അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതൽ മുന്നണിപ്പോരാളികളായി പ്രവർത്തിച്ച ബഹുഭൂരിപക്ഷം മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാരുടെ നിർദ്ദിഷ്ട ശമ്പള പരിഷ്കരണത്തിൽ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കേവലം ഒരു ശതമാനം മാത്രമാണ് നിർദേശിക്കപ്പെട്ടിരിക്കുന്ന ശമ്പള വർദ്ധനവ് . എൻ എച്ച് എസ് ജീവനക്കാർക്ക് ഒരു ശതമാനം ശമ്പള വർധനവുമായി മുന്നോട്ടു പോകുന്ന സർക്കാരിന് വൻ പ്രതിഷേധം അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് നേഴ്സിങ് യൂണിയൻ മുന്നറിയിപ്പ് നൽകി.
എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ആരോഗ്യ വകുപ്പ് നൽകിയ ശുപാർശയെ ദയനീയം എന്നാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ് വിശേഷിപ്പിച്ചത്. 12.5% ശമ്പളവർധനവിനായുള്ള ആവശ്യമാണ് പൊതുവേ എൻഎച്ച്എസ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉയർന്നുവരുന്നത്. കോവിഡ് മഹാമാരി എൻഎച്ച്എസിന്റെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ചതാണ് ശമ്പള വർദ്ധനവിൽ നിഴലിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും മോശമായി ബാധിക്കുന്നത് മലയാളികളെയാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോഴും നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ ഒരു വർഷമായി കൊറോണാ മഹാമാരിയിൽ നിന്ന് സംരക്ഷിച്ച എൻ എച്ച് എസ് സ്റ്റാഫിന്റെ ശമ്പളം വെട്ടി കുറയ്ക്കുന്നത് നിരാശജനകമാണെന്ന് ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു.
ലോട്ടറി വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ കടം പറഞ്ഞ് വാങ്ങിയ ലോട്ടറിക്ക് സമ്മാനം അടിച്ച സംഭവം നിരവധിയാണ്. ജാക്ക്പോട്ട് സമ്മാനങ്ങൾ സ്വപ്നം കാണുന്ന നിരവധി ആളുകളുണ്ട്. ലോട്ടറി അടിച്ചാൽ വാങ്ങാൻ ഉദേശിക്കുന്ന വീടും കാറുമെല്ലാം പലപ്പോഴും ഇവർ സ്വപ്നം കാണാറുമുണ്ട്. എന്നാൽ ജാക്ക്പോട്ടിന്റെ ഭാഗ്യനന്പറുകൾ ഒത്തുവന്നിട്ടും പണംകിട്ടിയില്ലെങ്കിലെ അവസ്ഥ ഒന്നോർത്തു നോക്കിക്കേ?
ഹെർട്ട്ഫോർഡ്ഷയറിലെ പത്തൊന്‍പതുകാരിയായ റേച്ചൽ കെന്നഡിയും ഇരുപത്തൊന്നുകാരനായ ലിയാം മക്രോഹനുമാണ് ഈ നിർഭാഗ്യ ദന്പതികൾ. ജാക്ക്പോട്ടിന്റെ നന്പറുകൾ സെറ്റ് ചെയ്തുവച്ച് ഓട്ടോമാറ്റിക്കായി പണം അടച്ച് വാങ്ങുന്ന ഒരു ആപ്പാണ് റേച്ചൽ ഉപയോഗിച്ചിരുന്നത്. ജാക്ക്പോട്ട് അടിച്ചെന്ന മെസേജ് ആപ്പിൽ എത്തിയതോടെ റേച്ചൽ സ്വപ്ന ലോകത്ത് എത്തി. കാറും വീടുമെല്ലാം സ്വപ്നം കണ്ടു.
ഭർത്താവ് ലിയാമിനെയും അമ്മയേയും വീട്ടിലേക്ക് വിളിച്ചുവരുത്തി. പക്ഷെ പിന്നീടാണ് ട്വിസ്റ്റ് ഉണ്ടാകുന്നത്. ജാക്ക്പോട്ട് അടിച്ചത് ക്ലെയിം ചെയ്യാൻ സെന്ററിലേക്ക് വിളിച്ച റേച്ചലിനെ കാത്തിരുന്നത് ഒരു ഞെട്ടിക്കുന്ന അറിയിപ്പായിരുന്നു. ജാക്ക്പോട്ടിന്റെ നന്പർ എല്ലാം കൃത്യമാണ്, പക്ഷെ ലോട്ടറി പണം അടച്ച് റേച്ചൽ വാങ്ങിയിരുന്നില്ലത്രേ. ആപ്പിന്റെ വാലറ്റിൽ ആവശ്യത്തിന് പണമില്ലാത്തതാണ് വിനയായത്.
