ബാലസജീവ് കുമാർ
യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ-യുകെ ലോക്ക് ഡൗൺ മൂലം യു കെയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നേരിട്ട് കൊച്ചി വിമാനത്താവളത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സമർപ്പിച്ച ചാർട്ടേർഡ് ഫ്ലൈറ്റ് അപേക്ഷ ജൂൺ 15-ന് ശേഷം പരിഗണിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ യു എം ഓ- യുകെ ഭാരവാഹികളെ അറിയിച്ചു. യു എം ഓ ഹെൽപ്പ്ലൈനിൽ വന്ന നിരവധി മലയാളികളുടെ അപേക്ഷയെ തുടർന്ന് മെയ് 31-ന് പ്രധാന മാദ്ധ്യമങ്ങളിൽ വാർത്ത നൽകുകയും, ജൂൺ 1-ന് ഇന്ത്യൻ ഹൈക്കമ്മീഷനിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.
ആദ്യ ദിവസം തന്നെ 586 അന്വഷണങ്ങൾ യു എം ഓ- യുകെ ക്ക് ലഭിക്കുകയുണ്ടായി. അവയെ ഇന്ത്യാ ഗവൺമെന്റിന്റെയും, കേരളാ സംസ്ഥാന സർക്കാരിന്റെയും മുൻഗണനാ ക്രമമനുസരിച്ച് തരം തിരിച്ച് ബന്ധപ്പെട്ടവർക്കെല്ലാം മറുപടികൾ അയച്ചു. അപേക്ഷകരുടെ വ്യക്തിവിവരങ്ങളുടെ രഹസ്യത സൂക്ഷിക്കേണ്ടതുകൊണ്ട് പരിമിതമായ വോളന്റിയേഴ്‌സിനെ പങ്കെടുപ്പിച്ചതുകൊണ്ടും, പ്രൊഫഷണൽ രീതിയിൽ മുൻഗണനാക്രമം ചാർട്ട് രീതിയിൽ സമർപ്പിച്ചതുകൊണ്ടും മൂന്ന് ദിവസത്തെ കാലതാമസമെടുത്താണ് ഇത് പൂർത്തീകരിക്കാൻ സാധിച്ചത്. ഇതിനോടകം ഇന്ത്യൻ ഹൈക്കമ്മീഷനിൽ മൂന്നിൽ കൂടുതൽ ചാർട്ടേർഡ് ഫ്ലൈറ്റ് അപേക്ഷകൾ വ്യക്തികളും, വാട്ട്സാപ്പ് ഗ്രൂപ്പുകളും ആയി നൽകുകയും, വ്യക്തികളുടെയോ ഗ്രൂപ്പിന്റേയോ പേരിൽ ചാർട്ടേർഡ് ഫ്ലൈറ്റിന് പണം മുടക്കുന്നത് വ്യക്തികളുടെ പൂർണ്ണ ഉത്തരവാദിത്തത്തിലായിരിക്കും എന്നും ഇന്ത്യൻ ഹൈക്കമ്മീഷന് ഇക്കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഉണ്ടാവില്ല എന്ന നിലയിൽ ട്വീറ്റ് ചെയ്യുകയും ഉണ്ടായി.
യു എം ഓ- യുകെ യുടെ പ്രവർത്തനങ്ങളിൽ വിശ്വാസമർപ്പിച്ചവരുടെ ആവശ്യത്തിനായി പരിശ്രമം തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷനും കേന്ദ്ര വിദേശ മന്ത്രാലയവും ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ച് അനുമതിക്കായി കാത്തിരുന്നപ്പോൾ കേരളാ ഗവണ്മെന്റിന്റെയും നോർക്കയുടെയും അനുമതി കൂടി വേണമെന്നുള്ളത് ശ്രദ്ധയിൽ പെട്ടു. ഇതിനോടകം ലോകകേരളാ സഭ യുകെ ഇപ്രകാരം ഒരനുമതി വാങ്ങി കൈവശം വച്ചിരുന്നു എങ്കിലും, വ്യക്തമായി കാരണങ്ങൾ നിരത്തി യു എം ഓ- യുകെ നൽകിയ അപേക്ഷയിൽ ഉടനടി തീരുമാനമുണ്ടാക്കി വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കുവാനുള്ള ഏതൊരു ചെറിയ ശ്രമത്തിനും ഊർജ്ജം പകരുന്ന കേരളാ സർക്കാരിന് അഭിനന്ദനങ്ങൾ
വിവിധ ഫ്ലൈറ്റ് ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട് ‘വന്ദേഭാരത് മിഷൻ’ ഫ്ലൈറ്റുകൾക്ക് തത്തുല്യമായ തുകക്ക് ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ചാർട്ടേർഡ് ഫ്ലൈറ്റിന് 302 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം ബുക്ക് ചെയ്ത വിവരവും, കേന്ദ്ര ഗവണ്മെന്റ് അനുശാസിച്ച പ്രകാരം ഉള്ള മുൻകരുതലുകൾ ആര് എപ്രകാരം ചെയ്യുമെന്നുള്ള വിശദീകരണങ്ങളുമായി അപേക്ഷ സമർപ്പിച്ചിട്ടും ഇന്ത്യൻ ഹൈക്കമ്മീഷനും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അലംഭാവം കാട്ടിയപ്പോളാണ് സ്വന്തം മകളുടെ സുരക്ഷയിൽ ആശങ്കയുണ്ടായിരുന്ന ഒരു പിതാവ് കേരളാ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും, കേരളാ ഹൈക്കോടതി യൂ എം ഓ- യുകെ യുടെ ചാർട്ടേർഡ് ഫ്ലൈറ്റ് അപേക്ഷയുടെ സ്ഥിതി അടിയന്തിരമായി കോടതിയെ അറിയിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഉത്തരവിടുകയും ചെയ്യുന്നത്.
ഈ അവസരത്തിൽ, ഇന്ത്യൻ ഹൈക്കമ്മീഷൻ യു എം ഓ- യുകെ ഭാരവാഹികളെ ബന്ധപ്പെട്ട് മുൻകൂട്ടി പ്രഖ്യാപിച്ച കേരളത്തിലേക്കുള്ള ഏക വിമാനം റദ്ദു ചെയ്തു എന്നും, പകരം ജൂൺ മാസം തന്നെ മൂന്ന് വിമാനങ്ങൾ കേരളത്തിലേക്ക് പുറപ്പെടുവിക്കുന്നതാണെന്നും, അവക്കുള്ള ബുക്കിങ്ങുകൾ ജൂൺ 10-ന് സ്വീകരിക്കുമെന്നും, അതുകൊണ്ട് വീണ്ടും അവസരം ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കിൽ ജൂൺ 15-ന് ശേഷം യു എം ഓ- യുകെ യുടെ അപേക്ഷ പരിഗണിക്കാം എന്നും അറിയിക്കുകയായിരുന്നു. എന്നാൽ ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്ത പലർക്കും കൺഫർമേഷൻ ആയില്ല എന്നു കാണിച്ച് അറിയിപ്പ് വന്നപ്പോൾ, നേരിട്ട് കൊച്ചിയിൽ എത്താൻ സഹായിക്കണം എന്ന ആവശ്യം ശക്തമായപ്പോൾ, വീണ്ടും ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടു.
വന്ദേഭാരത് മിഷന്റെ ഭാഗമായി ദിനം പ്രതി ഇന്ത്യയിലേക്ക് രണ്ട് ഫ്ലൈറ്റുകൾ വീതം പോകുന്നുണ്ട് എന്നും, അവയിൽ നൂറിൽ അധികം സീറ്റുകൾ ബാക്കിയാണ് എന്നും, മലയാളികളെ അവയിൽ ഡെൽഹിയിലോ മുംബൈ യിലോ എത്തിച്ച് അവിടെ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റ് ഒരുക്കിയാൽ കോറന്റൈൻ ഒഴിവാക്കി നാട്ടിലെത്തിക്കാം എന്ന ഉപദേശമാണ് ഹൈക്കമ്മീഷൻ്റെ വക്താവ് വാട്സാപ്പ് സന്ദേശത്തിലൂടെ നൽകിയത്. ഇക്കാര്യത്തിലുള്ള യു എം ഓ- യുകെയുടെ നിലപാട് ആവശ്യക്കാരുടെ ബാഹുല്യം അനുസരിച്ച് കേരളത്തിലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സാഹചര്യം ഒത്തുവരുന്നതനുസരിച്ച് അറിയിക്കുന്നതാണ്.
ഇതിനോടകം, യു എം ഓ- യുകെയുടെ ശ്രമങ്ങളെ അറിഞ്ഞ, കേരളത്തിൽ അകപ്പെട്ടുപോയ യുകെ മലയാളികളും, ജോലി വിസക്കാരുമായ ഒരുപറ്റം പേർ ബന്ധപ്പെടുകയും, അവർക്ക് യുകെയിലെത്തുവാൻ ഉള്ള സാഹചര്യത്തിനുള്ള ശ്രമമായി, ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ യുകെ പൗരന്മാരുടെയും, വിസ ഉള്ളവരുടെയും സ്വതന്ത്ര യാത്രക്ക് സ്വാതന്ത്ര്യം നൽകണം എന്ന നിർദ്ദേശം ഇന്ത്യാ ഗവൺമെന്റിന് നൽകുകയും ഉണ്ടായി. മുൻ ബ്രാഡ്‌ലിസ്റ്റോക്ക് മേയർ ടോം ആദിത്യ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പ്രീതി പട്ടേലുമായി ബന്ധപ്പെട്ട് നേടിയ ഈ ശുപാർശ, യു എം ഓ- യുകെയുടെ ചാർട്ടേർഡ് ഫ്ലൈറ്റിന് തിരികെ വരുമ്പോഴും യാത്രികരെ ലഭിക്കുന്നതിനാൽ, യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും, കേരളത്തിൽ അകപ്പെട്ടുപോയ യുകെ നിവാസികൾക്കും ജോലി വിസക്കാർക്കും കുടുംബത്തോട് ഒത്തുചേരുന്നതിനും, ജോലിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മാർഗ്ഗമാകുമായിരുന്നു.
