UK

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് വരെ കാണാത്ത ഒരു ആഘോഷമാണ് കഴിഞ്ഞ ഞായറാഴ്ച സിറ്റിയിലെ പ്രസിദ്ധമായ കിങ്‌സ് ഹാളിൽ അരങ്ങേറിയത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ഇടവകദിനാഘോഷം ചരിത്ര താളുകളിൽ ഇടം പിടിച്ചു എന്ന കാര്യത്തിൽ തർക്കമില്ല. ഇത് വെറും വീൺ വാക്കു പറയുന്നതല്ല മറിച്ച് പങ്കെടുത്ത സ്റ്റോക്ക് മിഷനിലെ അംഗങ്ങൾ പങ്കുവെച്ചു അഭിപ്രായം മാത്രമാണ്.

സ്റ്റോക്ക് ഓൺ ട്രെന്റ്, ക്രൂ, സ്റ്റാഫ്‌ഫോർഡ് എന്നി മൂന്ന് മാസ്സ് സെന്ററുകൾ ഒന്നാക്കി ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ രൂപീകൃതമാവുന്നത്. പ്രഖ്യാപനം നേരത്തെ വന്നുവെങ്കിലും 2018 ഡിസംബറിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ഔദ്യോഗികമായ സ്ഥാപനം ഉണ്ടായത്. ഒരു വർഷം മുൻപ് മാത്രം വന്ന ഫാദർ ജോർജ്ജ് എട്ടുപറ മിഷൻ ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇടവകയെ രൂപപ്പെടുത്തുന്നതിനുള്ള ദ്രുതകർമ്മ പദ്ധതിയുമായി അച്ചൻ മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

റൂമിനുള്ളിൽ ഫോണിൽ കുത്തികളിക്കുന്ന, ഒരാൾ വീട്ടിൽ വന്നാൽ റൂമിന് പുറത്തിറങ്ങാത്ത  കുട്ടികളെ പുറത്തിറക്കുക എന്ന ദൃഢ പ്രതിജ്ഞ എടുത്ത അച്ചന്റെ പ്രവർത്തികളുടെ ഒരു വലിയ വിജയമാണ് സ്റ്റോക്ക് ഓൺ ട്രെന്റ് കഴിഞ്ഞ ഞായറാഴ്ച കണ്ടത്. ബൈബിൾ ക്വിസ്സ്, കായിക മത്സരങ്ങൾ, പുൽക്കൂട് മത്സരം, ഹോളിവീൻ ആഘോഷം എന്ന് തുടങ്ങി കുട്ടികളെ എങ്ങനെയെല്ലാം ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയുമോ അതെല്ലാം ചെയ്തത് കുട്ടികളെ റൂമിന് വെളിയിൽ ചാടിച്ചു എന്നത് സ്റ്റോക്ക് ഓൺ ട്രെന്റിലെ ആരും സമ്മതിക്കുന്ന കാര്യമാണ്.

അത്തരത്തിൽ എല്ലാവര്ക്കും പല വിധത്തിലുള്ള അവസരങ്ങൾ ഒരുക്കാൻ വേണ്ടിയാണ് ഇടവകദിനം എന്ന ആശയം ഉയർന്നു വരുന്നത്. അതാണ് കഴിഞ്ഞ ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിനെ ഇളക്കിമറിച്ചതും.

ഞായറാഴ്ച രാവിലെ പത്തു മണിക്ക് തന്നെ വിശുദ്ധ കുർബാന അർപ്പിക്കാനായി എത്തിയത് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ തലവൻ മാർ ജോസഫ് സ്രാമ്പിക്കൽ. ലിറ്റർജി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉയർന്നതു മനോഹരമായ ബലിപീഠം. സമയ നിഷ്ഠ പാലിച്ചു സ്രാമ്പിക്കൽ പിതാവ്.. സ്വീകരണം നൽകി വിശ്വാസികളും ട്രസ്റ്റികളും ചേർന്ന്… തുടന്ന് നാൽപ്പതിൽ പരം കുട്ടികൾ പ്രദിക്ഷണമായി ഭക്തിയോടെ ബലിയർപ്പണ വേദിയിലേക്ക്..

യുകെയിൽ ഒരു സ്ഥലത്തും ഇന്നേ വരെ ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ അൻപതോളം കുട്ടികൾ ഒത്തുചേർന്ന് പ്രവേശന ഗാനം ആലപിച്ചപ്പോൾ… പിയാനോ, ഗിറ്റാർ, വയലിൻ എന്ന് തുടങ്ങി ഒരു പിടി വാദ്യോപകരങ്ങളുമായി കുട്ടികൾ ലൈവ് പാടിയപ്പോൾ ഇത് യുകെയോ അതോ കേരളമോ എന്ന് സംശയം ഉടലെടുക്കുന്ന പ്രതീതി.. തുടർന്ന് ഭക്തിനിർഭരമായ കുർബാന .. സ്രാമ്പിക്കൽ പിതാവിനൊപ്പം സഹ കാർമ്മികരായി ജോർജ്ജ് അച്ചനും പിതാവിന്റെ സെക്രട്ടറി ജോബിൻ അച്ചനും… പന്ത്രണ്ട് മണിയോടെ സമാപനാശിർവാദം..

