UK

സിനോ ചാക്കോ

കാര്‍ഡിഫ്: ആറാമത് യുറോപ്യന്‍ ക്‌നാനായ സംഗമം ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി സമാപിച്ചു. ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കുറിയാക്കോസ് മോര്‍ സേവറിയോസ് വലിയ മെത്രാപ്പോലീത്ത ക്ലീമ്മീസ് നഗറില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് വര്‍ണശമ്പളമായ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ജേക്കബ് അധ്യക്ഷനായ ചടങ്ങിന് ഫാ. സജി ഏബ്രഹാം സ്വാഗതം ആശംസിച്ചു. ഫാ. ജോമോന്‍ പൂത്തൂസ്, തോമസ് ജോസഫ്, ഏബ്രഹാം ചെറിയാന്‍, ജിജി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. മനോജ് ഏബ്രഹാം നന്ദി പറഞ്ഞു.

റാലിയില്‍ യുകെയിലെ എല്ലാ പള്ളികളില്‍ നിന്നും ജര്‍മ്മനി, അയര്‍ലണ്ട്, ഇറ്റലി എന്നീ ഇടവകകളും പങ്കെടുത്തു. വിവിധ പള്ളികളുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ 2 മണിക്ക് ആരംഭിച്ചു. വൈകീട്ട് 8 മണിയോടെ ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ആശീര്‍വാദവും നടന്നു.

1500ലധികം സമുദായ അംഗങ്ങള്‍ സംഗമത്തില്‍ സംബന്ധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. കാര്‍ഡിഫ് സെന്റ് ജോണ്‍സ് ഇടവക നേതൃത്വം നല്‍കിയ സംഗമത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഇടവക ഫാ. സജി ഏബ്രഹാം നന്ദി അറിയിച്ചു.

സാധാരണ നിലവാരത്തിലുള്ള ജീവിതം നയിക്കുന്നതിന് കുടുംബങ്ങള്‍ക്ക് ആവശ്യമായി വരുന്നത് പ്രതിവര്‍ഷം 40,000 പൗണ്ടിന്റെ വരുമാനം. ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ചൈല്‍ഡ് കെയര്‍ ചെലവുകളും ട്രാന്‍സ്‌പോര്‍ട്ട്, എനര്‍ജി ചെലവുകളും വര്‍ദ്ധിക്കുന്നതിനിടയിലാണ് ഈ വിലയിരുത്തല്‍ പുറത്തു വന്നിരിക്കുന്നത്. രണ്ടു കുട്ടികളുള്ള, ജോലിക്കാരായ ദമ്പതികള്‍ക്ക് മാന്യമായി ജീവിക്കണമെങ്കില്‍ 20,000 പൗണ്ട് വരുമാനമുണ്ടാകണം. 2008ല്‍ ഇത് 13,900 പൗണ്ട് മാത്രമായിരുന്നു. ഒറ്റക്ക് ജീവിക്കുന്ന വര്‍ക്ക് 18,400 പൗണ്ടാണ് ചെലവാകുക. 13,400ല്‍ നിന്നാണ് പത്ത് വര്‍ഷത്തിനിടക്ക് ഈ നിരക്ക് ഉയര്‍ന്നത്.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കൂടുതല്‍ ചെലവേറിയതായി മാറിയിട്ടുണ്ട്. കുടുംബ ബജറ്റുകളുടെ അഞ്ചിലൊന്ന് ബസ് യാത്രകള്‍ക്ക് മാത്രം ചെലവാകുന്നുണ്ട്. 2008നെ അപേക്ഷിച്ച് 2018ല്‍ ബസ് യാത്രാച്ചെലവ് 65 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഒരാള്‍ക്ക് ഒരാഴ്ച ബസ് യാത്രക്കായി ചെലവാക്കേണ്ടി വരുന്ന തുക 17 പൗണ്ടില്‍ നിന്ന് 37 പൗണ്ടായി ഉയര്‍ന്നു. ഭക്ഷ്യവിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ ഒരാഴ്ചയിലെ ഭക്ഷണത്തിന് ചെലവാകുന്ന തുക 29 പൗണ്ടില്‍ നിന്ന് 44 പൗണ്ടായാണ് 10 വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത്. 50 ശതമാനത്തിലേറെയാണ് വര്‍ദ്ധനവിന്റെ നിരക്ക്.

എനര്‍ജി ബില്ലുകള്‍ പത്ത് വര്‍ഷത്തേതിനേക്കാള്‍ 40 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ചൈല്‍ഡ് കെയര്‍ ചെലവുകള്‍ വര്‍ദ്ധിച്ചു. രണ്ട് വയസുകാര്‍ക്ക് വേണ്ടിയുള്ള നഴ്‌സറികളുടെ നിരക്കുകളിലും 50 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ആഴ്ചയില്‍ 229 പൗണ്ടാണ് ഇതിനായി ചെലവാകുന്നത്. ജോലി ചെയ്യുന്നവരുടെയും പെന്‍ഷന്‍ കാരുടെയും ജീവിതച്ചെലവുകളിലെ അന്തരം ഇല്ലാതായിട്ടുണ്ടെന്നും സര്‍വേ പറയുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി പെന്‍ഷനര്‍മാരും കൂടുതല്‍ തുക ചെലവാക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് ഹോസ്പിറ്റലിലെ എട്ട് നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട്  ഹെൽത്ത് കെയർ പ്രഫഷണൽ അറസ്റ്റിലായി. ഇവരെ കൊലപ്പെടുത്തിയതാണ് എന്ന സംശയമുയർന്നതിനാലാണ് അറസ്റ്റ്. മറ്റ് ആറു കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതായും കരുതപ്പെടുന്നു. സാധാരണയിലും ഉയർന്ന നിരക്കിലുള്ള ശിശു മരണ നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിവരം പുറത്തു കൊണ്ടുവന്നത്.

ചെസ്റ്ററിലെ കൗന്റെസ് ഹോസ്പിറ്റലിലാണ് നവജാതശിശുക്കളെ വനിതാ കെയർ വർക്കർ അപായപ്പെടുത്തിയത്. ജൂൺ 2015 നും ജൂൺ 2016നും ഇടയിലാണ് സംഭവം നടന്നത്. ഇതു കൂടാതെ 15 ഓളം ശിശുക്കൾക്ക് ഉണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നു രാവിലെയാണ് ചെസ്റ്റർ പോലീസ് കെയർ വർക്കറെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായിരിക്കുന്നത് ഡോക്ടറോ, നഴ്സോ, മറ്റു കെയർ വർക്കറോ ആണോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ സ്ത്രീ പോലീസ് കസ്റ്റഡിയിലാണ്.

ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിന് അടുത്തുള്ള ഒരു പ്രോപ്പർട്ടി പോലീസ് സീൽ ചെയ്തിട്ടുണ്ട്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ അന്വേഷണത്തിന്റെ വിവരങ്ങൾ അറിയിക്കുന്നുണ്ട്. വളരെ സങ്കീർണ്ണമായ അന്വേഷണമായ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മെയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

സിഗററ്റ് പേപ്പറിന്റെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ ഇന്ത്യക്കാരനായ ഷോപ്പ് ജീവനക്കാരനെ ഇടിച്ചു കൊന്നു. കൊലപാതകത്തിന് ശേഷം പ്രതി ചിരിച്ച് കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. 16 വയസ്സുള്ള പ്രതിയാണ് കൊലപാതകം ഒരു തമാശയായി ആസ്വദിച്ചത്. 18 വയസ്സില്‍ താഴെ പ്രായമുള്ളതിനാലാണ് പ്രതിക്കും കൂട്ടുകാര്‍ക്കും റിസ്ല പാക്കറ്റ് വില്‍ക്കാന്‍ വിജയ് കുമാര്‍ പട്ടേല്‍ വിസമ്മതിച്ചത്.

എന്നാല്‍ ഇതില്‍ രോഷാകുലരായ പ്രതികള്‍ കടയുടെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് 49-കാരനായ വിജയ് കുമാറിനെ മുഖത്ത് പ്രതി ഇടിച്ചത്. അക്രമം പ്രതീക്ഷിക്കാതിരുന്ന ഇദ്ദേഹം കൈകള്‍ പോക്കറ്റില്‍ ഇട്ട് നില്‍ക്കവെയായിരുന്നു അക്രമം. ഇടിയേറ്റ് പിന്നിലേക്ക് മറിഞ്ഞുവീണ വിജയുടെ തല നടപ്പാതയില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

നോര്‍ത്ത് ലണ്ടന്‍ മില്‍ ഹില്ലില്‍ ബോധംകെട്ടുകിടന്ന വിജയ് കുമാറിനെ വഴിയരികില്‍ ഉപേക്ഷിച്ച് 16-കാരനും, രണ്ട് സുഹൃത്തുക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ചിരിച്ച്, തമാശ പറഞ്ഞ് നടന്ന കാര്യങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയാണ് പോയതെന്ന് പ്രോസിക്യൂട്ടര്‍ ലൂയിസ് മാബ്ലി വ്യക്തമാക്കി. തലച്ചോറിന് ഗുരുതരമായ പരുക്കേറ്റ പട്ടേല്‍ അടുത്ത ദിവസം ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.

ഈ വര്‍ഷം ജനുവരി 6-ന് നടന്ന ക്രൂരമായ കൊലപാതകം സിസിടിവിയില്‍ പതിഞ്ഞിരുന്നു. മുഖത്തും, താടിയെല്ലിനുമാണ് ഇടിയില്‍ ഇദ്ദേഹത്തിന് പരുക്കേറ്റത്. റിസ്ല പേപ്പറുകള്‍ വാങ്ങാനെത്തിയ പ്രതികളുടെ ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ ഇവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സിഗററ്റ് പേപ്പര്‍ നല്‍കാന്‍ കഴിയില്ലെന്ന് കടയുടമ വ്യക്തമാക്കി. പുകയില ഉത്പന്നങ്ങള്‍ വാങ്ങാന്‍ കുറഞ്ഞത് പതിനെട്ട് വയസ്സാവണം എന്ന നിയമം ഉള്ളതിനാലാണ് കടയുടമ സിഗരറ്റ് പേപ്പര്‍ നല്‍കാതിരുന്നത്. ഇതോടെ പ്രതി അസഭ്യം പറഞ്ഞ് ഷോപ്പിന്റെ ചില്ലില്‍ ഇടിച്ചു. കുട്ടികളെ പറഞ്ഞുവിടാനാണ് ഷോപ്പ് അസിസ്റ്റന്റായ പട്ടേലിനെ നിയോഗിച്ചത്.

സ്ഥലത്തെത്തിയ പോലീസും പാരാമെഡിക്കുകളും പട്ടേലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

 

 

ലണ്ടൻ∙ ആംഗ്ലിക്കൻ സഭയിലെ (ചർച്ച് ഓഫ് ഇംഗ്ലണ്ട്) പ്രഥമ മലയാളി ബിഷപ് റവ. ഡോ. ജോൺ പെരുമ്പലത്തിന്റെ മെത്രാഭിഷേകം ഇന്ന്. ചരിത്രപ്രസിദ്ധമായ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ രാവിലെ 11നാണ് ഫാ. ഡോ. ജോൺ പെരുമ്പലത്ത് മെത്രാനായി അഭിഷിക്തനാകുന്നത്. ഇംഗ്ലണ്ടിലെ ബ്രാഡ്വെൽ ആസ്ഥാനമായുള്ള ചെംസ്ഫോർഡ് രൂപതയുടെ സഹായ മെത്രാനായാണ് മലയാളിയായ ഡോ. ജോണിനെ (52) സഭയുടെ  അധ്യക്ഷയായ എലിസബത്ത് രാജ്ഞി മാർച്ച് ഒൻപതിന് നിയമിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞവർഷം ജൂലൈയിൽ അന്തരിച്ച ബിഷപ് റവ. ഡോ. ജോൺ മൈക്കിൾ റോയുടെ പിൻഗാമിയായാണ് നിയമനം.

ഫാ. ജോണിനൊപ്പം ബ്രിസ്റ്റോൾ രൂപതയുടെ മെത്രാനായി റവ .ഡോ. വിവിയൻ ഫോളും ടൺബ്രിഡ്ജ് രൂപയുടെ ബിഷപ്പായി റ. ഡോ. സൈമൺ ബർട്ടൺ ജോൺസും ഇന്ന്  അഭിഷിക്തരാകും.  സഭയുടെ  ആത്മീയ തലവനായ കാന്റർബറി ആർച്ച്ബിഷപ്പ് റവ. ഡോ. ജസ്റ്റിൻ വെൽബിയുടെ മുഖ്യ കാർമികത്വത്തിലാകും മെത്രാഭിഷേക ചടങ്ങുകൾ.

2002 മുതൽ ആംഗ്ലിക്കൻ സഭയിൽ വൈദികനാണ് വയനാട് മാനന്തവാടി സ്വദേശിയായ ഡോ. ജോൺ പെരുമ്പലത്ത്. പന്തളം പുന്തലയിൽനിന്നും വയനാട്ടിലേക്ക് കുടിയേറിയ പെരുമ്പലത്ത് പി.എം. തോമസിന്റെയും അമ്മിണിയിലുടെയും മകനാണ്.

പൂനെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നും  ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ഫാ. ജോൺ. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ (സി.എൻ.ഐ) വൈദികനായിരുന്നു. 1995 മുതൽ 2001 വരെ കൊൽക്കത്തയിൽ വൈദികനായിരുന്ന അദ്ദേഹം ഉപരിപഠനാർഥം ബ്രിട്ടണിലെത്തിയപ്പോഴാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമായത്.

റോച്ചസ്റ്റർ, ബക്കൻഹാം, നോർത്ത് ഫ്ലീറ്റ്, പിയറി സ്ട്രീറ്റ് എന്നിവിടങ്ങളിൽ വൈദികനായി പ്രവർത്തിച്ചു. 2013ൽ ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ് പള്ളിയിൽ ആർച്ച്ഡീക്കനായി നിയമിതനായി.

സഭയുടെ കീഴിലുള്ള വിവിധ സമിതികളിലും പബ്ലിക് അഫയേഴ്സ് കൗൺസിലിലും ജനറൽ സിനഡിലും അംഗമായ ഫാ. ജോൺ ബിഎ, ബി.ഡി, എം.എ, എംത്, പി.എച്ച്.ഡി യോഗ്യതകൾ ഉള്ളയാളാണ്.

ഗണിതശാസ്ത്ര അധ്യാപികയായ ജെസിയാണ് ഭാര്യ. നിലമ്പൂർ പുല്ലഞ്ചേരി തെക്കേതൊണ്ടിയിൽ ടി.വി. യോഹന്നാന്റെയും എലിസബത്തിന്റെയും മകളാണ് ജെസി. ഏകമകൾ അനുഗ്രഹ മെഡിക്കൽ വിദ്യാർഥിയാണ്.

ഡിമെന്‍ഷ്യ രോഗികളുടെ പരിതചരണത്തിന് റോബോട്ടുകള്‍ വരുന്നു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് എന്‍എച്ച്എസ് ഇതിലൂടെ തയ്യാറാകുന്നത്. പുതുതലമുറ ചികിത്സാ മാര്‍ഗ്ഗമായ ഇതിന്റെ ഗവേഷണത്തിനും വികസനത്തിനുമായി 215 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ഇന്ന് ജെറമി ഹണ്ട് പ്രഖ്യാപിക്കും. പ്രമേഹം, ഹൃദ്രോഗം മുതലായവ ഉള്ളവര്‍ക്കും ഈ സാങ്കേതികത ഉപയോഗപ്പെടുമെന്നാണ് കരുതുന്നത്.

ശസ്ത്രക്രിയകള്‍, ചികിത്സ, ദീര്‍ഘകാല പരിചരണം എന്നിവയില്‍ പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ മുന്നേറ്റമുണ്ടാക്കാന്‍ ആശയങ്ങള്‍ കൊണ്ടുവരണമെന്ന് അക്കാഡമിക്കുകളോടും സാങ്കേതിക സ്ഥാപനങ്ങളോടും ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ്, സാങ്കേതിക വിദ്യ എന്നിവയില്‍ കുതിച്ചുചാട്ടം ആവശ്യപ്പെടുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റിവ്യൂവും ഇതേ ആശയം തന്നെയാണ് പങ്കുവെക്കുന്നത്. വരുന്ന രണ്ട് പതിറ്റാണ്ടുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ്, ഡിജിറ്റല്‍ മെഡിസിന്‍, ജീനോമിക്‌സ് എന്നിവയ്ക്ക് ചികിത്സാ മേഖലയില്‍ കാര്യമായ സ്വാധീനമുണ്ടാകുമെന്ന് റിവ്യൂ പറയുന്നു.

എന്നാല്‍ റോബോട്ടിക്‌സ് എന്ന പ്രയോഗം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സര്‍ജറി, റേഡിയോ തെറാപ്പി ചികിത്സ മുതലായ മേഖലകളില്‍ മാത്രമായി ചുരുക്കിയിരിക്കുകയാണ്. എന്‍എച്ച്എസിന്റെ 70-ാം ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ജീവനക്കാരുടെ സമര്‍പ്പണത്തിന്റെ ഫലമായി ആളുകള്‍ ദീര്‍ഘായുസോടെ ജീവിക്കുന്നുവെന്ന് ഹണ്ട് പറഞ്ഞു. അടുത്ത തലമുറ ചികിത്സാ രീതികളിലേക്ക് നാം ഇനി മാറേണ്ടതുണ്ടെന്നും അത് സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതിയാണെന്നും ഹണ്ട് വ്യക്തമാക്കി.

ബ്രെക്‌സിറ്റിനു ശേഷമുള്ള ആദ്യ അധ്യയന വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളുടെ ഫീസുകളില്‍ മാറ്റമുണ്ടാകില്ല. ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അതേ ഫീസ് തന്നെയായിരിക്കും ഇവര്‍ക്കും നല്‍കേണ്ടതായി വരികയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. 2019 ഓട്ടമില്‍ എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനകാലം മുഴുവന്‍ ഇപ്പോള്‍ ലഭിക്കുന്ന സാമ്പത്തിക സഹായവും ലഭ്യമാകുമെന്ന് ഹിന്‍ഡ്‌സ് വ്യക്തമാക്കി. ഇപ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്ന പരമാവധി ട്യൂഷന്‍ ഫീസായ 9250 പൗണ്ട് തന്നെയായിരിക്കണം രണ്ടാം വര്‍ഷവും ഈടാക്കേണ്ടതെന്ന് യൂണിവേഴ്‌സിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ഈ നിര്‍ദേശം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്താനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തതയും ഉറപ്പും നല്‍കുന്നതിനാണ് ഈ പ്രഖ്യാപനമെന്നും ഹിന്‍ഡ്‌സ് സൂചിപ്പിച്ചു. ഗവണ്‍മെന്റ് ബ്രെക്‌സിറ്റ് കൈകാര്യം ചെയ്യുന്ന രീതി യുകെയിലെ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളില്‍ അനിശ്ചിതാവസ്ഥയുണ്ടാക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബ്രെക്‌സിറ്റ് ആശങ്കകള്‍ പ്രകടമായിരുന്നു.

നമ്മുടെ ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ പ്രതിഭയും കഴിവുമുള്ള എല്ലാവര്‍ക്കും അവസരം ലഭിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് ഹിന്‍ഡ്‌സ് പറഞ്ഞു. സര്‍ക്കാര്‍ നിലപാട് യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ പര്യാപ്തമാണെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് അലിസ്റ്റര്‍ ജാര്‍വിസ് പറഞ്ഞു.

ജെഗി ജോസഫ്

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ മൂന്നു ദിവസം നീണ്ട ഈ വര്‍ഷത്തെ ദുക്റാന തിരുന്നാള്‍ ഭക്തിസാന്ദ്രമായി. വെള്ളിയാഴ്ച വൈകുന്നേരം എസ്ടിഎസ്എംസിസി വികാരി ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കൊടിയേറ്റോടു കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

 

യേശുക്രിസ്തു സംസാരിച്ച ഭാഷയോട് അടുത്തു നില്‍ക്കുന്ന സുറിയാനിയിലുള്ള കുര്‍ബാനയോടു കൂടി ആരംഭിച്ച ആഘോഷ പരിപാടികള്‍ അനുസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് വഴി തുറന്നു. ഫാ. ജോയ് വയലിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷകരമായ കുര്‍ബാനയോടെ കൂടി തുടങ്ങിയ തിരുന്നാള്‍ ശനിയും ഞായറും കൊണ്ട് ഭക്തിയുടെ പാരമ്യത്തിലെത്തി.

 

ശനിയാഴ്ച ഫാ. സിറില്‍ ഇടമനയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വൈകീട്ട് നാലരയോടെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വേദപാഠ വിദ്യാര്‍ത്ഥികളുടെ ആനുവല്‍ ഡേ ആഘോഷവും നടന്നു. യുകെയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വേദപാഠം അഭ്യസിക്കുന്ന ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ആനുവല്‍ ഡേ എല്ലാവര്‍ഷവും മനോഹരമായി ആഘോഷിച്ച് വരികയാണ്. ഈ വര്‍ഷവും ആ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് എല്ലാ ക്ലാസുകളില്‍ നിന്നുള്ള കുട്ടികളും പരിപാടികളില്‍ പങ്കെടുത്തു. എല്ലാ ക്ലാസിലെയും കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ആഘോഷത്തിന് നിറപകിട്ടേകി.

ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളില്‍ മികച്ച മാര്‍ക്ക് നേടിയവര്‍ക്ക് മെറിറ്റ് അവാര്‍ഡുകളും അറ്റന്‍ഡന്‍സ് അവാര്‍ഡുകളും ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ സമ്മാനിച്ചു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേദപാഠം ഹെഡ്മാസ്റ്റര്‍ ജെയിംസ് ഫിലിപ്പിന് പ്രശംസാ പത്രം സമ്മാനിച്ചു. യുകെയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹമായ ബ്രിസ്റ്റോളില്‍ നിന്ന് സീറോ മലബാര്‍ സഭയ്ക്ക് കുറേ പഠിക്കാനുണ്ടെന്നും ബ്രിസ്റ്റോളിലായിരിക്കുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. കുട്ടികള്‍ വേദപാഠം പഠിപ്പിക്കുന്നതിന്റെ ആവശ്യവും അതില്‍ മാതാപിതാക്കളുടെ പങ്കും പിതാവ് തന്റെ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വിഭവ സമൃദ്ധമായ സദ്യയോടെ ശനിയാഴ്ചത്തെ ചടങ്ങുകള്‍ അവസാനിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അതി മനോഹരമായി അലങ്കരിച്ച ഫില്‍ടന്‍ സെന്റ് തെരേസാസ് ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഫാ. ജോസ് പൂവാനിക്കുന്നേല്‍, ഫാ. പോള്‍ വെട്ടിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പാട്ടുകുര്‍ബ്ബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരുരൂപമേന്തി നടന്ന പ്രദക്ഷിണത്തില്‍ എല്ലാ വിശ്വാസികളും പങ്കെടുത്തു. തുടര്‍ന്ന് പാച്ചോല്‍ നേര്‍ച്ചയ്ക്കും, കഴുന്നെടുക്കാനും സൗകര്യമുണ്ടായിരുന്നു. വി. തോമാശ്ലീഹായുടെ മാതൃക സ്വജീവിതത്തില്‍ പകര്‍ത്താന്‍ റവ. ഫാ. ജോസ് പൂവാനിക്കുന്നേല്‍ ഉത്ബോധിപ്പിച്ചു.

മൂന്നു ദിവസങ്ങള്‍ നീണ്ട ഭക്തിസാന്ദ്രമായ വിശുദ്ധ കുര്‍ബാനയ്ക്കും ആഘോഷങ്ങള്‍ക്കും മധ്യേ വിശുദ്ധ തോമാശ്ലീഹയോടുള്ള ഭക്തിയും പ്രകടമാക്കിയ ഒരു തിരുന്നാള്‍ ആഘോഷമായിരുന്നു ബ്രിസ്റ്റോളില്‍ നടന്ന ദുക്റാന തിരുന്നാള്‍. STSMCC ട്രസ്റ്റിമാരായ ലിജോ പടയാറ്റില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെയും വേദ പാഠ അധ്യാപകരുടെയും ഏറെ നാളത്തെ അദ്ധ്വാനഫലമായിരുന്നു മനോഹരമായ തിരുനാളും കാറ്റിക്കിസം ആന്വല്‍ ഡേ ആഘോഷങ്ങളും.

കുറ്റ്യാടി: ജീവിതം വഴിമുട്ടിയ കൊച്ചേട്ടനും കുടുംബത്തിനും വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തിയാറായിരത്തി മുന്നൂറു രൂപയുടെ ചെക്ക് കുണ്ടുതോട് സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ ആന്റോ മൂലയില്‍ കൊച്ചേട്ടന്റെ ഭാര്യക്ക് കൈമാറി, തദവസരത്തില്‍ വോകിംഗ് കാരുണ്യയുടെ സെക്രട്ടറിയുടെ പിതാവ് സെബാസ്റ്റ്യന്‍ പുളിന്തറയും സന്നിഹിതനായിരുന്നു. കോഴിക്കോട് ജില്ലയില്‍ മലയോര കുടിയേറ്റ ഗ്രാമമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന തെക്കെമാത്തൂര്‍ കൊച്ചേട്ടനും കുടുംബവും വിധിയുടെ വിളയാട്ടത്തില്‍ തകര്‍ന്നിരിക്കുകയാണ്.

കൂലിപ്പണിചെയ്ത് നല്ല രീതിയില്‍ കുടുംബം നോക്കിയിരുന്ന കൊച്ചേട്ടനെ തളര്‍ത്തിയത് തന്റെ മകന് ആകസ്മികമായി വന്ന മാനസിക രോഗമായിരുന്നു. യൗവ്വനം വരെ ഏതൊരു ചെറുപ്പക്കരനെപ്പോലെ നല്ലരീതിയില്‍ ജോലികള്‍ ചെയ്ത് കാര്യങ്ങള്‍ നോക്കിയിരുന്ന ആളായിരുന്നു കൊച്ചേട്ടന്റെ മകന്‍. പക്ഷേ വിധിയുടെ വിളയാട്ടം എന്നപോലെ നല്ല പ്രായത്തില്‍ ഈ ചെറുപ്പക്കാരന്റെ മനസ് അവനു കൈവിട്ടു പോയി. നീണ്ട കാലത്തെ ചികിത്സക്ക് ശേക്ഷവും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോള്‍ ഒരു അന്തര്‍മുഖനായി, ഒന്നിനോടും പ്രതികരിക്കാതെ തകര്‍ന്നു തുടങ്ങിയ വീടിനുള്ളില്‍ കഴിച്ചു കൂട്ടുകയാണ് ജീവിതം.

വര്‍ഷങ്ങളായി കൊച്ചേട്ടന്റെ ഭാര്യ ഹൃദയ സംബന്ധമായ രോഗത്താല്‍ വലയുകയാണ്. ഭാര്യയ്ക്കും മകനും മരുന്നു വാങ്ങാന്‍ പോയിട്ട് വിശക്കുമ്പോള്‍ ഭക്ഷണം പോലും വാങ്ങാന്‍ നിര്‍വാഹമില്ലാതെ വലയുകയാണ് ഈ കുടുംബം. മരുന്നു വാങ്ങണമെങ്കില്‍ ഒരു മാസം നാലായിരം രൂപായിലധികമാകും. നല്ലവരായ നാട്ടുകാരും പള്ളിക്കാരും മറ്റും സഹായിച്ചാണ് ദിവസങ്ങള്‍ മുന്നോട്ട് തള്ളിനീക്കുന്നത്. ദിശയറിയാതെ നടുക്കടലില്‍ അകപ്പെട്ട അവസ്ഥയിലാണ് ഈ കുടുംബം ഇന്ന്. പ്രായം ഇവരെ തളര്‍ത്തിയെങ്കിലും മനസ്സ് കൈവിട്ടുപോയ തങ്ങളുടെ മകന് വേറെ അത്താണിയില്ല എന്ന ചിന്ത മാത്രമാണ് ഈ ആശരണായ വൃദ്ധരെ ഇന്നും മുന്നോട്ട് നയിക്കുന്നത്.

ഈ കുടുംബത്തിന്റെ കഷ്ടതയില്‍ വോകിംഗ് കാരുണ്യയോടൊപ്പം കൈകോര്‍ത്ത എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.

Registered Charity Number1176202

https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍
വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

വാഹനമോടിക്കുമ്പോള്‍ സണ്‍ഗ്ലാസ് നിര്‍ബന്ധമാണോ? നല്ല വെയിലുള്ള ദിവസമാണെങ്കില്‍ അത് വേണ്ടി വരുമെന്ന് വാഹനമോടിക്കുന്നവര്‍ പറയും. എന്നാല്‍ സമ്മറില്‍ വാഹനമോടിക്കുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കണമെന്നത് നിര്‍ബന്ധിതമാണെന്ന് എത്ര പേര്‍ക്ക് അറിയാം? തെളിഞ്ഞ കാലാവസ്ഥയില്‍ ബോണറ്റില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം പോലും ഡ്രൈവറുടെ കാഴ്ചയെ മറച്ചേക്കാമെന്നതിനാല്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് നിര്‍ബന്ധമാണ്. തെളിഞ്ഞ ദിവസങ്ങളില്‍ സണ്‍ഗ്ലാസ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2500 പൗണ്ട് വരെ പിഴയും ലഭിച്ചേക്കും.

നിയമപരമായി സണ്‍ഗ്ലാസ് ധരിക്കണമെന്ന് നിര്‍ബന്ധമല്ലെങ്കിലും സൂര്യപ്രകാശം മൂലം കാഴ്ച മറഞ്ഞ് ഡ്രൈംവിംഗിനെ ബാധിക്കുകയാണെങ്കില്‍ അത് അശ്രദ്ധമായ ഡ്രൈവിംഗിന് ചാര്‍ജ് ചെയ്യപ്പെടാന്‍ മതിയായ കാരണമാണ്. പിഴയും ലൈസന്‍സില്‍ പോയിന്റുകള്‍ ലഭിക്കാന്‍ വരെ ഇത് ഇടയാക്കിയേക്കും. ഓണ്‍ ദി സ്‌പോട്ട് പിഴയായി 100 പൗണ്ടാണ് ഈടാക്കാറുള്ളത്. എന്നാല്‍ കോടതിയിലെത്തിയാല്‍ പിഴ കൂടുതല്‍ കനത്തതാകും. സൂര്യപ്രകാശം നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നുണ്ടെങ്കില്‍ വാഹനം നിര്‍ത്തണമെന്നാണ് ഹൈവേ കോഡ് പറയുന്നത്. കോഡിന്റെ വെതര്‍ സെക്ഷനിലെ 237-ാമത് റൂളിലാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശമുള്ളത്.

എന്നാല്‍ എല്ലാ വിധത്തിലുള്ള സണ്‍ഗ്ലാസുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല. വെയിലിന്റെ കാഠിന്യമനുസരിച്ച് പ്രവര്‍ത്തിക്കുന്ന വേരിയബിള്‍ ടിന്റ് ലെന്‍സുകള്‍ അനുവദനീയമല്ല. കാറിന്റെ വിന്‍ഡ് സ്‌ക്രീനുകള്‍ അള്‍ട്രാ വയലറ്റ് കിരണങ്ങളെ ഫില്‍റ്റര്‍ ചെയ്യുന്നതിനാല്‍ ഇത്തരം ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. കൂടുതല്‍ ടിന്റഡ് ആയ ഗ്ലാസുകളും അനുവദനീയമല്ല. ഡ്രൈവിംഗിന് അനുയോജ്യമായ സണ്‍ഗ്ലാസുകളാണ് വാങ്ങുന്നതെന്ന് ശ്രദ്ധിക്കണമെന്നാണ് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ നല്‍കുന്ന നിര്‍ദേശം. കാറില്‍ ഒരു ജോഡി സണ്‍ഗ്ലാസുകള്‍ എപ്പോഴും സൂക്ഷിക്കണമെന്നും എഎ നിര്‍ദേശിക്കുന്നു.

RECENT POSTS
Copyright © . All rights reserved