UK

ആറു വര്‍ഷം യുകെയില്‍ താമസിച്ചിട്ടും ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ വിജയിക്കാന്‍ കഴിയാത്ത എന്‍എച്ച്എസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഇറ്റാലിയന്‍ ഡോക്ടറായ അലെസാന്‍ഡ്രോ ടെപ്പയ്ക്കാണ് അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. രോഗികളുമായി സംസാരിക്കാന്‍ ദ്വിഭാഷിയുടെ സേവനം ഇയാള്‍ക്ക് ആവശ്യമായേക്കുമായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. ഭാഷയറിയാത്തതിനാല്‍ രോഗികള്‍ക്കുണ്ടാകാനിടയുള്ള അപകട സാധ്യത കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍. 2012ല്‍ മാഞ്ചസ്റ്ററില്‍ എത്തിയ ഇയാള്‍ ഷെഫീല്‍ഡിലെ ഹാലംഷയര്‍ ഹോസ്പിറ്റലിലായിരുന്നു ജോലി ചെയ്തിരുന്നത്. ഡോര്‍സെറ്റിലെ റോയല്‍ ബോണ്‍മൗത്ത് ഹോസ്പിറ്റലിലും ഇയാള്‍ ജോലി ചെയ്തിരുന്നു.

ടെപ്പയുടെ ഇംഗ്ലീഷ് വളരെ മോശമായിരുന്നെന്നും രോഗികളുമായി സംസാരിക്കാന്‍ ഒരു ദ്വിഭാഷിയുടെ സേവനം പോലും ആവശ്യമായി വന്നിരുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചതനുസരിച്ച് ഐഇഎല്‍ടിഎസ് പരീക്ഷയില്‍ ഇയാള്‍ രണ്ടു തവണ പങ്കെടുത്തെങ്കിലും രണ്ടിലും പരാജയപ്പെട്ടു. ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം 2015ല്‍ ബ്രിട്ടനില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് 9 മാസത്തെ സസ്‌പെന്‍ഷന്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. മൂന്ന് തവണ ഭാഷ മെച്ചപ്പെടുത്താന്‍ അവസരം നല്‍കിയെങ്കിലും ഇംഗ്ലീഷിനു പകരം ഫ്രഞ്ചാണ് ഇയാള്‍ പഠിച്ചത്.

നാലാമത്തെ അവസരത്തിലും കഴിവു തെളിയിക്കാന്‍ കഴിയാതെ വന്നതോടെ മാഞ്ചസ്റ്ററിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രൈബ്യൂണല്‍ സര്‍വീസ് ഇയാളെ അനിശ്ചിത കാലത്തേക്ക് രോഗികളെ ചികിത്സിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. ടെസ്റ്റില്‍ പങ്കെടുക്കാന്‍ വീണ്ടും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഇയാള്‍ അയച്ച മെയില്‍ പോലും മുറിയിംഗ്ലീഷിലായിരുന്നുവെന്ന് വിവരമുണ്ട്. ലിസണിംഗ്, റൈറ്റിംഗ്, സ്പീക്കിംഗ് എന്നിവയില്‍ 7.5 സ്‌കോര്‍ വേണമെന്നാണ് നിബന്ധന. എന്നാല്‍ 2014ല്‍ ലിസണിംഗ് സ്പീക്കിംഗ് എന്നിവയില്‍ 5.5 ഉം റൈറ്റിംഗില്‍ 4.5 ഉം മാത്രമാണ് ലഭിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 6.0 സ്‌കോര്‍ നേടാനേ ഇയാള്‍ക്ക് കഴിഞ്ഞുള്ളു.

ദിനേശ് വെള്ളാപ്പിള്ളി

ജാതിയും, മതവുമില്ലാത്ത മനുഷ്യനെന്ന ജാതിയെ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ തുടങ്ങിയാല്‍ ലോകം എത്ര സമാധാനപൂര്‍ണ്ണമാകും എന്ന ശാന്തിമന്ത്രം വിളംബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ 164-ാമത് ജയന്തി ആഘോഷങ്ങള്‍ ബ്രിട്ടനില്‍ സമുചിതമായി ആഘോഷിക്കാനൊരുങ്ങി സേവനദൗത്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ സംഘടനയായ സേവനം യുകെ. വര്‍ണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെ എയില്‍സ്ബറിയില്‍ സെപ്റ്റംബര്‍ 16-ന് കൊണ്ടാടും.

ലോക മലയാളി സമൂഹത്തില്‍ ജാതി-മതരഹിത സമൂഹം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ച, മനുഷ്യരെല്ലാം ഒരു ജാതി എന്ന് വിളംബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെ പിന്തുടര്‍ന്നാണ് സേവനം യുകെയുടെ പ്രവര്‍ത്തനങ്ങള്‍. നിലവില്‍ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായി മാറിയ ‘സേവനം യുകെ’ എയില്‍സ്ബറിയില്‍ ബൃഹത്തായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാംസ്‌കാരിക, രാഷ്ട്രീയ, സാഹിത്യ രംഗത്തെ പ്രമുഖര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.

സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളില്‍ യുകെയിലെ മലയാളി സമൂഹം ഒന്നാകെ അണിചേരുന്നതാണ് സവിശേഷത. സേവനം യുകെ അംഗങ്ങളായ മലയാളി കുടുംബങ്ങള്‍ സജീവമായി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. വിശിഷ്ട വ്യക്തികളെ ആഘോഷങ്ങളിലേക്ക് സംഘാടകര്‍ ക്ഷണിച്ച് വരികയാണ്. ജയന്തി ആഘോഷങ്ങള്‍ സമ്പൂര്‍ണ്ണ വിജയത്തിലെത്തിക്കാന്‍ ഏവരുടെയും പിന്തുണ ആവശ്യമാണെന്ന് സേവനം യുകെ ചെയര്‍മാന്‍ ഡോ. ബിജു പെരിങ്ങത്തറ ചെല്‍ട്ടന്‍ഹാമില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു.

ചതയ ദിനാഘോഷം വിജയകരമാക്കുന്നതിനായി സജീവ അംഗങ്ങളെ ഉള്‍പ്പെടുത്തി മികച്ച സ്വാഗത സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. എയില്‍സ്ബറി കുടുംബ യൂണിറ്റിലെ ഷാജി മുണ്ടിത്തൊട്ടിയിലിനെ സ്വാഗത സംഘം കണ്‍വീനറായി തെരഞ്ഞെടുത്തു. ചതയദിനാഘോഷം വിജയകരമാക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി നടക്കുകയാണെന്നും സംഘാടകര്‍ വ്യക്തമാക്കി.