നിമിഷങ്ങൾ കൊണ്ട് വേദി തയ്യാറാക്കി ഔദ്യോഗിക സമ്മേളനത്തിലേക്ക്‌… പ്രാർത്ഥനാഗീതത്തോടെ തുടക്കം .. ചുരുങ്ങിയ വാക്കുകളിൽ നടത്തിപ്പ് ട്രസ്റ്റിയായ ജിജോയുടെ സ്വാഗത പ്രസംഗം… തുടർന്ന്  സ്റ്റോക്ക് മലയാളി ചരിത്രവും, വിശ്വാസജീവിതത്തെക്കുറിച്ചും ഉള്ള വീഡിയോ റിപ്പോർട്ട്.. തുടർന്ന് സ്രാമ്പിക്കൽ പിതാവ് തിരി തെളിച്ചു ഉത്ഘാടനകർമ്മം നിർവഹിച്ചു.  ചുരുങ്ങിയ വാക്കുകളിൽ  ഫാദർ ജോർജ്ജ് എട്ടുപറയിൽ നൽകിയ അദ്യക്ഷപ്രസംഗം.. പകരം വയ്ക്കാനില്ലാത്ത പ്രവർത്തങ്ങൾ കാഴ്ചവച്ച അച്ചനെ ആദരിക്കുന്ന കാഴ്ച.. ട്രസ്റ്റികൾ ഒന്ന് ചേർന്ന് മൊമെന്റോ നൽകിയപ്പോൾ നിലക്കാത്ത കരഘോഷം…

കഴിഞ്ഞ വർഷത്തെ (2019) യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ട്രസ്റ്റികൾ, മറ്റു ഭാരവാഹികൾ എന്നിവർക്കെല്ലാം അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി മൊമെന്റോ നൽകി സ്രാമ്പിക്കൽ പിതാവ്… അതിനെല്ലാം പുറമെ കഴിഞ്ഞ വർഷം വേദപഠനം പൂർത്തിയാക്കിയ (CLASS 12) കുട്ടികൾക്ക് സർട്ടിഫിക്കറ്റ് , അധ്യാപകർക്കുള്ള സമ്മാന വിതരണം.. ട്രസ്റ്റിയായ സിബി പൊടിപാറ നന്ദി പറഞ്ഞതോടെ സമ്മേളനത്തിന് തിരശീല വീണു. തുടന്ന് സ്വാദിഷ്ടമായ സ്നേഹ വിരുന്ന്.

തുടന്ന് കഴിഞ്ഞ ഒരു വര്ഷം ഇടവകയിൽ വച്ച് നടന്ന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം. ബൈബിൾ കലോത്സവസം, സ്പോർട്സ് ഡേ എന്നിവ ഉൾപ്പെടെ സമ്മാനാർഹരായ കുടുംബങ്ങൾ നൂറ്റിയമ്പതിന് മുകളിൽ.. നിശ്ചിത സമയത്തിൽ സമ്മാന വിതരണം പൂത്തിയാക്കി മൂന്ന് മണിയോടെ സാംസ്ക്കാരിക പരിപാടിയിലേക്ക്..

സ്റ്റാഫ്‌ഫോർഡ് ഒരുക്കിയ അതിമനോഹരമായ അർത്ഥവത്തായ വെൽക്കം ഡാൻസ്… മാതാവും ആട്ടിടയൻമാരും വേദിയിൽ എത്തിയപ്പോൾ ബൈബിളിൽ നിന്നും ഒരു രൂപം കുട്ടികളുടെ മനസ്സിൽ പതിഞ്ഞ കണക്കെ കുട്ടികളുടെ ശ്രദ്ധ സ്റ്റേജിലേക്ക്… തുടന്ന് ബൈബിൾ കലോത്സവങ്ങളിൽ വിജയക്കൊടി പാറിച്ച പ്രകടനം ഒരിക്കൽ കൂടി…

ചിന്തോദീപകമായ സ്‌കിറ്റുകളും, നാടകവും വേദിയിൽ.. ഇടവിട്ട് എത്തുന്ന ഇമ്പമാർന്ന ഗാനങ്ങൾ ക്രൂ വിന്റെ കഴിവ് ഒരിക്കൽ കൂടി പ്രകടമാക്കിയപ്പോൾ പാട്ട് മാത്രമല്ല ഡാൻസും ഞങ്ങൾക്ക് വഴങ്ങുമെന്ന് തെളിയ നിമിഷങ്ങൾ… ഒന്നിനൊന്ന് മികച്ച പ്രകടനവുമായി സ്റ്റോക്കിലെ കുട്ടികൾ സ്റ്റേജിൽ നിറഞ്ഞു നിന്നപ്പോൾ പ്രോത്സാഹിപ്പിക്കാൻ മറക്കാത്ത രക്ഷകർത്താക്കൾ… തുടന്ന് എത്തിയത് നാളെയുടെ വാഗ്ദാനമായ സ്റ്റോക്കിലെ ചെറുപ്പക്കാർ.. തിമിർത്തു പെയ്യുന്ന മഴപോലെ പറന്നിറങ്ങിയത് നടനവിസ്മയം…

ആറ് മണിയോടെ ജോർജ് അച്ചൻ നന്ദി പറഞ്ഞതോടെ ആദ്യ ഇടവക ദിനത്തിന് പരിസമാപ്തി കുറിച്ചു. അതെ ഓർമ്മകളിൽ നിന്നും മായാതെ, മറയാതെ ഒരനുഭവത്തിലൂടെ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ കടന്നു പോവുകയായിരുന്നു. ക്രൂ വിൽ നിന്നുള്ള മലയാളികളുടെ ഫോട്ടോഗ്രാഫി ഗ്രുപ്പായ ലെസ്‌മേറ്റ് മീഡിയ  (LENSMATE MEDIA , 07459380728) ആണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.

