ടോം ജോസ് തടിയംപാട്
വളരെ കാലങ്ങളായി ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ സംസ്‌കരിച്ച ഹാം ഷെയറിലെ സെന്റ് മാര്‍ഗരറ്റ് പള്ളിയും ലണ്ടന്‍ സെന്റ് തോമസ് ആശുപത്രിയോട് ചേര്‍ന്നുള്ള അവരുടെ മ്യൂസിയവും കാണണമെന്ന്. കഴിഞ്ഞ ദിവസം ലണ്ടനില്‍ പോയപ്പോള്‍ ലണ്ടനില്‍ നിന്നും 75 മൈല്‍ അകലെ സൗത്താംപ്റ്റനടുത്തുള്ള ഹാം ഷെയറിലെ പള്ളിയും ശവകുടീരവും കാണുന്നതിനുവേണ്ടി യാത്രതിരിച്ചു. പോയ വഴിയും പ്രദേശവും വളരെ മനോഹരമായിരുന്നു. പക്ഷെ നൈറ്റിംഗേലിനെ സംസ്‌കരിച്ച ഈസ്റ്റ് വില്ലോയിലെ സെന്റ മാര്‍ഗരറ്റ് പള്ളി സ്ഥിതിചെയ്യുന്ന പ്രദേശവും അവരുടെ വീടിരുന്ന സ്ഥലവും തികച്ചും ഒരു കുഗ്രാമമാണ്. പള്ളിയുടെ അടുത്ത് ചെല്ലുമ്പോള്‍ ഒരു വാഹനം എതിര്‍ ദിശയില്‍ കൂടി വന്നാല്‍ സൈഡു കൊടുക്കാന്‍ പോലും ഇടയില്ലാത്ത റോഡുകളാണ്. തികച്ചും ഒരു കാര്‍ഷിക മേഖല. ജൂലൈ മാസം 22-ാം തിയതി രാവിലെ 9 മണിക്കാണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ഒന്‍പതേകാലിനു നടന്ന കുര്‍ബാനയില്‍ പങ്കെടുത്തു, ആംഗ്ലിക്കന്‍ പള്ളിയായതുകൊണ്ട് അവിടെ അന്ന് കുര്‍ബാന സ്വീകരണം ഉണ്ടായിരുന്നില്ല.
12-ാം നൂറ്റാണ്ടില്‍ പണിത പള്ളി ഇപ്പോഴും അതിന്റെ തനിമ നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആകെ ഉണ്ടായിരുന്നത് 15 പേര്‍ മാത്രം. അവര്‍ ഞങ്ങളെ വളരെ സ്‌നേഹത്തോടെ സ്വീകരിച്ചു. പള്ളിയുടെ ചരിത്രവും പശ്ചാത്തലവും എല്ലാം വിശദീകരിച്ചുതന്നു. നൈറ്റിംഗേലിന്റെ ശവകുടീരവും കൊണ്ടുപോയി കാണിച്ചു. പള്ളിയുടെ ഒരു ജനാല ഫ്‌ളോറന്‍സ് നൈറ്റിംഗേലിനുവേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. അവിടെ അവരുടെ പഴയ ഫോട്ടോകളും അവര്‍ ഉപയോഗിച്ച കുരിശും ക്രിമിയന്‍ യുദ്ധത്തില്‍ ഉപയോഗിച്ച വെടിയുണ്ടകൊണ്ട് നിര്‍മിച്ച ഒരു കുരിശിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒറിജിനല്‍ കുരിശ് ആരോ മോഷ്ടിച്ചു കൊണ്ടുപോയി.
ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ആഗ്രഹം തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കണം എന്നായിരുന്നു. എന്നാല്‍ ആധുനിക നേഴ്‌സിംഗിനു ജന്മം കൊടുത്ത ഈ മഹതിയെ മഹാരാജാക്കന്മാരും പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്‍മാരും പ്രധാനമന്ത്രിമാരും അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ സംസകരിക്കണമെന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ അവശ്യപ്പെട്ടു. എന്നാല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കുടുംബം അവര്‍ ഓടിക്കളിച്ചു വളര്‍ന്ന ഗ്രാമത്തിലെ പള്ളിയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പള്ളിയിലെ ശവകുടീരത്തില്‍ എഴുതി വച്ചിരിക്കുന്നത് F.N born 12 may 1820 died 1910 aug 13 എന്നുമാത്രമാണ്. അതിനു കാരണം നൈറ്റിംഗേല്‍ കൂടുതല്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലയെന്നാണ് പള്ളിയിലെ സീനിയര്‍ അംഗം ഞങ്ങളോട് പറഞ്ഞത്. പള്ളിയും പരിസരവും ശവകുടീരവും എല്ലാം കണ്ടു ഫോട്ടോയും എടുത്തു ഞങ്ങള്‍ അവിടെ നിന്നും പുറപ്പെട്ടപ്പോള്‍ നഴ്‌സിംഗ് എന്ന ജോലികൊണ്ട് ഇംഗ്ലണ്ട് എന്ന ഈ വലിയ രാജ്യത്തു വരാന്‍ അവസരം കിട്ടിയ ഞങ്ങള്‍ക്ക് സന്തോഷം തോന്നി. പിന്നീട് ഞങ്ങള്‍ അവിടെനിന്നും രണ്ടു മൈല്‍ അകലെ അവരുടെ വീടിരുന്ന സ്ഥലം കാണാന്‍ പോയി. അവിടെ ഇപ്പോള്‍ എംബ്ലി പാര്‍ക്ക് എന്ന ഹൈസ്‌കൂള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നത് എന്ന് പള്ളിയില്‍ കണ്ടവരോട് ചോദിച്ചപ്പോള്‍ രണ്ടു മൈല്‍ അകലെയാണ് അവര്‍ താമസിക്കുന്നത് എന്നു പറഞ്ഞു.
ഹാംഷയറില്‍ നിന്നും ഞങ്ങള്‍ പോയത് ലണ്ടനിലേക്കാണ്. ബ്രിട്ടീഷ് പാര്‍ലമെന്റിന് അഭിമുഖമായിരിക്കുന്ന സെന്റ് തോമസ് ഹോസ്പിറ്റലിനോട് ചേര്‍ന്നിരിക്കുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മ്യൂസിയം കാണുക എന്നതായിരുന്നു ഉദ്ദേശ്യം. മ്യൂസിയത്തില്‍ നൈറ്റിംഗേല്‍ ഉപയോഗിച്ച ബൈബിള്‍, എഴുതിയ കത്തുകള്‍, നഴ്‌സിംഗിനെപ്പറ്റി എഴുതിയ പുസ്തകങ്ങള്‍, അവര്‍ മേട്രന്‍ ആയിരുന്ന കാലത്ത് ഉപയോഗിച്ച മേശയും കസേരയും, ക്രിമിയയിലേക്കുള്ള യാത്രില്‍ ഉപയോഗിച്ച ബാഗ്, മരുന്നുകുപ്പികള്‍, അവര്‍ ധരിച്ചിരുന്ന ഡ്രസ്സ്, പഴയ ഫോട്ടോകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും സന്ദര്‍ശകര്‍ ഈ മ്യൂസിയത്തില്‍ എത്തുന്നുണ്ട്.
ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ ലോകം മുഴവന്‍ അറിയപ്പെടുന്ന തലത്തിലേക്ക് ഉയര്‍ത്തിയത് 1853ല്‍ റഷ്യ ടര്‍ക്കിക്കു നേരെ ആരംഭിച്ച യുദ്ധമായിരുന്നു. ഇതിനു കാരണം ഇസ്രായലിലെ ക്രിസ്തു ജനിച്ച പള്ളിയും മറ്റു ചില പ്രധാന ആരാധനലയങ്ങളിലും പ്രാര്‍ത്ഥന നടത്തിയിരുന്നത് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയായിരുന്നു. ആ കാലത്ത് വിശുദ്ധ സ്ഥലങ്ങള്‍ മുഴുവന്‍ നിയന്ത്രണം ടര്‍ക്കി സുല്‍ത്താന്റെ കീഴില്‍ ആയിരുന്നു. ഫ്രാന്‍സിലെ നെപ്പോളിയന്റെ സമ്മര്‍ദ്ദത്തിനൂ വഴങ്ങി ഈ അധികാരം സുല്‍ത്താന്‍ കത്തോലിക്കാ സഭയ്ക്ക് കൈമാറാന്‍ തയ്യാറായി. ഇതില്‍ പ്രതിഷേധിച്ച് റഷ്യ ടര്‍ക്കിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഫ്രാന്‍സും, ടര്‍ക്കിയ്ക്കൊപ്പം അണിനിരന്നു. പിന്നീട്ട് ബ്രിട്ടനും ടര്‍ക്കിയ്ക്കൊപ്പം ചേര്‍ന്നൂ. യൂറോപ്പിലേയ്ക്കുള്ള റഷ്യയുടെ കടന്നുകയറ്റത്തെ ചെറുക്കുക എന്നതായിരുന്നു പൊതുവില്‍ കത്തോലിക്കാ വിരുദ്ധ മനോഭാവമുള്ള ബ്രിട്ടന്റെ ലക്ഷ്യം.
ടര്‍ക്കിയിലെ ക്രിമിയന്‍ പ്രദേശം (ഇന്നത്തെ ഈസ്റ്റാംബുള്‍) കേന്ദ്രീകരിച്ചായിരുന്നു യുദ്ധം. അവിടുത്തെ പട്ടാള ക്യാംപില്‍ വേണ്ടത്ര പരിചരണവും ചികിത്സയും കിട്ടാതെ പട്ടാളക്കാര്‍ മരിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ടൈംസ് പത്രം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് അനുകൂലമായി വലിയ ജനവികാരം രൂപപ്പെടുകയും അന്നത്തെ യുദ്ധ മന്ത്രി സിഡ്‌നി ഹെര്‍ബെര്‍ട്ട് ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഡസന്‍ നേഴ്‌സുമാരുടെ സംഘത്തെ നയിച്ച് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ക്രിമിയയില്‍ എത്തുകയായിരുന്നു.
അവിടെ കണ്ട കാഴ്ച വേദനാജനകാമായിരുന്നു. വേണ്ടത്ര മരുന്നോ, ഭക്ഷണമോ ശുചിത്വമോ ഇല്ലാത്ത അവസ്ഥയില്‍ മലേറിയ, കോളറ മുതലായ മാരക രോഗങ്ങള്‍ പിടിപെട്ട് മരിക്കുന്ന പട്ടാളക്കാരെയാണ് അവര്‍ കണ്ടത്. ഇന്‍ഫെക്ഷന്‍ കൊണ്ടാണ് കൂടതല്‍ പട്ടാളക്കാര്‍ മരിക്കുന്നത് എന്ന് കണ്ടെത്തി ക്യാമ്പ് മുഴുവന്‍ മലിനമുക്തമാക്കി. ബെഡ്ഷീറ്റുകള്‍ മുഴുവന്‍ മാറ്റി, മുറിവുകള്‍ ശുദ്ധീകരിച്ച് മരുന്നുകള്‍ വച്ചുകെട്ടി അതിലൂടെ മരണനിരക്കു കുറക്കാനും സാംക്രമിക രോഗങ്ങള്‍ തടയാനും കഴിഞ്ഞു.
രാത്രി കാലങ്ങളില്‍ പരിക്കുപറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന പട്ടാളക്കാരുടെ ഇടയിലൂടെ വിളക്കുമായി ചെന്ന് അവരെ പരിശോധിച്ചിരുന്നതു കൊണ്ട് മരണത്തിന്റെ വക്കോളമെത്തിയ ഒട്ടേറെപ്പേരെ രക്ഷിക്കുവാന്‍ നൈറ്റിംഗേലിന് കഴിഞ്ഞു. അതുകൊണ്ടാണ് അവരെ ‘ലേഡി വിത്ത് എ ലാംപ്’ (വിളക്കേന്തിയ വനിത) എന്നറിയപ്പെടാന്‍ കാരണമായത്. നൈറ്റിംഗേല്‍ നഴ്സിംങ്ങിനെ പറ്റി എഴുതിയ ഗ്രന്ഥങ്ങളായ ‘നോട്സ് ഓണ്‍ നഴ്സിംഗ്,” നോട്സ് ഓണ്‍ ഹോസ്പിറ്റല്‍ ”എന്നിവ ഇന്നൂം നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനപ്രദമാണ്.
1856ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു രാജോതിതമായ സ്വീകരണമാണ് ലഭിച്ചത്. തന്റെ അനൂഭവങ്ങളും നിര്‍ദ്ദേശങ്ങളും വിക്ടോറിയ രാഞ്ജിയും ആല്‍ബര്‍ട്ട് രാജകുമാരനുമായി പങ്കുവെച്ചതിന്റെ ഫലമായി അവര്‍ നല്‍കിയ വലിയ പാരിതോഷികം കൊണ്ട് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയോട് ചേര്‍ന്ന് 1860ല്‍ നൈറ്റിംഗേല്‍ സ്ഥാപിച്ച ‘സ്‌കൂള്‍ ആന്റ് ഹോം ഫോര്‍ നഴ്സസ്’ എന്ന സ്ഥാപനം ലോകത്തിലെ ആദ്യത്തെ നഴ്സിംഗ് സ്‌കൂളായി അംഗീകരിക്കപ്പെട്ടു. അങ്ങനെ നൈറ്റിംഗേല്‍ തുടക്കമിട്ട നേഴ്സിംഗ് ഇന്ന് ലോകത്തിലെ ഒരു പ്രധാനപ്പെട്ട തൊഴില്‍ മേഖലയായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു. കൂടാതെ ബ്രിട്ടീഷ് ആര്‍മിക്കുവേണ്ടി ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറായി. ആ കാലത്ത് ഏറ്റവും അറിയപ്പെട്ട നേഴ്‌സുമാര്‍ മുഴുവന്‍ പഠിച്ചിറങ്ങിയത് ഈ സ്ഥാപനത്തില്‍ നിന്നായിരുന്നു അതില്‍ ലോകം അറിയപ്പെട്ട മറ്റൊരു നേഴ്‌സ് ആയിരുന്നു ഈഡിത്ത് കാവല്‍.