നിലവിലെ സാഹചര്യത്തിൽ ജൂൺ 15-ന് ശേഷം യു എം ഓ- യുകെ യുടെ അപേക്ഷ പരിഗണിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ മാത്രമേ, ആശങ്കാകുലരായ മലയാളികൾക്ക് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലയിൽ മറുപടി നൽകാൻ കഴിയുകയുള്ളൂ. എങ്കിലും, യു എം ഓ- യുകെയുടെ സമർത്ഥമായ ഇടപെടൽ മൂലമാണ് മിസോറാം ഗവർണർ ബഹുമാനപ്പെട്ട ശ്രീധരൻ പിള്ളയുടെ ശ്രമഫലമായി കേരളത്തിലേക്ക് ജൂൺ മാസം തന്നെ മൂന്നു ഫ്‌ളൈറ്റുകൾ ലണ്ടനിൽ നിന്നും അനുവദിച്ചു കിട്ടിയത്.
യു എം ഓ- യുകെയുടെ ഈ ഉദ്യമത്തിൽ പൂർണ്ണ സഹകരണവും, സഹായവുമായിരുന്ന മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവർകളോടും, ശ്രീ രാജമാണിക്യം ഐ എ എസ്, വേണുസാർ ഐ എ എസ്, ഇളങ്കോവൻ ഐ എ എസ്, റോഹൻ സാവന്ത് ഐ പി എസ്, എം പി ഡോക്ടർ ശശി തരൂർ എന്നിവരോടും, ഈ ഉദ്യമത്തെ പൂർണ്ണതയിൽ എത്തിക്കുന്നതിന് സഹായിച്ച റോജിമോൻ വറുഗീസ്, ബാലസജീവ് കുമാർ, ബിൻസു ജോൺ, റോസ്ബിൻ രാജൻ, സാന്ദ്ര, അനന്തു, കിരൺ സോളമൻ, ബിനു ജോർജ്ജ്, ജോമോൻ കുന്നേൽ എന്നിവർക്കും, സ്‌കൂൾ അവധിയിലും ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഇമെയിലുകൾ ചെക്കുചെയ്ത് രേഖപ്പെടുത്തിയ സുന്ദർലാണ്ടിലെ റോഷ്‌നിമോൾക്കും ഉള്ള പ്രത്യേക അഭിനന്ദനം യു എം ഓ- യു കെ അറിയിക്കുന്നു.
എന്നും ചോരാത്ത സേവനമനോഭാവമുമായി, പരസ്പരസഹായസംരംഭം എന്ന ആശയവുമായി രൂപീകൃതമായ യു എം ഓ- യുകെ ഇന്നും ഇന്നും ഹെൽപ്പ്ലൈനും, യുകെയിൽ എവിടെയും അരമണിക്കൂറിനുള്ളിൽ സഹായമെത്തിക്കുവാൻ തയ്യാറുള്ള സന്നദ്ധസേവകനിരയുമായി രംഗത്തുണ്ട്. ജാതി-മത-രാഷ്ട്രീയ പ്രായ-ലിംഗ ഭേദമെന്യേ, ഏതൊരാവശ്യത്തിനും വിളിക്കുക 02070626688
കൊവെൻട്രി. ഈ കൊറോണാ കാലത്ത് യു കെ മലയാളികൾക്കിടയിൽ ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് വിൽ എഴുതുക അല്ലെങ്കിൽ എഴുതിയ വിൽ നിയമപരമായി സാധുത ഉള്ളതാണോ ?. ആർക്കാണ് വിൽ എഴുതുവാൻ നിയമപരമായി അധികാരമുള്ളത്. എന്നൊക്കെയുള്ള കാര്യങ്ങൾ . ഇത്തരം സംശയങ്ങൾ ഉടലെടുക്കുമ്പോൾ തന്നെ ഇവ സാധൂകരിക്കാൻ ഏറ്റവും നല്ല വഴി ആദ്യം ബ്രിട്ടനിലെ സർക്കാർ വെബ്സൈറ്റായ https://www.gov.uk/make-will സന്ദർശിക്കുക എന്നതാണ്. വളരെ വ്യക്തമായി സർക്കാർ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് പലരും ഈ സംശയങ്ങൾ ചോദിച്ചപ്പോൾ യു കെയിൽ മലയാളികൾക്ക് ഏറ്റവും കൂടുതൽ ഇത്തരം കാര്യങ്ങളിൽ സഹായമാകുന്ന അലൈഡ് വിൽ സർവീസിലെ പ്രൊഫെഷണലി ക്വാളിഫൈഡ് ആയ വിൽ റൈറ്റർ ആൻഡ്രൂ ഹാർപ്പറിന് എഴുതി നൽകുകയും അദ്ദേഹം നൽകിയ മറുപടി മലയാളത്തിലേക്ക് തർജ്ജമ ചെയ്തതുമാണ് താഴെ നൽകിയിരിക്കുന്നത് . സോളിസിറ്റർ മാരുടെ ഒരു പാനൽ ഉപയോഗിച്ചും , വിൽ സർവീസ് സൊസൈറ്റിയുടെ യോഗ്യത ഉള്ള വിൽ റൈറ്ററും തയ്യാറാക്കുന്ന വില്ലുകൾ മലയാളികൾക്കുൾപ്പടെ അലൈഡ് വിൽ സർവീസിൽ കൂടി നൽകി വരുന്നുണ്ട്
എന്താണ് വിൽ ?
നിങ്ങളുടെ കാലശേഷം നിങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ ആർക്കു നൽകണം അല്ലെങ്കിൽ അവയുടെ അവകാശികൾ ആരായിരിക്കണം എന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ നിയമപരമായി എഴുതി വെക്കുവാൻ നിങ്ങളെ അനുവദിക്കുന്ന മാർഗമാണ് വിൽ . നിലവിലുള്ള നിയമമനുസരിച്ച് നിങ്ങള്ക്ക് സ്വന്തമായി വെള്ള പേപ്പറിൽ നിങ്ങളുടെ വിൽ എഴുതി സൂക്ഷിക്കാവുന്നതാണ് . അല്ലെങ്കിൽ ഇവ ചെയ്യുവാൻ യോഗ്യത നേടിയ ഒരു സോളിസിറ്ററിന്റെയോ ,പ്രൊഫെഷനലായി യോഗ്യത നേടിയ സൊസൈറ്റി ഓഫ് വിൽ റൈറ്റേഴ്‌സിൽ അംഗമായ ഒരു ക്വാളിഫൈഡ് വിൽ റൈറ്ററുടെയോ സഹായം നിങ്ങള്ക്ക് തേടാവുന്നതാണ് .
വില്ലിൽ എന്തൊക്കെയാണ് ഉൾപ്പെടുത്താൻ കഴിയുന്നത്?
. ആരായിരിക്കും നിങ്ങളുടെ മരണ ശേഷം നിങ്ങളുടെ സ്വത്തിന്റെ അവകാശികൾ ആകുന്നത് എന്നും ,പ്രായപൂർത്തിയാകാത്ത നിങ്ങളുടെ മക്കളുടെ പരിപാലനവും (Guardians) ,നിങ്ങളുടെ മരണ ശേഷം നിങ്ങളുടെ വസ്തുവകകൾ എങ്ങനെയാണ് നിങ്ങളുടെ ഇഷ്ടം അനുസരിച്ചു നൽകേണ്ടതെന്നും ഈ കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി എക്സിക്യൂട്ടർ ആയി നമ്മൾക്ക് ഇഷ്ടമുള്ള ആളുകളെ ചുമതലപ്പെടുത്തുവാനും നമുക്ക് വില്ലിലൂടെ സാധിക്കും . ജീവിച്ചിരിക്കുമ്പോൾ തന്നെ നമുക്ക് വിശ്വസിക്കാവുന്ന ആളുകളെ ചുമതലപ്പെടുത്തുന്നതിലൂടെ നമ്മുടെ വസ്തുവകകൾ മരണ ശേഷം അർഹതപ്പെട്ട ആളുകളിലേക്ക് തന്നെ എത്തിപ്പെടുവാൻ വിൽ എഴുതി വാക്കുന്നതിലൂടെ സാധിക്കുന്നു .ഭാര്യ ഭർത്താക്കന്മാർക്ക് അവരിൽ ഒരാൾ മരിച്ചാൽ ജീവിച്ചിരിക്കുന്ന മറ്റേ ആൾ ആയിരിക്കും എക്സിക്യൂട്ടർ .അതുപോലെ നിങ്ങൾക്കു മരണം സംഭവിക്കുകയും നിങ്ങളുടെ കുട്ടികൾ പ്രായപൂർത്തി ആകാത്തവരും ആണെങ്കിൽ അവരുടെ പരിപാലനം ( guardianship ) വില്ലിൽ നമുക്ക് രേഖപ്പെടുത്തുവാൻ സാധിക്കും .
