ബ്രിട്ടന് വിട നല്‍കി യുറോപ്യന്‍ പാര്‍ലമെന്റ്. ബ്രക്‌സിറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ച ശേഷം വിടവാങ്ങലിന് ആലപിക്കുന്ന സ്‌കോട്ടിഷ് ഗാന്ം പാടിയാണ് വീണ്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ബ്രിട്ടന് യുറോപ്യന്‍ പാര്‍ലമെന്റ് വിട നല്‍കിയത്. നാളെ ജനുവരി 31 ന് ഔദ്യോഗികമായി ബ്രി്ട്ടന്‍ യുറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതാകും
ബ്രക്‌സിറ്റ് പിന്‍വാങ്ങല്‍ കരാറിന് യുറോപ്യന്‍ പാര്‍ലമെന്റ് 49 നെതിരെ 621 വോട്ടുകള്‍ക്ക് അംഗീകാരം നല്‍കി.
ചര്‍ച്ചയില്‍ പങ്കെടുത്ത പല യുറോപ്യന്‍ യൂണിയന്‍ എംപിമാരും ബ്രീട്ടന്‍ വീണ്ടും യൂണിയന്റെ ഭാഗമാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് യുറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍വാങ്ങുന്നതിനുള്ള കരാര്‍ സംബന്ധിച്ച് ഇരു കൂട്ടരും ധാരണയിലെത്തിയത്.
ബ്രിട്ടനെയും യുറോപ്യന്‍ യൂണിയനെയും യോജിപ്പിച്ചുനിര്‍ത്തുന്ന ഘടകങ്ങളാണ് കൂടുതലെന്ന് കരാര്‍ അംഗീകരിച്ചുകൊണ്ടുള്ള രേഖയില്‍ ഒപ്പുവെക്കുന്നതിനിടെ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് സസ്സോലി പറഞ്ഞു. ബ്രക്‌സിറ്റ് വോട്ടെടുപ്പിനിടെ വെടിയേറ്റ് മരിച്ച ലേബര്‍ പാര്‍ട്ടി എം പി ജോ കോക്‌സിനെ അദ്ദേഹം അനുസ്മരിച്ചു.
‘ നിങ്ങള്‍ യുറോപ്യന്‍ യൂണിയന്‍ വിടുകയാണ്. എന്നാല്‍ എപ്പോഴും നിങ്ങള്‍ യുറോപിന്റെ ഭാഗമായിരിക്കും. ‘ അദ്ദേഹം കൂട്ടിചേര്‍ത്തു.
ബ്രക്‌സിറ്റ് കരാറിന് അംഗീകാരം നല്‍കിയതോടെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുകയാണെന്ന് യുറോപ്യന്‍ കമ്മീഷന്‍ ഊര്‍സുല വോണ്‍ ദെര്‍ ലെയെന്‍ പറഞ്ഞു. കാലവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു കൂട്ടര്‍ക്കും ഇനിയും സഹകരിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
ബ്രക്‌സിറ്റിനെ അനുകൂലിക്കുന്ന കണ്‍സേര്‍വേറ്റീവ് എംപിമാര്‍ യുറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ സമീപനങ്ങളെ വിമര്‍ശിച്ചു. ഒരു രാജ്യത്തിന്റെ സ്വഭാവം ആര്‍ജ്ജിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് എം പി ഡാനിയല്‍ ഹന്നാന്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് ഒരു മോശം കുടികിടപ്പുകാരനെയാണ് നഷ്ടമായത്. നേടുന്നതോ നല്ല അയല്‍ക്കാരനെയും’ അദ്ദേഹം പറഞ്ഞു.
ഇരു ഗ്രൂപ്പുകളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ മാനദണ്ഡങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 11 മാസത്തെ സമയം ഉണ്ടാകും. മാര്‍ച്ച് മാസത്തോടെ ബ്രിട്ടനും യുറോപ്യന്‍ യൂണിയനും വ്യാപാര സഹകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്.
2016 ലെ ഹിത പരിശോധനയിലാണ് 51.9 ശതമാനം ആളുകള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തു പോകണം എന്ന് തീരുമാനിച്ചത്. ഇതിന് ശേഷമുണ്ടായ ചര്‍ച്ചകള്‍ ബ്രിട്ടനില്‍ കടുത്ത രാഷ്ട്രീയ അസ്ഥിരതയും സൃഷ്ടിച്ചിരുന്നു. 47 അംഗങ്ങളാണ ് ബ്രിട്ടന് യൂറോപ്യൻ യൂണിയനിലുള്ളത്. അവരുടെ അവസാന യോഗം കൂടിയായിരുന്നു ഇന്നലത്തേത്. ഇതോടെ യുറോപ്യൻ യൂണിയൻ ആസ്ഥാനത്തുള്ള ബ്രിട്ടൻ്റെ പതാക താഴ്ത്തും
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന ചൈനയിൽ നിന്നും, കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാരെ ഇന്ന് തിരികെ കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് വ്യക്താവ് അറിയിച്ചു. ഇവർ 14 ദിവസത്തേക്ക് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരിക്കും. രോഗം പടരുന്നത് തടയാനാണ് ഈ മുൻകരുതലുകൾ എല്ലാം നടപ്പിലാക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നും നാളെ രാവിലെ വിമാനം യുകെയിലെ മിലിറ്ററി ബെയിസിലേക്കു ആളുകളെ എത്തിക്കും. രോഗം പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും ബ്രിട്ടീഷ് എയർവെയ്സ് നിർത്തലാക്കിയിട്ടുണ്ട്. 132 പേരാണ് നിലവിൽ ചൈനയിൽ കൊറോണ വൈറസ് മൂലം മരണപ്പെട്ടത്. ആറായിരത്തോളം കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്. ചൈനയിൽ നിന്നും വരുന്ന ബ്രിട്ടീഷുകാർ 14 ദിവസം ഐസൊലേഷൻ വാർഡിൽ നിർബന്ധമായി കഴിയണമെന്ന അറിയിപ്പുണ്ട്. ഇത് അംഗീകരിക്കാത്തവരെ ബ്രിട്ടനിലേക്ക് കൊണ്ടുവരുവാൻ സാധിക്കുകയില്ലെന്ന മുന്നറിയിപ്പുമുണ്ട്.
