ലോറ ഹാരിസ് എന്ന 45കാരി ശാസ്ത്ര ലോകത്തെ പോലും അദ്ഭുതപ്പെടുത്തിയാണ് ജീവിതത്തിലേക്ക് തിരികെ നടക്കുന്നത്. എന്‍.എച്ച്.എസ് ഓങ്കോളജി വിഭാഗത്തിലെ നഴ്‌സായിരുന്ന ലോറയുടെ ക്യാന്‍സര്‍ കണ്ടെത്തുന്ന കഴിഞ്ഞ വര്‍ഷമാണ്. അപകടകരമായി അവസ്ഥയിലുള്ള ടെര്‍മിനല്‍ ബവ്ല്‍ ക്യാന്‍സര്‍. ആദ്യഘട്ട പരിശോധനയില്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് പ്രതിക്ഷയുണ്ടായിരുന്നില്ല. അത്രയധികം അപകടകരമായ അവസ്ഥയിലേക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. ആഴ്ച്ചകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം ലോറയ്ക്ക് മൂന്ന് മാസം മാത്രമെ ആയുസുണ്ടാകൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ചികിത്സയുടെ ആദ്യഘട്ടത്തില്‍ തന്നെ കീമോ മരുന്നുകളും ലഭ്യമായി ചികിത്സകളും ആരംഭിച്ചിരുന്നു. പക്ഷേ പ്രതീക്ഷയുണ്ടാക്കുന്ന മാറ്റങ്ങളൊന്നുമുണ്ടായില്ല.
പിന്നീടാണ് മറ്റൊരു മരുന്ന് ചിലപ്പോള്‍ രോഗം ശമനം ഉണ്ടാക്കിയേക്കാമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ വളരെ ചെലവേറിയതായിരുന്നു. അമേരിക്കയില്‍ നിന്ന് യുകെയിലേക്ക് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോറയെത്തുന്നത്. 2006ല്‍ ഓങ്കോളജി നഴ്‌സായി ജോലിയില്‍ പ്രവേശിക്കുന്നത്. ഡോക്ടര്‍മാര്‍ പറഞ്ഞ മരുന്ന് വാങ്ങാനുള്ള സാമ്പത്തിക നില ലോറയ്ക്കും കുടുംബത്തിനുമില്ലായിരുന്നു. പ്രതീക്ഷ കൈവിടാതെ അവര്‍ ഇന്റര്‍നെറ്റില്‍ ക്രൗഡ് ഫണ്ടിംഗ് ക്യാംപയിന്‍ ആരംഭിച്ചു. 21,000 പൗണ്ടായിരുന്നു ലക്ഷ്യം ആദ്യ റൗണ്ട് ചികിത്സകള്‍ക്കായി ഉപയോഗിക്കാനുള്ള തുകയാണിത്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ സഹായവുമായി എത്തി.
ഏതാണ്ട് 100,000 പൗണ്ടാണ് ക്രൗഡ് ഫണ്ടിംഗ് ക്യാംപയിനിലൂടെ ലഭിച്ചത്. അഞ്ച് റൗണ്ട് ചികിത്സകള്‍ക്ക് ഈ തുക മതിയാകുമായിരുന്നു. മൂന്ന് റൗണ്ട് ചികിത്സ പൂര്‍ത്തിയാകുമ്പോള്‍ തന്നെ ലോറ സുഖം പ്രാപിച്ചു. ക്യാന്‍സറിന്റെ ലക്ഷണങ്ങളെല്ലാം ശരീരത്തില്‍ മാറിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സഹായിച്ചവര്‍ക്കും പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞ് ലോറ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രോഗവിവരം വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ലോറയുടെ ശരീരത്തില്‍ ക്യാന്‍സര്‍ വന്നതായി മനസിലാകുന്നു പോലുമില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്.