കുടുംബത്തിലെ എല്ലാവർക്കും ഒരു മരണം സംഭവിച്ചാൽ വിൽ കൊണ്ട് എന്താണ് കാര്യം ?
ഒരു വിമാനാപകടത്തിലോ , അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിലോ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ചു മരണം സംഭവിക്കുകയാണെങ്കിൽ നമ്മുടെ വീട് വിൽക്കുക, വാഹനം വിൽക്കുക , ബാങ്ക് അക്കൗണ്ടിലുള്ള പണം , ബാങ്ക് അക്കൗണ്ട് ക്ളോസ് ചെയ്യുക , ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പണം നേടിയെടുക്കുക തുടങ്ങിയ നമ്മുടെ കാര്യങ്ങൾ നമ്മൾ മുൻപ് വില്ലിൽ ജീവിച്ചിരിക്കുമ്പോൾ എഴുതി വച്ച പ്രകാരം ഇന്ത്യയുൾപ്പടെ ലോകത്തെവിടെ ആണെങ്കിലും ഉള്ള ബന്ധുക്കൾക്ക് കൈമാറുവാൻ സാധിക്കും , നമ്മൾ വില്ലിൽ ചുമതല പെടുത്തിയിരിക്കുന്ന എക്സിക്യൂട്ടർ മാർ മുഖേനയാണ് ഇത് സാധിക്കുന്നത് .
ആരാണ് എക്സിക്യൂട്ടർമാർ?
നമ്മൾ ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മൾ വില്ലിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ നമ്മുടെ കാലശേഷം നടപ്പിലാക്കുന്നതിന് വേണ്ടി നമ്മൾ ചുമതലപ്പെടുത്തുന്ന ആളുകൾ ആണ് എക്സിക്യൂട്ടർ മാർ , നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ വിശ്വസ്തരായ ആളുകളെയാണ് എക്സിക്യൂട്ടർ മാർ ആയി നിയമിക്കുന്നത് ,
ഒരിക്കൽ എഴുതിയ വിൽ പിന്നീട് മാറ്റി എഴുതാൻ സാധിക്കുമോ?
തീർച്ചയായും , എപ്പോൾ വേണമെങ്കിലും ആദ്യം എഴുതിയ വിൽ മാറ്റി എഴുതാവുന്നതാണ് . എപ്പോൾ മാറ്റി എഴുതിയാലും അവസാനം എഴുതുന്ന വിൽ ആണ് സാധുത ഉള്ളത് , രണ്ടാമത് ഒരു വിൽ എഴുതുമ്പോൾ ആദ്യം എഴുതിയ വിൽ അസാധു ആയി പോകും
വിൽ എവിടെയാണ് സൂക്ഷിക്കേണ്ടത് ?
ഏറ്റവും എളുപ്പമുള്ള മാർഗം വീടുകളിൽ സൂക്ഷിക്കുക എന്നതാണ് .സാധാരണയായി മലയാളി കുടുംബങ്ങൾക്ക് മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും ഒന്നും ഒളിച്ചു വെക്കേണ്ട കാര്യമില്ലാത്തതിനാൽ ഏറ്റവും എളുപ്പമാർഗം ഇതാണ് . ഇനി ഇതല്ല മറ്റുള്ള ആളുകൾ ഇത് കാണണ്ട എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ബാങ്ക് ലോക്കറിൽ വിൽ സൂക്ഷിക്കാവുന്നതാണ് .അല്ലെങ്കിൽ പ്രൊബേറ്റ് ഓഫീസുകളിൽ സൂക്ഷിക്കുക എന്നതാണ് മറ്റൊരു മാർഗം .സാധാരണയായി ഒന്നിലധികം വിവാഹം ചെയ്തിട്ടുള്ളവരോ അല്ലെങ്കിൽ വ്യത്യസ്ത പങ്കാളികളിൽ കുട്ടികൾ ഉള്ളവരുള്ളവരോ ആണ് ഈ രീതി അവലംബിക്കുന്നത് .ഇത്തരം സാഹചര്യങ്ങളിൽ സ്വത്തുവകകൾ എങ്ങനെയാണ് ഭാഗം വെക്കുന്നത് എന്ന് മറ്റുള്ളവർ അറിയുവാൻ ഇവർ ആഗ്രഹിക്കുന്നില്ല അതുപോലെ തന്നെ ചിലർ കുടുംബങ്ങൾക്ക് ഒന്നും നൽകാതെ ചാരിറ്റികൾക്കും മറ്റും ആണ് എല്ലാം എഴുതി വക്കുന്നത് .ഇതും മറ്റുള്ളവർ അറിയുവാൻ ഇവർ ആഗ്രഹിക്കുന്നില്ല .ഇത്തരം സന്ദർഭങ്ങളിൽ പ്രൊബേറ്റ് ഓഫീസുകളിൽ വില്ലുകൾ സൂക്ഷിക്കുവാൻ കഴിയും . പ്രൊബേറ്റ് ഓഫീസിൽ നിന്നും വിൽ എഴുതിയ ആളിന്റെ മരണശേഷം മാത്രമേ എക്സിക്കുട്ടർക്ക് വിൽ എടുക്കുവാൻ സാധിക്കു .ഇരുപതു പൗണ്ടാണ് പ്രൊബേറ്റ് ഓഫീസിൽ വിൽ സൂക്ഷിക്കുവാൻ ഉള്ള ചാർജ് ആരെങ്കിലും പ്രോബേറ്റ് ഓഫീസിൽ വിൽ സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അലൈഡ് വിൽ സർവീസ് ഇത് ക്രമീകരിക്കുന്നുണ്ട് ..
വിൽ രെജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?
ബ്രിട്ടനിൽ നിലവിലെ നിയമമനുസരിച്ചു വിൽ രെജിസ്റ്റർ ചെയ്യുക എന്ന നടപടിക്രമം ഇല്ല എന്നാൽ ഇന്ത്യയിൽ നമ്മൾ വിൽ എഴുതുക ആണെങ്കിൽ സബ് റെജിസ്ട്രർ ഓഫീസിൽ രെജിസ്റ്റർ ചെയ്യേണ്ടതായുണ്ട് . എന്നാൽ ബ്രിട്ടനിൽ വിൽ വീട്ടിൽ സൂക്ഷിക്കുവാൻ താല്പര്യം ഇല്ലാത്തവർക്ക് പ്രൊബേറ്റ് ഓഫീസിന്റെ വിൽ ഡെപ്പോസിറ്റ് സർവീസിൽ വിൽ സൂക്ഷിക്കാവുന്നതാണ് . പ്രൊബേറ്റ് ഓഫീസിൽ ഇരുപതു പൗണ്ട് അടച്ചു സൂക്ഷിക്കാൻ ഏല്പിയ്ക്കുമ്പോൾ തെളിവായി സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ് റെസീപ്റ്റ് അവർ അയച്ചു നൽകും ചെയ്യും ഇതിനെ പലരും ദുർവ്യാഖ്യാനം ചെയ്തു വിൽ രെജിസ്ട്രേഷൻ എന്ന് തെറ്റിദ്ധരിപ്പിച്ചു ആളുകളിൽ നിന്നും അമിതമായി പണം ഈടാക്കുവാൻ ഈ സമയത്തു ചിലർ ശ്രമിക്കുന്നുണ്ട് . പ്രൊബേറ്റ് ഓഫീസിൽ സൂക്ഷിക്കുവാനായി അയക്കുന്ന വില്ലിന്റെ രസീത് രെജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ആളുകളിൽ നിന്നും പണം പിടുങ്ങാൻ ശ്രമിക്കുന്നത് .ഈ സേവനം വിൽ വീട്ടിൽ സൂക്ഷിക്കുവാൻ താല്പര്യം ഇല്ലാത്ത ആളുകൾക്കായി പ്രൊബേറ്റ് ഓഫീസ് നൽകുന്ന ഒരു സേവനം മാത്രമാണ് . താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഇത് സംബന്ധിച്ചുള്ള സർക്കാർ നിർദേശം എന്തെന്ന് മനസിലാക്കുവാൻ സാധിക്കും .
എപ്പോളാണ് യു കെ യിൽ ഒരു വിൽ നിയമപരമായി വാലിഡ് ആകുന്നത് ?
നിങ്ങൾ സ്വന്തമായി എഴുതിയതോ അല്ലെങ്കിൽ സോളിസിറ്റർ വഴിയോ , വിൽ റൈറ്റെർ വഴിയോ എഴുതിയ വില്ലിൽ യു കെ യിലുള്ള നിങ്ങളുടെ സുഹൃത്തുക്കളോ , ബന്ധുക്കളോ ആയ ( ബെനിഫിഷറീസ് ആയി നിങ്ങൾ വില്ലിൽ നിർദ്ദേശിക്കാത്ത) രണ്ട് സാക്ഷികളുടെ സാനിധ്യത്തിൽ ഒപ്പിട്ടു തീയതിയും രേഖപ്പെടുത്തിയാൽ മാത്രമേ നിങ്ങളുടെ വില്ലിനു നിയമസാധുത ഉണ്ടാകു .