വിമാനത്തിൽ കയറുന്നതിന് മുൻപായി അവരുടെ പരിശോധന നടത്തുമെന്നും, ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചാൽ അവരെ യാത്രയ്ക്ക് അനുവദിക്കുകയില്ല. ജനങ്ങൾ ഭീതിയിൽ ആകേണ്ട ആവശ്യമില്ലെന്നും, എല്ലാം മുന്നറിയിപ്പുകളും എടുത്തിട്ടുണ്ടെന്നും ഗവൺമെന്റ് വക്താവ് അറിയിച്ചു. നിലവിൽ കൊറോണ വൈറസ്, മുൻപ് ബാധിക്കപ്പെട്ട ‘സാർസ് ‘ വൈറസിന്റെ അത്രയും അപകടകാരിയല്ല എന്നതാണ് നിഗമനം.
നിലവിൽ കണക്കാക്കപ്പെട്ട 2000 കേസുകളെക്കാൾ, അധികം പേർക്ക് ഈ രോഗബാധ ഉണ്ടെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്തുള്ള രാജ്യങ്ങൾ എല്ലാം തന്നെ അവരുടെ പൗരന്മാരെ ചൈനയിൽ നിന്നും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഏകദേശം 250 ഓളം ബ്രിട്ടീഷുകാർ രോഗ ബാധിത പ്രദേശങ്ങളിൽ ഉണ്ടെന്നാണ് നിഗമനം. ചൈനയിലേക്കുള്ള മിക്കവാറും എല്ലാ വിമാന സർവീസുകളും തന്നെ നിർത്തിവെച്ചിരിക്കുകയാണ്. ജർമ്മനിയിൽ നാലുപേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട് ഗവൺമെന്റ് വക്താവ് ഉറപ്പുനൽകി.
നോട്ടിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പി ആർ ഓ യും , നോട്ടിംഗ്ഹാം സെന്റ് ജോൻസ് , ഡെർബി സെന്റ് ഗബ്രിയേൽ മിഷനുകളുടെ ഡയറക്ടറും ആയ ഫാ. ബിജു കുന്നക്കാട്ട് ബ്രിട്ടനിലെ തന്റെ ശുശ്രൂഷ ദൗത്യം പൂർത്തിയാക്കി ഫെബ്രുവരി നാലിന് നാട്ടിലേക്ക് മടങ്ങുന്നു . ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് നോട്ടിംഗ്ഹാമിലെ സെന്റ് പോൾസ് പള്ളിയിൽ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ . ആന്റണി ചുണ്ടെലിക്കാട്ട് , വൈസ് ചാൻസലർ റെവ.ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ പങ്കെടുക്കുന്ന കൃതജ്ഞതാ ബലിയും , തുടർന്ന് യാത്രയയപ്പു സമ്മേളനവും നടക്കും .ഈ വിശുദ്ധ ബലിയിലേക്കും യാത്രയയപ്പു സമ്മേളനത്തിലേക്കും യു കെ യിലെ എല്ലാ സീറോ മലബാർ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക കമ്മറ്റി അറിയിച്ചു .
കേരളത്തിൽ പാലാ രൂപത അംഗമായ ഫാ. കുന്നക്കാട്ട് 2013 ൽ ഉന്നത വിദ്യാഭ്യാസത്തിനായി ആണ് യു കെ യിൽ എത്തിച്ചേർന്നത് .2013 ൽ റെവ . ഫാ. വർഗീസിൽ കോന്തുരുത്തി യിൽനിന്നും , നോട്ടിംഗ് ഹാം ,ഡെർബി ,മാൻസ്ഫീൽഡ് , ഷെഫീൽഡ് ക്ലെഗ്രോസ്സ് എന്നീ അഞ്ചു വിശുദ്ധ കുർബാന സെന്ററുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ഫാ ബിജു യു കെ യിലെ സീറോ മലബാർ മക്കളുടെ ഇടയിൽ തന്റെ ശുശ്രൂഷ ആരംഭിച്ചത് . പിന്നീട് മലയാളികൾ ഏറെ അധിവസിക്കുന്ന സ്‌കന്തോർപ്പ് , സ്‌പാൽഡിങ് , ബോസ്റ്റൺ , വാർസോപ്പ് റോതെർഹാം എന്നീ അഞ്ചു സ്ഥലങ്ങളിൽ കൂടി വിശുദ്ധ കുർബാന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും തന്റെ ശുശ്രൂഷ വ്യാപിപ്പിക്കുകയും ചെയ്തു . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായതിനു ശേഷം അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നിർദേശാനുസരണം രൂപതയുടെ റീജണുകളുടെയും , പിന്നീട് മിഷനുകളുടെയും രൂപീകരണത്തിനും , സ്ഥാപനത്തിനും പ്രവർത്തനങ്ങൾക്കും ഉജ്വലമായ നേതൃത്വം നൽകിയ ശേഷമാണ് അച്ചൻ ഇപ്പോൾ മാതൃ രൂപതയായ പാലായിലേക്ക് പുതിയ ദൗത്യവുമായി മടങ്ങുന്നത് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സ്ഥാപനവും , അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മെത്രാഭിഷേക ശുശ്രൂഷകൾ മുതൽ ഇങ്ങോട്ട് രൂപതയുടെ പി ആർ ഓ എന്ന നിലയിൽ വളരെ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുവാൻ കഴിഞ്ഞു എന്നത് അച്ചന്റെ യു കെ യിലെ പ്രവർത്തനങ്ങളിൽ ഏറെ തിളക്കമാർന്നവയാണ് . നോട്ടിംഗ്ഹാം കത്തീഡ്രൽ അസിസ്റ്റന്റ് വികാരി എന്ന നിലയിൽ നോട്ടിംഗ് ഹാം രൂപത അധ്യക്ഷന്മാർ ആയ ബിഷപ് മാൽക്കം , ബിഷപ് പാട്രിക് എന്നിവരുമായി അടുത്തിടപെഴ കുവാനും , അവരുമായുള്ള സ്നേഹ സമ്പർക്കത്തിലൂടെ തന്റെ സേവനമേഖലയിലെ സീറോ മലബാർ വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ രൂപത തലത്തിൽ നിന്നും ലഭ്യമാക്കുവാൻ അച്ചന് സാധിച്ചു എന്നത് നോട്ടിങ്ഹാമിലെയും , ഡെർബിയിലെയും രണ്ടു മിഷനുകളിലും പെട്ട സീറോ മലബാർ വിശ്വാസികൾക്ക് ഒരിക്കലും മറക്കാനാവാത്ത കാര്യമാണ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് ശേഷം അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെ നിർദേശാനുസരണം എല്ലാ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും , വിശ്വാസ പരിശീലനത്തിനായുള്ള ക്രമീകരണങ്ങൾ ,കുടുംബകൂട്ടായ്മ, വാര്ഷികധ്യാനം ,വിമൻസ്‌ഫോറം ,ചർച് ക്വയർ എന്നിവയും , വിവിധ ഭക്ത സംഘടനകൾ രൂപീകരിക്കുകയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ഏറ്റവും മികച്ച മിഷനുകളിൽ ഒന്നായി തന്റെ മിഷനുകളെ വളർത്തികൊണ്ടുവരുവാൻ അച്ചൻ നടത്തിയ പ്രവർത്തനങ്ങൾ ഏറെ നന്ദിയോടെയാണ് വിശ്വാസികൾ അനുസ്മരിക്കുന്നത് .
