കൊറോണയുടെ ഒമിക്രോണ്‍ വകഭേദം നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് ബ്രിട്ടൻ. നിലവിൽ ജി7 രാജ്യങ്ങളുടെ അധ്യക്ഷൻ ബ്രിട്ടനാണ്. തിങ്കളാഴ്ച ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർ യോഗം ചേരുമെന്നും സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്നും ബ്രിട്ടന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ജർമനി, ഇറ്റലി, ഓസ്ട്രേലിയ, ഡെൻമാർക്ക്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽക്കൂടി ഒമിക്രോണ്‍ വൈറസ് വകഭേദം മൂലമുള്ള കോവിഡ് ബാധ കണ്ടെത്തി.
ജർമനിയിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ രണ്ടു വീതം പേരിലാണു രോഗബാധ. ഇറ്റലിയിലെ കേസ്, ദക്ഷിണാഫ്രിക്കയുടെ അയൽരാജ്യമായ മൊസാംബിക്കിൽനിന്നെത്തിയ ആളുടേതാണ്. നെതർലൻഡ്സിൽ ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ 13 പേർക്കാണു വൈറസ് സ്ഥിരീകരിച്ചത്. ബെൽജിയം, ഹോങ്കോംഗ്, ഇസ്രയേൽ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ഒമിക്രോണ്‍ കേസുകൾ നേരത്തേ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനു സാധ്യത ഉണ്ടെന്ന് അധികൃതർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ, ഒട്ടനവധിത്തവണ ജനിതകമാറ്റത്തിനു വിധേയമായ ഒമിക്രോണ്‍ വൈറസിനെതിരേ നിലവിലുള്ള കോവിഡ് വാക്സിനുകൾ ഫലപ്രദമാകുമോ എന്നതിൽ ആശങ്ക ശക്തമാണ്.യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, കാനഡ, ന്യൂസിലൻഡ്, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിൻറെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളിൽനിന്നും വിമാന സർവീസുകൾ നിരോധിച്ചു കഴിഞ്ഞു.
ഒമിക്രോൺ വകഭേദം യുകെയിലും ഇറ്റലിയിലും ജർമ്മനിയിലും സ്ഥിരീകരിച്ചു. രണ്ട് കേസുകളാണ് യുകെയിൽ സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരാണ്. ജർമനിയിലും രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ മിലാനിലാണ് പുതിയ വകഭേദം ഒരാളിൽ സ്ഥിരീകരിച്ചത്. മൊസാംബിക്കിൽ നിന്നെത്തിയയാൾക്കാണ് രോഗബാധ.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ വകഭേദം ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രായേല്‍ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 61 പേർക്ക് ഹോളണ്ടിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഒമിക്രോൺ വകഭേദത്തിനായുള്ള വിശദ പരിശോധന നടത്തും.
ഒമിക്രോണ്‍ എന്ന് അറിയപ്പെടുന്ന ബി.1.1.529 വൈറസിനെ ‘ഏറ്റവും ആശങ്കയുള്ള വകഭേദം’ ആയാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ബി.1.1.529 വേരിയന്‍റ് അതിന്‍റെ വര്‍ധിച്ച വ്യാപനശേഷി കാരണം അത്യധികം അപകടകരിയാണെന്ന് കണക്കാക്കപ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ ഈ മാസം നവംബര്‍ ഒമ്പതിന് ശേഖരിച്ച സാമ്പിളില്‍ നിന്നാണ് ആദ്യമായി പുതിയ വകഭേദത്തിലെ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഒമിക്രോൺ പുതിയ ഭീഷണിയാകുമെന്ന ഭീതിയിൽ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾക്ക് പല രാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. യുകെയിൽ പുതിയ ഒമിക്രോൺ കോവിഡ് -19 വേരിയന്റിന്റെ വ്യാപനം തടയുന്നതിനായി ഇംഗ്ലണ്ടിലുടനീളം കടകളിലും പൊതു ഗതാഗതത്തിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
യുകെയിൽ എത്തുന്ന എല്ലാവരോടും പിസിആർ ടെസ്റ്റ് നടത്താൻ ആവശ്യപ്പെടും. പരിശോധനാ ഫലം നെഗറ്റീവാകുന്നതുവരെ അവർ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടിവരും. കടകളിലും പൊതുഗതാഗതത്തിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കും. പുതിയ വേരിയന്റിനെതിരെ വാക്സിനുകൾ എത്രത്തോളം ഫലപ്രദമാകുമെന്ന് അറിയില്ലെന്ന് പ്രധാനമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
യാത്രാ വിലക്ക് ക്രിസ്മസ് എത്തുമ്പോഴേക്കും കൂടുതല്‍ രാജ്യങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സൂപ്പര്‍ വേരിയന്റിനെ ഭയന്ന് കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്കാനാണ് ബോറിസ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്. അതേസമയം വേരിയന്റ് ചെറിയ തോതില്‍ മാത്രമാണ് വ്യാപിച്ചിട്ടുള്ളതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പറഞ്ഞു.