 

മകളുടെ ഭർത്താവിനെ സ്നേഹിച്ച് അയാളുടെ കുഞ്ഞിന് ജന്മം നൽകിയൊരു അമ്മ. സൗത്ത് വെസ്റ്റ് ലണ്ടനിലാണ് ഈ സംഭവം അരങ്ങേറിയത്. ഒരമ്മയും ചെയ്യാൻ പാടില്ലാത്ത തെറ്റിൽ ഹൃദയം തകർന്ന് ജീവിക്കുകയാണ് 19 കാരിയായ ലൊറെൻ. 2004 ആഗസ്റ്റിലായിരുന്നു ലൊറെനും എയര്‍പോർട്ട് ജീവനക്കാരനായ പോൾ വൈറ്റും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് വർഷമായി ഒരുമിച്ച് കഴിയുകയായിരുന്ന ഇരുവരും ഒരു കുഞ്ഞ് ജനിച്ചതോടെ വിവാഹിതരാകാന്‍ തീരുമാനിച്ചത്.

വലിയ തുക ചിലവഴിച്ച് മകൾ ആഗ്രഹിച്ചത് പോലെയൊരു വിവാഹം അമ്മയായ ജൂലി തന്നെ നടത്തികൊടുക്കുകയായിരുന്നു. ഇതിനുള്ള നന്ദി സൂചകമായി തങ്ങളുടെ ഹണിമൂണ്‍ യാത്രയ്ക്ക് ദമ്പതികൾ അമ്മയെയും ഒപ്പം കൂട്ടി. അവിടം മുതലാണ് കാര്യങ്ങളുടെ തുടക്കം. മൂന്നാഴ്ച നീണ്ട് നിന്ന യാത്ര കഴിഞ്ഞ് തിരികെയെത്തിയതോടെ ഭർത്താവ് പുതിയ ഒരു മനുഷ്യനായി മാറുകയായിരുന്നു എന്ന് ലൊറെൻ പറയുന്നു. വീട്ടിൽ നിന്നും മണിക്കൂറുകളോളം കാണാതെയാകുന്നു. കൂടുതൽ സമയവും ഇയാള്‍ ഫോണിൽ ചിലവഴിക്കുന്നു. അങ്ങനെ ആകെ മൊത്തം ഒരു മാറ്റം.

കുറച്ച് നാളുകൾ കഴിഞ്ഞപ്പോള്‍ അമ്മയുടെ ഫോണിൽ പോള്‍ അയച്ചിരുന്ന സന്ദേശങ്ങള്‍ ലൊറെന്റെ സഹോദരിയുടെ ശ്രദ്ധയില്‍പെട്ടു. ഇരു സഹോദരിമാരും കൂടി അമ്മയോട് ഇതിനെ കുറിച്ച് ചോദിച്ചെങ്കിലും അവർ എല്ലാക്കാര്യങ്ങളും നിഷേധിക്കുകയായിരുന്നു. മകൾക്ക് ഭ്രാന്താണെന്നും അവർ ആക്ഷേപിച്ചു. പിന്നീട് പോളിനോടും ഇക്കാര്യം ചോദിച്ചെങ്കിലും അയാളും ഇക്കാര്യങ്ങൾ നിഷേധിച്ചു. എന്നാല്‍ അധികം വൈകാതെ തന്നെ ലോറെനെ ഉപേക്ഷിച്ച പോള്‍ അവരുടെ അമ്മയുമായി താമസം ആരംഭിക്കുകയായിരുന്നു. ഇതിനുശേഷമാണ് അമ്മ ഗര്‍ഭിണിയായിരുന്നുവെന്ന വിവരവും മകൾ അറിഞ്ഞത്.

ഇപ്പോള്‍ 35 കാരിയായ ലൊറേന് സ്വന്തം കുഞ്ഞിന് വേണ്ടി അമ്മയുടെയും ഭർത്താവിന്റെയും വിവാഹത്തിൽ പങ്കെടുക്കേണ്ട അവസ്ഥയും ഉണ്ടായി. താന്‍ ഏറ്റവുമധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത രണ്ട് പേർ തന്നെ ചതിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നും

ആ ഷോക്കില്‍ നിന്ന് ഇതുവരെ പൂർണ്ണമായും മുക്തയായിട്ടില്ല എന്നും ലോറന്‍ പറയുന്നു. ഇതിനിടെ അമ്മ പലതവണ തന്നെ വന്ന് കാണുകയും മാപ്പപേക്ഷിക്കുകയും ചെയ്തുവെങ്കിലും ഒരമ്മയും ചെയ്യാന്‍ പാടില്ലാത്ത തെറ്റിന് എങ്ങനെ മാപ്പ് നൽകുമെന്നാണ് ലൊറെൻ ചോദിക്കുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടന്റെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ക്രിപ്റ്റോ കറൻസി ഇറക്കാൻ തീരുമാനമെടുത്തു എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ യുകെയിലെ ബിസിനസ്സുകാർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വ്യക്തിയായി സുഭാഷ് ജോർജ്ജ് മാനുവൽ എന്ന പാലാക്കാരൻ മാറുന്നു . ബാങ്ക് ഓഫ് കാനഡ , ബാങ്ക് ഓഫ് ജപ്പാൻ , യൂറോപ്യൻ സെൻട്രൽ ബാങ്ക് , സ്വീഡിഷ് ബാങ്ക് , സ്വിസ് നാഷണൽ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി ചേർന്ന് ക്രിപ്റ്റോ കറൻസി നിർമ്മിക്കുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടും തീരുമാനമെടുത്തു എന്ന വിവരമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ യുകെയിലെ ബിസിനസ്സ്‌ രംഗത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്

