UK

ലിസ മാത്യു

ബെർമിംഗ്ഹാം : ഒരു കന്യാസ്ത്രി സിനിമ സംവിധാനം ചെയ്യുമോ ?.. ആരെയും ഒന്ന്  അമ്പരപ്പിക്കുന്ന ചോദ്യം . എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മലയാളിയായ  സിസ്റ്റർ ജിയ .  ക്രൈസ്തവ സന്ദേശം ജനമനസ്സുകളിൽ എത്തിക്കുവാൻ പുതിയ മേഖലകൾ കണ്ടെത്തിയിരിക്കുകയാണ് മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ ജിയ. തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം തന്നാലാവുന്ന വിധം തന്റെ കഴിവുകളിലൂടെ പ്രകാശിപ്പിക്കുകയാണ് സിസ്റ്റർ ജിയ . വനിതാ സംവിധായകർ കുറവായ സിനിമാ രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ് ഈ സന്യാസിനി. സിസ്റ്ററിന്റെ കഠിനാധ്വാനത്തിന്റെയും, സമർപ്പണത്തിന്റെയും ഫലമാണ് “എന്റെ വെള്ളത്തൂവൽ “എന്ന രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന സിനിമ. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി, ഒരു കന്യാസ്ത്രീയുടെ ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് വെള്ളിത്തൂവൽ. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഗാനരചന, നിർമ്മാണം, സംവിധാനം എന്നിവയെല്ലാം നിർവഹിച്ചിരിക്കുന്നത് സിസ്റ്റർ ജിയ ആണ്.

2015 ൽ കത്തോലിക്ക സഭ സമർപ്പിത വർഷമായി ആചരിച്ചപ്പോൾ, സമർപ്പിതരുടെ ത്യാഗോജ്വലമായ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് ഒരു ചിത്രം രൂപപ്പെടുത്തണം എന്ന ആഗ്രഹത്തിൽ നിന്നാണ് “എന്റെ വെള്ളിത്തൂവൽ” എന്ന സിനിമ പിറന്നതെന്ന് സിസ്റ്റർ അനുസ്മരിക്കുന്നു. കുടുംബങ്ങളിലേക്ക് സ്നേഹത്തിന്റെ വെളിച്ചം വീശുക എന്നതായിരുന്നു ഈ ചിത്രത്തിന്റെ ലക്ഷ്യമെന്നും സിസ്റ്റർ പറയുന്നു. ചെറുപുഴയിലെ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ ലാബിന്റെ ചുമതലകൾക്കിടയിലാണ് സിസ്റ്റർ സിനിമ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നത്. സിനിമയുടെ ഓരോ പടിയിലും സിസ്റ്ററിൻെറ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.

നിലവിൽ രണ്ട് ഷോർട്ട് ഫിലിമുകളും സിസ്റ്റർ ചെയ്യുന്നുണ്ട് – ദൈവദാസൻ, ബെൽസ് ഓഫ് ഹംഗർ എന്നിവയാണ് അവ. തന്റെ സന്യാസി സമൂഹം തനിക്ക് പൂർണ്ണ പിന്തുണ നൽകി എന്ന് സിസ്റ്റർ നന്ദിയോടെ ഓർക്കുന്നു.

എന്നാൽ ഇപ്പോൾ ഈ ക്രിസ്തുമസ് കാലത്ത് ഇതേ സിസ്റ്ററിന്റെ തൂലികത്തുമ്പിൽ നിന്നും അതിമനോഹരമായ ഒരു കരോൾ ഗാനം കൂടി പിറന്നിരിക്കുകയാണ്.” ഗ്ലോറിയ പാടൂ ആമോദമായ് ചേർന്ന്” എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഫാദർ മാത്യൂസ് പയ്യപ്പിള്ളി എം സി ബി എസ് ആണ്. ഈ ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. യുകെയിലെ വാൽസാൾ നിവാസിയായ ഷിജു തോമസ് മടത്തിമലയിൽ നിർമ്മിച്ച ഈ മനോഹരമായ ഗാനം ജിജോ ജോയും ആൽഡ്രിയ സാബുവും ചേർന്നാണ് പാടിയിരിക്കുന്നത്.