ബ്രിട്ടനുമായി നടത്താനിരുന്ന ചർച്ച ഫ്രാൻസ് റദ്ദാക്കി കാരണം, ഇംഗ്ലീഷ് ചാനൽ വഴിയെത്തിയ അഭയാർഥികളെ തിരികെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടതിനെ തുടർന്ന്.ഇംഗ്ലീഷ് ചാനലിൽ 27 അഭയാർഥികൾ മുങ്ങിമരിച്ചതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം ഉടലെടുത്തത്. മൂന്നു കുട്ടികളും ഒരു ഗർഭിണിയുമടക്കം മരിച്ചവരിൽ ഉൾപ്പെടുന്നു.
കലായ്സിൽ നടക്കുന്ന ചർച്ചയിൽ ബെൽജിയം, നെതർലൻഡ്സ്, ജർമനി, യൂറോപ്യൻ കമീഷൻ പ്രതിനിധികൾ സംബന്ധിക്കും. കൂടുതൽ ദുരന്തം ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് അഭയാർഥികളെ ഫ്രാൻസ് തിരികെ സ്വീകരിക്കണമെന്ന് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടത്.ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലുമായാണ് ഫ്രാൻസ് ചർച്ച നടത്താനിരുന്നത്.
പിന്നാലെ ട്വിറ്ററിൽ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച കത്ത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഫ്രാൻസ് രോഷാകുലരായത്. അഭയാർഥികളുടെ വിഷയത്തിൽ ബോറിസ് ജോൺസെൻറ നടപടിയെ വിമർശിച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും രംഗത്തുവന്നു. ഇത്തരം ഗൗരവമാർന്ന വിഷയത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴിയല്ല രാഷ്ട്രത്തലവൻമാർ ആശയവിനിമയം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഭയാർഥി പ്രവാഹം തടയാൻ നടപടികൾ സ്വീകരിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയപ്പോഴാണ് ബോറിസ് ജോൺസൺ കത്ത് പ്രശ്നങ്ങൾക്കിടയാക്കിയത്. ബ്രിട്ടെൻറ ബോട്ടുകൾ ഫ്രഞ്ചുതീരം വിട്ടുപോകണമെന്നും ഫ്രാൻസ് ആവശ്യപ്പെട്ടു. ഫ്രഞ്ച് മത്സ്യബന്ധന ബോട്ടുകൾ ഇംഗ്ലീഷ് ചാനലിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി.
34 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാനില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നാണ് ഇംഗ്ലീഷ് ചാനൽ.
യൂറോപ്യൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ പ്രധാന പാതയാണിത്. പ്രതിദിനം ഇതുവഴി 400 കപ്പലുകൾ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. ഫ്രാൻസിൽ നിന്ന് ബ്രിട്ടനിലെത്താൻ പല കുടിയേറ്റക്കാരും ഇംഗ്ലീഷ് ചാനലിനെയാണ് ആശ്രയിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിപ്റ്റോ വിഭാഗത്തിലേക്ക് നൂറു പേരെ നിയമിക്കാനൊരുങ്ങി സിറ്റി ഗ്രൂപ്പ്. ഇതിലൂടെ ഒരു ക്രിപ്റ്റോ ടീമിന് രൂപം നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലയന്റ് ഗ്രൂപ്പിലെ ഡിജിറ്റൽ അസറ്റുകളുടെ പുതിയ തലവൻ പുനീത് സിംഗ്വി ആയിരിക്കും. മുമ്പ്, സിറ്റിയുടെ ട്രേഡിംഗ് ബിസിനസിലെ ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ അസറ്റുകൾ എന്നിവയുടെ തലവനായിരുന്നു സിംഗ്വി. ബ്ലോക്ക് ചെയിനിന്റെയും ഡിജിറ്റൽ അസറ്റുകളുടെയും വലിയ സാധ്യതകളിൽ സിറ്റി ഗ്രൂപ്പ് വിശ്വാസം അർപ്പിക്കുന്നു.

ക്ലയന്റുകൾ, സ്റ്റാർട്ടപ്പുകൾ, റെഗുലേറ്റർമാർ തുടങ്ങി നിരവധി പങ്കാളികളുമായി ഇടപഴകുന്നതിൽ പുനീതും ടീമും ശ്രദ്ധ കേന്ദ്രീകരിക്കും. ഡിജിറ്റൽ അസറ്റ് സ്‌പെയ്‌സിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സിറ്റി ഗ്രൂപ്പ് പ്രസ്താവന ഇറക്കി. ശോഭിത് മൈനിയും വസന്ത് വിശ്വനാഥനും സിറ്റി ഗ്രൂപ്പിന്റെ ഗ്ലോബൽ മാർക്കറ്റ് ബിസിനസിന്റെ ബ്ലോക്ക് ചെയിൻ, ഡിജിറ്റൽ അസറ്റുകളുടെ സഹ-മേധാവികളായിരിക്കും.

