ന്യൂസ് ഡെസ്ക്
ടെസ്കോ ഫാർമസിയിൽ നിന്ന് വാങ്ങിയ മരുന്നു നല്കിയതിനെത്തുടർന്ന് 23 മാസം മാത്രം പ്രായമുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായി. പെയ്സിലി തോമസ് എന്ന പെൺകുട്ടിയാണ് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്. ചെവിയിൽ ഇൻഫെക്ഷൻ ഉണ്ടായതിനെ തുടർന്ന് ജിപിയെ കണ്ട പെയ്സിലിന് എറിത്രോമൈസിൻ ആൻറിബയോട്ടിക്സ് പ്രിസ്ക്രിപ്ഷൻ ഡോക്ടർ നല്കി. ടെസ്കോ ഫാർമസിയിൽ നിന്ന് ഫ്രൂട്ടി ഫ്ളേവർ ഉള്ള മെഡിസിൻ വാങ്ങിയ പെയ്സിലിയുടെ അമ്മ 27 കാരിയായ ബെക്കി മരുന്നു നല്കി തുടങ്ങിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളായി വന്നു.
പെയ്സിലിക്ക് ഛർദ്ദിലും ഡയറിയയും തുടങ്ങുകയും ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതാവുകയും ചെയ്തു. അതു വരെ മൂന്നു ഡോസ് ബെക്കി, പെയ്സിലിക്ക് നല്കിയിരുന്നു. മരുന്നിൽ സംശയം തോന്നിയതിനെ തുടർന്ന് ബെക്കി ഉടൻ തന്നെ NHS ഡയറക്ടിൽ വിളിച്ച് ഉപദേശം തേടി. ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തുവാൻ നിർദ്ദേശം ലഭിച്ചു. വളരെ ഉയർന്ന ഡോസ് ആൻറിബയോട്ടിക്സ് ആണ് ബോട്ടിലിൽ ഉണ്ടായിരുന്നതെന്ന് മനസിലായതിനെ തുടർന്ന് പെയ്സിലിന് വേറെ മരുന്നുകൾ നല്കി. കടുത്ത ശ്വാസതടസം ഉണ്ടായതു മൂലം നെബുലൈസർ ഉപയോഗിക്കേണ്ടി വന്നു. പനി 39.9 ഡിഗ്രി വരെ എത്തി. ക്രിസ്മസ് ദിനമായിരുന്നതിനാൽ ഫാർമസികൾ തുറക്കാത്തതുമൂലം മരുന്നു വാങ്ങാൻ കഴിഞ്ഞില്ല.
പെയ്സിലിയുടെ ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനാൽ ബെക്കി വീണ്ടും ജിപിയെ കണ്ടെങ്കിലും അവർ പറയുന്നതു കേൾക്കാനുള്ള താത്പര്യം കാണിച്ചില്ല. വീട്ടിലെത്തിയ ബെക്കി 111 ഡയൽ ചെയ്തു. ഉടൻ തന്നെ എമർജൻസി ആംബുലൻസ് എത്തി പെയ്സിലിയെ മിൽട്ടൺ കീൻസിലെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. രക്തത്തിലെ സുഗറിന്റെ അളവ് വളരെ കുറഞ്ഞിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയെ തുടർന്ന് പെയ്സിലി ആരോഗ്യം വീണ്ടെടുത്തു. ടെസ്കോ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം നടത്താനിരുന്ന യുകെ സന്ദര്‍ശനം റദ്ദാക്കി. അമേരിക്കന്‍ എംബസിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായാണ് ട്രംപ് എത്താനിരുന്നത്. 750 മില്യന്‍ പൗണ്ട് ചെലവഴിച്ചാണ് പുതിയ എംബസി കെട്ടിടം അമേരിക്ക നിര്‍മിച്ചത്. ഈ മാസം ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ട്രംപ് എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് മാറ്റിവെക്കുകയായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി നടത്താനിരിക്കുന്ന സന്ദര്‍ശനം പ്രതിഷേധങ്ങളെ ഭയന്നാണ് പല തവണയായി മാറ്റിവെക്കുന്നതെന്നാണ് കരുതുന്നത്.
സന്ദര്‍ശനത്തിന് പുതിയ തിയതികളൊന്നും നിശ്ചയിച്ചിട്ടില്ല. ഇത് അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള പ്രത്യേക ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുമെന്ന് കരുതുന്നു. ജനങ്ങളുടെ ശക്തമായ എതിര്‍പ്പുണ്ടാകുമെന്നതിനാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഔദ്യോഗികമായി നടത്തില്ലെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇപ്രകാരം നടത്തിയാല്‍ ബ്രിട്ടീഷ് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച പോലും നടക്കില്ല. ബ്രിട്ടനില്‍ ഔദ്യോഗികമായി സ്വീകരണം ലഭിക്കില്ലെന്നതില്‍ ട്രംപ് ബുദ്ധിമുട്ട് അറിയിച്ചിരുന്നുവെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം.