പാലക്കാട് രൂപതയിലെ ഇരുമ്പകച്ചോല കൊമ്പേരിയിൽ ജോയിയുടെയും എൽസിയുടെയും പത്ത് മക്കളിൽ നാലാമത്തെ ആളാണ് സിസ്റ്റർ ജിയ. ക്രിസ്തുവിനെ മനുഷ്യമനസ്സുകളിൽ എത്തിക്കുവാൻ നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തണമന്നാണ് സിസ്റ്റർ പറയുന്നത്. തന്റെ ജീവിതത്തെ മറ്റുള്ളവർക്ക് പ്രയോജനപ്രദം ആക്കി മാറ്റിയിരിക്കുകയാണ് സിസ്റ്റർ.

സിസ്റ്റർ ജിയ രചിച്ച മനോഹരമായ ഈ ക്രിസ്തുമസ് ഗാനം കേൾക്കുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക

[ot-video][/ot-video]

പ്രവാസി മലയാളികളുടെ നാട്ടിലേക്കുള്ള യാത്രകൾ ഓ സി ഐ കാർഡുള്ളവർക്ക് തലവേദനയായിരുന്നു. 20 വയസ് വരെയുള്ളവരും 50 വയസ് കഴിഞ്ഞവരും പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഓ.സി.ഐ കാര്‍ഡ് പുതുക്കണമെന്ന നിബന്ധനയില്‍ ഇളവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. 20 ന് മുമ്പും 50 ന് ശേഷവും വിദേശ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒപ്പം ഓ.സി.ഐ കാര്‍ഡും പുതുക്കണമെന്നാണ് 2005 മുതലുള്ള നിയമം. എങ്കിലും അത് വിമാനത്താവളങ്ങളില്‍ കര്‍ശനമായി നടപ്പാക്കി തുടങ്ങിയപ്പോള്‍ പല പ്രവാസികളുടെയും കുടുംബ സമേതമുള്ള യാത്രകള്‍ മുടങ്ങിയ വിവരം മലയാളം യുകെ മുൻപ് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത്തരത്തിൽ പലർക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇപ്പോൾ ചെറിയ ഒരു ഇളവ് നൽകിയിരിക്കുന്നത്.

ഇതോടെ 2020 ജൂണ്‍ വരെ ഈ നിയമത്തില്‍ ഇളവ് പ്രഖാപിച്ചിട്ടുണ്ട്. ഓ.സി.ഐ കാര്‍ഡും പഴയ പാസ്സ്‌പോര്‍ട്ടും കൈവശം വെയ്ക്കണമെന്നാണ് വ്യവസ്ഥ.കഴിയുന്നതും വേഗം ഓ.സി.ഐ കാര്‍ഡുകള്‍ നിയമം അനുസരിച്ചു പുതുക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്.

സ്വിസ് മലയാളികളുടെ പുരോഗമന പ്രസ്‌ഥാനമായ സ്വിസ് കേരള പ്രോഗ്രസ്സിവ് ഫോറം (KPFS) പൗരത്വ ബില്ലുമായി ബന്ധപ്പെട്ടു ഇന്ത്യയൊട്ടാകെ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ചു.

പൗരന്മാരെ രണ്ടു തരമായി തിരിച്ചു ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരെ അവഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്തു അവർക്കു മൗലികാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്നിരിക്കുന്ന പൗരത്വ ഭേദഗതി ബില്ല് (CAB) പാർലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി ഗവണ്മെന്റിനു പാസ്സാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു. ഫാസിസത്തിന്റെ എല്ലാ സവിശേഷതകളോടു കൂടി രൂപാന്തരണം ചെയ്തുകൊണ്ടിരിക്കുന്ന വർഗീയ ശക്തികളുടെ ഈ നീക്കങ്ങളെ പുരോഗമനചിന്താഗതിക്കാരായ ഓരോ ഇന്ത്യൻ പൗരനും ഉൽകണ്ഠയോടും ഭീതിയോടെയുമാണ് കാണുന്നത്. ഒരുമയോടെ പ്രവർത്തിക്കുവാനും നാടിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളാനും ഓരോ പൗരനെയും ഇത്തരം നീക്കങ്ങൾ ഓർമിപ്പിക്കുന്നു.

