ബര്‍മിങ്ങ്ഹാം: യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപീകൃതമാകുന്ന ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ പ്രഥമ ഭാരവാഹികളെ ഒക്ടോബര്‍ 14ന് തെരഞ്ഞെടുക്കും. യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ രാവിലെ പത്തിന് യു.കെ.കെ.സി.എ.യുടെ നാഷണല്‍ കൗണ്‍സിലും വുമണ്‍സ് ഫോറത്തിന്റെ ജനറല്‍ ബോഡിയും നടക്കും.
നിലവില്‍ യൂണിറ്റിലുള്ള വനിതാ പ്രതിനിധികള്‍ക്ക് അടുത്ത രണ്ട് വര്‍ഷക്കാലം പ്രതിനിധിയായി തുടരുകയോ അല്ലെങ്കില്‍ പുതിയ പ്രതിനിധികളെ യൂണിറ്റില്‍ നിന്നും തെരഞ്ഞെടുക്കാവുന്നതാണ്. ഒക്ടോബര്‍ 14-ന് നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റിയുടെയും യു.കെ.കെ.സി.എ സെന്‍ട്രല്‍ കമ്മിറ്റിയുടേയും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്. യൂണിറ്റ് വനിതാ പ്രതിനിധികളുടെ ലിസ്റ്റ് യു.കെ.കെ.സി.എ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയ്ക്കലിന് അയച്ചു നല്‍കേണ്ടതാണ്.
സഖറിയ പുത്തന്‍കളം
ലണ്ടന്‍: ഈ വര്‍ഷത്തെ ലണ്ടനിലെ ഓണം പടിയിറങ്ങിയത് കേരളത്തിന്റെ തനതു പാരമ്പര്യ ശൈലിയില്‍ ഓണാഘോഷം ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു കൊണ്ടായിരുന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ക്രോയിഡോണില്‍ നടന്ന ഓണാഘോഷം ഓരോ മലയാളികളുടെയും മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു. കൗണ്‍സിലര്‍ ശ്രീ ടോം ആദിത്യയും ശ്രീ അശോക് കുമാറും ഭദ്രദീപം കൊളുത്തി ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഭജനയോടെ ആയിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അതിനു ശേഷം മാവേലിയെ വരവേറ്റുകൊണ്ട് ഓണാഘോഷങ്ങള്‍ തുടങ്ങി.
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ കുട്ടികളുടെ തനതായ കേരളശൈലിയിലുള്ള വേഷപ്പകര്‍ച്ച ഏവരുടെയും മനം കവരുന്നതായിരുന്നു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിമന്നനെ എതിരേറ്റു കൊണ്ട് കുരുന്നുകള്‍ ശ്രീകൃഷ്ണ സ്തുതികള്‍ക്കനുസൃതമായി കൃഷ്ണരാധ സങ്കല്പത്തില്‍ ചുവടുകള്‍ വെച്ചപ്പോള്‍ ഒരുനിമിഷം വേദി അമ്പാടിയായി തീര്‍ന്നു. തുടര്‍ന്നു വേദിയില്‍ ഗോകുലനിലയ എന്നു തുടങ്ങുന്ന കീര്‍ത്തനത്തിനു ഭരതനാട്യത്തിന്റെ പദങ്ങള്‍വെച്ചു ശ്രദ്ധ വിവേക് ഉണ്ണിത്താന്‍ അരങ്ങിലെത്തി അനുവാചകഹൃദയം ഭക്തിയുടെ ആനന്ദത്തില്‍ എത്തിച്ചു.
തുടര്‍ന്ന് LHAയുടെ വനിതകളുടെ തിരുവാതിരയും അരങ്ങിലെത്തി. ലാസ്യനടനത്തിന്റെ പദമൂന്നിയ തിരുവാതിരകളി രൂപത്തിലും താളത്തിലും പുതുമ പകരുന്നതായിരുന്നു. തുടര്‍ന്ന് ഗാനാര്‍ച്ചനയുമായി ലണ്ടനിലെ അനുഗ്രഹീത കലാകാരനായ ശ്രീ രാജേഷ് രാമനും മകള്‍ ലക്ഷ്മി രാജേഷും ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി. പിന്നീട് പുതുതലമുറയെ ഇന്നുവരെ കണ്ടിട്ടില്ലാത്ത ക്ഷേത്രകലയായ ഓട്ടന്‍തുള്ളല്‍ വേദിയില്‍ അരങ്ങേറി. യുകെയിലെ അറിയപ്പെടുന്ന കലാകാരനായ ഡോക്ടര്‍ അജിത് കര്‍ത്താ നര്‍മ്മവും ചിന്തകളും ഒരുപോലെ വേദിയിലെത്തിച്ചു.
അതുപോലെ തന്നെഈ കലാരൂപങ്ങള്‍ ഇന്നു നേരിടുന്ന പ്രതിസന്ധികളും പങ്കുവെച്ചു. തുടര്‍ന്ന് വേദിയില്‍ അദ്ദേഹത്തെ കൗണ്‍സിലറായ ശ്രീ ടോം ആദിത്യ പൊന്നാടയിട്ടു അനുമോദിച്ചു. ആഘോഷങ്ങള്‍ക്ക് മുഖ്യാഥിതി ആയിരുന്ന ബഹുമാനപ്പെട്ട ങൃ A.S.Rajan (Minister Co-ordination) High Commission of India, London ഓണാശംസകള്‍ അറിയിച്ചു. തുടര്‍ന്നു അദ്ദേഹത്തിനെ പൊന്നാടയണിയിച്ചു ആദരിക്കുന്നതിനായി ക്രോയ്‌ഡോണ്‍ മുന്‍ കൗണ്‍സിലറായ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് വേദിയിലെത്തുകയുണ്ടായി. പിന്നീട് മുന്‍ മേയര്‍ ഓണാശംസകള്‍ അറിയിച്ചുകൊണ്ട് സംസാരിച്ചു.
