UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

എല്‍ സാല്‍വഡോർ : ലോകത്തിലെ ആദ്യ ബിറ്റ് കോയിന്‍ നഗരം നിര്‍മ്മിക്കാന്‍ എല്‍ സാല്‍വഡോർ പദ്ധതിയിടുന്നതായി പ്രസിഡന്റ് നയീബ് ബുകെലെ അറിയിച്ചു. പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി എല്‍ സാല്‍വഡോര്‍ 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ 2022ല്‍ പുറത്തിറക്കും. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച നീണ്ടുനിന്ന ലാറ്റിന്‍ അമേരിക്കന്‍ ബിറ്റ്‌കോയിന്‍ ആന്‍ഡ് ബ്ലോക്‌ചെയിൻ കോണ്‍ഫെറൻസിന്റെ സമാപനത്തിലാണ് പ്രസിഡന്റ് നയിബ് ബുകെലെയുടെ പ്രഖ്യാപനം. ബിറ്റ് കോയിനിലൂടെ രാജ്യത്തെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുകയാണ് പ്രധാന ലക്ഷ്യം. ലാ യൂണിയന്‍ മുനിസിപ്പാലിറ്റിയിലാണ് ബിറ്റ്‌കോയിന്‍ സിറ്റി വരുന്നത്. വാറ്റ് ഒഴികെ മറ്റ് നികുതികളൊന്നും പുതിയ സിറ്റിയില്‍ ഉണ്ടാകില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

താമസസൗകര്യങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സേവനങ്ങള്‍, മ്യൂസിയങ്ങള്‍, വിനോദങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വെ തുടങ്ങിയവ ഉൾപ്പെടുന്ന നഗരം വൃത്താകൃതിയിലായിരിക്കും നിർമ്മിക്കുക. ബിറ്റ് കോയിന്‍ നഗരത്തിന്റെ നിര്‍മ്മാണത്തിന് നിശ്ചിത കാലയളവ് നല്‍കിയിട്ടില്ല. ജിയോതെർമൽ എനർജി ഉപയോഗിച്ചാണ് പ്രവർത്തിക്കുക. ഇതൊരു സമ്പൂര്‍ണ്ണ പാരിസ്ഥിതിക നഗരം (ecological city ) ആയിരിക്കുമെന്നും കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളല്‍ പൂജ്യമായിരിക്കുമെന്നും ബുകലെ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത വർഷം 1 ബില്യണ്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് ബ്ലോക് ചെയിന്‍ ടെക് ദാതാക്കളായ ബ്ലോക്ക് സ്ട്രീം ആണ്. ബിറ്റ് കോയിന്‍ നിയമപരമായ കറൻസിയായി അംഗീകരിച്ച ലോകത്തിലെ ആദ്യ രാജ്യമാണ് എല്‍ സാല്‍വഡോർ. കഴിഞ്ഞ സെപ്റ്റംബറിലാണ് എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിന് അംഗീകാരം നല്‍കിയത്.

കൊവിഡ് മഹാമാരിയില്‍ നിന്നും ലോകം മുക്തമാകുന്ന ദിനമാകാന്‍ ഇനിയും ഏറെ കാത്തിരിക്കണം. കൊവിഡ് മഹാമാരി വീണ്ടും പിടിമുറുക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിന്റെ പുതിയ തരംഗം ആഞ്ഞടിക്കുകയാണ്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാകുന്നത്.

വന്‍കരയില്‍ ഈ നിലയ്ക്ക് രോഗം മുന്നേറിയാല്‍ മാര്‍ച്ച് മാസത്തിനകം അഞ്ച് ലക്ഷം പേര്‍ മരിക്കുമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്‌ളൂഗ് മുന്നറിയിപ്പ് നല്‍കി. പലവിധ ഘടകങ്ങളാലാണ് രോഗം ഭീതിജനകമായ വിധത്തില്‍ ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്.

ഒന്നാമത് ശക്തമായ ശൈത്യകാലം, ഡെല്‍റ്റാ വകഭേദം വേഗം വ്യാപിക്കുന്നതാണ് രണ്ടാമത്, വാക്സിന്‍ നല്‍കുന്നതിലെ അപര്യാപ്തതയാണ് മൂന്നാമത് കാരണം. രോഗത്തിനെതിരായ അവസാന അഭയം വാക്സിന്‍ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗത്തെ നേരിടാന്‍ നെതര്‍ലാന്റ് ഭാഗികമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.

ഇതുവരെ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ജര്‍മ്മനി കൂടുതല്‍ നിബന്ധന ഏര്‍പ്പെടുത്തി. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റസ്റ്റോറന്റുകളില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ചെക് റിപബ്‌ളിക്കിലും സ്‌ളൊവാക്യയിലും ഇതേ നിബന്ധന ഏര്‍പ്പെടുത്തി.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പണ്ടൊക്കെ ഒരു പറ്റം ജനതയുണ്ടായിരുന്നു സ്വന്തം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും എന്തിനേറേ അയൽക്കാരുടെ കൂടെ അന്നന്നത്തെ വയറു ശരിക്കൊന്നു നിറയ്ക്കാനായി കടൽകടന്ന് ജോലിക്കായി പോയിരുന്നവർ . കടൽ കടന്ന് ഗൾഫിൽ ഇറങ്ങാതെ അത് ഇംഗ്ലണ്ടോ അമേരിക്കയിലോ ഒക്കെ ഇറങ്ങിയാൽ പിന്നെ ആ വന്നിറങ്ങിയവരുടെ വീടുകൾമാത്രമല്ല ആ ഗ്രാമം കൂടി സന്തോഷിച്ചിരുന്ന ഒരു കാലം . ഇന്ന് നമുക്കറിയാവുന്ന ആ കാലവും ചുറ്റുപാടുകളുമൊക്കെ അവിടെ തന്നെയുണ്ട് . പക്ഷെ മാറി നമ്മൾ മനുഷ്യർ ഒത്തിരി മാറി .

ഇംഗ്ലണ്ട് എന്ന നാട്ടിൽ വന്ന് 14 വർഷങ്ങൾ മേലെയായി. നമ്മൾ ഹിസ്റ്ററിയിൽ വായിച്ചു കാണാപാഠം മാത്രം പഠിച്ചിരുന്ന അല്ലെങ്കിൽ ഇന്ത്യക്കാരോട് ക്രൂരമായി മാത്രം പെരുമാറിയിരുന്ന ആ സമൂഹം അല്ല ഇന്നിവിടെയുള്ളത് .

അവർ വല്ലാതെ മാറി. അവരുടെ മാനുഷിക നിയമങ്ങൾ അഭയാർഥികളോടുള്ള കരുണ എന്തിനേറെ ഭീകരൻമാരോട് പോലും അവന്റെ മാനുഷിക മൂല്യങ്ങൾ മനസിലാക്കി പെരുമാറുന്ന ഒരു നാടാണിത് . ഇവിടെ ആരും ആരോടും ജോലിയെന്താ എന്ന് അഭിമുഖമായി ചോദിക്കില്ല, ജോലിയും വേതനവുമനുസരിച്ച് ആരേയും ബഹുമാനിക്കാറുമില്ല, ആർക്കുവേണ്ടിയും അവരുടെ സാമൂഹിക സ്ഥാനം അനുസരിച്ചു തന്നിരിക്കുന്ന സീറ്റ്‌ എണീറ്റു കൊടുക്കേണ്ടതില്ല, ഒരു തിക്കിലും തിരക്കിലും വേറൊരാളുടെ സ്ഥാനവും പ്രൗഢിയും അനുസരിച്ച് മാറിക്കൊടുക്കേണ്ടതില്ല, ഒരു പോലീസുദ്യോഗസ്ഥനും കുറ്റവാളിയെ സമൂഹ മധ്യത്തിലിട്ടു ചോദ്യം ചെയ്യാറില്ല , അവരുടെ കാറിൽ ഇരുത്തി സാവകാശം കാര്യങ്ങൾ ചോദിച്ചറിയും,ഒരാളും ഇന്നത്തെ പകയും വിദ്വേഷവും നാളത്തേയ്ക്ക് ഓർത്തുവെക്കാറില്ല . തമ്മിൽ അടിച്ചു പിരിഞ്ഞ ദമ്പതിമാർ പോലും പിറ്റേ ദിവസം പരസ്പരം കാണുമ്പോൾ ഒന്നിച്ചിരുന്നു ചായ കുടിക്കുന്നവരാണ്, ഒരു ജഡവും ഒരു പ്രജപോലും കാൺകെ ക്രോസ് വിസ്താരം ചെയ്യാറില്ല ,ഒരു ജന നേതാവും അവർക്ക് അകമ്പടി കൊണ്ട് നടക്കാറില്ല. അവരുടെ മനസ്സിൽ ആഴത്തിൽ സ്നേഹം ഉണ്ടെങ്കിലും ഇല്ലങ്കിലും ആരോടും അവർ ചൂടായി സംസാരിക്കാറില്ല . റോഡ് ക്രോസ് ചെയ്യാൻ വണ്ടി ഒന്ന് ചെറുതായി നിർത്തിത്തരുന്നവരോട് പോലും അല്ലെങ്കിൽ ബസിറങ്ങുമ്പോൾ ഡ്രൈവറോട് പോലും നന്ദി പറഞ്ഞിറങ്ങുന്നവരാണ് , ചെയ്ത തെറ്റിന് ക്ഷമചോദിച്ചു സമാധാനത്തിലാകുന്നവരാണ് . എല്ലാരോടും അനുകമ്പയും സ്നേഹവും അവർ ഒരു പൊതു അജണ്ടയായി കൊണ്ട് നടക്കുന്നവരാണ് . ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവരോടുപോലും ” How are you” എന്ന് ചോദിച്ചു കടന്നു പോകുന്നവരാണ്.