ടോറികള്‍ക്കെതിരെ ആഞ്ഞടിച്ച് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടരുന്ന എല്ലാ കര്‍ഷക വിരുദ്ധ നയങ്ങളും അധികാരത്തിലെത്തിയാല്‍ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടോള്‍പുഡില്‍ രക്തസാക്ഷികളെ അനുസ്മരിച്ച് സംസാരിക്കവെയാണ് കോര്‍ബിന്റെ പ്രഖ്യാപനം. 2013ലെ ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ചില നയങ്ങള്‍ അങ്ങേയറ്റം കര്‍ഷക വിരുദ്ധമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കര്‍ഷകരെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വേതനം കുറഞ്ഞ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന ബെനിഫിറ്റുകള്‍ ഇല്ലാതാക്കിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നീക്കം അധികാരത്തിലെത്തിയാല്‍ പിന്‍വലിക്കും. യുകെയിലെ വേതനം കുറഞ്ഞ കര്‍ഷകരെ രൂക്ഷമായി പ്രതിസന്ധിയാലാക്കിയ നയമാണിത്. ഏതാണ്ട് 149 മില്യണ്‍ പൗണ്ടിന്റെ ആനുകൂല്യങ്ങളാണ് അഗ്രികള്‍ച്ചറല്‍ വെയ്ജ് ബോര്‍ഡിന്റെ നീക്കത്തോടെ ഇല്ലാതായിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറെ പ്രധാനമുള്ള ടോള്‍പുഡിലെ കര്‍ഷകരായി രക്തസാക്ഷികളോട് നീതി പുലര്‍ത്താന്‍ ഇത്തരം നിലപാടുകള്‍ക്ക് മാത്രമെ കഴിയൂവെന്നും കോര്‍ബ് ചൂണ്ടിക്കാട്ടുന്നു.
2013ല്‍ ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അഗ്രികള്‍ച്ചര്‍ വെയ്ജ് ബോര്‍ഡാണ് 149 മില്യണ്‍ പൗണ്ടിന്റെ ബെനിഫിറ്റുകള്‍ എടുത്തു കളഞ്ഞത്. ഇത് പുനസ്ഥാപിച്ചാല്‍ രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് വലിയ സഹായകമാവും. ഇവര്‍ക്ക് പെയ്ഡ് ഹോളിഡേ, രോഗമുണ്ടാവുന്ന സാഹചര്യത്തിലുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ തിരികെയെത്തും. കൂടാതെ നൈറ്റ് പേ, കാലാവസ്ഥ ജോലികളെ തടസപ്പെടുത്തുകയാണെങ്കിലുള്ള അഡിഷണല്‍ വേതനം തുടങ്ങിയവയും കര്‍ഷകര്‍ക്ക് ലഭിക്കും. മിനിമം വേതനം ഉറപ്പു വരുത്തുന്ന ഇത്തരം നടപടികള്‍ക്കെതിരെ മുഖം തിരിക്കുകയാണ് ടോറികള്‍ ചെയ്യുന്നതെന്നും കോര്‍ബ് ആരോപിച്ചു.
ലണ്ടൻ: ചൈനാ വിഷയത്തിൽ നിപുണനായിരുന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞൻ സർ അലൻ ഡോണാൾഡ്(87) അന്തരിച്ചു. 1988 മുതൽ 1991 വരെ ബ്രിട്ടന്റെ ചൈനീസ് അംബാസഡർ ആയിരുന്നു. 1989ൽ ടിയാനൻമെൻ ചത്വരത്തിൽ ചൈനീസ് പട്ടാളം വിദ്യാർഥികളെ കൂട്ടക്കൊല ചെയ്യുന്നതിനു നേരിട്ടു സാക്ഷ്യം വഹിച്ചിരുന്നു. ഇക്കാലത്ത് അദ്ദേഹം അയച്ച ഒരു സന്ദേശം അടുത്തിടെയാണു പുറത്തുവിട്ടത്. ഇതിൽ ടിയാനൻമെൻ കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ എണ്ണം പതിനായിരത്തിനു മുകളിലാണെന്നു സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോംങ്കോംഗ് 1997ൽ ചൈനയ്ക്കു കൈമാറിയ പ്രക്രിയയിലും പ്രധാന പങ്കുവഹിച്ചു.