ഒരു നിമിഷംകൊണ്ട് കണ്ട സ്വപ്നങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇനി ഈ നന്പറുകൾ തെരഞ്ഞെടുക്കില്ലെന്നാണ് ദന്പതികളുടെ തീരുമാനം. ഇനി എത്ര രൂപയുടെ ജാക്പോട്ട് സമ്മാനമാണ് ദന്പതികൾക്ക് നഷ്ടപ്പെട്ടതെന്ന് അറിയേണ്ടെ? ഏകദേശം 1860 കോടി രൂപ! ഇനി പറയൂ, ഇവരല്ലേ ലോകത്തിന്‍റെ ഏറ്റവും ഭാഗ്യമില്ലാത്ത ദന്പതികൾ
ക്രിസ്മസ് ദിനത്തില്‍ ഒത്തുചേര്‍ന്ന കുടുംബത്തിലെ എല്ലാവവരും കോവിഡ്-19 പോസിറ്റീവായതിന് പിന്നാലെ അമ്മയും, മകളും ഒരു മാസത്തെ വ്യത്യാസത്തില്‍ മരണമടഞ്ഞു. വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള 64-കാരി കശ്മീര്‍ ബെയിന്‍സ്, മകള്‍ 43-കാരി പരംജീത്ത് എന്നിവരാണ് വൈറസ് ബാധിച്ച് രോഗബാധിതരായ ശേഷം മരണത്തിന് കീഴടങ്ങിയതെന്ന് ഹൃദയം തകര്‍ന്ന കുടുംബം വെളിപ്പെടുത്തി.
ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകള്‍ ലോക്ക്ഡൗണ്‍ സമയത്ത് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിട്ടിരുന്നു. ന്യൂ ക്രോസ് ഹോസ്പിറ്റലില്‍ വെച്ച് സീഷര്‍ സംഭവിച്ച പരംജീത്ത് ജനുവരി ആദ്യമാണ് മരിച്ചത്. ഇതുകഴിഞ്ഞ് നാലാഴ്ചയ്ക്ക് ശേഷമാണ് അമ്മ മരിച്ചത്. ഇവര്‍ക്ക് നല്‍കിയിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കാന്‍ കുടുംബം സമ്മതം മൂളിയതോടെയാണ് മരണത്തെ പുല്‍കിയത്.
അമ്മയെയും, സഹോദരിയെയും നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ഇന്‍ഡി ബെയിന്‍സ്. കുടുംബാംഗങ്ങളുടെ മരണശേഷം ജസ്റ്റ് ഗിവിംഗ് വഴി റോയല്‍ വോള്‍വര്‍ഹാംപ്ടണ്‍ എന്‍എച്ച്എസ് ട്രസ്റ്റ് ചാരിറ്റിക്കായി 11,000 പൗണ്ടും ഇന്‍ഡി ശേഖരിച്ചു. സര്‍ക്കാര്‍ അനുശാസിച്ച നിയമങ്ങള്‍ അനുസരിച്ചാണ് ക്രിസ്മസ് ദിനത്തില്‍ ഏതാനും മണിക്കൂറുകള്‍ കുടുംബം ഒത്തുചേര്‍ന്നതെന്ന് ഇന്‍ഡി വ്യക്തമാക്കി.
‘ഇതിന് മുന്‍പ് മറ്റാരുമായും ചേരാതെ, ആര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. എങ്ങിനെയാണ് വൈറസ് അകത്ത് കടന്നതെന്ന് ഇപ്പോഴും അറിയില്ല. പക്ഷെ അത് സംഭവിച്ചു. ഇനി ഇതുമായി ബാക്കിയുള്ള ജീവിതം മുഴുവന്‍ മുന്നോട്ട് പോകണം’, ഇന്‍ഡി പറയുന്നു.
ഇളയ സഹോദരി അംബിക്കാണ് ആദ്യമായി ലക്ഷണങ്ങള്‍ കണ്ടത്. പിന്നീട് പോസിറ്റീവായി കണ്ടെത്തി. പിന്നീട് ഇവരുടെ ഭര്‍ത്താവും, മൂന്ന് മക്കളും രോഗബാധിതരായി. ഇതിന് ശേഷമാണ് അമ്മയ്ക്കും പിതാവ് നാഷിനും, മൂത്ത സഹോദരി പരംജീത്തിനും രോഗം പിടിപെട്ടത്. മറ്റുള്ളവരുടെ ലക്ഷണങ്ങള്‍ കാര്യമാകാതെ പോയപ്പോള്‍ കശ്മീരും, പരംജീത്തും ഗുരുതര രോഗബാധിതരാകുകയും, ഒടുവില്‍ ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു.
