അയർലൻഡ്: അയർലണ്ടിലെ ഡബ്ലിനിലെ ഫിംഗ്ലസില്‍ മലയാളികള്‍ക്ക് നേരെ അജ്ഞാതരായ ചിലര്‍ നടത്തിയ ആക്രമണത്തിൽ മലയാളികൾക്ക് പരിക്ക്. ആക്രമണം കരുതികൂട്ടിയുള്ളതാണെന്ന് സംശയിക്കപ്പെടുന്നു. ഫിംഗ്ലസ് ബാലിഗാള്‍ മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് സ്‌കൂളിന് സമീപം കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവന്നു വിട്ട ശേഷം സ്‌കൂള്‍ പരിസരത്തു നിന്നിരുന്ന മലയാളികള്‍ക്ക് നേരെയാണ് ഇന്ന് രാവിലെ 9.41 ന് ആക്രമണം ഉണ്ടായത്.
മലയാളികൾ സംസാരിച്ചു നിൽക്കുമ്പോൾ നല്ല സ്പീഡിൽ ഒരു കാർ കടന്നുപോകുന്നതും എന്നാൽ ഉടനടി അത് റിവേഴ്സിൽ നല്ല വേഗത്തിൽ വരുന്നതും വീഡിയോയിൽ കാണാം. കാർ തിരിച്ച് സംസാരിച്ചു നില്‍ക്കുകയായിരുന്ന അഞ്ചംഗ സംഘത്തിന് നേരെ അക്രമി റിവേഴ്‌സ് എടുത്ത് വന്നാണ് കാര്‍ ഇടിപ്പിച്ചത്. ഇവരില്‍ ഒരാള്‍ക്ക് കാറിന്റെ ബോണറ്റിലേയ്ക്ക് തന്നെ തെറിച്ചു വീണ് സാരമായപരിക്കുകള്‍ ഏറ്റിട്ടുണ്ട്. ഗാര്‍ഡായും ഫയര്‍ ബ്രിഗേഡും മിനുറ്റുകള്‍ക്കകം സംഭവ സ്ഥലത്ത് പാഞ്ഞെത്തി പരിക്കേറ്റവരെ മേറ്റര്‍ പബ്ലിക്ക് ആശുപത്രിയിലെത്തിച്ചു.
സംഭവസ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന മലയാളികളിലൊരാളുടെ കാറിന്റെ ഡാഷ് ബോര്‍ഡ് കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഗാര്‍ഡയ്ക്ക് കൈമാറിയിട്ടുണ്ട്. രണ്ടു പേരാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ബാലിഗാള്‍ മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് സ്‌കൂളിന് സമീപമുള്ള പാര്‍ക്കില്‍ നടക്കാന്‍ പോയി മടങ്ങി വന്നു കൊണ്ടിരുന്ന മലയാളികള്‍ അടക്കമുള്ളവര്‍ നോക്കി നില്‍ക്കവെയാണ് അക്രമികള്‍ വിളയാട്ടം നടത്തിയത്.
എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ആവര്‍ത്തിച്ചു ചോദിച്ചാണ് അക്രമി സംഘം പാഞ്ഞെത്തിയത്.’ ഗോ യുവര്‍ പ്‌ളേസസ് ‘എന്നാക്രോശിച്ചു കൊണ്ടാണ് വാഹനം ഇടിപ്പിച്ചത്. വാഹനം മനഃപൂര്‍വം ഇടിപ്പിക്കുമെന്ന ധാരണയില്ലാത്തതിനാല്‍ ഇവര്‍ക്ക് ഓടി മാറാനും കഴിഞ്ഞില്ല. വംശീയമായ ആക്രമണമാണ് എന്ന നിഗമനമാണ് ഗാര്‍ഡയ്ക്കും ഉള്ളത് എന്നാണ് അറിയുവാൻ കഴിയുന്നത്. എന്തായാലും സംഭവം ഉണ്ടായത് അയർലണ്ടിലെ ഡബ്ളിനിൽ ആണെകിലും യൂറോപ്പിൽ പ്രതേകിച്ചു യുകെയിൽ ഉള്ളവർക്കും ഒരു മുൻ കരുതൽ ഉള്ളത് നല്ലതായിരുക്കും എന്ന് ഓർമ്മപ്പെടുത്തുന്നു.
വീഡിയോ കാണാം
[ot-video][/ot-video]
വക്കച്ചന്‍ കൊട്ടാരം
ഗ്ലാസ്‌ഗോ. സ്‌കോട്‌ലന്റില്‍ നടന്ന സ്‌കോട്ടീഷ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയായ ആല്‍ബര്‍ട്ട് ആന്റണി കിരീടം ചൂടി. ഇതോടെ യുകെയില്‍ നടക്കുന്ന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയികളുടെ ലിസ്റ്റില്‍ മലയാളത്തിന്റെ പേരും ചേര്‍ക്കപ്പെട്ടു. 1998 മുതല്‍ മലയാളികള്‍ യുകെയില്‍ എത്തിത്തുടങ്ങിയിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു മലയാളി യുകെയില്‍ ഈ നേട്ടം കൈവരിക്കുന്നത്.
ഗ്ലാസ്‌ഗോ കാമ്പസ് ലാംഗിലെ മലയാളി സമൂഹത്തിന്റെ എല്ലാമെല്ലാമായ ആന്റണിയുടെയും, സിനു ആന്റണിയുടെയും രണ്ട് മക്കളില്‍ മൂത്തമകനായ ആല്‍ബര്‍ട്ടാണ് ബോക്‌സിംഗ് രംഗത്ത് പുതുചരിത്രമെഴുതിയത്. കേവലം ഒരു വര്‍ഷം മുന്‍പ് മാത്രം റുഥര്‍ഗ്ലനിലെ Duries B.C Boxing Club ല്‍ ചേര്‍ന്ന ആല്‍ബര്‍ട്ട് അതികഠിനമായ പരിശീലനം ഒന്നുകൊണ്ടു മാത്രമാണ് 81kg വിഭാഗത്തില്‍ സ്‌കോട്ടിഷ് ചാംമ്പ്യനായത്. ഗ്ലാസ്‌ഗൊയിലെ സ്റ്റാര്‍ത്ത് ക്ലെയിഡ് യൂണിവേഴ്‌സിറ്റിയില്‍ അക്കൗണ്ടന്‍സിയില്‍ ബിരുദത്തിന് പഠിക്കുകയാണ് ആല്‍ബര്‍ട്ട് ആന്റണി.