തന്റെ ജീവിതം നേഴ്സിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാറ്റിവച്ച ആ മഹതിയുടെ നേഴ്സിംഗ് സ്‌കൂളില്‍ നിന്നൂം പഠിച്ചിറങ്ങിയ അമേരിക്കയിലെ ആദ്യത്തെ പരിശീലനം ലഭിച്ച നേഴ്സ് എന്നറിയപ്പെടുന്ന ലിന്‍ഡാ റിച്ചാര്‍ഡ്സിന്റെ നേതൃത്വം അമേരിക്കയില്‍ മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നേഴ്സിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് കാരാണമായി. 1883ല്‍ നൈറ്റിംഗേലിന് റോയല്‍ റെഡ്‌ക്രോസ് അവാര്‍ഡ് 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിക് അവാര്‍ഡ് എന്നിവ ലഭിച്ചു. ഇംഗ്ലണ്ടില്‍ ആദ്യമായി ഈ അവാര്‍ഡ് ലഭിച്ച വനിത നൈറ്റിംഗേലായിരുന്നു. ഭാരതത്തിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തെപറ്റി നൈറ്റിംഗേല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ പട്ടാളക്കാരുടെ മരണ നിരക്ക് വളരെയേറെ കുറഞ്ഞതായി 1873ല്‍ കണ്ടെത്തിയിരുന്നു.
ദൈവത്താല്‍ വിളിക്കപ്പെട്ടാണ് നൈറ്റിംഗേല്‍ ഈ ജോലിയില്‍ എത്തിയതെന്നാണ് വിശ്വസിക്കേണ്ടത്. ഒട്ടേറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള നൈറ്റിംഗേല്‍ ജര്‍മ്മനിയില്‍ വച്ച് ലൂഥര്‍ സഭയുടെ ഭാഗമായ ഒരു സമൂഹത്തില്‍ സംബന്ധിക്കാന്‍ ഇടവന്നു. അവിടെ, ആ സമൂഹത്തിലെ അംഗങ്ങള്‍ രോഗികളെ പരിചരിക്കുന്നതു കണ്ട് നൈറ്റിംഗേല്‍ തന്റെ ജീവിതത്തിന് വ്യക്തമായ ഒരു ലക്ഷ്യം കണ്ടെത്തുകയായിരുന്നു. അതിലൂടെയാണ് അവര്‍ നേഴ്സിങ്ങ് തന്റെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.
നേഴ്സിംഗ് മേഖലയുടെ അടിവേരുകള്‍ അന്വേഷിച്ചു ചെന്നാല്‍ ചെന്നെത്തുന്നത് കന്യാസ്ത്രീകളിലായിരിക്കൂം. മനുഷ്യ സ്നേഹമാണ് ദൈവത്തിന്റെ അമൂര്‍ത്തഭാവം എന്നുള്ളതുകൊണ്ട് ആദ്യകാലത്ത് ഈ ജോലി ചെയ്തിരുന്നത് കന്യാസ്ത്രീകളായിരുന്നു.
കന്യാസ്ത്രീകളും സമൂഹത്തിലെ താഴേക്കിടയിലേയ്ക്കുള്ള വനിതകളും മാത്രമായിരുന്നൂ.ഈ ജോലി ചെയ്തിരുന്നത്. അതുകൊണ്ടാണ് ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും നേഴ്സിങ്ങ് സുപ്രണ്ടിനെ ഇന്നൂം സിസ്റ്റര്‍ എന്നാണ് വിളിക്കുന്നത്. ഉന്നത സമൂഹത്തിലെ അംഗമായിരുന്ന നൈറ്റിംഗേലിന്റെ കുടുംബം അവരുടെ നേഴ്സിംഗ് പ്രവേശനത്തെ അത്ര സന്തോഷത്തോടെയല്ല സ്വീകരിച്ചത്. എതിര്‍പ്പുകളുണ്ടായിട്ടും ദൈവം വിളിച്ച വഴിയെ തന്നെ മുന്നോട്ടുപോകാന്‍ നൈറ്റിംഗേല്‍ തീരുമാനിക്കുകയായിരുന്നു. ലണ്ടനിലെ സെന്റ് ബാര്‍തൊലോമ്യു ഹോസ്പിറ്റലില്‍ നിന്നായിരുന്നു അവര്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. പഠിച്ചുകൊണ്ടിരുന്നപ്പോഴും പിന്നീട് ജോലിയില്‍ പ്രവേശിച്ചപ്പോഴും പിതാവ് എല്ലാ വര്‍ഷവും 500 പൗണ്ട് വീതം അയച്ചു കൊടുക്കുമായിരുന്നു. ആ പണം കൊണ്ട് വാങ്ങിയ കസേരയും മേശയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
1820 മെയ് 12ന് ഇറ്റലിയിലെ ഫ്ളോറന്‍സ് എന്ന പട്ടണത്തിന്റെ ഭാഗമായിരുന്ന വില്ല കൊളമ്പിയായിലാണ് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ജനിച്ചത്. മാതാപിതാക്കള്‍ ഇംഗ്ലീഷുകാരായ വില്ല്യം എഡ്വേര്‍ഡ് ഷേവും മേരിയും ആയിരുന്നു. ജനിക്കുന്ന പട്ടണത്തിന്റെ പേര് കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കുന്ന കീഴ്വഴക്കം അക്കാലത്തുണ്ടായിരുന്നതുകൊണ്ടാണ് ഇവര്‍ ഫോളോറന്‍സ് നൈറ്റിംഗേല്‍ എന്നറിയപ്പെട്ടത്.
നീണ്ട 90 വര്‍ഷം ജീവിച്ച് മരണം വരെ ക്രിസ്തു പഠിപ്പിച്ച മനുഷ്യ സ്‌നേഹത്തിന്റെ അടിത്തറയില്‍ തന്റെ തന്റെ ജീവിതം വേദനിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെച്ചു ആ മഹതി. വിവാഹവും കുടുംബ ജീവിതവും ഉപേക്ഷിക്കുകയായിരുന്നു അവര്‍. എന്നാല്‍, അവര്‍ തുടങ്ങി വച്ച നേഴ്സിംഗ് എന്ന കുടുംബം ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചു. 1910 ഓഗസ്റ്റ് 13ന് ആ മഹതിയുടെ ഭൗതിക സാന്നിദ്ധ്യം ഈ ലോകത്തിന് നഷ്ടമായി. ഇംഗ്ലണ്ടിലെ ഹാംഷയറിലുള്ള സെന്റ് മാര്‍ഗരറ്റ് പള്ളിയില്‍ അവര്‍ അന്ത്യ വിശ്രമം കൊള്ളുന്നു.