ഒരു പത്ര പ്രവർത്തകൻ എന്ന നിലയിൽ രൂപതയുടെ പി ആർ ഓ ആയും , അറിയപ്പെടുന്ന യു കെയിലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ കൂടി ദീർഘകാലം ആത്മീയ പ്രതിവാര പംക്തികൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ നിരവധി ആളുകളിലേക്ക് പുത്തൻ ചിന്തകളും , ആത്മീയ ഉപദേശങ്ങളും നൽകുവാനും അച്ചന് കഴിഞ്ഞു .
പാലാ രൂപത വാക്കാട് സെന്റ് പോൾസ് ഇടവക അംഗമായ ഫാ. ബിജു 2005 ൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ കൈവെയ്പ്പു വഴി പൗരോഹിത്യം സ്വീകരിച്ച ഫാ. ബിജു തന്റെ പതിനാലു വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ ഏഴു വര്ഷം ചിലവഴിച്ചത് നോട്ടിംഗ് ഹാമിൽ ആണ് .മുട്ടുചിറ , കുറവിലങ്ങാട്,അരുവിത്തറ ഫൊറോനാ , വടകര പള്ളികളിൽ സേവനമനുഷ്ഠിച്ച ശേഷം തായ്‌ലൻഡിൽ നിന്നും എം ബി എ പാസായ ശേഷമാണ് 2013 ൽ ഡെർബി യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി അച്ചൻ യു കെ യിൽ എത്തുന്നത് . ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കിയശേഷമാണ് തന്റെ മാതൃ രൂപതയിലേക്കു പുതിയ ശുശ്രൂഷ ദൗത്യവുമായി ഫാ. ബിജു കുന്നക്കാട്ട് മടങ്ങുന്നത് .
സ്വന്തം ലേഖകൻ
ബർമിംഗ്ഹാം : ലോകമെമ്പാടും ഭീതി നിറച്ച് കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. ആ ഭീതി ബർമിംഗ്ഹാമിലേക്കും എത്തിയതായി റിപ്പോർട്ട്. ചൈനയിലെ വുഹാനിൽ നിന്നും പുതുവർഷത്തിൽ തിരിച്ചെത്തിയ ബർമിംഗ്ഹാം സ്വദേശി ഡ്രൂ ബെന്നറ്റിനാണ് പനി പോലെയുള്ള ലക്ഷണങ്ങൾ കാണപ്പെട്ടത്. തുടർന്ന് ഇദ്ദേഹത്തെ ലണ്ടൻ ആശുപത്രിയിൽ എത്തിച്ചു ഐസൊലേഷൻ വാർഡിലേക്ക് മാറ്റാനായി തിങ്കളാഴ്ച ആംബുലൻസ് അയച്ചിരുന്നു. അന്ന് വൈകുന്നേരം 4.20 ന് തന്നെ ഹസ്മത് സ്യൂട്ട് ധരിച്ചെത്തിയ വൈദ്യശാസ്ത്രജ്ഞർ അദ്ദേഹത്തെ ആംബുലൻസിൽ കയറ്റി രക്തപരിശോധനയ്ക്കായി ക്വീൻ എലിസബത്ത് ആശുപത്രിയിൽ എത്തിച്ചു. അയൽവാസി പകർത്തിയ വീഡിയോയിലെ ഈ രംഗങ്ങൾ ആണ് ഇപ്പോൾ വൈറസ് ഭീതി പടരുന്നതിന് കാരണമായത്.
ഒരു വെളുത്ത ഹാസ്മറ്റ് സ്യൂട്ട്, നീല നിറത്തിലുള്ള ആപ്രൺ, കയ്യുറകൾ, മാസ്ക് എന്നിവ ധരിച്ച് ആംബുലൻസിൽ ബെന്നറ്റിനെ കയറ്റുന്ന സ്ത്രീയെ വീഡിയോയിൽ വ്യക്തമായി കാണാം. എന്നാൽ രണ്ട് വെസ്റ്റ് മിഡ്‌ലാന്റ്സ് ആംബുലൻസ് സർവീസ് ജോലിക്കാരെ യാതൊരു സംരക്ഷണ വസ്‌ത്രങ്ങളോ മുഖംമൂടികളോ ഇല്ലാതെ കാണുവാനും കഴിയും. ഇതാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്. ബെന്നറ്റിനെ പ്രവേശിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് ചില ഉദ്യോഗസ്ഥർ സംരക്ഷണ വസ്ത്രം ധരിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ വെസ്റ്റ് മിഡ്‌ലാന്റ്സ് ആംബുലൻസ് സർവീസ് വിസമ്മതിച്ചു. രോഗം പടരുമെന്ന ഭീഷണി ഗൗരവമായി എടുക്കുന്നതിൽ ബ്രിട്ടീഷ് അധികൃതർ പരാജയപ്പെടുന്നുവോ എന്ന സംശയവും ഉയർന്നുവരുന്നു. വുഹാനിൽ നിന്ന് മടങ്ങിയെത്തിയതായി കരുതപ്പെടുന്ന രണ്ടായിരത്തോളം ബ്രിട്ടീഷുകാർക്ക് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്നലെ മുന്നറിയിപ്പ് നൽകുകയുണ്ടായി.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇന്നലെ വരെ 82 പേർ മരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 2740 കടന്നു. ലോകത്തെ പല രാജ്യത്തേക്കും വൈറസ് പടർന്നിട്ടുണ്ട് എന്ന ആശങ്ക ജനങ്ങളെ ഭീതിയിൽ ആഴ്ത്തുന്നുണ്ട്. എന്നാൽ ആശങ്ക അല്ല, ജാഗ്രതയാണ് വേണ്ടതെന്ന് സർക്കാർ അറിയിക്കുന്നു.