ക്രിപ്‌റ്റോകറൻസികളുടെ വർദ്ധിച്ചു വരുന്ന ജനപ്രീതി മുന്നിൽ കണ്ട് ജൂണിൽ സിറ്റി ഗ്രൂപ്പ് ഡിജിറ്റൽ അസറ്റ് ഡിവിഷൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ക്രിപ്റ്റോകറൻസിയിൽ കൂടുതൽ താല്പര്യം ഉണ്ടെന്ന് വെളിപ്പെടുത്തിയ ഗ്രൂപ്പ്, ബാങ്ക് റെഗുലേറ്ററി അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു.
ലീഡ്‌സ്: സിജോ ജോണിൻെറ വേർപാടിൽ വേദനകളുമായി യോർക്ക് ഷെയറിലെ മലയാളി സമൂഹം. ആദരാഞ്ജലികൾ അർപ്പിക്കാനായി സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ് ചർച്ചിൽ യോർക്ക് ഷെയറിലെ മലയാളികൾ ഒത്തുചേരും. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് 11 മണിക്ക് സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ് ചർച്ചിൽ വച്ച് നടക്കും.

സിജോ ജോൺ (46) ചാലക്കുടി സ്വദേശിയും ആലപ്പാട്ട് കുടുംബാംഗവുമാണ്. നഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളും അടങ്ങുന്നതാണ് സിജോയുടെ കുടുംബം.ലീഡ്‌സ് ആശുപത്രിയിൽ ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് സിജോ ജോൺ മരണമടഞ്ഞത്.
സിജോയുടെ അകാല നിര്യാണത്തിൽ ലീഡ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് കുയിലാടനും ബെന്നി വെങ്ങാച്ചെരിയും അനുശോചനം രേഖപ്പെടുത്തി.
സിജോയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കടുപ്പമേറിയ ഇത്തവണത്തെ വിന്ററില്‍ ദുരിതം കൂട്ടാന്‍ യുകെയിൽ മഴയും വില്ലനായെത്തും.ശരാശരിക്ക് മുകളില്‍ മഴ പെയ്യാനുള്ള സാധ്യതയുള്ളതായി മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. അടുത്ത മൂന്ന് മാസം ശരാശരിക്ക് മുകളില്‍ മഴ പ്രതീക്ഷിക്കാമെന്നും 1.5 മില്ല്യണ്‍ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. തണുപ്പ് കാലത്ത് കൂടുതല്‍ കുടുംബങ്ങളോട് വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കാനും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.
സാധാരണ നിലയിലും ഉയര്‍ന്ന മഴ പെയ്യുന്നതോടെ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ കൂടുതല്‍ ദുരിതം വിതയ്ക്കും. പ്രായമായവരെയും കുട്ടികളെയും ഏറെ ശ്രദ്ധിക്കണം. എല്ലാത്തിനും പുറമെ കോവിഡ് വ്യാപനവും സജീവമായുണ്ട്.
ലോക്കല്‍ വെള്ളപ്പൊക്ക അപകടങ്ങള്‍ ഓണ്‍ലൈനില്‍ പരിശോധിക്കാനും, മുന്നറിയിപ്പ് സൂചനകള്‍ ശ്രദ്ധിക്കാനും, വീടുകള്‍ ബാധിക്കപ്പെടുന്ന ഇടങ്ങളിലാണെങ്കില്‍ തയ്യാറെടുക്കനുമാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ആളുകളോട് ആവശ്യപ്പെടുന്നത്. അപകടസാധ്യതയുള്ള മേഖലകളിലെ 30 ശതമാനം വീടുകളും വെള്ളപ്പൊക്കത്തിനെതിരെ പ്രതിരോധ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്ന് ഏജന്‍സി സര്‍വ്വെ വ്യക്തമാക്കി.
ഇംഗ്ലണ്ടിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം 1.5 മില്ല്യണ്‍ വീടുകളാണ് ഇപ്പോള്‍ വെള്ളപ്പൊക്ക സാധ്യത നേരിടുന്നതില്‍ തയ്യാറെടുപ്പുകള്‍ നടത്താത്തത്. ആഗോള കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കുറി വിന്ററില്‍ സാധാരണയിലും മഴ പ്രതീക്ഷിക്കാമെന്നാണ് വ്യക്തമാകുന്നതെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
ഇംഗ്ലണ്ടില്‍ 5.2 മില്ല്യണ്‍ പ്രോപ്പര്‍ട്ടികളാണ് വെള്ളപ്പൊക്ക അപകടം നേരിടുന്നത്. 250 മൊബൈല്‍ പമ്പുകളും, 6000 പരിശീലനം നേടിയ ജീവനക്കാരെയുമാണ് വിന്ററിനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി. ഒക്ടോബറില്‍ ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ 24 മണിക്കൂറില്‍ പെയ്തിരുന്നു.
ഇക്കുറി മഞ്ഞ് വീഴ്ച ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നാണ് പ്രവചനം. അടുത്തയാഴ്ചയോടെ കടുക്കും. ഇതിനൊപ്പമാണ് മഴകൂടി ശക്തിപ്രാപിക്കുന്നത്. ദുരിത കാലാവസ്ഥയെ നേരിടാനുള്ള തയാറെടുപ്പുകള്‍ അപര്യാപ്തമാണെന്നാണ് വിമര്‍ശനം.