യുകെയിലെ എഴുപതിനായിരത്തിലേറെ കുട്ടികള്‍ക്ക് ആന്റി-ഡിപ്രഷന്‍ മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നതായി വെളിപ്പെടുത്തല്‍. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ ഉപയോഗിച്ച് എന്‍.എച്ച്.എസ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച കണക്കുകളാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ആന്റി-ഡിപ്രഷന്‍ മരുന്നുകള്‍ കുട്ടികളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം മരുന്നുകള്‍ പ്രസ്‌ക്രൈബ് ചെയ്യപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ആകെ മരുന്നെടുക്കുന്ന കുട്ടികളില്‍ 20000ത്തിലേറെ പേര്‍ പ്രൈമറി സ്‌കൂള്‍ പ്രായത്തില്‍ ഉള്‍പ്പെട്ടവരാണ്. ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റി-ഡിപ്രഷന്‍ മരുന്ന് കുട്ടികളുടെ ബുദ്ധി വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് വിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഇതിനെപ്പറ്റി ധാരണയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ ആറ് പേരില്‍ ഒരു കുട്ടിക്ക് മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നുണ്ട്. 7.3 മില്യണ്‍ ആന്റി-ഡ്രിപ്രഷന്‍ മരുന്നുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഉപയോഗിക്കപ്പെട്ടത്. പ്രിസ്‌ക്രൈബിംഗ് റേറ്റും വര്‍ദ്ധിക്കുകയാണ്. പലരും ഇത്തരം മരുന്നുകള്‍ മാത്രമാണ് പ്രതിവിധിയെന്നാണ് കരുതുന്നത്.
18 വയസിനും 24നും ഇടയ്ക്കുള്ള ഹാഫ് മില്യണ്‍ ആളുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഇത്തരം മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്തിരിക്കുന്നത്. ബ്ലാക്ക്പൂളിലും ഗ്രേറ്റ് യാര്‍മൗത്തിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരുന്ന് ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ലണ്ടനാണ് ഏറ്റവും പിറകില്‍. തെറിപ്പിസ്റ്റുകളുമായി സംസാരിക്കുന്നതടക്കമുള്ള മരുന്നില്ലാതെ ചികിത്സ നടത്താന്‍ പ്രാപ്തിയുള്ള ഫെസിലിറ്റികള്‍ കൂടുതല്‍ സ്ഥാപിക്കണമെന്ന് മെന്റല്‍ ഹെല്‍ത്ത് ക്യാംപയിനേഴ്‌സ് വ്യക്തമാക്കുന്നു. ഇത്തരം ലാബ്‌ലെറ്റുകള്‍ അനാവശ്യമായി പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്യാര്‍ട്ടിസ്റ്റ് ആന്‍ഡ്രേ സിപ്രിയാനി ചൂണ്ടിക്കാണിക്കുന്നു. ഇവയൊന്നും പെട്ടന്നുള്ള പ്രതിവിധിയല്ല, കുട്ടികളുടെ മൂഡിനെ ഇവ പ്രതികൂലമായി ബാധിക്കുമെന്നും സിപ്രിയാനി പറഞ്ഞു.
ലണ്ടന്‍: യുകെയില്‍ ജലക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ട്. വേനല്‍ കടുത്തതോടെ ജലസംഭരണികള്‍ വറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജലക്ഷാമു രൂക്ഷമായതോടെ കമ്പനികള്‍ ഉപഭോക്താക്കളുടെ മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുളിക്കാന്‍ നാല് മിനിറ്റില്‍ കൂടുതല്‍ ജലം ഉപയോഗിക്കരുതെന്നാണ് ഏറ്റവും പുതിയ നിര്‍ദേശം. അതേസമയം വാട്ടര്‍ ലീക്കേജ് മൂലം കമ്പനികള്‍ക്ക് ദിവസം 453 ലിറ്റര്‍ വെള്ളം നഷ്ട്‌പ്പെടുന്നുണ്ട്. ഇത് തടയുന്നതിനായി ശ്രമങ്ങളൊന്നും കമ്പനികള്‍ നടത്തുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സമീപവര്‍ഷങ്ങളിലെ ഏറ്റവും വലിയ ജലക്ഷാമമാണ് യുകെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
വെള്ളം കാര്യക്ഷമമായി ഉപയോഗിച്ചില്ലെങ്കില്‍ യുണൈറ്റഡ് യൂട്ടിലിറ്റീസ് വീടുകളില്‍ ലഭ്യമാക്കുന്ന ജലവിതരണ സംവിധാനം നിര്‍ത്തലാക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ 1000 പൗണ്ട് പിഴ ഈടാക്കുമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനെതിരെ ഉപഭോക്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ദിവസം 453 ലിറ്റര്‍ വെള്ളമാണ് കമ്പനി പൈപ്പുകളിലെ ലീക്കേജ് മൂലം നഷ്ടപ്പെട്ടിരിക്കുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ലീക്കേജ് ഇല്ലാതാക്കിയാല്‍ മതിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാല് മിനിറ്റ് മാത്രമെ കുളിക്കാന്‍ ഉപയോഗിക്കാവൂ എന്ന കമ്പനിയുടെ മുന്നറിയിപ്പിനെതിരെയും ഉപഭോക്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.