നാടേതാ ജാതി ഏതാ എന്ന് നോക്കാതെ ജോലിയില്ലാത്തവർക്കെല്ലാം സാമ്പത്തിക സഹായങ്ങൾ നൽകി മറ്റു ജോലിയുള്ളവർക്കൊപ്പം അവരുടെ ജീവിതവും ഉറപ്പാക്കുന്നവരാണ് . ഇനിയും എണ്ണിയാൽ തീരാത്തത്ര പറയാൻ ഉണ്ടേറെ.

ഇവിടെ ബിസിനസ് മാനേജ്‌മന്റ് പഠിച്ചിറങ്ങുന്നതിനുമുമ്പേ നേഴ്സിങ് ഹോമിന്റെ അസിസ്റ്റന്റ് മാനേജരായി ജോലിചെയ്യാനുള്ള ഭാഗ്യമെനിക്ക് ഉണ്ടായിട്ടുണ്ട്. അപ്പോയിന്മെന്റ് കിട്ടിയ ഉടനെ ചെയ്തത് മാനേജർക്ക് ഇടാൻ പറ്റിയ ഒരു കോട്ടും സ്യുട്ടും മേടിക്കുക എന്നതാരുന്നു. പിറ്റേദിവസം കോട്ടും സ്യൂട്ടും അണിഞ്ഞു കറങ്ങുന്ന കസേരയിൽ ഇരിക്കാൻ ചെന്ന എന്നോട് മാനേജർ പറഞ്ഞു നേഴ്സിംങ്ങ് അനുബന്ധിച്ചുള്ള ജോലി ചെയ്യാൻ വരുന്നയാൾ ഇങ്ങനെ ആഡംമ്പരമായി വരേണ്ടതില്ല .ഇവിടെ പേഷ്യൻസിൻ്റെ നാപ്പി മാറുന്നതു മുതൽ തറ തുടയ്ക്കുന്നതുവരെ ചെയ്യേണ്ടിവരുമെന്ന്. അന്നുമുതൽ എന്റെ കോട്ടും സ്യൂട്ടും വെട്ടം കണ്ടില്ല. യൂണിഫോം ആണ് ഇതിനെല്ലാം അനുയോജ്യം.

അപ്പോൾ പറഞ്ഞുവന്നത് ഇവിടെ മറ്റുമുള്ളവരെ അവരുടെ ജോലിയുടെ അടിസ്ഥാനത്തിലോ സാമ്പത്തികാടിസ്ഥാനത്തിലോ ബഹുമാനിക്കുകയോ ഉയർത്തി പിടിക്കുകയോ ഇല്ല എന്നാണ്. അത് ഹെൽത്തുമായി ബന്ധപ്പെട്ട മേഖലയാണെങ്കിൽ പിന്നെ പറയുകയും വേണ്ട . അവിടെ ഡൊമസ്റ്റിക് സ്റ്റാഫ് മുതൽ മേട്രൺ അല്ലെങ്കിൽ സിഇഒ വരെ ഹോപിറ്റലിൽ ജോലിചെയ്യണമെങ്കിൽ അവരുടെ ഡിഗ്രികളും സ്ഥാനങ്ങളും മറക്കണം . അവിടെ രോഗിയാണ് വിഐപി, അവിടെ രോഗിയെ കാണുന്നത് ഒരു വൾണറബിൾ പേഴ്സൺ ആയിട്ടാണ് . അവരോടു മിണ്ടാനും ഇടപെഴകാനും ഒരു രീതിയുണ്ട് .

നമ്മുടെ നാട്ടിൽ വീട്ടിൽ ഒറ്റമകനോ മകളോ ആയിവളർന്നു ജീവിതം മുഴുവൻ കൈവെള്ളയിൽ ഇട്ടു അമ്പിളി അമ്മാവനെ കാണിച്ചു കൊതിപ്പിക്കാതെ മേടിച്ചു കൊടുത്തു കണ്ണ് മഞ്ഞളിച്ച പുതു തലമുറയ്ക്ക് ഇതൊന്നും അത്ര ദഹിക്കില്ല . ഇവിടുള്ളവരെ ശിശ്രൂഷിക്കാൻ വേണ്ടി ടിക്കറ്റ് ചാർജും ഭക്ഷണ ചെലവ് വരെ മുടക്കി വന്നിറങ്ങുന്ന പുതു തലമുറയ്ക്ക് അവർ വന്നത് എന്തിനാണെന്ന കാര്യം മറക്കുന്നു . കാരണം വേറൊന്നുമല്ല ഇന്നുള്ളവർ ഒരു സ്വിമ്മിങ് പൂളിൽ മാത്രം നീന്താൻ അറിയാവുന്നവരാണ് , ആ ട്രാക്കിൽ മാത്രം അവർ ഓടി ജയിക്കും പക്ഷെ ഒരു നദിയിലോ കുളത്തിലോ ഇട്ടാൽ അവർ മുങ്ങി മരിക്കും . അതാണ് ട്രാക്കിലൂടെ മാത്രം ഓടി ജയിച്ചു പരിചയം ഉള്ളവരുടെ കഥ .

പിന്നെ ഇവിടെ ബ്രിട്ടനിൽ നേഴ്‌സുമാരുടെ ശമ്പളം എന്നത് എച്ച്സിഎ അലവൻസു കൂടി ഉൾപ്പെടുത്തിയുള്ളതാണ് .അതും അവരുടെ മര്യാദ. അപ്പോൾ എന്തുജോലിയും ചെയ്യണമെന്ന് സാരം . നമ്മൾ ചെയ്യാൻ മടിക്കുന്ന ജോലി സന്തോഷത്തോടെ ചെയ്യാൻ ഓടിയെത്തുന്ന ബംഗാളികളോടും തമിഴ് നാട്ടുകാരോടും നമ്മൾ കാണിക്കുന്ന മര്യാദയേക്കാൾ എത്രയോ ഉയർന്ന ഗ്രാഫാണ് നമ്മൾ കുടിയേറ്റക്കാർക്ക് ഇവർ തരുന്നതെന്നും മറന്നുകൂടാ ..

അതുകൊണ്ട് നാട്ടിലെ കൊട്ടാരത്തിന്റെ തിളക്കം ഓർത്തു ഈ നാട്ടിൽ കണ്ണ് കാണാതായാൽ നേടിയെടുത്ത പിന്ന് കൊണ്ടുതന്നെ സ്വയം കുത്തി മുറിവേൽപ്പിച്ചു അഴികൾ എണ്ണാം. കാരണം ഒട്ടേറെ ഹ്യൂമൺ റൈറ്റ്സും അബ്യൂസ് റിലേറ്റടുമായുള്ള നിയമങ്ങൾ’ സാമ്പത്തിക വലുപ്പങ്ങൾ നോക്കാതെ ചിട്ടയോടെ പാലിക്കുന്നൊരു നാടാണിത് .

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട …കൂടാതെ വരും തലമുറയുടെയൊക്കെ ശുശ്രൂഷ ലഭിക്കാൻ ഭാഗ്യം ചെയ്തവരാണ് നമ്മൾ പഴയതലമുറ എന്നും മറക്കണ്ട . നമ്മൾ വളർത്തിയ കർമ്മ …

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️. ——————————————-

സ്വന്തം ലേഖകൻ

യുകെയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട മലയാളി നഴ്സ്മാർ അനുഭവസമ്പത്തിൽ ഒരു പടി മുന്നിലാകുമ്പോൾ പുതുതായി യുകെയിൽ എത്തുന്നവരെ കഴിവില്ലാത്തവരാണ്, അഹങ്കാരികളാണ് എന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതായി പരാതി. പ്രാദേശീകരും അല്ലാത്തവരുമായ മേലധികാരികളുടെ പ്രശംസ പിടിച്ച് പറ്റാൻ പുതുതായി എത്തുന്നവരുടെ പരിചയക്കുറവുകൾ കൊണ്ടുണ്ടാകുന്ന ചെറിയ പിഴവുകൾ പോലും ഊതി വീർപ്പിച്ച് വലുതാക്കി മേലധികാരികളിലെത്തിക്കുന്നു. പുതുതായി എത്തുന്ന മലയാളി നേഴ്സുമാരെ സഹ പ്രവർത്തകരായി പരിഗണിച്ച് കൂടെനിർത്തി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ആതുരത സേവനത്തിൻ്റെ പവിത്രത കാത്തു സൂക്ഷിക്കുകയും ചെയ്യുന്നതിന് പകരം ശത്രുക്കളേപ്പോലെ പെരുമാറുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിൻ്റെ പിന്നിലെ നഗ്നസത്യമെന്താണ്.  നാല് മലയാളികൾ കൂടുന്നിടത്ത് ചർച്ചാവിഷയമായിക്കൊരിക്കുന്ന അത്യന്തം ഗൗരവമേറിയ വിഷയമാണിത്. ഭാവിയിൽ ഇതുണ്ടാക്കാൻ പോകുന്ന അപകടം ചെറുതൊന്നുമല്ലെന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല.

