്ങിയ വൻ നഗരങ്ങളിലാകും ആഘോഷം പൊടിപൊടിക്കുക. സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾക്കും ഫയർവർക്കുകൾക്കുമായി പ്രത്യേകം ഷെൽഫുകൾ തന്നെ തുറന്നു.
കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞവർഷം ബ്രിട്ടനിൽ ദീപാവലി ആഘോഷങ്ങൾ ഇല്ലായിരുന്നു. എന്നാൽ ഇക്കുറി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ പൂർവാധികം ആവേശത്തോടെയാണ് ആളുകൾ ദീപാവലിയെ വരവേൽക്കുന്നത്. കുടുംബങ്ങളിൽ ഒത്തുചേർന്നും കമ്മ്യൂണിറ്റി ഹാളുകളിൽ സംഘടിച്ചും രാവേറെ നീളുന്ന ആഘോഷങ്ങൾക്കാണ് വിവിധ കൂട്ടായ്മകളും സംഘടനകളും ഒരുങ്ങുന്നത്.
ദീപാവലി ആഘോഷിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിഡിയോ സന്ദേശത്തിലൂടെ ആശംസകൾ അർപ്പിച്ചു. ലെസ്റ്റർ ഗോൾഡൻ മൈൽസിലെ ദീപാലങ്കാരങ്ങളും സമോസയുടെയും ഇന്ത്യൻ മധുരങ്ങളുടെയും രുചിവർണനയും ദീപാവലിക്കു പിന്നിലെ ഐതിഹ്യകഥയും എല്ലാം എടുത്തുപറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.
ദീപാവലി ആഘോഷങ്ങൾ പുതിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും തുടക്കമാകട്ടെ എന്നാശംസിച്ച പ്രധാനമന്ത്രി ഇന്ത്യൻ സമൂഹം രാജ്യത്തിനായി നൽകുന്ന സേവനങ്ങളെ പ്രകീർത്തിച്ചു. ഇന്ത്യൻ ബിസിനസുകാരും ശാസ്ത്രജ്ഞരും എൻഎച്ച്എസ്, പൊലീസ്, സായുധസേനകൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുമെല്ലാം രാജ്യത്തെ കൂടുതൽ ശക്തവും സുരക്ഷിതവും ഐശ്വര്യ സമൃദ്ധവുമാക്കുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
അറുപതു ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള ബ്രിട്ടനിൽ ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി ദീപാവലി മാറിക്കഴിഞ്ഞു. ബ്രിട്ടനിലെ രണ്ടുലക്ഷത്തിലേറെ വരുന്ന മലയാളി സമൂഹവും ദീപാവലി ആഘോഷത്തിന്റെ ലഹരിയിലാണ്.
അതിനിടെ ഇന്ത്യക്കാർക്ക് ദീപാവലി സമ്മാനമായി ഗാന്ധിജിയുടെ പേരിൽ നാണയമിറക്കിയും സർക്കാർ കൈയ്യടി നേടി. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ചാൻസിലർ ഋഷി സുനാക്കാണ് ഇന്നലെ റോയൽ മിന്റ് പുറത്തിറക്കിയ നാണയം പ്രകാശനം ചെയ്തത്. ദീപാവലി കളക്ഷന്റെ ഭാഗമായി ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഗോൾഡ് ബാറും ഇന്നലെ റോയൽ മിന്റ് പുറത്തിറക്കി.
ഹീനാ ഗ്ലോവർ ഡിസൈൻ ചെയ്ത അഞ്ചുപൗണ്ടിന്റെ ഗാന്ധി നാണയത്തിൽ ഇന്ത്യൻ ദേശീയ പുഷ്പമായ താമരയുടെ ചിത്രത്തോടൊപ്പം എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന വിശ്വപ്രസിദ്ധമായ ഗാന്ധിജിയുടെ വാക്യങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഗോൾഡ്, സിൽവർ മോഡലുകളിലുള്ള കളക്ടേഴ്സ് എഡിഷനാണ് ഈ ഗാന്ധി നാണയം.