ലോകം മുഴുവനും ക്രിപ്റ്റോ കറൻസി യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കപ്പെടുമ്പോൾ യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിക്ക് രൂപം നൽകിയ അഡ്വ :  സുഭാഷ് ജോർജ്ജ് മാനുവലിന് അഭിമാനിക്കാം . ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുകെയിൽ സുഭാഷ് ജോർജ്ജ് തുടക്കം കുറിച്ച ഡിജിറ്റൽ കറൻസി അഥവാ ക്രിപ്റ്റോ കറൻസി എന്ന നൂതന ആശയത്തെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു.

അങ്ങ് അകലെ കൊച്ചു കേരളത്തിൽ നിന്നും ഒരു നിയമ വിദ്യാർത്ഥിയായി യുകെയിലെത്തിയ സുഭാഷ് ജോർജ്ജ് മാനുവൽ വളരെ നേരത്തെ തന്നെ ക്രിപ്റ്റോ കാർബൺ ( CCRB  ) എന്ന പേരിൽ സ്വന്തമായി യുകെയിലെ ആദ്യ ക്രിപ്റ്റോ കറൻസിക്ക് രൂപം കൊടുത്തിരുന്നു . ആയിരക്കണക്കിന് ഷോപ്പുകളിലൂടെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാനും അതിലൂടെ വൻ ലാഭം നേടുവാനുമുള്ള സൗകര്യവും അദ്ദേഹം തന്റെ കമ്പനിയിലൂടെ ഒരുക്കിയിരുന്നു .

ഇന്ന് ഈ ആശയത്തെ അംഗീകരിച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വന്തം ക്രിപ്റ്റോ കറൻസികൾക്ക് രൂപം നൽകാൻ തയ്യാറാകുമ്പോൾ സുഭാഷ് ജോർജ്ജ് മാനുവൽ എന്ന മലയാളി ബിസിനസ്സുകാരനെ നമ്മുക്ക് അഭിനന്ദിക്കാം . വെറും ഒരു നിയമവിദ്യാർത്ഥിയായി 2007 ൽ യുകെയിലെത്തിയ സുഭാഷ് ഇന്ന് യുകെയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിലും , ബിസിനസ്സ്‌ സ്ഥാപനങ്ങളിലും , യുണിവേഴ്സിറ്റികളിലും ഒക്കെ ബ്ലോക്ക് ചെയിനിനെപ്പറ്റിയും , ക്രിപ്റ്റോ കറൻസികളെപ്പറ്റിയും അനേകം സെമിനാറുകൾ നടത്തി കഴിഞ്ഞു.

ഈയടുത്ത കാലം വരെ ക്രിപ്റ്റോ കറൻസികൾ യാഥാർത്ഥ്യമാകുമോ എന്ന സംശയത്തിലായിരുന്നു ബിസിനസ്സ് രംഗം . എന്നാൽ ബ്ലോക്ക് ചെയിൻ എന്ന സാങ്കേതിക വിദ്യയുടെ അപാരമായ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ ഓരോ രാജ്യങ്ങളും സ്വന്തമായി  ക്രിപ്റ്റോ കറൻസികൾ നിർമ്മിക്കുവാനും മറ്റ് ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തുവാനും തുടങ്ങി കഴിഞ്ഞു .

ഓക്സ്ഫോർഡ് ഇൻസ്റ്റിട്യൂട്ട് ഓഫ് ലീഗൽ പ്രാക്ടീസിൽ നിന്നും ക്യു എൽ റ്റി  റ്റി പാസ്സായ അദ്ദേഹം പല പ്രമുഖ കമ്പനികളുടെയും ലീഗൽ കൺസൾട്ടന്റാണ് . കേരള ഗവണ്മെന്റ് കിഫ്ബിയുടെ ഭാഗമായി തയ്യാറാക്കിയ വിദഗ്ദ്ധരുടെ പാനലിലെ അംഗവുമാണ് സുഭാഷ് ജോർജ്ജ് മാനുവൽ . ടൈംസ് മാഗസിന്‍  ” യൂണിവേഴ്‌സിറ്റി ഓഫ് ദി ഇയര്‍ ”  ആയി തെരഞ്ഞെടുത്ത ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ പ്രസക്തി എന്ന വിഷയത്തിൽ കീ നോട്ട് സ്പീക്കറായി (Keynote speaker) സംസാരിക്കാന്‍ ഇന്റർനാഷണൽ അറ്റോർണി കൂടിയായ സുഭാഷ് ജോർജ്ജിന് ക്ഷണം ലഭിച്ചിരുന്നു .

വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും ബിസിനസ് പ്രമുഖരും സാമ്പത്തിക വിദഗ്ദരും പങ്കെടുത്ത ലണ്ടനില്‍ വച്ച് നടന്ന അന്താരാഷ്ട്ര ബ്ലോക്ക് ചെയിന്‍ സമ്മേളനത്തിൽ ഫ്രാൻസിലെ സെൻട്രൽ ബാങ്കിന്റെ പ്രതിനിധിക്കൊപ്പവും , ലോയിഡ്സ് ബാങ്കിന്റെ പ്രതിനിധിക്കൊപ്പവും പങ്കെടുത്ത് ബ്ലോക്ക് ചെയിനിനെപ്പറ്റിയും , ക്രിപ്‌റ്റോ കറന്‍സിയെപ്പറ്റിയും സംസാരിക്കാൻ സുഭാഷ് ജോർജ്ജിന് അവസരം ലഭിച്ചത് ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ലോകം മുഴുവനിലുമുള്ള ബാങ്കുകളും , സാമ്പത്തിക സ്ഥാപനങ്ങളും കോടികൾ മുടക്കി പുതിയ തലമുറയിലെ ബാങ്കിംഗ് സംവിധാനം എന്നറിയപ്പെടുന്ന ബ്ലോക്ക് ചെയിനിനെപ്പറ്റിയും , പുതിയ നാണയമായ ക്രിപ്റ്റോ കറൻസികളെപ്പറ്റിയും പഠിക്കാനും പ്രാവർത്തികമാക്കുവാനും ശ്രമിക്കുമ്പോൾ ഇതിനോടകം ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞു എന്നത് സുഭാഷ് ജോർജ്ജ് മാനുവൽ എന്ന മലയാളിയുടെ ഒരു വലിയ നേട്ടം തന്നെയാണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : ലണ്ടനിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ വ്യാപകമാക്കുമെന്ന് മെട്രോപൊളിറ്റൻ പോലീസ്. ഇത് ആദ്യമായാണ് ലണ്ടൻ നഗരത്തിൽ തത്സമയ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ ഉപയോഗിക്കുന്നത്. ഇതിന് മുന്നോടിയായി പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. സ്ഥലത്തെ പ്രധാന കുറ്റവാളികളെ കണ്ടെത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. അഞ്ചു മുതൽ ആറു മണിക്കൂർ വരെ ഇത് പ്രവർത്തിക്കും. 70 ശതമാനം കുറ്റവാളികളെ കണ്ടെത്തിയെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൃത്യത വളരെ കുറവാണെന്ന് സ്വതന്ത്ര അവലോകനത്തിൽ പറയുന്നു. ഒരു മാസം കൊണ്ട് ലണ്ടനിൽ ക്യാമറ പൂർണമായി സജ്ജമാകും. പ്രാദേശിക ജനങ്ങളെ ഇത് മുൻകൂട്ടി അറിയിക്കുമെന്നും പോലീസ് പറഞ്ഞു.

ജനങ്ങളെ സുരക്ഷിതരായി കൊണ്ടുപോകാൻ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ നിക്ക് എഫ്ഗ്രേവ് പറഞ്ഞു.“സുരക്ഷിതമായ ഒരു നഗരത്തിൽ താമസിക്കാനും ജോലിചെയ്യാനും നാമെല്ലാവരും ആഗ്രഹിക്കുന്നു: കുറ്റവാളികളെ തടയാൻ ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. കാണാതായ കുട്ടികളെയോ മുതിർന്നവരെയോ കണ്ടെത്താനും ഈ സംവിധാനം ഉപയോഗിക്കാമെന്ന് എഫ്രഗ്രേവ് പറഞ്ഞു. സ്ട്രാറ്റ്‌ഫോർഡിന്റെ വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെന്റർ, ലണ്ടന്റെ വെസ്റ്റ് എൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനകം 10 തവണ ക്യാമറകളുടെ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്.

മുഖം തിരിച്ചറിയുന്നത് എത്രത്തോളം കൃത്യമാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതിനാൽ തന്നെ ഈയൊരു പദ്ധതിയ്ക്കെതിരെ പല വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. യുകെയിലെ പൗരസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് സ്വകാര്യതാ പ്രചാരണ ഗ്രൂപ്പായ ബിഗ് ബ്രദർ വാച്ച് പറഞ്ഞു. ഒരു പൗരന്റെ സ്വകാര്യതയാണ് ഇതിലൂടെ നഷ്ടമാവുന്നതെന്നും പലരും അഭിപ്രായപ്പെടുന്നു.

സ്വന്തം ലേഖകൻ

യു കെ :- കൊറോണ വൈറസ് ഭീഷണിയുടെ അടിസ്ഥാനത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് യുകെയിലെത്തിയ രണ്ടായിരത്തോളം സന്ദർശകർ നിരീക്ഷണത്തിൽ. 14 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും, ഇതുവരെയും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വ്യക്തമാക്കി. എന്നാൽ ബ്രിട്ടനിലേക്ക് രോഗം പടരാനുള്ള സാധ്യത അധികമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ എണ്ണൂറോളം പേർക്കാണ് ഈ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് മൂലം 26 പേർ ചൈനയിൽ മരണപ്പെട്ടു. യുകെ ഗവൺമെന്റ് അടിയന്തര യോഗം ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ് യോഗത്തിന് നേതൃത്വം നൽകിയത്.