പുതുവര്‍ഷത്തില്‍ താന്‍ യുകെ സന്ദര്‍ശിക്കുമെന്നായിരുന്നു ഡിസംബറില്‍ തെരേസ മേയെ ട്രംപ് അറിയിച്ചത്. ട്രംപിന് പകരം എംബസിയുടെ ഉദ്ഘാടനം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നിര്‍വഹിക്കുമെന്നാണ് വിവരം. അതേ സമയം അടുത്തിയ ബ്രിട്ടനിലെ തീവ്ര വലതുപക്ഷ സംഘടനയായ ബ്രിട്ടന്‍ ഫസ്റ്റിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവ റീട്വീറ്റ് ചെയ്തതിനു ശേഷമാണ് ട്രംപിന്റെ മനസ് മാറിയതെന്നും വിവരമുണ്ട്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് യുകെയില്‍ ഉയര്‍ന്നത്.
വിഗ്ട്വിക്ക്: കാറില്‍ ബോംബ് വെച്ച് മാതാപിതാക്കളെ കൊല്ലാന്‍ ശ്രമിച്ച സിഖ് യുവാവിന് എട്ട് വര്‍ഷം തടവ് ശിക്ഷ. ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങിയ ബോംബ് ഉപയോഗിച്ച് മാതാപിതാക്കളെ കൊല്ലാനായിരുന്നു ഗുര്‍തേജ് രണ്‍ധാവ എന്ന 19 കാരന്‍ ശ്രമിച്ചത്. വെള്ളക്കാരിയായ തന്റെ കാമുകിയെ അംഗീകരിക്കാന്‍ കുടുംബം തയ്യാറാകാത്തതായിരുന്നു പ്രകോപനം. മാതാപിതാക്കളെ ഇല്ലാതാക്കിയാല്‍ കാമുകിക്കൊപ്പം താമസിക്കാന്‍ കഴിയുമെന്ന ധാരണയിലാണ് ഇയാള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്.
അതേസമയം ഇയാള്‍ ബോംബിനേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതു മുതല്‍ നാഷണല്‍ ക്രൈം ഏജന്‍സിയുടെ ആംഡ് ഓപ്പറേഷന്‍സ് യൂണിറ്റ് നിരീക്ഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ബോംബ് ഓണ്‍ലൈനില്‍ വാങ്ങിയതോടെയാണ് പോലീസ് ഇയാളെ കെണിയിലാക്കിയത്. ഇന്റര്‍നെറ്റില്‍ ഇതിന് ഓര്‍ഡര്‍ നല്‍കിയത് മനസിലാക്കിയ പോലീസ് ബോംബിന് പകരം ഒരു ഡമ്മി ഉപകരണം രണ്‍ധാവ നല്‍കിയ മേല്‍വിലാസത്തില്‍ എത്തിച്ചു നല്‍കുകയായിരുന്നു.
വൂള്‍വര്‍ഹാംപ്ടണിലെ വിഗ്ട്വിക്കില്‍ താമസക്കാരനായ രണ്‍ധാവ കാര്‍ ബോംബ് വാങ്ങിയതില്‍ കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ നവംബറില്‍ കുറ്റം ചുമത്തിയിരുന്നു. ഇയാള്‍ ഓര്‍ഡര്‍ ചെയ്ത ബോംബ് ഉപയോഗിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു.
തീവ്രവാദി ഗ്രൂപ്പുകളിലോ ക്രിമിനല്‍ സംഘങ്ങളിലോ അംഗമല്ലെങ്കിലും രണ്‍ധാവയുടെ നടപടി സമൂഹത്തിന് വന്‍ വിപത്തായി മാറുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. തിരിച്ചറിയപ്പെടാതിരിക്കാന്‍ ഡാര്‍ക്ക് വെബ്ബാണ് രണ്‍ധാവ ഉപയോഗിച്ചത്. കേസില്‍ എട്ട് വര്‍ഷത്തെ തടവാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി രണ്‍ധാവയ്ക്ക് നല്‍കിയത്.