ഈ ഭേദഗതി ബിൽ വിദേശമലയാളികൾക്കും OCI കാർഡ് കൈവശമുള്ള എല്ലാവര്ക്കും ദോഷമുണ്ടാക്കുന്ന ഭേദഗതികൾ ഉള്കൊള്ളുന്നതാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്ധിപ്പിക്കുന്നതാണെന്നതിൽ സംശയമില്ല. നിസ്സംഗതയോടെ കാര്യങ്ങളെ കാണുന്ന പ്രവണത മാറ്റി ഉണർന്നു പ്രവറ്ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരം സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. പിറന്ന മണ്ണിലേക്ക്, വീടും വസ്തുവകകളും സ്‌ഥിതിചെയ്യുന്ന നാട്ടിലേക്ക് ചെല്ലുവാൻ വിസപോലും കിട്ടാത്ത അവസ്‌ഥ ഓരോ മലയാളിക്കും ചിന്തിക്കാൻ പോലുമാകില്ല.

സാമുദായികസൗഹാർദ്ദത്തിന് കടക്കൽ കത്തി വയ്ക്കുന്ന ഇത്തരം നീക്കങ്ങളെ കൂട്ടായ്മയോടെ എതിർക്കേണ്ടതുണ്ടെന്നു കേരള ഗവണ്മെന്റ് തന്നെ അഭിപ്രായം പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 26 നു സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലക്കു KPFS ന്റെ ഭാവുകങ്ങൾ നേരുന്നതായി സംഘടനക്ക് വേണ്ടി പ്രസിഡന്റ് സണ്ണി ജോസഫും ജന:സെക്രട്ടറി സാജൻ പെരേപ്പാടനും അറിയിച്ചു.

ഡബ്ലിന്‍: യുകെയിലേക്ക് കൂടുതൽ വിദേശ നഴ്‌സുമാരെ കൊണ്ടുവരും എന്ന അറിയിപ്പിന്‌ പിന്നാലെ അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ വ്യാപകമായ പൊളിച്ചെഴുത്തുകള്‍ നടത്തി കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. അയര്‍ലണ്ടില്‍ ജോലിയ്‌ക്കെത്തുന്ന എല്ലാ നഴ്‌സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ജനുവരി ഒന്നിന് പുതിയ വര്‍ക്ക് പെര്‍മിറ്റ് നിയമം പ്രാബല്യത്തില്‍ വരും എന്നാണ് അയർലണ്ടിലെ മന്ത്രിയുടെ വാർത്താക്കുറിപ്പ് ഇന്ന് ഐറിഷ് മാധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

ഇത് വരെ അയര്‍ലണ്ടില്‍ എത്തിയിരുന്ന വിദേശ നഴ്‌സുമാരെ ക്രിട്ടിക്കല്‍ സ്‌കില്‍, ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം നഴ്‌സുമാര്‍ എല്ലാവരും ക്രിട്ടിക്കല്‍ സ്‌കില്‍ എന്ന ഒരൊറ്റ കാറ്റഗറിയിലാവും ഉള്‍പ്പെടുക. നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ള നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ജനറല്‍ പെര്‍മിറ്റില്‍ എത്തിയവര്‍ക്കും ലഭിക്കും.

ജനറല്‍ വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയവരുടെ സ്പൗസസിന് ജോലി ചെയ്യാനുള്ള തടസം, ഫാമിലിയെ കൊണ്ടുവരാന്‍ ഉണ്ടായിരുന്ന കാലതാമസം എന്നിവയെല്ലാം പുതിയ നിയമത്തോടെ നീക്കം ചെയ്യും. ജോലി തേടി അയര്‍ലണ്ടില്‍ എത്തുന്ന നഴ്‌സുമാര്‍ക്കൊപ്പം തന്നെ അവരുടെ പങ്കാളിക്കും, മക്കള്‍ക്കും അയര്‍ലണ്ടില്‍ എത്താനാവും. പങ്കാളികള്‍ക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ ഉണ്ടായിരുന്ന എല്ലാ തടസവും സര്‍ക്കാര്‍ ഇല്ലാതാക്കി. അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ഷെഫുമാരെയും, കണ്‍സ്ട്രക്ഷന്‍ വിദഗ്ധരെയും ആകര്‍ഷിക്കാനായുള്ള നിയമഭേദഗതികളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ ഷെഫുമാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.

ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ കുറവ് പരിഹരിക്കുന്നതിന് ഹെവി ഗുഡ്‌സ് വാഹന ഡ്രൈവര്‍മാര്‍ക്ക് 200 പെര്‍മിറ്റുകളും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മികച്ച കരിയര്‍ ബാക്ക് ഗ്രൗണ്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്ന നഴ്‌സുമാരുടെ സ്പൗസസിന് അയര്‍ലണ്ടിലെ പൊതു തൊഴില്‍ മേഖലയില്‍ നിബന്ധനകളില്ലാതെ പ്രവര്‍ത്തിക്കാനാവുമെന്നത് ഏറെ നേട്ടമാകും. അത് കൊണ്ട് തന്നെ മലയാളികള്‍ക്കും ഏറെ അഭിമാനിക്കാവുന്ന ഒരു നിയമ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അയര്‍ലണ്ടിലേക്ക് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ എത്തുന്നതും ഇന്ത്യയില്‍ നിന്നാണ്. എന്തായാലൂം മെഡിക്കൽ പഠനം നടത്തിയിട്ടുള്ളവരുടെ ജോലി അവസരങ്ങൾ കൂടുന്നു എന്നത് ഒരു യാഥാർത്യമാണ്.

സ്വന്തം ലേഖകൻ

ബെർമിംഗ്ഹാം : സ്വർഗീയ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് കഴിഞ്ഞ ശനിയാഴ്ച്ച ബെർമിംഗ്ഹാമിലെ കിംഗ് എഡ്വേർഡ് സ്കൂളിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ഒന്നിച്ച് ഒരുക്കിയ ജോയ് റ്റു ദി വേൾഡ് കരോൾ ഗാന മത്സരത്തിൽ പങ്കെടുത്തത് യുകെയിലെ ഏറ്റവും കഴിവുറ്റ പതിനഞ്ചോളം ഗായകസംഘങ്ങൾ . കഴിഞ്ഞ വർഷങ്ങളെക്കാൾ മനോഹരമായി ഒരുക്കിയ ഈ സംഗീത വിരുന്നിൽ വൻ ജനപങ്കാളിത്തമാണ് ഇപ്രാവശ്യം ഉണ്ടായിരുന്നത് . ജോയ് റ്റു ദി വേൾഡ് മൂന്നാമത് ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ പള്ളി ഗായക സംഘം അലൈഡ് മോർട് ഗേജ് സർവീസ് സ്പോൺസർ ചെയ്ത ആയിരം പൗണ്ട് കാഷ് അവാർഡിന് അർഹരായി .

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പള്ളികളെയും , സംഘടനകളെയും പ്രതിനിധീകരിച്ചു പങ്കെടുത്ത പതിനഞ്ചു ഗായകസംഘങ്ങൾ പങ്കെടുത്ത ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ബ്രിസ്റ്റോൾ ക്നാനായ കത്തോലിക്ക അസോസിയേഷൻ ഗായക സംഘം , ഹെവൻലി വോയിസ് സ്റ്റോക്ക് ഓൺ ട്രെൻഡ് , ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച്‌ ഗായകസംഘം, എയിൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷൻ ഗായകസംഘം എന്നിവർ യഥാക്രമം രണ്ടും , മൂന്നും , നാലും അഞ്ചും സ്ഥാനങ്ങൾ നേടി .

രണ്ടാം സ്ഥാനം നേടിയ ബ്രിസ്റ്റോൾ ടീമിന് ലോ ആൻഡ് ലോയേഴ്സ് സ്പോൺസർ ചെയ്ത അഞ്ഞൂറ് പൗണ്ടും ട്രോഫിയും , മൂന്നാം സമ്മാനം നേടിയ ഹെവൻലി വോയിസ് ടീമിന് പ്രൈം കെയർ സ്പോൺസർ ചെയ്ത  ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും , നാലും അഞ്ചും ടീമുകൾക്കു ട്രോഫിയും സമ്മാനിച്ചു . കഴിഞ്ഞ മൂന്നു വർഷങ്ങളായി തുടർച്ചയായി നടക്കുന്ന ജോയ് റ്റു ദി വേൾഡ് കരോൾ മത്സരവും , സംഗീത നിശയും ഓരോ വർഷം കഴിയുന്തോറും പങ്കെടുക്കുന്ന ടീമുകളുടെ എണ്ണവും , ആളുകളും വർധിച്ചു വരുന്നതായാണ് കാണുന്നത് .

ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക് മേയർ ടോം ആദിത്യ പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കുകയും സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു . യുകെ ക്രോസ്സ് കൾച്ചർ മിനിസ്ട്രീസ് ഡയറക്ടർ ജോ കുര്യൻ , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റവ . ഫാ. ടോമി എടാട്ട് , എന്നിവർ ക്രിസ്മസ് സന്ദേശം നൽകി .

മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വികാരി ജനറാൾ വെരി . റെവ . ഫാ. ജോർജ് ചേലക്കൽ , അലൈഡ് മോർട്ട്‌ ഗേജ് മാനേജിങ് പാർട്ണർ ബിജോ ടോം ചൊവ്വേലിക്കുടി , മേയർ ടോം ആദിത്യ , റോജി മോൻ വർഗീസ്, ഗർഷോം ടി വി ഡിറക്ടര്മാരായ ജോമോൻ കുന്നേൽ , ബിനു ജോർജ് ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ടെക്ക് ബാങ്ക് യുകെയും , പോൾ ജോൺ ആൻറ് കമ്പനിയും , ഗണിത വെൽത്തും , ടോംടൺ ട്രാവൽസും , ഡയറക്ട് ആക്സിഡന്റ് ക്ലൈം അസിസ്റ്റന്റ് ലിമിറ്റഡ് ,  ടൂർ ഡിസൈനേഴ്സും ഈ പരിപാടിയുടെ സ്‌പോൺസർമാർ ആയിരുന്നു .

യുകെ മലയാളികൾക്കിടയിൽ സംഗീത രംഗത്ത് മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വച്ച് മുന്നേറുന്ന ടെസ്സ സൂസൻ ജോൺ , ടീന ജിജി എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു. കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ വിവിധ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.

 യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മറ്റി അവതരിപ്പിക്കുന്ന മൂന്നാമത് യു-ഗ്രാൻറ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടക്കും. ലണ്ടനിൽ വച്ച് സംഘടിപ്പിക്കുന്ന ബഹുജന പരിപാടിയുടെ ഭാഗമായിട്ടായിരിക്കും നറുക്കെടുപ്പ്.

യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നറുക്കെടുപ്പ് നടത്തുവാൻ സാധിക്കുന്ന വിധമായിരുന്നു യു-ഗ്രാന്റ് 2019 വിഭാവനം ചെയ്തിരുന്നത്. എന്നാൽ വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ കൗണ്ടർ ഫോയിലുകളും വിറ്റഴിയാത്ത ടിക്കറ്റുകളും നിശ്ചയിച്ച സമയപരിധിക്കുള്ളിൽ റീജിയണുകളിൽനിന്നും തിരികെ ലഭിക്കാതെ വന്നതിനാലാണ് നറുക്കെടുപ്പ് മാറ്റിവക്കേണ്ടി വന്നത്.

പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാൻഡ് ന്യൂ Peugeot 108 കാർ സമ്മാനമായി നേടാൻ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാൻറ് – 2019 ന്റെ മുഖ്യ ആകർഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങളും, മൂന്നാം സമ്മാനാർഹന് പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങളും നൽകപ്പെടുന്നു.

ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ ഓരോ റീജിയണുകൾക്കും രണ്ട് വീതം സ്വർണ്ണ നാണയങ്ങൾ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ്-2919 ന്റെ സമ്മാനങ്ങൾ എല്ലാം സ്പോൺസർ ചെയ്തിരിക്കുന്നത്.

ലോട്ടറികളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വിൽക്കുന്നവർക്ക് വീതിച്ചു നൽകുന്ന വിപുലമായ വാഗ്‌ദാനം നടപ്പിലാക്കുന്നത്. യുക്മ യു- ഗ്രാൻറ് -2019 ലെ വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകുകയാണ് യുക്മ.

യു കെ മലയാളികൾക്കിടയിൽ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി. ഈ വർഷത്തെ ബ്രാൻഡ് ന്യൂ Peugeot 108 കാർ സമ്മാനമായി നേടുന്ന ഭാഗ്യശാലി ആരെന്നറിയാൻ ഫെബ്രുവരി ഒന്നുവരെ കാത്തിരുന്നാൽ മതിയാകും.