ചൈനയിൽ നിന്നെത്തിയ എല്ലാ സന്ദർശകരും നിരീക്ഷണത്തിലാണെന്നും, ആവശ്യമായ പേരിൽ പരിശോധന നടത്തുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. സാഹചര്യം നേരിടുന്നതിന് ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വൈറസിനെ എത്രയും വേഗം നശിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ലണ്ടനിലെ ചൈനീസ് അംബാസിഡർ ലിയു സിയമോങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കോട്ട്ലൻഡിൽ അഞ്ചുപേരെയും, വെയിൽസിലും, ബെൽഫാസ്റ്റിലും ഓരോരുത്തരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് വിധേയമാക്കിയവരിൽ ബ്രിട്ടീഷ് കലാകാരനായ മൈക്കിൾ ഹോപ്പും ഉൾപ്പെടും.

ചൈനയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിർത്തിവെക്കണമെന്ന് ഫോറിൻ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇതുവരെയും ഈ സാഹചര്യത്തെ അന്താരാഷ്ട്ര പ്രശ്നമായി അംഗീകരിച്ചിട്ടില്ല.

സ്വന്തം ലേഖകൻ

കൂടുതൽ ശ്രദ്ധയും പരിചരണവും ഉണ്ടായിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന ശിശുമരങ്ങളുടെ പേരിൽ റിപ്പോർട്ട്‌ വന്ന ആശുപത്രികളിലാണ് മിന്നൽ പരിശോധന നടന്നത്. വിവരങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുന്നതിനാൽ കെയർ ക്വാളിറ്റി കമ്മീഷൻ (സി ക്യു സി )റിസൾട്ട്‌ പുറത്തു വിട്ടിട്ടില്ല. 2016ൽ നടന്ന അന്വേഷണത്തിൽ ശിശു പരിചരണവിഭാഗത്തിൽ കൂടുതൽ നവീകരണം വേണ്ടി വരുമെന്ന് റിപ്പോർട്ട്‌ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച നടന്ന ബേബി ഹാരി റിച്ഫോർഡിന്റെ മരണമാണ് അന്വേഷണത്തിന് വഴി വെച്ചിരിക്കുന്നത്.

വർഷത്തിൽ ഏകദേശം 7000ത്തോളം പ്രസവങ്ങൾ നടക്കുന്ന 5ആശുപത്രികളാണ് ഈസ്റ്റ്‌ കെന്റിലേത്. ഇവിടെ ശിശുരോഗ പരിചരണത്തിൽ നേരിടുന്ന അനാസ്ഥ മുൻപും ചർച്ചയായിരുന്നു.
റ്റെഡ് ബേക്കർ, ചീഫ് ഇൻസ്‌പെക്ടർ ഫോർ ഹോസ്പിറ്റൽസ്, പറയുന്നു. 2016 ലെ അന്വേഷണത്തിൽ ഈസ്റ്റ്‌ കെന്റിലെ എൻ എച് എസ് കേന്ദ്രങ്ങളിലെ ശിശുപരിചരണവിഭാഗത്തിൽ ആവശ്യത്തിന് സൗകര്യങ്ങളില്ല എന്ന് റിപ്പോർട്ട്‌ നൽകിയതാണ്. അതിന് 2018 ലും വലിയ മാറ്റം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവിടെ വിദഗ്ദ്ധ അന്വേഷണവും ജീവനക്കാരുടെ പരിശീലനവും അത്യാവശ്യമാണ്.

2017 നവംബറിൽ ജനിച്ച, ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച മൂലം ഒരാഴ്ചക്കുള്ളിൽ മരിച്ച ഹാരിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വെള്ളിയാഴ്ച പൂർത്തിയായിരുന്നു. ക്വീൻ എലിസബത്ത് ദി ക്വീൻ മദർ ഹോസ്പിറ്റലിൽ ആയിരുന്നു മരണം. ട്രസ്റ്റ്‌ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

ട്രസ്റ്റ്‌ മറ്റേർണിറ്റി കെയർ വിപുലീകരിക്കാൻ ഒന്നര മില്യൺ പൗണ്ട് ചെലവഴിച്ചിരുന്നു. അതിനായി പത്തോളം സ്കീമുകളിലായി പരിശീലനമുൾപ്പടെയുള്ള നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. അതിനാൽ ട്രസ്റ്റ്‌ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസ് യുകെയിലേക്ക് പടരാനുള്ള സാധ്യത അധികമാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ലോകം മുഴുവനും ഏകദേശം 500 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസ് മൂലം ഏകദേശം 18 പേരാണ് ചൈനയിൽ മരണപ്പെട്ടത്. യുകെയിൽ ഇതു വരെ രോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, രോഗം പടരാനുള്ള സാധ്യത അധികമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് സ്കോട്ട്‌ലൻഡിലും, നോർത്തേൺ അയർലൻഡിലുമായി ആറു പേർ നിരീക്ഷണത്തിലാണ്.

ചൈനയിലെ വുഹാനിലാണ് കൊറോണാ വൈറസിന്റെ ഉത്ഭവസ്ഥാനം. സ്കോട്ട്‌ലൻഡിൽ അഞ്ച് പേർക്ക് രോഗം സംശയിക്കുന്നതായി സ്കോട്ട്‌ലൻഡ് ഗവൺമെന്റ് സ്ഥിരീകരിച്ചു.നോർത്തേൺ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ ഒരാൾ നിരീക്ഷണത്തിലാണ്. എന്നാൽ രോഗം ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും, ടെസ്റ്റുകൾ എല്ലാം തന്നെ മുൻകരുതലുകളായാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വുഹാനിലേക്കുള്ള ഫ്ലൈറ്റ് സർവീസുകളും, അതുപോലെ അവിടെനിന്നുള്ളവയും എല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ബ്രിട്ടണിൽ നിരീക്ഷണവിധേയമാണ്.