പഴമക്കാർക്ക് പുതുതായി എത്തുന്നവരോട് അസൂയയാണ് എന്നൊരാക്ഷേപം പൊതുവേ ഉയരുന്നുണ്ട്. അത് പൊതുസമൂഹത്തിൽ ചർച്ചയാകുന്നു. അതിനായി നിരത്തുന്ന കാരണങ്ങൾ പലതാണ്.
ഞങ്ങൾ പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി വന്നവരാണ്. നിങ്ങൾ യാതൊരു പൈസയും മുടക്കാതെ പൈസ അങ്ങോട്ട് വാങ്ങി വന്നവരാണ് എന്ന്. (നെഴ്സുമാരുടെ കുടിയേറ്റം യുകെയിലേയ്ക്ക് ആരംഭിച്ച കാലത്ത് പൈസ മുടക്കാതെ എത്തിയവരും ധാരാളമുണ്ടിവിടെ.) ഇരുപത് വർഷം മുമ്പുള്ള സാഹര്യമല്ല ഇന്നുള്ളത് എന്നത് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല. രണ്ടായിരത്തിൻ്റെ അവസാനത്തോടെ ഇടനിലക്കാരായി നിന്ന്  ലക്ഷക്കണക്കിന് രൂപ വാങ്ങിയാണ് ഏജൻസികൾ നെഴ്സുമാരെ യുകെയിൽ എത്തിച്ചിരുന്നത്. വീടും പറമ്പും സ്വർണ്ണവും  പണയം വെച്ചും വിറ്റും, ലോണെടുത്തും അമിത പലിശയ്ക്ക് കടം വാങ്ങിയും ബാധ്യതകളുടെ എടുത്താ പൊങ്ങാത്ത ബാഗുമായിട്ടാണ് അന്നവർ സ്വപ്ന  ഭൂമിയിലേയ്ക്കെത്തിയത് എന്നത് സത്യമാണ്. എന്നാൽ ഇന്ന് സാഹചര്യം പാടേ മാറി. കാര്യങ്ങൾ കൂടുതൽ സുതാര്യമാവുകയും ചെയ്തു. ഇരുപത് വർഷങ്ങൾക്ക് ശേഷം കേരളം സാമ്പത്തികമായി ഉയർന്നു. അതോടൊപ്പം ലക്ഷങ്ങൾ വാങ്ങി യുകെയിലേയ്ക്ക് നെഴ്സ്മാരെ എത്തിച്ചുകൊണ്ടിരിക്കുന്ന ഏജൻസികളുടെ പിടിച്ചുപറി NHS ൻ്റെ സമയോന്വിതമായ ഇടപെടലിലൂടെ അവസാനിച്ചു. കൂടാതെ റീലൊക്കേറ്റ് ചെയ്യുന്നതിന് 2000 പൗണ്ട് വരെയും പല NHS ട്രസ്റ്റ്കളും നെഴ്സ്മാർക്ക് കൊടുക്കുന്നുമുണ്ട്. കാലഘട്ടത്തിൻ്റെ ഈ മറ്റത്തിനെ അസൂയാവഹമായി പഴമക്കാർ  കാണുന്നതെന്തിന് ?

പുതുതായി യുകെയിൽ എത്തിയവർ ജോലിയിൽ മുൻകാല പരിചയമില്ലാത്തവരാണ് എന്നതാണ് അടുത്ത ആക്ഷേപം.

ഇവിടെയും സാഹചര്യം രണ്ടാണ്. കേരളത്തിൽ നിന്നോ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നോ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയമുള്ള നെഴ്സുമാരായിരുന്നു ആദ്യ കാലത്ത് യുകെയിൽ എത്തിയവരിൽ ഭൂരിഭാഗവും. പക്ഷേ അവരെല്ലാം തന്നെ യുകെ ജീവിതം ആരംഭിച്ചത് രെജിസ്ട്രേഡ് നെഴ്സ് ആയിട്ടല്ല.   സീനിയർ കെയർ വർക്ക് പെർമിറ്റിൽ യുകെയിലെ നെഴ്സിംഗ് ഹോമുകളിൽ എത്തി കെയറിംഗ് ജോബ് ആണ് ചെയ്തിരുന്നത്. പിന്നീട് ഒരു മെൻ്റെറിൻ്റെ കീഴിൽ  അഡോപ്റ്റേഷൻ പൂർത്തിയാക്കി പിൻ നമ്പർ നേടി രെജിസ്ട്രേഡ് നഴ്സായി ഹോസ്പിറ്റലിൽ എത്തുകയായിരുന്നു. ഈ കാലയളവിൽ നെഴ്സിംഗ് ഹോമിൽ നിന്ന് രോഗികളുടെയും അന്തേവാസികളുടെയും മലമൂത്ര വിസർജ്ജനങ്ങളെടുക്കുക, അവരെ കുളിപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, ഷൂ പോളീഷ് ചെയ്യുക, ഭക്ഷണം കൊടുക്കുക തുടങ്ങിയ ആതുരശുശ്രൂഷയുടെ എല്ലാ മേലകളും സ്വായദ്ധമാക്കും. നാട്ടിലെ കടം വീട്ടുക പിൻ നമ്പർ സമ്പാദിക്കുക എന്ന ലക്ഷ്യത്തിന് മുന്നിൽ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മലമൂത്ര വിജർജ്ജനങ്ങളോടുള്ള അറപ്പും വെറുപ്പും എല്ലാം മാറും. (ആദ്യകാല നെഴ്സുമാരുടെ അധികഠിനമായ കഷ്ടപ്പാടിനെ ഒരിക്കലും ചെറുതായി കാണുന്നില്ല). എന്നാൽ ഇപ്പോൾ സ്ഥിതി മാറി. പുതിയ തലമുറയ്ക്ക് ഇതൊന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. കോവിഡ് കാലത്ത്  യുകെയിൽ നെഴ്സ്മാരുടെ വൻ കുറവ് അനുഭവപ്പെട്ടത് മൂലം NHS ഒരു പാട് ഇളവുകൾ പ്രഖ്യാപിച്ചു. വർഷങ്ങളുടെ പ്രവർത്തിപരിചയമില്ലെങ്കിൽപ്പോലും ആവശ്യമായ ക്വാളിഫിക്കേഷനോടെ നെഴ്സായി തന്നെ നേരിട്ട് ഹോസ്പിറ്റലിലേയ്ക്ക് അവരെ എത്തിക്കുകയാണ് ചെയ്യുന്നത്. യുകെയിലെ ചികിത്സാരീതികൾ മനസ്സിലാക്കി തുടങ്ങുന്നതിന് മുമ്പ് തന്നെ വളരെ ചെറിയൊരു ട്രെയിനിംഗോടു കൂടി കോവിഡ് വാർഡുകളിലേയ്ക്കും മറ്റ് വാർഡുകളിലേയ്ക്കും അവരെ ആയ്ക്കുകയായിരന്നുവെന്ന് ആദ്യകാല നഴ്സുമാർ തന്നെ സമ്മതിക്കുന്നു.

ഇങ്ങനെയുള്ള സാഹചര്യത്തിൽ പത്തിരുപത് വർഷമായി യുകെയിൽ ജോലി ചെയ്യുന്ന നെഴ്സുമാർ പുതുതായി ജോലിക്കെത്തുന്ന നെഴ്സ്മാരിൽ നിന്ന് ഏത് തരത്തിലുള്ള മുൻ പരിചയമാണ് പ്രതീക്ഷിക്കുന്നത്? സഹപ്രവർത്തക എന്ന പരിഗണന കൊടുത്ത് കുറവുകൾ പരിഹരിക്കാൻ സഹകരിക്കുകയല്ലേ വേണ്ടത്?
കുറഞ്ഞത് മലയാളി എന്ന പരിഗണനയെങ്കിലും കൊടുക്കേണ്ടതല്ലേ?
പഴയ മലയാളി നഴ്സുമാർ പറയുന്ന പരിചയക്കുറവിൻ്റെ ഒരു വലിയ പ്രശ്നം ആദ്യ കാലത്ത് അവർക്കുമുണ്ടായിരുന്നു. പരിചയക്കുറവുകളുടെ പിഴവിൽ പ്രാദേശികരായ മേലധികാരികളിൽ നിന്ന് ചെറുതും വലുതുമായ ശിക്ഷാ നടപടികൾ നേരിട്ട പഴയ കാല നഴ്സുമാർ ഇന്നും യുകെയിലുണ്ട്. അന്നൊന്നും ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടില്ല. മലയാളി നഴ്സുമാരുടെ ബാൻ്റ് വളർന്നപ്പോൾ പരസ്പരം ചെളി വാരിയെറിയുന്ന ചിന്താഗതിയും വളർന്നുവെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

നാട്ടിൽ നിന്നും വന്നയുടനെ തന്നെ BMW, ബെൻസ്, ഔഡി തുടങ്ങിയ മുന്തിയ ഇനം കാറുകളും വലിയ വീടുകളും വാങ്ങി വളരെ ലക്ഷ്വറിയായി ജീവിക്കുന്നുവെന്നാണ് അടുത്ത സംസാരം.