കർത്താവ് വിശുദ്ധ സ്ഥലത്തിനുവേണ്ടി ജനത്തെതിരഞ്ഞെടുക്കുകയല്ല, ജനത്തിനുവേണ്ടി സ്ഥലംതിരഞ്ഞെടുക്കുകയാണ് ചെയ്തത്. അതിനാൽ ജനത്തിൻറെകഷ്ടതകളിലും ഐശ്വര്യത്തിലും ആ സ്ഥലവുംപങ്കുചേർന്നു.

(2 മക്കബായർ 5: 19,20 )

ആദിമനൂറ്റാണ്ടിൽ ക്രിസ്തുവിൻ്റ  ുവിശേഷവുമായിജറുസലേമിൽ നിന്ന് അനേകായിരം മൈലുക താണ്ടികേരളമണ്ണിലെത്തി അവിടെ വചനത്തിൻറെ വിത്ത് വിതച്ച്രക്തസാക്ഷിയായി തോമാശ്ളീഹാ.  തോമാശ്ളീഹായിൽ നിന്ന് വിശ്വാസം സ്വീകരിച്ച ഒരുകൂട്ടം ദൈവമക്ൾ സെൻറ്ബെനെഡിക്ട് മിഷൻ ഇടവക എന്ന പേരിൽ ഒരു വിശ്വാസസമൂഹമായി ബിർമിങ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഹൃദയഭാഗത്ത്   രൂപമെടുത്തപ്പോൾ അവർക്കായി കർത്താവ് ണ്ടെത്തിയത് ജപമാ  രാഞ്ജിയുടെയും  വിശുദ്ധകൊച്ചുത്രേസ്യ പുണ്യവതിയുടെയും  പേരിലുള്ള മനോഹരമായ ഒരു ദേവാലയമാണ്(The Catholic Parish of Our Lady of the Rosary and St Therese of LisieuxSaltley).

ഏതാനും വർഷങ്ങൾക്കു മുൻപ് ഐറിഷ് പാരമ്പര്യമുള്ള ഒരുക്രൈസ്തവ സമൂഹത്തിൻറെ മധ്യത്തിൽ ദൈവജനത്താൽ നിറഞ്ഞ് ഈ ദേവാലയം സ്ഥിതിചെയ്തിരുന്നെങ്കിൽ ഇന്നീപ്രദേശത്ത് ക്രിസ്ത്യാനികൾ ന്യുനപക്ഷമായിക്കൊണ്ടിരിക്കുന്നുഅതുകൊണ്ടുതന്നെഈ ദേവാലയം ഏറ്റെടുക്കാനൊരുങ്ങുന്ന മലയാളി വിശ്വാസസമൂഹത്തെ ഇപ്പോഴത്തെ ഇടവക വികാരി റെവഫാ.ബെർണാർഡ് കെല്ലി വിളിക്കുന്നത് തോ ശ്ളീഹായുടെ മിഷനറിമാർ എന്നാണ്. ഈ മാറ്റത്തിൻറെ പിന്നിൽ കർത്താവിൻറെ വലിയ കരം ഈ വന്ദ്യവയോധികനായവൈദികൻ കാണുന്നു.

തിരുകുടുംബം പാർത്തിരുന്ന നസ്രത്തിൽ നിന്ന് കൊണ്ടുവന്ന ശിലകൊണ്ട് അടിസ്ഥാനമിട്ട് നിമ്മിച്ചിരിക്കുന്ന ഈ പുണ്യദേവാലയത്തിനെ അതിന്റെ പഴയ  പ്രൗഢിയിൽ തിരിച്ചെത്തിക്കാൻ, വിജനമായ ഈ വാലയം എപ്പോഴും  ദൈവസ്തുതികളുയരുന്നദൈവജനത്തിൻ്റെ അപേക്ഷകളാലും പ്രാർത്ഥനകളാലുംസ്തോത്രങ്ങളാലും മുഖരിതമായ വിശുദ്ധസഥലമാക്കി മാറ്റാൻ വിശ്വാസ സമൂഹത്തിന് സാധിക്കുമെന്ന് ഫാകെല്ലി വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ വർഷങ്ങളോളുംപരിപാലിച്ച ഈ ഇടവക ദേവാലയത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ ഉള്ളിൽ വേർപാടിൻറെ നൊമ്പരമുണ്ടെങ്കിലും അതിനേക്കാളുപരി ഫാ. കെല്ലിയിൽ നിറഞ്ഞിരിക്കുന്നത് വലിയ പ്രതീക്ഷകളും കർത്താവിൻറെ പദ്ധതിയിലുള്ള ആത്മവിശ്വാസവുമാണ്.

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ എല്ലാ മിഷൻ ഇടവകകൾക്കും സ്വന്തം ദേവാലയം എന്ന മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ രൂപത മുഴുവൻ ഒന്നുചേർന്ന് ശ്രമിക്കുമ്പോൾ, ആശ്രമങ്ങൾ കർത്താവാനുഗ്രഹിക്കുബോൾ അതിൻ്റെ ഭാഗമായി സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ ബർമിംഗ്ഹാം അതിരൂപതയിൽ നിന്ന് ദേവാലയം ലഭിക്കുമെന്ന് കരുതപ്പെടുന്നു

കർത്താവ് തങ്ങൾക്കായി തിരഞ്ഞെടുത്ത ദേവാലയത്തിൽ എത്രയും പെട്ടെന്ന് ശുശ്രൂഷകൾ ആരംഭിക്കാനുള്ള പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിലാണ് വികാരി ഫാ. ടെറിൻ മുള്ളക്കരയുടെ നേതൃത്വത്തിലുള്ള ബിർമിങ്ഹാമിലെ വിശ്വാസിസമൂഹം.

 

ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് ഈ വാരാന്ത്യത്തില്‍ തണ്ടര്‍‌സ്റ്റോം എത്തുന്നു. മഴയ്‌ക്കൊപ്പം രാത്രിയില്‍ താപനില കൂടുതല്‍ താഴുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3 മണി വരെ ഈസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും യെല്ലോ വാര്‍ണിംഗ് നല്‍കിയിരിക്കുകയായിരുന്നു. കനത്ത മഴയും ഇടിമിന്നലും പലയിടങ്ങളിലും ഉണ്ടായി. 20 മുതല്‍ 30 മില്ലീമീറ്റര്‍ വരെ മഴ പലയിടങ്ങളിലും ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ കാലാവസ്ഥ ഞായറാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.