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓരോ പ്രവര്‍ത്തനത്തിനും പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു. Mr Balaji, First Secretary Consular service,High commission of India,London. അദ്ദേഹവും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓണാഘോഷങ്ങളില്‍ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഉള്ള സന്തോഷം പങ്കുവെച്ചു. അവസാനമായി വേദിയില്‍ സത്യം ശിവം സുന്ദരം എന്ന ഭജന്‍വേദിയില്‍ ആലപിച്ചുകൊണ്ട് ലണ്ടനിലെ അറിയപ്പെടുന്ന കലാകാരി ശ്രീമതി രാജകൃഷ്ണസ്വാമി ഓണാഘോഷത്തെ അതിന്റെ പൂര്‍ണതയിലെത്തിച്ചു. പിന്നീട് ക്ഷേത്രത്തിലെ ദീപാരാധനയും കുട്ടിയുടെ ചോറൂണ് കര്‍മ്മങ്ങളും നടന്നു. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ അംഗങ്ങള്‍ എല്ലാവരും ചേര്‍ന്നു തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും മനസ്സില്‍ നമ്മുടെ നാടിന്റെ തനതായ രുചി പകര്‍ന്ന് നല്‍കി.
*ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിദ്യാരംഭച്ചടങ്ങുകള്‍ ഈ മാസം 30 തീയ്യതി ക്രോയിഡോണില്‍ വെച്ചു നടത്തപ്പെടുന്നതാണ് പങ്കെടുക്കുന്നതിനായ് പേരുവിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
*ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ അടുത്തമാസത്തെ സത്സംഗം ദീപാവലിയായിട്ടാണ് ആഘോഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
Suresh Babu: 07828137478,
Subhash Sarkara: 07519135993,
Jayakumar Unnithan: 07515918523
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU
ലെസ്റ്റര്‍: ലെസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തെ നയിക്കാന്‍ പുതിയ ഇടയനെത്തി. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ മലയാളിയായ വൈദികന്‍ ഫാ. പോള്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് പുതിയ വൈദികന്‍ എത്തിയത്. ലെസ്റ്റര്‍ സെന്റ് എഡ്വേര്‍ഡ്സ് പള്ളിയിലേക്കാണ് പുതിയ മലയാളി വൈദികന്‍ എത്തിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ ശ്രമഫലമായാണ് സീറോമലബാര്‍ വിശ്വാസികളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്ന ദൗത്യവും കൂടി നല്‍കി റവ. ഫാ. ജോര്‍ജ്ജ് തോമസ് ചേലയ്ക്കലിനെ ഇവിടേക്ക് നിയമിച്ചത്.
സ്തുത്യര്‍ഹമായ നിരവധി സേവനങ്ങളിലൂടെ സഭാ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ ശേഷമാണ് ഫാ. ജോര്‍ജ്ജ് തോമസ് ലെസ്റ്ററിലെത്തിയിരിക്കുന്നത്. താമരശ്ശേരി രൂപതയില്‍ ദീര്‍ഘകാലം നീണ്ടു നിന്ന തന്‍റെ അജപാലന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇദ്ദേഹം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. യുകെയില്‍ സീറോമലബാര്‍ വിശ്വാസികള്‍ ഏറെയുള്ള ലെസ്റ്ററില്‍ പുതിയ ആദ്ധ്യാത്മിക ഉണര്‍വ് വരുത്തുവാന്‍ ഫാ. ജോര്‍ജ്ജ് തോമസിന് കഴിയുമെന്ന വിലയിരുത്തലിലാണ് വിശ്വാസികള്‍.
1987ല്‍ പൗരോഹിത്യ വ്രതം സ്വീകരിച്ച് കുളത്തുവയല്‍ ഇടവകയില്‍ അസിസ്റ്റന്റ്റ് വികാരിയായി തുടങ്ങിയ ഫാ. ജോര്‍ജ്ജ് തോമസ് തുടര്‍ന്ന് താമരശ്ശേരി രൂപതയിലെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുകയുണ്ടായി. താമരശ്ശേരി രൂപതയുടെ കാറ്റക്കിസം ഡയറക്ടര്‍, മിഷന്‍ ലീഗ് ഡയറക്ടര്‍, ഫിലോസഫി, തിയോളജി വിഷയങ്ങളില്‍ ബിരുദവും സോഷ്യോളജി, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബിഎഡും കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോര്‍ജ്ജ് ജോസഫ് 2005 മുതല്‍ താമരശ്ശേരി രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2015ല്‍ സിബിസിഐയുടെ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
താമരശ്ശേരി പിതാവ് മാര്‍. റെമിജിയൂസ് ഇഞ്ചനാനിക്കല്‍ പിതാവിന്‍റെ ആശീര്‍വാദത്തോടെ യുകെയിലേക്ക് സേവനത്തിന് എത്തിയിരിക്കുന്ന ഫാ. ജോര്‍ജ്ജ് ജോസഫിന്‍റെ അനുഭവ സമ്പത്തും സേവന മികവും യുകെയിലെ സീറോ മലബാര്‍ സഭയ്ക്കും പ്രത്യേകിച്ച് ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടായി മാറുമെന്നു അച്ചനെ ഇടവകാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പറഞ്ഞു. പുതിയ ഇടയനെ ലെസ്റ്ററിലെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്താനും ഭാവി കാര്യങ്ങള്‍ സംസാരിക്കുന്നതിനുമായി മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പിതാവ് ഇക്കാര്യം പറഞ്ഞത്. നോട്ടിംഗ്ഹാം ബിഷപ്പിന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മദര്‍ ഓഫ് ഗോഡ് പള്ളിയിലോ അല്ലെങ്കില്‍ മറ്റ് പള്ളികളിലോ ആയി എല്ലാ ഞായറാഴ്ചയും ലെസ്റ്ററില്‍ സീറോമലബാര്‍ കുര്‍ബാനയും വേദപഠനവും ആരംഭിക്കുമെന്നും പിതാവ് അറിയിച്ചു.
ടോം ജോസ് തടിയമ്പാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ മൂന്നാമത് കുടുംബസംഗമം യോര്‍ക്ക്ഷയര്‍ ഡെയിലില്‍ നടന്നു. മൂന്നുദിവസം താമസിച്ചുകൊണ്ട് നടത്തിയ കുടുംബസംഗമം എല്ലാവര്‍ക്കും സന്തോഷത്തിന്റെയും കൂടിചേരലിന്റെയും ഒരു പുതിയ അനുഭവമാണ് നല്‍കിയത്. വിനിത എബിയുടെ നേതൃത്വത്തില്‍ നടത്തിയ ഒട്ടേറെ തമാശുകളികള്‍ എല്ലാവരെയും വളരെയേറെ ചിരിപ്പിച്ചു. കണ്ണുകെട്ടിക്കൊണ്ട് നിരന്നിരിക്കുന്ന സ്ത്രീകളുടെ കൈപ്പത്തിമാത്രം പരിശോധിച്ച് ഭാര്യയെ കണ്ടെത്താന്‍ നടത്തിയ മത്സരത്തില്‍ എല്ലാവരും അന്യന്റെ ഭാര്യയെ കണ്ടെത്തിയപ്പോള്‍ നോര്‍ത്ത് അലര്‍ട്ടനില്‍ നിന്നും വന്ന സുനില്‍ മാത്യു മാത്രം സ്വന്തം ഭാര്യയെ കണ്ടെത്തി സമ്മാനംനേടി.
ഞങ്ങള്‍ താമസിച്ച ബങ്ക് ബാന്‍ കോട്ടേജ് തന്നെ വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. മേല്‍ക്കൂര കീറിയെടുത്ത കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. കെട്ടിടം പൂര്‍ണ്ണമായും കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. പുറത്തുനിന്നു നോക്കിയാല്‍ വലിയ ഭംഗി തോന്നിയില്ലെങ്കിലും അകത്തു വളരെ വിശാലമായ സൗകര്യമാണ് കാണാന്‍ കഴിഞ്ഞത്. പുറത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ ഫുട്ബോള്‍ ഗ്രൗണ്ട് കൂടാതെ ബൗണ്‍സികാസില്‍ കൂടിയായപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷമായി.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ജോയിന്റ് സെക്രട്ടറി സജി തോമസിന്റെ മകള്‍ അനക്സ്യയുടെ 9-ാം ജന്മദിനം എല്ലാവരും കൂടി കേക്ക്മുറിച്ചു ആഘോഷിച്ചു. കലാപരിപാടികളില്‍ വിജയികളായവര്‍ക്ക് ബെര്‍മിംഗ്ഹാമിലുള്ള പ്രിയയുടെ മാതാപിതാക്കളായ വാസുദേവന്‍, ലത എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്യ്തു. വളരെ രുചികരമായ ഭക്ഷണം സുനില്‍ മാത്യു, എബി ജോണ്‍, സുനില്‍ കുമാര്‍ മേനോന്‍, ലത വാസുദേവന്‍. എന്നിവര്‍ ചേര്‍ന്ന് തയാറാക്കി. ഫാമില്‍ നിന്നും സുനില്‍ മാത്യു കൊണ്ടുവന്ന മാനിറച്ചി ആയിരുന്നു വിഭവങ്ങളിലെ കേമന്‍.
രാവിലെ എല്ലാവരും കൂടി മലകയറാന്‍ പോയപ്പോള്‍ കൂട്ടത്തില്‍ ഒരാളുടെ 5 പവന്റെ സ്വര്‍ണ്ണമാല റോഡില്‍ വീണുപോയത് വൈകുന്നേരമാണ് അറിഞ്ഞത്. വൈകുന്നരം തപ്പിച്ചെന്നപ്പോള്‍ അത് റോഡില്‍ നിന്നും തിരിച്ചുകിട്ടി. പൊതുവേ സ്വര്‍ണ്ണ സ്നേഹികള്‍ അല്ലാത്ത ഇംഗ്ലീഷുകാരുടെ ദൃഷ്ടിയില്‍ മാല പെട്ടില്ല എന്നു വിചാരിക്കാം. തികച്ചും ഒരു ഇംഗ്ലീഷ് ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും കുറച്ചു നല്ല മനുഷ്യരെയും അവിടെ കാണാന്‍ കഴിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ കുടുംബ സംഗമം തിങ്കളാഴ്ച രാത്രിയിലാണ് അവസാനിച്ചത്. അടുത്ത സംഗമത്തിന്റെ സ്ഥലവും തിയതിയും തീരുമാനിക്കാന്‍ ജയ് മോന്‍ ജോര്‍ജിനെ യോഗം ചുമതലപ്പെടുത്തി. ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് മാര്‍ട്ടിന്‍ കെ ജോര്‍ജായിരുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്‍പോട്ടു കൊണ്ടുപോകാന്‍ അവിടെ കൂടിയ യോഗം തിരുമാനിച്ചു. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത മൂന്നുദിവസത്തെ ജീവിതം എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമാണ് നല്‍കിയത്.
ബിബിന്‍ എബ്രഹാം
യു.കെ യിലെ വടംവലി പ്രേമികളുടെ ആവേശം വാനോളമെത്തിച്ചു സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് സംഘടിപ്പിച്ച ഓള്‍ യു.കെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം. ആദ്യം മുതല്‍ അവസാനം വരെ തിങ്ങി നിറഞ്ഞ അഞ്ഞൂറില്‍പരം കാണികള്‍ക്കു കണ്ണിനു വിരുന്നേകി, നെഞ്ചിടിപ്പു കൂട്ടി, ആര്‍പ്പുവിളികളോടും വാദ്യഘോഷത്തോടും, യു.കെയിലെ മല്ലന്മാര്‍ മാറ്റുരച്ചപ്പോള്‍ അത് മലയാളികള്‍ക്ക് ഈ ഓണക്കാലത്ത് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഒരു ആഘോഷമായി മാറുകയായിരുന്നു.
അത്യന്തം ആവേശകരമായിരുന്ന ഹീറ്റ്‌സ്, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ മത്സരാവസാനം കൊവന്‍ട്രി സി.കെ.സിയെ മലര്‍ത്തിയടിച്ച് വൂസ്റ്റര്‍ തെമ്മാടികളും, ടണ്‍ ബ്രിഡജ് വെല്‍സ് ടസ്‌കേഴ്‌സിനെ മലര്‍ത്തിയടിച്ച് ബി.സി.എം.സി യും കിരീടത്തില്‍ മുത്തമിടാന്‍ വടം കൈയ്യിലെടുത്തപ്പോള്‍ നിര്‍ന്നിമേഷരായി നിന്ന കാണികള്‍ക്ക് കരുത്തിന്റെ വശ്യസൗന്ദ്യര്യം ആണ് പകര്‍ന്ന് നല്‍കിയത്. യു.കെയില്‍ എമ്പാടും നിന്ന് പതിമൂന്നോളം ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ആരാണ് വിജയികള്‍ എന്നറിയാന്‍ അവസാനനിമിഷം വരെ കാത്തിരിക്കേണ്ട അസുലഭ നിമിഷമാണ് കാണികള്‍ക്ക് ലഭിച്ചത്.
സഹൃദയയുടെ ഓള്‍ യു.കെ ചാമ്പ്യന്‍ ട്രോഫിയും, യു.കെയിലെ ചാമ്പ്യന്‍ പട്ടവും വൂസ്റ്റര്‍ തെമ്മാടികള്‍ നിലനിര്‍ത്തിയപ്പോള്‍, അട്ടിമറി വിജയവുമായി ബി.സി.എം.സി ബര്‍മിംഹാം രണ്ടാം സ്ഥാനവും, മികച്ച പ്രകടനത്തോടെ സി.കെ.സി കൊവന്‍ട്രി മൂന്നാം സ്ഥാനവും, ടണ്‍ ബ്രിഡ്ജ് വെല്‍സ് ടസ്‌കേയ്‌സ് നാലാം സ്ഥാനവും കരസ്ഥമാക്കി.
സഹൃദയ പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ എബ്രഹാം ഫ്ളാഗ് ഓഫ് ചെയ്ത മല്‍സരം സഹൃദയംഗങ്ങളുടെ മികച്ച സംഘടനാമികവിലൂടെ കാണികള്‍ നെഞ്ചിലേറ്റിയപ്പോള്‍ അത് പങ്കെടുത്ത എല്ലാവര്‍ക്കും ആവേശവും ആനന്ദവും കൂടാതെ എക്കാലവും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു ഓര്‍മ്മയുമായി. മത്സരത്തിന്റെ ഒരോ ആവേശവും അതു ഒട്ടും ചോരാതെ തന്നെ ആഗോള മലയാളികള്‍ക്കു മുന്നില്‍ എത്തിക്കാന്‍ ഗര്‍ഷോം ടി.വിയുടെ തല്‍സമയ സംപ്രേഷണം സഹായമായി.
സമാപന ചടങ്ങില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സഹൃദയയുടെ സെക്രട്ടറി ശ്രീ. ബിബിന്‍ ഏബ്രഹാം സ്വാഗതം ആശംസിച്ചപ്പോള്‍, പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു. തുടര്‍ന്നു മലയാളം യു.കെ കെന്റ് മേഖലയുടെ ഉത്ഘാടനവും വടംവലി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും കേരളത്തിന്റെ സംസ്‌കാരിക മന്ത്രി ശ്രീ. എ.കെ ബാലന്‍ നിര്‍വഹിച്ചു. തുടര്‍ന്നു ചിറ്റൂര്‍ എംഎല്‍എ ശ്രീ. കൃഷ്ണന്‍കുട്ടി, ആറന്മുള്ള എംഎല്‍എ ശ്രീമതി വീണാ ജോര്‍ജ്, മലയാളം മിഷന്‍ യു.കെ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീ മുരളി വെട്ടം തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. ഈ അവസരത്തില്‍ തന്നെ സഹൃദയയുടെ പത്താം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ 2018ലെ കലണ്ടറിന്റെ പ്രകാശനവും മന്ത്രി നടത്തി. നന്ദി പ്രകാശിപ്പിച്ചത് സഹൃദയയുടെ ട്രഷററും യു.കെയിലെ മലയാളം മിഷന്‍ കെന്റ് മേഖല കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്ത ശ്രി.ബേസില്‍ ജോണ്‍ ആണ്.
ഈ മല്‍സരത്തില്‍ പങ്കെടുത്തു വന്‍ വിജയമാക്കിയ എല്ലാ ടീമംഗങ്ങള്‍ക്കും, കൂടാതെ ഈ മല്‍സരം കാണാനായി എത്തിച്ചേര്‍ന്ന എല്ലാ വടംവലി പ്രേമികള്‍ക്കും സഹൃദയ ഹൃദയം നിറഞ്ഞ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു. ഈ ചാമ്പ്യന്‍ഷിപ്പ് സ്‌പോന്‍സര്‍ ചെയ്ത എല്ലാവര്‍ക്കും, കൂടാതെ ചെറുതും വലുതമായി സഹൃദയയെ സഹായിച്ച എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിക്കുന്നു.തുടര്‍ന്നും സഹൃദയയുടെ മുന്നോട്ടുള്ള എല്ലാ പരിപാടികളിലും നിങ്ങളുടെ സ്‌നേഹസഹകരണം പ്രതീക്ഷിച്ചു കൊണ്ടു ടീം സഹൃദയ!
ആവേശകരമായ വടംവലി മത്സരത്തിനു മാറ്റ് കൂട്ടാന്‍ സഹൃദയയിലെ വനിതകള്‍ അണിയിച്ചൊരുക്കിയ ഫ്ലാഷ് മോബ് കാണാം
ലോറന്‍സ് പെല്ലിശേരി
ഓണം മലയാളിക്ക് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയുമെല്ലാം പ്രതീകമാണ്. പ്രവാസിക്ക്, അതിനുമപ്പുറത്തു അവന്റെ ഹൃദയത്തില്‍ എഴുതിച്ചേര്‍ത്ത, നിറമുള്ള ഓര്‍മ്മകളുടെ ഹരം പിടിപ്പിക്കുന്ന സമ്മേളനം കൂടിയാണ് ഓണം. ഓര്‍മ്മയുടെ പുസ്തകത്താളുകളില്‍ നിന്നും കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്, പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ജി.എം.എ യുടെ നേതൃത്വത്തില്‍, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍. ഈ വരുന്ന സെപ്റ്റംബര്‍ 30ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശ്രാവണോത്സവം 2017ന് വേദിയാകുന്നത് ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളാണ്.