ഈസ്റ്റ് സസെക്‌സ്: പുള്‍ അപ്പ് ബാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരന്റെ ജീവനെടുത്തത് സിക്‌സ് പാക്ക് നേടാനുള്ള വ്യായാമമെന്ന് കണ്ടെത്തി. ഈസ്റ്റ് സസെക്‌സിലെ ഈസ്റ്റ്‌ബോണ്‍ സ്വദേശിയായ ഹാരി റോക്കിന്റെ മരണമാണ് ആത്മഹത്യയല്ലെന്ന് സ്ഥിരീകരിച്ചത്. എക്‌സര്‍സൈസിനിടെ ഡ്രെസ്സിംഗ് ഗൗണ്‍ സാഷ് കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റില്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്ന് കൊറോണര്‍ ജെയിംസ് ഹീലി പ്രാറ്റ് വ്യക്തമാക്കി. 2017 മാര്‍ച്ച് 20നാണ് കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഹാരിയുടെ മെഡിക്കല്‍ രേഖകളില്‍ മാനസിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി സൂചനയില്ലെന്ന് ജിപി റിപ്പോര്‍ട്ട് നല്‍കി. ഹാരിയുടെ ഫോണിലോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലോ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു സൂചനയും കണ്ടെത്താനായില്ലെന്ന് പോലീസും അറിയിച്ചു. അവന്‍ സന്തുഷ്ടനായ കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ആത്മഹത്യ ചെയ്യാനുള്ള സാധ്യതകള്‍ ഒന്നുംതന്നെയില്ലെന്ന് മാതാവ് അമാന്‍ഡ റോക്ക് പറഞ്ഞു. അതൊരു ഭയാനകമായ അപകടമാണെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഹോംസ്‌കൂളിംഗ് നടത്തിക്കൊണ്ടിരുന്ന ഹാരി ജിസിഎസ്ഇ പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു. മരണ ദിവസം രാവിലെ ഹാരിക്ക് മതപഠന ക്ലാസ് ഉണ്ടായിരുന്നു. അവന് കൗമാരക്കാരുടേതായ ഉത്കണ്ഠകള്‍ ഉണ്ടായിരുന്നുവെന്ന് ട്യൂട്ടറായ റോവാന്‍ ബ്രൗണ്‍ പറഞ്ഞു. അവന്റെ അച്ഛനും രണ്ടാനമ്മയും അവരുടെ കുട്ടികളുമായി നടത്തിയ യാത്രയില്‍ തന്നെ ഒഴിവാക്കിതില്‍ ഹാരിക്ക് വിഷമമുണ്ടായിരുന്നുവെന്നും ബ്രൗണ്‍ പറഞ്ഞു.
ബ്രൗണ്‍ വീട്ടില്‍ നിന്ന് പോയി കുറച്ചു സമയത്തിന് ശേഷമാണ് അമാന്‍ഡ ഹാരിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നിലത്തിറക്കി സിപിആര്‍ നല്‍കിയെങ്കിലും കുട്ടി മരിച്ചു. ഹാരി ഒപ്പിച്ച ഒരു തമാശയായിരിക്കും ഇതെന്നാണ് താന്‍ ആദ്യം കരുതിയത്. അവന്‍ ചിരിക്കുന്നതായാണ് തനിക്ക് തോന്നിയതെങ്കിലും നാവ് പുറത്തേക്ക് തള്ളി നില്‍ക്കുന്നതാണെ പിന്നീടാണ് വ്യക്തമായതെന്നും അമാന്‍ഡ പറഞ്ഞു.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ A516 ക്ലയിറ്റൺ റോഡിൽ നടന്ന കാർ അപകടത്തിൽനിന്ന് മലയാളി അത്ഭുതകരമായി രക്ഷപെട്ടു. മാഞ്ചസ്റ്റർ പാസ്പോർട്ട് ഓഫീസിലേക്ക് രാവിലെ പോകും വഴിയാണ് നിർഭാഗ്യകരമായ ഈ അപകടം സംഭവിക്കുന്നത്. അപകടത്തെത്തുടർന്ന് ക്ലയിറ്റൺ റോഡ് ഭാഗീകമായി ഇന്ന് രാവിലെ ഏറെ നേരത്തേക്ക് അടച്ചിരുന്നു. രാവിലെ 9:30 ത്തോടെ ഹോട്ടൽ ഹോളിഡേ ഇൻനിന് സമീപത്തായിട്ടാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല. നെഞ്ചുവേദന അനുഭവപ്പെട്ട മലയാളിയായ റെജിനോൾഡിനെ സ്ഥലത്തെത്തിയ എമർജൻസി വിഭാഗം പ്രാഥമിക ചികിത്സ നൽകി പറഞ്ഞയക്കുകയായിരുന്നു. അതിനു മുന്പായിത്തന്നെ ആ വഴി കടന്നു വന്ന മലയാളി സുഹൃത്തുക്കൾ വേണ്ട എല്ലാ സഹായവും ചെയ്തിരുന്നു. സ്ഥിരമായി ജോലിക്കുപോകുന്ന വഴിയായിരുന്നു മലയാളിയുടെ യാത്ര.രണ്ടു കാറുകൾ ഉൾപ്പെട്ട അപകടത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മലയാളിയായ റെജിനോൾഡ് ഓടിച്ചിരുന്ന ടൊയോട്ട ഓറീസ് കാറിന്റെ മുൻവചം പൂർണ്ണമായി തകർന്നു പോയി. ആദ്യ ഇടിയിൽ തന്നെ എയർബാഗുകൾ പുറത്തുവന്നിരുന്നു. എന്നാൽ നിയന്ത്രണം വിട്ട കാർ എതിർവശത്തുള്ള മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ആ സമയത്തു എതിർ ദിശയിൽ വണ്ടികൾ ഒന്നും ഇല്ലാതിരുന്നത് അപകടത്തിന്റെ ഭീകരത കുറച്ചു എന്നതിൽ ആശ്വസിക്കാം . ഹോട്ടലിലേക്ക് സിഗ്നൽ ഇടാതെ പെട്ടെന്ന് തിരിഞ്ഞ കാറിനെയാണ് മലയാളിയുടെ കാർ ഇടിച്ചത്.