യുകെയിൽ നഴ്സുമാർ ഉൾപ്പെടെ അടിയന്തിര സേവന വിഭാഗങ്ങളെ കൊല്ലുന്നവർക്ക് ഇനി ആജീവനാന്തം ജയിലില്‍ കിടക്കാം. പോലീസുകാരുടെയും, ഫയര്‍ഫൈറ്റേഴ്‌സിന്റെയും ജീവനെടുത്താലും ഭാവിയില്‍ തെരുവില്‍ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാക്കുന്ന നിയമമാറ്റം വരുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. എമര്‍ജന്‍സി സര്‍വീസുകള്‍ ചെയ്യുന്നവരെ കൊലപ്പെടുത്തുന്നവര്‍ക്ക് ജീവിതാവസാനം വരെ ജയില്‍ ഉറപ്പാക്കും.
മെഡിക്കല്‍ ജീവനക്കാര്‍ക്ക് നേരെ പല വിധത്തിലുള്ള അക്രമങ്ങളും അരങ്ങേറുന്ന സാഹചര്യത്തിലാണ് നിയമമാറ്റം. ചില നഴ്‌സുമാരും, പാരാമെഡിക്കുകളും കൊല്ലപ്പെടുന്ന സംഭവമുണ്ടായിരുന്നു . എന്നാല്‍ ഇത്തരം സംഭവങ്ങളിലെ പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷാവിധികള്‍ അര്‍ഹിക്കുന്ന തരത്തിലാകുന്നില്ലെന്ന പരാതി ഉയരാറുണ്ട്. എന്തായാലും ഇൗ അവസ്ഥയ്ക്ക് മാറ്റം വരുത്തി ആജീവനാന്ത ജീവപര്യന്തം ശിക്ഷ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം.
ഹാര്‍പ്പേഴ്‌സ് ലോ എന്നറിയപ്പെടുന്ന പുതിയ നിയമം ഡ്യൂട്ടിയിലുള്ള പോലീസ് ഓഫീസര്‍, ഫയര്‍മാന്‍, പാരാമെഡിക്, പ്രിസണ്‍ ഓഫീസര്‍, എന്‍എച്ച്എസ് കെയര്‍ നല്‍കുന്ന മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ കൊലപ്പെടുത്തുന്ന ക്രിമിനലുകള്‍ക്ക് ബാധകമാണ്. ഈ മാറ്റം പോലീസ്, ക്രൈം, സെന്റന്‍സിംഗ് & കോര്‍ട്‌സ് ബില്‍ ഭേദഗതി ചെയ്ത് അടുത്ത വര്‍ഷം ആദ്യം തന്നെ പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷ.
കവര്‍ച്ച നടക്കുന്നതായി വിവരം ലഭിച്ചെത്തി കൊല്ലപ്പെട്ട പിസി ആര്‍ഡ്രൂ ഹാര്‍പ്പറുടെ വിധവ നടത്തിയ പോരാട്ടമാണ് പുതിയ നിയമമാറ്റത്തിന് ഇടയാക്കിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മൂവര്‍ സംഘം 13 വര്‍ഷം മാത്രം ശിക്ഷ നേടിയപ്പോള്‍ തന്നെ നോക്കി പ്രതിക്കൂട്ടില്‍ നിന്ന് ചിരിക്കുന്നത് കണ്ടതോടെയാണ് 30-കാരിയായ ലിസി ഹാര്‍പ്പര്‍ നിയമമാറ്റത്തിനായി രംഗത്തിറങ്ങിയത്. ഹാര്‍പ്പേഴ്‌സ് ലോ ഈ ഘട്ടത്തില്‍ എത്തിച്ചേരുന്നതിന് കഠിനാധ്വാനം വേണ്ടിവന്നതായി ലിസി ഹാര്‍പ്പര്‍ വ്യക്തമാക്കി.
“എമര്‍ജന്‍സി സര്‍വീസ് ജോലിക്കാര്‍ക്ക് അധിക സുരക്ഷ നല്‍കേണ്ടതുണ്ട്. പലപ്പോഴും അപകടങ്ങളിലേക്ക് അവര്‍ ചെന്നെത്തുകയാണ്. സമൂഹത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഈ സുരക്ഷയാണ് ഹാര്‍പ്പേഴ്‌സ് ലോ പ്രദാനം ചെയ്യുന്നത്,“ ലിസി പ്രതികരിച്ചു.
എമര്‍ജന്‍സി സര്‍വീസുകള്‍ ചെയ്യുന്നവരെ കൊലപ്പെടുത്തുന്നവരെ ഭാവിയില്‍ തെരുവില്‍ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാക്കുന്നതാണ് നിയമമാറ്റമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കി. പുതിയ ശിക്ഷാവിധി എത്രയും പെട്ടെന്ന് നിലവില്‍ വരുമെന്ന് ജസ്റ്റിസ് മന്ത്രാലയ വക്താവ് പ്രതികരിച്ചു. അപൂര്‍വമായ കേസുകളില്‍ മാത്രമാണ് മിനിമം ജീവപര്യന്ത കാലാവധി ചുരുക്കാന്‍ ജഡ്ജിമാര്‍ക്ക് അവസരം നല്‍കുക.