കൊറോണ വൈറസ് – പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ
• സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 20 സെക്കന്റോളം കൈകൾ കഴുകണം.
• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖവും വായും അടച്ചുപിടിക്കുക
• കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
• പനി ഉള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
• അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
• രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക.
• പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ ഡോക്ടറെ കാണുക.
സ്വന്തം ലേഖകൻ
തന്റെ സമ്പാദ്യമായ ഇരുപതിനായിരം പൗണ്ട് ബിസ്‌റ്റോ ടിന്നുകളിൽ ഒന്നിൽ സൂക്ഷിച്ചുവെച്ച എൺപതുകാരി. ഈ വിവരം അറിയാതെ വീട്ടുകാർ മാലിന്യ ത്തോടൊപ്പം ഈ ടിന്നും ഉപേക്ഷിച്ചു. എന്നാൽ 80 കാരിയുടെ സഹായത്തിനായി റീസൈക്ലിങ് സെന്ററിലെ ജീവനക്കാർ രണ്ടുമണിക്കൂറോളം നടത്തിയ പരിശോധനയ്ക്കു ശേഷം പണം തിരികെ ലഭിച്ചു. സ്കോട്ട്ലൻഡിലെ ഡൽമുക് റീസൈക്ലിങ് സെന്ററിലെ ജീവനക്കാരായ കെന്നി മക്ദം, ടോണി സ്‌കനിയോൺ എന്നിവരുടെ മണിക്കൂറുകൾ നീണ്ട ശ്രമഫലമായാണ് പണം തിരികെ ലഭിച്ചത്. ആ സ്ത്രീയുടെ സന്തോഷത്തിനു കാരണമാകാൻ സാധിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്ന് അൻപത്തൊൻപതു കാരനായ കെന്നി വ്യക്തമാക്കി.
ആ അമ്മയുടെ സഹായത്തിനായി തങ്ങളാലാവും വിധം സഹായിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്ന് ടോണി പറഞ്ഞു. താൻ ഒരു ടിന്നും, ബാക്കി നാല് ടി കെന്നിയുമാണ് കണ്ടുപിടിച്ചത്. പണം തിരികെ നൽകുമ്പോൾ സ്വന്തം മുത്തശ്ശിയുടെ മുഖത്തുണ്ടാകുന്ന സന്തോഷം പോലെയാണ് തങ്ങൾക്ക് തോന്നിയത് എന്ന് അവർ പറഞ്ഞു. ജീവിതത്തിൽ ഇതുപോലുള്ള അനുഭവങ്ങൾ വിരളമാണെന്നും അവർ പറഞ്ഞു.
വെസ്റ് ഗ്ലാസ്‌ഗോവിലെ ടൺബാർട്ടോൺഷെയറിൽ ആണ് ഈ റീസൈക്ലിങ് സെന്റർ പ്രവർത്തിച്ചുവരുന്നത്. ജീവനക്കാർ ചെയ്ത ഈ നല്ല പ്രവർത്തിക്ക് എല്ലായിടത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. ഇരുവരുടെയും പ്രവർത്തി അഭിനന്ദിക്കുന്നതായി കൗൺസിൽ അധികാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് വരെ കാണാത്ത ഒരു ആഘോഷമാണ് കഴിഞ്ഞ ഞായറാഴ്ച സിറ്റിയിലെ പ്രസിദ്ധമായ കിങ്‌സ് ഹാളിൽ അരങ്ങേറിയത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ഇടവകദിനാഘോഷം ചരിത്ര താളുകളിൽ ഇടം പിടിച്ചു എന്ന കാര്യത്തിൽ തർക്കമില്ല. ഇത് വെറും വീൺ വാക്കു പറയുന്നതല്ല മറിച്ച് പങ്കെടുത്ത സ്റ്റോക്ക് മിഷനിലെ അംഗങ്ങൾ പങ്കുവെച്ചു അഭിപ്രായം മാത്രമാണ്.
സ്റ്റോക്ക് ഓൺ ട്രെന്റ്, ക്രൂ, സ്റ്റാഫ്‌ഫോർഡ് എന്നി മൂന്ന് മാസ്സ് സെന്ററുകൾ ഒന്നാക്കി ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ രൂപീകൃതമാവുന്നത്. പ്രഖ്യാപനം നേരത്തെ വന്നുവെങ്കിലും 2018 ഡിസംബറിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ഔദ്യോഗികമായ സ്ഥാപനം ഉണ്ടായത്. ഒരു വർഷം മുൻപ് മാത്രം വന്ന ഫാദർ ജോർജ്ജ് എട്ടുപറ മിഷൻ ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇടവകയെ രൂപപ്പെടുത്തുന്നതിനുള്ള ദ്രുതകർമ്മ പദ്ധതിയുമായി അച്ചൻ മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
റൂമിനുള്ളിൽ ഫോണിൽ കുത്തികളിക്കുന്ന, ഒരാൾ വീട്ടിൽ വന്നാൽ റൂമിന് പുറത്തിറങ്ങാത്ത കുട്ടികളെ പുറത്തിറക്കുക എന്ന ദൃഢ പ്രതിജ്ഞ എടുത്ത അച്ചന്റെ പ്രവർത്തികളുടെ ഒരു വലിയ വിജയമാണ് സ്റ്റോക്ക് ഓൺ ട്രെന്റ് കഴിഞ്ഞ ഞായറാഴ്ച കണ്ടത്. ബൈബിൾ ക്വിസ്സ്, കായിക മത്സരങ്ങൾ, പുൽക്കൂട് മത്സരം, ഹോളിവീൻ ആഘോഷം എന്ന് തുടങ്ങി കുട്ടികളെ എങ്ങനെയെല്ലാം ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയുമോ അതെല്ലാം ചെയ്തത് കുട്ടികളെ റൂമിന് വെളിയിൽ ചാടിച്ചു എന്നത് സ്റ്റോക്ക് ഓൺ ട്രെന്റിലെ ആരും സമ്മതിക്കുന്ന കാര്യമാണ്.