മുന്നറിയിപ്പിനെത്തുടര്‍ന്ന് സ്റ്റാന്‍സ്റ്റെഡ് വിമാനത്തില്‍ നിന്നുള്ള 14 ഡിപ്പാര്‍ച്ചറുകളും 13 അറൈവലുകളും റയന്‍എയര്‍ റദ്ദാക്കി. മോശം കാലാവസ്ഥ മൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായി റയന്‍എയര്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. രാത്രി താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് സൗത്ത് ഈസ്റ്റില്‍ കുറച്ച് സൂര്യപ്രകാശം ലഭിച്ചേക്കും. ബുധനാഴ്ച യുകെയിലെ താപനില കാര്യമായി ഉയരാന്‍ സാധ്യതയില്ല. സൗത്ത് ഈസ്റ്റില്‍ 24 ഡിഗ്രിയായിരിക്കും പരമാവധി രേഖപ്പെടുത്താന്‍ ഇടയുള്ള താപനില.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സൗത്ത് ഈസ്റ്റില്‍ മഴയുണ്ടാകും. ശക്തമായ കാറ്റും ഇതോടൊപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച 30 ഡിഗ്രിയായിരുന്നു പരമാവധി ചൂട്. യൂറോപ്യന്‍ ഹീറ്റ് വേവാണ് ഈ ചൂട് കാലാവസ്ഥ കൊണ്ടുവന്നത്. സ്‌പെയിനിലും പോര്‍ച്ചുഗലിലും കടുത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. ഓട്ടമിലും ഏകദേശം വരണ്ട കാലാവസ്ഥ തന്നെയായിരുന്നു യുകെയില്‍ അനുഭവപ്പെട്ടത്.

ലണ്ടന്‍: സ്ത്രീകളിലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ കണ്ടെത്താന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് എളുപ്പം സാധിക്കുമെന്ന് പഠനം. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ച സ്ത്രീകളുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീ ശരീരത്തിലെ രോഗലക്ഷണങ്ങള്‍ കൃത്യതയോടെ മനസിലാക്കുന്നതില്‍ പരാജയപ്പെടുന്നതായി ബോധ്യപ്പെട്ടുവെന്ന് ഗവേഷണസംഘം വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയാതിരിക്കുന്നതോടെ പുരുഷ ഡോക്ടര്‍മാര്‍ക്ക് ചികിത്സയും നിര്‍ദേശിക്കാന്‍ കഴിയാതെ വരുന്നു.

പുരുഷ ഡോക്ടര്‍മാരുടെ അടുക്കല്‍ ഹൃദയരോഗത്തിന് ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് രോഗം മൂര്‍ച്ഛിക്കാനോ അപകടം സംഭവിക്കാനോ കൂടുതല്‍ സാധ്യതയുള്ളതായി പഠനം വ്യക്തമാക്കുന്നു. പുരുഷ ഡോക്ടര്‍മാര്‍ ചികിത്സിച്ച 13.3 ശതമാനം സ്ത്രീകളായ ഹൃദയ രോഗികളും മരണത്തിന് കീഴടങ്ങിയിട്ടുള്ളവരാണ്. എന്നാല്‍ വനിതാ ഡോക്ടര്‍മാരുടെ അടുക്കല്‍ ചികിത്സ തേടിയെത്തിയവരില്‍ 12 ശതമാനം പേര്‍ക്ക് മാത്രമെ മരണം സംഭവിച്ചിട്ടുള്ളുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കാഷ്വാലിറ്റിയില്‍ അഡ്മിറ്റ് ചെയപ്പെടുന്ന സ്ത്രീകളെ പരിശോധിക്കുന്ന മിക്ക ഡോക്ടര്‍മാരിലും അവരിലെ അപകട സാധ്യത വ്യക്തമാക്കുന്ന അടയാളങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതായി ഗവേഷകര്‍ പറയുന്നു.

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്ന പുരുഷനും സ്ത്രീക്കും വ്യത്യസ്ഥമായ വേദനയും ശരീര ചലനങ്ങളുമാണ് ഉണ്ടാകുന്നത്. ഇത് കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ രോഗിക്ക് മരണം വരെ സംഭവിച്ചേക്കാം. സ്ത്രീയുടെ ശരീരഘടനയെ കൃത്യമായി മനസിലാക്കാന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നുവെന്നതാണ് ഗവേഷണം ഫലം വ്യക്തമാക്കുന്നതെന്ന് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്ക ആസ്ഥാനമായിട്ടുള്ള ഒരു സ്ഥാപനം നടത്തിയ പഠനത്തിനായി ഏതാണ്ട് 582,000 മെഡിക്കല്‍ റെക്കോഡുകളാണ് പരിശോധിച്ചത്. 1991 മുതല്‍ 2010 വരെ ഫ്‌ളോറിഡയില്‍ സംഭവിച്ചിട്ടുള്ള ഹാര്‍ട്ട് അറ്റാക്ക് കേസുകളാണ് ഗവേഷണത്തിനായി തെരെഞ്ഞെടുത്തത്.

എനര്‍ജി കമ്പനികള്‍ നിരക്കു വര്‍ദ്ധന നടപ്പാക്കിയതിനു പിന്നാലെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി ഓഫ്‌ജെം നടപടി. വേരിയബിള്‍ താരിഫുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് കമ്പനികള്‍ക്ക് ഈടാക്കാനാകുന്ന തുകയുടെ പരിധിയില്‍ 47 പൗണ്ടിന്റെ വര്‍ദ്ധന വരുത്തി. എനര്‍ജി ഹോള്‍സെയില്‍ വിലയിലുണ്ടായ വര്‍ദ്ധനയാണ് ഈ നിരക്ക് ഉയര്‍ത്താന്‍ റെഗുലേറ്ററെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതോടെ സേഫ്ഗാര്‍ഡ് താരിഫ് തുക ഒക്ടോബറോടെ 1136 പൗണ്ടാകുമെന്ന് ഓഫ്‌ജെം പറഞ്ഞു. എണ്ണവിലയിലുണ്ടാകുന്ന വര്‍ദ്ധന മൂലമാണ് ഈ ക്യാപ് ഉയര്‍ത്തുന്നതെന്നും ഓരോ യൂണിറ്റ് എനര്‍ജിക്കും പരമാവധി വില നിശ്ചയിക്കാനാണ് ഇത് കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം.