നാല് മിനിറ്റ് കുളി പുരുഷന്‍മാര്‍ക്ക് സാധ്യമായിരിക്കും എന്നാല്‍ സ്ത്രീകള്‍ക്ക് പറ്റില്ലെന്ന് വിഷയത്തോട് ഒരു ഉപഭോക്താവ് പ്രതികരിച്ചു. ക്മ്പനികള്‍ തങ്ങള്‍ക്ക് മേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നതായി മിക്ക ഉപഭോക്താക്കളും പറയുന്നു. യുണൈറ്റഡ് 175 ഒളിമ്പിക് സൈസ്ഡ് സ്വിമ്മിംഗ് പൂളിനേക്കാളും കൂടുതല്‍ വെള്ളം ഒരു ദിവസം നഷ്ടപ്പെടുത്തുന്നുണ്ട്. ഇത് ഇല്ലാതാക്കിയാല്‍ ഉപഭോക്താക്കളെ നിരോധിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കമ്പനിക്ക് പോകേണ്ടി വരില്ലെന്ന് കസ്റ്റമര്‍ കൗണ്‍സില്‍ ഓഫ് വാട്ടര്‍ പ്രതിനിധി ആന്‍ഡി വൈറ്റ് വ്യക്തമാക്കുന്നു. നല്ല സര്‍വീസ് ഉറപ്പു വരുത്തുന്നതിന് ഈ കമ്പനികളെ പൊതുമേഖലയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന് ലേബര്‍ ഷാഡോ ചാന്‍സിലര്‍ ജോണ്‍ മാക്‌ഡോണല്‍ അഭിപ്രായപ്പെട്ടു.
യുകെയിലെ പേപോയിന്റ് സിസ്റ്റം തകരാറിലായി. ഏതാണ്ട് 1.4 മില്യണ്‍ ഉപഭോക്താക്കളാണ് വൈദ്യൂതിയും ഗ്യാസുമില്ലാതെ ബുദ്ധിമുട്ടുന്നത്. റീട്ടേയ്‌ലര്‍ സര്‍വീസുകള്‍ക്കും സാധാരണക്കാരനും ഉപയോഗിക്കാവുന്ന പേയ്‌മെന്റ് സര്‍വീസായി പേപോയിന്റ് യുകെയില്‍ വലിയ പ്രചാരമുള്ളവയാണ്. സിസ്റ്റം തകരാറിലായതോടെ ഇതിന് മാത്രം ആശ്രയിച്ച് കഴിയുന്ന മില്യണിലധികം ഉപഭോക്താക്കളുടെ സാധാരണജീവിതം താറുമാറായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാതൊരു മുന്നറിയിപ്പും ലഭിക്കാതെ ഉണ്ടായിരിക്കുന്ന പ്രശ്‌നത്തില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തുള്ള എല്ലാ പേപോയിന്റുകളും നിലവില്‍ തകരാറിലാണ്. പ്രശ്‌നമെന്താണ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും ഒപേപോയിന്റുകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന റെക്കോഡഡ് സന്ദേശമാണിത്. കൂടാതെ ഒരോ മണിക്കൂറിലും ടെര്‍മിനലുകള്‍ റീബൂട്ട് ചെയ്യാനും കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടില്‍ വൈദ്യൂതിയില്ലെന്ന് പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. വീട്ടില്‍ വൈദ്യുതിയില്ലാത്തത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന ചിലര്‍ ട്വീറ്റ് ചെയ്തു. നിരന്തരം സ്റ്റോറുകളില്‍ പോയി മടുത്തതായി എന്താണ് തകരാറ് എന്നതിനെക്കുറിച്ച് വ്യക്തമാക്കണമെന്നും മറ്റൊരാള്‍ പ്രതികരിച്ചു.