യുകെയിൽ ജനിച്ചു വളർന്ന മലയാളി കുട്ടികളെ സംബന്ധിച്ചിടത്തോളം മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ മലയാളത്തോടുള്ള തന്റെ ഇഷ്ടം അമ്മയുടെ സഹായത്താൽ സാധിച്ചെടുക്കുന്ന ജോവിറ്റ സെബാസ്റ്റ്യൻ എന്ന ഒൻപതുകാരി നമുക്ക് അഭിമാനമാകണം. മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന കൊച്ചു മിടുക്കിക്ക് ജന്മദിന ആശംസകൾ നേരുന്നത് പിതാവായ സാബു, മാതാവ് ജോസ്‌ന സഹോദരൻ ജസ്റ്റിൻ എന്നിവർ… ജോവിറ്റക്ക് ‘അമ്മ ജോസ്‌ന നൽകിയ കുറിപ്പ് താഴെ
ജോസ്‌നയുടെ കുറിപ്പ് വായിക്കാം..
അന്നുവരെ കണ്ണുരുട്ടി പ്രക്ഷോഭിച്ചിരുന്ന അപ്പൻ മകളുടെ കൊഞ്ചലിൽ അലിഞ്ഞു ചേരുന്ന ഓരോ നിമിഷവും കാണുമ്പോൾ ആ കോംബിനേഷനെന്തൊരു ചേലാണെന്നോ ..
ഒരു മകളിലൂടെ ഓരോ അമ്മയ്ക്കും തന്റെ ചെറുപ്പകാലം പുനർജനിക്കുന്നു. ബെഡ്‌റൂം മുതൽ ടോയ് ലറ്റ് വരെ തനിക്കു കൂട്ടുവരുന്ന…ഒട്ടിച്ചേർന്നു നടന്നോരോ നിമിഷവും അലങ്കരിക്കുന്ന ഒരു കുഞ്ഞി കൂട്ടുകാരി…
അവളുടെ ഓരോ വളർച്ചയും തന്റെ വളർച്ചപോലെ ‘അമ്മ ആസ്വദിക്കുന്നു. അമ്മയുടെ ഡ്രെസ്സുകൾ അണിയാനും അമ്മയെ പോലെ അണിഞ്ഞിരുങ്ങാനുംകൊതിക്കുന്ന ..അമ്മയെപ്പോലെ പൊട്ടുകുത്താനിഷ്ടപ്പെടുന്ന ..അമ്മയെപ്പോലെ സാരിയുടുക്കാൻ കൊതിക്കുന്ന …പൊട്ടും പൂവും വാതോരാതെ കുഞ്ഞി കുഞ്ഞി രഹസ്യങ്ങളും പങ്കുവക്കുന്നൊരു കൂട്ടുകാരി .
അവൾ ടീച്ചർ ആകുമ്പോൾ അവൾക്കായി ‘അമ്മ അവളുടെ ക്ലാസ്സിലെ കൊച്ചുകുട്ടിയാകുന്നു…അവളുടെ ബ്യൂട്ടിഷന്റെ സ്ഥിരം ഇര ..അവളെന്ന ഡോക്ടറിന്റെ സ്ഥിരം രോഗി …അവളുടെ കടയിലെ സ്ഥിര കസ്റ്റമർ ..അങ്ങനെ അങ്ങനെ ഓരോ റോളും അവളുടെയും അമ്മയുടെയും ലോകം സൃഷ്ടിക്കുന്നു ….
ഡ്രെസ്സുകളുടെ സെലക്ഷൻ നന്നായൊന്നും ഈ കമ്മൽ മതിയൊന്നും ചോദിക്കാൻ പറ്റിയൊരു കൂട്ടുകാരി ..സെൽഫി ഭ്രാന്തിയായ അമ്മയുടെ സ്ഥിരം ഫോട്ടോഗ്രാഫർ …അമ്മയുടെ മേക്കപ്പ് സെറ്റിന്റെ സ്ഥിരം മോഷ്ടാവ്…അമ്മയുടെയുടെ മേൽ കൂടുതൽ അധികാരം കാണിക്കുന്ന കുറുമ്പത്തി ..
കരഞ്ഞു തോളിൽ പമ്മിയിരുന്നൊരുത്തി പെട്ടെന്ന് അഭിപ്രായങ്ങൾ പറയുന്നു . തന്റേതായ അഭിപ്രായങ്ങൾ ഉണ്ടാകുന്നു. പിണങ്ങി പോക്കലിന്റെ എണ്ണം കുറയുന്നു ..മേലാതാവുമ്പോൾ അമ്മയ്ക്ക് നെറ്റിതടവി തന്നു ശുശ്രുഷിക്കാൻ ഇമ്പം കൂടുന്നു….