ആഴ്ചയിൽ ഒരപകടമെങ്കിലും സ്ഥിരമായി നടക്കുന്ന ഈ റോഡിലെ സ്‌പീഡ് ലിമിറ്റിൽ മാറ്റങ്ങൾ ഏർപ്പെടുത്തിയിരുന്നു. A500 റൗണ്ട് എബൌട്ട് മുതൽ ക്ലയിറ്റൺ റൗണ്ട് എബൌട്ട് വരെയുള്ള ഒരു മൈൽ ദൂരം രണ്ടുമാസം മുൻപ് വരെ ത്രീ ലെയിൻ ഡ്യൂവൽ കരിയേജ് വേ സ്‌പീഡ് ലിമിറ്റായിരുന്നു. ആക്സിഡന്റ് ഹോട്ട് സ്പോട്ടാണ് എന്ന തിരിച്ചറിവും സമീപവാസികളുടെ പരാതിയും ഉയർന്നപ്പോൾ 40Mph ലേക്ക് സ്പീഡ് കുറച്ചിരുന്നു. എന്നാൽ ഈ റോഡിൽ നിന്നും ഹോട്ടലിലേക്ക് തിരിയുന്നതിന് പ്രത്യേക റോഡ് സൈൻ ഒന്നും കൊടുത്തിട്ടില്ല എന്നതും കൂടുതൽ ഡ്രൈവേഴ്‌സ് ഇത്തരത്തിൽ ഹോട്ടലിലേക്ക് പ്രവേശിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നു. നമ്മൾ സ്ഥിരമായി സഞ്ചരിക്കുന്ന റൂട്ടുകളിലും അതീവ ജാഗ്രത പുലർത്തേണ്ടതാണ് എന്ന സത്യം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. അതോടൊപ്പം പരിചിത റോഡുകളിൽ ഉണ്ടാകുന്ന നിയന്ത്രണങ്ങൾ സസൂക്ഷ്‌മം വീക്ഷിക്കുക. ആർക്കും അപകടങ്ങൾ സംഭവിക്കാതെയിരിക്കട്ടെയെന്നും ആശിക്കാം..
ന്യൂസ് ഡെസ്ക്
നോട്ടിങ്ങാം റെയിൽ സ്റ്റേഷനിൽ വൻ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. ഫയർഫോഴ്സിന്റെ 10 യൂണിറ്റുകൾ സ്ഥലത്ത് പാഞ്ഞെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പോലീസും ആംബുലൻസ് സർവീസും രംഗത്തുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നോട്ടിങ്ങാം സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുകയില്ലെന്ന് ഈസ്റ്റ് മിഡ്ലാൻസ് ട്രെയിൻ കമ്പനി അറിയിച്ചു. സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഇന്ന് രാവിലെയാണ് അഗ്നിബാധ ഉണ്ടായത്.
rനോട്ടിംങ്ങാമിൽ നിന്ന് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിട്ടുള്ളവർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയില്ല. ട്രെയിന് പകരം റോഡ് മാർഗമുള്ള ഇതര യാത്രാ സൗകര്യം റെയിൽവേ ചെയ്യുന്നതല്ല. രാവിലെ 8 മണിയോടെ പൊട്ടിപ്പുറപ്പെട്ട അഗ്നിബാധയെ തുടർന്ന് സമീപത്തുള്ള റോഡുകൾ പോലീസ് അടച്ചു.
കെറ്ററിംഗ് മലയാളികളുടെ കലാ സാംസ്കാരിക വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിന്റെ ആഭിമുഖ്യത്തില്‍ നാളെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അരങ്ങേറും. എളിമയുടെയും കരുണയുടെയും സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കി ഭൂജാതനായ ക്രിസ്തുദേവന്‍റെ പിറവിയുടെ സന്ദേശവും, പുത്തന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിക്കൊണ്ട് കടന്നു വരുന്ന ന്യൂ ഇയറിന്റെ പ്രത്യാശയും ഒത്തു ചേര്‍ന്ന് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിനൊപ്പം ഇവിടുത്തെ മലയാളി സമൂഹം.
