Uncategorized

ഫാ.ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അജപാലന ശുശ്രൂഷകള്‍ വിശ്വാസികളിലേയ്ക്ക് ആഴത്തില്‍ എത്തിക്കാനും വിശ്വാസജീവിതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സഹായിക്കാനുമായി വിവിധ കമ്മീഷനുകളെ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചു. രൂപതയുടെ വികാരി ജനറല്‍മാര്‍ പൊതുചുമതല വഹിക്കുന്ന പതിനഞ്ചോളം വിവിധ കമ്മീഷനുകള്‍ക്ക് ചെയര്‍മാന്‍മാരായി രൂപതയിലെ വൈദികരെയും നിയമിച്ചു. ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 20-ന് പുതിയ നിയമന ഉത്തരവുകള്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ വൈദികര്‍ക്ക് ഈ ‘പത്തേന്തി’കള്‍ (നിയമന ഉത്തരവ്) രൂപതാധ്യക്ഷന്‍ അയച്ചിട്ടുണ്ട്.

വിവിധ അജപാലന ശുശ്രൂഷകളും നേതൃത്വം വഹിക്കുന്ന വൈദികരും

766ce1df-5e1d-4674-a326-ff4617f18562-272-0000005c0a50a1d8_tmp

കാറ്റിക്കിസം (മതബോധനം) – റവ. ഫാ. ജോയി വയലില്‍ സിഎസ്ടി
കമ്മീഷന്‍ ഫോര്‍ ഓള്‍ട്ടര്‍ സെര്‍വേഴ്സ് (അള്‍ത്താര ശുശ്രൂഷകര്‍) – റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍

കമ്മീഷന്‍ ഫോര്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം (സുവിശേഷവല്‍ക്കരണം) – റവ. ഫാ. സോജി ഓലിക്കല്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ( പി.ആര്‍.ഒ)- റവ. ഫാ. ബിജു കുന്നയ്ക്കാട്ട്
കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ കമ്മ്യൂഷണിക്കേഷന്‍സ് ആന്റ് മീഡിയ അപ്പോസ്തലേറ്റ് – റവ. ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ്
കമ്മീഷന്‍ ഫോര്‍ സേക്രഡ് ലിറ്റര്‍ജി (ആരാധനക്രമം)- റവ. ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരി എംഎസ്ടി
കമ്മീഷന്‍ ഫോര്‍ കുടുംബ കൂട്ടായ്മ – റവ. ഫാ. ഹാന്‍സ് പുതിയകുളങ്ങര എം.എസ്.ടി
കമ്മീഷന്‍ ഫോര്‍ ഫാമിലി അപ്പോസ്തലേറ്റ്- റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍
കമ്മീഷന്‍ ഫോര്‍ സ്പിരിച്വല്‍ ഗൈഡന്‍സ് – റവ. ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്
കമ്മീഷന്‍ ഫോര്‍ ബൈബിള്‍ അപ്പോസ്തലേറ്റ് – റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി
കമ്മീഷന്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റി, ഫെയ്ത്ത് ആന്റ് ജസ്റ്റീസ് റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍
കമ്മീഷന്‍ ഫോര്‍ വൊക്കേഷന്‍ പ്രമോഷന്‍ (ദൈവവിളി) – റവ. ഫാ. ടെറിന്‍ മുല്ലക്കര
കമ്മീഷന്‍ ഫോര്‍ മിഷന്‍ ലീഗ് – റവ. ഫാ. മാത്യു മുളയോലില്‍
കമ്മീഷന്‍ ഫോര്‍ തിരുബാലസഖ്യം – റവ. ഫാ. ജയ്സണ്‍ കരിപ്പായി കുര്യന്‍
കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് ക്വയര്‍ (ഗായകസംഘം) – റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

list

വികാരി ജനറല്‍മാരായ റവ. ഫാ. തോമസ് പാറയടിയില്‍, റവ. ഫാ. മാത്യൂ ചൂരപൊയ്കയില്‍, റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ എന്നിവര്‍ക്കായിരിക്കും ഈ വിവിധ കമ്മീഷനുകളുടെ പൊതു ചുമതല. രൂപതയില്‍ മെത്രാന്‍ നേതൃത്വം നല്‍കുന്ന അജപാലന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും വിശ്വാസികളിലേയ്ക്കെത്തുന്നത് ഈ വിവിധ ശുശ്രൂഷകല്‍ലൂടെയായിരിക്കും. രൂപതയുടെ വളര്‍ച്ചയുടെ ഭാഗമായാണ് പുതിയ നിയമനങ്ങളെ കാണുന്നതെന്നും വിവിധ മേഖലയിലുള്ള ഈ ശുശ്രൂഷകള്‍ വിശ്വാസ ജീവിതത്തിനും വളര്‍ച്ചയ്ക്കും സഹായകരമാകുമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഒക്ടോബര്‍ 9-ന് പ്രസ്റ്റണില്‍ മെത്രാഭിഷേകത്തിന് ഒരുക്കള്‍ ക്രമീകരിക്കുന്നതിനും നവംബര്‍ 4 മുതല്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ യുകെ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയതും വിവിധ വൈദികരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച കമ്മിറ്റികളായിരുന്നു. വിശ്വാസികള്‍ക്കുവേണ്ടി രൂപത നടപ്പിലാക്കുന്ന വിവിധ അജപാലന പ്രവര്‍ത്തനങ്ങളുടെ ആദ്യസംരംഭമായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും തലശ്ശേരി ആസ്ഥാനമായ ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തിയോളജി സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദൈവശാസ്ത പഠനകോഴ്സി’ന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ച ബ്രിസ്റ്റോളില്‍ നടന്നിരുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ അല്‍മായര്‍ക്ക് ദൈവശാസ്തപഠനത്തിന് വഴി തുറന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ പൊതു സംരംഭം. നാളെ, നവംബര്‍ 19 ശനിയാഴ്ച ഗ്ലോസ്റ്ററില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് കോഴ്‌സ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും തലശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിള്‍ സ്റ്റഡീസും’ സംയുക്തമായാണ് ഈ പഠനാവസരം ഒരുക്കുന്നത്. പ്രശസ്ത ബൈബിള്‍ പണ്ഡിതനായ റവ. ഡോ. ജോസഫ് പാംപ്ലാനിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും കോഴ്‌സിനു നേതൃത്വം നല്‍കുന്നതും.

pampla

രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്, മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സ്(ബി.എ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, പ്ലസ്ടു/പി.ഡി.സി), രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ്(എം എ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി) എന്നിവയാണ് തുടക്കത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിപ്ലോമ കോഴ്‌സിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രിസ്റ്റിയന്‍ ചെയറിന്റെ അംഗീകാരവും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരമുള്ള സായിനാഥ് യൂണിവേഴ്‌സിറ്റി, നോര്‍ത്ത് ഈസ്റ്റ് ഫ്രന്റിയര്‍ യൂണിവേഴ്‌സിറ്റി എന്നിയുടെ അംഗീകാരവും ഉണ്ടായിരിക്കും. ബൈബിള്‍, തിരുസഭാ ചരിത്രം, കാനന്‍ നിയമം, ആരാധനാക്രമം എന്നിവ പ്രധാന പഠനവിഷയങ്ങളാകുമ്പോള്‍, ബൈബിള്‍ മൂലഭാഷകളായ ഗ്രീക്ക്, ഹീബ്രു എന്നിവ ഐശ്ചികമായി പഠിക്കുന്നതിനും അവസരമുണ്ടായിരിക്കും.

പഠിതാക്കളുടെ സൗകര്യാര്‍ത്ഥം ‘ഓണ്‍ലൈന്‍’ ആയി നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക് പ്രഗത്ഭരായ അധ്യാപകര്‍ നേതൃത്വം നല്‍കുമ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് കോണ്‍ടാക്ട് ക്ലാസുകളും നടത്തപ്പെടുന്നു. ഓരോ വിഷയവും ആധികാരികമായി പ്രതിപാദിക്കുന്ന ടെക്‌സറ്റ് ബുക്കുകളും ലഭ്യമായിരിക്കും.

വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും ദൈവശാസ്ത്ര വിഷയ പഠനങ്ങള്‍ക്കായി നാട്ടില്‍ പല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യുകെയില്‍ ഇങ്ങനെയൊരു സംരംഭം ആദ്യമാണ്. സഭയെക്കുറിച്ചുള്ള ആഴമായ അറിവില്‍ വിശ്വാസികള്‍ വളരണമെന്ന സഭയുടെ ആഗ്രഹത്തിന്റെ തെളിവാണ് ഈ പുതിയ പഠനാവസരമെന്ന് രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. അറിയപ്പെടുന്ന ധ്യാനഗുരുവും ദൈവശാസ്ത്രജ്ഞനും ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടര്‍ ബിരുദവുമുള്ള റവ. ഫാ. ജോസഫ് പാംപ്ലാനിയാണ് കോഴ്‌സിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോയ് വയലിലിനെ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ – 07846554152

ഫാ.ബിജു കുന്നയ്ക്കാട്ട്

ഷെഫീല്‍ഡ്: ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ വിശ്വാസികളെ നേരില്‍ കാണുന്നതിനും ദിവ്യബലി അര്‍പ്പിക്കുന്നതിനുമായി മാര്‍ സ്രാമ്പിക്കലിനൊപ്പം എത്തിച്ചേര്‍ന്ന സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ എളിമയും ഹൃദയലാളിത്യവും കൊണ്ട് വിശ്വാസികളുടെ മുമ്പില്‍ പുതിയ സുവിശേഷമായി മാറി. ദേവാലയത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ബലിയര്‍പ്പണത്തിനു ശേഷം ഇടവകാംഗങ്ങളൊരുക്കിയ സ്‌നേഹവിരുന്നിനായി പാരിഷ് ഹാളിലെത്തിയപ്പോഴാണ് വലിയ ഇടയന്‍ കൊച്ചുകുട്ടിയായത്.

ഏറ്റവും മുമ്പിലായി ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചിരുന്ന കൊച്ചുകുട്ടികള്‍ക്കിടയിലേക്ക് കടന്നുചെന്ന വലിയ ഇടയന്‍ അവര്‍ക്കിടയില്‍ പെട്ടെന്നു കടന്നിരുന്ന് അവരോട് കുശലാന്വേഷണം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടപ്പോള്‍ അവര്‍ കളിച്ചുകൊണ്ടിരുന്ന ഗെയിമിനേക്കുറിച്ചായി അടുത്ത സംസാരം. കുട്ടികള്‍ പിതാവിന് മൊബൈല്‍ ഗെയിം കാണിച്ചുകൊടുക്കുകയും അതുമനസിലാക്കാന്‍ സഹായിക്കുകയും ചെയ്തപ്പോള്‍ അവരുടെ ഗെയിം കളിക്കാനും വലിയ ഇടയന്‍ തയ്യാറായി.

മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ അത്ഭുതത്തോടെ ഇതെല്ലാം നോക്കി നിന്നപ്പോഴും സാധാരണപോലെ എല്ലാവരോടും സരസമായി സംസാരിച്ച്, കേക്ക് മുറിച്ച്, സ്‌നേഹവിരുന്നില്‍ പങ്കുചേര്‍ന്ന് വിശ്വാസികളുമായി സന്തോഷം പങ്കുവെച്ചു.

6

മാസങ്ങള്‍ക്കു മുമ്പ് വത്തിക്കാനിലെ ഒരു കാന്റീനിലേക്ക് അപ്രതീക്ഷിതമായി കടന്നുചെന്ന് അവിടെ ഭക്ഷണ സനമയത്ത് ക്യൂ നിന്ന് ഭക്ഷണം വാങ്ങി ജോലിക്കാരോടൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹൃദയലാളിത്യവും എളിമയുമാണ് സീറോ മലബാര്‍ സഭാത്തലവനിലും വിശ്വാസികള്‍ കണ്ടത്. പ്രബോധനങ്ങളിലും സഭാ കാഴ്ചപ്പാടുകളിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലിയോട് ചേര്‍ച്ചയുള്ളതാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പ്രവര്‍ത്തന ശൈലി.