ലോകത്തെയാകെ സ്വാധീനിച്ച മഹാനായ നേതാവിനുള്ള ശ്രദ്ധാഞ്ജലിയാകും ഈ നാണയമെന്ന് ഋഷി സുനാക് പറഞ്ഞു. ഹിന്ദുമതവിശ്വാസിയായ തനിക്ക് ദീപാവലി നാളിൽ ഈ നാണയം പുറത്തിറക്കാനായതിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബ്ലൂംബെര്‍ഗ്: യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
യൂറോപ്പ് മേഖലയില്‍ 78 മില്ല്യണ്‍ കോവിഡ് കേസുകളാണുള്ളത്. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകള്‍ കൂടിയതും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതുമാണ് കേസുകള്‍ കൂടുന്നതിലേക്ക് നയിച്ചത്.ഇതേ നിലയിൽ തുടര്‍ന്നാല്‍ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളില്‍ അഞ്ച് ലക്ഷം കോവിഡ് മരണങ്ങള് സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന യൂറോപ്പ് മേഖലാ ഡയറക്ടര്‍ ഹാന്‍സ് ക്ലൂജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസുകള്‍ കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലണ്ട് നഗരമായ കവൻട്രിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി ജെർലിൻ ജയിംസ് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വദേശികളായ പടത്തുകടവ് ഇളവകുന്നേൽ ജെയിംസിന്റെയും റിന്റോ ജെയിംസിന്റെയും ഇളയ മകളാണ് ജെർലിൻ. ജെർലിന്റെ കുടുംബത്തിൽ എല്ലാവരും കോവിഡ് പോസിറ്റീവായിരുന്നു. എന്നാൽ ജെർലിന്റെ നില വഷളായതിനെത്തുടർന്ന് ബർമിങ്ഹാമിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഗ്മോ മെഷീന്റെ സഹായത്തോടെ കുട്ടിയുടെ ജീവൻ നിലനിർത്തുവാൻ ശ്രമിച്ചുവെങ്കിലും, മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൂന്നിലാവ് പുളിമൂട്ടിൽ കുടുംബാംഗമാണ് ജെർലിന്റെ മാതാവ് റിന്റോ. ഗ്രേസ് ലിൻ (12), ജെറോൺ (18) എന്നിവർ ജെർലിന്റെ സഹോദരങ്ങളാണ്. ജെയിംസിന്റെ സഹോദരി ടെസിയും ഭർത്താവ് ഡെറിക്കും ലൂട്ടണിൽ സ്ഥിരതാമസക്കാരാണ്. ജെർലിന്റെ ശവസംസ്കാര ശുശ്രൂഷ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.
ജെർലിന്റെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മുകേഷ് അംബാനിയും കുടുംബവും ഭാഗികമായി ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന് റിപ്പോർട്ട്. ലണ്ടനിൽ അടുത്തിടെ വാങ്ങിയ ബംഗ്ലാവിലേക്കാണ് മുകേഷ് അംബാനിയും കുടുംബവും മാറുന്നത്. ഭാവിയിൽ തങ്ങളുടെ സമയം മുംബൈയിലും ലണ്ടനിലുമായി പങ്കിടാനാണ് അംബാനി കുടുംബത്തിന്റെ തീരുമാനം. ഏപ്രിൽ മാസം 592 കോടി രൂപ മുടക്കി ബക്കിംഗ്ഹാംഷെയറിൽ 300 ഏക്കറിലുള്ള ബംഗ്ലാവ് മുകേഷ് അംബാനി വാങ്ങിയിരുന്നു. ഇവിടേക്കാണ് താമസം മാറുന്നത്.
കൊവിഡ് ലോക്ഡൗൺ സമയങ്ങളിൽ മുബൈയിലെയും ജംനഗറിലെയും വസതികളിലായിരുന്നു മുകേഷ് അംബാനിയും കുടുംബവും കഴിഞ്ഞത്. ഈ സമയത്താണ് മറ്റൊരു വീട് ആവശ്യമാണെന്ന് അംബാനി കുടുംബത്തിന് തോന്നിയതെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.