ക്രിസ്തുവിന്‍റെ പിറവിയെ മികച്ച ഒരു ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോയിലൂടെ പുനരാവിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമാക്കാന്‍ തയ്യാറായിരിക്കുന്ന കലാകാരന്മാരും കലാകാരികളും. ഏറ്റവും മനോഹരമായ ഒരു കലാസന്ധ്യ അവതരിപ്പിക്കാനോരുങ്ങി സംഘാടകരും ഒരുങ്ങിയിരിക്കുമ്പോള്‍ നാളത്തെ സായാഹാനം ആസ്വദിക്കാന്‍ ഒരുങ്ങുകയാണ് കെറ്ററിംഗ് മലയാളികള്‍.
കെറ്ററിംഗിലെ എല്ലാ മലയാളികളെയും മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗിന്‍റെ അംഗങ്ങള്‍ക്കൊപ്പം ഈ പ്രോഗ്രാം ആസ്വദിക്കാന്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വേദിയുടെ അഡ്രസ്സ്:
KGH Social Club
Kettering
NN16 8UZ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
സുജിത്ത് : 07447613216
ബിജു: 07900782351
സാം തിരുവാതിലില്‍
ബേസിംഗ് സ്റ്റോക് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങള്‍ക്ക് ആള്‍ഡ്വര്‍ത്ത് സയന്‍സ് കോളേജില്‍ ശനിയാഴ്ച അഞ്ചുമണിക്ക് തുടക്കം കുറിക്കും. ബിഎംഎ പ്രസിഡന്റ് വിന്‍സന്റ് തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഹ്രസ്വമായ സമ്മേളനത്തോട ആരംഭിയ്ക്കുന്ന പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് തിരു പിറവിയുടെ’ അനുസ്മരണ പുലര്‍ത്തുന്ന കുട്ടികളുടെ സ്‌കിറ്റും, വൈവിദ്ധ്യമാര്‍ന്ന കലാ പരിപാടികളും ഉണ്ടാവും.
ചാരുതയാര്‍ന്ന ചടുല നൃത്തചുവടുകളാല്‍ വിസ്മയം ഒരുക്കുന്ന ഇംഗ്ലീഷുകാരടങ്ങിയ ബോളിവുഡ് ഡാന്‍സ് നൃത്ത സംഘമായ ദേശിനാച്ചിന്റെ പ്രകടനം ആവും മുഖ്യ ആകര്‍ഷണം.
ബേസിംഗ് സ്റ്റോക്കിലെ അനുഗ്രഹീത ഗായകരെ ഒത്തിണക്കി രൂപീകൃതം ആയ സൗണ്ട് ഓഫ് ബേസിംഗ് സ്റ്റോക് ആര്‍ട്ടിസ്റ്റ്സ് എന്ന പേരില്‍ രൂപീകൃതമായ ഗാനമേള സംഘത്തിന്റെ ലോഞ്ചിംഗ് ആഘോഷത്തോടെ ഒപ്പം ഉണ്ടാവും.
വേദിയുടെ അഡ്രസ്സ്:
Aldworth School
Western Way
Basingstoke
RG22 6HA
കോട്ടയം: യൂറോപ്പിൽ നേഴ്സ് ജോലി സ്വപ്നം കണ്ട് അയർലന്റിൽ എത്തിയ പെൺകുട്ടികൾ അടക്കമുള്ള മലയാളി നേഴ്സുമാർ ചതിക്കപ്പെട്ടു.കോട്ടയത്തേ ഏറ്റുമാനൂരിലേയും അയർലന്റിലേ മലയാളിയായ ഏജന്റും ലക്ഷങ്ങൾ തട്ടിയെടുത്ത് ഇവരെ ചതിക്കുകയായിരുന്നു. അയർലന്റിൽ പൂട്ടി കിടക്കുന്ന ഒരു നേഴ്സിങ്ങ് ഹോമിന്റെ പേരിൽ വർക്ക് പെർമിറ്റ് ഉണ്ടാക്കി ഇവരേ നാട്ടിൽ നിന്നും കൊണ്ടുവരികയായിരുന്നു. ജോലിക്കായി വൻ തുക ഏജന്റിനു കൈമാറി അയർലന്റിൽ ജോലിക്ക് പോയ നേഴ്സുമാർ വഞ്ചിക്കപ്പെട്ടു. കേരളത്തിൽ നിന്നും വന്ന ഇവർ പണിയും, ചിലവിനു നിവർത്തിയുമില്ലാതെ കഷ്ടപെടുന്നു. ഫാം ഹൗസിലെ കുതിര ലായത്തിലാണ് 9ഓളം നേഴ്സുമാർ ഇപ്പോൾ ജീവിക്കുന്നത്. ഭക്ഷണത്തിനു പോലും നിവർത്തിയില്ലാതെ ഇവർ മലയാളികൾ നല്കുന്ന സഹായത്തിലാണ് ജീവൻ പോലും നിലനിർത്തുന്നത്. പ്രവാസിശബ്ദം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആണ് വാര്‍ത്ത പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.