അത്തരത്തിൽ എല്ലാവര്ക്കും പല വിധത്തിലുള്ള അവസരങ്ങൾ ഒരുക്കാൻ വേണ്ടിയാണ് ഇടവകദിനം എന്ന ആശയം ഉയർന്നു വരുന്നത്. അതാണ് കഴിഞ്ഞ ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിനെ ഇളക്കിമറിച്ചതും.
ഞായറാഴ്ച രാവിലെ പത്തു മണിക്ക് തന്നെ വിശുദ്ധ കുർബാന അർപ്പിക്കാനായി എത്തിയത് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ തലവൻ മാർ ജോസഫ് സ്രാമ്പിക്കൽ. ലിറ്റർജി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉയർന്നതു മനോഹരമായ ബലിപീഠം. സമയ നിഷ്ഠ പാലിച്ചു സ്രാമ്പിക്കൽ പിതാവ്.. സ്വീകരണം നൽകി വിശ്വാസികളും ട്രസ്റ്റികളും ചേർന്ന്… തുടന്ന് നാൽപ്പതിൽ പരം കുട്ടികൾ പ്രദിക്ഷണമായി ഭക്തിയോടെ ബലിയർപ്പണ വേദിയിലേക്ക്..
യുകെയിൽ ഒരു സ്ഥലത്തും ഇന്നേ വരെ ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ അൻപതോളം കുട്ടികൾ ഒത്തുചേർന്ന് പ്രവേശന ഗാനം ആലപിച്ചപ്പോൾ… പിയാനോ, ഗിറ്റാർ, വയലിൻ എന്ന് തുടങ്ങി ഒരു പിടി വാദ്യോപകരങ്ങളുമായി കുട്ടികൾ ലൈവ് പാടിയപ്പോൾ ഇത് യുകെയോ അതോ കേരളമോ എന്ന് സംശയം ഉടലെടുക്കുന്ന പ്രതീതി.. തുടർന്ന് ഭക്തിനിർഭരമായ കുർബാന .. സ്രാമ്പിക്കൽ പിതാവിനൊപ്പം സഹ കാർമ്മികരായി ജോർജ്ജ് അച്ചനും പിതാവിന്റെ സെക്രട്ടറി ജോബിൻ അച്ചനും… പന്ത്രണ്ട് മണിയോടെ സമാപനാശിർവാദം..
നിമിഷങ്ങൾ കൊണ്ട് വേദി തയ്യാറാക്കി ഔദ്യോഗിക സമ്മേളനത്തിലേക്ക്… പ്രാർത്ഥനാഗീതത്തോടെ തുടക്കം .. ചുരുങ്ങിയ വാക്കുകളിൽ നടത്തിപ്പ് ട്രസ്റ്റിയായ ജിജോയുടെ സ്വാഗത പ്രസംഗം… തുടർന്ന് സ്റ്റോക്ക് മലയാളി ചരിത്രവും, വിശ്വാസജീവിതത്തെക്കുറിച്ചും ഉള്ള വീഡിയോ റിപ്പോർട്ട്.. തുടർന്ന് സ്രാമ്പിക്കൽ പിതാവ് തിരി തെളിച്ചു ഉത്ഘാടനകർമ്മം നിർവഹിച്ചു. ചുരുങ്ങിയ വാക്കുകളിൽ ഫാദർ ജോർജ്ജ് എട്ടുപറയിൽ നൽകിയ അദ്യക്ഷപ്രസംഗം.. പകരം വയ്ക്കാനില്ലാത്ത പ്രവർത്തങ്ങൾ കാഴ്ചവച്ച അച്ചനെ ആദരിക്കുന്ന കാഴ്ച.. ട്രസ്റ്റികൾ ഒന്ന് ചേർന്ന് മൊമെന്റോ നൽകിയപ്പോൾ നിലക്കാത്ത കരഘോഷം…
കഴിഞ്ഞ വർഷത്തെ (2019) യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ട്രസ്റ്റികൾ, മറ്റു ഭാരവാഹികൾ എന്നിവർക്കെല്ലാം അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി മൊമെന്റോ നൽകി സ്രാമ്പിക്കൽ പിതാവ്… അതിനെല്ലാം പുറമെ കഴിഞ്ഞ വർഷം വേദപഠനം പൂർത്തിയാക്കിയ (CLASS 12) കുട്ടികൾക്ക് സർട്ടിഫിക്കറ്റ് , അധ്യാപകർക്കുള്ള സമ്മാന വിതരണം.. ട്രസ്റ്റിയായ സിബി പൊടിപാറ നന്ദി പറഞ്ഞതോടെ സമ്മേളനത്തിന് തിരശീല വീണു. തുടന്ന് സ്വാദിഷ്ടമായ സ്നേഹ വിരുന്ന്.
തുടന്ന് കഴിഞ്ഞ ഒരു വര്ഷം ഇടവകയിൽ വച്ച് നടന്ന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം. ബൈബിൾ കലോത്സവസം, സ്പോർട്സ് ഡേ എന്നിവ ഉൾപ്പെടെ സമ്മാനാർഹരായ കുടുംബങ്ങൾ നൂറ്റിയമ്പതിന് മുകളിൽ.. നിശ്ചിത സമയത്തിൽ സമ്മാന വിതരണം പൂത്തിയാക്കി മൂന്ന് മണിയോടെ സാംസ്ക്കാരിക പരിപാടിയിലേക്ക്..