ദീപാവലി ആഘോഷം സാധാരണയായി മുംബൈയിലെ വീട്ടിൽ വെച്ചാണ് മുകേഷ് അംബാനിയും നിത അംബാനിയും ആഘോഷിക്കാറ്. എന്നാൽ ഇത്തവണ ആഘോഷം ലണ്ടനിലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
300 ഏക്കറിലുള്ള പുതിയ വസതിയിൽ ഒരും ആഡംബര ഹോട്ടലും ഗോൾഫ് കോഴ്സുമുണ്ട്. രണ്ട് ജയിസ് ബോണ്ട് സിനിമകളും ഇവിടെ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. താമസം ഇങ്ങോട്ട് മാറുന്നതിന്റെ ഭാഗമായി പ്രോപ്പർട്ടിക്കുള്ളിൽ ആശുപത്രി സൗകര്യം കൂടി മുകേഷ് അംബാനി ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
37 വയസ്സുള്ള ബ്രിട്ടീഷ് പൗരയായ കാറ്റി ഡോനെഗൻ ജോലിയിൽ നിന്നും വിരമിച്ചത് 35-ാം വയസിൽ ആണ്. അതും ഒരു മില്യൺ പൗണ്ട് (10 കോടി രൂപയിലധികം) സമ്പാദ്യവുമായി. ഇത്ര ചെറു പ്രായത്തിൽ തന്നെ കോടിപതിയായത് എങ്ങനെയെന്ന് കാറ്റി ഡോനെഗൻ വിവരിക്കുന്നുണ്ട്. താൻ ഇപ്പോഴും സൂക്ഷിച്ചു മാത്രമാണ് പണം ചിലവിടാറുള്ളത് എന്ന് കാറ്റി പറയുന്നു. കാറ്റി തന്റെ പോക്കറ്റ് മണി ചെലവഴിക്കുന്നതിന് പകരം ചെറുപ്പത്തിൽ തന്നെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. 18-ാം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പഠനം ഉപേക്ഷിച്ചു. തുടർന്ന് കോസ്റ്റാറിക്കയിലേക്ക് ഒരു യാത്ര നടത്തുകയും ചെയ്തു. കാറ്റിക്ക് ആ യാത്രയിൽ പങ്കാളിയായ അലനെ കണ്ടുമുട്ടി. ഇരുവരും പ്രണയത്തിലായാണ് യുകെയിലേക്ക് മടങ്ങിയത്.
തിരിച്ചെത്തിയ കാറ്റി പണം ലാഭിക്കാൻ മാതാപിതാക്കൾക്കൊപ്പം താമസിച്ചു (യൂറോപ്യൻ രാജ്യങ്ങളിൽ മക്കൾ കൗമാരപ്രായം ആവുമ്പോഴേക്കും മാറി താമസിക്കും). കാറ്റി 2008 ൽ ബിരുദം നേടി. പിന്നീട് ഹാംഷെയറിലെ അലന്റെ അമ്മയുടെ അടുത്തേക്ക് താമസം മാറ്റി. ഈ സമയമൊക്കെയും സമ്പാദിച്ച പണം വളരെ കുറച്ച് മാത്രം ചിലവഴിക്കാൻ അവർ ശ്രദ്ധിച്ചു. അലൻ ഒരു വേരിയബിൾ വരുമാനത്തിൽ സ്വയം തൊഴിൽ ചെയ്ത് തുടങ്ങി. കാറ്റി ഒരു ആക്ച്വറിയായി ജോലി നോക്കി. 28,500 പൗണ്ട് ആണ് ഇരുവരും സമ്പാദിച്ചത് (29 ലക്ഷം രൂപ). ഇരുവരും 2013 ജൂലൈയിൽ വിവാഹിതരായി. അതിനിടെ പ്രമോഷൻ ലഭിച്ചു. ഇരുവരുടെയും വരുമാനം 2014ൽ 58,000 പൗണ്ട് ( 58 ലക്ഷം രൂപ) ആയി വർദ്ധിച്ചു.പണം സമ്പാദിക്കാൻ ഓഹരി വിപണിയെപ്പറ്റി പഠിക്കുകയും ചെയ്തു. ഈ ദമ്പതികൾക്ക് പ്രചോദനം നൽകിയത് ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്, റിട്ടയർ എർലി (FIRE) എന്ന ഒരു പ്രസ്ഥാനമാണ്. ഓഹരികളിൽ നിക്ഷേപിച്ചതോടെ വരുമാനം വീണ്ടും വർധിക്കാൻ ആരംഭിച്ചു. ഇപ്പോൾ പ്രതിവർഷം 65,000 പൗണ്ട് ആണ് സമ്പാദ്യം, അതായത് 65 ലക്ഷം രൂപ. ഓഹരികളിലൂടെ പ്രതിമാസം വരുമാനം ലഭിക്കുന്നതുകൊണ്ട് ജോലിയിൽ നിന്നും വിരമിച്ച കാറ്റി ഇപ്പോൾ ഒരു സഞ്ചാരിയാണ്.
സ്കോട്ലന്ഡില് തന്നെ യാത്രയാക്കാന്‍ എത്തിയവര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോവിൽ നടന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്ന മോദിയെ യാത്രയാക്കാന്‍ നിരവധി ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ ഒത്തുകൂടിയത്.
വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് വാദ്യ സംഘത്തിനൊപ്പം ഡ്രം കൊട്ടാന്‍ മോദിയും ചേര്‍ന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സിന് ഉത്പാദിപ്പിക്കാനാകുമെന്ന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
2070 ഓടെ കാർബണ്‍ പുറന്തള്ളൽ നെറ്റ് സീറോയിൽ എത്തിക്കുമെന്നും ഉച്ചകോടിയില്‍ മോദി ഉറപ്പ് നൽകി. 2030 ഓടുകൂടി ഇന്ത്യയിലെ വൈദ്യുതിയുടെ 50 ശതമാനം പുനരുപയോഗ ഊർജമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി മോദി ചർച്ച നടത്തി.
കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പരിശ്രമങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ലോകരാജ്യങ്ങളുടെ സമ്മേളനം നടക്കുന്നത്. നവംബർ 12 വരെ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ 120 രാഷ്ട്ര നേതാക്കളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനം കോവിഡിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
#WATCH PM Modi plays the drums along with members of the Indian community gathered to bid him goodbye before his departure for India from Glasgow, Scotland
(Source: Doordarshan) pic.twitter.com/J1zyqnJzBW
— ANI (@ANI) November 2, 2021
യുകെയിൽ പുതിയ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം അതിവേഗമെന്ന് ആരോഗ്യ വിദഗ്ധര്‍. കോവിഡ് ട്രാക്കിംഗ് വിദഗ്ധരാണ് വൈറസിന്റെ പുതിയ രൂപമാറ്റം തിരിച്ചറിഞ്ഞ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഡെല്‍റ്റയുടെ സബ്വേരിയന്റ് പടരുന്നത് നേരത്തെ തന്നെ രാജ്യത്തിന് ആശങ്കയായിരുന്നു. പുതിയ സബ് സ്ട്രെയിന്‍ എവൈ.43 ഇംഗ്ലണ്ടില്‍ 8138 തവണ കണ്ടെത്തിയിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലൈ മധ്യത്തോടെ കണ്ടെത്തിയ ഈ രൂപമാറ്റം രാജ്യത്ത് 24 കേസുകളില്‍ ഒന്നിന് മാത്രമാണ് കാരണമാകുന്നത്. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം വകഭേദത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. എന്നാൽ ഇതിന് കൂടുതല്‍ വ്യാപന ശേഷിയും, വാക്സിനുകളെ മറികടക്കാനും സാധിക്കുമെന്ന് ഉറപ്പാക്കുന്ന തെളിവുകളൊന്നും തല്ക്കാലം ലഭിച്ചിട്ടില്ല.
ഡെല്‍റ്റയുടെ മറ്റൊരു രൂപമാറ്റമായ എവൈ.4.2 കേസുകള്‍ അതിവേഗത്തില്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ബ്രിട്ടീഷ്, അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ വൈറസിനെ സജീവമായി നിരീക്ഷിക്കുന്നുണ്ട്. എവൈ. 4.2 സബ് വേരിയന്റ് ഇംഗ്ലണ്ടിലെ ആകെ കേസുകളില്‍ 11 ശതമാനത്തിന് കാരണമാകുന്നുണ്ട്. ക്രാവെന്‍, ബേണ്‍ലി, ഹിന്‍ഡ്ബേണ്‍, മെല്‍ട്ടണ്‍, ഓഡ്ബി & വിംഗ്സ്റ്റണ്‍ എന്നിവിടങ്ങളില്‍ ഒഴികെ മറ്റെല്ലാ ഇടത്തും ഈ വേരിയന്റ് സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.
രണ്ട് സബ് സ്ട്രെയിനുകള്‍ക്കും ഇതുവരെ പേരിട്ടിട്ടില്ല. ലോകാരോഗ്യ സംഘടന ഇവയെ ഭീഷണിയായി പരിഗണിച്ചാല്‍ എവൈ.4.2വിന് ‘നൂ’ എന്ന് പേരുവരുമെന്നണ് കരുതുന്നത്. ഇതിന് കേസുകള്‍ ശക്തമായി ഉയരുകയും വേണം. ഡെല്‍റ്റാ വേരിയന്റില്‍ നിന്നും നൂറുകണക്കിന് എവൈ രൂപമാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ഭീഷണി ഉയര്‍ത്തുന്നവയല്ല എന്നാണു ഇപ്പോഴത്തെ വിലയിരുത്തല്‍ .