പെട്ടെന്നൊരു നാൾ അമ്മയുടെ ഉള്ളറയിൽനിന്നും നെഞ്ചത്തേയ്ക്കും അവിടെനിന്നു തോളിലേക്കും മടിയിലേക്കും പിന്നെ അമ്മയുടെ വിരലിലേക്കും അവിടെനിന്നു അമ്മയുടെ മുന്നിലേക്കും പതുക്കെ ഓടി കടന്നു പോകുന്ന മകളുടെ വളർച്ച കാണാൻ എന്തൊരു ഭംഗിയാണന്നോ ..വളരെ സാവധാനം ഒരു കുഞ്ഞു പൂ വിരിയുന്ന പോലെ അഴകായ് ഒരമ്മയ്ക്കാസ്വദിക്കാൻ ദൈവം തരുന്നൊരു കനിയാണോരൊ പെൺകുഞ്ഞും …
ജോസ്‌ന സാബു സെബാസ്റ്റ്യൻ
രണ്ടു വര്‍ഷമായി റിയാദില്‍ തടങ്കലില്‍ കഴിയുന്ന സൗദി അറേബ്യന്‍ രാജകുമാരി ബസ്മ ബിന്ദ് സൗദ് അബ്ദുല്‍ അസിസ് അല്‍ സൗദിന്റെയും മകള്‍ സൗഹദ് അല്‍ ഷെരീഫിന്റെയും മോചനത്തിന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായം തേടി അനുയായികള്‍. ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്ബ്, കോമണ്‍വെല്‍ത്ത് ജനറല്‍ സെക്രട്ടറി പട്രീഷ്യ സ്‌കോട്ട്‌ലന്‍ഡ് എന്നിവര്‍ക്കാണ് ബസ്മ രാജകുമാരിയുടെ അനുയായികള്‍ കത്തെഴുതിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബസ്മ രാജകുമാരിയുടെ ഹൃദയാരോഗ്യ നില മോശമാണ്. അടിയന്തിരമായി മെഡിക്കല്‍ പരിചരണം ലഭ്യമാക്കേണ്ടതുണ്ട്. തടങ്കലില്‍നിന്ന് മോചിപ്പിക്കുന്നത് അനുസരിച്ചായിരിക്കും അവരുടെ തുടര്‍ ജീവിതമെന്നും രാജകുമാരിയുടെ കുടുംബ നിയമ ഉപദേഷ്ടാവ് ഹെന്റി എസ്ട്രാമെന്റും ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന ഗ്രാന്‍ഡ് ലിബെര്‍ട്ടിയിലെ ലൂസി റേയും കത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് ഞങ്ങള്‍ നിങ്ങളോട് യാചിക്കുന്നു. അവര്‍ കോമണ്‍വെല്‍ത്ത് പൗരന്മാരായതിനാല്‍ അവര്‍ക്കായി പോരാടുന്നതില്‍ നിങ്ങള്‍ക്ക് ധാര്‍മികമായ ബാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു -ഇരുവരും കത്തില്‍ പറയുന്നു. ബസ്മ രാജകുമാരിക്കും മകള്‍ക്കും സൗദി അറേബ്യയിലെയും ഡൊമിനിക്ക ദ്വീപിലെയും പൗരത്വമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹെന്റി എസ്ട്രാമെന്റും ലൂസി റേയും ഇരുവരെയും മോചിപ്പിക്കാനുള്ള സഹായം തേടിയിരിക്കുന്നത്.
സൗദിയുടെ രണ്ടാമത്തെ ഭരണാധികാരിയുടെ മകളാണ് ബസ്മ. ഹൃദ്‌രോഗത്തിന് വിദഗ്ധ ചികിത്സക്കായി ജിദ്ദയില്‍നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനുള്ള ശ്രമത്തിനിടെ 2019 മാര്‍ച്ചിലാണ് ബസ്മയെയും മകളെയും കാണാതാകുന്നത്. പിന്നാലെ, ഇരുവരെയും അന്യായമായി തടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു വര്‍ഷത്തോളം ഇക്കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ 2020 ഏപ്രിലില്‍ ബസ്മ രാജകുമാരി തന്നെ തന്റെ ട്വിറ്ററില്‍ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. തന്നെയും മകളെയും അല്‍ ഹൈര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒരു കേസും തന്റെ മേല്‍ ചുമത്താതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യം മോശമായ അവസ്ഥയിലാണ്. മെഡിക്കല്‍ സഹായം ലഭ്യമായിട്ടില്ല. അത് മരണത്തിലേക്കു നയിച്ചേക്കാം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാജകുടുംബത്തിന് അയച്ച കത്തുകള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ബസ്മ ട്വിറ്ററില്‍ പറഞ്ഞു. തന്നെ വിട്ടയക്കണമെന്ന് സൗദി രാജാവിനോടും കിരീടാവകാശിയോടും ആവശ്യപ്പെടുന്ന ട്വീറ്റില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍, മറ്റു മനുഷ്യാവകാശ സംഘടനകള്‍, യു.എസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് എന്നിവരെയും ടാഗ് ചെയ്തിരുന്നു. ആഭ്യന്തര വിയോജിപ്പുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സൗദിയില്‍ രാജ കുടുംബാംഗങ്ങളെ അന്യായമായി തടവിലാക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സ്വന്തം ലേഖകൻ