ഏതു വിധത്തിലായാലും വില വര്‍ദ്ധിക്കുന്നത് നിര്‍ഭാഗ്യകരം തന്നെയാണ്. എന്നാല്‍ ഈ ക്യാപ് വര്‍ദ്ധിപ്പിക്കുന്നതോടെ ഗ്യാസ്, ഇലക്ട്രിസിറ്റി വിതരണത്തില്‍ യഥാര്‍ത്ഥ നിരക്ക് മാത്രമേ ഉപഭോക്താവിന് നല്‍കേണ്ടി വരികയുള്ളുവെന്ന് ഓഫ്‌ജെം ചീഫ് എക്‌സിക്യൂട്ടീവ് ഡെര്‍മോട്ട് നോളന്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ കുറഞ്ഞ നിരക്കിലുള്ള എനര്‍ജി ദാതാക്കളുണ്ടെന്നും ചെലവു കുറയ്ക്കാന്‍ അവയിലേക്ക് മാറാവുന്നതാണെന്നും ഓഫ്‌ജെം ചീഫ് പറഞ്ഞു. കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി നിര്‍ണ്ണയിക്കുന്ന മാനദണ്ഡമനുസരിച്ച് വര്‍ഷത്തില്‍ രണ്ടു തവണയാണ് ഓഫ്‌ജെം താരിഫില്‍ മാറ്റം വരുത്താറുള്ളത്.

സേഫ്ഗാര്‍ഡ് താരിഫ് ഓരോ യൂണിറ്റ് എനര്‍ജിക്കും മൂല്യപരിധി നിര്‍ണ്ണയിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത് മൊത്തം ബില്ലിനെയായിരിക്കില്ല ബാധിക്കുന്നത്. ഉപഭോഗത്തിനനുസരിച്ച് പ്രീപെയ്‌മെന്റ് ഉപഭോക്താക്കളുടെ നിരക്കിലും മാറ്റം വന്നുകൊണ്ടിരിക്കും. സമ്മറില്‍ എനര്‍ജി കമ്പനികള്‍ പല തവണ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഓഫ്‌ജെം നടപടി.

ന്യൂസ് ഡെസ്ക്

മാഞ്ചസ്റ്ററിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. സിറ്റി സെൻററിൽ പുകപടലങ്ങൾ നിറഞ്ഞു. എമർജൻസി സർവീസുകൾ രംഗത്ത് എത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. സിറ്റി സെന്ററിനടുത്തുള്ള ആർഡ്വിക്കിലെ ഇംപീരിയൽ നിറ്റ് വെയറിൽ ആണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകുന്നേരം എഴുമണിയോടെയാണ് സംഭവം. മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യുവിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്ത് ഉണ്ട്. മാഞ്ചസ്റ്ററിനു പുറമേ സ്റ്റോക്ക് പോർട്ട്, ട്രാഫോർഡ് എന്നിവിടങ്ങളിൽ നിന്നും യൂണിറ്റുകൾ എത്തിയിട്ടുണ്ട്. അഗ്നിബാധ ഉണ്ടായിരിക്കുന്നത് ഇൻഡസ്ട്രിയൽ ഏരിയയിൽ ആണ്. ഗോർട്ടണും അപ്പോളോ റൗണ്ട് എബൗട്ടിനും ഇടയിലുള്ള ഹൈഡ് റോഡ് പോലീസ് അടച്ചു. ആർക്കും പരിക്കുപറ്റിയതായി റിപ്പോർട്ട് ഇല്ല.

 

കളിക്കളത്തിലെ ഡ്രിങ്ക്സ് ബ്രേക്കിൽ വ്യത്യസ്ഥ പരിക്ഷണവുമായി ഭാരത് ആർമി.  ബർമിങ്ങാമിലെ റിച്ച് മോണ്ട് ക്രിക്കറ്റ് ക്ലബ് മൈതാനത്താണ് രസകരമായ സംഭവം നടന്നത്.

ഇംഗ്ലണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഔദ്യോഗിക സംഘമാണ് ഭാരത് ആർമി. ഇംഗ്ലണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്താറുള്ളത് ഇവരാണ്. ഭാരത് ആർമിയും ഇംഗ്ലണ്ടിന്റെ ബാർമി ആർമിയും തമ്മിൽ നടന്ന ക്ലബ്ബ് ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവം.

മത്സരത്തിന്റെ ഇടവേളയിൽ ‌ഭാരത് ആർമി ടീമിന് കുടിക്കാനുള്ള വെള്ളവുമായി മൈതാന മധ്യത്തിലെത്തിയത് ഒരു ഓട്ടോറിക്ഷയായിരുന്നു. ഇത് വരെ സാധരണ മത്സരങ്ങളിൽ പോലും കാണാൻ കഴിയാത്ത കാഴ്ച. മറ്റ് കളിക്കാർക്ക് വേണ്ടി കളിക്കാരിൽ ആരെങ്കിലും തന്നെ വെള്ളം കൊണ്ടുവരുന്നത് കണ്ടവർക്കിടയിലേക്കാണ് ഓട്ടോറിക്ഷ കയറി വന്നത്.

ഭാരത് ആർമി തന്നെയായിരുന്നു ഈ ആശയത്തിനു പിന്നിൽ. അവർ തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിൽ ഇത് പങ്കുവെച്ചത്. ഇതിനൊപ്പം ബി.സി.സി.ഐയോട് ഇക്കാര്യം ശ്രദ്ധിക്കാനും ഓർമ്മപ്പെടുത്തുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക് കൂടുതൽ ആവേശം നൽകാനുള്ള തയ്യറാടുപ്പിലാണ് ഭാരത് ആർമി.