സ്വന്തം ജീവിത നിലവാരം കൂടുതൽ ഉയർത്തുക എന്നതാണല്ലോ അന്യ രാജ്യത്ത്  ജോലിക്ക് പോകുന്ന ഭൂരിഭാഗം പേരുടെയും ലക്ഷ്യം. രണ്ടായിരങ്ങളിൽ യുകെയിൽ എത്തിയവർക്കും ലക്ഷ്വറി കാറുകളും വീടുകളും വാങ്ങാനുള്ള സൗകര്യം ഇന്നത്തേക്കാളധികമുണ്ടായിരുന്നു. അന്ന് യുകെയിലെ ബാങ്ക് കളിൽ നിന്ന് പരമാവധി പൗണ്ട് ലോണെടുത്ത് ആദ്യം നാട്ടിലെ കടം വീട്ടി. പിന്നീട്  കൊട്ടാരംപോലെയുള്ള വീടും വെയ്ക്കുകയും ഭൂമികൾ വാരിക്കൂട്ടുകയുമായിരുന്നു അവർ ചെയ്തത്. ഇപ്പോൾ യുകെ സിറ്റിസൺഷിപ്പ് കിട്ടുകയും കുട്ടികൾ യുകെവിട്ട് പോവുകയുമില്ല എന്ന സാഹചര്യം വന്നപ്പോൾ നാട്ടിൽ നിർമ്മിച്ചതും വാങ്ങിക്കൂട്ടിയതുമായ വസ്തുവകകൾ വിറ്റ് പൈസാ വീണ്ടും യുകെയിലെത്തിക്കാനുള്ള തിരക്കിലാണ് പുതിയ നെഴ്സുമാരെ കുറ്റം പറയുന്ന പഴയ മലയാളി നഴ്സുമാർ. മുമ്പ് പറഞ്ഞതുപോലെ സാഹചര്യം ഇവിടെയും മാറി. പുതു തലമുറയ്ക്ക് ഇതിൻ്റെയൊരാവശ്യവും ഇല്ല. തലമുറകളായി സ്വരൂപിച്ച  ധാരാളം പണം നാട്ടിലുണ്ട്. അവർ അതു മായാണ് യുകെയിലേയ്ക്കെത്തുന്നത്. അവരുടെ നാട്ടിലെ ജീവിത സാഹചര്യം യുകെയിലെ ജീവിത സാഹചര്യവുമായി കാര്യമായ വ്യത്യാസങ്ങളില്ല എന്ന് പഴമക്കാർ അംഗീകരിക്കേണ്ടതുണ്ട്.

ജെനറേഷൻ ഗ്യാപ്പ് എന്ന പൊതു വിഷയമാണ് അടുത്ത പ്രധാന പ്രശ്നം.

വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായ മാറ്റം ഒരു വലിയ ഘടകമാണ്. നെഴ്സിംഗ് രംഗത്തായാലും മറ്റേത് മേഘലയിലായാലും. ചുരുങ്ങിയത് 25 വർഷം മുമ്പ് നെഴ്സിംഗ് പഠിച്ച് പുറത്തിറങ്ങിയവരാണ് യുകെയിലെ പഴമക്കാരായ നെഴ്സുമാർ. ഇൻ്റർനെറ്റിൻ്റെയും ഗൂഗുളിൻ്റെയുമൊക്കെ ആരംഭദിശയിലാണ് ഇവർ പഠനം പൂർത്തിയാക്കുന്നത്. 25 വർഷത്തിന് ശേഷമുള്ള ടെക്നോളജിയുടെ വളർച്ച എന്താണെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.! ആദ്യകാലത്ത് യുകെയിലെത്തിയ നെഴ്സുമാർ അവരുടെ താമസ സ്ഥലത്തെത്തി രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് തങ്ങൾ സുരക്ഷിതരായിരിക്കുന്നുവെന്ന് പറഞ്ഞ സന്ദേശങ്ങൾ നാട്ടിലുള്ള സ്വന്തം വീട്ടിൽ എത്തുന്നത്. ഇപ്പോൾ വരുന്നവർ നാട്ടിൽ നിന്ന് യാത്ര തുടങ്ങുമ്പോഴെ വീഡിയോക്കോൾ ഓൺ ചെയ്യും. ടെക്നോളജിയെ അവർ ഭംഗിയായി ഉപയോഗിക്കുന്നതിൽ അസൂയപ്പെട്ടിട്ട് എന്ത് കാര്യം? മലയാളം മീഡിയത്തിൽ പത്താം ക്ലാസ് കടന്നു കൂടിയവരാണ് ഭൂരിഭാഗം പഴമക്കാരും. പുതിയ തലമുറLKG, UKG, ഇംഗ്ലീഷ് മീഡിയത്തിൽ കൂടി സഞ്ചരിച്ചവരും. ശാസ്ത്രത്തിൻ്റെ വേഗത്തിലുള്ള വളർച്ചയും വിദ്യാഭ്യാസ രീതിയിലുള്ള പുരോഗമനപരമായ മാറ്റങ്ങളും “ജനറേഷൻ ഗ്യാപ്പ് ” എന്ന വാക്കിനെ സൃഷ്ടിച്ചു. ഈ വിഷയങ്ങളൊക്കെ പുതിയ തലമുറയുടെ കഴിവുകൾ അളക്കുവാനുള്ള അളവുകോലായി എടുക്കാൻ പാടില്ല.

പഴമക്കാർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ന്യൂ ജനറേഷന് പ്ലാൻ B ഉണ്ട്. പല രാജ്യങ്ങൾ ഇനിയും അവരുടെ മുമ്പിലുണ്ട്. യുകെയിൽ പുതുതായി എത്തിയവരിൽ പലരും ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നും പൊതുവേ സംസാരമുണ്ട്.

പുതുതായി എത്തിയ മലയാളി നെഴ്സുമാരെ പ്രാദേശീകരുടെ മുമ്പിൽ ചെളി വാരിതേയ്ക്കാൻ ചില വില കുറഞ്ഞ ഓൺലൈൻ പത്രങ്ങൾ ശ്രമിക്കുന്നു എന്നത് വസ്തുതാപരമായ കാര്യമാണ്.  കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നതും അതുതന്നെയാണ്. അവർക്ക് ചില നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ട് എന്നതിൽ തെല്ലും സംശയമില്ല. ആയിരങ്ങൾ വരുമ്പോൾ അതിൽ ചില പിഴവുകൾ സംഭവിക്കുക സ്വാഭാവികമാണ്. ആ പിഴവുകൾക്ക് അനാവശ്യ വ്യാഖ്യാനങ്ങൾ കൊടുത്ത്, റീഡർഷിപ്പ് വർദ്ധിപ്പിക്കാൻ വേണ്ടി ഒരു കമ്മ്യൂണിറ്റിയെ മുഴുവനായി തകർത്ത് ഭാവിയിലേയ്ക്കുള്ള അവരുടെ ജോലി സാധ്യതകളെ ഇല്ലാതാക്കുന്ന ഈ പ്രവണത മാധ്യമങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്.

മാഞ്ചെസ്റ്ററിൽ  ഒരു മലയാളി നെഴ്സിന് തെറ്റ് സംഭവിച്ചപ്പോൾ പുതുതായി വന്ന എല്ലാ നെഴ്സ്മാരെയും അടച്ചാക്ഷേപിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. ഒറ്റപ്പെട്ടുണ്ടാകുന്ന സംഭവങ്ങൾക്ക് അമിത പ്രാധാന്യം കൊടുത്ത് ഇന്ത്യൻ നഴ്സുമാരെ അടച്ചാക്ഷേപിക്കുമ്പോൾ ഭാവി കുടിയേറ്റത്തെ അത് സാരമായി ബാധിക്കും. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ ഈ രാജ്യത്ത് വ്യക്തമായ നിയ്മ വ്യവസ്ഥയുണ്ട്.