സമ്മാനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വർഷം കൂടുതൽ ആവേശകരമായ പ്രതികരണം ആണ് ഉണ്ടാക്കിയിരിക്കുന്നത്. നറുക്കെടുപ്പ് നീട്ടിവച്ച സാഹചര്യത്തിൽ, പല റീജിയണുകളുടെയും അംഗ അസ്സോസിയേഷനുകളുടെയും അഭ്യർത്ഥന പരിഗണിച്ച്, നിബന്ധനകൾക്ക് വിധേയമായി, ടിക്കറ്റുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള (07960357679), ജനറൽ സെക്രട്ടറി അലക്സ് വർഗീസ് (07985641921), ട്രഷറർ അനീഷ് ജോൺ (07916123248), വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ (07702862186) തുടങ്ങിയവരെയോ, റീജിയണൽ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയോ ബന്ധപ്പെടേണ്ടതാണ്.

യു- ഗ്രാൻറ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. യു-ഗ്രാന്റ് ടിക്കറ്റ് വിൽപ്പന നടക്കാതെപോയ അസോസിയേഷനുകളുടെ ക്രിസ്തുമസ്-നവവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ജനുവരി പകുതിയോടെ വിൽപ്പന സമാപിക്കുന്നതാണ്. ഈ വർഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന റീജിയണും, അസോസിയേഷനും പ്രോത്സാഹനമായി പ്രത്യേക ക്യാഷ് അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്‌.

ഗോപിക. എസ് , മലയാളം യു കെ ന്യൂസ്‌ ടീം

യുകെ :  ക്രിപ്റ്റോ കറൻസിക്ക് ലോകമെമ്പാടും സാധ്യതയേറുകയാണ്. ഇതിന് തെളിവാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ ബാങ്ക് ‘സെബ ‘ ആഗോളതലത്തിൽ ഒൻപത് പുതിയ മാർക്കറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റിയുടെ കീഴിൽ ഡിജിറ്റൽ കറൻസിയുപയോഗിച്ചുള്ള വിനിമയ -വ്യാപാര – സമ്പാദ്യ പദ്ധതികളാണ് സെബ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സ്വിറ്റസർലഡിലെ സഗിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കുന്നതിലൂടെ ആഗോള സാമ്പത്തിക മേഖലയിൽ ചലനാത്മകമായ മാറ്റമുണ്ടാകുമെന്നതിൽ സംശയമില്ല. യുകെ , ഇറ്റലി , ജർമ്മനി , ഫ്രാൻസ് , ഓസ്ട്രിയ , പോർച്ചുഗൽ , നെതർലാൻഡ്സ് , സിംഗപ്പൂർ , ഹോങ്കോങ് എന്നിവയാണ് ഇതുവരെ സെബ തെരഞ്ഞെടുത്തിരിക്കുന്ന രാജ്യങ്ങൾ.  ETH,  ETC, LTC, XLM, NEO തുടങ്ങിയവയുടെ വിനിമയവും ബാങ്ക് നടത്തുന്നുണ്ട്.

ഉപഭോക്താക്കളിലേക്ക് വിപുലമായ നിക്ഷേപ സാധ്യതകളും സൂചികകളുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. സെബ ക്രിപ്റ്റോ അസറ്റ് സെലക്ട് ഇൻഡക്സ് (SEBAX) എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന സൂചികയിൽ ഡിജിറ്റൽ കറൻസി മൂല്യവുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. എം.വി ഇൻഡക്സ് സൊല്യൂഷൻ (MVIS ) ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കഴിഞ്ഞ ജൂലൈ രണ്ടിന് പ്രസിദ്ധീകരിച്ച സൂചികയിൽ യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള മാർക്കറ്റ് നിലവാരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എം.വി ഇൻഡക്സ് സൊല്യൂഷൻ, ക്രിപ്റ്റോ കമ്പയർ ഡേറ്റാ ലിമിറ്റഡുമായി സഹകരിച്ചാണ് ഇത്തരം സൂചികകൾ തയ്യാറാക്കുന്നത്. 48.46% BTC,  26.70% ETH,  18.28% LTC, 3.43% XLM, 3.13% ETC എന്നിങ്ങനെയാണ് നിലവിലുള്ള വിനിമയനിരക്ക്. ക്രിപ്റ്റോ ആസ്തികൾക്ക് ലഭ്യമായതിൽ വച്ച് ഏറ്റവും വിശ്വസ്തവും മൂല്യാധിഷ്ഠിതവുമായ വിപണി കണ്ടെത്തുന്നതിലൂടെ സെബയുടെ വേരുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.