ഡെല്‍റ്റ ലോകത്തില്‍ മുഴുവന്‍ പടരുകയും, 108 രാജ്യങ്ങളില്‍ 84000 കേസുകളും സൃഷ്ടിക്കുകയും ചെയ്ത ശേഷമാണ് എവൈ.43 ജൂലൈയില്‍ കണ്ടെത്തിയത്. ഇത് കൂടുതലും യൂറോപ്പിലാണ് കാണപ്പെടുന്നത്. ഫ്രാന്‍സില്‍ സെപ്റ്റംബര്‍ മുതല്‍ പകുതി കേസുകള്‍ക്കും ഈ വേരിയന്റാണ് കാരണമാകുന്നത്. യുകെയിലാകട്ടെ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ആള്‍ക്കൂട്ടങ്ങള്‍ സജീവമാകുകയും ശൈത്യകാലം അടുത്തെത്തുകയും ചെയ്ത സാഹചര്യം ആശങ്ക വർധിപ്പിക്കുന്നു.
അതിനിടെ കെയര്‍ ഹോം ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സമയം കഴിയാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ വാക്സിന് എടുക്കുന്നതില്‍ തണുപ്പന്‍ സമീപനമെന്ന് റിപ്പോർട്ട്. വാക്സിനേഷനില്‍ വര്‍ദ്ധനവ് വന്നിട്ടില്ലെന്ന് മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ വ്യക്തമാക്കി. നവംബര്‍ 11-നകം എല്ലാ കെയര്‍ ഹോം ജീവനക്കാരും രണ്ടാം ഡോസ് കോവിഡ് വാക്സിന് സ്വീകരിക്കണമെന്നത് നിയമപരമായ നിബന്ധനയാക്കിയാണ് മന്ത്രിമാര്‍ മാറ്റിയത്.
ഇതിന് തയ്യാറായില്ലെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ ഒരുങ്ങാനും മുന്നറിയിപ്പ് നല്‍കിയിരുന്നു . അതുവഴി വാക്സിന് സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, പ്രായമായ രോഗികളെ സംരക്ഷിക്കാനും സാധിക്കുമെന്നായിരുന്നു മന്ത്രിമാരുടെ പ്രതീക്ഷ. എന്നാല്‍ ഈ നയം കൊണ്ട് വാക്സിന് സ്വീകരിക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കെയര്‍ ഹോം മേധാവിമാര്‍ മെയിലിനോട് പ്രതികരിച്ചത്. നയം നടപ്പാക്കുമ്പോള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. ജീവനക്കാരുടെ ക്ഷാമം കൂടുതല്‍ കടുപ്പമാക്കാനാണ് ഇത് ഉപകരിക്കുകയെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തി.
അതേസമയം ബ്രിട്ടീഷ് സർക്കാരിൻ്റെ കോവിഡ് പ്രതിരോധത്തിൽ പാളിച്ച പറ്റിയതായി ആരോപിച്ച് പ്രമുഖ ശാസ്ത്രജ്ഞനും വെൽകം ട്രസ്റ്റിന്റെ ഡയറക്ടറുമായ സർ ജെറമി ഫരാർ പാൻഡെമിക് ഉപദേശക സമിതിയിൽ നിന്ന് രാജിവച്ചു. യുകെയിൽ കാണപ്പെടുന്ന ഉയർന്ന തോതിലുള്ള വ്യാപനം തടയുന്നതിനുള്ള “വാക്സിൻ പ്ലസ്” തന്ത്രത്തിനായി സർ ജെറമി വാദിച്ചിരുന്നു. എന്നാൽ സർക്കാരും സേജ് കമ്മിറ്റിയും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനങ്ങൾ എടുത്തിരുന്നില്ല.
48 മണിക്കൂറിനുള്ളില്‍ പിന്മാറിയില്ലെങ്കില് ബ്രെക്സിറ്റ് വ്യാപാര കരാര്‍ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരുമെന്ന് ഫ്രാന്‍സിന് യുകെയുടെ മുന്നറിയിപ്പ്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് സ്വീകരിച്ച നടപടികളില്‍ എത്രയും വേഗം വിഷയം പരിഹരിച്ചില്ലെങ്കില്‍ ബ്രിട്ടനും ഫ്രാന്‍സും ഒരു വലിയ വ്യാപാര തര്‍ക്കത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.