കോട്ടയം ഏറ്റുമാനൂരിലേ ഒലിവർ പ്ളേസ്മെന്റ് എന്നെ സ്ഥാപനം വഴിയാണ് നിരവധി നേഴ്സുമാർ അയർലന്റിൽ വന്നിരിക്കുന്നത്. അയർലന്റിലേക്കുള്ള റിക്രൂട്ട്മെന്റ്, ജോലിക്കായുള്ള വിമാന ചിലവ്, ജോലിക്കായി വന്നാൽ താമസം ശരിയാകുന്നതുവരെയുള്ള പാർപ്പിടം എല്ലാം സൗജന്യമായി തൊഴിലുടമ നല്കും എന്നിരിക്കേ ഏജൻസി 4.5 മുതൽ 10 ലക്ഷം രൂപ വരെ പലരിൽ നിന്നും പണം വാങ്ങിക്കുന്നു. പണം വാങ്ങിയ ശേഷം അയർലന്റിൽ കൊണ്ടുവരുന്ന ആദ്യ കാലത്ത് ഉള്ളവർക്ക് ഇവർ ജോലി ഏർപ്പാട് ചെയ്തിരുന്നു. പിന്നീട് അയർലന്റിൽ തൊഴിൽ ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് പണത്തിന്റെ ആർത്തിയിൽ നേഴ്സുമാരേ ചതിക്കുകയായിരുന്നു. അവസാനം ഇവർ എത്തിച്ച നേഴ്സുമാർക്ക് തൊഴിലോ പാർപ്പിടമോ ഭക്ഷണമോ പോലും ഇല്ല.
കിടപ്പാടം പണയം വെച്ച് എത്തിയവർ കബളിപ്പിക്കപ്പെട്ടിരിക്കുന്നു . അയർലന്റിൽ ചേന്ന നേഴ്സുമാരായ യുവതികൾ കഷ്ടപാടുകൾ ഒലിവർ പ്ലേസ്മെന്റ് എന്ന ഏജൻസിയുടെ അയർലന്റിലെ പ്രതിനിധിയേ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇയാൾ ഇവരേ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്തു എന്നും ബന്ധപ്പെട്ടവർ പരാതി പറയുന്നു. നിശബ്ദമായി ഇരുന്നില്ലേൽ രാജ്യത്ത് താമസിക്കുന്നത് നിയമ വിരുദ്ധമായതിനാൽ പോലീസിൽ വിവരം അറിയിക്കും എന്നും നാട്ടിൽ വിളില്ലെന്നും ഒക്കെ ഭീഷണിപ്പെടുത്തിയതായും വാര്‍ത്തയില്‍ പറയുന്നു.
കബളിപ്പിച്ചത് ഒലിവർ പ്ലേസ്മെന്റ് ഏജന്റ് .ഏറ്റുമാനൂരിലെ സ്ഥാപനത്തിൽ റെജി എന്ന് പറയുന്ന ആളിന് കൈവശം ലക്ഷങ്ങൾ കൊടുത്തതാണ് നേഴ്‌സുമാർ ലീമെറിക്കിലെ എന്നീസ് റോഡിലെ നേഴ്‌സിങ് ഹോമിലേക്ക് ജോലി ശരിയാക്കിയത് .പല കാരണം പറഞ്ഞു പലതവണയായി ഇവർ അഞ്ചര ലക്ഷം രൂപ വാങ്ങിച്ചു എന്ന് ഇതിലെ തട്ടിപ്പിനിരയായ നേഴ്സുമാർ പറയുന്നത് .തട്ടിപ്പിൽ ജോലി ഇല്ലാതെ കഴിഞ്ഞ മൂന്നു മാസമായായി ഇവർ അലയുകയാണ് .ഇവർ അയർലന്റിൽ എത്തിയ ശേഷം ഏജന്റ് പറഞ്ഞ തൊഴിൽ ഉടമയേ ബന്ധപ്പെട്ടു. എന്നാൽ തൊഴിൽ ഉടമ പറയുന്നത് തന്റെ സ്ഥാപനം ഇപ്പോൾ പൂട്ടിയിരിക്കുകയാണെന്നും ഈ ഏജന്റിന് എല്ലാ മുന്നറിയിപ്പും നല്കിയിരുന്നതായും പറയുന്നു. അയർലന്റിലേ ചില നിയമപരമായ കാരണത്താൽ അടച്ചു പൂട്ടിയ നേഴ്സിങ്ങ് ഹോമിന്റെ പേരിലാണ് ഏറ്റുമാനൂരിലേ പ്ലേസ്മെറ്റ്ൻ സ്ഥാപനം റിക്രൂട്ട്മെന്റ് നടത്തിയത്. ഈ സ്ഥാപനത്തിലേക്ക് വന്ന മലയാളി നേഴ്സുമാർക്ക് മറ്റൊരിടത്ത് ജോലി നോക്കാനും പറ്റില്ല. നേഴ്സുമാർക്ക് ഉള്ളതാകട്ടെ വെറും 3 മാസത്തേ വർക്ക് പെർമിറ്റ് വിസ മാത്രം. അതിന്റെ കാലാവധിയും കഴിഞ്ഞു. എല്ലാവരും ഇപ്പോൾ ആശങ്കയിലും ഒളിവിലും എന്നപോലെ കഴിയുന്നു.