യുകെയിലെ പ്രമുഖ ഗ്യാസ് സ്റ്റേഷനുകള്‍, റീട്ടെയില്‍ സ്ഥാപനങ്ങളായ ആസ്ഡ, ടെസ്‌കോ, സെയിന്‍സ്‌ബെറീസ്, ദി കോ-ഓപ്പറേറ്റീവ് ഗ്രൂപ്പ്, ബുക്കര്‍, നിസ തുടങ്ങിയവരും മറ്റു അനവധി ചെറുകിട സ്ഥാപനങ്ങളും പേപോയിന്റ് സിസ്റ്റം ഉപയോഗിക്കുന്നവരാണ്. യുകെയിലും റോമാനിയയിലും മാത്രമായി 50,000 സ്‌റ്റോറഉകളില്‍ പേപോയിന്റ് ഉപയോഗിക്കുന്നതായിട്ടാണ് ഔദ്യോഗിക വിവരം. ഇത്രയുമധികം സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന സിസ്റ്റം മുന്നറിയിപ്പുകളൊന്നുമില്ലാതെ തകരാറിലായതോടെ ഭക്ഷണം പോലും വാങ്ങിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഉപഭോക്താക്കളില്‍ ഭൂരിഭാഗവും. പേയ്‌മെന്റുകള്‍ക്ക് ഈ മാര്‍ഗം മാത്രം പ്രധാനമായും ആശ്രയിക്കുന്നവരെയാണ് തകരാറ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
യുകെയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് ഒരു മലയാളി മരണം കൂടി. ഗ്ളാസ്ഗോയിൽ നിന്നാണ് അപ്രതീക്ഷിതമായി ഒരു മരണ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഗ്ലാസ്‌ഗോ മലയാളിയായ ഷാജൻ കരിന്തകാരക്കൽ (53 വയസ്സ്) ആണ് നിനച്ചിരിക്കാത്ത നേരത്ത് മരണത്തിന് കീഴടങ്ങിയത്. സുഹൃത്തിന്റെ മകന്റെ ആദ്യകുർബാന സ്വീകരണത്തെ തുടർന്നുള്ള പാർട്ടി നടന്നു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി ഷാജൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ എമർജൻസി സർവീസിൽ വിവരമറിയിച്ച് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. കടുത്തുരുത്തി സ്വദേശിയാണ്.
യുകെകെസിഎ ഗ്ലാസ്‌ഗോ യൂണിറ്റിന്റെ മുൻ പ്രസിഡന്റ് ആയിരുന്നു ഷാജൻ കുര്യൻ. ഭാര്യ ഷൈല ഷാജൻ. മക്കൾ ഷൈല ഷാജൻ, ആർഷ ഷാജൻ, ആഷ്‌നി ഷാജൻ, ആദർശ് ഷാജൻ, അമിത് ഷാജൻ. സംസ്കാരം പിന്നീട് നാട്ടിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
മുരളി മുകുന്ദന്‍
ഡോ : പുനലൂര്‍ സോമരാജന്‍ തന്റെ സ്വപ്നങ്ങളില്‍ കണ്ട് , തുടക്കം കുറിച്ച ,ഇപ്പോഴും തുടര്‍ന്നു പോകുന്ന തന്റെ പ്രസ്ഥാനത്തെപ്പറ്റി, അതിന്റെ പ്രവര്‍ത്തനത്തെപ്പറ്റി, ജീവകാരുണ്യ യാത്രയിലെ തന്റെ അനുഭവങ്ങളെപ്പറ്റി സംസാരിക്കുന്നു. ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ’യുടെ ആഭിമുഖ്യത്തില്‍ ,’കട്ടന്‍ കാപ്പിയും കവിതയും’ കൂട്ടായ്മയുടെ നേതൃത്വത്തില്‍, ഈ വരുന്ന ജൂലൈ 21 ശനിയാഴ്ച വൈകിട്ട് ആറുമണി മുതല്‍, ഈസ്റ്റ് ലണ്ടനിലുള്ള മനര്‍ പാര്‍ക്കിലെ ‘കേരളാ ഹൗസി’ലാണ് ഈ മുഖാമുഖം അരങ്ങേറുന്നത് .ചരിത്രത്തില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട ഒരു ഗാന്ധിയന്‍ സ്വപ്നമാണ് ഡോ. പുനലൂര്‍ സോമരാജന്‍ യാഥാര്‍ത്ഥ്യമാക്കിയത്.