യൂറോപ്പ് : സ്വിറ്റ്‌സർലൻഡിലെ 177 വർഷം പഴക്കമുള്ള ബാങ്ക് അതിന്റെ സേവനങ്ങളിൽ ക്രിപ്‌റ്റോകറൻസി വ്യാപാരം അനുവദിക്കുന്നു. പല ആഭ്യന്തര ക്രിപ്റ്റോ വ്യാപാരികളുടെയും പങ്കാളിത്തത്തോടെയാണ് ബോർഡിയർ & സി എസ്‌സിഎംഎ അതിന്റെ സേവന പട്ടികയിൽ ബിറ്റ്‌കോയിനടക്കം മറ്റ് പല ക്രിപ്റ്റോ കറൻസികളുടെയും വ്യാപാരം അനുവദിക്കുന്നത് . എല്ലാ ബോർഡിയർ ഉപഭോക്താക്കൾക്കും മറ്റ് ക്രിപ്റ്റോകൾ വാങ്ങാനും കൈവശം വയ്ക്കാനും കഴിയും
1844 ൽ സ്ഥാപിതമായ സ്വിസ് ബാങ്ക്, അവരുടെ ഉപഭോക്താക്കളിൽ നിന്നുള്ള നിരന്തരമായ ആവശ്യം വർദ്ധിച്ചു വന്നതുകൊണ്ടാണ് ക്രിപ്റ്റോ കറൻസി വ്യാപരം ഉൾപ്പെടുത്താൻ തയ്യാറായതെന്ന് പറയുന്നു. ഡിജിറ്റൽ അസറ്റുകൾ പോലുള്ള ഇതര അസറ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപാരം അനുവദിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന് ബോർഡിയർ & സി എസ്‌സിഎംഎ മാനേജുമെന്റ് വിശ്വസിക്കുന്നു. ക്രിപ്റ്റോ ഓഫറിന് പിന്നിലെ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റിനെ പിന്തുണയ്ക്കുന്നതിനായി ബോർഡിയർ ആദ്യത്തെ സ്വിസ് ക്രിപ്റ്റോ ബാങ്കുകളിലൊന്നായ സിഗ്നം ബാങ്കുമായി കരാറിൽ ഒപ്പിട്ടു.
ക്രിപ്‌റ്റോകറൻസി വാലറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന പ്രൈവറ്റ് കീസ് സൂക്ഷിക്കുന്നതിനുള്ള കസ്റ്റഡി സർവീസും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ സേവനത്തിലൂടെ, ബിറ്റ്കോയിൻ (ബിടിസി), എതെറിയം (ഇടിഎച്ച്), ബിറ്റ്കോയിൻ ക്യാഷ് (ബിസിഎച്ച്), ടെസോസ് (എക്സ് ടി ഇസെഡ്) പോലുള്ള ഡിജിറ്റൽ ആസ്തികൾ വാങ്ങാനും വ്യാപാരം നടത്താനും ബോർഡിയറിന്റെ ഉപഭോക്താക്കൾക്ക് കഴിയും .
ക്രിപ്റ്റോ കറൻസികൾ പുതിയ ഡിജിറ്റൽ സ്വർണമാണെന്നും അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഈ സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികൾ ബോർഡിയർ ബാങ്ക് തുടരുമെന്നും, മാറുന്ന സാമ്പത്തിക സഹചര്യങ്ങളെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് സംയോജിപ്പിക്കുകയാണ് തങ്ങളുടെ കടമയെന്നും ബാങ്ക് അഭിപ്രായപ്പെട്ടു.
ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ), എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
മെട്രിസ് ഫിലിപ്പ്
കല്ലും മണ്ണും മുള്ളുകളും നിറഞ്ഞ വഴിയിലൂടെ, ഭാരം നിറഞ്ഞ കുരിശും ചുമന്നുകൊണ്ട്, അങ്ങ് പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താവരെ നീണ്ടു നിൽക്കുന്ന യേശുനാഥന്റെ, യാത്രയുടെ അനുസ്മരണത്തിന്റെ നാളുകൾ ആണ് ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. പീലാത്തോസിന്റെ അരമനയിൽ, കുറ്റം ചെയ്യാത്തവൻ, കുറ്റക്കാരനായി, നിൽക്കുമ്പോൾ, യേശുനാഥന്റെ മനസ്സിൽ, നിറഞ്ഞുനിൽക്കുന്ന, നൊമ്പരം എത്ര വലുതായിരിക്കും. ഗെത് സമേൻ തോട്ടത്തിൽ ഇരുന്നുകൊണ്ട്, പിതാവേ കഴിയുമെങ്കിൽ, ഈ പാനപാത്രം, എന്നിൽ നിന്നും അകറ്റണമേ എന്ന് പ്രാർത്ഥിക്കുന്നതും, എങ്കിലും എന്റെ ഇഷ്ട്ടം അല്ല, അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടേ, എന്നും പറയുന്ന യേശുനാഥൻ, തന്റെ പീഡാനുഭവും ഉദ്ധാനവും മുന്നേ പ്രവചിച്ചിരുന്നു. വി. ബൈബിളിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പുരോഹിതപ്രമുഖൻമാർ, നിയമജ്ഞർ, എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു” (Luke 9:22).
“മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടാൻ പോകുന്നു” (Luke 9:44).
എന്റെ ജെറുസലേം യാത്രയിൽ, പീലാത്തോസിന്റെ അരമനക്കുള്ളിൽ, ഉള്ള തടവറകൾ കാണുവാൻ സാധിച്ചിരുന്നു. അതിൽ, ഏറ്റവും ആഴത്തിൽ ഉള്ള ഒരു ഇടുങ്ങിയ തടവറക്കുള്ളിലേയ്ക്ക് യൂദൻമാർ, കൈകളിൽ കയർ കെട്ടി, ഒരു കൊടും കുറ്റവാളിയെ പോലെ യേശുവിനെ ഇറക്കികിടത്തിയിരുന്നു. കണ്ണീരും, രക്തവും പറ്റിപിടിച്ച ആ തടവറയ്ക്കുള്ളിൽ, നിൽക്കുമ്പോൾ, ഓരോ വിശ്വാസികളും സ്വയം ഉരുകിതീരുന്ന നൊമ്പരം അനുഭവിക്കും.
പിറ്റേന്ന് രാവിലെ മുതൽ വിചാരണ തുടങ്ങി. പീലാത്തോസ്, അവനിൽ കുറ്റം ഒന്നും കാണുന്നില്ല. ഓശാന നാളിൽ സൈത്തിൻ കൊമ്പുകളും വീശി, ദാവീദിന്റെ പുത്രന് ഓശാന ഓശാന എന്ന് ആർത്തുവിളിച്ചു എതിരേറ്റവരും ഇന്ന് തള്ളിപറഞ്ഞു കഴിഞ്ഞു. അന്നത്തെ കൊടും കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷ കുരിശു മരണം ആണ്. കുറ്റം ചെയ്തവരെ മാത്രം,ശിക്ഷ വിധിക്കുന്ന, പീലാത്തോസ് അവസാനം കുറ്റം ചെയ്യാത്ത യേശുവിനെ കുരിശ് മരണത്തിനുള്ള വിധിവാചകം ഉച്ചരിച്ചു.
ഭാരമുള്ള കുരിശ് ചുമന്നുകൊണ്ടുള്ള, യാത്ര ആരംഭിക്കുന്നതിന് മുന്നേയും ശേഷവും അതിക്രൂരമായ പീഡനങ്ങൾ ആണ് യേശുവിന് ലഭിച്ചത്. തന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നവർ ആരുമില്ല, ഏറ്റവും വിശ്വസ്ഥനായ, പത്രോസ് വരെ തള്ളിപറഞ്ഞു. കോഴി കൂവുന്നതിന് മുന്നേ നീ മൂന്ന് പ്രാവശ്യം എന്നെ തള്ളിപറയും എന്ന് നേരത്തേ പ്രവചിച്ച യേശുവിനെകുറിച്ച് പത്രോസ് അപ്പോൾ ഓർത്തു കരഞ്ഞു. ജെറുസലേം ദേവാലയം കല്ലിൻ മേൽ കല്ലിലാതെ നശിക്കുകയും മൂന്ന് ദിവസം കൊണ്ട് പുനരുദ്ധരിക്കും എന്ന് പറഞ്ഞ യേശു. ലോകപാപങ്ങൾക്ക് പരിഹാരമായി, കുരിശുമരണം സ്വയം ഏറ്റെടുത്ത യേശുവിന് വേണ്ടി നമുക്കും കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കാം.
പതിനാല് സ്ഥലങ്ങൾ കടന്ന് പോയി വേണം, കാൽവരിയിലെ, ഗാഗുൽത്താമലയിലേയ്ക്കുള്ള അവസാനയാത്ര എത്തി ചേരാൻ. ഓരോ സ്ഥലങ്ങളിലും ഓരോ സംഭവങ്ങൾ നടക്കുന്നു. ഈശോമിശിഹാ മരണത്തിന് വിധിക്കപ്പെടുന്ന ഒന്നാം സ്ഥലം മുതൽ, കുരിശു ചുമക്കുന്നു, കല്ലുകൾ നിറഞ്ഞ വഴിയും, ഭാരമുള്ള കുരിശും, വിറക്കുന്ന കാലുകളും കൊണ്ട് മൂന്ന് പ്രാവശ്യം യേശു വീഴുന്നതും, തന്റെ മാതാവിനെ വഴിയിൽ വെച്ചു കണ്ടപ്പോൾ ഉണ്ടായ വേദന ഹൃദയം തകർക്കുന്നതായിരുന്നു.
