UK

സണ്ണിമോൻ പി മത്തായി

വാട്ഫോർഡ്: ഒഐസിസി വാട്ട്ഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജനറൽ ബോഡി യോഗവും, അംഗത്വ വിതരണവും നടത്തി. വൈസ് പ്രസിഡണ്ട് ഫെമിൻ സിഎഫ്, ജോസ്ലിൻ സിബിക്ക് ആദ്യ മെംബർഷിപ് നൽകിക്കൊണ്ട് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് സണ്ണിമോൻ പി മത്തായി യോഗത്തിൽ അദ്ധൃഷത വഹിച്ചു.

ഒ.ഐ.സി.സി നാഷണൽ വർക്കിങ്ങ് കമ്മിറ്റി പ്രസിഡണ്ട് സുജൂ കെ ഡാനിയേൽ മുഖ്യ സന്ദേശം നൽകി. കോൺഗ്രസ്സ് അനുഭാവികളെ ചേർത്തുകൊണ്ട് പ്രാദേശിക തലങ്ങളിൽ സാംസ്കാരിക, കായിക പരിപാടികൾ നടത്തുവാനും, അണികളെ കോർത്തിണക്കി വിശാലമായ പ്ലാറ്റ് ഫോം ഉണ്ടാക്കുവാനും സുജു തന്റെ പ്രസംഗത്തിൽ പ്രവർത്തകരെ ഉദ്‌ബോധിപ്പിച്ചു.

ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഭാരത ജനത അഭിമുഖീകരിക്കേണ്ടി വരാവുന്ന വിപത്തുകളെയും, ജനാധിപത്യ- മതേതരത്വ മൂല്യങ്ങളുടെ അന്ത്യം വരെ മുന്നിൽക്കണ്ട് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിജയം രാജ്യത്തിനു അനിവാര്യമാണെന്നും, ഒഐസിസി തങ്ങളുടേതായ നിർണ്ണായക പ്രവർത്തനവും ഉത്തരവാദിത്വവും എടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഒഐസിസി നേതാവ് സുരജ് കൃഷ്ണൻ, മെഡിക്കൽ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ അറുംകൊല വിഷയത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. എസ്.എഫ്.ഐയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുവാൻ സമ്മർദ്ധം ചെലുത്തണമെന്നും യോഗം വിലയിരുത്തി.

ആഗതമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇലക്‌ഷൻ പ്രചാരണത്തിൽ, ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയിൽ ഒഐസിസി യുടെ ഉത്തരവാദിത്വവും, സ്വാധീനവും ഇടപെടലും ഉണ്ടാവണമെന്നും സെക്രട്ടറി സിബി ജോൺ അഭിപ്രായപ്പെട്ടു. സിജൻ ജേക്കബ്,മാത്യു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

ചെംസ്ഫോർഡ്: ചെംസ്ഫോർഡിലെ ആദ്യകാല മലയാളികളിൽ ഒരാളായ കുറ്റിക്കാട്ടിൽ ജേക്കബ് കുര്യൻ (53) നിര്യാതനായി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് മരണം എന്നാണ് അറിയുന്നത്. ഭാര്യയും മൂന്ന് കുട്ടികളും ഉൾപ്പെടുന്നതാണ് പരേതന്റെ കുടുംബം.

ശവസംസ്‌കാര വിവരങ്ങൾ ഒന്നും അറിവായിട്ടില്ല. ഫ്യൂണറൽ ഡിറക്ടർസ് ഏറ്റെടുത്തിരിക്കുന്നതിനാൽ പിന്നീട് മാത്രമേ കൂടുതൽ വിവരങ്ങൾ അറിവാകുകയുള്ളു. ജേക്കബ് കുര്യന്റെ ആകസ്മിക വേർപാടിൽ പരേതന് മലയാളം യുകെയുടെ ആദരാഞ്ജലികൾ.

ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ, വിറ്റ്ചർച്ച്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂറോപ്പിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിട്ടൻ ക്ലബ്ബിന്റെ ഏഴാം വാർഷികാഘോഷങ്ങൾ മാർച്ച്‌ 9, ശനിയാഴ്ച ബ്രിസ്റ്റളിൽ നടക്കും. സന്നദ്ധ സേവന രംഗത്തും, ഭാരതീയ കലാ സാംസ്‌കാരിക പൈതൃകകലകളെ ഇംഗ്ലണ്ടിൽ അവതരിപ്പിക്കാനും എന്നും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് കോസ്മോപൊലിട്ടൻ ക്ലബ്ബ്‌ ബ്രിസ്റ്റൾ.

വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങ് ആരംഭിക്കുന്നത് പ്രശസ്ത നർത്തകിയും,നൃത്താധ്യാപികയുമായ ശ്രീമതി അപർണ പവിത്രൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തോട് കൂടിയാണ്.

മലയാള ചലച്ചിത്ര ഗാനശാഖക്ക് നിരവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച സംഗീത സംവിധായകൻ ശ്രീ കെ ജെ ജോയിക്ക് ആദരം അർപ്പിച്ച് “നൊസ്റ്റാൾജിയ ”
എന്ന പ്രത്യേക സംഗീത സന്ധ്യയും അരങ്ങേറും.
പ്രശസ്ത ഗായകർ ഈ ചടങ്ങിൽ ഗാനർച്ചന ആലപിക്കും.
ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും ചടങ്ങുകൾക്ക് ശേഷം നടക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് :07754724879(വാട്സ്ആപ്പ് )

ബാത്ത്: അണ്ടർ 17 വിഭാഗത്തിൽ സ്വീഡനിൽ വെച്ച് നടത്തപ്പെടുന്ന യൂറോപ്യൻ ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണ്ണമെന്റിൽ, ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്യുവാൻ സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്സിൽ നിന്നുള്ള സാമുവൽ ദീപക് പുലിക്കോട്ടിലും ദേശീയ ടീമിൽ ഇടം നേടി. യുറോപ്യൻ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ഫ്രാൻസ്, ജർമ്മനി, ഡെൻമാർക്ക്‌, സ്വീഡൻ, നെതർലൻഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിൾസ് വിഭാഗത്തിൽ, ജെഫ്-സാമുവൽ സഖ്യം മാറ്റുരക്കുക.

യുകെ യിൽ വിവിധ ദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യവും, വിജയങ്ങളും പുറത്തെടുക്കുവാൻ ഇരുവർക്കും സാധിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ജേഴ്സി അണിയുവാൻ യോഗ്യത നേടുന്നത്. കഴിഞ്ഞ വർഷം നടന്ന ഇംഗ്ലീഷ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഡബിൾ‍സ്‌ കാറ്റഗറിയിൽ ബ്രോൺസ് മെഡൽ നേടിയതോടെയാണ് ഇംഗ്ലണ്ട് സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധ ഈ മിടുക്കരിലേക്ക്‌ തിരിഞ്ഞത്. കഴിഞ്ഞ ദിവസം സോമർസെറ്റിലെ ബാത്തിൽ വച്ച് നടന്ന അണ്ടർ 17 ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിൽ ജെഫ്-സാമുവൽ സഖ്യം നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചു കൊണ്ട് ഫൈനലിൽ നേടിയ മിന്നും വിജയവും, തിളക്കമാർന്ന പ്രകടനവുമാണ് ഇവർക്ക് ഇംഗ്ലീഷ് ദേശീയ ടീമിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.

യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ സിവിൽ സെർവന്റ് ആയി ജോലി നോക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി, പന്തമാൻചുവട്ടിൽ അനി ജോസഫിന്റെയും, സ്‌റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ ജോലി നോക്കുന്ന ജീന മാത്യുവിന്റെയും മകനാണ് ജെഫ്. അനി ജോസഫ് മുമ്പ് സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷനിൽ പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്. ജെഫിന്റെ രണ്ട് സഹോദരിമാരും ബാഡ്മിന്റണിൽ തന്നെ മികച്ച കളിക്കാർ ആണ്.

കഴിഞ്ഞ വർഷം ‘യുകെകെസിഎ’ സംഘടിപ്പിച്ച അഖില യു കെ ബാഡ്‌മിന്റൺ ടൂർണ്ണമെന്റിൽ എല്ലാ മത്സരങ്ങളിലും സ്വർണ്ണ മെഡലുകൾ തൂത്തു വാരിക്കൊണ്ടാണ് കുടുംബപരമായ കായിക മികവ് അനി- ജീന കുടുംബം തെളിയിച്ചത്. പഠനത്തിലും മികവ് പുലർത്തുന്ന ജെഫ് അനി, സ്റ്റീവനേജിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജിസിഎസ്ഇ വിദ്യാർത്ഥിയാണ്.

ലണ്ടനിൽ എസ്സക്സിൽ താമസിക്കുന്ന കുന്നംകുളത്തുകാരൻ ദീപക്-ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ മൂത്ത മകൻ ആണ് സാമുവേൽ. ദി കൂപ്പേഴ്‌സ് കമ്പനി ആൻഡ് കോബോൺ സ്കൂളിൽ, ഇയർ 11 വിദ്യാർത്ഥിയായ സാമുവൽ, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലർത്തുന്ന വ്യക്തിത്വമാണ്.

തലമുറകളായി കായിക രംഗത്തു മികച്ച സംഭാവനകൾ നൽകി വരുന്ന പുലിക്കോട്ടിൽ കുടുംബത്തിന്റെ പാരമ്പര്യം, പുതു തലമുറയിലും പിന്തുടരുകയാണ് സാമുവൽ തന്റെ ഇംഗ്ലീഷ് ദേശീയ ചാമ്പ്യൻ പട്ട നേട്ടത്തിലൂടെ. ഇളയ സഹോദരൻ നിഖിൽ കഴിഞ്ഞ വർഷത്തെ അണ്ടർ 13 നാഷണൽ ബാഡ്‌മിന്റൺ ചാമ്പ്യൻ ആയിരുന്നു. സ്ലൊവേനയിൽ വെച്ച് നടന്ന യൂറോപ്പ്യൻ ടൂർണമെന്റിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ഡബിൾ‍സിൽ ഗോൾഡ് മെഡലും, സിംഗ്ൾസിൽ ബ്രോൺസ് മെഡലും കരസ്ഥമാക്കിയിരുന്നു.

സാമൂവലിന്റെ പിതാവ് ദീപക് എൻഎച്ച് എസിൽ ബിസിനസ് ഇന്റലിജൻസ് മാനേജർ ആയും, മാതാവ് ബിനി ദീപക് പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി നോക്കുന്നു.

ഇംഗ്ലണ്ട് ഒന്നാം നമ്പർ താരമായിരുന്ന രാജീവ് ഔസേപ്പിനു ശേഷം, ഷട്ടിൽ ബാഡ്മിന്റൺ ഗോദയിൽ, മലയാളി സാന്നിദ്ധ്യം അരുളാൻ, മലയാളിപ്പട തന്നെയുണ്ടാവും എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.

ബാഡ്മിന്റണിൽ ലോകം അറിയപ്പെടുന്ന കളിക്കാരാവണമെന്നാണ് ജെഫ് അനിയുടെയും, സാമുവൽ ദീപകിന്റെയും വലിയ അഭിലാഷം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ബുധനാഴ്ച ജെറമി ഹണ്ട് അവതരിപ്പിച്ച ബഡ്ജറ്റിൽ എത്രമാത്രം യുകെയിലെ ആരോഗ്യമേഖലയായ എൻഎച്ച്എസിനെ പരിഗണിച്ചു എന്ന കാര്യം ഒട്ടുമിക്ക യുകെ മലയാളികളുടെ ഇടയിലും ചർച്ചാവിഷയമായിരുന്നു. കോവിഡും മറ്റു പണിമുടക്കുകളും മൂലം താളം തെറ്റിയ എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ സുഗമമാകുന്നത് തീർച്ചയായും യുകെ മലയാളികളെ സംബന്ധിച്ച് നിർണ്ണായകമാണ്. മതിയായ ജീവനക്കാരുടെ അഭാവം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളെ പുറകോട്ടോടിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണ് . മതിയായ ജീവനക്കാരില്ലാത്തത് മൂലം നിലവിലെ ജീവനക്കാരുടെ ജോലിഭാരം കൂടിക്കൊണ്ടിരിക്കുകയാണ് . അതുകൊണ്ടുതന്നെ പുതിയ സ്റ്റാഫ് റിക്രൂട്ട്മെൻ്റിനായി പണം വകയിരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് എൻഎച്ച്എസ് ജീവനക്കാരായ യുകെ മലയാളികൾ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.


