അര നൂറ്റാണ്ട് മുമ്പ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ എത്തിയ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും ഡോ. മന്മോഹന്‍ സിങ്ങും ഒക്കെ സര്‍വ്വകലാശാലയെ പോലെ തന്നെ പേരെടുത്തവരായി മാറിയത് ചരിത്രം. എന്നാല്‍ അവര്‍ പഠിക്കാന്‍ എത്തുമ്ബോള്‍ ഈ ക്യാമ്ബസ് ഏറെക്കുറെ പൂര്‍ണമായും വെള്ളക്കാരായ വിദ്യാര്‍ത്ഥികളുടെ ആധിപത്യ കേന്ദ്രം കൂടിയായിരുന്നു.

അന്ന് ഒരു പക്ഷെ രാജീവും മന്മോഹനും ഒക്കെ അത്ഭുതത്തോടെ നോക്കിയിരിക്കാന്‍ ഇടയുള്ള യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് യൂണിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനം കൈപ്പിടിയിലൊതുക്കി മലയാളിയായ നികിത ഹരി ലോകവും കേംബ്രിഡ്ജും ഒക്കെ ഏറെ മാറിയിരിക്കുന്നു എന്ന് തെളിയിക്കുകയാണ്. ലോകത്തിനൊപ്പം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്കും ഏറെ മാറ്റങ്ങള്‍ സംഭവിച്ചു എന്ന് കൂടിയാണ് നികിതയുടെ നേട്ടം വെളിപ്പെടുത്തുന്നത്. സ്വാഭാവികമായും വിദ്യാര്‍ത്ഥികളുടെ മനോനിലയും വംശീയ ആധിപത്യവും ഒക്കെ മാറിമറിഞ്ഞുവെന്നു പ്രത്യക്ഷ തെളിവോടെ സ്ഥിരീകരിക്കുകയാണ് ഇപ്പോള്‍ കേംബ്രിഡ്ജിലെ ഏറ്റവും താരപരിവേഷമുള്ള വിദ്യാര്‍ത്ഥിനിയായ വാടകരക്കാരി നികിത ഹരി.

Image result for Nikita-Hari-Vadakara-Cambridge-University

ഇക്കാര്യം നികിത തന്നെയാണ് സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തിയിരിക്കുന്നതും. നാട്ടിലെ പോലെ തന്നെ ഏറെ പ്രസ്റ്റീജ് ഉള്ള ഈ പദവിയിലേക്ക് ഏകകണ്ഠമായ തെരഞ്ഞെടുപ്പിലാണ് നികിത വിജയിച്ചെത്തിയിരിക്കുന്നതു എന്നതും നേട്ടത്തിന്റെ മാറ്റുകൂട്ടുകയാണ്. യുകെയിലെ യൂണിവേഴ്സിറ്റികളില്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏക സര്‍വകലാശാല യൂണിയന്‍ കൂടിയാണ് കേംബ്രിഡ്ജിലേത്.

ജോലി സാമൂഹിക സേവനമാണെങ്കിലും നികിതയുടെ പദവിക്ക് വാര്‍ഷിക ശമ്ബളം 21000 പൗണ്ട് (19 ലക്ഷം) ആണെന്നതും പ്രത്യേകതയാണ്. വൈസ് ചാന്‍സലര്‍ അടക്കമുള്ള യൂണിവേഴ്സിറ്റി അധികാരികളുമായി നേരിട്ട് സംവദിക്കേണ്ട ഉത്തരവാദിത്തമാണ് ഇനി നികിതയുടെ റോളില്‍ യുകെ മലയാളികള്‍ക്കു കാണാന്‍ കഴിയുക. യൂണിവേഴ്സിറ്റിയുടെ നയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദോഷകരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹാരം തേടുക എന്നതും നികിതയുടെ ഉത്തരവാദിത്തമാണ്. ഈ പദവിയില്‍ മുന്‍പ് ഇന്ത്യക്കാര്‍ എത്തിയിട്ടുണ്ടോ എന്ന് ഉറപ്പില്ലെങ്കിലും ആദ്യമായി എത്തുന്ന മലയാളിയും നികിത തന്നെ ആയിരിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്.