ഗാന്ധിജി സ്വപ്നം കണ്ട ഒരു ചെറിയ ഇന്ത്യയാണ് കൊല്ലം ജില്ലയിലെ , പത്തനാപുരത്തുള്ള ‘ഗാന്ധി ഭവന്‍’. ജാതിമതവര്‍ണ്ണ ഭേദങ്ങള്‍ക്കതീതമായ ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബം. ഒരു മാസം മുതല്‍ 104 വയസ്സുവരെ പ്രായമുള്ള, കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഒരു കുടക്കീഴില്‍ ഈ കുടുംബത്തില്‍ ജീവിക്കുന്നു. വിവിധ ഭാഷ സംസാരിക്കുന്നവര്‍,വ്യത്യസ്ഥ ജാതിക്കാര്‍, മതക്കാര്‍ എന്തിന് ആദിവാസികള്‍ മുതല്‍ ആദിബ്രാഹ്മണര്‍ വരെയുള്ള ആയിരത്തി അഞ്ഞൂറോളം മനുഷ്യ ജീവിതങ്ങള്‍. ഗാന്ധിഭവന്‍ ഇവര്‍ക്കെല്ലാം അഭയം നല്‍കിയിരിക്കുകയാണ്, ആശ്രയമായിരിക്കുകയാണ്. കുറച്ചുകൂടി തുറന്ന് പറഞ്ഞാല്‍ സംരക്ഷണം നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബമാണ് ഗാന്ധിഭവന്‍. ലോകത്ത് ജാതി വര്‍ണ്ണ ഭേദങ്ങള്‍ ഇല്ലാതെ രക്തബന്ധത്തില്‍ പെട്ടവരല്ലാതെ ഒരേ കുടുംബത്തില്‍ ഇത്രയും മനുഷ്യര്‍ ഒന്നിച്ചു വസിക്കുന്ന ഒരിടം, ഒരഭയ കേന്ദ്രം ആഗോള തലത്തില്‍ നോക്കിയാല്‍ വേറെ ഇല്ലെന്ന് തന്നെ പറയാം .
മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, സഹോദരങ്ങള്‍ ഉപേക്ഷിച്ചവര്‍, വികലാംഗര്‍, രോഗികള്‍, കുട്ടികള്‍, വിധവകള്‍, ക്യാന്‍സര്‍ രോഗികള്‍, എച്ച്.ഐ.വി ബാധിച്ചവര്‍, തുടങ്ങി ഈ കുടുംബാംഗങ്ങളുടെ പട്ടിക നീളുന്നു. ബുദ്ധി ഇല്ലാത്തവരും, കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടവരും, ശരീരം തളര്‍ച്ച ബാധിച്ചവരും, മനോബലം നഷ്ടമായവരും, മനോരോഗം തകര്‍ത്തവരും തെരുവില്‍ നിന്നെത്തിയവരും പീഢനങ്ങള്‍ ഏറ്റുവാങ്ങിയവരും ഈ ശരണാലയത്തിലുണ്ട്. ആരോരുമില്ലാത്തവര്‍ക്ക് എല്ലാവരും ഉണ്ടെന്ന് തെളിയിക്കുകയാണ് ഗാന്ധിഭവനില്‍.