സ്വതവേ വിനയാന്വിതനും, എല്ലാവര്‍ക്കും പ്രിയങ്കരനും, കലാകേരളവും, സെന്റ് ബ്രൈഡ്‌സ് ചര്‍ച്ചും ചേര്‍ന്ന് നടത്തിയ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുതലമുറയ്ക്ക് വേണ്ടി നേതൃത്വം വഹിക്കുകയും ചെയ്ത ആല്‍ബര്‍ട്ട് ബോക്‌സിംഗ് റിംഗിലിറങ്ങിയാല്‍ ആളാകെ മാറും. പിന്നെ തീ പാറുന്ന ഇടികളാണ് ആല്‍ബര്‍ട്ടില്‍ നിന്ന് എതിരാളികള്‍ക്ക് നേരിടേണ്ടി വരിക. അല്പം പ്രതിരോധത്തിലേക്ക് എന്ന തോന്നല്‍ എതിരാളിക്ക് നല്‍കി തൊട്ടടുത്ത നിമിഷം കടന്നാക്രമിച്ച് ഇടിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുന്ന രീതിയാണ് ആല്‍ബര്‍ട്ടിന്.
ഇന്നേവരെ ഒരു മലയാളിയും മുതിരാത്ത ഈ രംഗത്ത് ആല്‍ബര്‍ട്ടിന് പ്രചോദനമേകി സഹോദരി അലീന എപ്പോഴും അല്‍ബര്‍ട്ടിനോടൊപ്പമുണ്ട്. കൂടാതെ ആല്‍ബര്‍ട്ടിന് പൂര്‍ണ്ണ പിന്‍ന്തുണയുമായി കലാകേരളം ഗ്‌ളാസ്‌ഗോയും.
ചെറുപ്പം മുതലെ ബാസ്‌കറ്റ് ബോളിലും കരേട്ടയിലുമായിരുന്നു ആല്‍ബര്‍ട്ടിനു താല്പര്യം. അപ്രതീക്ഷിതമായി കൂട്ടുകാരില്‍ നിന്നു കിട്ടിയ പ്രചോദനത്താല്‍ ബോക്‌സിംഗ് രംഗത്ത് എത്തിയ ആല്‍ബര്‍ട്ടിന് ഈ മേഘലയില്‍ കേവലം ഒരു വര്‍ഷത്തെ പരിചയം മാത്രമേയുള്ളൂ. വ്യക്തമായ പരിശീലന മുറകള്‍, ദിനചര്യകളില്‍ വരുത്തിയ മാറ്റങ്ങള്‍, ശത്രുക്കളുടെ നീക്കങ്ങളെ നേരത്തെ തിരിച്ചറിയാനുള്ള മൂന്നാം കണ്ണ് ഇതൊക്കെ ആല്‍ബര്‍ട്ടിനെ വിജയത്തിലെത്തിച്ചു. ഗ്ലാസ്‌ഗൊയിലെ സെന്റ് ബ്രയിഡ് ചര്‍ച്ച് വികാരി ഫാ. മോര്‍ട്ടനാണ് ആല്‍ബര്‍ട്ടിന്റെ ആധ്യാത്മിക ഗുരു. മത്സരം നടന്ന സമയം മുഴുവനും ഫാ. മോര്‍ട്ടന്‍ ആല്‍ബര്‍ട്ടിന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ പുതിയിടത്ത് കുടുംബാംഗമാണ് ആല്‍ബര്‍ട്ട്.
അത്യധികം അപകടം പിടിച്ച മേഖലയില്‍ ആല്‍ബര്‍ട്ടിനെ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ട് എന്ന മലയാളം യുകെ യുടെ ചോദ്യത്തോട് അല്‍ബര്‍ട്ടിന്റെ പിതാവ് പ്രതികരിച്ചത് ഇങ്ങനെ.
കുട്ടികളുടെ താല്പര്യമാണ് പ്രധാനം. അപകടം നിറഞ്ഞതാണെങ്കിലും അത് ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ നമ്മള്‍ മാതാപിതാക്കന്മാര്‍ അതിനെ പ്രോത്സാഹിപ്പിക്കണം. എങ്കിലേ നമ്മുടെ മക്കള്‍ വിജയത്തിലെത്തുകയുള്ളൂ. ആധുനിക കാലഘട്ടത്തില്‍ പുതുതലമുറയേ പിറകോട്ടു കൊണ്ടു പോകുന്ന അറിവേ നമുക്കുള്ളൂ എന്ന് എന്റെ പ്രായത്തിലുള്ള എല്ലാ മാതാപിതാക്കളും ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒരു സത്യം തുറന്നു പറഞ്ഞു എന്നു മാത്രം. ഇനിപ്പറയട്ടെ. മക്കള്‍ അപകട മേഘയില്‍ പ്രവര്‍ത്തിക്കുന്നത് കാണാന്‍ ഒരു മാതാപിതാക്കളും തയ്യാറാകില്ല. ഞാനും അതില്‍പ്പെട്ടയാളാണ്. മകന്റെ ഇഷ്ടത്തോട് ചേര്‍ന്നു നില്ക്കുന്നു എന്ന് മാത്രം. എന്റെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ ശരിയും തെറ്റും ഞാന്‍ പറഞ്ഞു കൊടുത്തു. തിരിച്ചറിവ് ഉണ്ടാകേണ്ടത് അവര്‍ക്കാണ്. വിജയിച്ച് തിരിച്ച് വരും എന്ന് അവര്‍ക്ക് ആത്മവിശ്വാസവും ഉറപ്പുമുണ്ടെങ്കില്‍ നമ്മള്‍ മാതാപിതാക്കള്‍ എന്തിന് അവര്‍ക്ക് കീറാമുട്ടിയായി നിലകൊള്ളണം?? അവന്‍ അത് തെളിയ്ച്ചു. ഡോ. എ പി ജെ അബ്ദുള്‍ കലാം ഒരിക്കല്‍ പറഞ്ഞു. കുട്ടികളുടെ അത്മവിശ്വാസത്തില്‍ എനിക്ക് സംതൃപ്തിയാണുള്ളത്. ഞാനും അങ്ങനെ ചിന്തിക്കുന്ന ഒരു പിതാവാണ്. ദൈവീക ചിന്തകളുള്ള ഒരു പിതാവിന്റെ ആത്മവിശ്വാസമാണ് ഞങ്ങള്‍ മലയാളം യുകെ കണ്ടത്.