 

ഉപഭോക്താക്കളെ ഏറ്റവും ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ് എങ്ങനെ ബ്രോഡ്ബാന്റ്, ടിവി, മൊബൈല്‍ കണക്ഷനുകള്‍ പിഴകൂടാതെ വിച്ഛേദിക്കാമെന്നത്. സാധാരണയായി ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാത്തവര്‍ പിഴ അടച്ച് തന്നെ പുതിയ കണക്ഷന്‍ എടുക്കാറുണ്ട്. ബി.ടി താരിഫ് നിരക്ക് വര്‍ദ്ധിപ്പിക്കുകയും വിര്‍ജിനില്‍ നിന്ന് 10 യുകെടിവി ചാനലുകള്‍ പിന്മാറുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ കണക്ഷനിലേക്ക് മാറാനുള്ള ശ്രമത്തിലാണ് പലരും. ഇരു കമ്പനികളുടെയും സര്‍വീസ് സംബന്ധിയായ മാറ്റങ്ങളും താരിഫും ഉപഭോക്താക്കളുടെ അനിഷ്ടം ക്ഷണിച്ചു വരുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കമ്പനികളുമായി ഉപഭോക്താവിന് കരാറുണ്ടെങ്കില്‍ പോലും പിഴ കൂടാതെ കണക്ഷന്‍ വിച്ഛേദിക്കാന്‍ സാധിക്കുന്നതാണ്. നിശ്ചിത സമയത്തേക്കുള്ള സര്‍വീസിനായിട്ടാണ് ഉപഭോക്താവ് കമ്പനിയുമായി കരാറിലെത്തുന്നത്.

കരാറുണ്ടാക്കിയ സമയത്തെ വ്യവസ്ഥകള്‍ പാലിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താവിന് കരാര്‍ കാലാവധിയില്‍ തന്നെ പിഴ കൂടാതെ കണക്ഷന്‍ വിച്ഛേദിക്കാം. ഇന്റര്‍നെറ്റ് സ്പീഡിലെ കുറവ്, ചാനലുകളുടെ എണ്ണത്തിലെ വ്യത്യാസങ്ങള്‍ തുടങ്ങിയവ കമ്പനി നടത്തുന്ന കരാര്‍ ലംഘനമാണ്. താരിഫിന്റെ കാര്യത്തിലും ഇത് ബാധകമാണ്. മിനിമം കോണ്‍ട്രാക്ട് കാലവധി കഴിഞ്ഞ ഉപഭോക്താവ് കണക്ഷന്‍ വിച്ഛേദിക്കുമ്പോള്‍ പിഴ ലഭിക്കുകയില്ല. പുതിയ കണക്ഷനിലേക്ക് മാറുന്നതിനുള്ള നോട്ടീസ് കാലാവധി ഉപഭോക്താവിന്റെ കരാറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സാധാരണഗതിയില്‍ നോട്ടീസ് കാലാവധി 30 ദിവസമാണ്.

ഒരു കമ്പനിയുമായുള്ള കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് മറ്റൊരു പ്രൊവൈഡറിലേക്ക് മാറിയാല്‍ പിഴ നല്‍കേണ്ടി വരും. എന്നാല്‍ ഉപഭോക്താവിന് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഇത് ബാധകമല്ല. താരിഫില്‍ വര്‍ദ്ധനവുണ്ടായാല്‍ ഉപഭോക്താവിന് പിഴ കൂടാതെ മറ്റു പ്രൊവൈഡറിലേക്ക് മാറാന്‍ സാധിക്കും. താരിഫ് വര്‍ദ്ധനവുണ്ടാകുന്നതിലെ അതൃപ്തി സര്‍വീസ് വിച്ഛേദിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കാം. ഈ സാഹചര്യങ്ങളില്‍ നോട്ടീസ് സമയം തീരുമാനിക്കുന്നത് കമ്പനിയായിരിക്കും. ഇന്റര്‍നെറ്റ് സ്പീഡ്, മോശം ക്വാളിറ്റി, ചാനലുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയവയും സര്‍വീസ് വിച്ഛേദിക്കാനുള്ള കാരണമായി അവതരിപ്പിക്കാം. വീട് മാറുന്ന സമയത്ത് പിഴ കൂടാതെ കണക്ഷന്‍ ഉപേക്ഷിക്കാനുള്ള അധികാരവും ഉപഭോക്താവിനുണ്ട്.

ടോം ജോസ് തടിയംപാട്

വളരെ കാലങ്ങളായി ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ സംസ്‌കരിച്ച ഹാം ഷെയറിലെ സെന്റ് മാര്‍ഗരറ്റ് പള്ളിയും ലണ്ടന്‍ സെന്റ് തോമസ് ആശുപത്രിയോട് ചേര്‍ന്നുള്ള അവരുടെ മ്യൂസിയവും കാണണമെന്ന്. കഴിഞ്ഞ ദിവസം ലണ്ടനില്‍ പോയപ്പോള്‍ ലണ്ടനില്‍ നിന്നും 75 മൈല്‍ അകലെ സൗത്താംപ്റ്റനടുത്തുള്ള ഹാം ഷെയറിലെ പള്ളിയും ശവകുടീരവും കാണുന്നതിനുവേണ്ടി യാത്രതിരിച്ചു. പോയ വഴിയും പ്രദേശവും വളരെ മനോഹരമായിരുന്നു. പക്ഷെ നൈറ്റിംഗേലിനെ സംസ്‌കരിച്ച ഈസ്റ്റ് വില്ലോയിലെ സെന്റ മാര്‍ഗരറ്റ് പള്ളി സ്ഥിതിചെയ്യുന്ന പ്രദേശവും അവരുടെ വീടിരുന്ന സ്ഥലവും തികച്ചും ഒരു കുഗ്രാമമാണ്. പള്ളിയുടെ അടുത്ത് ചെല്ലുമ്പോള്‍ ഒരു വാഹനം എതിര്‍ ദിശയില്‍ കൂടി വന്നാല്‍ സൈഡു കൊടുക്കാന്‍ പോലും ഇടയില്ലാത്ത റോഡുകളാണ്. തികച്ചും ഒരു കാര്‍ഷിക മേഖല. ജൂലൈ മാസം 22-ാം തിയതി രാവിലെ 9 മണിക്കാണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ഒന്‍പതേകാലിനു നടന്ന കുര്‍ബാനയില്‍ പങ്കെടുത്തു, ആംഗ്ലിക്കന്‍ പള്ളിയായതുകൊണ്ട് അവിടെ അന്ന് കുര്‍ബാന സ്വീകരണം ഉണ്ടായിരുന്നില്ല.