ഒരു കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ യു കെ യിൽ വിൽ രജിസ്റ്റർ ചെയ്യേണ്ട കാര്യമില്ല . പ്രൊബേറ്റ് ഓഫീസിൽ സൂക്ഷിക്കുവാൻ നൽകുന്നതിനെ രെജിസ്ട്രേഷൻ ആയി തെറ്റിദ്ധരിപ്പിക്കുന്ന ആളുകളെ തിരിച്ചറിയുക . വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുവാൻ കഴിയുന്നില്ലെങ്കിൽ മാത്രം പ്രൊബേറ്റ് ഓഫീസിൽ സൂക്ഷിക്കുവാൻ വേണ്ടി ആലോചിക്കുക . നമ്മുടെ മലയാളി സമൂഹത്തിൽ തന്നെ മരണമടഞ്ഞ പ്രിയപ്പെട്ട പല സഹോദരി സഹോദരന്മാരുടെയും ഇത്തരത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരേ ഏൽപ്പിക്കുകയോ വീടുകളിൽ സൂക്ഷിക്കുകയോ ചെയ്തിരുന്ന വിൽ ഉപയോഗിച്ചാണ് അവരുടെ പ്രിയപ്പെട്ടവരിലേക്കു സ്വത്തുവകകൾ കൈമാറ്റപ്പെട്ടതും എന്നറിഞ്ഞിരിക്കുക .
യു കെയിലെ മലയാളികൾക്കിടയിൽ ആയിരക്കണക്കിന് ആളുകൾക്ക് പ്രൊഫെഷണൽ ആയി വിൽ തയ്യാറാക്കി നല്കിയിട്ടുള്ള അലൈഡ് വിൽ സർവീസ് ഈ പ്രതിസന്ധി കാലത്തു ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് വളരെ ഡിസ്‌കൗണ്ട് നിരക്കിൽ വിൽ തയ്യാറാക്കി നൽകുന്നുണ്ട് , നമ്മുടെ സമൂഹത്തിൽ നിന്നും മരണം മൂലം വേർപിരിഞ്ഞു പോയ നിരവധി സഹോദരി സഹോദരന്മാരുടെ പ്രിയപ്പെട്ടവരിലേക്കു യാതൊരു നൂലാമാലകളും ഇല്ലാതെ അവരുടെ വസ്തുവകകൾ എളുപ്പത്തിൽ കൈമാറ്റം ചെയ്യപ്പെട്ടത് അലൈഡ് വിൽ സെർവീസിലൂടെ തയ്യാറാക്കിയ വിൽ ഉപയോഗിച്ചാണ് .
Will service also has extended services like forming trust, (different types of trusts are there) People who are subject to inheritance tax liability needs to do estate planning to limit their liability. Such services are also provided by Allied Will Services.
കൂടുതൽ വിവരങ്ങൾക്ക് അലൈഡ് വിൽ സർവീസ് 0203 004 9400 നമ്പറിൽ വിളിക്കാവുന്നതാണ്
https://docs.google.com/forms/d/e/1FAIpQLSeD76dqrbFFoXw-Q2rHlvQXsg8BM7MjZidZ03KrBMARHX1Y6Q/viewform
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20.45 ലക്ഷവും കടന്ന് മുന്നോട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 20,45,549 പേരാണ് രാജ്യത്ത് ഇപ്പോൾ രോഗബാധിതരായുള്ളത്. മരിച്ചവരുടെ എണ്ണം 1,14,148 ആയി. 7,88,862 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ന്യൂയോർക്ക്-4,00,660 , ന്യൂജഴ്സി-1,67,192, ഇല്ലിനോയിസ്-1,29,212, കാലിഫോർണിയ-1,37,034, മസാച്യുസെറ്റ്സ്-1,03,889, പെൻസിൽവേനിയ-80,961, ടെക്സസ്-78,997, മിഷിഗണ്‍-64,998, ഫ്ളോറിഡ-66,000, മെരിലാൻഡ്-58,904, ജോർജിയ-53,249, കണക്ടികട്-44,179, വിർജീനിയ-51,738, ലൂസിയാന-43,612, ഒഹിയോ-39,190.
മേൽപറഞ്ഞ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവർ. ന്യൂയോർക്ക്-30,603, ന്യൂജഴ്സി-12,369, ഇല്ലിനോയിസ്-6,018, കാലിഫോർണിയ-4,772, മസാച്യുസെറ്റ്സ്-7,408, പെൻസിൽവേനിയ-6,086, ടെക്സസ്-1,892, മിഷിഗണ്‍-5,943, ഫ്ളോറിഡ-2,769, മെരിലാൻഡ്-2,811, ജോർജിയ-2,285, കണക്ടികട്-4,097, വിർജീനിയ-1,496, ലൂസിയാന-2,962, ഒഹിയോ-2,429.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ യൂറോപ്പിൽ ആകമാനം ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നു എന്നു പഠന റിപ്പോർട്ട്. 11 യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ലോക്ക്ഡൗണിലൂടെ മാത്രം 32 ലക്ഷം പേരുടെ ജീവൻ രക്ഷിക്കാനായെന്നാണ് ലണ്ടൻ ഇംപീരിയൽ കോളജ് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്.
മിക്ക രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾക്ക് കാര്യമായ ഇളവുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ബിസിനസുകൾ അവസാനിപ്പിച്ചു വീട്ടിലിരിക്കാൻ ആളുകളോട് പറഞ്ഞ നടപടി ഇല്ലായിരുന്നുവെങ്കിൽ മേയ് നാലിനകം 32 ലക്ഷം ആളുകൾ മരിക്കുമായിരുന്നു. ഇതിനർഥം യുകെയിൽ 4,70,000, ഫ്രാൻസിൽ 6,90,000, ഇറ്റലിയിൽ 6,30,000 എന്നിവ ഉൾപ്പെടെ 32 ലക്ഷം ജീവൻ രക്ഷിക്കപ്പെട്ടു എന്നാണെന്നു നേച്ചർ ജേർണലിലെ റിപ്പോർട്ടിൽ പറയുന്നു.
ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ, സ്പെയിൻ, ബെൽജിയം, ഓസ്ട്രിയ, ഡെൻമാർക്ക്, നോർവേ, സ്വിറ്റ്സർലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് യൂറോപ്യൻ സെന്റർ ഓഫ് ഡിസീസ് കണ്ട്രോൾ ശേഖരിച്ച കണക്കുകളാണ് പഠനത്തിന് ഉപയോഗിച്ചത്. രോഗത്തിന്റെ വ്യാപനം 82 ശതമാനം വരെ കുറയ്ക്കാൻ ലോക്ക്ഡൗണിലൂടെ സാധിച്ചു എന്നു പഠനത്തിൽ പറയുന്നു.<br> <br> കൊറോണക്കാലത്ത് ലോക്ഡൗണ്‍ എല്ലായിടത്തും ഒരു സമവാക്യമായി രൂപാന്തരപ്പെട്ടു. ലോക്ക്ഡൗണുകളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ പൂർണമായി കണ്ടെ ത്തുന്നതിന് വർഷങ്ങളെടുക്കുമെന്നും പഠനം പറയുന്നു.
അതേസമയം, ബെർക്ലിയിലെ കലിഫോർണിയ സർവകലാശാല നടത്തിയ പഠനം പറയുന്നത് ചൈന, ദക്ഷിണ കൊറിയ, ഇറാൻ, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലെ ലോക്ക്ഡൗൺ ഏറെ പ്രയോജനം ചെയ്തില്ലന്നാണ്. എങ്കിലും ലോക്ക്ഡൗണ്‍ ആ രാജ്യങ്ങളിൽ 53 കോടി അണുബാധകളെ തടഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കാലഘട്ടങ്ങൾ താരതമ്യപ്പെടുത്തുന്പോൾ കൊറോണ വൈറസ് ഒരു യഥാർഥ മനുഷ്യ ദുരന്തമായിരുന്നുവെന്ന് ഗവേഷകരിലൊരാളായ ഡോ. സോളമൻ ഹിയാങ് പറഞ്ഞു. എന്നാൽ, വൈറസ് പടരുന്നത് തടയാനുള്ള ആഗോള നടപടി മൂലം മുന്പത്തേക്കാളും കുറഞ്ഞ കാലയളവിൽ കൂടുതൽ ജീവൻ രക്ഷിക്കാനായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്ക് തട്ടിപ്പു കേസില്‍ ഇന്ത്യ അന്വേഷിക്കുന്ന പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും വന്‍ ആഭരണ ശേഖരം ഹോങ്കോങ്ങില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരികെ എത്തിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.
വജ്രങ്ങളും രത്‌നങ്ങളും അടക്കം 2340 കിലോ ആഭരണങ്ങളാണ് ഹോങ്കോങ്ങില്‍ നിന്ന് മുംബയില്‍ തിരികെ എത്തിച്ചത്. ഇവയ്ക്ക് 1350 കോടി രൂപ വില വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്. അതേസമയം, ബാങ്ക് തട്ടിപ്പു കേസില്‍ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും വിട്ടുകിട്ടാന്‍ ഏറെക്കാലമായി ഇന്ത്യ ശ്രമം തുടരുകയാണ്.
ഇവരുടെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്തി ഇന്ത്യയിലേക്ക് എത്തിക്കാന്‍ എന്‍ഫോഴ്സ്മെന്റ് മാസങ്ങളായി ശ്രമിച്ചു വരികയായിരുന്നു. ഇതിന്റെ ഫലമെന്നോണമാണ് കോടികള്‍ വിലവരുന്ന ആഭരണശേഖരം തിരികെ എത്തിക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ അവിടെ ജയിലിലാണ്. മേഹുല്‍ ചോക്സി കരീബിയന്‍ ദ്വീപായ ആന്റിഗ്വ ബാര്‍ബടയിലാണ്.
ലണ്ടൻ : യുകെ മലയാളികളായ രണ്ടു യുവ പ്രതിഭകളുടെ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഗാനം സോഷ്യൽ മീഡിയകളിൽ സൂപ്പർ ഹിറ്റ് . ഈ ഗാനത്തിനു ശബ്ദമാധുര്യം നൽകിയത് സോഷ്യൽ മീഡിയകളിൽ ഏറെ പരിചിതയായ, കേരളത്തിലെ പ്രശസ്ത ടെലിവിഷൻ ചാനൽ ആയ ഫ്ലവേഴ്സ് ചാനലിന്റെ *കോമഡി ഉത്സവം* എന്ന പ്രോഗ്രാമിലൂടെ ലോക മലയാളികൾ മുഴുവൻ ഹൃദയപൂർവ്വം സ്വീകരിച്ച ന്യൂസിലാൻഡിൽ നിന്നും ഉള്ള കുഞ്ഞു ഗായിക *നൈഗ സനു*
കുഞ്ഞിലേ മുതലെന്റെ എന്ന ഈ ഗാനത്തിന് ഈരടികൾ എഴുതിയത് സൗത്താംപ്ടണിൽ താമസിക്കുന്ന സുനിൽ കാൽമോറും സംഗീതം നൽകിയത് ക്രിസ്തീയ ഭക്തി ഗാന രംഗത്തെ യുവ പ്രതിഭയായ ജെസ് വിൻ പടയാട്ടിലും ആണ്. ലണ്ടൻ ഗാട്വിക്ക് എയർപോർട്ടിൽ ജോലി ചെയ്യുന്ന ജെസ്‌വിൻ അങ്കമാലി സ്വദേശിയാണ് . ക്രിസ്തീയ ഭക്തിഗാന രംഗത്ത് ജെസ്‌വിൻ ചെയ്ത പല പാട്ടുകളും ഇതിനോടകം തന്നെ ജനലക്ഷങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്.
യു ട്യൂബിൽ ഈ ഗാനം കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക:YouTube.be/AaFw
കേരളത്തിലും ന്യൂസിലാൻഡിലും ആയി ചിത്രീകരണം നടത്തിയ ഈ ഗാനം 3 ദിവസം മുൻപ് ആണ് റിലീസ് ആയത് . സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഉടൻ തന്നെ പതിനായിര കണക്കിന് ആളുകൾ ആണ് ഈ ഗാനം കണ്ടതും ആശംസകൾ അറിയിച്ചതും
നിരവധി ഒഫീഷ്യൽ ഫേസ്ബുക് പേജുകളിൽ ഈ ഗാനം ഇതിനോടകം തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞു . ഒട്ടനവധി പ്രശസ്ത പിന്നണി ഗായകർ ഇതിനോടകം തന്നെ ഈ ഗാനത്തിനെ കുറിച്ചുള്ള കമെന്റുകൾ സോഷ്യൽ മീഡിയകളിൽ രേഖപ്പെടുത്തിയത് .
ഫേസ്ബുക്കിൽ ഈ ഗാനം കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക:https://m.facebook.com/story.php?story_fbid=570911543857623&id=100028163484051
സ്വന്തം ലേഖകൻ
ലണ്ടൻ : 14 ദിവസം ഐസൊലേഷനിൽ കഴിയാതെ ജൂലൈ മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ കഴിയും. ഈയൊരു പദ്ധതി നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. 14 ദിവസത്തേക്ക് ഒറ്റപ്പെടാതെ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഒരു ക്രോസ്-ഇയു ഇളവ് അംഗീകരിക്കാൻ ബോറിസ് ജോൺസൺ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ നിലവിൽ ഉള്ള യാത്ര നിയന്ത്രണങ്ങളിലും ഇളവുകൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. വിവാദനായകൻ ഡൊമിനിക് കമ്മിൻസ് നിർദേശിച്ച ഈ പദ്ധതി പല പ്രശ്നങ്ങളിലേയ്ക്കും വഴിതുറന്നു. ക്വാറന്റൈൻ കൂടാതെ ബ്രിട്ടീഷ് സഞ്ചാരികൾക്ക് യാത്ര ചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോൾ സർക്കാരിന്റെ മുൻഗണനാ വിഷയം. ഇതിനായി 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ഈ ആഴ്ച ഒരു മീറ്റിംഗ് നടത്തും.
അതേസമയം ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ ഇന്നലെ എത്തിയ യാത്രക്കാർ യുകെയുടെ പുതിയ ക്വാറന്റൈൻ നിയമങ്ങളെ വിമർശിച്ചു. അവ നടപ്പിലാക്കാൻ കഴിയാത്തതാണെന്നും പോലീസിന് ബുദ്ധിമുട്ടാണെന്നും അവർ അവകാശപ്പെട്ടു. ഇന്നലെ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, ബ്രിട്ടനിലെത്തിയ എല്ലാവരോടും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെടും. ഇതിൽ ബ്രിട്ടീഷ് പൗരന്മാരും സന്ദർശകരും ഉൾപ്പെടുന്നു. ബ്രിട്ടനിൽ എത്തുന്നതിനു മുമ്പ് തങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു ഫോം പൂരിപ്പിച്ചുനൽകേണ്ടി വരും. ഇതിനുകഴിയാതെ വന്നാൽ യാത്രക്കാരിൽ നിന്ന് 100 പൗണ്ട് പിഴ ഈടാക്കാം. വിമാനത്താവളങ്ങളിൽ ഇ-ഗേറ്റുകൾ ഇപ്പോഴും നിലവിലുണ്ടെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചു. എന്നാൽ അതിലൂടെ കടന്നുവരുന്ന എല്ലാവരെയും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. എല്ലാ യാത്രക്കാരും ഒരു ഫോം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ഉണ്ടാകും. ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ വിമാനങ്ങൾ വിടുമ്പോഴും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധന നടത്തും.
ജൂലൈ പകുതിയോടെങ്കിലും ഒരു യാത്ര കരാർ നേടിയെടുക്കുവാനാണ് മന്ത്രിമാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര യാത്രാ ഇളവുകൾ രൂപകൽപ്പന ചെയ്യുന്നത് വളരെ സങ്കീർണ്ണമാണെന്ന് സർക്കാരിന്റെ മുതിർന്ന വക്താവ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തങ്ങളുടെ രാജ്യങ്ങൾക്കിടയിൽ സുരക്ഷിതമായ യാത്ര അനുവദിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് ഷെഞ്ചൻ സ്വതന്ത്ര യാത്രാ മേഖല നിയമങ്ങൾ ലംഘിക്കുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ വാദിച്ചു. അവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാ യാത്രകളും വരും ദിവസങ്ങളിൽ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
സ്വന്തം ലേഖകൻ
ബ്രിസ്റ്റോൾ : ജോർജ് ഫ്ലോയിഡ് മരണത്തിൽ രാജ്യത്ത് പ്രതിഷേധം ഉയരുകയാണ്. ഇന്നലെ നടന്ന പ്രക്ഷോഭത്തിനിടെ പതിനേഴാം നൂറ്റാണ്ടിലെ പ്രമുഖ അടിമക്കച്ചവടക്കാരനായ എഡ്വേർഡ് കോൾസ്റ്റണിന്റെ പ്രതിമ പൊളിച്ചു തുറമുഖത്തേക്ക് വലിച്ചെറിഞ്ഞു. വംശീയ വിരുദ്ധ പ്രക്ഷോഭകർ ബ്രിസ്റ്റലിൽ കോൾസ്റ്റണിന്റെ പ്രതിമ പൊളിച്ചത് തീർത്തും അപമാനകരമാണെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. വാരാന്ത്യത്തിലുടനീളം നടന്ന പ്രകടനങ്ങൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം, സെൻട്രൽ ലണ്ടനിലെ പോലീസ് വെസ്റ്റ്മിൻസ്റ്റർ നഗരത്തിൽ നിന്ന് പ്രതിഷേധക്കാർ ഒഴിഞ്ഞുപോകുവാനുള്ള ഉത്തരവ് വരെ പുറപ്പെടുവിച്ചു. പ്രതിഷേധം ഗുണ്ടാസംഘം അട്ടിമറിച്ചതായി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. ലണ്ടനിലും ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, വോൾവർഹാംപ്ടൺ , നോട്ടിംഗ്ഹാം, ഗ്ലാസ്ഗോ , എഡിൻബർഗ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലും ഇന്നലെ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടി. ലണ്ടനിൽ 12 അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
120 വർഷത്തിലേറെയായി നിലനിന്നിരുന്ന പ്രതിമ പൊളിച്ചുമാറ്റിയതിനെതിരെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ രംഗത്തെത്തി. പ്രതിമ പൊളിച്ചത് തീർത്തും അപമാനകരമാണെന്ന് പ്രീതി പട്ടേൽ വ്യക്തമാക്കി. 80,000 പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോയ റോയൽ ആഫ്രിക്കൻ കമ്പനിയിലെ അംഗമായിരുന്നു കോൾസ്റ്റൺ. 1721-ൽ അദ്ദേഹത്തിന്റെ മരണശേഷം സ്വത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി. അതിപ്പോഴും ബ്രിസ്റ്റോളിന്റെ തെരുവുകളിലും സ്മാരകങ്ങളിലും കെട്ടിടങ്ങളിലും തെളിഞ്ഞു കാണാം. പതിനേഴാം നൂറ്റാണ്ടിൽ അടിമക്കച്ചവടത്തിന്റെ പിൻബലത്തിൽ കോൾസ്റ്റൺ ധനം സമ്പാദിക്കുകയും പിന്നീട് അതുപയോഗിച്ച് ബ്രിസ്റ്റോളിലെ പാവപ്പെട്ടവർക്കായി സ്കൂളുകളും പള്ളികളും വീടുകളും നിർമ്മിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഏറെകാലമായി വിവാദം സൃഷ്ടിച്ച പ്രതിമ നീക്കം ചെയ്യാനുള്ള അപേക്ഷയിൽ 11,000 പേർ ഒപ്പു വച്ചിരുന്നു. പ്രതിമ താഴെയിറക്കിയ ശേഷം ആളുകൾ നിലത്ത് പ്ലക്കാർഡുകൾ സ്ഥാപിക്കുകയും “നീതിയില്ല, സമാധാനമില്ല”, “ബ്ലാക്ക് ലൈവ്സ് മാറ്റർ” എന്ന് ആക്രോശിക്കുകയും ചെയ്തു. പ്രതിമ താഴെയിറക്കിയ ശേഷം അതിന്റെ കഴുത്തിൽ പ്രതിഷേധക്കാർ കാൽമുട്ടുകൊണ്ട് അമർത്തി; അമേരിക്കയിലെ സംഭവം ഓർമിപ്പിക്കും വിധം.