അഞ്ചു വര്‍ഷം മുമ്പ് അരക്കോടിയുടെ ഫെല്ലോഷിപ്പ് നേടി ഗവേഷകയാകാന്‍ എത്തിയതുമുതല്‍ നികിത വാര്‍ത്തകളിലുണ്ട്.  പ്രതിഭകളെ എവിടെയും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന് കൂടി ലോകത്തെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചാണ് നികിത ഓരോ വട്ടവും വാര്‍ത്തകളില്‍ നിറയുന്നത് എന്നതും പ്രധാനമാണ്.

Image result for Nikita-Hari-Vadakara-Cambridge-University

റിന്യൂവബിള്‍ എനെര്‍ജിയെ കുറിച്ചുള്ള ഗവേഷണത്തിനായി ബ്രിട്ടനില്‍ എത്തിയ നികിത കഴിഞ്ഞ വര്‍ഷം രാജ്യത്തെ പ്രമുഖ വനിതാ എന്‍ജിനീയര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ഫോബ്സ് മാഗസിന്റെ 30 വയസില്‍ താഴെയുള്ള പ്രതിഭകളുടെ പട്ടിക തയ്യാറാക്കുന്നതിലേക്കു പരിഗണിക്കുകയും ഒക്കെ ചെയ്തിരുന്നു. ഏറെ ഉത്തരവാദിത്തം ഉള്ള ജോലി കൂടിയാണ് ഇപ്പോള്‍ നികിതയുടെ കൈകളില്‍ എത്തിയിരിക്കുന്നത്. സ്വാഭാവികമായും ഏതു യൂണിവേഴ്സിറ്റിയിലും എന്നത് പോലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശനങ്ങള്‍ക്കു പരിഹാരം കണ്ടെത്തുക തന്നെയാണ് കേംബ്രിഡ്ജ് ഗ്രാജുവേറ്റ് യൂണിയന്റെയും ചുമതല. പൊതുവില്‍ ആണ്‍പട കയ്യടക്കുന്ന യൂണിവേഴ്സിറ്റി യൂണിയനില്‍ നികിതയുടെ കടന്നു വരവ് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

ഇത്തവണ യൂണിയന്റെ എട്ടു അംഗ പാനലില്‍ അഞ്ചു പേരും വനിതകള്‍ ആണെന്നതും ശ്രദ്ധേയമാണ്. കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യമുള്ള പദവിയില്‍ മലയാളി യുവതി എത്തിയതോടെ കേംബ്രിഡ്ജില്‍ പഠനത്തിനും ഗവേഷണത്തിനും എത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന നൂറു കണക്കിന് പ്രശനങ്ങളില്‍ ഒരു കൈതാങ്ങായി മാറാന്‍ നികിത കൂടെയുണ്ടാകും എന്നുറപ്പാണ്. കാരണം അഞ്ചു വര്‍ഷം മുമ്പ് താന്‍ നേരിട്ട പ്രശ്ങ്ങള്‍ തന്നെയാകും ഓരോ വിദ്യാര്‍ത്ഥിക്കും നേരിടേണ്ടി വരിക എന്നറിയാവുന്നതിനാല്‍ അതിനുള്ള പരിഹാരവും നികിതയുടെ കൈയിലുണ്ടാകും. ഇന്ത്യയില്‍ നിന്നും കേംബ്രിഡ്ജില്‍ എത്തുന്ന പെണ്‍കുട്ടികള്‍ ഏറെ മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകേണ്ടി വരാറുണ്ട് എന്നാണ് സ്വന്തം അനുഭവത്തിലൂടെ നികിതയ്ക്കും പറയാനുണ്ടാവുക. അതിനാല്‍, ഓരോ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കും ധൈര്യമായി നികിതയെ കാണാന്‍ എത്താം, അവിടെ സംരക്ഷകയുടെ റോളില്‍ ആയിരിക്കും ഈ മലയാളി പെണ്‍കുട്ടിയുടെ പുഞ്ചിരി കാത്തിരിക്കുന്നത്. പഠനത്തിനൊപ്പം ഏതു രംഗത്തും കൈവയ്ക്കാന്‍ താന്‍ മടിക്കില്ല എന്നതിന്റെ തെളിവ് കൂടിയാണ് യൂണിയന്‍ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ ഉള്ള തന്റേടം തെളിയിക്കുന്നത്.