ലണ്ടന്‍: സാധാരണയായി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും അവരുടെ പ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തിലും ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് മാതാപിതാക്കളാണ്. എന്നാല്‍ സൗത്ത്-വെസ്റ്റ് ലണ്ടന്‍ സ്വദേശികളായി റിച്ചാര്‍ഡ് ലാനിഗന്‍-ജെനറ്റ് ദമ്പതികള്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായമാണ്. തങ്ങളുടെ കുട്ടികള്‍ അസുഖ ബാധിതരായാല്‍ പോലും മരുന്നുകള്‍ കൊടുക്കേണ്ടതില്ലെന്നാണ് ഇരുവരുടെയും വാദം. പാരമ്പര്യ വാദികളും സമാന്തര ആരോഗ്യ സംരക്ഷണ രീതികളിലും വിശ്വസിക്കുന്ന ഇരുവരും മോഡേണ്‍ മെഡിസിന്‍ കുട്ടികളിലെ പ്രതിരോധശക്തിയെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നവരാണ്.
16 കാരികളായ ഇരട്ടക്കുട്ടികളുടെയും 11 വയസുള്ള മറ്റൊരു പെണ്‍കുട്ടിയുടെയും അച്ഛനായ ലാനിഗന്‍ തന്റെ മക്കള്‍ക്ക് ഇതുവരെ മരുന്നുകള്‍ നല്‍കിയിട്ടില്ല. കുട്ടികളില്‍ സ്വഭാവികമായ രോഗപ്രതിരോധശേഷിയുണ്ടെന്നും അതിനെ മറികടന്ന് ഇത്തരം മരുന്നുകള്‍ നല്‍കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി യാതൊരുവിധ മരുന്നുകളും നല്‍കിയിട്ടില്ല. വാക്‌സിനുകളും ഇയാള്‍ കുട്ടികള്‍ക്ക്് നല്‍കിയിട്ടില്ല. ഇരട്ടകള്‍ എന്നാല്‍ അടുത്തിടെ സ്വന്തം തീരുമാനപ്രകാരം വാക്‌സിനുകള്‍ എടുത്തു. ആഫ്രിക്കയിലേക്കും സൗത്ത് അമേരിക്കയിലേക്കും സന്നദ്ധ പ്രവര്‍ത്തനത്തിനു പോകുന്നതിന്റെ ഭാഗമായാണ് ഇവര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തത്.
ഇവരുടെ പെണ്‍കുട്ടികളില്‍ ഒരാളെ കടുത്ത ചുമ ബാധിച്ച് ആശുപത്രിയിലാക്കേണ്ട സാഹചര്യം വന്നിരുന്നു. കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോഴും ആന്റി-ബയോട്ടിക്കുകള്‍ നല്‍കേണ്ടതില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ മുലപ്പാലില്‍ നിന്നുള്ള പോഷക ഘടകങ്ങള്‍ കുട്ടിയുടെ പ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുമെന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. കുട്ടി പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരികെയുത്തുകയും ചെയ്തു.
മക്കള്‍ക്ക് രോഗം വരാന്‍ അനുവദിക്കുന്നതിലൂടെ അവരുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ലാനിഗന്‍ വാദിക്കുന്നു. നിലവില്‍ മക്കള്‍ക്ക് വല്ലപ്പോഴും വരുന്ന ചുമ ഒഴിച്ചു നിര്‍ത്തിയാല്‍ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് ഇയാള്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് വ്യത്യസ്തവും വിചിത്രവുമായി കാഴ്ച്ചപ്പാടുകള്‍ സൂക്ഷിക്കുന്ന ലാനിഗന്‍ മറ്റുള്ളവരും തന്നെ മാതൃകയാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.
ഫെയ്ക്ക് പ്രൊഫൈലില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ ട്രോള്‍ ചെയ്ത ജിപി പിടിക്കപ്പെട്ടപ്പോള്‍ ജോലി രാജിവെച്ചു. ഇന്ത്യന്‍ വംശജനായ ഡോ.അരവിന്ദ് മദന്‍ എന്ന ഡോക്ടറാണ് ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന ഫെയ്ക്ക് പ്രൊഫൈലില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ ട്രോളിയത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ പ്രൈമറി കെയര്‍ ഡയറക്ടറായിരുന്നു ഇന്ത്യന്‍ വംശജനായ ഡോ.അരവിന്ദ് മദന്‍. എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ മടിയന്‍മാരും അത്യാഗ്രഹികളുമാണെന്നാണ് ഇയാള്‍ ജിപിമാരുടെ സോഷ്യല്‍ മീഡിയ ഫോറത്തില്‍ അജ്ഞാതം പ്രൊഫൈലില്‍ നിന്ന് ട്രോള്‍ ചെയ്തത്.
ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പേരില്‍ പള്‍സ് മാഗസിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ പോസ്റ്റുകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ പ്രൊഫൈലില്‍ നിന്ന് വന്ന പോസ്റ്റുകള്‍ ആര്‍ക്കെങ്കിലും ദോഷകരമായിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ഡോ.മദന്‍ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ടമായി. അതിനാലാണ് രാജി വെക്കാനുള്ള തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യുന്നതിലൂടെ നമുക്ക് ആറക്ക ശമ്പളമാണ് ലഭിക്കുന്നതെന്നായിരുന്നു ഒരു കമന്റില്‍ ഡോ.മദന്‍ പറഞ്ഞത്.
ജനറല്‍ പ്രാക്ടീസിലും ഇംഗ്ലണ്ടിലെ പ്രൈമറി കെയറിലും താന്‍ സ്വയം നിയോഗിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് മൂന്നു വര്‍ഷത്തേക്ക് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഡയറക്ടര്‍ ഓഫ് പ്രൈമറി കെയര്‍ സ്ഥാനത്തും ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തും എത്തിയതെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ ചുമതലകളുടെ കാലാവധി കഴിയും. എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കുകയാണെന്നും ഡോ.മദന്‍ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ആശുപത്രികളില്‍ പ്രത്യേക ഇന്‍ജെക്ഷന്‍ മുറികള്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ടോറി എംപിമാര്‍. എച്ച്‌ഐവി പകരുന്നത് കുറയ്ക്കാനും മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ് ഈ ആവശ്യം. തെരേസ മേയ്ക്കു മേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ടോറി അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്രഗ് കണ്‍സംപ്ഷന്‍ റൂമുകള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം എടുത്തു കളയണമെന്നാണ് ആവശ്യം. നാഷണല്‍ എയിഡ്‌സ് ട്രസ്റ്റ് തുടങ്ങിവെച്ച ക്യാംപെയിനിനു തുടര്‍ച്ചയായാണ് അഞ്ച് ക്രോസ് പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പുകളുടെ തലവന്‍മാരുള്‍പ്പെടുന്ന അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മയക്കുമരുന്നുകള്‍ക്ക് അടിമകളായവര്‍ക്ക് വൈദ്യസഹായത്തോടെ അവ കുത്തിവെക്കാന്‍ സൗകര്യമൊരുക്കിയിരുന്ന മുറികളായിരുന്നു ഡിസിആറുകള്‍. ഇവ അടിയന്തര പ്രാധാന്യത്തോടെ തുറക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. മയക്കുമരുന്നുകള്‍ കുത്തിവെക്കുന്നവര്‍ക്കിടയില്‍ വ്യാപകമായി എച്ച്‌ഐവി പകരുന്നുണ്ടെന്ന് നാഷണല്‍ എയിഡ്‌സ് ട്രസ്റ്റ് പറയുന്നു. അതിന് തടയിടാന്‍ നിരവധി പ്രതിബന്ധങ്ങളാണ് മുന്നിലുള്ളത്. ഡിസിആറുകള്‍ തുറക്കുന്നതിനെതിരെ സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഒരു പ്രധാന തടസമാണെന്നും എയിഡ്‌സ് ചാരിറ്റി വ്യക്തമാക്കുന്നു.