കുരിശു യാത്ര മുന്നോട്ട് പോകുംതോറും, യേശു തളർന്നു കൊണ്ടിരുന്നു. അപ്പോൾ, ശിമയോൻ എന്നൊരാൾ വയലിൽ നിന്ന് വരുന്നതും, യേശുവിന്റെ കുരിശു ചുമക്കുവാൻ, പട്ടാളക്കാർ നിർബന്ധിക്കുകയും ചെയ്യുന്നു. യാത്ര മുന്നോട്ട് പോകുന്ന വഴിയിൽ വച്ച് , ഭക്തയായ വെറോണിക്കയ്‌ക്ക് മിശിഹായുടെ തിരുമുഖം തുടയ്ക്കുവാൻ ഭാഗ്യമുണ്ടായി.
ജെറുസലേം പഴയ പട്ടണത്തിന് ചുറ്റിലും, വലിയ കോട്ട മതിൽ പണിതിട്ടുണ്ട്. ഇതിനുള്ളിലൂടെയാണ്, യേശുവിന്റെ കുരിശു ചുമന്നുകൊണ്ടുള്ള അവസാന യാത്ര. ഈ കോട്ടയ്ക്കുള്ളിൽ, നിരവധി ചെറിയ ചെറിയ തെരുവുകൾ ഉണ്ട്. യേശു ഈ വഴികളിലൂടെ, സഞ്ചരിക്കാറുണ്ടായിരുന്നു. അതിനാൽ, അവിടെയുള്ള സ്ത്രീ ജനങ്ങൾ ഉൾപ്പടെയുള്ള ആളുകൾക്ക്, യേശുവിനെ അറിയാം. വലിയ ആരവങ്ങളോടു കൂടി പോകുന്ന, കുരിശു യാത്ര, എന്തെന്ന് കാണുവാൻ സ്ത്രീകൾ ഓടി എത്തി, തങ്ങൾക്ക് പരിചിതനായ യേശുവിനെ കണ്ടപ്പോൾ അവർ വാവിട്ട് കരഞ്ഞു. എന്നാൽ യേശു അവരെ ആശ്വസിപ്പിക്കുന്നു.
ആ യാത്ര കാൽവരികുന്നിൻ മുകളിൽ എത്തി ചേർന്നു, തുടർന്ന് യൂദന്മാർ യേശുവിന്റെ വസ്ത്രങ്ങൾ ഉരിഞ്ഞു നീക്കി, മീറ കലർത്തിയ വീഞ്ഞു കുടിക്കാൻ കൊടുത്തു. അവശനായ യേശുവിനെ, കുരിശിൽ പിടിച്ചു കിടത്തി, കൈകളിൽ, ആണികൾ അടിച്ച ശേഷം, രണ്ട് കള്ളൻമാരുടെ നടുവിൽ, കുരിശിൽ തറച്ചു. കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ജീവൻ വെടിഞ്ഞു. അപ്പോൾ ഭൂമിയിളകി, ഭൂമി അന്ധകാരമായി തീർന്നു. യേശു നീതിമാൻ ആയിരുന്നു എന്ന് ഇതെല്ലം കണ്ടപ്പോൾ ഒരു ശതാധിപൻ വിളിച്ചുപറഞ്ഞു.
ലോകത്തിന് പുതിയ ഒരു വെളിച്ചം പകർന്നു നൽകാൻ, കാലിതൊഴുത്തിൽ പിറന്നുവീണ ആ ഉണ്ണി യേശുവിനെ വളർത്തി വലുതാക്കിയ, മാതാവിന്റെ മടിയിൽ, മരിച്ചു കിടക്കുന്ന, തന്റെ പ്രീയ പുത്രന് അന്ത്യചുംബനം നൽകുമ്പോൾ, ഒരു പട്ടാളക്കാരൻ, കുന്തം കൊണ്ട് കുത്തിയ വിലാപ്പുറത്തു നിന്ന് രക്തവും വെള്ളവും ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
പീലാത്തോസിന്റെ അനുവാദത്തോടെ, പുതിയതായുള്ള, ഒരു കല്ലറയിൽ, പരിമള ദ്രവ്യങ്ങൾ കൊണ്ട് പൊതിഞ്ഞ് യേശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ്, ലോകത്തിന്റെ മുൻപിൽ, ഒരു പുതിയ അധ്യായം തുറന്നു കാട്ടുകയായിരുന്നു യേശു നാഥൻ.