യുകെയിലെ ബോക്‌സിംഗ് രംഗത്ത് ഒരു പാട് പ്രതീക്ഷകളുള്ള താരമാകാന്‍ അല്‍ബര്‍ട്ടിന് സാധിക്കും എന്നതില്‍ സംശയമില്ല. ആഗോള മലയാളികള്‍ക്ക് അഭിമാനമാണ് ആല്‍ബര്‍ട്ടിന്റെ പ്രകടണം. കൂടുതല്‍ ഉയരത്തില്‍ എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു.
ഡബ്ലിൻ: അയർലണ്ടിലെ കില്‍ക്കെനിയിൽ നിര്യാതയായ മലയാളി നഴ്‌സ് ജാക്വിലിന്‍ ബിജുവിന് അയര്‍ലണ്ടിലെ മലയാളി സമൂഹംത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ ഉച്ചകഴിഞ്ഞ് പരേതയുടെ ഭൗതീകദേഹം ഫ്രഷ് ഫോര്‍ഡ് റോഡിലുള്ള വസതിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പേര്‍ ജാക്വിലിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തി.
ശനിയാഴ്ച്ച വൈകിട്ട് നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഗോള്‍വേ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങര നേതൃത്വം നല്‍കി. കില്‍ക്കെനി സീറോ മലബാര്‍ സമൂഹത്തിന്റെയും, ജീസസ് യൂത്തിന്റെ പ്രതിനിധികളും, വിവിധ സഭാ വിഭാഗങ്ങളിലെ വൈദീകരും പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ സെന്റ് കനിസസ് കത്തീഡ്രല്‍ പള്ളിയ്ക്ക് സമീപമുള്ള ഫ്യുണറല്‍ ഹോമിലെത്തിച്ച മൃതദേഹത്തില്‍ കില്‍ക്കെനിയിലെയും, അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളി സമൂഹത്തിന്റെ പ്രതിനിധികള്‍ ആദരാഞ്ചലികൾ അര്‍പ്പിച്ചു.മതബോധന അധ്യാപകയായും, ഗായക ടീമിലെ അംഗമായും ഏവര്‍ക്കും പ്രിയപ്പെട്ട ജാക്വിലിന്റെ അകാല വിയോഗത്തില്‍ മനംനൊന്ത കില്‍ക്കെനി മലയാളി സമൂഹം ഒന്നടങ്കം സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തു. ജോയലിന്റെയും, ജോവാന്റെയും സഹപാഠികളും അധ്യാപകരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സെന്റ് ലുക്ക്‌സ് ഹോസ്പിറ്റലില്‍ നിന്നുള്ള നിരവധി സഹപ്രവര്‍ത്തകരും പ്രിയ കൂട്ടുകാരിയുടെ അന്ത്യയാത്രക്ക് എത്തിയിരുന്നു.
രണ്ടരയോടെ മൃതദേഹം വിലാപയാത്രയായി സെന്റ് കനീസിസ് ദേവാലയത്തിലേക്ക് കൊണ്ട് വന്നു. തുടര്‍ന്ന് സീറോ മലബാര്‍ റീത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ റവ.ഡോ ക്ലമന്റ് പാടത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായിരുന്നു.
കില്‍ക്കെനി സീറോ മലബാര്‍ ചര്‍ച്ച് ചാപ്ല്യന്‍ ഫാ.മാര്‍ട്ടിന്‍ പൊറേക്കാരന്‍, ജീസസ് യൂത്ത് അയര്‍ലണ്ട് ഡയറക്ടര്‍ ഫാ.ടോമി പാറാടിയില്‍, ഫാ.പോള്‍ തെറ്റയില്‍ (കോര്‍ക്ക്) റവ.ഡോ.ഡേവിഡ് കാംപ്റ്റന്‍, ഫാ.റോബിന്‍ തോമസ് (ലീമെറിക്ക്) ഫാ.ദാസ് (ഡബ്ലിന്‍)എന്നിവര്‍ സഹകാര്‍മികരായിരുന്നു.കത്തീഡ്രല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വിലാപയാത്ര വാട്ടര്‍ഫോഡ് റോഡിലുള്ള ഫോക്‌സ്ടൗണ്‍ സെമിട്രിയിലേയ്ക്ക് നീങ്ങി. പിറന്ന മണ്ണിൽ നിന്നും വളരെ ദൂരെ അയര്‍ലണ്ടിന്റെ കുടിയേറ്റമണ്ണില്‍ അന്ത്യവിശ്രമത്തിയിലേയ്ക്ക്… ഒരു പ്രവാസിയായി ഇവിടെ എത്തിയ ഈ രാമപുരംകാരി പ്രവാസി മണ്ണിനെ പുൽകിയപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ പ്രായമാകാത്ത കുഞ്ഞു മക്കളുടെ മുഖഭാവം ജാക്ക്വലിന്റെ കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും വേദന ഇരട്ടിപ്പിച്ചു. എല്ലാം കാണുന്ന ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ഉള്ളുരുകിയുള്ള പ്രാത്ഥനയോടെ യാത്രപറയുന്ന കാഴ്ച. മരണം കള്ളനെപ്പോലെ ജീവിതത്തിലേക്ക് കടന്നു വരുന്നതുവരെ കുടുംബത്തിനും തന്നെ സ്നേഹിക്കുന്നവർക്കും, താൻ ഉൾപ്പെടുന്ന സമൂഹത്തിനും നൽകിയ സേവനങ്ങൾ… ജാക്വിലിന്‍ ഭൗതീക ജീവിത വഴിയിലെ ഓട്ടം പൂർത്തിയാക്കി മടങ്ങുപ്പോൾ ഒരായിരം നന്മകൾ നൽകിയ നന്മമരം അയർലണ്ട് മലയാളികളുടെ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്ന ഒരു നക്ഷത്രമായി എന്ന കാര്യത്തിൽ സംശയമില്ല.