ഈ വിഷയം കഴിഞ്ഞ മാസം എസ്എന്‍പി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഡിസിആറുകള്‍ തുറക്കാന്‍ ഗവണ്‍മെന്റ് തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ചികിത്സയും മയക്കുമരുന്നില്‍ നിന്നുള്ള മോചനവുമാണ് മുന്‍ഗണനയെന്നുമാണ് പ്രധാനമന്ത്രി ഇതിന് മറുപടിയായി പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു തുറന്ന സമീപനമാണ് വേണ്ടതെന്ന് എംപിമാരുടെ സംഘം ഹോം സെക്രട്ടറി സാജിദ് ജാവീദിന് അയച്ച കത്തില്‍ പറഞ്ഞു. എച്ച്‌ഐവി പടരുന്നതിന് തടയിടാന്‍ അത് ആവശ്യമാണെന്നും കത്ത് വ്യക്തമാക്കുന്നു.
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ റോൾസ് റോയ്സ് അടക്കം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ എട്ട് അമൂല്യ കാറുകൾ ലേലത്തിനെത്തുന്നു. അടുത്ത മാസം ബോൺഹാംസ് കന്പനിയാണു ലേലം നടത്തുന്നത്. എല്ലാറ്റിനുംകൂടി 64 ലക്ഷം ഡോളർ വില പ്രതീക്ഷിക്കുന്നു.
റോൾസ് റോയ്സിന്റെ 1953 മോഡൽ ഫാന്റം നാല് ആണ് ഇതിൽ ഏറ്റവും വലിയ താരം. രാജ്ഞിയുടെ ഔദ്യോഗിക വാഹനമായിരുന്നു ഇത്. നാല്പതു വർഷമായി രാജകുടുംബം സൂക്ഷിക്കുന്ന ഇതിനു മാത്രം 26 ലക്ഷം ഡോളർ വില കിട്ടുമെന്നാണു കരുതുന്നത്.
ആകെ 18 ഫാന്റം നാല് മോഡൽ കാറുകളേ നിർമിക്കപ്പെട്ടിട്ടുള്ളൂ. രാജ്യത്തലവന്മാർക്കും മറ്റ് ഉന്നതാധികാരികൾക്കുംവേണ്ടി പ്രത്യേകം തയാറാക്കപ്പെട്ട ഈ കാറുകൾ ഓരോന്നും വ്യത്യസ്തമാണ്.
1960 മോഡൽ ഫാന്റം ഫൈവ് റോൾസ് റോയ്സ്, 1964 മോഡൽ ഫെറാരി 250 ജിടി ലസോ, ബുഗാട്ടി ടൈപ്പ് 30 കാറുകളും ലേലത്തിനു വയ്ക്കുന്നവയിൽ ഉൾപ്പെടുന്നു.
ടോം ജോസ് തടിയംപാട്
രണ്ടാം ലോക മഹായുദ്ധം നടന്നുകൊണ്ടിരുന്നപ്പോള്‍ ജര്‍മ്മന്‍ ഗ്യാസ് ചേംബറില്‍ ആയിരങ്ങള്‍ ശ്വാസം മുട്ടി മരിക്കുമ്പോള്‍ ജര്‍മ്മനിയിലെ ഒരു പള്ളിയില്‍ ഗ്രിഗോറിയന്‍ സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചിരുന്ന മനുഷ്യരുടെ ഇടയിലേക്ക് ഒരു ദൈവ ശാസ്ത്രഞ്ജന്‍ കയറി ചെന്നിട്ടു ചോദിച്ചു നിങ്ങള്‍ ആരെ പ്രീതിപ്പെടുതനാണ് ഈ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുന്നതെന്ന് കാലം ചെയ്ത ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് കലാകൗമുദിയില്‍ എഴുതിയ ലേഖനത്തില്‍ വായിച്ചതാണിത്. നമ്മളുടെ ചുറ്റുമുള്ള മനുഷ്യരുടെ വേദന കാണാന്‍ എന്തിനും മുന്‍പ് നമുക്ക് കഴിയണം എന്നാണ് ബിഷപ്പ് പറഞ്ഞുവെയ്ക്കുന്നത്.
ഈ ഓണ നാളില്‍ നമുക്ക് ചുറ്റുമുള്ളവരുടെ വേദന കണ്ടറിഞ്ഞു അവരെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ നടത്തുന്ന ഈ എളിയ ശ്രമത്തെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
ചാരിറ്റി കളക്ഷന്‍ ഇതുവരെ 1015 പൗണ്ട് കഴിഞ്ഞു ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിക്കുന്നു പണം നല്‍കിയ എല്ലാവര്‍ക്കും വിശദമായ സ്റ്റേറ്റ്‌മെന്റ് അയച്ചിട്ടുണ്ട് ഇനിയും ലഭിക്കാത്തവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
വാഹനാപകടത്തില്‍ തലയ്ക്കു പരിക്കുപറ്റി കിടപ്പിലായ ഇടുക്കി ചുരുളിയിലുള്ള ഡെനിഷ് മാത്യു കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയും, അതോടൊപ്പം രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്ന കൂലിപ്പണിക്കാരായ ചേര്‍ത്തല സ്വദേശി സാബു കുര്യന്റെ കുടുംബത്തെയും, ഒരു വീടില്ലാതെ കഷ്ടപ്പെടുന്ന മണിയാറന്‍കുടി സ്വദേശി ബിന്ദു പി.വിയെന്ന വിട്ടമ്മയെയും സഹായിക്കാന്‍ വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഓണം ചാരിറ്റിയുമായി നിങ്ങളുടെ മുന്‍പില്‍ കൈനീട്ടുന്നത്, നിങ്ങള്‍ സഹായിക്കുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. നിങ്ങളുടെ സഹായം കൊണ്ടാണ് 45 ലക്ഷത്തോളം രൂപയുടെ സഹായം നാട്ടിലെ ആളുകള്‍ക്ക് ഇതുവരെ നല്‍കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞത്.