സ്റ്റാഫ്‌ഫോർഡ് ഒരുക്കിയ അതിമനോഹരമായ അർത്ഥവത്തായ വെൽക്കം ഡാൻസ്… മാതാവും ആട്ടിടയൻമാരും വേദിയിൽ എത്തിയപ്പോൾ ബൈബിളിൽ നിന്നും ഒരു രൂപം കുട്ടികളുടെ മനസ്സിൽ പതിഞ്ഞ കണക്കെ കുട്ടികളുടെ ശ്രദ്ധ സ്റ്റേജിലേക്ക്… തുടന്ന് ബൈബിൾ കലോത്സവങ്ങളിൽ വിജയക്കൊടി പാറിച്ച പ്രകടനം ഒരിക്കൽ കൂടി…
ചിന്തോദീപകമായ സ്‌കിറ്റുകളും, നാടകവും വേദിയിൽ.. ഇടവിട്ട് എത്തുന്ന ഇമ്പമാർന്ന ഗാനങ്ങൾ ക്രൂ വിന്റെ കഴിവ് ഒരിക്കൽ കൂടി പ്രകടമാക്കിയപ്പോൾ പാട്ട് മാത്രമല്ല ഡാൻസും ഞങ്ങൾക്ക് വഴങ്ങുമെന്ന് തെളിയ നിമിഷങ്ങൾ… ഒന്നിനൊന്ന് മികച്ച പ്രകടനവുമായി സ്റ്റോക്കിലെ കുട്ടികൾ സ്റ്റേജിൽ നിറഞ്ഞു നിന്നപ്പോൾ പ്രോത്സാഹിപ്പിക്കാൻ മറക്കാത്ത രക്ഷകർത്താക്കൾ… തുടന്ന് എത്തിയത് നാളെയുടെ വാഗ്ദാനമായ സ്റ്റോക്കിലെ ചെറുപ്പക്കാർ.. തിമിർത്തു പെയ്യുന്ന മഴപോലെ പറന്നിറങ്ങിയത് നടനവിസ്മയം…
ആറ് മണിയോടെ ജോർജ് അച്ചൻ നന്ദി പറഞ്ഞതോടെ ആദ്യ ഇടവക ദിനത്തിന് പരിസമാപ്തി കുറിച്ചു. അതെ ഓർമ്മകളിൽ നിന്നും മായാതെ, മറയാതെ ഒരനുഭവത്തിലൂടെ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ കടന്നു പോവുകയായിരുന്നു. ക്രൂ വിൽ നിന്നുള്ള മലയാളികളുടെ ഫോട്ടോഗ്രാഫി ഗ്രുപ്പായ ലെസ്‌മേറ്റ് മീഡിയ (LENSMATE MEDIA , 07459380728) ആണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.
മകളുടെ ഭർത്താവിനെ സ്നേഹിച്ച് അയാളുടെ കുഞ്ഞിന് ജന്മം നൽകിയൊരു അമ്മ. സൗത്ത് വെസ്റ്റ് ലണ്ടനിലാണ് ഈ സംഭവം അരങ്ങേറിയത്. ഒരമ്മയും ചെയ്യാൻ പാടില്ലാത്ത തെറ്റിൽ ഹൃദയം തകർന്ന് ജീവിക്കുകയാണ് 19 കാരിയായ ലൊറെൻ. 2004 ആഗസ്റ്റിലായിരുന്നു ലൊറെനും എയര്‍പോർട്ട് ജീവനക്കാരനായ പോൾ വൈറ്റും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് വർഷമായി ഒരുമിച്ച് കഴിയുകയായിരുന്ന ഇരുവരും ഒരു കുഞ്ഞ് ജനിച്ചതോടെ വിവാഹിതരാകാന്‍ തീരുമാനിച്ചത്.
വലിയ തുക ചിലവഴിച്ച് മകൾ ആഗ്രഹിച്ചത് പോലെയൊരു വിവാഹം അമ്മയായ ജൂലി തന്നെ നടത്തികൊടുക്കുകയായിരുന്നു. ഇതിനുള്ള നന്ദി സൂചകമായി തങ്ങളുടെ ഹണിമൂണ്‍ യാത്രയ്ക്ക് ദമ്പതികൾ അമ്മയെയും ഒപ്പം കൂട്ടി. അവിടം മുതലാണ് കാര്യങ്ങളുടെ തുടക്കം. മൂന്നാഴ്ച നീണ്ട് നിന്ന യാത്ര കഴിഞ്ഞ് തിരികെയെത്തിയതോടെ ഭർത്താവ് പുതിയ ഒരു മനുഷ്യനായി മാറുകയായിരുന്നു എന്ന് ലൊറെൻ പറയുന്നു. വീട്ടിൽ നിന്നും മണിക്കൂറുകളോളം കാണാതെയാകുന്നു. കൂടുതൽ സമയവും ഇയാള്‍ ഫോണിൽ ചിലവഴിക്കുന്നു. അങ്ങനെ ആകെ മൊത്തം ഒരു മാറ്റം.
കുറച്ച് നാളുകൾ കഴിഞ്ഞപ്പോള്‍ അമ്മയുടെ ഫോണിൽ പോള്‍ അയച്ചിരുന്ന സന്ദേശങ്ങള്‍ ലൊറെന്റെ സഹോദരിയുടെ ശ്രദ്ധയില്‍പെട്ടു. ഇരു സഹോദരിമാരും കൂടി അമ്മയോട് ഇതിനെ കുറിച്ച് ചോദിച്ചെങ്കിലും അവർ എല്ലാക്കാര്യങ്ങളും നിഷേധിക്കുകയായിരുന്നു. മകൾക്ക് ഭ്രാന്താണെന്നും അവർ ആക്ഷേപിച്ചു. പിന്നീട് പോളിനോടും ഇക്കാര്യം ചോദിച്ചെങ്കിലും അയാളും ഇക്കാര്യങ്ങൾ നിഷേധിച്ചു. എന്നാല്‍ അധികം വൈകാതെ തന്നെ ലോറെനെ ഉപേക്ഷിച്ച പോള്‍ അവരുടെ അമ്മയുമായി താമസം ആരംഭിക്കുകയായിരുന്നു. ഇതിനുശേഷമാണ് അമ്മ ഗര്‍ഭിണിയായിരുന്നുവെന്ന വിവരവും മകൾ അറിഞ്ഞത്.