%3
സ്വന്തം ലേഖകൻ
കൊറോണ വൈറസ് മഹാമാരി മൂലമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഒന്നൊന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന രോഗികളും പ്രായമായവരും മരണപ്പെടുകയും, അയൽക്കാരോ ബന്ധുക്കളോ അത് സമയത്ത് തിരിച്ചറിയാതെ പോവുകയും, മൃതദേഹം ചീഞ്ഞളിഞ്ഞു തുടങ്ങുകയും ചെയ്ത ധാരാളം കേസുകൾ യുകെയിൽ റിപ്പോർട്ട് ചെയ്തു. ഇങ്ങനെയുള്ളവരെ കുറെനാൾ കാണാതെ ആകുമ്പോൾ മാത്രമാണ് അയൽക്കാരോ ബന്ധുക്കളോ പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുന്നത്, അപ്പോഴേക്കും മൃതദേഹം അഴുകി തുടങ്ങിയിരിക്കും. കുടുംബവുമായി ബന്ധമില്ലാത്തവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ മനോരോഗികളും വൃദ്ധരും ആണ് ഇങ്ങനെ മരിക്കുന്നവരിൽ അധികവും. ഇവരിൽ പലരും രോഗം മൂർച്ഛിച്ച് തുടങ്ങിയാലും ആശുപത്രിയിൽ പോകാത്തവരും മറ്റ് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കാത്തവരുമായിരിക്കും.
ലണ്ടനിലെ സീനിയർ പത്തോളജിസ്റ്റും റോയൽ കോളേജ് ഓഫ് പാത്തോളജിസ്റ്, ഡെത്ത് ഇൻവെസ്റ്റിഗേഷൻ ചെയർമാനുമായ ഡോക്ടർ മൈക് ഒസ്ബോൻ പറയുന്നു ” ആരോരുമറിയാതെ രോഗശയ്യയിൽ മരിച്ച് 7 മുതൽ 14 ദിവസം വരെ മൃതശരീരം തിരിച്ചറിയാതെ അനാഥമാക്കപ്പെട്ട നിലയിലുള്ള കേസുകൾ അനവധിയാണ്. മൃതദേഹങ്ങൾ അഴുകി തുടങ്ങുന്നു എന്നത് പോസ്റ്റ്മോർട്ടത്തിലൂടെ മരണകാരണം തിരിച്ചറിയുന്നതിന് തടസ്സമാകുന്നു. അതിൽ മിക്കതും കോവിഡ് 19 ബാധിച്ചുള്ള മരണങ്ങൾ ആയിരിക്കും. മാർച്ച് ഏപ്രിൽ മെയ് തുടങ്ങിയ മാസങ്ങളിൽ ഇത്തരം ഡസൻകണക്കിന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ബന്ധുക്കളോടൊപ്പമോ ഒറ്റയ്ക്കോ താമസിച്ചിരുന്ന വ്യക്തികൾ ഇങ്ങനെ അനാഥമായി മരണപ്പെടുന്ന കേസുകൾ എഴുനൂറിലധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ എല്ലാ കേസുകളും ഇത്തരത്തിൽ വൈറസ് ബാധമൂലമാണെന്ന് ഉറപ്പിക്കാൻ കഴിയില്ല, മറ്റു കാരണങ്ങൾ മൂലവും മരണങ്ങൾ സംഭവിച്ചിരിക്കാം. മരണപ്പെട്ടവരിൽ പലരും അടിയന്തര വൈദ്യ സഹായം ആവശ്യപ്പെടാൻ കഴിയാത്ത നിലയിൽ ഹാർട്ട് അറ്റാക്കോ സ്ട്രോക്കോ വന്നവരാണ്. പ്രായം ആകാതെ മരണപ്പെട്ടവർ ആകട്ടെ ഷിസോഫ്രീനിയ, ഡിപ്രഷൻ പോലെയുള്ള മാനസിക രോഗങ്ങൾക്ക് ചികിത്സ തേടുന്നവരാണ്. ഒറ്റപ്പെടൽ മൂലം മരണപ്പെടാൻ ഉള്ള സാധ്യതയും കുറവല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.
ഈ ലോക്ക്ഡൗൺ കാലത്ത് ജി പി കളും എൻ എച്ച് എസ് പ്രവർത്തകരും ഇത്തരത്തിലുള്ളവരുടെ വീടുകളിലെത്തി സന്നദ്ധ സേവനം നൽകിയിരുന്നു, എന്നിരുന്നാലും അവരുടെ ശ്രദ്ധയിൽ പെടാതെ പോകുന്ന കേസുകളാണ് ഇത്തരത്തിൽ പുറംലോകം അറിയാതെ പോകുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ജൂലൈ മാസത്തോടെ യുകെ സാധാരണ നിലയിലേക്ക് മടങ്ങണമെന്ന് ജോൺസൺ ആഗ്രഹിക്കുന്നു. ലോക്ക്ഡൗൺ ഇനിയും നീട്ടികൊണ്ടുപോയാൽ 3,500,000 ജോലികൾ അപകടത്തിലാകാമെന്ന് അറിയിച്ചതിനെത്തുടർന്നാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം അദ്ദേഹം കൈക്കൊള്ളുന്നത്. വേനൽക്കാലത്ത് ഹോസ്പിറ്റാലിറ്റി മേഖല വീണ്ടും തുറക്കുന്നത് പരാജയപ്പെട്ടാൽ 3.5 ദശലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാത്രി ചാൻസലർ റിഷി സുനക്കുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സമ്പദ്‌വ്യവസ്ഥ പഴയ സ്ഥിതിയിലാക്കുന്നതിനുള്ള പ്രധാന നടപടികളിൽ ജോൺസൻ ഒപ്പുവച്ചു. ശവസംസ്കാരത്തിനും വിവാഹത്തിനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അടുത്ത മാസം ആദ്യം ഒഴിവാക്കും. ഒപ്പം പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയ്ക്ക് ജൂലൈ 4 മുതൽ പ്രവർത്തനാനുമതി ലഭിക്കും. രാജ്യത്തെ ആർ നിരക്ക് ഉയർന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടും നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്ന് രാവിലെ പിന്തുണച്ചു.