പോലീസ് ഓഫീസർ ആൻഡ്രൂ ഹാർപ്പറിന്റെ മരണത്തിന് ശേഷം കൊണ്ടുവന്ന പുതിയ നിയമപ്രകാരം ഡ്യൂട്ടി ലൈനിൽ ഒരു എമർജൻസി സർവീസ് വർക്കറുടെ മരണത്തിലേക്ക് നയിച്ച കുറ്റകൃത്യങ്ങൾക്ക് നിർബന്ധിത ജീവപര്യന്തം ശിക്ഷ ലഭിക്കും.
അർദ്ധരാത്രിയിലെ മോഷണ കോളിന് മറുപടി നൽകുന്നതിനിടെ ഭർത്താവ് കൊല്ലപ്പെട്ട ലിസി ഹാർപ്പറിന്റെ രണ്ട് വർഷത്തെ പ്രചാരണത്തെ തുടർന്നാണ് സർക്കാർ പ്രഖ്യാപിച്ച ഈ വിധി. അവന്റെ മരണത്തിന് ഉത്തരവാദികളായ മൂന്ന് കൗമാരക്കാർക്ക് നൽകിയ ശിക്ഷയിൽ താൻ “രോഷം” ഉളവാക്കുന്നതായി അവൾ മുമ്പ് പറഞ്ഞിരുന്നു.
ഹാർപേഴ്‌സ് നിയമം എന്ന് പേരിട്ടിരിക്കുന്ന പുതിയ നിയമം നിലവിലുള്ള പോലീസ്, കുറ്റകൃത്യം, ശിക്ഷാവിധി, കോടതികൾ എന്നിവയുടെ ബില്ലിലെ ഭേദഗതിയിലൂടെ നിയമപുസ്തകങ്ങളിൽ ഉൾപ്പെടുത്തും, അടുത്ത വർഷം ആദ്യം ഇത് പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.
ഹാർപ്പർ പറഞ്ഞു: “ഇതൊരു നീണ്ട യാത്രയും കഠിനാധ്വാനവുമാണ്. ഹാർപ്പറിന്റെ നിയമം ഈ സുപ്രധാന നാഴികക്കല്ലിൽ എത്തുന്നതിൽ ആൻഡ്രൂ അഭിമാനിക്കുമെന്ന് എനിക്കറിയാം.
28 കാരനായ പി സി ഹാർപ്പറിനെ കൊലപ്പെടുത്തിയതിന് ഹെൻറി ലോങ്ങിനെ (19) 16 വർഷവും ജെസ്സി കോളും ആൽബർട്ട് ബോവേഴ്‌സും (18) 13 വർഷവും തടവിലാക്കപ്പെട്ടു. സംഘത്തിന്റെ തലവനായ ലോങ് നരഹത്യ സമ്മതിച്ചു, അദ്ദേഹത്തിന്റെ യാത്രക്കാർ കോളെ ഓൾഡ് ബെയ്‌ലിയിൽ നടന്ന വിചാരണയ്ക്ക് ശേഷം ബോവേഴ്‌സ് എന്നിവരെ നരഹത്യയ്ക്ക് ശിക്ഷിച്ചു. ജൂറി മൂന്നുപേരെയും കൊലപാതകത്തിൽ നിന്ന് ഒഴിവാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എല്‍ സാല്‍വഡോർ : ലോകത്തിലെ ആദ്യ ബിറ്റ് കോയിന്‍ നഗരം നിര്‍മ്മിക്കാന്‍ എല്‍ സാല്‍വഡോർ പദ്ധതിയിടുന്നതായി പ്രസിഡന്റ് നയീബ് ബുകെലെ അറിയിച്ചു. പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി എല്‍ സാല്‍വഡോര്‍ 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ 2022ല്‍ പുറത്തിറക്കും. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന ലാറ്റിന്‍ അമേരിക്കന്‍ ബിറ്റ്‌കോയിന്‍ ആന്‍ഡ് ബ്ലോക്‌ചെയിൻ കോണ്‍ഫെറൻസിന്റെ സമാപനത്തിലാണ് പ്രസിഡന്റ് നയിബ് ബുകെലെയുടെ പ്രഖ്യാപനം. ബിറ്റ് കോയിനിലൂടെ രാജ്യത്തെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം. ലാ യൂണിയന്‍ മുനിസിപ്പാലിറ്റിയിലാണ് ബിറ്റ്‌കോയിന്‍ സിറ്റി വരുന്നത്. വാറ്റ് ഒഴികെ മറ്റ് നികുതികളൊന്നും പുതിയ സിറ്റിയില്‍ ഉണ്ടാകില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

താമസസൗകര്യങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സേവനങ്ങള്‍, മ്യൂസിയങ്ങള്‍, വിനോദങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങിയവ ഉൾപ്പെടുന്ന നഗരം വൃത്താകൃതിയിലായിരിക്കും നിർമ്മിക്കുക. ബിറ്റ് കോയിന്‍ നഗരത്തിന്റെ നിര്‍മ്മാണത്തിന് നിശ്ചിത കാലയളവ് നല്‍കിയിട്ടില്ല. ജിയോതെർമൽ എനർജി ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഇതൊരു സമ്പൂര്‍ണ്ണ പാരിസ്ഥിതിക നഗരം (ecological city ) ആയിരിക്കുമെന്നും കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളല്‍ പൂജ്യമായിരിക്കുമെന്നും ബുകലെ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത വർഷം 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് ബ്ലോക് ചെയിന്‍ ടെക് ദാതാക്കളായ ബ്ലോക്ക് സ്ട്രീം ആണ്. ബിറ്റ് കോയിന്‍ നിയമപരമായ കറൻസിയായി അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യമാണ് എല്‍ സാല്‍വഡോർ. കഴിഞ്ഞ സെപ്റ്റംബറിലാണ് എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിന് അംഗീകാരം നല്‍കിയത്.