യുകെയിൽ രോഗം നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കി. ഏതെങ്കിലും കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, ചികിത്സ സഹായങ്ങൾക്കായി എൻഎച്ച്എസ് സജീവമാണെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂർ, സൗദിഅറേബ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ചൈനയെ കൂടാതെ ഈ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തായ് ലൻഡിൽ നാലോളം കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടീഷ് പാർലമെന്റ് കൂടി ബ്രെക്സിറ്റ് ബില്ല് പാസാക്കിയതോടെ ഒട്ടുമിക്ക കടമ്പകളും പിന്നിട്ടതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇനി രാജകുടുംബത്തിന്റെ അനുവാദം കൂടി മാത്രമാണ് വേണ്ടത്. ജനുവരി 31 ആണ് ബ്രെക്സിറ്റ് നടപ്പിലാക്കാനുള്ള തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ അധികാരികളുമായി ഉള്ള ചർച്ച വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും, ബ്രിട്ടനിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയനിൽ അംഗമായ രാജ്യങ്ങളിലെ ആളുകളുടെ അവകാശങ്ങളെ പറ്റിയുള്ള ചർച്ചകളും മറ്റും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

2016 – ൽ ആണ് ആദ്യമായി ബ്രിട്ടനിൽ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന റഫറണ്ടം നടന്നത്. അതിനു ശേഷം നീണ്ട മൂന്നു വർഷങ്ങൾ വേണ്ടി വന്നു ബ്രെക്സിറ്റ് നടപ്പിലാക്കുവാൻ. ജനുവരി മുപ്പത്തിയൊന്നാം തീയതി 11 മണിയോടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകും. പിന്നീട് പതിനൊന്നു മാസം ഒരു പരിവർത്തന കാലഘട്ടമാണ്. 2021 ജനുവരി മാസം ഒന്നാം തീയതിയോടുകൂടി എല്ലാവിധ ബന്ധങ്ങളും അവസാനിക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് പാർലമെന്റ് ഈ ബില്ലിനെ അംഗീകരിച്ചത്. ഇത് കൺസർവേറ്റീവ് പാർട്ടിയുടെ വിജയമായാണ് വിലയിരുത്തുന്നത്, ഒപ്പം ബോറിസ് ജോൺസന്റെയും.

ദർശന ടി . വി , മലയാളം യുകെ ന്യൂസ് ടീം 

യു കെ :പൗരത്വത്തിന് അർഹതയുള്ളവരും എന്നാൽ അപേക്ഷിക്കാൻ കഴിയാത്തവരുമായ ഒരു ലക്ഷത്തിലധികം വരുന്ന കുട്ടികൾ ലണ്ടനിൽ ഇപ്പോഴും താമസിച്ചുവരുന്നതായി റിപ്പോർട്ട്. അടുത്തിടെ നടന്ന വോൾവർഹാംപ്ട്ടൺ സർവ്വകലാശാലയുടെ ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്. സർവ്വകലാശാലയുടെ ഗവേഷണത്തിൽ 18 വയസ്സിൽ താഴെയുള്ള 107000 കുട്ടികളും 18 നും 24 നും ഇടയിൽ പ്രായമായ 26000 കുട്ടികളുമാണ് ലണ്ടനിൽ സുരക്ഷിതമല്ലാതെയും കുടിയേറ്റരേഖയില്ലാതെയും താമസിച്ചുപോരുന്നത്.ഇതിൽ പകുതിയിലധികവും യു കെ യിൽ തന്നെ ജനിച്ചവരും പൗരത്വത്തിന് അർഹതയുള്ളവരുമാണ്. ബ്രിട്ടീഷ് പൗരത്വത്തിനായി 1,012 ഡോളർ കൊണ്ട് ഒരു കുട്ടിയെ രജിസ്റ്റർ ചെയ്യുന്നതിനെതിരെ ഹൈക്കോടതി കഴിഞ്ഞമാസം നിയമവിരുദ്ധമായി വിധിച്ചിരുന്നു.

ഉപദേശസേവനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനും കുടിയേറ്റവും പൗരത്വഫീസും വെട്ടികുറയ്ക്കുന്നതിനും മന്ത്രിമാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മേയർ സാദിഖ് ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി ചെറുപ്പക്കാർക്ക് പൗരത്വം ഇല്ലാതിരിക്കുന്നത് ഒരു ‘ദേശീയ അപമാനമായി’കണക്കാക്കാം എന്ന് അദ്ദേഹം സർക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചു.
യൂറോപ്യൻ യൂണിയൻ സെറ്റിൽമെന്റ് സ്കീമിലേക്ക് പൗരത്വത്തിന് അപേക്ഷിക്കുന്നതിനായി കുട്ടികളെയും ചെറുപ്പക്കാരെയും പിന്തുണയ്ക്കുന്നില്ലെങ്കിൽ ബ്രെക്സിറ്റുമായി കൂടുതൽ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുകെ യിൽ വളർന്നുവന്ന കൂടുതൽ കുട്ടികളിലും യുകെ പൗരത്വവും കുടിയേറ്റനയവും പരാജയപ്പെടുകയാണെന്ന് കോറം ചിൽഡ്രൻസ് ലീഗൽ ആന്റ് പബ്ലിക് അഫേഴ്‌സ് ഗ്രൂപ്പ്‌ ഹെഡ് കമേന ഡോർലിംഗ് പറഞ്ഞു. ഈ കുട്ടികൾ നിയമപരമായി പൗരന്മാരാകേണ്ടതിനുപകരം പരിമിതിയിലാണ് വളർന്നു വരുന്നത്. രാജ്യത്തെ കുട്ടികളെയും ചെറുപ്പക്കാരെയും അവരുടെ അവകാശ നയത്തിൽ നിന്ന് ഒഴിവാക്കിയാൽ ഒരു പൗരത്വത്തിനും ഇമിഗ്രേഷൻ സംവിധാനത്തിനും വിജയിക്കാൻ കഴിയില്ല എന്നും അവർ കൂട്ടിചേർത്തു.