പരമ്പരാഗത രീതിയില്‍ താലപ്പൊലിയിലും ചെണ്ടമേളത്തിലും തുടങ്ങി പൂക്കളത്താലും മുത്തുക്കുടകളാലും അലംകൃതമാകുന്ന വേദിയില്‍ പൊതു സമ്മേളനത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിക്കുന്നത്. വാശിയേറിയ വടംവലിക്കും വിഭവസമൃദ്ധമായ ഓണസദ്യക്കുമുള്ള ചുറ്റുവട്ടങ്ങള്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഗ്ലോസ്റ്ററിലെയും ചെല്‍റ്റന്‍ഹാമിലെയും മേയര്‍, ഡെപ്യൂട്ടി മേയര്‍, ഗ്ലോസ്റ്റര്‍ എം.പി തുടങ്ങിയവരോടൊപ്പം ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ആത്മീയ ഗുരു ഫാദര്‍ ജോസ് പൂവണിക്കുന്നേലും ഔദ്യോഗിക അതിഥികളായെത്തുന്നു.
യുക്മ തുടങ്ങിയ വേദികളെ തങ്ങളുടെ ചടുല താളത്താല്‍ പ്രകമ്പനം കൊള്ളിച്ചിട്ടുള്ള ജി.എം.എ യുടെ ഒരു പറ്റം മിടുക്കികളും മിടുക്കന്മാരും, തങ്ങളുടെ നൃത്തനൃത്യങ്ങളാല്‍ പതിനഞ്ചാം വര്‍ഷത്തെ ഓണാഘോഷം ചരിത്രത്താളുകളില്‍ ആലേഖനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അവര്‍ക്കൊപ്പം ക്രിസ്റ്റല്‍ ഇയര്‍ ആഘോഷങ്ങള്‍ക്ക് മികവ് പകരാന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശനും കലാഭവന്‍ സതീഷും ഗ്ലോസ്റ്ററിലേക്കെത്തുന്നു.
600ല്‍ പരം പേര്‍ പങ്കെടുക്കുന്ന ശ്രാവണോത്സവ വേദിയില്‍ ഈ വര്‍ഷത്തെ ജി.സി.എസ്.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്കുന്നതായിരിക്കും. ഒപ്പം ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ബ്യൂട്ടി പേജന്റില്‍ മിസ് ചാരിറ്റി ഹാര്‍ട്ട് (യു.കെ) പട്ടം നേടി, മിസ് ഇന്റര്‍നാഷണല്‍ മത്സരത്തിനായി തയ്യാറെടുക്കുന്ന ജി.എം.എ യുടെ അഭിമാനമായ കൊച്ചു മിടുക്കി സിയെന്‍ ജേക്കബിനെ ആദരിക്കുന്നു.
ആര്‍പ്പുവിളികളുടെ ഓണപ്പുലരിക്കായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ കാതോര്‍ക്കുമ്പോള്‍, തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം വഹിച്ചുകൊണ്ട് പ്രസിഡന്റ് ടോം ശങ്കൂരിക്കലും (07865 075048), സെക്രട്ടറി മനോജ് വേണുഗോപാലും (07575 370404), ട്രഷറര്‍ അനില്‍ തോമസും (07723 339381) അടങ്ങുന്ന ജി.എം.എ കമ്മിറ്റി ഏവര്‍ക്കും സ്വാഗതമോതുന്നതോടൊപ്പം തികഞ്ഞ ആവേശത്തിലുമാണ്.
Venue: The Crypt School, Podsmead Road, Gloucester, GL2 5AE.
On: Saturday 30 September 2017 at 10am.
രജി ഫിലിപ്പ് തോമസ്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ 2017ലെ കലാമേളയുടെ ഒരുക്കങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ് അറിയിച്ചു. 2017 ഒക്ടോബര്‍ 7 ശനിയാഴ്ച ബാസില്‍ഡനിലെ ജെയിംസ് ഹോണ്‍സ്ബി ഹൈസ്‌കൂള്‍ സമുച്ചയത്തില്‍ മൂന്ന് വേദികളിലായി രാവിലെ 9 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. കലാമേള നടക്കുന്ന ഒക്ടോബര്‍ 7ന് രാവിലെ 8.30 മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. രണ്ടു കൗണ്ടറുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നതായിരിക്കും
ഒരാള്‍ക്ക് മൂന്നു സിംഗിള്‍ ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മത്സരിക്കാം. പ്രായം അനുസരിച്ചു കിഡ്‌സ്,സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, കോമണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കലാമത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന കുട്ടികള്‍ക്ക് കലാതിലക പട്ടവും കലാപ്രതിഭാ പട്ടവും നല്‍കി ആദരിക്കുന്നതായിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുകള്‍ക്കും പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കുന്നതായിരിക്കും.
അത്യന്തം ആവേശകരമായ മത്സരങ്ങള്‍ കണ്ടു ആസ്വദിക്കുന്നതോടൊപ്പം രുചികരമായ കേരളീയ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന ലൈവ് കിച്ചണ്‍ പ്രവര്‍ത്തിക്കുന്നതായായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന കിഡ്‌സ് വിഭാഗത്തില്‍പെട്ട എല്ലാ കുട്ടികള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായായിരിക്കും.
റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ കലാമേളയുടെ ഒരുക്കങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തി രേഖപ്പടുത്തി.
കലാമേളയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും നിയമാവലിയെപ്പറ്റിയും അറിയുവാന്‍ ബന്ധപ്പെടുക: ബാബു മങ്കുഴിയില്‍ ( 07793122621 ), ജിജി നട്ടാശ്ശേരി ( 07828194426 ), ഷാജി വര്‍ഗീസ് ( 07910745198 )
ഇത് എഴുതിയ ആ നല്ല സുഹൃത്തിന് ഒരു അഭിനന്ദനം…..
സമയം രാത്രി ഒരു പന്ത്രണ്ടു ആയി കാണും എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ചാടി എഴുന്നേറ്റതു. അടുത്തു കിടന്ന ഭാര്യയെ കാണുന്നില്ല.ലൈറ്റ് തെളിഞ്ഞു കിടന്നിരുന്നു.എഴുന്നേറ്റു മൂളൽ കേട്ട സ്ഥലത്തേക്ക് നോക്കിയ ഞാൻ വായിൽ നിന്നു നുരയും പതയും വന്നു കിടക്കുന്ന ഭാര്യയെ ആണ് കണ്ടത്.പെട്ടെന്ന് തലയണയുടെ അടുത്തു വെച്ചിരുന്ന താക്കോൽ എടുത്തു ഞാൻ അവളുടെ കയ്യിൽ കൊടുത്തു.
കുറച്ചു സമയത്തിനുള്ളിൽ അവൾ സാധാരണ ഗതിയിലേക്ക് വന്നു എന്റെ നെഞ്ചിൽ ചാരി കിടന്നു .”” ഏട്ടാ പിന്നേം തുടങ്ങീന്നു തോന്നണു.ഇവിടുന്നെഴുന്നേറ്റ് ടോയ്ലറ്റ് വരെ ചെന്നതെ ഓർമ്മയുള്ളൂ.. ഏട്ടന് ബുദ്ധിമുട്ടായി അല്ലെ ??””അവളെ ഞാൻ ചേർത്തു പിടിച്ചു.”എന്റെ പൊന്നെ ഒന്നുമില്ല നിനക്ക് തോന്നുന്നതാ.ഇനി ഉണ്ടാവില്ല. “ഞാൻ അവളുടെ നിറുകയിൽ ഉമ്മ വെച്ചു.കുറെ നാളായി ഇല്ലായിരുന്നു.ഇതിപ്പോ വീണ്ടും മരുന്നൊക്കെ ചെയ്തു ശരിയായതായിരുന്നല്ലോ.ദൈവമേ ഇനി ഇങ്ങനെ വരുത്തല്ലേ ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു
അവളെ ആദ്യമായി കാണുന്നത് പ്ലസ്ടുവിനു പഠിക്കുമ്പോൾ ആണ്.പച്ച പട്ടു പാവാടയും ബ്ലൗസും ഇട്ടു നെറ്റിയിൽ ചന്ദനക്കുറിയുമായി നിൽക്കുന്ന സുന്ദരി.സീനിയർ ആയ എന്റെ നോട്ടം അവളിലേക്ക് എത്താൻ അധിക സമയം എടുത്തില്ല.അവളെ കൈ കാട്ടി വിളിച്ചു.””ഒരു പാട്ടു പാടിക്കെ “”യാതൊരു മടിയുമില്ലാതെ അവൾ “വരമഞ്ഞൾ ആടിയ രാവിന്റെ മാറിൽ “”പാടിഅവളെ പോകാൻ അനുവദിച്ചിട്ടു ഞാൻ അവളെ തന്നെ നോക്കി നിന്നു.ഒരു രണ്ടു മീറ്റർ മാറിയതും അവൾ തല കറങ്ങി വീണു.നിലത്തു കിടന്നു വിറച്ചു.വായിൽ നിന്നു പത വന്നു.അവിടെ നിന്ന എല്ലാവരും പേടിച്ചു പോയി.ആരോ എന്തോ ഇരുമ്പിന്റെ കഷ്ണം അവളുടെ കയ്യിൽ പിടിപ്പിച്ചു.പ്ലസ്ടു തീരുന്ന ദിവസം അവളോട് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു.അവൾ അവളുടെ കുറവുകൾ അക്കമിട്ടു പറഞ്ഞു.അതൊന്നും വല്യ പ്രശ്നമല്ല എന്നു ഞാൻ പറഞ്ഞു.തിരിച്ചും ഇഷ്ടം ആണെന്നു അവള് പറയുന്നത് കേൾക്കാൻ ഞാൻ കുറെ കാത്തിരിക്കേണ്ടി വന്നു.
ഞാൻ പഠിക്കുന്ന കോളേജിൽ തന്നെ അവൾക്കു അഡ്മിഷൻ കിട്ടി.ഒരു വൈകുന്നേരം അവൾ എന്റെ അടുത്ത് വന്നു.ഞാൻ ചേട്ടന് വല്യ ബാധ്യത ആവും.അത് കൊണ്ട് ഞാൻ ഇനി ഞാൻ മിണ്ടാൻ വരില്ല.അവളുടെ കയ്യിൽ ഞാൻ കയറി പിടിച്ചു.”പറ എന്നെ ഇഷ്ടമാണോ ???””അവൾ പേടിച്ചു പോയി…””അതെ ഇഷ്ടമാണ് പക്ഷെ…. “”
അവൾ നിലത്തു വീണു വിറക്കാൻ തുടങ്ങി.ഞാൻ പേടിച്ചു പോയി.പതുക്കെ അനക്കം നിന്നു ഓടി പോയി കുറച്ചു വെള്ളവുമായി വന്നു അവളുടെ മുഖത്തു തളിച്ചു.പെട്ടെന്ന് അവൾ എഴുന്നേറ്റു കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നിട്ട് അവൾ പറഞ്ഞു. “”ഇതാ ഞാൻ പറഞ്ഞെ “”ആദ്യമായി അവളെ ഞാൻ എന്നോട് ചേർത്തു പിടിച്ചു.എന്നും ഞങ്ങൾ കാണുമായിരുന്നു.അവളുടെ സ്നേഹത്തിനു മുന്നിൽ ഞാൻ അടിമയായി.
ചേട്ടാ എന്നുള്ള വിളി അവൾ ‘ഏട്ടാ ‘എന്നാക്കി മറ്റുള്ളവരോട് അവൾ പെരുമാറുന്നത് ഒക്കെ കാണാൻ തന്നെ ഒരു രസമായിരുന്നു.ഇടയ്ക്കിടെ അവൾ തല കറങ്ങി വീഴും.അവളുടെ വീട്ടിൽ നിന്നു അത്യാവശ്യം ചികിത്സ ഒക്കെ നടത്തുന്നുണ്ടായിരുന്നു.പക്ഷെ അതൊന്നും ശരിക്കും ഫലം ചെയ്തില്ല.ഡിഗ്രി ഒക്കെ കഴിഞ്ഞു എനിക്ക് ജോലി ഒക്കെ ആയി.കുറെ ആലോചനകൾ വന്നു എങ്കിലും എല്ലാം മുടക്കി വിട്ടു.അവളുടെ സൗന്ദര്യം കണ്ടു കുറെ ആലോചനകൾ വന്നെങ്കിലും അവളുടെ രോഗം അറിഞ്ഞ എല്ലാവരും തിരിച്ചു പോയി.എന്റെ വീട്ടിൽ ഞാൻ കാര്യം അറിയിച്ചു എങ്കിലും അവൾക്കു ഇങ്ങനെ ഒരു രോഗം ഉണ്ടെന്നു പറഞ്ഞില്ല.അവളുടെ അച്ഛനോട് എന്റെ വീട്ടുകാരോട് അവളുടെ രോഗ കാര്യം പറയണ്ട എന്നു ഞാൻ പറഞ്ഞിരുന്നു.’അവളെ കെട്ടാൻ പോകുന്നത് ഞാനാണല്ലോ.
എന്തു വന്നാലും അവളെ കളയാൻ ഞാൻ തയാറല്ലായിരുന്നു.
പെണ്ണുകാണാൻ ചെന്ന എല്ലാർക്കും അവളെ ഇഷ്ടമായി.അമ്മയ്ക്കാണ് അവളെ ഏറ്റവും ഇഷ്ടമായത്.അടുത്ത മുഹൂർത്തത്തിൽ കല്യാണം നടത്താം എന്നു തീരുമാനിച്ചു..യാത്ര പറഞ്ഞിറങ്ങുന്നതിനിടയിൽ അകത്തു എന്തോ വീഴുന്ന ഒരു ശബ്ദം കേട്ടു.””എന്താ അത് “‘എന്നു ചോദിച്ച അമ്മയേം കൂട്ടി ഞാൻ കാറിൽ കയറി വീട്ടിൽ വന്നു.കല്യാണം ആഘോഷമായി നടന്നു.വേറെ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല..വീട്ടിൽ വന്നു വിളക്കെടുത്തു അമ്മ ചിരിച്ചു കൊണ്ട് അവളെ സ്വീകരിച്ചു.””വലതു കാല് വച്ചു കയറു മോളെ “” ആരോ പറഞ്ഞു.മുറ്റത്തു നിന്നും അകത്തു കയറിയതും അവൾ തലകറങ്ങി വീണു വിറച്ചു അമ്മ പേടിച്ചു പോയി എല്ലാരും എന്നെ നോക്കി അമ്മയും.ഞാൻ ഓടി പോയി അമ്മയുടെ മേശയിൽ നിന്നും താക്കോൽ എടുത്തു അവളുടെ കയ്യിൽ വച്ചു.വീട്ടിൽ ആരും ഒന്നും മിണ്ടുന്നില്ല. ആരോ മുഖത്തു വെള്ളം തളിച്ചപ്പോൾ അവൾ എഴുന്നേറ്റു.എന്നെ നോക്കി ഞാൻ അവളെ എന്നോട് ചേർത്തു നിർത്തി.എല്ലാവരും പിരിഞ്ഞു പോയി അമ്മ എന്നെ വിളിച്ചു.”നിനക്ക് നേരെത്തെ അറിയാമായിരുന്നോ അവൾക്കു വയ്യാത്തതു ആണെന്ന്.”അറിയാം, അമ്മേ “”,ഞാൻ മറുപടി പറഞ്ഞു.അമ്മ::”പിന്നെന്താ നീ എന്നോട് പറയാതെ ഇരുന്നത് ??””
ഞാൻ ::അത് അവളെ എനിക്കിഷ്ടം ആണ് നല്ല ഇഷ്ടം ആണ്.. കല്യാണം മുടങ്ങും എന്നോർത്ത് മിണ്ടാതെ ഇരുന്നതാ ക്ഷമിക്കണം അമ്മേ.അമ്മ മുഖം വീർപ്പിച്ചു അടുക്കളയിലേക്ക് പോയി.വരാൻ പോകുന്ന വല്യ ഒരു അമ്മായി അമ്മ പോരു ഞാൻ ആ പോക്കിൽ കണ്ടു.അന്ന് രാത്രി ഞങ്ങൾ ഭാവി കാര്യങ്ങൾ ഒക്കെ സ്വപ്നം കണ്ടു കിടന്നു.രാവിലെ അടുക്കളയിൽ നിന്നും വല്യ ഒരു ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റതു.അമ്മായി അമ്മ മരുമകൾ പോരു തടയാനായ ഞാൻ അടുക്കളയിലേക്ക് ഓടി.അവിടെ എന്റെ അമ്മയുടെ മടിയിൽ കിടക്കുന്ന ഭാര്യയെ ആണ് കണ്ടത്….. അമ്മ അവളുടെ നെറ്റി തടവുന്നു.എന്റെ കണ്ണു നിറഞ്ഞു.വൈകുന്നേരം ഞങ്ങളെയും കൂട്ടി അമ്മ ഒരു ആയുർവേദ വൈദ്യശാലയിൽ പോയി.അന്ന് രാത്രി അവൾ എന്നോട് ചോദിച്ചു.. “”എന്റെ ഏറ്റവും വല്യ ഭാഗ്യം ആരാണെന്നു ഏട്ടന് അറിയാമോ “”””അറിയാം ഞാനല്ലേ “” അല്പം അഹങ്കാരത്തോടെ അവളെ ഞാൻ നോക്കി.””ഏട്ടനും ഭാഗ്യമാണ് പക്ഷെ ഏട്ടന്റെ അമ്മ അതായത് എന്റെ അമ്മയാണ് എന്റെ ഭാഗ്യം. “”
കുറെ നാളുകൾക്കു ശേഷം അവളുടെ അസുഖം നല്ല പോലെ കുറഞ്ഞു.കുറെ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ആ സിദ്ധൻ പറഞ്ഞിരുന്നു.ഇന്നു അറിയാതെ കഴിക്കാൻ പാടില്ലാത്ത എന്തോ കഴിച്ചതാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കി.അവൾ എന്നോട് ചേർന്ന് കിടന്നു.രാവിലെ തന്നെ വൈദ്യന്റെ അടുത്ത് പോയി.അദ്ദേഹം കുറെ വഴക്കൊക്കെ പറഞ്ഞു.മരുന്ന് തന്നു.പ്പ്രാവശ്യം അവൾ കൃത്യമായി മരുന്നൊക്കെ കഴിച്ചു.””ഏട്ടാ എനിക്ക് ഇപ്പൊ ഒരു വിഷമം ഉണ്ട്..”എന്താ ” ഞാൻ ചോദിച്ചു..