കോട്ടയം കുടമാളൂര്‍ ചിറ്റേട്ട് ബിജുവിന്റെ ഭാര്യയാണ് പരേതയായ ജാക്ക്വിലിന്‍. കഴിഞ്ഞ കുറെ വർഷങ്ങളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ജാക്ക്വിലിന്‍.
രാമപുരത്തിനടുത്തുള്ള നീറന്താനം ഇടവകയിലെ കണിപ്പള്ളിൽ കുഴിക്കാട്ട് വീട്ടിലെ അംഗമാണ് പരേതയായ ജാക്ക്വലിൻ. ഇമ്മാനുവേൽ-മേരിക്കുട്ടി ദമ്പതികൾക്ക് അഞ്ച് മക്കളാണ് ഉള്ളത്. ജാൻസി, ജോൺസൻ, ജോഷി, ജൂലിയസ് എന്നിവരാണ് പരേതയുടെ സഹോദരങ്ങൾ.
അപ്രതീക്ഷിത വിയോഗത്തിലൂടെ യൂകെയിലെ മലയാളിസമൂഹത്തിന് വേദനയും നടുക്കവും നൽകി അന്തരിച്ച മലയാളി വൈദികൻ റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS ന് അന്തിമോപചാരങ്ങളർപ്പിക്കുന്നതിനും പ്രാത്ഥിക്കുന്നതിനുമായി നവംബർ 21-ന് വൈകന്നേരം 4.30 pm ന് മൃതദേഹം അദ്ദേഹം സേവനമനുഷ്ടിച്ചു കൊണ്ടിരുന്ന സെൻറ്.എഡ്വേർഡ് ദൈവാലയത്തിൽ കൊണ്ടുവരുന്നതാണ്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കർമ്മങ്ങൾക്കുനേതൃത്വം നൽകന്നതായിരിക്കും. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും യു കെയുടെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന വൈദികരും ചേർന്ന് ദിവ്യബലി അർപ്പിക്കുന്നതും തുടർന്ന് വിൽസൺ അച്ഛനെ ഒരുനോക്ക് കാണുവാനും അന്ത്യോപചാരമർപ്പിക്കുവാനും പ്രാർത്ഥിക്കാനും അവസരം ഉണ്ടായിരിക്കുന്നതുമാണ് . 22-11-2019 വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് നോർത്താംപ്ടൺ ബിഷപി ന്റെ മുഖ്യ കാർമികത്വത്തിൽ ലാറ്റിൻ റൈറ്റിലുള്ള കുർബാനയും മറ്റു കർമങ്ങളും ഉണ്ടായിരിക്കുന്നതാണ്
വിലാസം: സെന്റ് എഡ്വാർഡ് ചർച്ച് കെറ്ററിംഗ് NN1 57QQ
കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ബന്ധപ്പെടുക
ബെന്നി : 07735551674
ജിനോ :07852990351
പ്രസാദ് :07854889832
ഏറ്റുമാനൂരടുത്തുള്ള ആറുമാനൂർ ഇടവകയിൽ കൊറ്റത്തിൽ കുടുംബത്തിൽ പതിനാറുമക്കളിൽ പതിമൂന്നാമനായാണ് 1968 ൽ വിൽസൺ അച്ചന്റെ ജനനം. 1985 ൽ ഏറ്റുമാനൂർ MSFS സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. 1997 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാർന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെൻറ് ജോസഫ്‌സ് മീഡിയ വില്ലേജിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ, ആലുവായിലുള്ള MSFS സെമിനാരി റെക്ടർ, ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങൾ. ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയിൽ നോർത്താംപ്ടൺ രൂപതയിൽ ലത്തീൻ, സീറോ മലബാർ രൂപതകളിൽ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേർഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.
ഫാ. വിൽസൺ കൊറ്റത്തിലിൻറെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.
ഷിബു മാത്യൂ മലയാളം യുകെ ന്യൂസ്
സത്യങ്ങള്‍ വളച്ചൊടിക്കാതെ !