ഈ നോമ്പുകാലം, ഓരോ വിശ്വവാസികൾക്കും പരിവർത്തനത്തിന്റെയും, ചെയ്തുപോയ പാപങ്ങൾക്കുള്ള പരിഹാരമായി, ഈ കുരിശിന്റെ വഴി നമുക്ക് ഉപകാരപ്പെടണം. ഓരോ പ്രാവശ്യവും, നമുക്ക്, യേശു അനുഭവിച്ച, വേദനയുടെ, ചെറിയ അളവ് നമുക്കും അനുഭവിക്കാൻ സാധിച്ചെങ്കിൽ, ഈ നോമ്പുകാലം, ഏറ്റവും വിജയകരമായിരിക്കും…
വിദേശത്തു നിന്ന് വരുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന സൗജന്യമായി നല്‍കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനം LDF UK & Ireland കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികളോടുള്ള കേരളസര്‍ക്കാരിന്റെ കരുതല്‍ ആണ് ഈ തീരുമാനത്തിലൂടെ വീണ്ടും തെളിയുന്നത്.
കോവിഡ് വ്യാപനം കൂടുന്നസാഹചര്യത്തില്‍ വിദേശത്തുനിന്നു വരുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ സ്വന്തം ചിലവില്‍ പരിശോധന നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയായിരുന്നു. വിദേശത്തു വെച്ച് വലിയ ചിലവില്‍ കോവിഡ് പരിശോധന നടത്തി യാത്ര തുടങ്ങുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്തി വീണ്ടും സ്വന്തം ചിലവില്‍ പരിശോധന നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പ്രവാസികള്‍ക്ക് അധിക ബാധ്യത ആണ് ഉണ്ടാക്കുന്നത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന നിരവധി നടപടികള്‍ ആണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ കേരളത്തില്‍ ഇടതുപക്ഷജനകീയസര്‍ക്കാര്‍ നടപ്പിലാക്കിയത് .പ്രവാസികള്‍ക്ക് കൈത്താങ്ങാവുന്ന നിരവധിനടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോളുണ്ടായിട്ടുള്ളത്. ഈ ജനപക്ഷ സര്‍ക്കാര്‍ തുടരേണ്ടത് കേരളത്തിന്റെ പുരോഗതിക്കു ആവശ്യം ആണെന്നും സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും അണിചേരണമെന്നും LDF UK & Ireland ആഹ്വാനം ചെയ്തു.
ലണ്ടൻ ∙ ഓക്സ്ഫഡ് സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റായി ഏതാനും ദിവസങ്ങൾക്കു മുൻപ് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഉഡുപ്പി സ്വദേശി രശ്മി സാമന്ത് വിവാദങ്ങളെ തുടർന്ന് രാജിവച്ചു.
സമൂഹമാധ്യമങ്ങളിലെ രശ്മിയുടെ ചില പഴയ പോസ്റ്റുകളിൽ വംശീയതയും സഹിഷ്ണുതയില്ലായ്മയും ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് രാജി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരിയായ പ്രസിഡന്റ് ആയിരുന്നു രശ്മി (22).
പ്രചാരണവേളയിൽ വനിതകളെയും ട്രാൻസ്ജെൻഡർ വനിതകളെയും രശ്മി വേറിട്ട് സൂചിപ്പിച്ചത് പ്രതിഷേധത്തിന് ഇടവരുത്തി. ഇതിനു പുറമേ ജർമൻ സന്ദർശനവേളയിൽ വംശഹത്യ നടന്ന സ്ഥലത്തെ ചിത്രത്തിന് നൽകിയ അടിക്കുറിപ്പും വിവാദമായി.
മലേഷ്യൻ സന്ദർശനവേളയിലെ ചിത്രത്തിന് ചിങ് ചാങ് എന്ന അടിക്കുറിപ്പ് നൽകിയതു ചൈനീസ് വിദ്യാർഥികളെ ചൊടിപ്പിച്ചു. ചൈനക്കാരെ കളിയാക്കാനാണ് പാശ്ചാത്യർ ചിങ് ചാങ് എന്നു വിളിക്കുന്നത്.
പരാമർശങ്ങളിൽ രശ്മി മാപ്പു പറഞ്ഞെങ്കിലും എതിർപ്പു വർധിച്ചതോടെ രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി വ്യക്തമാക്കി. ഇന്ത്യ നല്‍കിയ ജയില്‍ ദൃശ്യങ്ങള്‍ തൃപ്തികരമെന്ന് കോടതി വ്യക്തമാക്കി.
നീരവ് മോദിക്കെതിരെ ഇന്ത്യയിലുള്ള കേസ് ശക്തമാണെന്ന് ബോധ്യപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന നീരവിന്റെ വാദം സ്ഥാപിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു.
ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി. ‘നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണ്’ ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. ഉത്തരവില്‍ അപ്പീല്‍ പോകാന്‍ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2019 മാര്‍ച്ചിലാണ് നീരവ് മോദി ലണ്ടനില്‍ വച്ച് അറസ്റ്റിലായത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.
നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 14,000 ത്തോളം കോടി രൂപയുടെ വായ്പ തട്ടിയെന്ന് സിബിഐ യുകെ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞു.