ജിദ്ദ: സൗദി അറേബ്യയില്‍ യില്‍ തൊഴിലുടമകളുടെ കൊടിയ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. സൗദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണെന്നും തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എംപിയായ ഭഗവന്ത്മാനോടാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്.
ഒരു വര്‍ഷം മുന്‍പാണ് താന്‍ സൌദിയില്‍ എത്തുന്നതെന്നും, താന്‍ വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും യുവതി പറയുന്നു. ഭഗവന്ത്മാന്‍ സാഹിബ് ദയവുചെയ്ത് എന്നെ രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ തന്റെ പേരോ പഞ്ചാബിലുള്ള സ്ഥലം ഏതെന്നോ യുവതി പറയുന്നില്ല. വിഷയത്തില്‍ എംപി ഭഗവന്ദ്മാന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചിട്ടുള്ള എല്ലാവരെയും അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള പ്രവാസികളിലാണ് ഇത്തരക്കാരുടെ ആശ്രയം… ഒരു ചെറിയ സഹായം.. ചിലവില്ലാതെ… ഷെയർ ചെയ്യില്ലേ…??
ജോസ് സൈമണ്‍ മാവേലിപുരത്ത്
എഡിന്‍ബറോ മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്തംബര്‍ 10-ാം തീയതി ഞായറാഴ്ച വളരെ മനോഹരമായി നടത്തപ്പെട്ടു. രാവിലെ പത്ത് മണിക്ക് കായിക മത്സരങ്ങളോടെ ആഘോഷത്തിന് തുടക്കം കുറിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി, നാടന്‍ കായിക മത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് വ്യത്യസ്തത കൂട്ടി. തുടര്‍ന്ന് കൃത്യം 1 മണിക്ക് മഹാബലി തമ്പുരാന്‍ താലപ്പൊലി എന്നിവ ബാലികമാരുടെയും മുത്തുക്കുടയുമായി എത്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി എഴുന്നുള്ളി വന്നു. എഡിന്‍ബറോ മലയാളി സമാജം ചെണ്ട ടീം മാവേലി മന്നന്റെ വരവിന് താളത്തിന്റെ കൊഴുപ്പേകി.
ഇ.എം.എസ് സ്ഥാപിതമായി പത്ത് വര്‍ഷം പിന്നിട്ട ഈ അവസരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷം വിവിധ വര്‍ഷങ്ങളായി സംഘടനയെ നയിച്ച അഞ്ച് പ്രസിഡന്റുമാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം 2017 ഉത്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഏകദേശം 28 വിഭവങ്ങള്‍ ചേര്‍ന്നുകൊണ്ടുള്ള സ്വാദിഷ്ടമായ ഓണസദ്യ നടത്തപ്പെട്ടു. 2.30ന് കലാസന്ധ്യ അരങ്ങേറി. നാടന്‍ പാട്ടുകളും തിരുവാതിരയും നൃത്ത്യ കലാരൂപങ്ങളും കോമഡി സ്‌കിറ്റുമായി മൂന്ന് മണിക്കൂര്‍ ആസ്വാദകരെ ശരിക്കും ആഘോഷത്തിമിര്‍പ്പില്‍ ആനന്ദപുളകമണിയിച്ചു. പിന്നീട് അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ പ്രൊഫസര്‍ ഡോ. നവീന്‍ കുമാര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ തലയൂരുമെന്ന് നിയമവൃത്തങ്ങളില്‍ അഭിപ്രായം. ഡോ. നവീനും ഭാര്യ ഡോ. ജയശ്രീയും നാല് വയസുള്ള മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചാണ് ഡോ. മരിച്ചത്. ജയശ്രീയും മകനും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പതിനേഴുകാരന്‍ ഓടിച്ച റെന്റ് കാര്‍ ഇടിച്ചാണ് ഡോക്ടര്‍ മരിച്ചത്. അപകടം പ്രദേശത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. വാഹനം ഓടിച്ച പതിനേഴുകാരന്‍ പിടിയലാകുകയും ചെയ്തു.
എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ ശിക്ഷ പിഴയില്‍ ഒതുങ്ങാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമില്ല. പ്രായത്തിന്റെ ആനുകൂല്യത്തില്‍ ജാമ്യം കിട്ടുകയും ചെയ്യും. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസുകളില്‍ ഐ.പി.സി 304 എ പ്രകാരമാണ് കേസെടുക്കുന്നത്. എന്നാല്‍ 18 വയസായവരുടെ കാര്യത്തില്‍ ഈ വകുപ്പ് ചേര്‍ക്കാനാകില്ല.
കുറ്റക്കാരനായ 17കാരണ് പരമാവധി ഒരു വര്‍ഷം ജുവനൈല്‍ ഹോം വാസവും പിഴയും ലഭിക്കാനാണ് നിയമമുള്ളത്. എന്നാല്‍ ഇത്തരം കേസുകളിലെ ശിക്ഷ പിഴയില്‍ മാത്രം ഒതുങ്ങാറാണ് പതിവെന്ന് പ്രമുഖ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അപകടത്തില്‍ മരിച്ച ഡോക്ടറുടെ കുടുംബത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കിട്ടാനും സാധ്യതയില്ലെന്ന് അറിയുന്നു. കാരണം അപകടത്തിടയാക്കിയ പതിനേഴുകാരന്‍ ഓടിച്ചത്, റെന്റ് കാറാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ച് ഉണ്ടാക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കില്ലെന്ന് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കില്‍ വാഹന ഉടമ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ ഇരയുടെ കുടുംബം കോടതിയെ സമീപിച്ചാല്‍ വാഹന ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ് സമ്പാദിക്കാന്‍ കഴിയുമെന്ന് പ്രമുഖ ഹൈക്കോടതി അഭിഭാഷകന്‍ വ്യക്തമാക്കി.
ലോറന്‍സ് പെല്ലിശേരി
ക്രിസ്റ്റല്‍ ഇയര്‍ ഓണാഘോഷം നിറക്കാഴ്ചയുടെ നിളയായി ഒഴുകിയെത്തിയപ്പോള്‍ ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളും പരിസരവും ഒരു ഉത്സവപ്പറമ്പിന് സമാനമായി. സെപ്റ്റംബര്‍ 30ന് ശനിയാഴ്ച രാവിലെ 10.30ന് ആയിരുന്നു പ്രൗഢഗംഭീര ചടങ്ങുകള്‍ ആരംഭിച്ചത്. ആര്‍പ്പുവിളികള്‍ നിറഞ്ഞ ഓണപ്പുലരിയല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മങ്കമാര്‍ താലപ്പൊലിയേന്തി ആതിഥ്യമരുളിയപ്പോള്‍ ജാതി മത ചിന്തകള്‍ക്കപ്പുറത്തുള്ള മലയാളിയുടെ സാംസ്‌കാരിക സമന്വയത്തിലേക്കുള്ള വാതായനമായി. പൂക്കളവും മുത്തുക്കുടകളും നിറഞ്ഞ വേദിയില്‍ ആവേശം തീര്‍ത്ത ചെണ്ടമേളക്കാര്‍ക്കൊപ്പമായിരുന്നു മഹാബലിക്ക് സ്വാഗതമോതിയത്. ഗ്ലോസ്റ്ററിലെയും ചെല്‍റ്റന്‍ഹാമിലെയും മേയറും ഡെപ്യൂട്ടി മേയറും ഫാദര്‍ ജോസ് പൂവണിക്കുന്നേലും ഔദ്യോഗിക അതിഥികളായെത്തിയ ചടങ്ങില്‍ പരമ്പരാഗത രീതിയില്‍ തിരി തെളിയിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ക്രിസ്റ്റല്‍ ഇയര്‍ ഓണാഘോഷം ചരിത്ര താളുകളില്‍ ആലേഖനം ചെയ്യപ്പെടണമെന്ന ജി.എം.എ പ്രസിഡന്റ് ടോം ശങ്കൂരിക്കലിന്റെയും, സെക്രട്ടറി മനോജ് വേണുഗോപാലിന്റെയും നിശ്ചയദാര്‍ഢ്യം ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ മൊത്തം ഏറ്റെടുക്കുന്ന കാഴ്ചക്കാണ് ആ വേദി പിന്നീട് സാക്ഷ്യം വഹിച്ചത്. മലയാളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതിക്കൊണ്ട്, കുട്ടികള്‍ മുതല്‍ മുത്തശീ മുത്തച്ഛന്മാരടക്കം 80ല്‍ പരം പേര്‍ പങ്കെടുത്ത, ഓണത്തെക്കുറിച്ചുള്ള നൃത്തശില്‍പം ഉദ്ഘാടനത്തിന്റെ ഭാഗമായെത്തിയപ്പോള്‍ കണ്ണിനും കാതിനും കുളിര്‍മ്മയേകുന്നതായി.
തുടര്‍ന്ന്, ഒരു സ്റ്റേജ് ഷോയെ അനുസ്മരിപ്പിക്കും വിധം ഇടതടവില്ലാതെ വന്ന കാഴ്ചയുടെ വര്‍ണ്ണ വിസ്മയങ്ങളൊരുക്കാന്‍ ഗ്ലോസ്റ്റെര്‍ഷെയറിലെ കുഞ്ഞു കുരുന്നുകളടക്കം മിടുക്കീ മിടുക്കന്മാര്‍, അടുക്കും ചിട്ടയോടെയും മാസങ്ങളായി തുടന്ന് വന്ന പ്രയത്നമാണ് അവിടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്. അവര്‍ക്കൊപ്പം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം സുദര്‍ശനും കലാഭവന്‍ സതീഷും ചേര്‍ന്നപ്പോള്‍ രാത്രി ഏറെ വൈകിയും സദസ്യരുടെ നിറ സാന്നിദ്ധ്യം തുടര്‍ന്നു. ഒപ്പം ആവേശമായി മാറിയ വടംവലി മത്സരവും വിഭവ സമൃദ്ധമായ ഓണസദ്യയും മലയാളികള്‍ക്കൊപ്പം ഇഗ്‌ളീഷുകാരുടെയും മനം കവരുന്നതായിരുന്നു.
ജി.എം.എ കുടുംബത്തില്‍ നിന്നും അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിന്‍സ് ആല്‍വിന്‍, അലീഷാ രാജീവ്, സണ്ണി സെബാസ്റ്റ്യന്‍, രാജീവ് ജേക്കബ് എന്നിവരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുമ്പിലെ അശ്രുപ്രണാമം, നൊമ്പരപ്പെടുത്തുന്നതെങ്കിലും ജി.എം.എയെ മുന്നോട്ട് നയിക്കാന്‍ ഊര്‍ജ്ജം പകരുന്നതായിരുന്നു.
ജി.എം.എ പാട്രന്‍, ഡോ. തിയോഡോര്‍ ഗബ്രിയേല്‍, തന്റെ അസാന്നിദ്ധ്യത്തിലും സാന്നിദ്ധ്യമായ വേദി, അംഗീകാരത്തിന്റെയും ആദരവിന്റെയുമായി മാറി. ജി.സി.എസ്.ഇ. പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കിയ അജയ് എടക്കര, മേഘ്‌ന ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ബ്യുട്ടി പേജന്റില്‍ മിസ് ഹാര്‍ട്ട് (യു.കെ.) പട്ടം സ്വന്തമാക്കിയ കൊച്ചു മിടുക്കി സിയെന്‍ ജേക്കബിനെയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഔദ്യോഗികമായ കാരണങ്ങളാല്‍, ജി.എം.എ കുടുംബത്തില്‍ നിന്നും നോര്‍താംപ്ടണിലേക്ക് താമസം മാറുന്ന ഡോ. ജ്യോതിഷ് ഗോവിന്ദനും ജി.എം.എ വൈസ് പ്രസിഡന്റ് കൂടിയായ ഡോ. ബീന ജ്യോതിഷിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കുന്നതിനും ശ്രാവണോത്സവ വേദി സാക്ഷ്യം വഹിച്ചു.
ഇംഗ്‌ളീഷ് സംസ്‌കാരത്തോടൊപ്പം മലയാളി സംസ്‌കാരവും സംസ്‌കൃതിയും പുതു തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായി, യുവതലമുറയെയാണ് ഇത്തവണ ശ്രാവണോത്സവ വേദിയുടെ നേതൃത്വം ജി.എം.എ ഏല്‍പ്പിച്ചത്. ജി.എം.എ യുടെ ഭാവി അവരുടെ കരങ്ങളില്‍ സുരക്ഷിതമാണെന്ന് ഉത്തരവാദിത്തങ്ങള്‍ ഉത്സാഹത്തോടെ നിര്‍വ്വഹിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. ദേശീയ ഗാനം ആലപിച്ചു കൊണ്ട് രാത്രി 10 മണിയോടെയാണ് ജി.എം.എ ശ്രാവണോത്സവത്തിന് തിരശീല വീണത്.
പങ്കാളിത്തം കൊണ്ടും ആശയങ്ങള്‍ കൊണ്ടും എന്നും മുന്നില്‍ നില്‍ക്കുന്ന ലിംകയുടെ ജനകീയ പരിപാടികളില്‍ ഒന്നായ ഭാരതത്തിന്റെ സ്വന്തം ചാച്ചാജി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചു എല്ലാ ഭാരതീയരും ഒത്തൊരുമിക്കുന്ന ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കുട്ടികളുടെ മഹോത്സവം ഒക്ടോബര്‍ 28ന് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) യുടെ കള്‍ച്ചറല്‍ പാര്‍ട്ണര്‍ കൂടി ആയ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ വിവിധ വേദികളിലായി നടത്തപ്പെടുന്നതാണ്. രാവിലെ 8.30ന് രജിസ്‌ട്രേഷനോട് കൂടി ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകിട്ട് ഏഴു മണിയോടെ പൂര്‍ത്തിയാകുന്ന രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.
യുകെ മലയാളി കൂട്ടായ്മകള്‍ക്കിടയിലെ ആദ്യത്തേത് എന്നുതന്നെ അവകാശപ്പെടാവുന്ന ദീര്‍ഘ വീക്ഷണത്തോടെയുള്ള, കുട്ടികളുടെ സര്‍ഗ്ഗശേഷിയെ പരിപോഷിപ്പിക്കുവാനായി തുടങ്ങിയ ഈ എളിയ സംരംഭം പന്ത്രണ്ടാമത് വര്‍ഷത്തിലും പൂര്‍വ്വാധികം ആവേശത്തോടെ നടത്തുവാന്‍ തയ്യാറെടുക്കുമ്പോള്‍ അതിന്റെ തലതൊട്ടപ്പന്മാരായ ശ്രീ ഡൂയി ഫിലിപ്പിനും ശ്രീ തോമസുകുട്ടി ഫ്രാന്‍സിസിനും ശ്രീ തമ്പി ജോസിനും പ്രത്യേകിച്ച് ലിംകയുടെ അമരക്കാരായിരുന്നവര്‍ക്കെല്ലാം തങ്ങള്‍ വിഭാവനം ചെയ്തത് എത്രമാത്രം ശരിയായിരുന്നു എന്ന് ആത്മസംതൃപ്തിയടയാം. ഈ വിജയഗാഥ അതിന്റെ പ്രയാണം അടുത്ത തലമുറയിലേക്കും എത്തിച്ചേരട്ടെ എന്ന പ്രാര്‍ത്ഥന മാത്രമാണ് ശ്രീ മനോജ് വടക്കേടത്തിന്റെയും ശ്രീ ഫിലിപ്പ് കുഴിപ്പറമ്പിലിന്റേയും ശ്രീ ടോം ഫിലിപ്പിന്റെയും നേതൃത്വത്തിലുള്ള ലിംക കുടുംബത്തിന് ഉള്ളത്.
”സാങ്കേതികവിദ്യ ഒരു ശാപമോ അതോ അനുഗ്രഹമോ” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍ നടക്കുന്നത്. രജിസ്‌ട്രേഷന്‍ ഫോമിനും മത്സരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക സമിതി അംഗങ്ങളായ ഡൂയി -07859905776 എബി -07734463548 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
രജിസ്‌ട്രേഷനുള്ള അവസാന തിയതി ഒക്ടോബര്‍ 21 ആണ്. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ ലിംക എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് അല്ലെങ്കില്‍ സംഘാടകര്‍ മുഖാന്തിരം സമര്‍പ്പിക്കാവുന്നതാണ്. മത്സര വിജയികള്‍ക്ക് നവംബര്‍ 18ന് നടക്കുന്ന ലിംക അവാര്‍ഡ് നൈറ്റില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.
ജി. രാജേഷ്
യുകെയിലെ അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ശ്രീ. കലാലയ വെങ്കിടേശന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലാലയ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ 9 മണി വരെ നടക്കും. ഫെസ്റ്റിവലിന്റെ ഉത്ഘാടനം വേള്‍ഡ് തമിഴ് ഫെഡറേഷന്‍ ചെയര്‍മാനായ ശ്രീ. ജേക്കബ് രവിബാലന്‍ നിര്‍വ്വഹിക്കും, ചടങ്ങില്‍ ചലച്ചിത്രതാരവും വേള്‍ഡ് തമിഴ് ഫെഡറേഷന്‍ പ്രസിഡന്റുമായ ശ്രീ. മദന്‍ മുഖ്യാതിഥി ആയിരിക്കും.
ബ്രിസ്റ്റോളില്‍ പാച് വേ കമ്മ്യൂണിറ്റി കോളേജ് അങ്കണത്തില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ നൃത്തരംഗത്ത് വിസ്മയം തീര്‍ത്തു ഡോക്ടര്‍ വസുമതി പ്രസാദ്, ശ്രീമതി തുര്‍ക സതീശ്വരന്‍, ശ്രീമതി നളിനി ചിത്രാംബലം, ശ്രീമതി ശുഭ കെ. വെട്ടത്ത് തടങ്ങിയവര്‍ ഭരതനാട്യം അവതരിപ്പിക്കും. ശ്രീമതി കുഹാരഞ്ജിനി ഭാസ്‌കര്‍, ശ്രീമതി വസന്തലക്ഷ്മി വെങ്കട് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കര്‍ണാടക സംഗീത കച്ചേരിയില്‍ ശ്രീരാമകൃഷ്ണന്‍, ശ്രീ. മധു തുടങ്ങിയവര്‍ വേദിയിലെത്തും. ദക്ഷിണേന്ത്യയിലെ പരമ്പരാഗത നൃത്തരൂപമായ യക്ഷഗാനം അവതരിപ്പിക്കുന്നത് ശ്രീ. യോഗേന്ദ്ര മറവണ്ടേ ആണ്. വീണയില്‍ വിസ്മയം തീര്‍ക്കാന്‍ ശ്രീമതി ദുര്‍ഗാ രാമകൃഷ്ണനും വേദിയിലെത്തും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും. ഡോ. വസുമതി പ്രദാസിന്റെ ശിഷ്യന്മാരും ശ്രീമതി തുര്‍ക സതീശ്വരന്‍ നേതൃത്വം നല്‍കുന്ന ശക്തീഷ് നടനാലയത്തിലെ കുട്ടികളും ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലെ അംഗങ്ങളും വേദിയില്‍ നൃത്തപരിപാടികള്‍ അവതരിപ്പിക്കും. കര്‍ണാടക സംഗീത രംഗത്ത് ശ്രീ. കലാലയ വെങ്കിടേശ്വരന്‍ നല്‍കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ച് ബ്രിസ്റ്റോള്‍ കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിന്റെ ഉപഹാരവും സമര്‍പ്പിക്കും.
മൂന്ന് മണി മുതല്‍ രാത്രി ഏഴ് വരെ നീളുന്ന കലാപരിപാടികള്‍ക്ക് ശേഷം രാത്രി ഒന്‍പതു മണി വരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലും നടക്കും.
Venue -Patchway Community College ,Bristol ,BS32 4AJ
Contact :Kalalaya Venketesan -07427048727 / 07577220331 ,Priya Selwin
0789944261
യുക്മയുടെ കലാമേളകൾ എന്നും എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് നെഞ്ചിലേറ്റിയ ചരിത്രമേ കേട്ടിട്ടുള്ളു.. അതിന് ഇപ്പോഴും ഉലച്ചിൽ തട്ടിയിട്ടില്ല എന്നത് ഇന്നും നിസംശയം പറയാൻ സാധിക്കും.. എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ സംബന്ധിച്ചിടത്തോളം കലാമേള എന്നത് അവരുടെ ഒരു കുടുംബകൂട്ടായ്മ കൂടിയാണ്.. അവിസ്മരണീയമായ ഓണാഘോഷപരിപാടികൾ കാഴ്ച്ച വച്ചതിന് ശേഷമാണ് കലാമേളക്കായി ഒരുങ്ങിയത്. റീജിണൽ, നാഷണൽ കലാമേളകൾക്ക് വേദി ഒരുക്കിയവർ, റീജിണൽ നാഷണൽ തലത്തിൽ പ്രസിഡന്റുമാരെ സംഭാവന നൽകിയിട്ടുള്ള അസോസിയേഷൻ… മറ്റ് അസോസിയേഷനുകളെ അപേക്ഷിച്ചു തുടക്കം മുതൽ വീറും വാശിയും കെമുതലായുള്ള മത്സരാർത്ഥികളുടെ ഒരു കൂട്ടമാണ് എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അസോസിയേഷൻ…
ഇന്നലെ രാവിലെ ബര്‍മിംഗ്ഹാമിനടുത്തുള്ള ടിപ്ടന്‍ RSA അക്കാഡമിയിൽ മിഡ്‌ലാണ്ട് കലാമേളയുടെ തുടക്കം.. ഔദ്യോഗികമായ ഉദ്ഘാടനം.. റീജിണൽ പ്രസിഡന്റ് ഡിക്‌സ് ജോസിന്റെ അദ്ധ്യക്ഷതയിൽ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചപ്പോൾ റീജിണൽ സെക്രട്ടറി സന്തോഷ്, ട്രെഷറർ പോൾ ജോസഫ് എന്നിവർക്കൊപ്പം നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സുരേഷ് കുമാറും മറ്റ് റീജിണൽ ഭാരവാഹികളും സന്നിഹിതരായിരുന്നു… ഉദ്ഘാടനശേഷം മത്സരയിനങ്ങളിലേക്ക്..
പതിനൊന്ന് മണിയോടെ സ്‌റ്റേജ് ഒന്നിൽ മത്സരങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ രണ്ടാമത്തെ സ്റ്റേജിൽ 12 മണിയോടുകൂടിയാണ് ആരംഭിക്കാൻ സാധിച്ചത്.. മൂന്നാമത്തെ സ്റ്റേജിൽ നൃത്തേതര ഇനങ്ങൾക്കും തുടക്കമായപ്പോൾ മത്സരങ്ങൾ മുന്നേറുകയായിരുന്നു..
ജോവാൻ റോസ് തോമസ്, ആഞ്ജലീന സിബി, സെറിൻ റെയ്‌നോ, അനീഷ വിനു, ആഷ്‌ലി ജേക്കബ്, സിജിൻ ജോസ്, ആഞ്ചെല മാഞ്ഞൂരാൻ, ക്ലിൻഡാ ജോണി, ജീന ജോണി, ബിജു തോമസ് എന്നിവർ പല മത്സര ഇനങ്ങളിൽ വ്യക്തിഗത നേട്ടങ്ങൾ വരിച്ചു.. തിരുവാതിര, മാർഗംകളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ എന്നീ ഗ്രൂപ്പുകളിലും മികവ് തെളിയിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ റീജിയണൽ, നാഷണൽ ചാംബ്യൻമാരായ എസ് എം എ ഒരിക്കൽ കൂടി കിരീടം നിലനിർത്തുകയായിരുന്നു. എസ്എംഎ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറര്‍ വിന്‍സന്റ് കുര്യാക്കോസ് തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വം എസ്എംഎയെ അഭിമാന നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചു.
ആദ്യമണിക്കൂറുകളിൽ ലെസ്റ്റർ എൽ കെ സി യുടെ മുന്നേറ്റം, 2017 റീജിണൽ കലാമേളയിൽ അവർ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ആദ്യ മണിക്കൂറുകളിൽ പങ്കെടുക്കാൻ വന്ന മത്സരാർത്ഥികള്‍ അവിസ്സ്മരണീയ പ്രകടനം കാഴ്ച്ച വച്ചപ്പോൾ ഹുസൈൻ ബോൾട്ടിന്റെ മെയ്‌വഴക്കത്തോടെ ഉള്ള എസ് എം എ യുടെ കുട്ടികളുടെ തകർപ്പൻ പെർഫോമെൻസ്.. എസ് എം എ എന്ന അർജ്ജുനനെ മിഡ്‌ലാൻഡ് കലാമേളയിലെ മൽസരഗോദയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു..
കഴിഞ്ഞ വർഷത്തെ നാഷണൽ കലാമേളയിൽ സ്റ്റോക്ക് ഓൺ ട്രെന്റ് എസ് എം എ യ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട ബി സി എം സി… വീറുറ്റ പോരാട്ടത്തിൽ ഞങ്ങളും ഒട്ടും പിന്നിലല്ല എന്ന പോർവിളികളുമായി മുന്നേറിയപ്പോൾ മൂന്നാം സ്ഥാനം ബിർമിങ്ഹാം ബി സി എം സി യുടെ ചുണക്കുട്ടികളിൽ എത്തപ്പെട്ടു.. യുക്മയുടെ അവസാന പ്രഖ്യാപനം പുറത്തുവന്നപ്പോൾ …
ടൈം ലാഗിന്റെ എല്ലാ പ്രശ്നങ്ങളും കൂട്ടമായി സമയത്തെ അപഹരിച്ചപ്പോൾ ബുക്ക് ചെയ്ത ഒൻപത് മണി എന്ന സമയക്രമം പാലിക്കാതെ വരികയും പിന്നീടുള്ള രണ്ട് മണിക്കൂർ നീട്ടികിട്ടിയിട്ടും അതിൽ തീർക്കാൻ സാധിക്കാതെ കുഴങ്ങുകയായിരുന്നു റീജിണൽ കമ്മിറ്റി… അങ്ങനെ റീജയന്റെ ചരിത്രത്തിൽ ആദ്യമായി കലാതിലക പട്ടങ്ങൾ, വ്യക്തിഗത ചാമ്പ്യന്മാര്‍ തുടങ്ങിയ ഗ്ലാമർ റിസള്‍ട്ടുകള്‍ പ്രഖ്യാപിക്കാതെ ഹാൾ ഒഴിഞ്ഞു കൊടുക്കേണ്ടതായി വന്നു എന്നത് വേദനാജനകമായ ഒരു കാഴ്ചയായി.. ഇതിൽ റീജിണൽ കമ്മിറ്റി മാത്രം തെറ്റുകാരാണ് എന്ന് പറയുക അസാധ്യം… ഇതിന്റെ മൂലകാരണം എന്നത്.. ഇത്രയും വലിയ ഒരു റീജിയണിൽ എങ്ങനെ ഈ ആറു പേര് മാത്രം കലാമേളയുടെ ചുമതലക്കാരായ ഭാരവാഹികളായി വന്നു എന്നതാണ്.
പതിനെട്ട് അസോസിയേഷൻ ഉള്ള റീജിയൻ.. മുൻ വർഷങ്ങളിൽ എല്ലാം പതിനഞ്ചിനടുത്തു ഭാരവാഹികൾ.. എല്ലാ അസോസിയേഷനും റീജിണൽ കമ്മിറ്റിയിൽ പ്രതിനിധികൾ, കൂട്ടായ പ്രവർത്തനം എന്നിവയായിരുന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് വരെ റീജിയന്റെ വിജയങ്ങളുടെ അടിത്തറ… കഴിഞ്ഞ കമ്മിറ്റിയിൽ മാത്രം എങ്ങനെ വെറും ആറു പേരായി കുറഞ്ഞു.. ചിലരെ ഒഴിവാക്കണമെന്നുള്ള വിരലിലെണ്ണാവുന്നവരുടെ മനോവൈകല്യം.. എല്ലാം എത്തിനിൽക്കുന്നത് കഴിഞ്ഞ ഇലക്ഷനിൽ… പൊതുയോഗത്തിൽ ഒരാൾ ചോദിച്ചു ” ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രൂപം എന്ത് എന്ന്? പറയാം എന്ന് പറഞ്ഞ് ഒഴിഞ്ഞ ആ ചോദ്യം ഇന്നും പ്രസക്തം.. പിന്നീടുള്ളത് ചരിത്രം പറയും.. ഒന്ന് പറയാം എടുക്കാവുന്ന ഭരമേ തുമ്പിയെക്കൊണ്ട് എടിപ്പിക്കാവു.. അതുകൊണ്ടുതന്നെ റീജിണൽ കമ്മിറ്റി അതിന്റെ എല്ലാ ശ്രമവും നടത്തി എന്ന് പറയാതെ വയ്യ… എന്നാലും ഈ യുക്മ ഇലക്ഷൻ നിരീക്ഷകർ പഠിക്കുമോ.. ഒരു ചൊല്ല് … പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ … ബാക്കി നിങ്ങൾക്ക് ഉചിതമെങ്കിൽ പൂരിപ്പിക്കാം… നല്ലതു മാത്രം സംഭവിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു…
കൂടുതൽ വാർത്തകളും ചിത്രങ്ങളും പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്
[ot-video][/ot-video]
മനോജ് കുമാര്‍ പിള്ള
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സാഹിത്യമത്സരങ്ങള്‍ക്ക് എല്ലാ യുകെ മലയാളികളില്‍ നിന്നും രചനകള്‍ ക്ഷണിക്കുന്നു. ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക. സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തിലെ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം മത്സരങ്ങള്‍ നടത്തുന്നതാണ്. സീനിയര്‍ വിഭാഗത്തില്‍ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തില്‍ മാത്രമുള്ള രചനകളാണ് സമര്‍പ്പിക്കേണ്ടത്. 01/11/2017 നു പത്തു വയസ്സില്‍ താഴെയുള്ളവരെ സബ്ജൂനിയറായും, പത്തു മുതല്‍ പത്തൊന്‍പതു വയസ്സില്‍ താഴെയുള്ളവരെ ജൂനിയറായും പത്തൊന്‍പതു വയസ്സും അതിനു മുകളിലുള്ളവരെ സീനിയര്‍ വിഭാഗവുമായാണ് പരിഗണിക്കുന്നത്.
മത്സരാര്‍ത്ഥികള്‍ക്ക് ഒന്നോ അതിലധികമോ ഇനങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ ഒരാള്‍ ഒരിനത്തില്‍ ഒരു രചന മാത്രമേ സമര്‍പ്പിക്കാവൂ. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളര്‍ന്നു വരുന്ന കൊച്ചു കുട്ടികളില്‍ അന്തര്‍ലീനമായിട്ടുള്ള സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്ജൂനിയര്‍ വിഭാഗത്തിലും മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സബ്ജൂനിയര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളില്‍ ലേഖനം, കഥ, കവിത എന്നിവ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി നല്‍കാവുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള വിജയികള്‍ക്കു സമ്മാനങ്ങള്‍ യുക്മയോ യുക്മ സാംസ്‌കാരിക വേദിയോ സംഘടിപ്പിക്കുന്ന പ്രൗഢോജ്വലമായ സമ്മേളന വേദിയില്‍ വെച്ച് നല്‍കുന്നതാണ്.
ലേഖന വിഷയം – ജൂനിയേര്‍സ്
Social Media – A Necessary Evil
(സാമൂഹ്യമാധ്യമം – ഒരു അനിവാര്യ തിന്മ)
ലേഖന വിഷയം സീനിയേര്‍സ്
Roots of Modern Expatriate Keralites – An Introspection
(ആധുനിക പ്രവാസി മലയാളിയുടെ വേരുകള്‍, ഒരു പുനരന്വേഷണം)
കഥ, കവിത എന്നീ മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുള്ളവര്‍ക്കും അനുയോജ്യമായ വിഷയങ്ങള്‍ യഥേഷ്ടം തെരെഞ്ഞെടുത്തു രചനകള്‍ നല്‍കാവുന്നതാണ്. കഥയും ലേഖനവും മൂന്ന് പേജില്‍ കുറയാത്തതും അഞ്ചു പേജില്‍ കവിയാത്തതും ആയിരിക്കണം. കവിത പന്ത്രണ്ടു വരിയില്‍ കുറയാത്തതും ഇരുപത്തിനാലു വരിയില്‍ അധികമാകാതെയുമിരിക്കണം. എല്ലാ മത്സരയിനങ്ങളിലുമുള്ള രചനകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാവരുത്. രചനകള്‍ ടൈപ്പ് ചെയ്‌തോ വ്യക്തമായി പേപ്പറില്‍ എഴുതി സ്‌കാന്‍ ചെയ്‌തോ ഇമെയില്‍ ആയി അയച്ചു തരേണ്ടതാണ്. രചനയുടെ ഒരു ഭാഗത്തും രചയിതാവിന്റെ പേരോ ഫോണ്‍ നമ്പറോ മേല്‍വിലാസമോ എഴുതാന്‍ പാടില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അവരുടെ പേര്, വയസ്സ്, ഫോണ്‍ നമ്പര്‍, വിലാസം, ഇമെയില്‍, സബ്ജൂനിയര്‍/ജൂനിയര്‍/സീനിയര്‍ എന്നീ വിവരങ്ങള്‍ പ്രത്യേകമായി ടൈപ്പ് ചെയ്‌തോ, വ്യക്തമായി എഴുതിയോ ഒരു കവര്‍ പേജായി നിര്‍ബന്ധമായും അയക്കേണ്ടതാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള മത്സര ഇനങ്ങളിലെ രചനകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 15/11/2017 നു മുമ്പായി ലഭിച്ചിരിക്കേണ്ടതാണ്. നിഷ്പക്ഷരും പ്രഗത്ഭരുമായ വിധികര്‍ത്താക്കള്‍ നടത്തുന്ന വിധി നിര്‍ണ്ണയം അന്തിമമായിരിക്കും.
സാഹിത്യമത്സരങ്ങള്‍ക്കു അയക്കുന്ന രചനകളില്‍ നിന്നും സമ്മാനാര്‍ഹമായവയും അനുയോജ്യമായവയും യുക്മ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കുവാനുള്ള അവകാശം യുക്മ സാംസ്‌കാരിക വേദിയില്‍ നിക്ഷിപ്തമാണ്. യുക്മ സാഹിത്യവിഭാഗം സാരഥികളായ ജേക്കബ് കോയിപ്പള്ളി, മാത്യു ഡൊമിനിക്, കുര്യന്‍ ജോര്‍ജ്, ആശ മാത്യു, അനസുദ്ദീന്‍ അസീസ് എന്നിവര്‍ സാഹിത്യമത്സരങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതാണ്.
യശ്ശശരീരനായ പദ്മഭൂഷണ്‍ കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ പി ജെ ജെ ആന്റണി, ശ്രീ ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവര്‍ വിധി നിര്‍ണ്ണയം നടത്തിയ യുക്മ സാംസ്‌കാരികവേദി കഴിഞ്ഞ തവണ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങള്‍ക്ക് എല്ലാ വിഭാഗങ്ങളിലും നിന്ന് ആവേശകരമായ പ്രതികരണമായിരുന്നു ലഭിച്ചത്. ഇത്തവണയും വിധി നിര്‍ണയം നടത്തുവാന്‍ പ്രമുഖ സാഹിത്യ പ്രതിഭകളെയാണ് തെരഞ്ഞെടുക്കുന്നത്.
യുകെയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ ഇടയിലെ നൈസര്‍ഗികമായ സാഹിത്യാഭിരുചികളും സര്‍ഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുവാനുള്ള ഉദ്ദേശത്തോടെ യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങളില്‍ എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ സംരംഭം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, സാംസ്‌കാരിക വേദി കോഓര്‍ഡിനേറ്റര്‍ തമ്പി ജോസ്, വൈസ് ചെയര്‍മാന്‍ സി എ ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ മനോജ്കുമാര്‍ പിള്ള, ഡോ. സിബി വേകത്താനം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ്കുമാര്‍ പിള്ള (07960357679), ഡോ. സിബി വേകത്താനം (07903748605), ജേക്കബ് കോയിപ്പള്ളി (07402935193), മാത്യു ഡൊമിനിക് (07780927397), കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെയോ മറ്റു യുക്മ സാംസ്‌കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.
യുകെയിലെ മലയാളി സാംസ്‌കാരിക സംഘടനകള്‍ക്ക് ഒരുപക്ഷെ അസൂയ തോന്നുന്നുണ്ടാവാം ഈ തലയെടുപ്പില്‍. ഗുരുവായൂര്‍ പദ്മനാഭന്റേയും തെച്ചിക്കോട് രാമചന്ദ്രന്റെയും ഒപ്പം നില്‍ക്കാന്‍ പോന്ന യൂറോപ്പിന്റെ തന്നെ സാംസ്‌കാരിക തലസ്ഥാനമായ ലിവര്‍പൂളിലെ മാവേലിമക്കളുടെ സ്വന്തം ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, ലിംകയുടെ ആവണിത്തെന്നല്‍ 2017 സെപ്റ്റംബര്‍ 16 ശനിയാഴ്ച അത്യാഢംബരപൂര്‍വം ആഘോഷിച്ചുല്ലസിക്കുകയുണ്ടായി. ജനപങ്കാളിത്തത്തില്‍ ശുഷ്‌കിച്ചു കൊണ്ടിരിക്കുന്ന മലയാളി കൂട്ടായ്മകള്‍ക്ക് വേറിട്ടൊരു കാഴ്ചയാണ് ലിവര്‍പൂളില്‍ കാണുവാനിടയായത്. മൂന്നക്കം തികയുന്ന കാണികളെ കൂട്ടുവാന്‍ ടൈംടേബിള്‍ അടിസ്ഥാനത്തില്‍ വീട് കയറി ടിക്കറ്റ് വില്‍ക്കുന്ന സാഹചര്യത്തിന് വിപരീതമായി തങ്ങള്‍ വിഭാവനം ചെയ്തിരുന്ന 400 എന്ന പരിധിയില്‍നിന്നും 520 പ്രവേശന പാസ്സുകള്‍ ആവശ്യപ്പെട്ടവര്‍ക്ക് മാത്രം നല്‍കി നടത്തിയ ഒരു ജനകീയ സംരംഭം സംഘടനയുടെയും സംഘാടകരുടെയും മികവിനെ പ്രശംസനീയമാക്കി എന്ന് പറയാതെ വയ്യ.
മാലോകരെ സംബന്ധിച്ചിടത്തോളം ഓണപ്പുടവയുടുത്തു പൂക്കളമിട്ട് സൗഹൃദ വടംവലി മത്സരം മുതല്‍ ഏവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ഒരുക്കിയിരുന്ന ഓണക്കളികള്‍ക്കും, വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കും ശേഷം ലിവര്‍പൂളിന്റെ ചരിത്രത്തില്‍ ആദ്യമായി 51 കുട്ടികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ലിവര്‍പൂളില്‍ നടാടെ അരങ്ങേറിയപ്പോള്‍ കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ പ്രായ ഭേദമെന്യേ ഏവരും ആഘോഷിക്കുകയുണ്ടായി. ഇതിന്റെ ഭാഗമാകാന്‍ കഴിയാതെ നിരാശയോടെ കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്ന കുട്ടികള്‍ ഇതിലേറെ എന്നാണ് പല മാതാപിതാക്കളുടെയും പരാതി.
തുടര്‍ന്ന് വിശിഷ്ടാതിഥികളെ പ്രധാന വേദിയിലേക്ക് സ്വീകരിച്ച ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം ഏഷ്യാനെറ്റ് യൂറോപ്പ് MD യും, ആനന്ദ് മീഡിയ ഡയറക്ടറുമായ ശ്രീ എസ് ശ്രീകുമാര്‍ ഉത്ഘാടനം ചെയ്തു. യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ്, ലിവര്‍പൂള്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫ: ജിനോ അരിക്കാട്ട്, ലിംക പ്രസിഡന്റ് മനോജ് വടക്കേടത്ത്, സെക്രട്ടറി ഫിലിപ്പ് കുഴിപറമ്പില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ വാരികാട്ട്, കമ്യൂണിറ്റി അഫയേഴ്സ് ഡയറക്ടര്‍ ക്രിസ് ഫോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലി ബീവേഴ്സ്, തുടങ്ങിയവര്‍ സംസാരിച്ചു.
ബാഹ്യ പ്രലോഭനങ്ങളില്ലാതെ സ്വന്തം ഇച്ഛാശക്തിയില്‍ സ്‌കൈ ഡൈവിങ്ങിലൂടെ ക്ലാറ്റെര്‍ബ്രിഡ്ജ് കാന്‍സര്‍ ഹോസ്പിറ്റലിനു വേണ്ടി ധനസമാഹരണം നടത്തിയ ലിനെറ്റ് മാത്യൂവിന് പ്രത്യേക ഉപഹാരവും നല്‍കി ആദരിക്കുകയുണ്ടായി.
ഒരു പതിറ്റാണ്ടിലേറെക്കാലമായി ലിംകയുടേയും ലിവര്‍പൂള്‍ മലയാളികളുടേയും സമഗ്ര ഉന്നതിക്ക് വേണ്ടി എല്ലാവിധ സഹായങ്ങളും നല്‍കി വരുന്ന ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കമ്യൂണിറ്റി അഫയേഴ്സ് ഡയറക്ടര്‍ ക്രിസ് ഫോസിനു ശ്രീമതി ഷൈബി സിറിയക് പുഷ്പഹാരം നല്‍കി വേദിയിലേക്ക് സ്വീകരിച്ചപ്പോള്‍ ലിംക ട്രഷറാര്‍ ശ്രീ തോമസ് ഫിലിപ്പ് മംഗളപത്രം വായിച്ചും തുടര്‍ന്ന് പൊന്നാട അണിയിച്ചും ആദരിക്കുകയുണ്ടായി.
ലിവര്‍പൂളിലെ സര്‍ഗ്ഗ പ്രതിഭകള്‍ അണിയിച്ചൊരുക്കിയ മികവാര്‍ന്ന കലാപ്രകടനങ്ങള്‍ വലിയ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ ആസ്വദിച്ചത്. പതിനെട്ടു പ്രഗത്ഭ ഗായകര്‍ ചേര്‍ന്നവതരിപ്പിച്ച സംഘ ഗാനവും ബിനു മൈലപ്രയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ജിമിക്കി കമ്മല്‍ എന്ന കോമഡി സ്‌കിറ്റും എല്ലാം ആവണിത്തെന്നല്‍ 2017ന്റെ ചില ഭാഗങ്ങള്‍ മാത്രം.
യുക്മ നടത്തിയ പ്രഥമ വള്ളംകളി മത്സരത്തില്‍ റഗ്ബിയിലെ ഡ്രെയ്‌കോട്ട് തടാകത്തെ ആവേശത്തില്‍ ആറാടിച്ചു രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ലിവര്‍പൂളിന്റെ സ്വന്തം ചെമ്പടയുടെ അമരക്കാരന്‍ ശ്രീ തോമസുകുട്ടി പച്ചയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പ്രതീകാത്മക വള്ളംകളിയുടെ താളമേളങ്ങള്‍ പുന്നമടക്കായലിന്റെ ഓരത്താണോ ഇപ്പോള്‍ നില്‍ക്കുന്നത് എന്ന് ഒരു നിമിഷം തോന്നിച്ചു.
ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ടണര്‍ കൂടിയായ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അതിവിപുലമായി ആവണിത്തെന്നല്‍ 2017 ആഘോഷിക്കുവാന്‍ അവസരം ഒരുക്കി തന്ന സ്‌കൂള്‍ അധികാരികള്‍ക്കും എല്ലാ ഒരുക്കങ്ങള്‍ക്കും സംഘടന എന്ന ലേബലില്ലാതെ കൂടെ നിന്ന് സഹകരിച്ച ലിവര്‍പൂളിലെ മുഴുവന്‍ മലയാളികള്‍ക്കും പങ്കാളിത്തംകൊണ്ട് തങ്കലിപികളാല്‍ രചിക്കുവാന്‍ അവസരം ഒരുക്കിയ മുഴുവന്‍ ആളുകള്‍ക്കും ലിംകയുടെ പേരില്‍ ഭാരവാഹികള്‍ ഒന്നടങ്കം നന്ദി പറയുകയുണ്ടായി.
ഒക്ടോബര്‍ 14 ശനിയാഴ്ച യുക്മ നോര്‍ത്ത്വെസ്റ് റീജിയണല്‍ കലാമേള ലിംകയുടെ ആഭിമുഖ്യത്തില്‍ ബ്രോഡ്ഗ്രീന്‍ സ്‌കൂളിലെ വിവിധ വേദികളിലായി നടക്കുന്നതായിരിക്കും. ഒക്ടോബര്‍ 28 ശനിയാഴ്ച പന്ത്രണ്ടാമത് ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റും ഇതേ വേദിയില്‍ നടക്കുന്നതാണ്. നവംബര്‍ 18 ശനിയാഴ്ച ലിംക അവാര്‍ഡ് നൈറ്റില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ് എന്നും ലിംക ഭാരവാഹികള്‍ അറിയിച്ചു.
റജി നന്തികാട്ട് (പി.ആര്‍.ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍)
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ 2017ലെ കലാമേള ഒക്ടോബര്‍ 7ന് ബാസില്‍ഡണ്‍ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്മ ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, യുക്മ മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ് അറിയിച്ചു.
രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രാവിലെ കൃത്യം 9.30ന് മത്സരങ്ങള്‍ മൂന്ന് വേദികളിലായി ആരംഭിക്കും. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലാമേള കാണികള്‍ക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന കിഡ്‌സ് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കെല്ലാം പ്രത്യേക സമ്മാനം, രുചികരമായ കേരളീയ വിഭവങ്ങള്‍ ലഭ്യമാക്കുന്ന ലൈവ് കിച്ചന്‍ തുടങ്ങി വിപുലമായ ക്രമീകരണങ്ങാളാണ് ഒരുക്കിയിരിക്കുന്നത്.
കലാമേളയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടുക:
ബാബു മങ്കുഴിയില്‍ (07793122621)
ജിജി നട്ടാശ്ശേരി (07828194426)
ഷാജി വര്‍ഗീസ് (07910745198)