ലിവര്‍പൂള്‍. ബ്രിട്ടണിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഉത്സവമായിരുന്നു ശനിയാഴ്ച ലിവര്‍പൂളില്‍ നടന്ന ബൈബിള്‍ കലോത്സവം. ജാതി മത ഭേതമെന്യേ എല്ലാവരും ആസ്വദിച്ച ബൈബിള്‍ കലോത്സവം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിക്കുന്നു എന്നതില്‍ തെല്ലും സംശയമില്ല. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും നടന്ന കലാമേളകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയില്‍ അടുക്കും ചിട്ടയോടും കൂടെ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം നടന്നു എന്ന് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയവരുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കുവാന്‍ മലയാളം യുകെ ന്യൂസിന് സാധിച്ചു. പതിനൊന്നു സ്‌റ്റേജുകളിലായി മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായും ഇന്‍ഫൊര്‍മേഷന്‍ തടസ്സപ്പെടുക സാധാരണമാണ്. എങ്കിലും ബില്‍ഡിംഗിന്റെ ഓരോ മൂലയിലും വ്യക്തമായ ഇന്‍ഫൊര്‍മേഷന്‍ കൊടുക്കാന്‍ പാകത്തിന് ഫ്‌ലോചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം പരിചയസമ്പന്നരായ വേളണ്ടറിയന്‍മാര്‍ ശരിയായ ഡയറക്ഷന്‍ മത്സരാര്‍ത്ഥികള്‍ക്ക് കൊടുത്തിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്. പരിചയസമ്പന്നരായ ജഡ്ജസിന്റെ സത്യസന്ധമായ വിധി നിര്‍ണ്ണയം കലോത്സവത്തിനെ കൂടുതല്‍ നിലവാരത്തിലെത്തിച്ചു. സൗകര്യങ്ങള്‍ കൂടുതലുള്ള ഒരിടം സംഘടിപ്പിച്ചതു തന്നെ സംഘടനാപാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഭക്ഷണക്രമീകരണങ്ങള്‍ എടുത്ത് പറയേണ്ടതുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് വളരെ സൗകര്യപ്രദമായ രീതിയില്‍ കുറഞ്ഞ നിരക്കില്‍ എപ്പോഴും ലഭിക്കുന്ന രീതിയിലാണ് ഭക്ഷണക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്.
കുറവുകള്‍ പറയേണ്ടീരുന്നത് പങ്കെടുക്കുന്നവരായിരുന്നു. സ്‌കോട്‌ലാന്റി നിന്ന് എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് കലോത്സവ നഗരിയിലെത്തിയവരും എട്ട് മിനിറ്റ് യാത്ര ചെയ്ത് കലോത്സവ നഗരിയില്‍ എത്തിയ ലിവര്‍പൂള്‍കാരുമുള്‍പ്പെടുന്ന അയ്യായിരത്തോളം വരുന്ന ഒരു വലിയ പ്രവാസി സമൂഹം ജാതി മത ഭേതമെന്യേ പങ്കെടുത്ത ലോക ശ്രദ്ധയാകര്‍ഷിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തില്‍
പരാതി പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സമയനിഷ്ട ഒരു വലിയ ഘടകമായിരുന്നു. നിശ്ചയപ്രകാരം 9 മണിക്ക് തന്നെ ബൈബിള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നടന്നു.
ആയിരത്തി മുന്നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ട്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം പതിനൊന്നു സ്റ്റേജുകളില്‍ നടത്തി മുന്‍കൂട്ടി നിശ്ചയച്ചതനുസരിച്ച് ആറുമണിക്ക് തന്നെ അവസാനിച്ചു.
അഭിവന്ദ്യ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സംസാരിച്ചത് കുട്ടികളോടാണ്. പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചതും അവരോട് തന്നെ. കുട്ടികളാണ് സഭയുടെ വളര്‍ച്ചയ്ക്ക് കാരണമാകേണ്ടത് എന്ന പിതാവിന്റെ ദൂരക്കാഴ്ച്ചയെ സഭാ സമൂഹം ഗൗരവത്തോടെ കാണുന്നു.
ഒരു രാജ്യം തന്നെ രൂപതയായി മാറിയ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടന്ന മൂന്നാമത് ബൈബിള്‍ കലോത്സവം, കുറവുകള്‍ നികത്തി പങ്കെടുത്ത എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പാകത്തിന് അണിയ്‌ച്ചൊരുക്കിയ ഫാ. ജിനോ അരീക്കാട്ടിന് മാധ്യമ ലോകത്തിന്റെ പ്രണാമം.
മലയാളം യുകെ ന്യൂസ് ടീം.
ലോക പ്രശസ്തിയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരശ്ശീല വീണു. ആതിഥേയരായ പ്രസ്റ്റൺ റീജിയൺ 203 പോയിന്റുമായി മുന്നിലെത്തിയപ്പോൾ 161 പോയിന്റുമായി കവൻട്രി റീജിയൺ രണ്ടാമതും 117 പോയിന്റുമായി ലണ്ടൺ റീജിയൺ മൂന്നാം സ്ഥാനത്തുമെത്തി.
രണ്ടാം സ്ഥാനത്തെത്തിയ കവൻട്രി റീജിയൺ
എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം വരുന്ന മത്സരാർത്ഥികൾ ഉൾപ്പെടെ അയ്യായിരത്തോളം പേർ ലിവർപൂളിൽ നടന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിൽ പങ്കാളികളായി. പതിനൊന്ന് സ്‌റ്റേജ്കളിലായി കൃത്യമായ സമയനിഷ്ട പാലിച്ച് നടന്ന മത്സരങ്ങൾ ആറുമണിയോടെ പൂർത്തിയായി. തുടർന്ന് സമാപന സമ്മേളനം നടന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാളും കലോത്സവം നടക്കുന്ന ലിവർപൂൾ ഇടവകയുടെ വികാരിയുമായ ഫാ. ജിനോ അരീക്കാട്ട് അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിനെ സ്വാഗതമരുളി സമാപനസമ്മേളനത്തിലേയ്ക്കാനയിച്ചു. ഒരു ദിവസം മുഴുവനും നീണ്ടു നിന്ന ബൈബിൾ കലോത്സവം വീക്ഷിച്ച അഭിവന്ദ്യ പിതാവ് സ്‌റ്റേജിലെത്തിയപ്പോൾ കൂടുതൽ സംസാരിച്ചത് കുട്ടികളോടാണ്.
മാർ ജോസഫ് സ്രാമ്പിക്കൽ കുട്ടികളെ കണ്ടപ്പോൾ…
ഞാൻ നിങ്ങൾക്കായി എന്നും പ്രാർത്ഥിക്കും നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ എന്ന ചോദ്യത്തിന് കൈയ്യടിയുടെ ആരവത്തോടെയാണ് കുട്ടികൾ മറുപടി പറഞ്ഞത്. തുടർന്ന് ബൈബിൾ കലോത്സവത്തിന്റെ പ്രധാന കോർഡിനേറ്ററായ ഫാ. പോൾ വെട്ടിക്കാട്ടിനേയും റോമിൽസ് മാത്യുവിനേയും സിജി വൈദ്യാനത്തിനെയും പൊന്നാടയണിയ്ച്ച് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ആദരിച്ചു.
ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നാലാമത് ബൈബിൾ കലോത്സവത്തിന്റെ ദീപശിഖ ഫാ. ജോർജ്ജ് എട്ടു പറ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്ന് സ്വീകരിക്കുന്നു.
തുടർന്ന് രൂപതയുടെ നാലാമത് ബൈബിൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന കവൻട്രി റീജിയനെ ഔദ്യോഗീകമായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടന്നു. ഫാ. ജോർജ്ജ് എട്ടുപറ ദീപശിഖ ഏറ്റുവാങ്ങി രൂപതയുടെ നാലാമത് ബൈബിൾ കലോത്സവത്തിന് കോർഡിനേറ്ററായി സ്ഥാനമേറ്റു. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിച്ചു.
മൂന്നാം സ്ഥാനത്തെത്തിയ ലണ്ടൺ റീജിയൺ
ബൈബിൾ കലോത്സവം. ഒരവലോകനം
കലോത്സവ നഗരിയിൽ നിന്ന് മലയാളം യുകെ ന്യൂസ് ടീം തയ്യാറാക്കിയത്.
ഓരോ വർഷം കഴിയുന്തോറും ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ബൈബിൾ കലോത്സവത്തിന്റെ ജനപങ്കാളിത്തം കൂടുന്നു. എന്തുകൊണ്ട്??
ദൈവത്തെ അറിയുവാനുള്ള ആഗ്രഹം ആധുനീക തലമുറയ്ക്ക് കൂടുതലാണ് എന്ന് ഫാ. ജിനോ അരീക്കാട്ട് പറഞ്ഞു. സ്കോട്ട്ലാന്റിൽ നിന്നും എട്ട് മണിക്കൂർ യാത്ര ചെയ്തെത്തിയ ഫാ. ജോസഫ് വെമ്പാടും തറ പറഞ്ഞത് ഇങ്ങനെ! ഞങ്ങൾക്കിത് മൂന്ന് ദിവസത്തെ ഉത്സവം. കൂടുതൽ ചോദിച്ചപ്പോൾ ?? വരാൻ ഒരു ദിവസം. കലോത്സവം ഒരു ദിവസം. തിരിച്ച് ഭവനങ്ങളിൽ എത്താൻ ഒരു ദിവസം. മൊത്തം മൂന്നു ദിവസം. ഗ്ലാസ്‌ഗോ റീജിയണിന്റെ ഭാഗമായി മയിലുകൾ താണ്ടിയെത്തിയത് മുന്നൂറിൽപ്പരമാളുകൾ. കൈ നിറയെ സമ്മാനങ്ങളുമായി അവർ തിരിച്ചു പോയി.
സമയനിഷ്ട പാലിച്ചുള്ള മുന്നേറ്റം. ബ്രിട്ടണിൽ നടന്നിട്ടുള്ള ഒരു കലാമേളയ്ക്കും നടത്താൻ കഴിയാതെ പോയത് ബൈബിൾ കലോത്സവം നടത്തി ലോകത്തിന് മാത്യകയായി. വ്യക്തമായ ഇൻഫർമേഷൻ. അത് കലോത്സവത്തിനെ കൂടുതൽ സുതാര്യമാക്കി. സുഗമമായ ഭക്ഷണക്രമീകരണങ്ങൾ. ഫസ്റ്റ് എയിഡ് സംവിധാനങ്ങൾ, പരിചയസമ്പന്നരായ വോളണ്ടിയന്മാർ, നിഷ്പക്ഷമായ വിധികർത്താക്കൾ വിശാലമായ കാർ പാർക്ക് സൗകര്യങ്ങൾ അങ്ങനെ നിളുന്ന നീണ്ട നിര മൂന്നാമത് ബൈബിൾ കലോത്സവത്തിനെ ലോക ശ്രദ്ധയാകർഷിച്ചു. ജനങ്ങൾ കൂടുതൽ താല്പര്യമുള്ളവരാണ് എന്ന് കാണുവാൻ മലയാളം യുകെയ്ക്ക് സാധിച്ചു. വിജയികൾക്കും പങ്കെടുത്തവർക്കും സംഘാടകർക്കും മലയാളം യുകെയുടെ അഭിനന്ദനങ്ങൾ ബൈബിൾ കലോത്സവത്തിന്റെ ഓരോ സ്പന്ദനങ്ങളും വായനക്കാരിലേക്ക് എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളായിരുന്നു മലയാളം യുകെ ഒരുക്കിയിരുന്നത് .
സ്കോട്ലാന്റ് ടീം ബൈബിൾ കലോത്സവത്തിൽ എത്തിയപ്പോൾ..
സമൂഹ ഗാന മത്സരത്തിന് ഒന്നാമതെത്തിയ ലീഡ്സിന്റെ ടീം
ഫാ. എട്ടു പറയുടെ നന്ദി പ്രസംഗത്തിൽ നിന്ന്..