എൻ എച്ച്എസിനായി അനുവധിക്കപ്പെട്ട ബഡ്ജറ്റ് വിഹിതത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് മലയാളികൾ നടത്തിയത്. 164.9 ബില്യൺ ബഡ്ജറ്റ് വിഹിതത്തെ ഭൂരിഭാഗം മലയാളികളും സ്വാഗതം ചെയ്തു. എൻ എച്ച് എസിനെ കുറിച്ച് ഓർക്കാൻ തന്നെ പേടി തോന്നിപ്പിക്കുന്ന രീതിയിലുള്ള ഉയർന്ന കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും പുതിയ നീയമനങ്ങൾ നടത്തുന്നതിനും പഴകിയ ഐടി സംവിധാനങ്ങൾ നവീകരിക്കുന്നതിനും ബഡ്ജറ്റിലെ തുക കൊണ്ട് സാധ്യമാകുമെന്ന ശുഭാപ്തി വിശ്വാസമാണ് പലരും പ്രകടിപ്പിച്ചത്.

എൻ എച്ച് എസിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്തോടെ പദ്ധതികൾ നടപ്പിലാക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് ജീവനക്കാർ ഉറ്റുനോക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള നവീകരണങ്ങൾ എൻഎച്ച്എസിനെ ലോകത്തിലെ മികച്ച ആരോഗ്യപരിപാലന സംവിധാനമായി നിലനിർത്താൻ സഹായിക്കും . എൻഎച്ച്എസിലെ ഐടി നവീകരണം മൂലം ഓരോ വർഷവും ഡോക്ടർമാർ പാഴാക്കുന്ന 13 ദശലക്ഷം മണിക്കൂറും 5 വർഷം കൂടുമ്പോൾ 4 ബില്യൺ പൗണ്ട് വരെ ലഭിക്കാനും വഴിയൊരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ.


എന്നാൽ ബഡ്ജറ്റ് കെയർ മേഖലയെ കാര്യമായി പരിഗണിച്ചില്ലെന്ന പരാതിയാണ് പൊതുവെ ഉയർന്ന് വന്നിരിക്കുന്നത്. ദശലക്ഷണ കണക്കിന് മുതിർന്നവരും അവരെ പരിചരിക്കുന്നവരും നിരാശയിലാണെന്ന് ആ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ ഭവന പ്രതിസന്ധിക്ക് നിർണ്ണായകമായ സ്ഥാനമുണ്ട്. താത്കാലികമായ താമസസ്ഥലങ്ങളിൽ താമസിക്കുന്ന കുട്ടികളുടെ എണ്ണം വർഷത്തിൽ 14 % ആണ് വർദ്ധിക്കുന്നത്. ഓരോ വർഷവും ആവശ്യമായ 90000 പുതിയ സോഷ്യൽ ഹോം ഹോമുകൾ നിർമ്മിക്കാൻ ബഡ്ജറ്റിൽ പണം അനുവദിച്ചിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വില്ലൻ ചുമ ബാധിക്കുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവ് ഉണ്ടാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജനുവരി മാസത്തിൽ മാത്രം ഇംഗ്ലണ്ടിൽ 553 കേസുകൾ ഉണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്.


അതുകൊണ്ടുതന്നെ ഈ വർഷം വില്ലൻ ചുമ ബാധിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടാകുമോ എന്ന് ആശങ്ക ശക്തമായുണ്ട് . 5949 കേസുകൾ റിപ്പോർട്ട് ചെയ്ത 2016 ലാണ് ഇംഗ്ലണ്ടിൽ വില്ലൻ ചുമ ബാധ ഏറ്റവും കൂടുതൽ ഉണ്ടായത്. കുട്ടികളെ ബാധിക്കുന്ന വില്ലൻ ചുമ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമാകും. വില്ലൻ ചുമയ്ക്കെതിരെ ഗർഭിണികളിലും കുട്ടികളിലും വാക്സിൻ എടുത്ത് വില്ലൻ ചുമ ബാധിക്കാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകി കഴിഞ്ഞു .


വില്ലൻ ചുമ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ജനങ്ങൾ മുന്നോട്ട് വരണമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വാക്സിനേഷന്റെ ചുമതലയുള്ള സ്റ്റീവ് റസൽ പറഞ്ഞു. വില്ലൻ ചുമയുടെ ആദ്യ ലക്ഷണങ്ങൾ ജലദോഷത്തിന് സമാനമായ മൂക്കൊലിപ്പും തൊണ്ടവേദനയുമാണ്. എന്നാൽ വില്ലൻ ചുമയാണെങ്കിൽ രോഗലക്ഷണങ്ങൾ തുടങ്ങി ഒരാഴ്ചയ്ക്കുശേഷം മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ചുമയായി ഇത് മാറും. രോഗം ബാധിച്ചവരുടെ കഫത്തിലൂടെയാണ് വില്ലൻ ചുമ മറ്റുള്ളവരിലേയ്ക്ക് പകരുന്നത്

കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടിയുടെ ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡിഎന്‍എഫ്ടി മമ്മൂട്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് ജോർജ്ജ് മാനുവലിന് മമ്മൂട്ടി ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, നിര്‍മ്മാതാവ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ചിത്രമാണ് പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സവിശേഷമായ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഡിഎന്‍എഫ്ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാര്‍ഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നല്‍കിയ പ്രചോദനമാണ് ഡിഎന്‍എഫ്ടിയുടെ പിറവിക്ക് കാരണമായതെന്ന് സുഭാഷ് ജോർജ്ജ് മാനുവല്‍ പറഞ്ഞു.

ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. മോഹന്‍ലാല്‍ ചിത്രമായ മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിനാണ് ലോകത്ത് ആദ്യമായി ഡിഎന്‍എഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് ജോർജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനിയാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.

ഇന്ത്യയുടെ ഓസ്‌കാര്‍ ഒഫീഷ്യല്‍ എന്‍ട്രി ആയ 2018 സിനിമയുടെ കണ്ടന്റ് അവകാശവും ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി, സാറ്റലൈറ്റ് പകര്‍പ്പവകാശങ്ങള്‍ക്ക് പിന്നാലെ മറ്റൊരു സമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വര്‍ഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ ഡിഎന്‍എഫ്ടി അവകാശം കൂടി നേടാനാണ് ടെക് ബാങ്ക് മൂവീസ് ലണ്ടന്റെ നീക്കം.

കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ചിന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറൽ ബോഡി യോഗം 02/03/2024 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് കമ്മ്യൂണിറ്റി ഹൗസ്റെഡിച്ചിൽ വച്ച് നടത്തി. സ്ഥാനമൊഴിയുന്ന ജോയ് ദേവസ്സി തിരഞ്ഞെടുപ്പ് യോഗത്തിന് എത്തിയ ഭാരവാഹികളെയും അംഗ അസോസിയേഷൻ പ്രതിനിധികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കാലയളവിൽ കെ.സി.എ. റെഡിച്ചിലെ എല്ലാ പരിപാടികൾക്കും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകിയ എല്ലാവരേയും അനുസ്മരിക്കാനും അവരോടുള്ള നന്ദി രേഖപ്പെടുത്താനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.

തുടർന്ന് സ്ഥാനമൊഴിയുന്ന സെക്രട്ടറി മാത്യു വർഗീസിൻെറ അഭാവത്തിൽ, ജോയിൻ സെക്രട്ടറി സ്റ്റാന്റ്‌ലി വർഗീസ് കാലാവധി പൂർത്തിയാക്കിയ കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് സമിതിയുടെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും, വിപുലങ്ങളായ പരിപാടികൾ സംഘടിപ്പിക്കുവാൻ സംഘടനയെ പ്രാപ്‌തരാക്കിയ അംഗ അസോസിയേഷൻ ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്നേഹവും രേഖപ്പെടുത്തുകയും, കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിക്കുകയും സ്ഥാനമൊഴിയുന്ന ട്രെഷറർ ലിസോമോൻ മാപ്രാണത് ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോയ് ദേവസ്സി തിരഞ്ഞെടുപ്പ് നീതിപൂർവ്വവും കാര്യക്ഷമവുമായി നടത്താനായി അവലംബിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രക്രിയ സുഗമമായി നടത്താനായി അവലംബിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്തുവാൻ എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്‌തു.