pope

നേരത്തേ സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ മാര്‍ സ്രാമ്പിക്കല്‍, വികാരി ജനറാള്‍ മാരായ ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. മാത്യു ചൂരപ്പൊയ്കയില്‍, ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, മറ്റ് വൈദികര്‍, സന്യാസിനികള്‍, നൂറുകണക്കിന് വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വന്‍ ജനാവലിയാണ് നോട്ടിംഗ്ഹാം, ഹാലം, ലീഡ്‌സ്, മിഡില്‍സ്ബറോ എന്നീ രൂപതകളില്‍ നിന്ന് വലിയ ഇടയനെ കാണാനും കേള്‍ക്കാനുമായി എത്തിയത്. വികാരി ജനറാള്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍, ചാപ്ലയിന്‍ ഫാ.ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ബേസില്‍ ജോസഫ്

ആഘോഷങ്ങള്‍ ഒന്നും മധുരം ഇല്ലാതെ പൂര്‍ണമാകില്ലല്ലോ. ക്രിസ്മസിന് കേക്ക്, ഓണത്തിന് പായസം, റംസാന് പലഹാരങ്ങങ്ങള്‍ എന്നിങ്ങനെ പോകുന്നു. ദീപങ്ങളുടെ ആഘോഷമായ ദീപാവലിക്കും മധുരം ഒരു അവിഭാജ്യ ഘടകം ആണ്. ബേക്കറിയിലേ കണ്ണാടി കൂട്ടില്‍ മഞ്ഞ നിറത്തില്‍ ചിരിച്ചതു പോലെയിരിക്കുന്ന ലഡു മാത്രമല്ല ആ വിഭാഗത്തില്‍ വേറെയുമുണ്ട് പല കൂട്ടുകാര്‍. ഇന്ന് നമുക്ക് റവ കൊണ്ട് ഒരു ലഡ്ഡു ഉണ്ടാക്കിയാലോ

ചേരുവകള്‍

റവ – 1 കപ്പ്
നെയ്യ് 1/2 കപ്പ്
പഞ്ചസാര – 1 കപ്പ്
കശുവണ്ടി – 3 ടേബിള്‍സ്പൂണ്‍
കിസ്മിസ് – 3 ടേബിള്‍സ്പൂണ്‍
ഏലക്ക പൊടിച്ചത് – 1/4 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

2 ടേബിള്‍സ്പൂണ്‍ നെയ്യില്‍ റവ സ്വര്‍ണ്ണ നിറം ആകുമ്പോള്‍ വറത്തു കോരുക. ഈ റവ പഞ്ചസാര ചേര്‍ത്ത് മിക്‌സി ഉപോയാഗിച്ചു നന്നായി പൊടിക്കുക. ബാക്കി നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറക്കുക. ഈ ചൂട് നെയ്യും അണ്ടിപ്പരിപ്പും കിസ്മിസും ഏലക്കാപൊടിയും പൊടിച്ച റവ-പഞ്ചസാര മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ചെറു ചൂടോടെ തന്നെ കൈ കൊണ്ട് ഉരുളകളാക്കി ഉരുട്ടി എടുക്കുക. രുചിയുള്ള റവ ലഡ്ഡു തയ്യാര്‍.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിനു ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയോടെ ഷെഫീല്‍ഡ് വിശ്വാസ സമൂഹം അഭിവന്ദ്യ പിതാക്കന്‍മാര്‍ക്ക് നവംബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് 6.30 സ്വാഗതമോതും. നവംബര്‍ 4ന് പ്രസ്റ്റണില്‍ നടക്കുന്ന വൈദിക കൂട്ടായമയുടെ സമ്മേളനത്തിനു ശേഷമാണ് അഭിവന്ദ്യ പിതാക്കന്‍മാര്‍ ഷെഫീല്‍ഡിലെത്തിച്ചേരുന്നത്. ദേവാലയത്തില്‍ നല്‍കുന്ന സ്വീകരണത്തിനു ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ബലിയര്‍പ്പണം നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ബിജു കുന്നയ്ക്കാട്ട്, അഭിവന്ദ്യ പിതാക്കന്‍മാരുടെ സെക്രട്ടറിമാര്‍, മറ്റു വൈദികര്‍ തുടങ്ങിയവര്‍ സഹ കാര്‍മികരാകും. തുടര്‍ന്ന് പാരിഷ്ഹാളില്‍ സ്‌നേഹവിരുന്നും നടക്കും.