സ്വന്തം ലേഖകൻ

ബ്രിട്ടനിലെ ബർമിംഗ്ഹാമിൽ നിന്നും ഒരു പെൺകുട്ടി തന്റെ കഴിവുകൾകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്ന ജിമ്മിയാണ് തന്റെ മധുരമാർന്ന ശബ്ദം കൊണ്ട് മലയാളി മനസ്സുകളെ മുഴുവൻ കീഴടക്കിയിരിക്കുന്നത്. പാട്ടിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച അന്ന, നിരവധി സ്റ്റേജുകളിൽ ജനഹൃദയങ്ങളെ കീഴടക്കി കൊണ്ടിരിക്കുകയാണ്. മൂന്നു നാല് വയസ്സ് മുതൽ തന്നെ സ്റ്റേജുകളിൽ കയറി തുടങ്ങിയ അന്ന, ഇപ്പോൾ “ഈശോയുടെ പുഞ്ചിരി” എന്ന ആൽബത്തിൽ ‘അമ്പിളിമാമ പാട്ടുകാരാ….’ എന്ന ഗാനം ആലപിച്ചിരിക്കുകയാണ്. ഫാദർ ഷാജി തുമ്പേചിറയിൽ ആണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത്.

പാട്ടിനോടും നൃത്തത്തോടും ഒപ്പം, കായിക ഇനങ്ങളിലും അന്ന നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബിർമിങ്ഹാം സിറ്റി മലയാളി അസോസിയേഷൻ നടത്തിയ മത്സരങ്ങളിലും, പള്ളിയിലെ മത്സരങ്ങളിലും മറ്റും അന്ന പങ്കെടുത്തിട്ടുണ്ട്. ചാരിറ്റി സംഘടനകളുമായി ബന്ധപ്പെട്ടും, അല്ലാതെയും നിരവധി സ്റ്റേജ് പെർഫോമൻസുകൾ അന്ന നടത്തിയിട്ടുണ്ട്. 2014- ൽ യുക്മ ഇന്റർനാഷണനിൽ പാട്ടിന് അന്ന ഒന്നാം സ്ഥാനം നേടി. 2017- ൽ ബ്രിസ്റ്റോളിൽ വച്ച് നടന്ന സീറോ മലബാർ സഭയുടെ നാഷണൽ കലോത്സവത്തിൽ പാട്ടിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു. 2019- ൽ സീറോ മലബാർ സഭയുടെ നാഷണൽ കലോത്സവം ലിവർപൂളിൽ വച്ച് നടത്തപ്പെട്ടപ്പോൾ, അവിടെയും അന്ന പാട്ടിന് രണ്ടാം സ്ഥാനം നേടി. സമർപ്പണ എന്ന പേരിൽ നടത്തുന്ന ചാരിറ്റി പരിപാടിയിൽ വർഷങ്ങളായി അന്ന പാടി വരുന്നു. സീറോ മലബാർ സഭയുടെ ബർമിങ്ഹാമിലെ സാറ്റ്ലി മിഷനോട് അനുബന്ധിച്ചുള്ള കുട്ടികളുടെ ക്വയർ ഗ്രൂപ്പിലും അന്ന സജീവ സാന്നിധ്യമാണ്. അന്നക്കുട്ടി ബിർമിംഗ്ഹാമിൽ ദീക്ഷാ മ്യൂസിക്കൽ സ്കൂളിൽ ആരതി ടീച്ചറിന്റെ ശിക്ഷണത്തിൽ ആണ് പാട്ടു പഠിക്കുന്നത് .

അന്ന ജിമ്മിയുടെ കുടുംബം ബർമിംഗ്ഹാമിൽ താമസമാക്കിയിട്ട് 15 വർഷത്തോളമായി. ജിമ്മി മൂലകുന്നത്തിന്റെയും അനു ജിമ്മിയുടെയും രണ്ടാമത്തെ മകളാണ് അന്ന. മൂത്തമകൻ ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയാണ്. രണ്ടാമത്തെ മകളായ അന്ന ഇയർ 8 വിദ്യാർത്ഥിയാണ്. കേരളത്തിൽ ചങ്ങനാശ്ശേരിയാണ് അന്നയുടെ സ്വദേശം. അങ്ങനെ തന്റെ കഴിവുകൾ മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണ് അന്ന എന്ന കൊച്ചുമിടുക്കി.

 

RECENT POSTS
Copyright © . All rights reserved