ഏറ്റുമാനൂരിലേ ഒലിവർ പ്ളേസ്മെന്റ് അയർലന്റ് റിക്രൂട്ട്മെന്റ് പേരിൽ ഇതിനകം തട്ടിയത് കോടി കണക്കിന് രൂപയാണ്.നേഴ്സുമാർക്ക് അയർലന്റ് റിക്രൂട്ട്മെന്റിനായി ഒരു രൂപ ചിലവില്ലാതിരിക്കെയാണ് അയർലന്റിലേക്ക് വരുന്നവരിൽ നിന്നും മധ്യവർത്തിയായി നിന്ന് ഇവർ പണം വാങ്ങിക്കുന്നത്. പൂട്ടി കിടക്കുന്ന സ്ഥാപനത്തിന്റെ പേരിൽ വരെ ഇവർ നേഴ്സുമാരേ കേരളത്തിൽ നിന്നും കൊണ്ടുവന്ന് വഞ്ചിക്കുന്നു. ചില ലോക്കൽ ഇന്റർനെറ്റ് സൈറ്റിലും, ബ്ളോഗിലുമൊക്കെ പരസ്യം ചെയ്താണ് ഇവർ ഉദ്യോഗാർഥികളേ വലയിലാക്കുന്നത്. ചില ട്രാവൽ ഏജന്റുമാരും ഇതിനു പിന്നിൽ ഉണ്ടെന്നും ഇതിൽ ചിലർ പ്രവാസികൾ ആണെന്നും ചതിയില്പെട്ടവർ പറയുന്നു.
വ്യാജ ഐ.ഇ.എൽ.ടി.എസ് സർട്ടിഫിക്റ്റ് വരെ ഏർപ്പെടുത്തി നല്കുന്ന വൻ കണ്ണികൾ ഇതിനു പിന്നിൽ ഉണ്ട്. ഒരു ഐ.ഇ എൽ ടി.എസ് സർട്ടിഫികറ്റിനായി 25 ലക്ഷം ഒക്കെയാണ് വാങ്ങിക്കുന്നത്. .ഇരുപത്തി അഞ്ചും മുപ്പതും ലക്ഷം രൂപ കൊടുത്ത് ഫെയിക്ക് ഐ എൽ ടി എസ് സർട്ടിഫിക്കറ്റുകൾ പ്രകാരം എത്തി ചതിക്കപ്പെട്ടു പിടിയിലായ നൂറു കണക്കിന് നേഴ്‌സുക്കാർ അയർലണ്ടിൽ നിന്നും ജോലി നഷ്ടപ്പെട്ടു തിരിച്ചു പോയിരിക്കുന്നു . ഇവർക്ക് ചിലവിട്ട 25 ലക്ഷം രൂപയും പോയി..മാത്രമല്ല ഒരിക്കലും ആ പാസ്പോർട്ടിൽ യൂറോപ്പിലേക്കും വിദേശത്തും ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ ജീവിതം തകരുകയും ചെയ്യുകയാണ്.ഇതിനു പിന്നിലും ഒലിവർ പ്ളേസ്മന്റ് ഉണ്ട് എന്നും ഇവർ വഴി വന്ന് ചതിക്കപ്പെട്ടവർ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.
മാഞ്ചസ്റ്റര്‍: ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്ന യുകെയിലെ ഒഐസിസി നേതാവും ബിസിനസ്സുകാരനുമായ ലക്സന്‍ കല്ലുമാടിക്കല്‍ ഒരു വര്‍ഷത്തേക്ക് ഭാര്യയെയോ കുട്ടികളെയോ കാണാനോ ബന്ധപ്പെടാനോ പാടില്ല എന്ന് കോടതി ഉത്തരവ്. ലക്സന്‍ കല്ലുമാടിക്കലിന്റെ ഭാര്യയും സീനിയര്‍ എന്‍എച്ച്എസ് ഉദ്യോഗസ്ഥയുമായ മഞ്ജു ലക്സന്‍ നല്‍കിയ കേസിന്‍മേലാണ് കോടതി തീരുമാനം ഉണ്ടായത്. മാഞ്ചസ്റ്റര്‍ ക്രൌണ്‍ കോര്‍ട്ട് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഒരു വര്‍ഷത്തേക്ക് ഭാര്യയെയും കുട്ടികളെയും കാണുകയോ ഏതെങ്കിലും വിധത്തില്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നതില്‍ നിന്നും ലക്സന്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലിനെ വിലക്കിയിരിക്കുകയാണ്.