കൊവിഡ് മഹാമാരിയില്‍ നിന്നും ലോകം മുക്തമാകുന്ന ദിനമാകാന്‍ ഇനിയും ഏറെ കാത്തിരിക്കണം. കൊവിഡ് മഹാമാരി വീണ്ടും പിടിമുറുക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിന്റെ പുതിയ തരംഗം ആഞ്ഞടിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാകുന്നത്.
വന്‍കരയില്‍ ഈ നിലയ്ക്ക് രോഗം മുന്നേറിയാല്‍ മാര്‍ച്ച് മാസത്തിനകം അഞ്ച് ലക്ഷം പേര്‍ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്‌ളൂഗ് മുന്നറിയിപ്പ് നല്‍കി. പലവിധ ഘടകങ്ങളാലാണ് രോഗം ഭീതിജനകമായ വിധത്തില്‍ ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്.
ഒന്നാമത് ശക്തമായ ശൈത്യകാലം, ഡെല്‍റ്റാ വകഭേദം വേഗം വ്യാപിക്കുന്നതാണ് രണ്ടാമത്, വാക്സിന്‍ നല്‍കുന്നതിലെ അപര്യാപ്തതയാണ് മൂന്നാമത് കാരണം. രോഗത്തിനെതിരായ അവസാന അഭയം വാക്സിന്‍ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗത്തെ നേരിടാന്‍ നെതര്‍ലാന്റ് ഭാഗികമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.
ഇതുവരെ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ജര്‍മ്മനി കൂടുതല്‍ നിബന്ധന ഏര്‍പ്പെടുത്തി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റസ്റ്റോറന്റുകളില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ചെക് റിപബ്‌ളിക്കിലും സ്‌ളൊവാക്യയിലും ഇതേ നിബന്ധന ഏര്‍പ്പെടുത്തി.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
പണ്ടൊക്കെ ഒരു പറ്റം ജനതയുണ്ടായിരുന്നു സ്വന്തം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും എന്തിനേറേ അയൽക്കാരുടെ കൂടെ അന്നന്നത്തെ വയറു ശരിക്കൊന്നു നിറയ്ക്കാനായി കടൽകടന്ന് ജോലിക്കായി പോയിരുന്നവർ . കടൽ കടന്ന് ഗൾഫിൽ ഇറങ്ങാതെ അത് ഇംഗ്ലണ്ടോ അമേരിക്കയിലോ ഒക്കെ ഇറങ്ങിയാൽ പിന്നെ ആ വന്നിറങ്ങിയവരുടെ വീടുകൾമാത്രമല്ല ആ ഗ്രാമം കൂടി സന്തോഷിച്ചിരുന്ന ഒരു കാലം . ഇന്ന് നമുക്കറിയാവുന്ന ആ കാലവും ചുറ്റുപാടുകളുമൊക്കെ അവിടെ തന്നെയുണ്ട് . പക്ഷെ മാറി നമ്മൾ മനുഷ്യർ ഒത്തിരി മാറി .
ഇംഗ്ലണ്ട് എന്ന നാട്ടിൽ വന്ന് 14 വർഷങ്ങൾ മേലെയായി. നമ്മൾ ഹിസ്റ്ററിയിൽ വായിച്ചു കാണാപാഠം മാത്രം പഠിച്ചിരുന്ന അല്ലെങ്കിൽ ഇന്ത്യക്കാരോട് ക്രൂരമായി മാത്രം പെരുമാറിയിരുന്ന ആ സമൂഹം അല്ല ഇന്നിവിടെയുള്ളത് .