ആരുമില്ലാത്തവര്‍ക്ക് ഞാനുണ്ടെന്നാണ് ഗാന്ധിഭവന്റെ ജീവാത്മാവും പരമാത്മാവുമായ ഡോ. പുനലൂര്‍ സോമരാജന്‍ പറയുന്നത്. കൊച്ചുകുട്ടികള്‍ക്കു മുതല്‍ വയോവൃദ്ധര്‍ക്കുവരെ പുനലൂര്‍ സോമരാജന്‍ എന്ന മനുഷ്യസ്‌നേഹി അച്ഛാച്ഛനാണ് . അവരുടെ കാണപ്പെട്ട ദൈവം. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ ഒരുമയും പെരുമയും നേരില്‍ കാണാനും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യ ഹൃദയങ്ങള്‍ക്ക് സ്വാന്തനമേകാനുമെത്തുന്നവര്‍ നല്‍കുന്ന സ്‌നേഹ സമ്മാനങ്ങള്‍ മാത്രമാണ് ഇന്ന് ഗാന്ധിഭവനെ പിടിച്ചു നിര്‍ത്തുന്നത്.
വിദേശ ഫണ്ടുകളോ , കാര്യമായ കേന്ദ്ര സംസ്ഥാന സഹായനിധികളൊ ഒന്നും കൊണ്ടല്ല ഗാന്ധിഭവന്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെ ചരിത്രവുമായി, സന്നദ്ധ സേവന പ്രവര്‍ത്തന ചരിത്രത്തിന്റെ ഏടുകളില്‍ ആലേഖനം ചെയ്യപ്പെടുന്നത്. സന്ദര്‍ശകരെ നമസ്‌തേ പറഞ്ഞു വരവേല്‍ക്കാനും കുടുംബാംഗങ്ങളുടെ ജീവിത പശ്ചാത്തലം പറഞ്ഞു മനസ്സിലാക്കി നല്‍കാനും നിയുക്തരായ അനേകം സന്നദ്ധ പ്രവര്‍ത്തകര്‍ കൂടി സേവനം ചെയ്യുന്ന ഇടം കൂടിയാണ് ഗാന്ധിഭവന്‍ 1500 ല്‍ പരം അന്തേവാസികള്‍, മതനിരപേക്ഷത മുഖമുദ്രയായ പ്രവര്‍ത്തനോര്‍ജ്ജം, കുടുംബാന്തരീക്ഷം പോലെ കാത്തു സൂക്ഷിക്കുന്ന പാരസ്പര്യം, ആഹാരവും, പാര്‍പ്പിടവും, ചികിത്സയും, ഉറപ്പുവരുത്തുന്ന സംരക്ഷണം, പുറം തള്ളപ്പെട്ടവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന കാരുണ്യം ‘ഗാന്ധിഭവന്‍’ എന്ന ശരണാലയത്തിന്റെ പ്രത്യേകതകളാണിത്.
ഭിന്നശേഷിയുള്ളവര്‍, വൃദ്ധര്‍, രോഗികള്‍, അബലകളായിപ്പോയവര്‍, ശാരീരികവും മാനസികവുമായ വൈകല്യം അനുഭവിക്കുന്നവര്‍, ഡേ കെയര്‍ മുതല്‍ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ വരെയുള്ള പുതിയ തലമുറയിലെ അന്തേവാസികള്‍, ഇവരൊക്കെ ചേര്‍ന്നതാണ് ഡോ :പുനലൂര്‍ സോമരാജന്‍ ആരംഭിച്ച ഈ സ്‌നേഹ രാജ്യത്തിലെ’ കുടുംബാംഗങ്ങള്‍. ഇന്നിത് ഏഷ്യയിലെ ഏറ്റവും വലിയ മതനിരപേക്ഷ കൂട്ടുകുടുംബമായി അറിയപ്പെടുന്നു.