രണ്ടു സെമിറ്റിക്ക് മതങ്ങളും, ഹിന്ദു മതവും ഉറപ്പിച്ചു പറയുന്ന ഒന്നാണ് സത്കര്‍മ്മമാണ് ദൈവ സന്നിധിയിലേക്കുള്ള പ്രവേശന ടിക്കറ്റിന്റെ ആധാരമെന്ന്. നിങ്ങള്‍ തരുന്ന ചില്ലി പൈസകള്‍ ഈ മുന്ന് കുടുംബത്തിനും ഒപ്പം നിങ്ങള്‍ക്കും നന്മകള്‍ പ്രദാനം ചെയ്യട്ടെ!.
മുകളില്‍ പറഞ്ഞിരിക്കുന്ന കുടുംബങ്ങളെ സഹായിക്കണം എന്ന അഭ്യര്‍ത്ഥിക്കുന്ന ലെറ്ററുകള്‍ ചുരുളി ചേര്‍ത്തല പള്ളികളില്‍ നിന്നും ലഭിച്ചിട്ടുണ്ട് അതും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
”ദാരിദ്രം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശ വിവേകമുള്ളു”
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി,
സാബു ഫിലിപ്പ് 07708181997
ടോം ജോസ് തടിയംപാട് 07859060320
സജി തോമസ് 07803276626.
ജൂലൈ 27ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നും കാണാതെ പോയ നഴ്സായ സാമന്ത ഈസ്റ്റ് വുഡിന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഈ ജീവനക്കാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനത്തിലെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ കൃത്യത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ അറസ്റ്റിലായിട്ടുമുണ്ട്. ഇവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയെന്ന് സ്റ്റാഫോര്‍ഡ്ഷെയര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
നൂറോളം ഓഫീസര്‍മാരും പോലീസ് നായകളും ചേര്‍ന്ന് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടത്തിയ സൂക്ഷ്മമായ തെരച്ചിലിനെ തുടര്‍ന്നാണ് സാമന്തയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ 32 കാരനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് മേല്‍ കൊലപാതകക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ 28ഉം 60 ഉം വയസുള്ള മറ്റ് രണ്ട് പേരെയും പ്രതികളെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ കണ്ടെത്തിയിരിക്കുന്ന മൃതദേഹം സാമന്തയുടേത് തന്നെയാണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഇതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോസ്റ്റ്മോര്‍ട്ടവും നടത്തുന്നതാണ്. ടിക്ക് ലെയ്നിന് സമീപം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ഗ്രാമപ്രദേശത്ത് പോലീസുകാര്‍ വലിയ വടികള്‍ ഉപയോഗിച്ച് കുറ്റിച്ചെടികള്‍ വകഞ്ഞ് മാറ്റിയായിരുന്നു തെരച്ചില്‍ നടത്തിയിരുന്നത്. ഇന്നലെ രാവിലെ ഇവിടെ വലിയ പോലീസ് സാന്നിധ്യം ഇതിന്റെ ഭാഗമായിട്ടുണ്ടായിരുന്നുവെന്നാണ് തദ്ദേശവാസികള്‍ വെളിപ്പെടുത്തുന്നത്. അവരെ കാണാതായ അന്ന് രാവിലെ തലേന്നത്തെ നൈറ്റ് ഷിഫ്റ്റിന് ശേഷം റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും രാവിലെ 7.45ന് പുറത്തേക്ക് വരുന്ന സാമന്തയുടെ ദൃശ്യങ്ങള്‍ അന്ന് സിസിടിവിയില്‍ പതിഞ്ഞിരുന്നു.അതായിരുന്നു അവര്‍ ജീവനോടെ കാണപ്പെട്ട അവസാന ദൃശ്യങ്ങളെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
സാമന്തയുടെ വോല്‍വോ എക്സ് സി 60 ഹോസ്പിറ്റലിന് നേരെ വരുന്നതിന്റെ ദൃശ്യങ്ങള്‍ അധികം വൈകുന്നതിന് മുമ്പ് ഒരു റോഡ് ക്യാമറയില്‍ പതിയുകയും ചെയ്തിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റോക്ക്ടണ്‍ ബ്രൂക്കിലെ വീട്ടില്‍ വച്ച് സാമന്തയെ കാണാതായ സമയത്ത് ഒരു കരച്ചില്‍ കേട്ടിരുന്നുവെന്നും ഒരു അയല്‍ക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് അന്നേ ദിവസം രാത്രി 7.20ന് സാമന്ത നൈറ്റ് ഷിഫ്റ്റിന് എത്താത്തിനെ തുടര്‍ന്ന് തന്നെ സഹപ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. ഇന്നലെ മൃതേദഹം കണ്ടെടുത്തതോടെ ഇത് കൊലപാതക അന്വേഷണമായി മാറിയിരിക്കുന്നുവെന്നാണ് പോലീസിലെ മേജര്‍ ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ഡിപ്പാര്‍ട്ട്മെന്റിലെ ഡിറ്റെക്ടീവ് സൂപ്രണ്ടായ സൈമണ്‍ ഡുഫി വെളിപ്പെടുത്തുന്നത്.
മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ നടന്നു വരുന്ന നവസുവിശേഷവത്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടറും ലോകപ്രശസ്‌ത വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന രണ്ടാമത് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഒക്ടോബർ 20 മൂന്നാം ശനിയാഴ്ച്ച ബിർമിങ്ഹാമിൽ ആരംഭിക്കും. ജീവദായകമായ വചനത്തിൻ്റെ മഴപ്പെയ്ത്തിനായുള്ള ആഗ്രഹത്തോടെ രൂപതയിലെ 8 റീജിയണുകളിലായി ഒരുക്കപ്പെടുന്ന കൺവെൻഷൻ നവംബർ നാലാം തീയതി ലണ്ടനിലാണ് സമാപിക്കുന്നത്.