പ്രസിഡന്റ് ജയ് തോമസ് ,വൈസ് പ്രസിഡൻ്റ് – ആൻസി ബിജു, സെക്രട്ടറി- ജസ്റ്റിൻ മാത്യു, ജോയിൻ സെക്രട്ടറി – ജോർജ് ദേവസ്യ ,സാബു ഫിലിപ്പ്, ട്രഷർ – ജോബി ജോസഫ് ജോൺ , ജോയിന്റ് ട്രഷർ -ഷാജി തോമസ് ,ആർട്‌സ് കോഡിനേറ്റേഴ്‌സ് – അഞ്ജന സണ്ണി & രഞ്ജിത് പരൂകരാൻ, സ്പോർട്‌സ് കോഡിനേറ്റർസ് – ജിബിൻ സെബാസ്റ്റ്യൻ & സോളമൻ മാത്യൂസ്, യുഗ്മ റപ്രെസെന്റ്റ്റീവ്സ് – പീറ്റർ ജോസഫ്, രാജപ്പൻ വര്ഗീസ് & ലൈബി ജയ്, കൗൺസിൽ പ്രെസെന്ററ്റിവ്‌സ്- ജിബു ജേക്കബ്സ് & ജോസ് ജോസഫ്, പി ആർ ഓ – ജോയൽ വര്ഗീസ്, ഇൻ്റേണൽ ഓഡിറ്റർ – ജോൺസൻ ചാക്കോ, എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്- ജോയ് രാപ്പകരൻ, മാത്യു വര്ഗീസ്, ലിസോമോൻ മാപ്രാണത്, മഞ്ജു വിക്ടർ & ബിഞ്ചു ജേക്കബ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് പ്രസിഡൻ്റ് ജയ് തോമസ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിച്ചു. ഈ തിരഞ്ഞെടുപ്പ് നീതിപൂർവവും സമാധാനപരവുമായി നടത്തുവാൻ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചതിനോടൊപ്പം, തുടർന്നും കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ചിൻ്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും നിർലോഭമായ സഹായ സഹകരണങ്ങൾ പ്രദാനം ചെയ്യാനും അംഗ അസോസിയേഷൻ ഭാരവാഹികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ആറു മണിക്ക് ആരംഭിച്ച യോഗം ചായ, ഭക്ഷണ സത്‌കാരങ്ങൾക്കു ശേഷം വൈകുന്നേരം ഒൻപതു മണിയോടെ അവസാനിച്ചു.

ജെഗി ജോസഫ്

അമ്മയെന്ന വാക്കിന് സ്‌നേഹം എന്നര്‍ത്ഥവുമുണ്ട്. സ്‌നേഹത്തിന്റെ പൂര്‍ണ്ണ രൂപങ്ങളാണ് ഓരോ അമ്മമാരും. ഒരു ദിവസമല്ല ഒരു ജന്മം മുഴുവനും ആദരം ഏറ്റുവാങ്ങേണ്ടവരാണ് അമ്മമാര്‍. മദേഴ്‌സ് ഡേ സ്‌പെഷ്യലായി അമ്മമാരെ ആദരിക്കുകയാണ് ജിഎഎ ഗ്ലോസ്റ്റര്‍ അംഗങ്ങള്‍. ജിഎംഎ ഗ്ലോസ്റ്ററില്‍ മദേഴ്‌സ് ഡേ സ്‌പെഷ്യലായി നിരവധി പരിപാടികളാണ് ഒരുക്കുന്ന്.ചര്‍ച്ച് ഡൗണ്‍ കമ്യൂണിറ്റി സെന്ററില്‍ വൈകിട്ട് നാലരയ്ക്ക് ആരംഭിക്കും. രാത്രിയോടെ അവസാനിക്കും.

ലൈവ് മ്യൂസികും ഡിജെയും അസോസിയേഷന്‍ അംഗങ്ങളുടെ പാട്ടും നൃത്തവും സ്‌കിറ്റും ഒക്കെയായി മറക്കാനാകാത്ത ഒരുദിവസമാണ് ഒരുങ്ങുന്നത്.

ഏവരേയും ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റിന്റെ മദേഴ്‌സ് ഡേ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഏലിയാസ് മാത്യു, സെക്രട്ടറി അജിത് അഗസ്റ്റിന്‍ തുടങ്ങിയവര്‍ അറിയിക്കുന്നു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സാണ്.

ഷിബു മാത്യൂ

മറ്റെന്നാൾ ശനിയാഴ്ച് യുകെയിലെ അറുപത് മലയാളി ഗായകർ ലിവർപൂളിൽ ഒരുമിക്കും. മലയാളം മ്യൂസിക് ലവേഴ്സ് അവതരിപ്പിക്കുന്ന സംഗീത മാമാങ്കത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. യു കെയിലെ ഏറ്റവും വലിയ സംഗീതോത്സവത്തിന് ലിവർപൂൾ വേദിയാകുന്നു. നോർത്ത് വെസ്റ്റിലെ അറുപതോളം ഗായകർ അണി നിരക്കുന്ന MML NORTH FEST എന്ന ഉത്സവമേളം മറ്റെന്നാൾ ശനിയാഴ്ച ലിവർപൂളിൽ അരങ്ങേറും. അറുപത് പാട്ടുകളും രണ്ട് മിമിക്രിയും രണ്ട് ഡാൻസും രണ്ട് ടീസർ പ്രമോഷനും കൂടാതെ ലാമ്പ് ലൈറ്റിങ്ങും MML ടൈറ്റിൽ സോങ്ങ് പ്രകാശനവും ചേർന്നതാണ് പ്രോഗ്രാം.