“”നേരത്തെ ഒക്കെ തലകറങ്ങി എഴുന്നേറ്റ് വരുമ്പോൾ ഏട്ടന്റെ നെഞ്ചിലെ ആ ചൂട് പറ്റി കിടക്കുന്ന ഒരു സുഖം ഉണ്ടല്ലോ അതിപ്പോ കിട്ടുന്നില്ല.അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്തു.കൃത്യമായ കരുതലും സ്നേഹവും ഉൾപ്പെടുത്തി ഉള്ള ചികിത്സ ആണ് എല്ലാ രോഗത്തിനും വേണ്ടത്.ഞാൻ മനസ്സിൽ കരുതി.ഇന്നു രാവിലെ വീണ്ടും അവൾ തലകറങ്ങി വീണു.പക്ഷെ ഇപ്പ്രാവശ്യം വായിൽ നിന്നു നുരയും പാതയും വന്നില്ല.പകരം വൈകിട്ട് ഒരു ഫോൺ വന്നു.””ഏട്ടാ എനിക്ക് പച്ച മാങ്ങാ വേണം.പറ്റുമെങ്കിൽ ഒരു മസാല ദോശയും.”
റെജി ജോര്‍ജ്
ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന റെഡ്ഡിച്ച് കെസിഎയുടെ ഓണാഘോഷ പരിപാടികള്‍ ഗംഭീരമായി. രാവിലെ 10.30ന് സമ്മാനദാന ചടങ്ങിലൂടെ ആരംഭിച്ച കാര്യപരിപാടികള്‍ വൈകുന്നേരം 7 മണിയോടെ അവസാനിച്ചു. കെസിഎ സ്പോര്‍ട്സ് ഡേയിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി ആദരിച്ചു. റെഡ്ഡിച്ച് മേയര്‍ ജെന്നി വീലര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കൗണ്‍സിലര്‍ ബില്‍ ഹാര്‍നെറ്റ് ആശംസാ പ്രസംഗം നടത്തി.
സ്പോര്‍ട്സ് ഡേയിലെ മത്സര വിജയികളെയും GCSE പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളേയും മേയര്‍ ആദരിച്ചു. മാവേലിയെ വരവേല്‍പ്പും തിരുവാതിരയും വള്ളംകളിയുമായി കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയ ഓണാഘോഷങ്ങള്‍ 22 കൂട്ടം വിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പിക്കൊണ്ട് സ്വാദിഷ്ടവുമായി.
കെറ്ററിംഗിന്റെ അഭിമാനമായി ഉയര്‍ന്നു വന്നിരിക്കുന്ന മാക് എന്ന മലയാളി അസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ശങ്കര്‍ നിര്‍വഹിച്ചു. ഈ കഴിഞ്ഞ സെപ്തംബര്‍ പതിനാറാം തീയതി നടന്ന ഈ ചടങ്ങില്‍ കെറ്ററിംഗിന്റെ ബഹുമാനപ്പെട്ട മേയര്‍ കൗണ്‍സിലര്‍ സ്‌കോട്ട് എഡ്വേഡ്‌സ് ട്യൂണ്‍ ഇഫ് ആര്‍ട്‌സ് നയിച്ച ഓണപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ചെണ്ടമേളവും താലപ്പൊലിയുമായി ആനയിച്ച അതിഥികളെ വിസ്മയിപ്പിക്കാന്‍ ഓണത്തിന്റെ തനതു കലാരൂപങ്ങള്‍ ഒരുക്കി കെറ്ററിംഗിലെ കലാകാരന്മാരും കലാകാരികളും ഒരുങ്ങി. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം മെറിന്‍ മെന്റ്‌സിന്റെ നേതൃത്വത്തില്‍ 12
സുന്ദരികള്‍ അവതരിപ്പിച്ച തിരുവാതിരകളി നയനമനോഹരം ആയിരുന്നു. പിന്നീട് നടന്നത് കാണികളെ വിസ്മയത്തിലാറാടിച്ച കലാരൂപങ്ങള്‍ ആയ്യിരുന്നു. ജിഷ സത്യന്‍ അവതരിപ്പിച്ച ക്ലാസിക്കല്‍ ഡാന്‍സ്, ജിസ് ടോണി ഒരുക്കിയ ഫാഷന്‍ ഷോ ആന്‍ഡ് റാമ്പ് വോക്കിങ്, ജിബി സുജിത്തിന്റെ ശിക്ഷണത്തില്‍ കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് എന്നിവ അവയില്‍ ചിലതു മാത്രംആണ്.
GCSE ക്ക് ഉന്നത വിജയം നേടിയ പ്രണവ് സുധീഷിനെയും എ ലെവല്‍ ഉന്നതവിജയം നേടിയ ജെറ്റോ ടോമിയെയും സ്‌പെഷ്യല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ മെറിന്‍ മെന്റ്‌സിനെയും പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു. തുടര്ന്നു നടന്ന Raffle Draw യില്‍ ഒന്നാം സമ്മാനമായ Challenge ബൈക്കിന് അര്‍ഹനായത് ഷൈജു ഫിലിപ്പ് ആണ്. രണ്ടാം സമ്മാനമായ Kenwood ടോസ്റ്ററിന് അര്‍ഹനായത് Northamptonല്‍ നിന്നുള്ള അജേഷ് ആണ്. സ്പൈസി നെസ്റ്റ് കെറ്ററിംഗ് ഒരുക്കിയ രുചികരമായ ഓണസദ്യ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.
പരിപാടികള്‍ തീരുന്നതുവരെ ആസ്വദിച്ച സിനിമാതാരം ശങ്കറും മേയറും മറ്റു അതിഥികളും എല്ലാ കലാകാരന്മാരെയും അനുമോദിക്കുകയും പരിപാടികള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയവ ആയിരുന്നുഎന്ന് അറിയിക്കുകയും ചെയ്തു. ഒരിക്കലും മറക്കാനാവാത്ത ഓണം ഓര്‍മകള്‍ മനസ്സില്‍ സൂക്ഷിച്ചു വച്ച് ആറരയോടെ പരിപാടികള്‍ സമാപിച്ചു.