പന്തക്കുസ്താദിനത്തിൽ പത്രോസ് ശ്ളീഹായുടെ പ്രസംഗം ശ്രവിച്ച ആയിരങ്ങൾ സത്യവിശ്വാസത്തിൽ വരികയും ക്രിസ്തുവിൻറെ ശരീരമായ സഭയോട് ചേർന്ന് ദൈവത്തിന് മഹത്വം നൽകുകയും ചെയ്തതപ്പോൾ അതിന്റെ അലയടികൾ യൂദാ മാത്രമല്ല സമരിയയിലും ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും പ്രതിധ്വനിച്ചതുപോലെ ഗ്രേറ്റ് ബ്രിട്ടണിലെ വിശ്വാസിസമൂഹം അവർക്കുനൽകപ്പെട്ടിട്ടുള്ള ഇടയന്റെ നേതൃത്വത്തിൽ സഭയോട് ചേർന്ന് വിശ്വാസത്തിൽ ദൃഢപ്പെടുവാനും അങ്ങനെ ഈ രാജ്യത്തിനും സമൂഹത്തിനും മുഴുവൻ മാറ്റങ്ങൾ വരുത്തി അവരെ കർത്താവിലേക്കടുപ്പിക്കുന്ന സുവിശേഷവത്കരണത്തിൻറെ വക്താക്കളാകാനും ഈ അഭിഷേകാഗ്നി കൺവെൻഷൻ ഉപകരിക്കട്ടെയെന്നു കൺവെൻഷനുമായി ബന്ധപ്പെട്ടു ശുശ്രുഷ ചെയ്യുന്ന എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടണിലേക്ക് തീക്ഷ്ണതയുള്ള ധാരാളം വൈദികശ്രേഷ്ഠരേയും, വചനപ്രഘോഷകരേയും, ആത്മീയശുശ്രുഷകരേയും അയച്ച് അവരിലൂടെ ഈ രാജ്യത്തിലും സമൂഹത്തിലും ധാരാളമായി കൃപചൊരിയുകയും അങ്ങനെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയെ ഈ നാടിനെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള ശക്തമായ ഉപകരണമാക്കി മാറ്റുകയും ചെയ്ത കർത്താവിൻറെ ആ വലിയ കരുണയ്ക്കു നന്ദി പറഞ്ഞുകൊണ്ട് കർത്താവിനെ മഹത്വപ്പെടുത്തുന്നതിനും ആരാധിക്കുന്നുന്നതിനും സഭാമക്കളെല്ലാം ഒന്നുചേരുന്ന അവസരങ്ങളായി മാറും സുവിശേഷപ്രേഘോഷണ വേദികൾ.
കൺവെൻഷനിലൂടെ ദൈവകൃപ ധാരാളമായി ചൊരിയപ്പെടുന്നതിനും ആത്മീയ മാനസീക നവീകരണങ്ങൾ സംഭവിക്കുന്നതിനും കൊവെൻട്രി റീജിയണിലെ വിവിധ കുർബാനകേന്ദ്രങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കൊവെൻട്രി റീജിയണിലെ വിവിധ കുടുംബകൂട്ടായ്‌മകളിൽ ജപമാലകൾ, കരുണകൊന്തകൾ, ദിവ്യബലികൾ, ഉപവാസപ്രാത്ഥനകൾ തുടങ്ങി വിവിധ മധ്യസ്ഥ പ്രാത്ഥനകളിലൂടെ വിശ്വാസികൾ കൺവെൻഷനായി ആത്മീയ ഒരുക്കം നടത്തിക്കൊണ്ടിരിക്കുന്നു. മധ്യസ്ഥപ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്ന ശുശ്രുഷകർ ആഴ്ചയിൽ മൂന്നു ദിവസം സ്കൈപ്പ് മുഖേനേ ഒന്നുചേർന്ന് കർത്താവിനെ മഹത്വപ്പെടുത്തുകയും കൺവെൻഷൻ വിജയത്തിനായി ഒറ്റസ്വരത്തിൽ കർത്താവിനോടപേക്ഷിക്കുകയും ചെയ്യുന്നു.
ഈവർഷം ബിർമിങ്ഹാമിൽ കൺവെൻഷന് വേദിയാകുന്നത് ബെഥേൽ കൺവെൻഷൻ സെൻററാണ്.
(BETHEL CONVENTION CENTRE, KELVIN WAY, WEST BROMWICH B70 7JW)
കൊവെൻട്രി റീജിയൺ കോഓർഡിനേറ്റർ റെവ ഡോ സബാസ്റ്റിയൻ നാമറ്റത്തിലച്ചനും ബിർമിങ്ഹാമിലെ കൺവെൻഷൻ ഒരുക്കങ്ങൾക് നേതൃത്വം നൽകുന്ന സീറോമലബാർ ചാപ്ലിൻ ഫാ ടെറിൻ മുള്ളക്കരയും കൺവെൻഷൻ കോഓർഡിനേറ്റർ ഡോ മനോയും സംഘാടക സമിതിയുടെ പേരിൽ എല്ലാവരുടെയും തീക്ഷ്ണതയോടെയുള്ള പ്രാർത്ഥനകളും, സഹായങ്ങളും അഭ്യർത്ഥിച്ചുകൊണ്ടു കൊവെൻട്രി റീജിയണിലെ എല്ലാ കുടുംബങ്ങളെയും കൺവെൻഷനിലേക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 5 മണിയോടെ അവസാനിക്കുന്നതാണ്.
ഫാ ടെറിൻ മുള്ളക്കര – 07985695056
ഡോ മനോ – 07886639908
ഓക്സ്ഫോര്‍ഡ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ജോര്‍ജ്ജ് ചാലങ്ങാടി (ലാലിച്ചന്‍) നാട്ടില്‍ വച്ച് നിര്യാതനായി. ഇന്നലെ വെളുപ്പിന് രണ്ട് മണിയോടെ (ഇന്ത്യന്‍ സമയം) ആയിരുന്നു മരണം. അസുഖ ബാധിതനായതിനാല്‍ ചികിത്സാവശ്യാര്‍ത്ഥം നാട്ടില്‍ ആയിരിക്കെയാണ് മരണം ഉണ്ടായത്. ആലപ്പുഴ മുഹമ്മ സ്വദേശിയാണ് ജോര്‍ജ്ജ്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ലാലിച്ചന്‍ നാട്ടിലേക്ക് പോയത്. മരണ സമയത്ത് ഭാര്യ സോണിയ ജോര്‍ജ്ജ് നാട്ടില്‍ ഉണ്ടായിരുന്നു. രണ്ട് മക്കളാണ് ലാലിച്ചന്‍ – സോണിയ ദമ്പതികള്‍ക്ക്. ഗോമസ് ജോര്‍ജ്ജ്, ജോ ജോര്‍ജ്ജ് എന്നിവരാണ് മക്കള്‍. മരണ വിവരമറിഞ്ഞ് ഇരുവരും ഇന്ന് നാട്ടിലേക്ക് തിരിച്ചു.
ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തിന്‍റെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന ലാലിച്ചന്‍റെ നിര്യാണത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.
കിൽഡെയർ∙ അയര്‍ലണ്ടിലെ കൗണ്ടി കിൽഡെയറിലെ കാര്‍മലൈറ്റ് ആശ്രമത്തിന്റെ ആശ്രമാധിപനായിരുന്ന റവ. ഫാ. മാനുവേൽ കരിപ്പോട്ട് തന്നെ മര്ദ്ദിച്ചവശനാക്കി, ബോധം കെടുത്തിയ ഐറിഷ് യുവാക്കളോട് നിരുപാധികം ക്ഷമിച്ചതിനെ വാനോളം പുകഴ്ത്തി ജഡ്ജി മൈക്കിള്‍ ഓഷെ. ഇന്ത്യയില്‍ നിന്നുള്ള ഈ വൈദികന്‍റെ നടപടി തികച്ചും പ്രശംസനീയവും മാതൃകാപരവുമാണെന്ന് അയര്‍ലൻഡിലെ കില്‍ഡയർ സര്‍ക്ക്യൂട്ട് കോർട്ട് ജഡ്ജി എടുത്തുപറഞ്ഞു.