യുകെയിൽ ജീവിതം സുരക്ഷിതമായവർ പുതു തലമുറയുടെ ആത്മവിശ്വാസത്തെ തളർത്താതെ അത് സൂക്ഷിക്കേണ്ട ഉത്തരവാദിത്വമാണുള്ളത്. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും വ്യത്യസ്ഥമായ ഗുണഗണങ്ങൾ ഉണ്ട്. വിഘടിച്ച് നിൽക്കാതെ പരസ്പര പൂരകങ്ങളായി പ്രവർക്കുകയാണ് അഭികാമ്യം.

പുതുതലമുറയോട്…. ആദ്യകാലങ്ങളിൽ വന്ന മലയാളി നഴ്സുമാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും രോഗികളോട്‌ ഉള്ള സഹാനുഭൂതിയും അനുകമ്പയും ഒക്കെയാണ് NHS സിനെ കേരളമെന്ന നാടിനെയും അവിടുത്തെ നഴ്സുമാരെയും അറിയാൻ ഇടവരുത്തിയത് എന്ന കാര്യം മറക്കരുത്. അല്ലാതെ എല്ലാം തങ്ങളുടെ കഴിവാണ് എന്ന് കരുതുന്നത് അപക്വമാണ് എന്ന് ഓർമ്മിപ്പിക്കുന്നു.

 

ആയുര്‍വേദ ചികിത്സാരംഗത്ത് പാരമ്പര്യ തിരുമ്മു ചികിത്സാവിധികളുമായി ലീഡ്സ്സില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലിനിക് മലയാളികളുള്‍പ്പെടെ നിരവധിയാളുകള്‍ക്ക് ആശ്വാസമാകുന്നു. നാല്‍പ്പത് വയസ്സു കഴിഞ്ഞ ഏതൊരാള്‍ക്കും നാഡീ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. നെഴ്‌സുമാര്‍, ഐ. ടി പ്രൊഫഷണല്‍സ്, ഡ്രൈവേഴ്‌സ് തുടങ്ങി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഒരു നല്ല സമൂഹം അനുഭവിക്കുന്ന പൊതുവായിട്ടുള്ള ആരോഗ്യ പ്രശ്‌നമാണ് വിട്ടുമാറാത്ത നടുവ് വേദനയും പിടലിവേദനയും മുട്ട് വേദനയുമൊക്കെ. വേദന സംബന്ധമായ അസുഖങ്ങളുമായി എത്തുന്നവരില്‍ ഭൂരിഭാഗവും മലയാളി നെഴ്‌സുമാരാണ് എന്നത് ശ്രദ്ധേയമാണ്. ആയുര്‍വേദ ചികിത്സാരംഗത്തുള്ള പാരമ്പര്യ തിരുമ്മു ചികിത്സ ഇതിന് വലിയൊരു പരിഹാരമാണ്. പ്രവാസി മലയാളില്‍ അവധിക്കാലത്ത് നാട്ടില്‍ പോകുമ്പോള്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലുമൊരു പാരമ്പര്യ തിരുമ്മു ചികിത്സാ കേന്ദ്രത്തെ സമീപിക്കുകയാണ് പതിവ്. പക്ഷേ ചുരുങ്ങിയ അവധിക്ക് നാട്ടില്‍ പോകുന്നവര്‍ക്ക് മറ്റു തിരക്കുകളാല്‍ അത് സാധിക്കണമെന്നും നിര്‍ബന്ധമില്ല. ഈ സാഹചര്യത്തിലാണ് ലീഡ്സ്സിലെ ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലീനിക് യുകെ മലയാളികള്‍ക്ക് ഗുണം ചെയ്യുന്നത്.

ലീഡ്സ്സില്‍ 2014ല്‍ പ്രവര്‍ത്തനമാരംഭിച്ച ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലിനിക് നൂറ് കണക്കിന് മലയാളികള്‍ക്കാണ് ഇതിനോടകം പ്രയോജനമായത്. യുകെയുടെ പല ഭാഗത്തു നിന്നും ധാരാളമാളുകള്‍ ചികിത്സ തേടിയെത്തുന്നു. വിശ്രമമില്ലാതെ നിന്നും നടന്നും ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരാണ് ചികിത്സയ് എത്തുന്നവരില്‍ അധികവും. കൂടാതെ ഐ.ടി പ്രൊഫഷണല്‍സ്, ഡ്രൈവേഴ്‌സ് തുടങ്ങിയവരും എത്താറുണ്ട്. NHS നിന്ന് ദീര്‍ഘനാളത്തെ അവധിയെടുത്ത് ജോലിക്ക് പോകാതിരിക്കുന്ന നിരവധി മലയാളി നെഴ്‌സുമാര്‍ ചികിത്സ കഴിഞ്ഞ് ജോലിക്ക് പോയി തുടങ്ങിയതും ആയുഷ് ആയുര്‍വേദയുടെ നേട്ടങ്ങളില്‍ ചിലതാണ്.

പാരമ്പര്യ നാട്ട് വൈദ്യന്മാര്‍ കാലങ്ങളായി പരീക്ഷിച്ച് പ്രയോജനം കണ്ട ചികിത്സാരീതികള്‍ തന്നെയാണ് ആയുഷ് ആയുര്‍വേദയിലും ഉപയോഗിക്കുന്നത്. വേദനയുമായി എത്തുന്നവരുടെ നാഡീഞരമ്പുകള്‍ കണ്ടു പിടിച്ച് അതിലൂടെ കൈയ്യോടിച്ച് രോഗനിര്‍ണ്ണയം നടത്തും. തുടര്‍ന്ന് ഓരോ വേദനക്കള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളില്‍ ആയുര്‍വേദ വിധിപ്രകാരമുള്ള തിരുമ്മലാണ് നടത്തുന്നത്. വ്യത്യസ്ഥമായ വേദനകള്‍ക്കനുസരിച്ച് ആയുര്‍വേദത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള കുഴമ്പുകളും തൈലങ്ങളുമാണ് തിരുമ്മുന്നതിന് ഉപയോഗിക്കുന്നത്. എല്ലാം കേരളത്തില്‍ നിന്ന് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന് പുറമേ തിരുമ്മിയുള്ള ചികിത്സാരീതികള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഉള്ളില്‍ കഴിക്കുവാനുള്ള മരുന്നുകള്‍ ഒന്നുമില്ല. ആരോഗ്യരംഗത്തുള്ള യുകെയിലെ നിയമ വ്യവസ്ഥ അതിനനുവദിക്കുന്നില്ല എന്നതാണ് കാരണം.

ദൂരദേശത്തുനിന്നുമെത്തുന്ന രോഗികള്‍ക്ക് അവരവരുടെ രോഗങ്ങള്‍ക്കനുസരിച്ച് നിര്‍ദ്ദേശിക്കപ്പെടുന്ന ദിവസങ്ങളില്‍ താമസിച്ച് ചികിത്സിക്കാനുള്ള സംവിധാനം ആയുഷ് ആയുര്‍വേദ കുറഞ്ഞ ചിലവില്‍ ക്ലിനിക്കിന് പുറത്തു ചെയ്തു കൊടുക്കുന്നു. കൂടാതെ ഓരോ പ്രഭാതത്തിലും ക്ലീനിക്കലില്‍ നേരിട്ടെത്തി തിരുമ്മല്‍ കഴിഞ്ഞതിനു ശേഷം ചൂട് വെള്ളത്തില്‍ കുളിച്ച് ദേഹശുദ്ധി വരുത്തി പോകുവാനുള്ള അവസരവുമുണ്ട്. നടക്കാന്‍ വയ്യാതെ ക്ലീനിക്കില്‍ നേരിട്ടെത്താന്‍ സാധിക്കാത്തവരെ ഒരു നിശ്ചിത പരിധിക്കുള്ളില്‍ വീടുകളില്‍ പോയി തിരുമ്മുന്നതിനുള്ള സംവിധാനവുമുണ്ട്.

ആരോഗ്യരംഗത്ത് യുകെ ഗവണ്‍മെന്റിന്റെ എല്ലാ നിയ്മങ്ങളും പാലിച്ച് കൊണ്ട് വ്യക്തമായ യോഗ്യതകളോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലിനിക്. നൂറു കണക്കിനാളുകളാണ് പരമ്പരാഗത ആയുര്‍വേദ തിരുമ്മു ചികിത്സയിലൂടെ യുകെയില്‍ സുഖം പ്രാപിച്ചിരിക്കുന്നത്.

ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലിനിക്കിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള വെബ് സൈറ്റ് കാണുക.
www.ayushayurveda.net
Ph # 07496 531244

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിയന്ന : ക്രിപ്‌റ്റോകറൻസികൾക്ക് നികുതി ചുമത്താനുള്ള തീരുമാനവുമായി ഓസ്ട്രിയ. സ്റ്റോക്കുകളിൽ നിന്നും ബോണ്ടുകളിൽ നിന്നുമുള്ള ലാഭത്തിന് സമാനമായി ഡിജിറ്റൽ കറൻസി നിക്ഷേപങ്ങൾക്കും നികുതി ചുമത്താനാണ് നീക്കം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വികസിച്ചുകൊണ്ടിരിക്കുന്ന ക്രിപ്‌റ്റോ കറൻസി മാർക്കറ്റിൽ നിന്നുള്ള വരുമാനത്തിന് നികുതി ചുമത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികൾക്ക് തുല്യ പരിഗണനയാണ് നൽകുന്നതെന്ന് ഓസ്ട്രിയൻ സർക്കാർ അറിയിച്ചു. അടുത്ത വർഷം മാർച്ച്‌ മുതൽ ക്രിപ്റ്റോ കറൻസിയിൽ നിന്നുള്ള വരുമാനത്തിന് 27.5% നികുതി ബാധകമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

ഇത് ജനങ്ങൾക്കിടയിൽ വിശ്വാസ്യത വർധിപ്പിക്കുമെന്നും ക്രിപ്റ്റോ കറൻസിയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 1 മുതൽ നികുതി പ്രാബല്യത്തിൽ വരും. 2021 ഫെബ്രുവരി 28-ന് ശേഷം വാങ്ങിയ ക്രിപ്‌റ്റോകറൻസികൾക്ക് മാത്രമേ നികുതി ബാധകമാകൂ. അതിന് മുമ്പ് നേടിയ ഡിജിറ്റൽ നാണയങ്ങൾ അടക്കമുള്ള ക്രിപ്റ്റോ ആസ്തികൾക്ക് പുതിയ നികുതി നിയമങ്ങൾക്ക് വിധേയമായിരിക്കില്ല.

ന്യൂസ് ബ്യൂറോ, കേംബ്രിഡ്ജ്

മലയാളികളുടെ വീടുകളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള മോഷണങ്ങൾ യുകെയിൽ പെരുകുമ്പോൾ കഴിഞ്ഞ വീക്കെൻ്റിൽ മാത്രം സമാന സ്വഭാവമുള്ള അഞ്ച് മോഷണങ്ങളാണ് കേംബ്രിഡ്ജിലും പരിസര പ്രദേശമായ കേംബോണിലും ലണ്ടനുത്തുള്ള കോൾചെസ്റ്ററിലുമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നൂറ് കണക്കിന് പവൻ സ്വർണ്ണവും പണവുമാണ് ഈ മോഷണങ്ങളിൽ നിന്ന് മലയാളികൾക്ക് നഷ്ടമായത്. വീടുകൾക്ക് കേടുപാടുകൾ വരുത്തിയത് വേറെയും.

നടന്ന മോഷണങ്ങൾക്കെല്ലാം സമാന സ്വഭാവമാണുള്ളത്. വെള്ളിയും ശനിയും ഞായറുമായി നടന്ന മോഷണങ്ങളെല്ലാം വൈകുന്നേരം അഞ്ച് മണിക്കും എട്ട് മണിക്കും ഇടയ്ക്കാണ്.
മൂന്ന് പേർ അടങ്ങിയ ഒരു സംഘമാണ് കേംബ്രിഡ്ജിലെ ഒരു വീട്ടിൽ  മോഷണം നടത്തിയത്. വീട്ടിലുള്ളവർ പുറത്തു പോയ സമയം നോക്കി വീടിൻ്റെ പുറക് വശത്തുള്ള വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മൂന്ന് പേരിൽ ഒരാൾ പുറത്ത് ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ കാവലായി നില്ക്കുന്നുണ്ടായിരുന്നു. മറ്റ് രണ്ട് പേർ വീടിനകത്തായിരുന്നു. വീട്ടുടമസ്ഥർ തിരിച്ച് വന്ന വാഹനത്തിൻ്റെ ലൈറ്റ് കണ്ടപ്പോൾ മൂന്ന് പേരും പുറക് വശത്തുള്ള ഗാർഡനിലൂടെ കടന്നുകളഞ്ഞു. മൂന്ന് പേര് ഉണ്ടായിരുന്നു എന്നത്  വ്യക്തമായി കണ്ടെങ്കിലും ഇരുട്ടായിരുന്നതുകൊണ്ട് മോഷ്ടാക്കളുടെ രൂപം വ്യക്തമായി കാണുവാൻ സാധിച്ചില്ല എന്ന് ഗ്രഹനാഥൻ പറഞ്ഞു. ഈ വീട്ടിൽ നിന്ന് സ്വർണ്ണമാണ് നഷ്ടമായിരിക്കുന്നത്. വീടിനുള്ളിൽ ധാരാളം നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. അലമാരിയിലിരുന്ന വസ്ത്രങ്ങൾ എല്ലാം വാരിവലിച്ചിട്ടു. കട്ടിലിനും ബെഡ്ഡിനുമൊക്കെ കേടുപാടുകൾ വരുത്തി.

നാല്പത് പവനോളം സ്വർണ്ണമാണ് കോൾചെസ്റ്ററിലെ ഒരു മോഷണത്തിൽ മാത്രം പോയത്. കേംബ്രിഡ്ജിൽ നടന്ന മോഷണത്തിൻ്റെ സമാന സ്വഭാവമാണ് കോൾചെസ്റ്ററിലെയും കേംബോണിലും മോഷണങ്ങളിൽ നടന്നിരിക്കുന്നത്. പക്ഷേ, ഇവിടെ അടുക്കളയിലെ ഒട്ടുമിക്ക ജാറുകളും ഭരണികളും തുറന്ന് പരിശോധിച്ച് മസാലകളും അരിയും തറയിലും മറ്റുമായി വിതറിയിട്ടിട്ടുണ്ടായിരുന്നു. മോഷണത്തിൻ്റെ സ്വഭാവമനുസരിച്ച് സ്വർണ്ണം മാത്രമായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കാൻ ടോയിലറ്റ് ക്ലീനർ, ഡെറ്റോൾ, ഷാമ്പു, മസാലപ്പൊടികൾ, ഓയിലുകൾ മുതലായവ വീടിനുള്ളിലും വാതിലിലുമൊക്കെ വിതറുകയും ഒഴിക്കുകയും ചെയ്തിരുന്നു.

ഇതിന് മുമ്പും കേംബ്രിഡ്ജ് മലയാളികളുടെ വീടുകളിൽ ധാരാളം മോഷണങ്ങൾ നടന്നിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ടെങ്കിലും ഇതു വെരെയും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ധാരാളം മോഷണശ്രമങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൻ്റെ വെളിച്ചത്തിൽ രാത്രി കാലപട്രോളിംഗ് പോലീസ് ആരംഭിച്ചു. അതിന് ശേഷമാണ് മോഷണങ്ങൾക്ക് ശമനം വന്നത്. പോലീസിൻ്റെ നിലപാടിനോട് മലയാളികൾക്ക് അതൃപ്തിയുണ്ട്. സംഭവം നടന്നതിനുശേഷം പോലീസ് എത്തിയാൽ നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരങ്ങളും ഫിങ്കർ പ്രിൻ്റും ശേഖരിക്കും. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയ്ക്കാം എന്ന് പറഞ്ഞ് കേസ് നമ്പരും കൊടുക്കും. അതോടൊപ്പം നഷ്ടപ്പെട്ട വസ്തുക്കൾ ഇൻഷ്വറൻസിൽ ക്ലെയിം ചെയ്യാനുള്ള ഒരു നിർദ്ദേശവും. ഇതിൽ കവിഞ്ഞ്  ഒന്നും നടന്നിട്ടില്ലെന്ന് ഇതിന് മുമ്പ് മോഷണത്തിന് ഇരയായ മലയാളികൾ പറയുന്നു.

ഇന്ത്യൻ വംശജരുടെ വീടുകളിൽ പ്രത്യേകിച്ച് മലയാളികളുടെ വീട്ടിൽ ധാരാളം സ്വർണ്ണമുണ്ട് എന്ന് പ്രാദേശികരുടെയിടയിൽ പൊതുവേ സംസാരമുണ്ട്. മലയാളികളുടെ വസ്ത്രധാരണവും സ്വർണ്ണാഭരണങ്ങൾ സമൂഹത്തിൻ്റെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ഉത്സാഹവുമാണ് ഇതുപോലെയുള്ള ക്രൈമുകൾ ഉണ്ടാകാൻ കാരണമെന്നാണ് പോലീസിൻ്റെ ഭാഷ്യം.

ലീഡ്‌സ്: ലീഡ്‌സിലെ മീൻവുഡിൽ താമസിച്ചിരുന്ന പ്രവാസി മലയാളി മരണമടഞ്ഞു. ചാലക്കുടി സ്വദേശിയും ആലപ്പാട്ട്‌ കുടുംബാംഗവുമായ സിജോ ജോൺ (46) ആണ് ഇന്ന് രാവിലെ മരണമടഞ്ഞത്. നഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയും അടങ്ങുന്നതാണ് സിജോയുടെ കുടുംബം.

ലീഡ്‌സ് ആശുപത്രിയിൽ ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചിരിക്കുന്നത്. സംസ്ക്കാരം ലീഡ്‌സിൽ നടക്കും. എന്നാൽ ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ തീരുമാനിച്ചിട്ടില്ല.

സിജോയുടെ അകാല നിര്യാണത്തിൽ ലീഡ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് കുയിലാടൻ അനുശോചനം രേഖപ്പെടുത്തി.