ഡോ :പുനലൂര്‍ സോമരാജനെ നേരിട്ട് കാണുവാനും , അദ്ദേഹത്തിന്റെ ജീവകാരുണ്യ യാത്രയിലെ ത അനുഭവങ്ങളെപ്പറ്റി ശ്രവിക്കുവാനും വരുന്ന ജൂലൈ 21 ശനിയാഴ്ച വൈകിട്ട് കേരളാ ഹൗസിലേക്കു മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
ലണ്ടൻ: ലണ്ടനിലെ ക്രോയിഡണില്‍ മലയാളി വീട്ടമ്മ മരിച്ചു. വര്‍ക്കല സ്വദേശി ബിജു മാധവന്റെ ഭാര്യ ലിബി ബിജുവാണ് (50) ഇന്നലെ (18/07/2018) രാവിലെ മരിച്ചത്. സെന്റ് ക്രിസ്റ്റോഫേഴ്‌സ് ഹോസ്പീസ് സെന്ററില്‍ ചികില്‍സയിലായിരുന്നു. മകള്‍ ആര്‍ച്ച. മരുമകന്‍ സൂരജ്. അമ്മ വിലിസാനി ദാമോദരന്‍, സഹോദരന്‍ ജയന്‍, സഹോദരി ജലജ എന്നിവര്‍ ക്രോയിഡണിലുണ്ട്. വര്‍ക്കല ചെറിന്നിയൂര്‍ സ്വദേശിനിയായ ലിസി ക്രോയിഡണിലെ മലയാളി കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു.
സംസ്‌കാരം പിന്നീട്.
ജി.രാജേഷ്
യൂറോപ്പിലെ പ്രമുഖ സംഘടനയായ ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ സമ്മര്‍ ഫെസ്റ്റിവല്‍ ബ്രിസ്റ്റലിലെ വിറ്റ് ചര്‍ച്ച് ഗ്രീന്‍ഫീല്‍ഡ് പാര്‍ക്കില്‍ നടന്നു. ബാര്‍ബിക്യു, വടംവലി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള കായിക മത്സരങ്ങളും നടന്നു. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സെപ്റ്റംബറില്‍ ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് ഉപഹാരങ്ങള്‍ നല്‍കുമെന്നു ക്ലബ്ബിന്റെ സെക്രട്ടറി ശ്രി ഷാജി കൂരാപ്പിള്ളില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ശ്രി ജോസ് മാത്യു പ്രസിഡന്റായുള്ള കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് രണ്ടായിരത്തി പതിനേഴ് ജനുവരി പതിനാലിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജനക്ഷേമ പരമായ നിരവധി പവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ക്ലബ്ബ് കലയ്ക്കും സ്‌പോര്‍ട്‌സിനും ഒരുപോലെ പ്രാധാന്യം നല്‍കി നിരവധി പരിപാടികള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കോസ്‌മോപോളിറ്റന്‍ ക്ലബ് ബ്രിസ്‌റോളില്‍ സംഘടിപ്പിച്ചിരുന്നു. കലാസാംസ്‌കാരിക രംഗത്തെ പ്രഗത്ഭമതികളെ ആദരിക്കുന്ന ചടങ്ങായ ഓര്‍മയില്‍ ഒരു സായാന്ഹത്തില്‍, രണ്ടായിരത്തി പതിനേഴു ജനുവരി പതിനജിഞ്ചിനു ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങായില്‍ മലയാള ചലച്ചിത്ര നടനായ ശ്രി എം ആര്‍ ഗോപകുമാറിനെ ക്ലബ്ബ് ആദരിച്ചിരുന്നു.
ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ ഇരുപത്തി രണ്ടിന് ക്ലബ്ബിന്റെ ആസ്ഥാനമായ ഹെന്‍ഗ്രോവ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികള്‍ ക്ലബ്ബ് അങ്കണത്തില്‍ നടക്കും.
അംഗങ്ങള്‍ അഭിനയിക്കുന്ന മലയാള നാടകം ‘അറിയപ്പെടാത്തവര്‍’ ചടങ്ങില്‍ അവതരിപ്പിക്കും. നാടക രചനയും സംവിധാനവും ജി. രാജേഷ്, ഗാനരചന ഭരണിക്കാവ് പ്രേംകൃഷ്ണ സംഗീത സംവിധാനവും ഗാനാലാപനവും ഡോക്ടര്‍ ജയേഷ് കുമാര്‍, ശബ്ദലേഖനം മാത്യു ജോസ്. ഓണാഘോഷത്തോടനുബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍തന്നെ അറിയിക്കുമെന്നു സെക്രട്ടറി ഷാജി കൂരാപ്പിള്ളില്‍ അറിയിച്ചു.