അവർ വല്ലാതെ മാറി. അവരുടെ മാനുഷിക നിയമങ്ങൾ അഭയാർഥികളോടുള്ള കരുണ എന്തിനേറെ ഭീകരൻമാരോട് പോലും അവന്റെ മാനുഷിക മൂല്യങ്ങൾ മനസിലാക്കി പെരുമാറുന്ന ഒരു നാടാണിത് . ഇവിടെ ആരും ആരോടും ജോലിയെന്താ എന്ന് അഭിമുഖമായി ചോദിക്കില്ല, ജോലിയും വേതനവുമനുസരിച്ച് ആരേയും ബഹുമാനിക്കാറുമില്ല, ആർക്കുവേണ്ടിയും അവരുടെ സാമൂഹിക സ്ഥാനം അനുസരിച്ചു തന്നിരിക്കുന്ന സീറ്റ് എണീറ്റു കൊടുക്കേണ്ടതില്ല, ഒരു തിക്കിലും തിരക്കിലും വേറൊരാളുടെ സ്ഥാനവും പ്രൗഢിയും അനുസരിച്ച് മാറിക്കൊടുക്കേണ്ടതില്ല, ഒരു പോലീസുദ്യോഗസ്ഥനും കുറ്റവാളിയെ സമൂഹ മധ്യത്തിലിട്ടു ചോദ്യം ചെയ്യാറില്ല , അവരുടെ കാറിൽ ഇരുത്തി സാവകാശം കാര്യങ്ങൾ ചോദിച്ചറിയും,ഒരാളും ഇന്നത്തെ പകയും വിദ്വേഷവും നാളത്തേയ്ക്ക് ഓർത്തുവെക്കാറില്ല . തമ്മിൽ അടിച്ചു പിരിഞ്ഞ ദമ്പതിമാർ പോലും പിറ്റേ ദിവസം പരസ്പരം കാണുമ്പോൾ ഒന്നിച്ചിരുന്നു ചായ കുടിക്കുന്നവരാണ്, ഒരു ജഡവും ഒരു പ്രജപോലും കാൺകെ ക്രോസ് വിസ്താരം ചെയ്യാറില്ല ,ഒരു ജന നേതാവും അവർക്ക് അകമ്പടി കൊണ്ട് നടക്കാറില്ല. അവരുടെ മനസ്സിൽ ആഴത്തിൽ സ്നേഹം ഉണ്ടെങ്കിലും ഇല്ലങ്കിലും ആരോടും അവർ ചൂടായി സംസാരിക്കാറില്ല . റോഡ് ക്രോസ് ചെയ്യാൻ വണ്ടി ഒന്ന് ചെറുതായി നിർത്തിത്തരുന്നവരോട് പോലും അല്ലെങ്കിൽ ബസിറങ്ങുമ്പോൾ ഡ്രൈവറോട് പോലും നന്ദി പറഞ്ഞിറങ്ങുന്നവരാണ് , ചെയ്ത തെറ്റിന് ക്ഷമചോദിച്ചു സമാധാനത്തിലാകുന്നവരാണ് . എല്ലാരോടും അനുകമ്പയും സ്നേഹവും അവർ ഒരു പൊതു അജണ്ടയായി കൊണ്ട് നടക്കുന്നവരാണ് . ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവരോടുപോലും ” How are you” എന്ന് ചോദിച്ചു കടന്നു പോകുന്നവരാണ്.
നാടേതാ ജാതി ഏതാ എന്ന് നോക്കാതെ ജോലിയില്ലാത്തവർക്കെല്ലാം സാമ്പത്തിക സഹായങ്ങൾ നൽകി മറ്റു ജോലിയുള്ളവർക്കൊപ്പം അവരുടെ ജീവിതവും ഉറപ്പാക്കുന്നവരാണ് . ഇനിയും എണ്ണിയാൽ തീരാത്തത്ര പറയാൻ ഉണ്ടേറെ.
ഇവിടെ ബിസിനസ് മാനേജ്‌മന്റ് പഠിച്ചിറങ്ങുന്നതിനുമുമ്പേ നേഴ്സിങ് ഹോമിന്റെ അസിസ്റ്റന്റ് മാനേജരായി ജോലിചെയ്യാനുള്ള ഭാഗ്യമെനിക്ക് ഉണ്ടായിട്ടുണ്ട്. അപ്പോയിന്മെന്റ് കിട്ടിയ ഉടനെ ചെയ്തത് മാനേജർക്ക് ഇടാൻ പറ്റിയ ഒരു കോട്ടും സ്യുട്ടും മേടിക്കുക എന്നതാരുന്നു. പിറ്റേദിവസം കോട്ടും സ്യൂട്ടും അണിഞ്ഞു കറങ്ങുന്ന കസേരയിൽ ഇരിക്കാൻ ചെന്ന എന്നോട് മാനേജർ പറഞ്ഞു നേഴ്സിംങ്ങ് അനുബന്ധിച്ചുള്ള ജോലി ചെയ്യാൻ വരുന്നയാൾ ഇങ്ങനെ ആഡംമ്പരമായി വരേണ്ടതില്ല .ഇവിടെ പേഷ്യൻസിൻ്റെ നാപ്പി മാറുന്നതു മുതൽ തറ തുടയ്ക്കുന്നതുവരെ ചെയ്യേണ്ടിവരുമെന്ന്. അന്നുമുതൽ എന്റെ കോട്ടും സ്യൂട്ടും വെട്ടം കണ്ടില്ല. യൂണിഫോം ആണ് ഇതിനെല്ലാം അനുയോജ്യം.