ജൂലൈ 28നകം അവധിക്കാല യാത്രാ നടപടികൾ സുരക്ഷിതമാക്കാൻ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പുതിയ ആശുപത്രികൾ പണിയുവാനും റോഡുകൾ നിർമിക്കുവാനും ജോൺസൻ പദ്ധതിയിടുന്നുണ്ട്. പദ്ധതികളുടെ ഒരു രൂപരേഖ വരും ആഴ്ചയിൽ ജോൺസൻ പുറത്തുവിടുമെന്ന് സൺഡേ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്‌തു. ശൈത്യകാലം വീണ്ടും ആരംഭിക്കുന്നതിനുമുമ്പ് എൻഎച്ച്‌എസിന്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി ഡോക്ടർമാർക്കും നഴ്‌സുമാർക്കും വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പെയ്‌നുകൾ വേഗത്തിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങൾ ജൂൺ 15 മുതൽ വ്യക്തിഗത പ്രാത്ഥനകൾക്കായി ഉപയോഗിക്കാം. കൂടിചേർന്നുള്ള ആരാധനയ്ക്ക് അനുമതിയില്ല. എല്ലാ കടകളും ജൂൺ 15 മുതൽ തുറന്ന് പ്രവർത്തിക്കും. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന നടപടിയെപറ്റി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിശദീകരിക്കുകയുണ്ടായി. നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്നതിനായി സർക്കാർ വളരെ ജാഗ്രതയോടെയും സുരക്ഷയോടെയും കൂടിയ സമീപനം സ്വീകരിക്കുമെന്ന് ഹാൻകോക്ക് പറഞ്ഞു. ഈ രോഗത്തിനെതിരായ പോരാട്ടത്തിൽ യുകെ വിജയിക്കുകയാണെന്നും അതിനാൽ ചില നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സർക്കാർ നിർബന്ധിതമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഏറ്റവും നല്ല മാർഗം രണ്ടാം ഘട്ട വ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണെന്ന് ഹാൻകോക്ക് അറിയിച്ചു.
വളരെ ശക്തമായ ഭാഷയിൽ ആനുകാലിക വിഷയങ്ങളെക്കുറിച്ചു പഠിച്ചു മറുപടി എഴുതുന്ന ഒരാളാണ് ഇറ്റലിയിൽ ഉള്ള മലയാളിയായ സിസ്റ്റർ സോണിയ. നമ്മൾ എല്ലാവരും കാണുന്ന ഒന്നാണ് സോഷ്യൽ മീഡിയ ഒരുപാട് നന്മകൾക്ക് ഇടം കണ്ടെത്താൻ സാധിക്കുന്ന, ചിലർക്കെങ്കിലും ജീവിതത്തിൽ താങ്ങായി സോഷ്യൽ മീഡിയ വഴികാട്ടിയായിട്ടുണ്ട്. എന്നാൽ ചിലർ ഇതിനെ വിഷം മാത്രം ചീറ്റുന്ന ഒന്നായി ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. ഇതിൽ ഏറ്റവും വലിയ ഉദാഹരണമാണ് സന്യസ്തരെ അവഹേളിക്കുന്ന പോസ്റ്റുകൾ. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന പതിനായിരക്കണക്കിന് ക്രൈസ്തവ സന്യസ്തർ ഉണ്ടെന്നിരിക്കെ അതിൽ ഒരു ന്യൂനപക്ഷം ചെയ്യുന്ന ദുഷ്ചെയ്തികൾ പെറുക്കിയെടുത്തു മറ്റെല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രവണത… എല്ലാവരും മനുഷ്യരാണെന്നും തെറ്റുകൾ ആർക്കും പറ്റാം എന്ന് നമ്മൾ മലയാളികൾ പറയുമ്പോൾ തന്നെ തെറ്റുകൾ പാടില്ല എന്ന മുൻവിധിയോടെ നാം സമീപിക്കുന്ന ഒരു വിഭാഗം ആണ് ക്രിസ്തവ സന്യസ്ഥർ… യേശുവിന്റെ ശിഷ്യനായിരുന്ന യേശുവിന്റെ അത്ഭുതപ്രവർത്തികൾ കണ്ട യൂദാസ് പോലും മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത കാര്യം നമ്മൾ മനസ്സിലാക്കാൻ സാധിക്കുമ്പോൾ മാത്രമാണ് നമുക്ക് വിവേകം ഉണ്ടാവുക… കുറച്ചുപേർ ചെയ്യുന്ന തെറ്റിന് ഒരു സമൂഹത്തെ മുഴുവൻ ആക്ഷേപിക്കുന്ന രീതി മാറ്റാൻ സാധിക്കുക… തെറ്റ് ചെയ്യുന്നവർ നിയമാനുസൃതമായി ശിക്ഷിക്കപ്പെടട്ടെ .. അതിൽ ആർക്കും ഒരെതിർപ്പും ഇല്ല…
ഫെസ്ബുക് പോസ്റ്റ് വായിക്കാം…
പ്രതിസന്ധികളെയും എതിര്‍പ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേയ്ക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താന്‍ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പില്‍ മൗനമായി ഇരിക്കാന്‍ കഴിയില്ല…
‘എന്തിനാ സഹോദരി, നീ ഇങ്ങനെ എഴുതിയെഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം കേട്ടോ…’ എന്നിങ്ങനെയുള്ള പലരുടേയും ഉപദേശങ്ങള്‍ കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ കടന്നുവന്ന ചിന്തയിതാണ്: എന്റെ മാതാപിതാക്കളോടും പ്രിയപ്പെട്ടവരോടും ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു എനിക്ക് സന്യാസം സ്വീകരിക്കാന്‍… ദൈവത്തിന്റെ തിരുമുമ്പില്‍ മാത്രം തലകുനിച്ചു കൊണ്ട് സ്വന്തം മനസാക്ഷിയ്ക്ക് മുമ്പില്‍ തല ഉയര്‍ത്തിപ്പിടിക്കാനുള്ള കൃപ ലഭിച്ചിട്ടുള്ള ഞാന്‍ ഏത് കാര്യവും അന്ധമായി വിമര്‍ശിക്കുന്ന ഈ സമൂഹത്തിലെ ചിലരെ എന്തിന് ഭയപ്പെടണം?
സ്വപ്നങ്ങളുടെ തേരിലേറി നേട്ടങ്ങള്‍ കൊയ്യുവാന്‍ കഠിനപരിശ്രമം നടത്തിയ ഒരു കായികതാരമായിരുന്നു ഞാന്‍.
പതിമൂന്നാം വയസ്സ് മുതല്‍ നാല് കിലോമീറ്റര്‍ നടന്ന് രാവിലെയും വൈകിട്ടും രണ്ടു മണിക്കൂറോളം ഞാന്‍ കഠിന പരിശീലനം നടത്തിയിരുന്നു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നേട്ടങ്ങള്‍ കൊയ്തപ്പോഴും ചങ്കോടു ചേര്‍ത്തു നിര്‍ത്തിയ ഒരു വ്യക്തി ഉണ്ടായിരുന്നു: അത് ദൈവപുത്രനായ ക്രിസ്തുവായിരുന്നു… ആ ക്രിസ്തുവിനെ മാറ്റിനിര്‍ത്തിയുള്ള യാതൊരു നേട്ടവും ഇന്നുവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
വിജയങ്ങളും പരാജയങ്ങളും, ദുഃഖങ്ങളും സന്തോഷങ്ങളും, സ്വപ്നങ്ങളും ഏറ്റവുമാദ്യം പങ്കുവെച്ചിരുന്നതും ആ ക്രിസ്തുവിനോട് തന്നെയായിരുന്നു. അതുകൊണ്ടായിരിക്കാം ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള തത്രപ്പാടിനിടയില്‍ ഒരു ദൈവീക സ്വപ്നം എന്റെ സ്വപ്നങ്ങളെ തകിടം മറിച്ചപ്പോള്‍ ലോകത്തിന്റെ നേട്ടങ്ങളെല്ലാം വെറും നശ്വരമാണെന്ന ബോധ്യം ഉള്ളിലുദിച്ചത്. ദൈവവചനവും വിശുദ്ധ കുര്‍ബാനയും അനുദിനവും ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീര്‍ന്നപ്പോള്‍ ക്രിസ്തുവിനോടുള്ള എന്റെ സ്‌നേഹത്തിന്റെ ആഴവും വര്‍ദ്ധിച്ചു. ആഗ്രഹിച്ചിരുന്നതെല്ലാം സ്വന്തമാക്കി കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം ഉള്ളില്‍ ഉദിച്ചു… ഉള്ളിന്റെയുള്ളില്‍ എന്തോ ഒരു കുറവ്… ആ കുറവിനെ നികത്താന്‍ ക്രിസ്തുവിനു മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവില്‍ നിന്ന് എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് ആരംഭിച്ചു.
കായിക മികവിന്റെ പേരില്‍ വച്ച് നീട്ടിപ്പെട്ട ജോലികളും, ചെയ്തുകൊണ്ടിരുന്ന ജോലിയും ഉപേക്ഷിച്ച് മഠത്തില്‍ ചേരണമെന്ന ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ഏതാനും നിമിഷം എന്റെ പ്രിയപ്പെട്ടവര്‍ നിശ്ചലരായി. ‘മോനീ, വേഗം ഒരു ചെറുക്കനെ കണ്ടുപിടിച്ച് ഇവളെ നമുക്ക് കെട്ടിച്ചു വിടാം…’ (‘മോനി’ എന്നത് എന്റെ അമ്മയുടെ പേരാണ്) എന്ന ഗാംഭീര്യം നിറഞ്ഞ പപ്പയുടെ വാക്കുകള്‍ ഒരു നിമിഷം എന്നെ ഭയപ്പെടുത്തി. എങ്കിലും സര്‍വ്വശക്തിയും സംഭരിച്ച് ആദ്യമായി പപ്പയോട് മറുത്ത് സംസാരിച്ചത് ഇങ്ങനെയായിരുന്നു: ‘പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയാണ് ഞാന്‍, എന്റെ ജീവിതാന്തസ് തിരഞ്ഞെടുക്കേണ്ടത് ഞാനാണ്. എന്റെ സമ്മതമില്ലാതെ നിങ്ങള്‍ എന്നെ കെട്ടിച്ചുവിടാന്‍ പരിശ്രമിച്ചാല്‍ ഞാന്‍ പള്ളിയില്‍ വെച്ച് അച്ചനോട് എനിക്ക് വിവാഹത്തിനു സമ്മതം അല്ല എന്ന് തുറന്നു പറയും’.