12-ാം നൂറ്റാണ്ടില്‍ പണിത പള്ളി ഇപ്പോഴും അതിന്റെ തനിമ നഷ്ടപ്പെടാതെ സൂക്ഷിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആകെ ഉണ്ടായിരുന്നത് 15 പേര്‍ മാത്രം. അവര്‍ ഞങ്ങളെ വളരെ സ്‌നേഹത്തോടെ സ്വീകരിച്ചു. പള്ളിയുടെ ചരിത്രവും പശ്ചാത്തലവും എല്ലാം വിശദീകരിച്ചുതന്നു. നൈറ്റിംഗേലിന്റെ ശവകുടീരവും കൊണ്ടുപോയി കാണിച്ചു. പള്ളിയുടെ ഒരു ജനാല ഫ്‌ളോറന്‍സ് നൈറ്റിംഗേലിനുവേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. അവിടെ അവരുടെ പഴയ ഫോട്ടോകളും അവര്‍ ഉപയോഗിച്ച കുരിശും ക്രിമിയന്‍ യുദ്ധത്തില്‍ ഉപയോഗിച്ച വെടിയുണ്ടകൊണ്ട് നിര്‍മിച്ച ഒരു കുരിശിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒറിജിനല്‍ കുരിശ് ആരോ മോഷ്ടിച്ചു കൊണ്ടുപോയി.

ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ആഗ്രഹം തന്റെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുക്കണം എന്നായിരുന്നു. എന്നാല്‍ ആധുനിക നേഴ്‌സിംഗിനു ജന്മം കൊടുത്ത ഈ മഹതിയെ മഹാരാജാക്കന്മാരും പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്‍മാരും പ്രധാനമന്ത്രിമാരും അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ സംസകരിക്കണമെന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ അവശ്യപ്പെട്ടു. എന്നാല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കുടുംബം അവര്‍ ഓടിക്കളിച്ചു വളര്‍ന്ന ഗ്രാമത്തിലെ പള്ളിയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പള്ളിയിലെ ശവകുടീരത്തില്‍ എഴുതി വച്ചിരിക്കുന്നത് F.N born 12 may 1820 died 1910 aug 13 എന്നുമാത്രമാണ്. അതിനു കാരണം നൈറ്റിംഗേല്‍ കൂടുതല്‍ അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലയെന്നാണ് പള്ളിയിലെ സീനിയര്‍ അംഗം ഞങ്ങളോട് പറഞ്ഞത്. പള്ളിയും പരിസരവും ശവകുടീരവും എല്ലാം കണ്ടു ഫോട്ടോയും എടുത്തു ഞങ്ങള്‍ അവിടെ നിന്നും പുറപ്പെട്ടപ്പോള്‍ നഴ്‌സിംഗ് എന്ന ജോലികൊണ്ട് ഇംഗ്ലണ്ട് എന്ന ഈ വലിയ രാജ്യത്തു വരാന്‍ അവസരം കിട്ടിയ ഞങ്ങള്‍ക്ക് സന്തോഷം തോന്നി. പിന്നീട് ഞങ്ങള്‍ അവിടെനിന്നും രണ്ടു മൈല്‍ അകലെ അവരുടെ വീടിരുന്ന സ്ഥലം കാണാന്‍ പോയി. അവിടെ ഇപ്പോള്‍ എംബ്ലി പാര്‍ക്ക് എന്ന ഹൈസ്‌കൂള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നത് എന്ന് പള്ളിയില്‍ കണ്ടവരോട് ചോദിച്ചപ്പോള്‍ രണ്ടു മൈല്‍ അകലെയാണ് അവര്‍ താമസിക്കുന്നത് എന്നു പറഞ്ഞു.

ഹാംഷയറില്‍ നിന്നും ഞങ്ങള്‍ പോയത് ലണ്ടനിലേക്കാണ്. ബ്രിട്ടീഷ് പാര്‍ലമെന്റിന് അഭിമുഖമായിരിക്കുന്ന സെന്റ് തോമസ് ഹോസ്പിറ്റലിനോട് ചേര്‍ന്നിരിക്കുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മ്യൂസിയം കാണുക എന്നതായിരുന്നു ഉദ്ദേശ്യം. മ്യൂസിയത്തില്‍ നൈറ്റിംഗേല്‍ ഉപയോഗിച്ച ബൈബിള്‍, എഴുതിയ കത്തുകള്‍, നഴ്‌സിംഗിനെപ്പറ്റി എഴുതിയ പുസ്തകങ്ങള്‍, അവര്‍ മേട്രന്‍ ആയിരുന്ന കാലത്ത് ഉപയോഗിച്ച മേശയും കസേരയും, ക്രിമിയയിലേക്കുള്ള യാത്രില്‍ ഉപയോഗിച്ച ബാഗ്, മരുന്നുകുപ്പികള്‍, അവര്‍ ധരിച്ചിരുന്ന ഡ്രസ്സ്, പഴയ ഫോട്ടോകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും സന്ദര്‍ശകര്‍ ഈ മ്യൂസിയത്തില്‍ എത്തുന്നുണ്ട്.

ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ ലോകം മുഴവന്‍ അറിയപ്പെടുന്ന തലത്തിലേക്ക് ഉയര്‍ത്തിയത് 1853ല്‍ റഷ്യ ടര്‍ക്കിക്കു നേരെ ആരംഭിച്ച യുദ്ധമായിരുന്നു. ഇതിനു കാരണം ഇസ്രായലിലെ ക്രിസ്തു ജനിച്ച പള്ളിയും മറ്റു ചില പ്രധാന ആരാധനലയങ്ങളിലും പ്രാര്‍ത്ഥന നടത്തിയിരുന്നത് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയായിരുന്നു. ആ കാലത്ത് വിശുദ്ധ സ്ഥലങ്ങള്‍ മുഴുവന്‍ നിയന്ത്രണം ടര്‍ക്കി സുല്‍ത്താന്റെ കീഴില്‍ ആയിരുന്നു. ഫ്രാന്‍സിലെ നെപ്പോളിയന്റെ സമ്മര്‍ദ്ദത്തിനൂ വഴങ്ങി ഈ അധികാരം സുല്‍ത്താന്‍ കത്തോലിക്കാ സഭയ്ക്ക് കൈമാറാന്‍ തയ്യാറായി. ഇതില്‍ പ്രതിഷേധിച്ച് റഷ്യ ടര്‍ക്കിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഫ്രാന്‍സും, ടര്‍ക്കിയ്ക്കൊപ്പം അണിനിരന്നു. പിന്നീട്ട് ബ്രിട്ടനും ടര്‍ക്കിയ്ക്കൊപ്പം ചേര്‍ന്നൂ. യൂറോപ്പിലേയ്ക്കുള്ള റഷ്യയുടെ കടന്നുകയറ്റത്തെ ചെറുക്കുക എന്നതായിരുന്നു പൊതുവില്‍ കത്തോലിക്കാ വിരുദ്ധ മനോഭാവമുള്ള ബ്രിട്ടന്റെ ലക്ഷ്യം.