സിജോയുടെ അകാല വിയോഗത്തിൽ  മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിലെ ഗ്രാമീണ അന്തരീക്ഷത്തിൽ നിന്ന് യുകെയിലെ പ്രവാസ ജീവിതത്തിലേക്ക് പറിച്ചുനടപ്പെട്ടവർക്ക് പറയാൻ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകും. പ്രവാസ ജീവിതത്തിന്റെ വിരസതയും ജന്മനാടിന്റെ ഓർമകളും അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറും. ബന്ധങ്ങൾ അഞ്ചിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങിയ കാലത്തും അതിൽ നിന്നൊക്കെ വ്യത്യസ്തമായി ചിലർ പ്രകൃതിയിലേക്കും കൃഷിയിലേക്കും തിരിച്ചുനടക്കുകയാണ്. കൃഷിയെപറ്റി സംസാരിക്കുമ്പോൾ ചാത്തന്നൂർകാരനായ എൽദോസ്‌ ജേക്കബ് വാചാലനാവും. കൃഷിയും പൂന്തോട്ടവും നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ഒരാൾ എങ്ങനെയാണ് മിണ്ടാതിരിക്കുന്നത്. യുകെ മലയാളികൾക്ക് പ്രചോദനമേകുന്ന ജീവിതകഥയാണ് എൽദോസ്‌ ജേക്കബ് എന്ന വിനോദിന് പറയാനുള്ളത്. കുടുംബം, കൃഷി, പൂന്തോട്ടം, പ്രവാസി മലയാളികൾക്കിടയിൽ മലയാള ഭാഷയെ വളർത്താനുള്ള ശ്രമങ്ങൾ എന്നിവയെപ്പറ്റി മലയാളംയുകെയിൽ മനസ്സ് തുറക്കുകയാണ് വിനോദ്.

കുടുംബം

എന്റെ പേര് എൽദോസ് ജേക്കബ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിനോദ് എന്ന് വിളിക്കും. ഭാര്യ ആശാ മാത്യു. മകൻ ഇനോക്ക് ജേക്കബ് എൽദോസ്‌ (14), മകൾ മീഖ ഗ്രേസ് എൽദോസ് (10). ഇവിടെ എസ്സെക്സിൽ ഡാഗ്നം ഈസ്റ്റ്‌ എന്ന സ്ഥലത്ത് താമസിക്കുന്നു. കൊല്ലം ജില്ലയിലെ കാർഷിക ഗ്രാമമായ ചാത്തന്നൂരാണ് എന്റെയും ആശയുടെയും സ്വദേശം. ധാരാളം സംസാരിക്കാനും സൗഹൃദങ്ങൾ നിലനിർത്താനും അതീവ താല്പര്യമുള്ള എനിക്ക് അനുയോജ്യമായ ജോലിയാണ് ഇവിടെ ലഭിച്ചത് – റോയൽമെയിലിൽ പോസ്റ്റ്‌മാൻ. ഭാര്യ ആശ, ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സീനിയർ നഴ്സ് ആയി ജോലി ചെയ്യുന്നു. മകൻ ഒമ്പതാം ക്ലാസ്സിലും മകൾ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു.

പ്രവാസജീവിതവും വ്യക്തിബന്ധങ്ങളും

നിറയെ വയലുകളും കൃഷിയിടങ്ങളുമുള്ള നാട്ടിൽ നിന്നാണ് ഞങ്ങൾ പതിനഞ്ചു വർഷം മുൻപ് യുകെയിൽ എത്തിയത്. ജോലി സമ്മർദ്ദം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വ്യക്തിബന്ധങ്ങളിലെ വിള്ളലുകളും വിരസമായ ജീവിതക്രമത്തിലേക്കാണ് പ്രവാസി മലയാളികളെ തള്ളിവിടുന്നത്. നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള ഒരു മനസും ചുറ്റുപാടും ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞാൻ കൃഷിയിലേക്കും പൂന്തോട്ടപരിപാലനത്തിലേക്കും കടക്കുന്നത്. അത് മനസ്സിന് ഉല്ലാസം പകരുന്നു.

കൃഷിയിലേക്ക്

മനസ്സിനും ശരീരത്തിനും ഉണർവ് ഏകുവാനും ഉത്തരവാദിത്തം, ലക്ഷ്യം എന്നിവ നേടുവാനുമായി ഞങ്ങൾ കാർഷിക മേഖലയിലേക്ക് തിരിഞ്ഞു. സമയവും പ്രയത്നവും ഫലവത്താകുന്ന രീതിയിൽ ചിലവഴിക്കാൻ ശ്രമിച്ചു. മണ്ണിലേക്ക് ഇറങ്ങി പണിയെടുത്തപ്പോൾ മനസ്സും ശരീരവും ഉണർന്നു. അതിന് തക്കതായ പ്രതിഫലം ലഭിച്ചത് കൂടുതൽ ഊർജം പകർന്നു.

പച്ചക്കറികൾ കൃഷി ചെയ്യാനായി അലോട്മെന്റ് ഉണ്ടായിരുന്നു. അവിടെ വെളുത്തുള്ളി, പലതരം ബീൻസ്, കാബേജ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, നാട്ടിലെ ചീരകൾ, ഉരുളക്കിഴങ്ങ്, വിവിധയിനം മത്തൻ, വെള്ളരിക്ക, കുമ്പളങ്ങ, ഒലിവ്, സവാള, സ്വീറ്റ് കോൺ, നാട്ടിൽ നിന്ന് കൊണ്ടുവന്ന മഞ്ഞൾ, ചേമ്പ്, ഇഞ്ചി, വഴുതനങ്ങ, പച്ചമുളക് എന്നിവ കൃഷി ചെയ്തു തുടങ്ങി. അതെല്ലാം വളരെയേറെ ഫലം പുറപ്പെടുവിച്ചു.

ജൈവകൃഷി രീതിയോട് കൂടുതൽ പ്രിയം

ജൈവ വളങ്ങളാണ് കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത്. ഇത് ഉത്പാദന നിരക്ക് വർധിപ്പിച്ചു. കുതിര ചാണകവും കോഴി വേസ്റ്റും ഉപയോഗിക്കുന്നു. വീട്ടിൽ കോഴി വളർത്തിയിരുന്നു. ഫാം ഹൗസിൽ പോയി കുതിര ചാണകം ശേഖരിച്ചു കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. ജൈവകൃഷി രീതി പിന്തുടർന്നാണ് വലിയ വിളവെടുപ്പ് നടത്തിയത്. അമ്പത് കിലോ സവാള ലഭിച്ചു.

പറമ്പിൽ വിളഞ്ഞ ഭീമൻ മത്തങ്ങയും കുമ്പളങ്ങയും

വളരെ ഉത്സാഹം പകരുന്നതായിരുന്നു കുമ്പളങ്ങ കൃഷി. ഗ്രാമീണ പശ്ചാത്തലത്തിൽ വീട്ടിലെ പറമ്പിലും കച്ചി തുറുവിലും മച്ചിൻ പുറങ്ങളിലും വിളഞ്ഞിരുന്ന കുമ്പളങ്ങ ഇന്നവിടെ അന്യമായികൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ കുമ്പളങ്ങ കൃഷി ചെയ്തു. അഞ്ചു കിലോ തൂക്കം വരെ നാൽപതോളം കുമ്പളങ്ങ ഉണ്ടായി. അമ്പതോളം മത്തങ്ങയും വിളഞ്ഞു. 27 കിലോയുള്ള ഭീമൻ മത്തങ്ങയുടെ വിളവെടുപ്പ് ആശ്ചര്യമായിരുന്നു. എൻെറ കൃഷിയിടത്തിലെ ഏറ്റവും മികവുറ്റ ഈ ഫലം സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലണ്ടനിൽ കാഴ്ച വച്ചപ്പോൾ ഉണ്ടായ ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

പൂന്തോട്ടം

ആദ്യം പൂന്തോട്ട പരിപാലനത്തിലാണ് ശ്രദ്ധ വച്ചത്. നിറയെ ചെടികളും പൂക്കളും പൂന്തോട്ടത്തെ മനോഹരമാക്കുന്നു. നാട്ടിലെ പൂന്തോട്ടത്തിന് സമാനമായി നാലുമണി ചെടി, പത്തുമണി ചെടി, കോഴിവാലൻ ചെടി, പിച്ചി, വലിയ സൂര്യകാന്തി എന്നിവ ഇവിടെ വളരുന്നുണ്ട്. നയനമനോഹരമായ കാഴ്ചയാണത്. അതുപോലെ നാടിന്റെ നന്മ വിളിച്ചോതുന്ന തെങ്ങുകളും വാഴകൂട്ടങ്ങളും ഞങ്ങളുടെ പരിപാലനത്തിലുണ്ട്. പല ചങ്ങാതിമാരും വന്ന് വാഴയില വെട്ടി പൊതിച്ചോറ് കെട്ടുന്നതിനും ഇലയപ്പം ഉണ്ടാക്കുന്നതിനുമായി കൊണ്ടുപോകും.