ബിസിനസ് ട്രിപ്പ് എന്ന പേരില്‍ മറ്റ് സ്ത്രീകളെ കാണാന്‍ ലക്സന്‍ പോകുന്നത് സംബന്ധിച്ച് ചോദിച്ച മഞ്ജുവിനെ ക്രൂരമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നതായിരുന്നു മഞ്ജുവിന്റെ പരാതി. ലക്സന്റെ അനാശാസ്യ ബന്ധങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ “ഞാന്‍ ആണാണ് എന്നും എനിക്ക് പലരുമായും ബന്ധം കാണുമെന്നും അത് എന്‍റെ മിടുക്കാണ് നീ ആരാണ് ചോദിയ്ക്കാന്‍” എന്നും പറഞ്ഞ ശേഷം മഞ്ജുവിനെ ഭീകരമായി മര്‍ദിച്ചു എന്ന് മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു.
ലക്സന്‍ ഫ്രാന്‍സിസ് മാഞ്ചസ്റ്റര്‍ കോടതിയില്‍ നിന്നും പുറത്തേക്ക് വരുന്നു
തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് വന്‍തുകയുടെ ലോണുകള്‍ എടുപ്പിക്കുകയും അത് ലക്സന്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നുണ്ട്. നവംബറില്‍ ലക്സന്‍ മഞ്ജുവിനെ മര്‍ദ്ദിക്കുന്നത് കണ്ട മൂത്ത മകള്‍ പോലീസിനെ വിളിച്ചതിനെ തുടര്‍ന്നായിരുന്നു ഗാര്‍ഹിക പീഡന കേസിന്‍റെ തുടക്കം. ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് ഇവരുടെ വീട്ടിലെത്തിയ പോലീസ് ലക്സനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ ലക്സന് എതിരെ തെളിവ് നല്‍കാന്‍ മഞ്ജു വിസമ്മതിച്ചതിനെ തുടര്‍ന്ന് ലക്സനെ കോടതി വിട്ടയയ്ക്കുകയായിരുന്നു.
2004ല്‍ വിവാഹിതരായ മഞ്ജുവും ലക്സനും മാഞ്ചസ്റ്ററിലെ സെയിലില്‍ ആണ് താമസിച്ചിരുന്നത്. കുടുംബ ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയിലും പഠിക്കാന്‍ സമയം കണ്ടെത്തിയ മഞ്ജു ഇവിടെ ഡോക്ടറേറ്റ് ഉള്‍പ്പെടെ കരസ്ഥമാക്കി ഉയര്‍ന്ന ഉദ്യോഗത്തില്‍ പ്രവേശിച്ച വ്യക്തിയാണ്. 2015ല്‍ ഡോക്ടറേറ്റ് നേടിയ മഞ്ജു ജര്‍മ്മനിയിലും, ആസ്ട്രിയിലും, സ്വിറ്റ്സര്‍ലന്‍ഡിലും നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഈക്വാലിറ്റി ആന്‍ഡ് ഡൈവേഴ്സിറ്റി കോര്‍ഡിനേറ്ററും ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ അക്യൂട്ട് മെഡിസിനില്‍ റിസര്‍ച്ച് മാനേജറും ആണ് മഞ്ജു ഇപ്പോള്‍.
ടെലികോം കണ്‍സള്‍ട്ടന്‍സി ബിസിനസ് ചെയ്യുന്ന ലക്സന്‍ ഫ്രാന്‍സിസ് ട്രാഫോര്‍ഡില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മത്സരിച്ചും ലക്സന്‍ പരാജയപ്പെട്ടിരുന്നു.
മൂന്ന് മക്കളാണ് ലക്സന്‍ മഞ്ജു ദമ്പതികള്‍ക്ക്. 12വയസ്സ് പ്രായമുള്ള മൂത്ത കുട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിവരങ്ങള്‍ അറിയുന്നതും മഞ്ജു അനുഭവിച്ചിരുന്ന പീഡനങ്ങള്‍ പുറത്ത് വന്നതും.
വിചാരണ സമയത്ത് കോടതിയില്‍ ലക്സന്‍ പറഞ്ഞത് തനിക്ക് ഇനി മഞ്ജുവിന്‍റെ മുഖം പോലും കാണേണ്ടയെന്നും വിവാഹമോചനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമാണ്.