ലിവർപൂളിലെ കാർഡിനൽ ഹീനൻ ഹൈസ്കൂൾ ഹാളിൽ വരുന്ന ശനിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2:30 ന് പ്രാർത്ഥനാ ഗാനത്തോടെ സംഗീതോത്‌സവത്തിന് തിരശ്ശീലയുയരും. വൈകിട്ട് 9:30 തോടെ യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള അറുപത് ഗായകരും തങ്ങളുടെ കഴിവ് തെളിയിക്കും. തുടർന്ന് ഡി ജെയോടു കൂടി പത്ത് മണിക്ക് പരിപാടികൾ അവസാനിക്കും.

12 പാട്ടുകൾ ചേർന്ന 5 സെറ്റ് പ്രോഗ്രാമായിട്ടാണ് സംഗീതോത്സവത്തിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഓരോ സെറ്റും രണ്ട് ആങ്കർമാർ ചേർന്ന് അവതരിപ്പിക്കും. ഷിബു പോൾ, ഡോ. അഞ്ജു ഡാനിയൽ, ബിനോയ് ജോർജ്ജ്, സീമ സൈമൺ എന്നിവരാണ് MML NORTH FEST ന്റെ അവതാരകർ.

യുക്മ ദേശീയ സെക്രട്ടറി കുര്യൻ ജോർജ്ജ്, യുക്മ പി ആർ ഒ അലക്സ് വർഗ്ഗീസ്, യുക്മ നോർത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാമൂഹ്യ-പൊതു പ്രവർത്തകൻ സോണി ചാക്കോ, നോർത്ത് വെസ്റ്റിലെ യുവ ബിസിനസ് സംരംഭക ഷൈനു മാത്യു , ടെലിവിഷൻ അവതാരകൻ സന്തോഷ് പാലി, ലൈം റേഡിയോ പാർട്ട്ണർ അഗസ്റ്റിൻ പോൾ, MML കൂട്ടായ്മയുടെ സ്ഥാപകൻ ജയൻ ആമ്പലി എന്നിവരാണ് വിശിഷ്ഠാതിഥികളായി എത്തുന്നത്.

ലൈഫ് ലൈൻ ഇൻഷുറൻസ്, വൈസ് കെയർ ഏജൻസി, മൂൺലൈറ്റ് ഫർണിച്ചർ ബോൾട്ടൺ, ഹൈട്ടെക്ക് ഓൺലൈൻ സ്റ്റഡീസ്, യുകെ മലയാളി മാട്രിമോണി, ലോ& ലോയേഴ്സ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രധാന സ്പോൺസർമാരാവുന്ന ഈ സംഗീത മാമാങ്കത്തിന് രുചിയൂറും ഭക്ഷണമൊരുക്കുന്നത് ലിവർപൂളിലെ കറിച്ചട്ടിയാണ്.

പ്രവേശനം ലഭിക്കുന്നതിനായി അന്നേ ദിവസം ടിക്കറ്റ് കൗണ്ടർ ഒരുക്കിയിട്ടുണ്ടെന്നും എല്ലാ സംഗീത പ്രേമികളെയും ഈ സംഗീതോൽസവത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് പ്രോഗ്രാം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

നടത്തിപ്പിനായി ഷിബു പോൾ, ബെന്നി ജോസഫ്, സുകുമാരൻ, റെക്സ് ജോസ്, റോയി മാത്യു, ബിനോയ് ജോർജ്ജ്, ശ്രീജേഷ് സലിം കുമാർ എന്നിവരടങ്ങിയ കോർ കമ്മറ്റിയും കോർഡിനേറ്റർമാരായ രഞ്ജിത്ത് ഗണേശ്, ജയൻ ആമ്പലി എന്നിവരുമാണ് നേതൃത്വം നൽകുന്നത്.

RECENT POSTS
Copyright © . All rights reserved