ഞാന്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്ന് ഉറപ്പുള്ളതിനാല്‍ എന്റെ കുടുംബം ഒരു മരണവീടിന് തുല്യമായി… അമ്മയുടെയും സഹോദരിമാരുടെയും കരച്ചിലുകള്‍… പപ്പായുടെ കഠിനമായ മൗനം… സഹോദരന്മാരുടെ പിണക്കമൂറുന്ന മുഖങ്ങള്‍… ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍കോളുകള്‍… തമാശയായിട്ടാണോ കാര്യമായിട്ടാണോ എന്നറിയില്ല, ചിലര്‍ പറയുന്നു ‘കയ്യും കാലും വെട്ടി വീട്ടില്‍ ഇടാന്‍’… പക്ഷേ ഈ പ്രതിസന്ധികള്‍ക്കൊന്നും എന്റെ ഉള്ളിലെ തീക്ഷ്ണതയെ കെടുത്തുവാന്‍ കഴിഞ്ഞില്ല.
അവസാനം പലരുടെയും ഉപദേശത്തിന്റെ ഫലമായി ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സിനായി എന്റെ മാതാപിതാക്കളില്‍ നിന്ന് എനിക്ക് അനുവാദം ലഭിച്ചു. പക്ഷേ വീണ്ടും പുതിയ പ്രതിസന്ധികളെ മറികടക്കേണ്ടിയിരുന്നു. നീ ഒരു സ്‌പോര്‍ട്‌സ്‌കാരി ആയതിനാല്‍ ഈ ജീവിതം നിനക്ക് പറ്റിയതല്ല എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ പരിശ്രമിച്ച വികാരിയച്ചനോടും ചങ്കൂറ്റത്തോടെ വാദിച്ചു… പുതിയ രൂപതയായതിനാല്‍ രൂപതയ്ക്ക് പുറത്തു പോകുവാന്‍ മെത്രാന്റെ അനുവാദം വേണമെന്ന് പറഞ്ഞപ്പോള്‍ അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവിനെ കണ്ടു സമ്മതം മേടിക്കേണ്ടിവന്നു.
മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത ഒരു വഴിയായതിനാല്‍ അവരുടെ മുമ്പില്‍ കൈകള്‍ നീട്ടാന്‍ എന്നിലെ അഹം അനുവദിച്ചില്ല. ഒരുദിവസം അനുജത്തിയെ കൂട്ടിക്കൊണ്ട് കട്ടപ്പനയില്‍ ഉള്ള ഒരു സ്വര്‍ണക്കടയില്‍ (കോട്ടയം കട) കയറി എന്റെ കഴുത്തില്‍ കിടന്ന മൂന്ന് പവന്റെ സ്വര്‍ണ്ണമാല ഊരി വിറ്റിട്ട് മഠത്തിലേക്ക് കൊണ്ടുപോകുവാനുള്ള ലളിതമായ വസ്ത്രങ്ങളും പെട്ടിയും മറ്റ് സാധനങ്ങളും വാങ്ങി. ബാക്കിയുള്ള പണം അമ്മയുടെ കൈകളില്‍ ഏല്പിച്ചിട്ട് പറഞ്ഞു, പിന്നീട് ആവശ്യം വരുമ്പോള്‍ തന്നാല്‍ മതി എന്ന്.
2004 ജൂലൈ 5 ന് ഇരുപത്തിനാലാം വയസ്സില്‍ എന്നെ കോണ്‍വെന്റില്‍ കൊണ്ട് ആക്കുമ്പോഴും എന്റെ പ്രിയപ്പെട്ടവര്‍ കരുതിയിരുന്നത് ഞാന്‍ വേഗം മടങ്ങിവരും എന്നുതന്നെയാണ്… ഒരു വര്‍ഷവും രണ്ടുവര്‍ഷവും വേഗം കടന്നുപോയി… പക്ഷേ എന്റെ തീരുമാനത്തിന് മാറ്റമില്ലാതായപ്പോള്‍ പ്രിയപ്പെട്ടവരില്‍ ചിലര്‍ എന്നെ പിന്തിരിപ്പിക്കുവാന്‍ കഠിന പരിശ്രമം നടത്തി. അന്നുവരെ ദൈവവചനത്തിന് ജീവിതത്തില്‍ അധികമൊന്നും പ്രാധാന്യം നല്‍കാതിരുന്ന എന്റെ പപ്പാ ബൈബിള്‍ ആദ്യം മുതല്‍ വായിക്കുവാന്‍ തുടങ്ങി… ‘തലതിരിഞ്ഞു’ പോയ മകളെ പിന്തിരിപ്പിച്ചു കൊണ്ടുവരുവാനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അന്വേഷിച്ചായിരുന്നു പപ്പായുടെ ബൈബിള്‍ വായന. ഓരോ പ്രാവശ്യവും അവധിക്ക് ഞാന്‍ വീട്ടില്‍ വരുമ്പോള്‍ പലവിധ ചോദ്യങ്ങള്‍ ചോദിച്ച് എന്റെ പ്രിയപ്പെട്ടവര്‍ എന്നെ നിരുത്സാഹപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.
16 വര്‍ഷങ്ങള്‍ക്ക ശേഷം ഇന്ന് എന്റെ പ്രിയപ്പെട്ടവര്‍ ‘സിസ്റ്റര്‍ സോണിയ തെരേസ്’ എന്ന യാഥാര്‍ത്ഥ്യത്തെ പതിയെ അംഗീകരിച്ചു തുടങ്ങി. എന്റെ വീട്ടുകാര്‍ക്ക് എന്നെ കെട്ടിച്ചു വിടാന്‍ കാശില്ലാഞ്ഞിട്ടോ, കല്ല്യാണ പ്രായം കഴിഞ്ഞിട്ടും ചെറുക്കനെ കിട്ടാഞ്ഞിട്ടോ, മറ്റാരെങ്കിലും നിര്‍ബന്ധിച്ചിട്ടോ, മോഹനവാഗ്ദാനങ്ങള്‍ നല്കി ആരെങ്കിലും വശീകരിച്ചിട്ടോ, അതുമല്ലെങ്കില്‍ എന്തെങ്കിലും കുറവുകളോ പോരായ്മകളോ ഉണ്ടായിട്ടോ ഒന്നുമല്ല ഞാന്‍ മഠത്തില്‍ പോയത്. മറിച്ച്, എന്റെ ജീവിത വഴിത്താരയില്‍ വ്യക്തമായി അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ ആണ് ഞാന്‍ അനുഗമിക്കുന്നത്.
ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ നിന്ന് ആര് നിങ്ങളെ വേര്‍പെടുത്തുമെന്ന് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ എഴുതിയിരിക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹം വ്യക്തമായി അനുഭവിച്ചറിഞ്ഞ ഒരു യഥാര്‍ത്ഥ സന്ന്യാസിനി ഈ സമൂഹത്തില്‍ നിന്ന് ഉയരുന്ന നിന്ദനങ്ങളോ, അപവാദങ്ങളോ, ക്ലേശങ്ങളോ കണ്ട് ഭയപ്പെടില്ല. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ഇവയൊന്നും അവളെ വേര്‍പെടുത്തില്ല.
നെഗറ്റീവ് കമന്റുകളാകുന്ന കല്ലുകള്‍ കൊണ്ടും നിന്ദനങ്ങള്‍ കൊണ്ടും അപകീര്‍ത്തിപ്പെടുത്തുന്ന എഴുത്തുകള്‍കൊണ്ടും വ്യാജവാര്‍ത്തകള്‍കൊണ്ടും സന്യസ്തരെ അപമാനിക്കുന്ന ചില മനസാക്ഷി മരവിച്ചുപോയ വ്യക്തികളുടെ മാനസാന്തരത്തിനുവേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിച്ചുകൊണ്ടും
അവര്‍ക്ക് നന്മകള്‍ ആശംസിച്ചു കൊണ്ടും…
സ്‌നേഹപൂര്‍വ്വം…
സി. സോണിയ തെരേസ് ഡി. എസ്. ജെ.
NB: മെഡലുകള്‍ ഒന്നും കൂടെ കൊണ്ട് നടക്കാറില്ല. വര്‍ഷങ്ങള്‍ കൂടി വീട്ടില്‍ ചെല്ലുമ്പോള്‍ പഴയ കാല ഓര്‍മ്മകള്‍ എല്ലാം ഒന്ന് പൊടിതട്ടി എടുക്കുന്നതാണ്.. രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഒരു കഴിവിനെ ഇല്ലായ്മ ചെയ്യാന്‍ പാടാണ്… പിന്നെ മെഡലുകള്‍ പിടിച്ച് നില്‍ക്കുന്ന ഈ ഫോട്ടോ ഒരു പരസ്യം അല്ല മറിച്ച് ഒരു സാക്ഷ്യമാണ്.. ഈ ലോകത്തിലെ നേട്ടങ്ങള്‍ എല്ലാം നശ്വരമാണെന്ന സാക്ഷ്യം…
[ot-video][/ot-video]