ഇപ്പോള്‍ 35 കാരിയായ ലൊറേന് സ്വന്തം കുഞ്ഞിന് വേണ്ടി അമ്മയുടെയും ഭർത്താവിന്റെയും വിവാഹത്തിൽ പങ്കെടുക്കേണ്ട അവസ്ഥയും ഉണ്ടായി. താന്‍ ഏറ്റവുമധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത രണ്ട് പേർ തന്നെ ചതിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നും
ആ ഷോക്കില്‍ നിന്ന് ഇതുവരെ പൂർണ്ണമായും മുക്തയായിട്ടില്ല എന്നും ലോറന്‍ പറയുന്നു. ഇതിനിടെ അമ്മ പലതവണ തന്നെ വന്ന് കാണുകയും മാപ്പപേക്ഷിക്കുകയും ചെയ്തുവെങ്കിലും ഒരമ്മയും ചെയ്യാന്‍ പാടില്ലാത്ത തെറ്റിന് എങ്ങനെ മാപ്പ് നൽകുമെന്നാണ് ലൊറെൻ ചോദിക്കുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടന്റെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ക്രിപ്റ്റോ കറൻസി ഇറക്കാൻ തീരുമാനമെടുത്തു എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ യുകെയിലെ ബിസിനസ്സുകാർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വ്യക്തിയായി സുഭാഷ് ജോർജ്ജ് മാനുവൽ എന്ന പാലാക്കാരൻ മാറുന്നു . ബാങ്ക് ഓഫ് കാനഡ , ബാങ്ക് ഓഫ് ജപ്പാൻ , യൂറോപ്യൻ സെൻട്രൽ ബാങ്ക് , സ്വീഡിഷ് ബാങ്ക് , സ്വിസ് നാഷണൽ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി ചേർന്ന് ക്രിപ്റ്റോ കറൻസി നിർമ്മിക്കുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടും തീരുമാനമെടുത്തു എന്ന വിവരമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ യുകെയിലെ ബിസിനസ്സ് രംഗത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്
ലോകം മുഴുവനും ക്രിപ്റ്റോ കറൻസി യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കപ്പെടുമ്പോൾ യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിക്ക് രൂപം നൽകിയ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന് അഭിമാനിക്കാം . ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുകെയിൽ സുഭാഷ് ജോർജ്ജ് തുടക്കം കുറിച്ച ഡിജിറ്റൽ കറൻസി അഥവാ ക്രിപ്റ്റോ കറൻസി എന്ന നൂതന ആശയത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു.
അങ്ങ് അകലെ കൊച്ചു കേരളത്തിൽ നിന്നും ഒരു നിയമ വിദ്യാർത്ഥിയായി യുകെയിലെത്തിയ സുഭാഷ് ജോർജ്ജ് മാനുവൽ വളരെ നേരത്തെ തന്നെ ക്രിപ്റ്റോ കാർബൺ ( CCRB ) എന്ന പേരിൽ സ്വന്തമായി യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിക്ക് രൂപം കൊടുത്തിരുന്നു . ആയിരക്കണക്കിന് ഷോപ്പുകളിലൂടെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാനും അതിലൂടെ വൻ ലാഭം നേടുവാനുമുള്ള സൗകര്യവും അദ്ദേഹം തന്റെ കമ്പനിയിലൂടെ ഒരുക്കിയിരുന്നു .
ഇന്ന് ഈ ആശയത്തെ അംഗീകരിച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വന്തം ക്രിപ്റ്റോ കറൻസികൾക്ക് രൂപം നൽകാൻ തയ്യാറാകുമ്പോൾ സുഭാഷ് ജോർജ്ജ് മാനുവൽ എന്ന മലയാളി ബിസിനസ്സുകാരനെ നമ്മുക്ക് അഭിനന്ദിക്കാം . വെറും ഒരു നിയമവിദ്യാർത്ഥിയായി 2007 ൽ യുകെയിലെത്തിയ സുഭാഷ് ഇന്ന് യുകെയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിലും , ബിസിനസ്സ് സ്ഥാപനങ്ങളിലും , യുണിവേഴ്സിറ്റികളിലും ഒക്കെ ബ്ലോക്ക് ചെയിനിനെപ്പറ്റിയും , ക്രിപ്റ്റോ കറൻസികളെപ്പറ്റിയും അനേകം സെമിനാറുകൾ നടത്തി കഴിഞ്ഞു.
ഈയടുത്ത കാലം വരെ ക്രിപ്റ്റോ കറൻസികൾ യാഥാർത്ഥ്യമാകുമോ എന്ന സംശയത്തിലായിരുന്നു ബിസിനസ്സ് രംഗം . എന്നാൽ ബ്ലോക്ക് ചെയിൻ എന്ന സാങ്കേതിക വിദ്യയുടെ അപാരമായ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ ഓരോ രാജ്യങ്ങളും സ്വന്തമായി ക്രിപ്റ്റോ കറൻസികൾ നിർമ്മിക്കുവാനും മറ്റ് ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തുവാനും തുടങ്ങി കഴിഞ്ഞു .
ഓക്സ്ഫോർഡ് ഇൻസ്റ്റിട്യൂട്ട് ഓഫ് ലീഗൽ പ്രാക്ടീസിൽ നിന്നും ക്യു എൽ റ്റി റ്റി പാസ്സായ അദ്ദേഹം പല പ്രമുഖ കമ്പനികളുടെയും ലീഗൽ കൺസൾട്ടന്റാണ് . കേരള ഗവണ്മെന്റ് കിഫ്ബിയുടെ ഭാഗമായി തയ്യാറാക്കിയ വിദഗ്ദ്ധരുടെ പാനലിലെ അംഗവുമാണ് സുഭാഷ് ജോർജ്ജ് മാനുവൽ . ടൈംസ് മാഗസിന്‍ ” യൂണിവേഴ്‌സിറ്റി ഓഫ് ദി ഇയര്‍ ” ആയി തെരഞ്ഞെടുത്ത ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ പ്രസക്തി എന്ന വിഷയത്തിൽ കീ നോട്ട് സ്പീക്കറായി (Keynote speaker) സംസാരിക്കാന്‍ ഇന്റർനാഷണൽ അറ്റോർണി കൂടിയായ സുഭാഷ് ജോർജ്ജിന് ക്ഷണം ലഭിച്ചിരുന്നു .
വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും ബിസിനസ് പ്രമുഖരും സാമ്പത്തിക വിദഗ്ദരും പങ്കെടുത്ത ലണ്ടനില്‍ വച്ച് നടന്ന അന്താരാഷ്ട്ര ബ്ലോക്ക് ചെയിന്‍ സമ്മേളനത്തിൽ ഫ്രാൻസിലെ സെൻട്രൽ ബാങ്കിന്റെ പ്രതിനിധിക്കൊപ്പവും , ലോയിഡ്സ് ബാങ്കിന്റെ പ്രതിനിധിക്കൊപ്പവും പങ്കെടുത്ത് ബ്ലോക്ക് ചെയിനിനെപ്പറ്റിയും , ക്രിപ്‌റ്റോ കറന്‍സിയെപ്പറ്റിയും സംസാരിക്കാൻ സുഭാഷ് ജോർജ്ജിന് അവസരം ലഭിച്ചത് ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ലോകം മുഴുവനിലുമുള്ള ബാങ്കുകളും , സാമ്പത്തിക സ്ഥാപനങ്ങളും കോടികൾ മുടക്കി പുതിയ തലമുറയിലെ ബാങ്കിംഗ് സംവിധാനം എന്നറിയപ്പെടുന്ന ബ്ലോക്ക് ചെയിനിനെപ്പറ്റിയും , പുതിയ നാണയമായ ക്രിപ്റ്റോ കറൻസികളെപ്പറ്റിയും പഠിക്കാനും പ്രാവർത്തികമാക്കുവാനും ശ്രമിക്കുമ്പോൾ ഇതിനോടകം ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞു എന്നത് സുഭാഷ് ജോർജ്ജ് മാനുവൽ എന്ന മലയാളിയുടെ ഒരു വലിയ നേട്ടം തന്നെയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : ലണ്ടനിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ വ്യാപകമാക്കുമെന്ന് മെട്രോപൊളിറ്റൻ പോലീസ്. ഇത് ആദ്യമായാണ് ലണ്ടൻ നഗരത്തിൽ തത്സമയ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ ഉപയോഗിക്കുന്നത്. ഇതിന് മുന്നോടിയായി പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. സ്ഥലത്തെ പ്രധാന കുറ്റവാളികളെ കണ്ടെത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. അഞ്ചു മുതൽ ആറു മണിക്കൂർ വരെ ഇത് പ്രവർത്തിക്കും. 70 ശതമാനം കുറ്റവാളികളെ കണ്ടെത്തിയെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൃത്യത വളരെ കുറവാണെന്ന് സ്വതന്ത്ര അവലോകനത്തിൽ പറയുന്നു. ഒരു മാസം കൊണ്ട് ലണ്ടനിൽ ക്യാമറ പൂർണമായി സജ്ജമാകും. പ്രാദേശിക ജനങ്ങളെ ഇത് മുൻകൂട്ടി അറിയിക്കുമെന്നും പോലീസ് പറഞ്ഞു.
ജനങ്ങളെ സുരക്ഷിതരായി കൊണ്ടുപോകാൻ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ നിക്ക് എഫ്ഗ്രേവ് പറഞ്ഞു.“സുരക്ഷിതമായ ഒരു നഗരത്തിൽ താമസിക്കാനും ജോലിചെയ്യാനും നാമെല്ലാവരും ആഗ്രഹിക്കുന്നു: കുറ്റവാളികളെ തടയാൻ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. കാണാതായ കുട്ടികളെയോ മുതിർന്നവരെയോ കണ്ടെത്താനും ഈ സംവിധാനം ഉപയോഗിക്കാമെന്ന് എഫ്രഗ്രേവ് പറഞ്ഞു. സ്ട്രാറ്റ്‌ഫോർഡിന്റെ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെന്റർ, ലണ്ടന്റെ വെസ്റ്റ് എൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനകം 10 തവണ ക്യാമറകളുടെ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്.
മുഖം തിരിച്ചറിയുന്നത് എത്രത്തോളം കൃത്യമാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതിനാൽ തന്നെ ഈയൊരു പദ്ധതിയ്ക്കെതിരെ പല വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. യുകെയിലെ പൗരസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് സ്വകാര്യതാ പ്രചാരണ ഗ്രൂപ്പായ ബിഗ് ബ്രദർ വാച്ച് പറഞ്ഞു. ഒരു പൗരന്റെ സ്വകാര്യതയാണ് ഇതിലൂടെ നഷ്ടമാവുന്നതെന്നും പലരും അഭിപ്രായപ്പെടുന്നു.
സ്വന്തം ലേഖകൻ
യു കെ :- കൊറോണ വൈറസ് ഭീഷണിയുടെ അടിസ്ഥാനത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് യുകെയിലെത്തിയ രണ്ടായിരത്തോളം സന്ദർശകർ നിരീക്ഷണത്തിൽ. 14 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും, ഇതുവരെയും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വ്യക്തമാക്കി. എന്നാൽ ബ്രിട്ടനിലേക്ക് രോഗം പടരാനുള്ള സാധ്യത അധികമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ എണ്ണൂറോളം പേർക്കാണ് ഈ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് മൂലം 26 പേർ ചൈനയിൽ മരണപ്പെട്ടു. യുകെ ഗവൺമെന്റ് അടിയന്തര യോഗം ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ് യോഗത്തിന് നേതൃത്വം നൽകിയത്.
ചൈനയിൽ നിന്നെത്തിയ എല്ലാ സന്ദർശകരും നിരീക്ഷണത്തിലാണെന്നും, ആവശ്യമായ പേരിൽ പരിശോധന നടത്തുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. സാഹചര്യം നേരിടുന്നതിന് ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വൈറസിനെ എത്രയും വേഗം നശിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ലണ്ടനിലെ ചൈനീസ് അംബാസിഡർ ലിയു സിയമോങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കോട്ട്ലൻഡിൽ അഞ്ചുപേരെയും, വെയിൽസിലും, ബെൽഫാസ്റ്റിലും ഓരോരുത്തരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് വിധേയമാക്കിയവരിൽ ബ്രിട്ടീഷ് കലാകാരനായ മൈക്കിൾ ഹോപ്പും ഉൾപ്പെടും.
ചൈനയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിർത്തിവെക്കണമെന്ന് ഫോറിൻ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇതുവരെയും ഈ സാഹചര്യത്തെ അന്താരാഷ്ട്ര പ്രശ്നമായി അംഗീകരിച്ചിട്ടില്ല.