ലണ്ടൻ: 2019ലെ ലോകസുന്ദരി കിരീടമണിഞ്ഞ് ജമൈക്കയിൽ നിന്നുള്ള ടോണി ആൻ സിംഗ്. രണ്ടാം സ്ഥാനം ഫ്രാന്‍സില്‍ നിന്നുള്ള ഒഫീലി മെസിനോയ്ക്കും മൂന്നാം സ്ഥാനം ഇന്ത്യന്‍ സുന്ദരി സുമന്‍ റാവുവും സ്വന്തമാക്കി.   23 വയസുള്ള ടോണി ആന്‍ സിംഗ് അമേരിക്കയിലെ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി വിദ്യാർഥിനിയാണ്. നാലാം തവണയാണ് ജമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. മത്സരത്തിൽ 120 പേരാണ് പങ്കെടുത്തത്.

1959 ന് ശേഷം ഇത് നാലാം തവണയാണ് ജമൈക്കയിൽ നിന്നുള്ള ഒരു പ്രതിനിധി മിസ്സ് വേൾഡ് ആയി കിരീടം നേടുന്നത്. 1963, 1976, 1993 വർഷങ്ങളിൽ ജമൈക്ക മുമ്പ് മിസ്സ് വേൾഡ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ഷെയ്ന്‍ നിഗത്തിനെ പൂട്ടാന്‍ ശ്രമിച്ച ജോബിക്ക് കുരുക്കുവീഴുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

2012 ലായിരുന്നു നിര്‍മാതാവ് ജോബി ജോര്‍ജ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത്. ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസിന് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 30 പേരില്‍ നിന്നായി 11 കോടി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. മൂവാറ്റുപുഴ പൊലീസാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

എന്നാല്‍, വര്‍ഷങ്ങളോളം കേസിന്റെ അന്വേഷണം മരവിച്ചിരുന്നു. എന്നാല്‍, ചലച്ചിത്രമേഖലയില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുന്നത്. സിഐ ബൈജു പൗലോസാണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.

മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി ബാബു ജോര്‍ജാണ് കേസിലെ പ്രധാന പരാതിക്കാരന്‍. ബാബു ജോര്‍ജിന്റെ മകന് എംബിബിഎസ് അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2 കോടി 47 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി.

ഇംഗ്ലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കുടുംബം പൊലീസ് പിടിയില്‍. മൈസൂര്‍ കേന്ദ്രമാക്കി കണ്ണൂര്‍, കാസര്‍കോട് മേഖലകളിലെ നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘമാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്.

ഇംഗ്ലണ്ടിലേക്ക് വിസ തരാമെന്ന് വാഗ്ദാനം നല്‍കി വിവിധ ആളുകളില്‍ നിന്ന് ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തെയാണ് ബേക്കല്‍ പൊലീസ് മൈസൂരുവില്‍ നിന്ന് പിടികൂടിയത്. മൈസൂര്‍ സ്വദേശികളായ ജോണ്‍ ബെന്‍ഹര്‍ ഭാര്യ വീണ റോഡ്രിഗ്രസ്, ഇവരുടെ സഹോദരന്‍ ഫ്രാന്‍സിസ് റോഡ്രിഗ്രസ് അചഛന്‍ ഡെന്നിസ് എന്നിവരാണ് പൊലീസ് പിടിയിലായത്. രണ്ടുവര്‍ഷത്തോളമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി ഇരുപത് ലക്ഷത്തോളം രൂപയാണ് വിവിധ ആളുകളില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തത്. ബേക്കല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്.

വിസ വാഗ്ദാനം നല്‍കി കര്‍ണാടകയിെല വിവിധ ഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ കോഴിക്കോട്, എറണാകുളം ജില്ലകളിലും സമാനമായി ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ബേക്കല്‍ പൊലീസ് പ്രതികളെ മൈസൂരവില്‍ നിന്ന് പിടികൂടിയത്. പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിനുശേഷം റിമാന്‍ഡ് ചെയ്തു.

RECENT POSTS
Copyright © . All rights reserved