ടര്‍ക്കിയിലെ ക്രിമിയന്‍ പ്രദേശം (ഇന്നത്തെ ഈസ്റ്റാംബുള്‍) കേന്ദ്രീകരിച്ചായിരുന്നു യുദ്ധം. അവിടുത്തെ പട്ടാള ക്യാംപില്‍ വേണ്ടത്ര പരിചരണവും ചികിത്സയും കിട്ടാതെ പട്ടാളക്കാര്‍ മരിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ടൈംസ് പത്രം വാര്‍ത്ത പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് അനുകൂലമായി വലിയ ജനവികാരം രൂപപ്പെടുകയും അന്നത്തെ യുദ്ധ മന്ത്രി സിഡ്‌നി ഹെര്‍ബെര്‍ട്ട് ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഡസന്‍ നേഴ്‌സുമാരുടെ സംഘത്തെ നയിച്ച് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ക്രിമിയയില്‍ എത്തുകയായിരുന്നു.

അവിടെ കണ്ട കാഴ്ച വേദനാജനകാമായിരുന്നു. വേണ്ടത്ര മരുന്നോ, ഭക്ഷണമോ ശുചിത്വമോ ഇല്ലാത്ത അവസ്ഥയില്‍ മലേറിയ, കോളറ മുതലായ മാരക രോഗങ്ങള്‍ പിടിപെട്ട് മരിക്കുന്ന പട്ടാളക്കാരെയാണ് അവര്‍ കണ്ടത്. ഇന്‍ഫെക്ഷന്‍ കൊണ്ടാണ് കൂടതല്‍ പട്ടാളക്കാര്‍ മരിക്കുന്നത് എന്ന് കണ്ടെത്തി ക്യാമ്പ് മുഴുവന്‍ മലിനമുക്തമാക്കി. ബെഡ്ഷീറ്റുകള്‍ മുഴുവന്‍ മാറ്റി, മുറിവുകള്‍ ശുദ്ധീകരിച്ച് മരുന്നുകള്‍ വച്ചുകെട്ടി അതിലൂടെ മരണനിരക്കു കുറക്കാനും സാംക്രമിക രോഗങ്ങള്‍ തടയാനും കഴിഞ്ഞു.

രാത്രി കാലങ്ങളില്‍ പരിക്കുപറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന പട്ടാളക്കാരുടെ ഇടയിലൂടെ വിളക്കുമായി ചെന്ന് അവരെ പരിശോധിച്ചിരുന്നതു കൊണ്ട് മരണത്തിന്റെ വക്കോളമെത്തിയ ഒട്ടേറെപ്പേരെ രക്ഷിക്കുവാന്‍ നൈറ്റിംഗേലിന് കഴിഞ്ഞു. അതുകൊണ്ടാണ് അവരെ ‘ലേഡി വിത്ത് എ ലാംപ്’ (വിളക്കേന്തിയ വനിത) എന്നറിയപ്പെടാന്‍ കാരണമായത്. നൈറ്റിംഗേല്‍ നഴ്സിംങ്ങിനെ പറ്റി എഴുതിയ ഗ്രന്ഥങ്ങളായ ‘നോട്സ് ഓണ്‍ നഴ്സിംഗ്,” നോട്സ് ഓണ്‍ ഹോസ്പിറ്റല്‍ ”എന്നിവ ഇന്നൂം നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനപ്രദമാണ്.

1856ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഫ്‌ളോറന്‍സ് നൈറ്റിംഗേലിനു രാജോതിതമായ സ്വീകരണമാണ് ലഭിച്ചത്. തന്റെ അനൂഭവങ്ങളും നിര്‍ദ്ദേശങ്ങളും വിക്ടോറിയ രാഞ്ജിയും ആല്‍ബര്‍ട്ട് രാജകുമാരനുമായി പങ്കുവെച്ചതിന്റെ ഫലമായി അവര്‍ നല്‍കിയ വലിയ പാരിതോഷികം കൊണ്ട് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയോട് ചേര്‍ന്ന് 1860ല്‍ നൈറ്റിംഗേല്‍ സ്ഥാപിച്ച ‘സ്‌കൂള്‍ ആന്റ് ഹോം ഫോര്‍ നഴ്സസ്’ എന്ന സ്ഥാപനം ലോകത്തിലെ ആദ്യത്തെ നഴ്സിംഗ് സ്‌കൂളായി അംഗീകരിക്കപ്പെട്ടു. അങ്ങനെ നൈറ്റിംഗേല്‍ തുടക്കമിട്ട നേഴ്സിംഗ് ഇന്ന് ലോകത്തിലെ ഒരു പ്രധാനപ്പെട്ട തൊഴില്‍ മേഖലയായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു. കൂടാതെ ബ്രിട്ടീഷ് ആര്‍മിക്കുവേണ്ടി ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറായി. ആ കാലത്ത് ഏറ്റവും അറിയപ്പെട്ട നേഴ്‌സുമാര്‍ മുഴുവന്‍ പഠിച്ചിറങ്ങിയത് ഈ സ്ഥാപനത്തില്‍ നിന്നായിരുന്നു അതില്‍ ലോകം അറിയപ്പെട്ട മറ്റൊരു നേഴ്‌സ് ആയിരുന്നു ഈഡിത്ത് കാവല്‍.