കോ ഓർഡിനേറ്റർ മാരായ റെവ. ഫാ. പോൾ വെട്ടിക്കാട്ട് , റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവരെ പൊന്നാട അണിയിക്കുന്നു
റെവ. ഫാ. പോൾ വെട്ടിക്കാട്ടിലിനെ പൊന്നാട അണിയിക്കുന്നു
സിജി വൈദ്യാനത്തിനെ പൊന്നാട അണിയിക്കുന്നു
റോമിൽസ് മാത്യുവിനെ പൊന്നാട അണിയിക്കുന്നു
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു. ഇത് ഒരു പ്രളയത്തിലേക്ക് നയിക്കും ” അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ മുതലുള്ള മൂന്ന് മാസങ്ങളിൽ റെക്കോർഡ് തോതിൽ മഴ പെയ്തു. 900 വസ്തുവകകൾ ഇംഗ്ലണ്ടിലുടനീളം വെള്ളത്തിനടിയിലായി. നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം 21000 വീടുകൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കർട്ടിൻ പറഞ്ഞു. വെള്ളം പലയിടത്തും കെട്ടിക്കിടക്കുകയാണ്. 900 എന്നത് 20000 ആയി മാറരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ആഴ്ച ഹംബർ മുതൽ ഷെഫീൽഡ് വരെയുള്ള പ്രദേശത്ത് 50-100 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണയായി നവംബർ മാസം മുഴുവൻ ലഭിക്കുന്ന മഴയുടെ അളവാണ് ഇത് . വെള്ളപ്പൊക്ക പ്രദേശങ്ങളിലോ സമീപത്തോ താമസിക്കുന്നവർ പരിസ്ഥിതി ഏജൻസിയുടെ വെള്ളപൊക്ക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് കർട്ടിൻ പറയുകയുണ്ടായി. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച യോർക്ക്ഷെയറിലെ ഫിഷ്ലേക്ക് ഗ്രാമത്തിൽ, വെള്ളം നീക്കികളയാനുള്ള സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി 200 ഓളം സൈനികർ സൗത്ത് യോർക്ക്ഷെയറിൽ വിന്യസിച്ചു. വെള്ളപ്പൊക്ക ഭീഷണി ഉള്ള സ്ഥലങ്ങളിൽ വീണ്ടും വീട് പണിയുന്നതായും കാർട്ടിൻ ചൂണ്ടികാണിച്ചു. ഡെർബിയിലെ നദിക്കരയിൽ പുതിയതായി നിർമ്മിച്ച വീടുകൾ അദ്ദേഹം ഒരു ഉദാഹരണമായി നൽകി. യോർക്ഷയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് 24 മണിക്കൂർ ആയി. നദിയിലെ ജലനിരപ്പ് 4 മീറ്റർ കൂടി ഉയർന്നാൽ നൂറോളം വീടുകൾ വെള്ളത്തിനടിയിലാവും. നിലവിൽ 30 വസ്തുവകകൾ വെള്ളത്തിനടയിലാണ്. ഇംഗ്ലണ്ടിലുടനീളം 140 ഓളം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്.ഒപ്പം 170 ഓളം അലേർട്ടുകളും. പ്രളയത്തിൽ നിന്നും യുകെയെ രക്ഷിക്കാനുള്ള പ്രതിരോധ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
മലയാളം യുകെ ന്യൂസ് ടീം
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ മൂന്നാമത് ബൈബിൾ കലോത്സവം ലിവർപൂളിൽ പുരോഗമിക്കുന്നു. രൂപതയുടെ നാനാഭാഗങ്ങളിൽ നിന്നുമായി മത്സരാർത്ഥികളടക്കം അയ്യായിരത്തോളമാളുകൾ കലോത്സവ നഗരിയിലെത്തിയിട്ടുണ്ട്. പതിനൊന്ന് സ്റ്റേജുകളിലായി മത്സരം നടക്കുന്ന കാഴ്ചയാണിപ്പോൾ. മുൻകൂട്ടി നിശ്ചയിച്ചതു പോലെതന്നെ കൃത്യമായ സമയനിഷ്ട പാലിച്ചാണ് എല്ലാ സ്റ്റേജിലും മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് അവിശ്വസനീയമായ ജനപങ്കാളിത്തമാണ് ഇത്തവണയുള്ളത്. മത്സരങ്ങൾ കഴിഞ്ഞയുടനെ തന്നെ മത്സരത്തിന്റെ ഫലങ്ങൾ പുറത്ത് വരുന്നത് കലോത്സവത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.
കൃത്യമായ സംഘാടന മികവ് മത്സരത്തെ കൂടുതൽ മനോഹരമാക്കി തീർക്കുന്നു എന്നത് ദൃശ്യമാണ്. രൂപതാധ്യക്ഷൻ അഭിവാദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യം കലോത്സവത്തിലുടനീളമുണ്ട്. കൂടാതെ വികാരി ജനറാളന്മാർ, വൈദീകർ, സിസ്റ്റെഴ്സ് , അൽമായ പ്രതിനിധികൾ എന്നിവരെക്കൂടാതെ ആതിധേയത്വം വഹിക്കുന്ന ലിവർപൂളിൽ നിന്നും വികാരി ജനറാൾ ഫാ. ജിനോ അരീക്കാടിന്റെ നേതൃത്വത്തിലുള്ള നൂറ്റിയമ്പതോളം വരുന്ന വോളണ്ടറിയന്മാരും കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്.
കലോത്സവത്തിന്റെ കൂടുതൽ വിശേഷങ്ങൾ മലയാളം യുകെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ഡബ്ലിൻ: യൂറോപ്പ് മലയാളികളെ മരണം വിടാതെ പിന്തുടരുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ യുകെയിൽ ഏഴു പേരാണ് മരിച്ചത്. ഇപ്പോൾ ഇതാ അയർലണ്ടിൽ നിന്നും ഒരു ദുഃഖവാർത്ത. അയർലണ്ടിലെ കില്‍ക്കെനിയിലെ താമസക്കാരിയും ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ സജീവ പ്രവര്‍ത്തകയുമായ കോട്ടയം മെഡിക്കല്‍ കോളജ് (കുടമാളൂര്‍) സ്വദേശിനി ചിറ്റേട്ട് ജാക്വിലിന്‍ ബിജു (43) നിര്യാതയായി. കോട്ടയം കുടമാളൂര്‍ ചിറ്റേട്ട് ബിജുവിന്റെ (കോട്ടയം ബിജു) ഭാര്യയാണ്. രാമപുരം സ്വദേശിനിയായ ജാക്ക്വിലിന്‍ കഴിഞ്ഞ കുറെ വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.