ആത്മസംതൃപ്തി, സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും അനുഭവം, സുഹൃത്ത് ബന്ധങ്ങൾ തുടങ്ങിയവ അനുഭവിച്ചറിഞ്ഞത് കൃഷിയിലൂടെയാണ്. പച്ചക്കറികൾ അയൽവാസികൾക്കും ചങ്ങാതിമാർക്കും പകുത്ത് നൽകിയപ്പോൾ കാർഷിക സമൃദ്ധിയുടെ യഥാർത്ഥ സൗന്ദര്യം ഞങ്ങൾ മനസിലാക്കി.

മറ്റ് വിനോദങ്ങൾ

നായ, കോഴി, ലവ്ബേർഡ്‌സ്, മീൻ, മുയൽ എന്നിവ വളർത്തുമായിരുന്നു. ഇപ്പോൾ നായവളർത്തൽ മാത്രം. പച്ചക്കറികളിൽ പലതും രൂപം മാറി അച്ചാറുകളാവും. ബീറ്റ്റൂട്ട്, ആപ്പിൾ, മുന്തിരി, വെളുത്തുള്ളി എന്നിവ അച്ചാറുകളാക്കി ആവശ്യക്കാർക്ക് നൽകുന്നുണ്ട്. വിവിധ തരം വൈനുകളും ഉണ്ടാക്കുന്നു. മുന്തിരി, പൈനാപ്പിൾ, ബ്ലാക്ക്ബറി എന്നിവയാണ് പ്രധാനം.

മലയാളവും മലയാളനാടും നെഞ്ചോട് ചേർന്ന് തന്നെ

പുതിയ തലമുറയ്ക്ക് നമ്മുടെ പൈതൃകവും സംസ്‍കാരവും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ‘ആലയം’ എന്ന പേരിൽ ചെറിയൊരു മലയാളം സ്കൂൾ ആരംഭിച്ചു. ഒരു ലൈബ്രറിയും ഉണ്ട്. മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. വായനശാലയിൽ നൂറിലേറെ പുസ്തകങ്ങൾ ഉണ്ട്. നോവൽ, ചെറുകഥ തുടങ്ങിയവ ഉൾപ്പെടുന്നു. ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിലൂടെ പ്രവാസി മലയാളികളിൽ വായനാശീലം വളർത്തിയെടുക്കാൻ സഹായിക്കുന്നു.

എല്ലു മുറിയെ പണി ചെയ്താൽ പല്ലു മുറിയെ തിന്നാം

എന്റെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ പഴഞ്ചൊല്ലാണ്. എന്റെയും ആശയുടെയും പിതാക്കന്മാർ നല്ല കർഷകരായിരുന്നു. അവരുടെ ജീവിത അധ്വാനങ്ങൾ ആണ് എനിക്ക് പ്രചോദനമായത്. എന്റെ കുടുംബമാണ് ഏറ്റവും വലിയ പിന്തുണ. ഒരു ചെടി എങ്ങനെ ഫലം പുറപ്പെടുവിക്കുന്നു, അതെങ്ങനെ വളരുന്നു എന്നൊക്കെ കുട്ടികൾ കണ്ടു മനസിലാക്കുന്നു. ഈ നന്മയാണ് അവർക്ക് പകർന്നുനൽകാനുള്ളത്.

വിനോദിന്റെ കഠിനാധ്വാനം പ്രവാസി മലയാളികൾക്ക് പ്രചോദനമാണ്. മണ്ണിന്റെ മണവും പൂക്കളുടെ സുഗന്ധവും പേറുന്ന ഇത്തരമാളുകൾ പ്രവാസി മലയാളികൾക്ക് അഭിമാനം പകരുന്നു. കൃഷി ചെയ്യാൻ മാത്രമല്ല, കൃഷിയെ സംബന്ധിച്ച് ആളുകൾക്കുള്ള സംശയങ്ങൾ തീർക്കാനും വിനോദ് ഒരുക്കമാണ്. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തിലേക്ക് തിരികെ നടന്ന വിനോദ് ഒരു പാഠപുസ്തകമാണ്; പ്രവാസ ജീവിതത്തിനിടയിലും കൃഷിയെയും മലയാളത്തെയും ചേർത്തു നിർത്തി വളരുന്നത് എങ്ങനെയെന്ന് പറഞ്ഞുതരുന്ന ഒരു പുസ്തകം. നിറഞ്ഞ ചിരിയോടെ, മനസ്സ് നിറഞ്ഞ്, ധാരാളം സംസാരിച്ച് വിനോദ് വീണ്ടും പറമ്പിലേക്ക് ഇറങ്ങുകയായി… ആശംസകൾ

മലയാളികള്‍ ലോകത്തിന്റെ ഏത് കോണില്‍ ജീവിച്ചാലും കൈമുതലായി കാത്തു സൂക്ഷിക്കുന്ന ഒന്നാണ് കേരളീയ സംസ്‌കാരം. അവര്‍ ആയിരിക്കുന്ന രാജ്യത്തെ ഭാഷയും സംസ്‌കാരവും എന്തുമായിക്കൊള്ളട്ടെ, കേരളീയ സംസ്‌കാരത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ കാത്ത് സൂക്ഷിക്കും. പ്രാദേശിക സംസ്‌കാരവുമായി ഒത്തുചേര്‍ന്ന് പോകേണ്ടതുകൊണ്ട് കേരള സംസ്‌കാരത്തിന്റെ വസ്ത്രധാരണം ആഘോഷവേളകളില്‍ മാത്രമാക്കി ചുരുക്കി എന്നതൊഴിച്ചാല്‍ പ്രവാസി മലയാളികള്‍ക്ക് മലയാളത്തിന്റെ പ്രിയ വസ്ത്രങ്ങളോടുള്ള താല്പര്യം ഒട്ടും കുറഞ്ഞിട്ടില്ല.

മലയാളികളുടെ അഭിരുചിക്കനുസരിച്ചുള്ള വസ്ത്രങ്ങളുടെ വന്‍ശേഖരവുമായി വെല്‍വെറ്റ്‌സ് യുകെ ഓണ്‍ലൈന്‍ ബോട്ടിക് പ്രവര്‍ത്തനമാരംഭിച്ചു. ഓണം, വിഷു, ക്രിസ്തുമസ്സ്, ദീപാവലി തുടങ്ങിയ ആഘോഷവേളകള്‍ക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യമാണ് വെല്‍വെറ്റ്‌സ് യുകെ ഒരുക്കിയിരിക്കുന്നത്. നിറപ്പകിട്ടാര്‍ന്ന സാരികള്‍, ചുരിദാറുകള്‍, കുര്‍ത്ത, വിവിധ തരം നോര്‍ത്ത് ഇന്ത്യന്‍ ഡ്രസ്സുകള്‍, സെറ്റ് സാരികള്‍, സെറ്റ് മുണ്ടുകള്‍ കൂടാതെ സ്റ്റേജ് പ്രോഗ്രാമുകള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ കലാസാംസ്‌കാരിക വിഭാഗങ്ങള്‍ക്കുള്ള കോസ്റ്റ്യൂമുകളും അതിന് യോജിക്കുന്ന ഓര്‍ണ്ണമെന്‍സും ലഭ്യമാണ്.

മലയാളികള്‍ക്ക് സുഗമമായി വസ്ത്രങ്ങള്‍ വാങ്ങുന്നതിനും കലാകാലങ്ങളില്‍ മാറി മാറി വരുന്ന ഫാഷനുകള്‍ കസ്റ്റമേഴ്‌സിനെ നേരിട്ട് അറിയ്ക്കുന്നതിനുമായി ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും വെല്‍വെറ്റ്‌സ് യുകെ ഒരുക്കിയിട്ടുണ്ട്. ക്രിത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന ഗ്രൂപ്പില്‍ പുതിയ തരം വസ്ത്രങ്ങള്‍, ഫാഷനുകള്‍ തുടങ്ങിയ വസ്ത്ര സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാണ്. വെല്‍വെറ്റ്‌സ് യുകെയുടെ ലിസ്റ്റിലില്ലാത്ത വസ്ത്രങ്ങള്‍ മുന്‍കൂട്ടി അറിയ്ച്ചാല്‍ അത് മാര്‍ക്കറ്റില്‍ ലഭ്യമാണെങ്കില്‍ നേരിട്ട് എത്തിച്ച് കൊടുക്കപ്പെടുന്നതാണ്. നൂറ് ശതമാനം വിശ്വസ്തയോടെ മലയാളികളുടെ വസ്ത്രങ്ങള്‍ ഇനി മുതല്‍ വീട്ടിലിരുന്നു വാങ്ങാം.

വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യുവാനും വസ്ത്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.facebook.com/VelvetzOnline/

https://chat.whatsapp.com/HbAPWIH7IX1LiLJdaGdUiL

https://www.facebook.com/TerrazaCraftsOnline/

 

 

Copyright © . All rights reserved