തങ്ങളുടെ മത്സ്യത്തൊഴിലാളികള്‍ക്ക് ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിയില്‍ മീന്‍ പിടിക്കുന്നതിന് ആവശ്യമായുള്ള ലൈസന്‍സ് നല്കാന് ബ്രിട്ടന് വിസമ്മതിച്ചതായാണ് ഫ്രാന്‍സ് ആരോപിക്കുന്നത്. ഇത് തുടര്‍ന്നാല്‍ ചൊവ്വാഴ്ച മുതല്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ട്രക്കുകളില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നത് ഉള്‍പ്പെടെ അയല്‍രാജ്യമായ ബ്രിട്ടനെ ലക്ഷ്യംവെച്ചുള്ള നടപടികള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഫ്രാന്‍സ് അറിയിച്ചു.
എന്നാല്‍ യുകെയുടെ അധികാരപരിധിയില്‍ വരുന്ന കടലില്‍ മുമ്പ് മത്സ്യബന്ധനം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്ന കപ്പലുകള്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കുന്നതെന്ന് ബ്രിട്ടന് അറിയിച്ചു. ഇതിന് മറുപടിയെന്നോണം കഴിഞ്ഞയാഴ്ച ലെ ഹാവറിനടുത്തുള്ള ഫ്രഞ്ച് തീരത്ത് വെച്ച് ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലെന്ന് പറഞ്ഞ് ‘കോര്നെലിസ് ഗെര്‍ട്ട് ജാന്‍’ എന്ന ബ്രിട്ടീഷ് ഡ്രഡ്ജര്‍ ഫ്രഞ്ചുകാര്‍ പിടിച്ചെടുത്തതോടെയാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്.
ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്ന് ബോട്ടിന്റെ ഉടമ പറഞ്ഞെങ്കിലും ഡ്രഡ്ജര്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടീഷ് മത്സ്യബന്ധന ബോട്ടുകള്‍ ഫ്രഞ്ച് തുറമുഖങ്ങളില്‍ അടുക്കുന്നത് നിരോധിക്കാമെന്നും ബ്രിട്ടീഷ് കപ്പലുകളില്‍ കര്‍ശന ലൈസന്‍സ് പരിശോധനകള്‍ നടത്തുമെന്നും ഫ്രാന്‍സ് അറിയിച്ചു. അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന ട്രക്കുകളുടെ നിയന്ത്രണം കര്‍ശനമാക്കുകയും കസ്റ്റംസ്, ശുചിത്വ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഫ്രാന്‍സ് ഭീഷണിയുടെ സ്വരത്തില്‍ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്.
മത്സ്യബന്ധന പ്രശ്നം വര്‍ഷങ്ങളായി ബ്രെക്സിറ്റ് ചര്‍ച്ചകളെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തര്‍ക്കത്തിന് സാമ്പത്തിക പ്രാധാന്യത്തിലുപരി രാഷ്ട്രീയ പ്രാധാന്യം കൊണ്ടാണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നത്. എത്രയും വേഗം ഇത് പരിഹരിച്ചില്ലെങ്കില്‍, ഈ ആഴ്ച തന്നെ ബ്രെക്സിറ്റ് വ്യാപാര ഇടപാടിലെ തര്‍ക്ക-നിയമനടപടികളുടെ ആരംഭിക്കാന്‍ ഇത് കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം ബ്രെക്സിറ്റിനു ശേഷമുള്ള മത്സ്യബന്ധന അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനാൽ യുകെയ്ക്കെതിരായ പ്രതികാര നടപടികൾ ഫ്രാൻസ് വൈകിപ്പിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനാൽ ഉപരോധം മാറ്റിവയ്ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വെസ്റ്റ് യോർക്ക്ഷയറിലെ വേക്ക്ഫീൽഡിൽ വിജോയി വിൻസെൻെറ പിതാവ് തൃശ്ശൂർ ഒല്ലൂർ തട്ടിൽ വിൻസന്റ് ആന്റണി (68) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഒല്ലൂർ സെൻറ് ആൻറണീസ് ഫൊറോന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.ഭാര്യ ജോളി ഇരിഞ്ഞാലക്കുട തെക്കേത്തല കുടുംബാംഗമാണ്. മക്കൾ: വിജോഷ് വിൻസെൻറ് (ഒല്ലൂർ), വിജോയി വിൻസെൻറ് (യുകെ) മരുമക്കൾ: ആൻസി, ജോസ്ന.
വിജോയി വിൻസെൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.