Image may contain: 11 people, people smiling, people standing and indoor

ഏറെ ഉത്തരവാദിത്തം നിറഞ്ഞ ഗവേഷണം കൊണ്ട് നടക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു ശ്രമം നടത്തുന്ന നികിത ഇതിനിടയില്‍ കോഴിക്കോട് സഹോദരനുമായി ചേര്‍ന്ന് സ്വന്തമായി ഒരു സ്റ്റാര്‍ട്ട് അപ്പ് ബിസിനസും ആരംഭിച്ചിട്ടുണ്ട്. ഇതിനെല്ലാം ഒപ്പം സാമൂഹ്യ നന്മ ലക്ഷ്യമിട്ടു കൂടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈ സഹായമാകാന്‍ യൂണിയന്‍ നേതൃത്വത്തിലേക്കു കടന്നു വരുമ്ബോള്‍ ജോലിയും കുടുംബവുമായി നട്ടം തിരിയുന്നു എന്ന് പരാതിപ്പെടുന്ന യുകെയിലെ മലയാളി വീട്ടമ്മമാര്‍ക്കും പ്രചോദനമായി മാറുകയാണ് ഈ 32 കാരി വനിത. ഉള്ള സമയം കൊണ്ട് സാമൂഹ്യ പ്രതിബദ്ധത നിറവേറ്റാന്‍ കൂടി നാം ബാധ്യസ്ഥരാണ് എന്നതാണ് നികിത തന്റെ പദവിയിലൂടെ തെളിയിക്കുന്നതും. ഒരു പക്ഷെ ആണ്‍ മേല്‍ക്കോയ്മയോടുള്ള പോരാട്ടം കൂടിയായി ഈ പദവിയെ വിലയിരുത്താം. ”ബ്രിട്ടനില്‍ ഗവേഷണം നടത്തുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും സാംസ്കാരികവും വംശീയവുമായ ഒട്ടേറെ പ്രതിബന്ധങ്ങള്‍ മുന്നില്‍ ഉള്ളപ്പോള്‍. ആരും സഹായത്തിനില്ലാതെ വിഷമിക്കുന്ന ഒട്ടേറെ അവസരങ്ങളെ നേരിടേണ്ടി വന്നേക്കാം. ഇതെല്ലം ഓരോ വിദ്യാര്‍ത്ഥിയും അഭിമുഖീകരിക്കേണ്ട സത്യങ്ങളാണ്. ഞാന്‍ കടന്നു പോയതും ഈ വഴികളിലൂടെയാണ്.

ഈ ഒരൊറ്റ കാരണം കൊണ്ട് കൂടിയാണ് ഗവേഷണത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ടായിട്ടും ഏറെ വെല്ലുവിളിയും ഉത്തരവാദിത്തവും ഉള്ള ഈ പദവി ഏറ്റെടുക്കാന്‍ തയാറായത്. യൂണിയന്‍ ഭാരവാഹി എന്ന നിലയില്‍ മുന്നില്‍ എത്തുന്ന പ്രശ്ങ്ങള്‍ കേള്‍ക്കുമ്ബോള്‍ നമുക്ക് നിസ്സാരമായി തോന്നാം. എന്നാല്‍ അത് നേരിടുന്ന ആളെ സംബന്ധിച്ചിടത്തോളം അതിലും വലിയ മറ്റൊരു പ്രശനം വേറെ കാണില്ല. പുതിയ പദവിയില്‍ എത്തുമ്ബോള്‍ താന്‍ ചിന്തിക്കുന്നത് ഇപ്രകാരമാണ് ” -തന്റെ പുതിയ റോളിനോടുള്ള നികിതയുടെ സമീപനം ഇതാണ്. താന്‍ വെറും ഒരു അക്കാഡമിക് സ്കോളര്‍ മാത്രമല്ല, മനസ്സില്‍ നന്മയുള്ള ഒരു തനി നാട്ടിന്‍പുറത്തുകാരി കൂടിയാണ് എന്നാണ് ഈ വാക്കുകളിലൂടെ നികിത വരച്ചു കാട്ടുന്നതും.