അപ്പോൾ പറഞ്ഞുവന്നത് ഇവിടെ മറ്റുമുള്ളവരെ അവരുടെ ജോലിയുടെ അടിസ്ഥാനത്തിലോ സാമ്പത്തികാടിസ്ഥാനത്തിലോ ബഹുമാനിക്കുകയോ ഉയർത്തി പിടിക്കുകയോ ഇല്ല എന്നാണ്. അത് ഹെൽത്തുമായി ബന്ധപ്പെട്ട മേഖലയാണെങ്കിൽ പിന്നെ പറയുകയും വേണ്ട . അവിടെ ഡൊമസ്റ്റിക് സ്റ്റാഫ് മുതൽ മേട്രൺ അല്ലെങ്കിൽ സിഇഒ വരെ ഹോപിറ്റലിൽ ജോലിചെയ്യണമെങ്കിൽ അവരുടെ ഡിഗ്രികളും സ്ഥാനങ്ങളും മറക്കണം . അവിടെ രോഗിയാണ് വിഐപി, അവിടെ രോഗിയെ കാണുന്നത് ഒരു വൾണറബിൾ പേഴ്സൺ ആയിട്ടാണ് . അവരോടു മിണ്ടാനും ഇടപെഴകാനും ഒരു രീതിയുണ്ട് .
നമ്മുടെ നാട്ടിൽ വീട്ടിൽ ഒറ്റമകനോ മകളോ ആയിവളർന്നു ജീവിതം മുഴുവൻ കൈവെള്ളയിൽ ഇട്ടു അമ്പിളി അമ്മാവനെ കാണിച്ചു കൊതിപ്പിക്കാതെ മേടിച്ചു കൊടുത്തു കണ്ണ് മഞ്ഞളിച്ച പുതു തലമുറയ്ക്ക് ഇതൊന്നും അത്ര ദഹിക്കില്ല . ഇവിടുള്ളവരെ ശിശ്രൂഷിക്കാൻ വേണ്ടി ടിക്കറ്റ് ചാർജും ഭക്ഷണ ചെലവ് വരെ മുടക്കി വന്നിറങ്ങുന്ന പുതു തലമുറയ്ക്ക് അവർ വന്നത് എന്തിനാണെന്ന കാര്യം മറക്കുന്നു . കാരണം വേറൊന്നുമല്ല ഇന്നുള്ളവർ ഒരു സ്വിമ്മിങ് പൂളിൽ മാത്രം നീന്താൻ അറിയാവുന്നവരാണ് , ആ ട്രാക്കിൽ മാത്രം അവർ ഓടി ജയിക്കും പക്ഷെ ഒരു നദിയിലോ കുളത്തിലോ ഇട്ടാൽ അവർ മുങ്ങി മരിക്കും . അതാണ് ട്രാക്കിലൂടെ മാത്രം ഓടി ജയിച്ചു പരിചയം ഉള്ളവരുടെ കഥ .
പിന്നെ ഇവിടെ ബ്രിട്ടനിൽ നേഴ്‌സുമാരുടെ ശമ്പളം എന്നത് എച്ച്സിഎ അലവൻസു കൂടി ഉൾപ്പെടുത്തിയുള്ളതാണ് .അതും അവരുടെ മര്യാദ. അപ്പോൾ എന്തുജോലിയും ചെയ്യണമെന്ന് സാരം . നമ്മൾ ചെയ്യാൻ മടിക്കുന്ന ജോലി സന്തോഷത്തോടെ ചെയ്യാൻ ഓടിയെത്തുന്ന ബംഗാളികളോടും തമിഴ് നാട്ടുകാരോടും നമ്മൾ കാണിക്കുന്ന മര്യാദയേക്കാൾ എത്രയോ ഉയർന്ന ഗ്രാഫാണ് നമ്മൾ കുടിയേറ്റക്കാർക്ക് ഇവർ തരുന്നതെന്നും മറന്നുകൂടാ ..
അതുകൊണ്ട് നാട്ടിലെ കൊട്ടാരത്തിന്റെ തിളക്കം ഓർത്തു ഈ നാട്ടിൽ കണ്ണ് കാണാതായാൽ നേടിയെടുത്ത പിന്ന് കൊണ്ടുതന്നെ സ്വയം കുത്തി മുറിവേൽപ്പിച്ചു അഴികൾ എണ്ണാം. കാരണം ഒട്ടേറെ ഹ്യൂമൺ റൈറ്റ്സും അബ്യൂസ് റിലേറ്റടുമായുള്ള നിയമങ്ങൾ’ സാമ്പത്തിക വലുപ്പങ്ങൾ നോക്കാതെ ചിട്ടയോടെ പാലിക്കുന്നൊരു നാടാണിത് .
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട …കൂടാതെ വരും തലമുറയുടെയൊക്കെ ശുശ്രൂഷ ലഭിക്കാൻ ഭാഗ്യം ചെയ്തവരാണ് നമ്മൾ പഴയതലമുറ എന്നും മറക്കണ്ട . നമ്മൾ വളർത്തിയ കർമ്മ …
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️. ——————————————-