നിന്‍റെ ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക, മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതിൽ നിന്നു തടയരുത് എന്ന ബൈബിൾ വാക്യം ജീവിതത്തിൽ പ്രാവര്‍ത്തികമാക്കികൊണ്ട് മലയാളികള്‍ക്കെല്ലാം അഭിമാനമായി മാറിയിരിക്കുകയാണ് റവ.ഫാ.മാനുവല്‍ കരിപ്പോട്ട്.
2017 ഏപ്രിലില്‍ 40 കുപ്പി ബിയറും കഞ്ചാവും ഉപയോഗിച്ച ശേഷം ഇടിച്ചും തൊഴിച്ചും അച്ചനെ ബോധം കെടുത്തിയ ജയിംസ് മിഗ്വേൽ (21) അലന്‍ ഗിറക്തി (20) എന്നിവരെ ഗാര്‍ഡ് അറസ്റ്റ് ചെയ്യുകയും കോടതി നടപടികള്‍ക്കു ശേഷം ജയിലില്‍ അയക്കുകയും ചെയ്തു. ഈ കേസ് തുടര്‍ വിചാരണയ്ക്കായി ഈയിടെ കോടതിയില്‍ വന്നപ്പോള്‍ താന്‍ ഈ രണ്ടു യുവാക്കളേോടും നിരുപാധികം ക്ഷമിച്ചതിനാല്‍ ഇവരെ വെറുതെ വിടണമെന്ന് ജഡ്ജിയോട് അച്ചൻ അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ച ജഡ്ജി മൈക്കിള്‍ ഓഷേ കേസ് റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തു.
ആക്രമണത്തിനു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അച്ചന് ആശുപത്രിയിലും വീട്ടിലുമായി മാസങ്ങളോളം കഴിയേണ്ടി വന്നിരുന്നു. കണ്ണിനു സാരമായ പരുക്ക്,ദേഹത്തിന് ചതവ്, ചുണ്ടിന് മുറിവ്, ശരീരം മുഴുവന്‍ നീര് ഈ അവസ്ഥയിലാണ് അച്ചന്‍ നാളുകള്‍ കഴിച്ചത്.
ആ സമയം മുഖം മുഴുവന്‍ നീരുവച്ച് കണ്ണ്തുറക്കാന്‍ മേലാത്ത അവസ്ഥയിലായിരുന്നു. അച്ചന്‍ തമാശരൂപേണേ പറഞ്ഞിരുന്നത് ‘‘എന്‍റെ മുഖം മാത്രമല്ലേ നിങ്ങള്‍ക്ക കാണാന്‍ പറ്റു, ശരീരം മുഴുവന്‍ ഇതുപോലെ നീരാണ്’’. വളരെ കുറച്ച് കാലങ്ങള്‍ കൊണ്ടു കില്‍ഡെയറിലെയും മറ്റു പല സ്ഥലങ്ങളിലേയും ജനങ്ങളുടെ സ്നേഹത്തിന് പാത്രമായി തീര്‍ന്ന റവ. ഫാ. മാനുവലിനെ കാണാനും പ്രാർഥിക്കാനും അയര്‍ലൻഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം ജനങ്ങള്‍ കിൽഡെയറിലേക്ക് വരാറുണ്ട്.
2016ല്‍ കേരളത്തില്‍ നിന്നെത്തിയ അദ്ദേഹം, 2018 ഓഗസ്റ്റ് അവസാനത്തോടെ അയര്‍ലൻഡിലെ തന്‍റെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരത്തെ, നെയ്യാറ്റിങ്കര ഡിയോസിന്റെ കാട്ടാക്കടയിലെ, മംഗലത്തുള്ള ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്‍ ഡയര്‍ക്ടറായിട്ടാണ് അദ്ദേഹം നാട്ടിലേക്ക് പോകുന്നത്. കഴിഞ്ഞ ജൂലൈ 15നു കില്‍ഡെയറിലെ ദേവാലയത്തില്‍ ഐറിഷ് ജനങ്ങള്‍ അച്ചനു യാത്രയയപ്പ് നൽകി. കിൽഡെയറിലെ ജനങ്ങളുടെ പിന്തുണ കേസിലെ ഒരുവലിയ ഘടകമായിരുന്നെന്ന് ജഡ്ജി ഓര്‍മ്മിപ്പിക്കുകയും വൈദികന്‍റെ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ നിലപാടാണ് ഈ കേസിന്‍റെ വഴിത്തിരിവായി മാറിയതെന്നും രണ്ടരവര്‍ഷം വീതമുള്ള ശിക്ഷ റദ്ദാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഡിറ്റക്റ്റീവ് ഗാര്‍ഡ ഷേമസ് ഡേയല്‍ പറഞ്ഞത് റവ. ഫാ.മാനുവേൽ കാരിപ്പോട്ടിനു കില്‍ഡയർ സര്‍ക്ക്യൂട്ട് കോടതിയില്‍ തന്‍റെതായ ഒരു ഹർജിയും സമര്‍പ്പിക്കുവാന്‍ താൽപര്യമില്ലെന്നും പ്രതികളോട് നിരുപാധികം ക്ഷമിച്ചെന്നും, കോടതി വിധിക്കു ശേഷം അപഹരിക്കപ്പെട്ട മൊബൈൽ തിരിച്ചു കിട്ടിയപ്പോൾ, ഫോൺ കവർന്നെടുത്തുവെന്ന് പറഞ്ഞ വ്യക്തിക്ക് (ജയിംസ് മഗ്വേലിന് ) തന്നെ അത് കൊടുക്കുന്നുവെന്നും. കോംപൻേസഷനായി ലഭിച്ച വലിയ തുകയും അദ്ദേഹം കൈപ്പറ്റിയില്ലെന്നും തനിക്ക് കിൽഡെയറിലെയും മറ്റു പ്രദേശങ്ങളിലേയും ജനങ്ങളില്‍ നിന്നു ലഭിച്ച സഹായത്തിനും സഹകരണത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഷേമസ് അറിയിച്ചു.
പ്രതികളുടെ വക്കീലിന്‍ പ്രകാരം ഇവരുടെ ബാല്യകാലം വളരെ കയ്പ്പ് നിറഞ്ഞതായിരുന്നെന്നും, പ്രതികളില്‍ ഒരാള്‍ക്ക് മൂന്നു കുട്ടികളുണ്ടെന്നും തങ്ങള്‍ ചെയ്ത തെറ്റില്‍ ലജ്ജിക്കുന്നതായും റവ. ഫാ.മാനുവേൽ കാരിപ്പോട്ടിനോട് ക്ഷമ ചോദിക്കുന്നതായും അറിയിച്ചു. അയര്‍ലൻഡിലെ ടിവി, റേഡിയോ, പത്രമാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.