തന്റെ ജീവിതം നേഴ്സിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാറ്റിവച്ച ആ മഹതിയുടെ നേഴ്സിംഗ് സ്‌കൂളില്‍ നിന്നൂം പഠിച്ചിറങ്ങിയ അമേരിക്കയിലെ ആദ്യത്തെ പരിശീലനം ലഭിച്ച നേഴ്സ് എന്നറിയപ്പെടുന്ന ലിന്‍ഡാ റിച്ചാര്‍ഡ്സിന്റെ നേതൃത്വം അമേരിക്കയില്‍ മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നേഴ്സിംഗ് മേഖലയുടെ വളര്‍ച്ചയ്ക്ക് കാരാണമായി. 1883ല്‍ നൈറ്റിംഗേലിന് റോയല്‍ റെഡ്‌ക്രോസ് അവാര്‍ഡ് 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിക് അവാര്‍ഡ് എന്നിവ ലഭിച്ചു. ഇംഗ്ലണ്ടില്‍ ആദ്യമായി ഈ അവാര്‍ഡ് ലഭിച്ച വനിത നൈറ്റിംഗേലായിരുന്നു. ഭാരതത്തിലെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തെപറ്റി നൈറ്റിംഗേല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ പട്ടാളക്കാരുടെ മരണ നിരക്ക് വളരെയേറെ കുറഞ്ഞതായി 1873ല്‍ കണ്ടെത്തിയിരുന്നു.

ദൈവത്താല്‍ വിളിക്കപ്പെട്ടാണ് നൈറ്റിംഗേല്‍ ഈ ജോലിയില്‍ എത്തിയതെന്നാണ് വിശ്വസിക്കേണ്ടത്. ഒട്ടേറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള നൈറ്റിംഗേല്‍ ജര്‍മ്മനിയില്‍ വച്ച് ലൂഥര്‍ സഭയുടെ ഭാഗമായ ഒരു സമൂഹത്തില്‍ സംബന്ധിക്കാന്‍ ഇടവന്നു. അവിടെ, ആ സമൂഹത്തിലെ അംഗങ്ങള്‍ രോഗികളെ പരിചരിക്കുന്നതു കണ്ട് നൈറ്റിംഗേല്‍ തന്റെ ജീവിതത്തിന് വ്യക്തമായ ഒരു ലക്ഷ്യം കണ്ടെത്തുകയായിരുന്നു. അതിലൂടെയാണ് അവര്‍ നേഴ്സിങ്ങ് തന്റെ പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

നേഴ്സിംഗ് മേഖലയുടെ അടിവേരുകള്‍ അന്വേഷിച്ചു ചെന്നാല്‍ ചെന്നെത്തുന്നത് കന്യാസ്ത്രീകളിലായിരിക്കൂം. മനുഷ്യ സ്നേഹമാണ് ദൈവത്തിന്റെ അമൂര്‍ത്തഭാവം എന്നുള്ളതുകൊണ്ട് ആദ്യകാലത്ത് ഈ ജോലി ചെയ്തിരുന്നത് കന്യാസ്ത്രീകളായിരുന്നു.

കന്യാസ്ത്രീകളും സമൂഹത്തിലെ താഴേക്കിടയിലേയ്ക്കുള്ള വനിതകളും മാത്രമായിരുന്നൂ.ഈ ജോലി ചെയ്തിരുന്നത്. അതുകൊണ്ടാണ് ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും നേഴ്സിങ്ങ് സുപ്രണ്ടിനെ ഇന്നൂം സിസ്റ്റര്‍ എന്നാണ് വിളിക്കുന്നത്. ഉന്നത സമൂഹത്തിലെ അംഗമായിരുന്ന നൈറ്റിംഗേലിന്റെ കുടുംബം അവരുടെ നേഴ്സിംഗ് പ്രവേശനത്തെ അത്ര സന്തോഷത്തോടെയല്ല സ്വീകരിച്ചത്. എതിര്‍പ്പുകളുണ്ടായിട്ടും ദൈവം വിളിച്ച വഴിയെ തന്നെ മുന്നോട്ടുപോകാന്‍ നൈറ്റിംഗേല്‍ തീരുമാനിക്കുകയായിരുന്നു. ലണ്ടനിലെ സെന്റ് ബാര്‍തൊലോമ്യു ഹോസ്പിറ്റലില്‍ നിന്നായിരുന്നു അവര്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. പഠിച്ചുകൊണ്ടിരുന്നപ്പോഴും പിന്നീട് ജോലിയില്‍ പ്രവേശിച്ചപ്പോഴും പിതാവ് എല്ലാ വര്‍ഷവും 500 പൗണ്ട് വീതം അയച്ചു കൊടുക്കുമായിരുന്നു. ആ പണം കൊണ്ട് വാങ്ങിയ കസേരയും മേശയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1820 മെയ് 12ന് ഇറ്റലിയിലെ ഫ്ളോറന്‍സ് എന്ന പട്ടണത്തിന്റെ ഭാഗമായിരുന്ന വില്ല കൊളമ്പിയായിലാണ് ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ജനിച്ചത്. മാതാപിതാക്കള്‍ ഇംഗ്ലീഷുകാരായ വില്ല്യം എഡ്വേര്‍ഡ് ഷേവും മേരിയും ആയിരുന്നു. ജനിക്കുന്ന പട്ടണത്തിന്റെ പേര് കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കുന്ന കീഴ്വഴക്കം അക്കാലത്തുണ്ടായിരുന്നതുകൊണ്ടാണ് ഇവര്‍ ഫോളോറന്‍സ് നൈറ്റിംഗേല്‍ എന്നറിയപ്പെട്ടത്.

നീണ്ട 90 വര്‍ഷം ജീവിച്ച് മരണം വരെ ക്രിസ്തു പഠിപ്പിച്ച മനുഷ്യ സ്‌നേഹത്തിന്റെ അടിത്തറയില്‍ തന്റെ തന്റെ ജീവിതം വേദനിക്കുന്നവര്‍ക്കുവേണ്ടി നീക്കിവെച്ചു ആ മഹതി. വിവാഹവും കുടുംബ ജീവിതവും ഉപേക്ഷിക്കുകയായിരുന്നു അവര്‍. എന്നാല്‍, അവര്‍ തുടങ്ങി വച്ച നേഴ്സിംഗ് എന്ന കുടുംബം ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചു. 1910 ഓഗസ്റ്റ് 13ന് ആ മഹതിയുടെ ഭൗതിക സാന്നിദ്ധ്യം ഈ ലോകത്തിന് നഷ്ടമായി. ഇംഗ്ലണ്ടിലെ ഹാംഷയറിലുള്ള സെന്റ് മാര്‍ഗരറ്റ് പള്ളിയില്‍ അവര്‍ അന്ത്യ വിശ്രമം കൊള്ളുന്നു.

 

RECENT POSTS
Copyright © . All rights reserved