രാമപുരത്തിനടുത്തുള്ള നീറന്താനം ഇടവകയിലെ കണിപ്പള്ളിൽ കുഴിക്കാട്ട് വീട്ടിലെ അംഗമാണ് പരേതയായ ജാക്ക്വലിൻ. ഇമ്മാനുവേൽ-മേരിക്കുട്ടി ദമ്പതികൾക്ക് അഞ്ച് മക്കളാണ് ഉള്ളത്. ജാൻസി, ജോൺസൻ, ജോഷി, ജൂലിയസ് എന്നിവരാണ് പരേതയുടെ സഹോദരങ്ങൾ.
കില്‍ക്കെനി സെന്റ് ലൂക്ക്‌സ് ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് പുലര്‍ച്ചേ നാലരയോടെയായിരുന്നു മരണം സംഭവിച്ചത്. കില്‍ക്കെനി സെന്റ് ലുക്ക്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു ജാക്വിലിന്‍. ജോയല്‍ (ജൂനിയര്‍ സെര്‍ട്ട് വിദ്യാര്‍ത്ഥി) നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോവാന്‍ , നോയല്‍ (4 ) ജോസ്ലിന്‍ (2) എന്നിവരാണ് മക്കള്‍.
കില്‍ക്കെനിയിലെ മലയാളി സമൂഹത്തിന്റെ സജീവഭാഗമായിരുന്ന ജാക്വിലിന്റെ നിര്യാണവാര്‍ത്തയറിഞ്ഞ് കില്‍ക്കെനിയിലെയും സമീപ പ്രദേശങ്ങളിൽ ഉള്ള നിരവധിയായ മലയാളി സുഹൃത്തുക്കൾ പുലര്‍ച്ചെ തന്നെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ അയര്‍ലണ്ടിലെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ജാക്വലിന്റെ നിര്യാണവാര്‍ത്തയറിഞ്ഞ് ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ നിരവധി പ്രവര്‍ത്തകരും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കില്‍ക്കെനിയില്‍ എത്തിക്കഴിഞ്ഞു.
ജാക്വിലിന്‍ ബിജുവിന്റെ സംസ്‌കാരശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞ് 2.30 ന്കില്‍ക്കെനിയിലെ ഡീന്‍ സ്ട്രീറ്റിലുള്ള സെന്റ് കനിസസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് പരേതയുടെ ഭൗതീകദേഹം ഫ്രഷ് ഫോര്‍ഡ് റോഡിലുള്ള വസതിയില്‍ (36,ടാല്‍ബോട്ട് ഗേറ്റ് ) എത്തിയ്ക്കും. നാളെ രാവിലെ 10 മണി വരെ ജാക്വിലിന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്.
കലോത്സവ നഗരിയിൽ നിന്ന് മലയാളം യുകെ ന്യൂസ് ടീം.
ലോക ശ്രദ്ധയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരി തെളിഞ്ഞു. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ദീപം തെളിയ്ച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. മുൻകൂട്ടി നിശ്ചയിച്ചതിൽ പ്രകാരം രാവിലെ എട്ടു മണി മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഗ്ലാസ്‌ഗോ, പ്രസ്റ്റൺ, മാഞ്ചെസ്റ്റർ, കവൻട്രി, ബ്രിസ്സ്റ്റോൾ കാർഡിഫ്, സൗത്താംടൺ, ലണ്ടൻ, കേംബ്രിഡ്ജ് തുടങ്ങിയ എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം മത്സരാർത്ഥികളാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാൻ ലിവർപൂളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവം ലിവർപൂളിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യുന്നു . പ്രോട്ടോ സിഞ്ചെല്ലൂസ് വെരി .റവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ വെരി .റവ. ഫാ. ജിനോ അരീക്കാട്ട് എം . സി . ബി . എസ് , വെരി .റവ . ഫാ. സജി മലയിൽപുത്തൻ പുരയിൽ , കലോത്സവം ഡയറക്ടർ റവ . ഫാ. പോൾ വെട്ടിക്കാട്ട് സി .എസ് .ടി , അസോസിയേറ്റ് ഡയറക്ടർ റവ . ഫാ. ജോർജ് എട്ടുപറ , ചാൻസിലർ വെരി . റവ . ഫാ. മാത്യു പിണക്കാട്ട് , കലോത്സവം ചീഫ് കോഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത് , റോമിൽസ് മാത്യു എന്നിവർ സമീപം .
മുൻ നിച്ഛയ പ്രകാരം ക്യത്വം ഒമ്പതു്മ്പത് മണിക്ക് തന്നെ കലോത്സവത്തിന്റെ ആദ്ധ്യാത്മികത വിളിച്ചുണർത്തുന്ന ബൈബിൾ പ്രതിഷ്ഠ നടന്നു. ഔപചാരികമായ ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിലവിളക്ക് തെളിയിച്ച് നിർവ്വഹിച്ചു. -ദൈവവചനം ആഘേഷമാക്കണ്ടതിന്റെ ആവശ്യകത മാർ ജോസഫ് സ്രാമ്പ്രിക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടി കാട്ടി. ബെബിൾ കലോൽസവത്തിന്റെ പ്രാഥമിക ലക്ഷ്യം തന്നെ ദൈവവചനത്തിന്റെ ആലോഷമാണ്. ദൈവവചനം ഹൃദയത്തിൽ സൂക്ഷിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ബൈബിൾ കലോൽസവ വേദിയിലേയ്ക്കു് എത്തികൊണ്ടിരി ക്കുന്നത്. പ്രധാന വേദിയിലേകൃള്ള ഗതാഗത നിയന്ത്രണത്തിന് ലോക്കൽ പോലിസിന്റെ സഹായമുള്ളത് ബൈബിൾ കലോൽസവത്തിൽ പങ്കെടുക്കാൾ എത്തിയവർക്ക് സഹായകരമായി. ബൈബിൾ കലോത്സവംമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ മലയാളം യകെയിൽ ഉടൻ അപ് ലോഡ് ചെയ്യുന്നതായിരിക്കും.