card

ചാപ്ലെയിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു. ഹാലം രൂപതയിലും നോട്ടിംഗ്ഹാം, ലീഡ്‌സ്, മിഡില്‍സ്ബറോ രൂപതകളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. വലിയ ആവേശത്തോടും പ്രതീക്ഷയോടും കൂടിയാണ് അഭിവന്ദ്യ പിതാക്കന്‍മാരുടെ സന്ദര്‍ശനത്തെ വിശ്വാസികള്‍ കാത്തിരിക്കുന്നത്. ഷെഫീല്‍ഡില്‍ നടക്കുന്ന സന്ദര്‍ശനത്തിനു ശേഷം നവംബര്‍ 5, 6 തിയതികളിലായി മറ്റു വിവിധ സ്ഥലങ്ങളിലും അഭിവന്ദ്യ പിതാക്കന്‍മാര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സാധിക്കുന്നത്ര ആളുകള്‍ ഈ അവസരത്തില്‍ പങ്കുചേരാനെത്തണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ബേസില്‍ ജോസഫ്

ചോറ് ബാക്കി വരുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് പിറ്റേ ദിവസം ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ അതുകൊണ്ട് രുചികരമായ ഐസ്‌ക്രീം തയ്യാറാക്കാമെന്ന് എത്ര പേര്‍ക്ക് അറിയാം. ഈ ഐസ്‌ക്രീം ഒന്ന് പരീക്ഷിച്ചാല്‍ എന്നും ചോറ് ബാക്കി വരാനായി കുറച്ചു അരി കൂടുതലിടാത്തവര്‍ ഉണ്ടാവില്ല. അതുകൊണ്ട് നാവില്‍ അത്ഭുതരുചി സൃഷ്ടിക്കുന്ന ഈ ഐസ്‌ക്രീം ഒന്നുണ്ടാക്കിയാലോ.

ചേരുവകള്‍

1 വെന്ത ചോറ് – 1 കപ്പ്
2 വിപ്പിങ് ക്രീം – 1 കപ്പ്
3 പാല്‍ – 1 1/2 കപ്പ്
4 പഞ്ചസാര – 1 കപ്പ്
5 കോണ്‍ഫ്ളോര്‍ – 4 ടേബിള്‍സ്പൂണ്‍
6 വാനില എസ്സെന്‍സ് – 2 ടീ സ്പൂണ്‍
7 ചോക്കോ ചിപ്സ് – 1 ടേബിള്‍സ്പൂണ്‍ (ആവശ്യമുണ്ടെങ്കില്‍)

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ പാല്‍, കോണ്‍ഫ്ളോര്‍, പഞ്ചസാര എന്നിവ കട്ട കെട്ടാതെ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചെറുതീയില്‍ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ ഇറക്കി വയ്ക്കുക. തണുത്തു കഴിഞ്ഞതിനു ശേഷം വാനില എസ്സെന്‍സ് ചേര്‍ക്കുക. ചോറ് മിക്‌സിയില്‍ നന്നായി തരുതരുപ്പില്ലാതെ അരച്ചെടുക്കുക. അടിഭാഗം കുഴിഞ്ഞ ഒരു പാത്രത്തിലേയ്ക്ക് വിപ്പിങ് ക്രീം ഒഴിച്ച് നല്ല കട്ടിയാകുന്നത് വരെ പതപ്പിക്കുക. ഇതിലേയ്ക്ക് ചോറ് അരച്ചത്, പാല്‍ മിശ്രിതം എന്നിവ ഒഴിച്ച് വീണ്ടും നന്നായി യോജിപ്പിക്കുക. ചോക്കോ ചിപ്‌സ് ചേര്‍ത്തിളക്കി സെറ്റ് ചെയ്യാനായി ഈ മിശ്രിതം വായു കടക്കാത്ത ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കി അടച്ചു 8 മുതല്‍ 10 മണിക്കൂര്‍ വരെ ഫ്രീസറില്‍ സൂക്ഷിക്കുക. സെറ്റാകുമ്പോള്‍ ഫ്രീസറില്‍ നിന്നെടുത്തു സെര്‍വ് ചെയ്യാം. രുചികരമായ റൈസ് ഐസ് ക്രീം രുചിക്കാന്‍ റെഡിയായിക്കോളൂ.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്‌

സിംഗപ്പൂരിലെയും മലേഷ്യയിലെയും വളരെ പേര് കേട്ട ഒരു സീ ഫുഡ് ആണ് ഇന്ന് വീക്കെന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. പേര് കേട്ടാല്‍ വളരെ സ്പൈസി ആയ ഒരു ഡിഷ് ആണെന്ന് തോന്നുമെങ്കിലും സിംഗപ്പൂരിയന്‍ ചില്ലി ക്രാബ് അത്രക്ക് സ്പൈസിയല്ല. ഒരു ഉന്തുവണ്ടി കച്ചവടത്തില്‍ നിന്നും ആണ് ചില്ലി ക്രാബ് ഉത്ഭവിച്ചത് എന്ന് ചരിത്രം പറയുന്നു. 1956 -ല്‍ ഷേര്‍യാന്‍ടിയാനും അവരുടെ ഭര്‍ത്താവ് ലിം ചൂനിയും കൂടി ചേര്‍ന്ന് കല്ലാങ് നദിയുടെ തീരത്തു കൂടി ഒരു ഉന്തുവണ്ടിയില്‍ ആവിയില്‍ വേവിച്ച വിവിധ തരത്തിലുള്ള സീഫുഡ് വിറ്റു നടന്നിരുന്നു. ലിം ചൂനി സഹധര്‍മ്മിണിയോട് വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഷേര്‍യാന്‍ടിയാന്‍ ആദ്യമായി ടൊമാറ്റോ സോസ് കൊണ്ട് ഒരു ഗ്രേവിയുണ്ടാക്കി ക്രാബ് സ്റ്റിര്‍ ഫ്രൈയോടപ്പം ചേര്‍ത്ത് നോക്കി. എന്നാല്‍ അല്പം ചില്ലി കൂടി ചേര്‍ത്താല്‍ ഇതിലും കൂടുതല്‍ നന്നാവും എന്ന് മനസ്സിലാക്കി അങ്ങനെ പരീക്ഷിച്ചു. വളരെ പെട്ടെന്ന് തന്നെ ഈ സോസ് പ്രശസ്തമായി. ചുരുങ്ങിയ കാലയളവില്‍ തന്നെ അവര്‍ പാം ബീച്ച് എന്നപേരില്‍ അപ്പര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഒരു റെസ്റ്റോറന്റ് തുടങ്ങി. (ഇപ്പോള്‍ ഉള്ള ഈസ്റ്റ് കോസ്റ്റ് സീഫുഡ് സെന്ററിനരുകില്‍). സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് ചില്ലി ക്രാബിനെ അവരുടെ ഒരു നാഷണല്‍ ഡിഷ് ആയി പ്രഖ്യാപിച്ചു പ്രചരിപ്പിച്ചു. ഇനി റെസിപ്പിയിലേക്ക് കടക്കാം

ചേരുവകള്‍

ഞണ്ട് – 1 എണ്ണം
സബോള – 2 എണ്ണം (നന്നായി ചോപ് ചെയ്തത്)
ചുവന്ന മുളക് – 8 എണ്ണം (നന്നായി ചോപ് ചെയ്തത്)
വെജിറ്റബിള്‍ ഓയില്‍ – 100 ml
ചെമ്മീന്‍ പേസ്റ്റ് – 2 ടീസ്പൂണ്‍
സോയാസോസ് (ലൈറ്റ് )2 ടീസ്പൂണ്‍
ഷുഗര്‍ – 50 ഗ്രാം
ടൊമാറ്റോ പ്യൂരീ -250 ml
ടൊമാറ്റോ പേസ്റ്റ് -1 ടേബിള്‍സ്പൂണ്‍
ടൊമാറ്റോ സോസ് -1 ടേബിള്‍സ്പൂണ്‍
വിനാഗിരി -2 ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍ -1/4 ടേബിള്‍സ്പൂണ്‍ (100 ml വെള്ളത്തില്‍ കലക്കിയത് )
മുട്ട – 1 എണ്ണം
ഉപ്പ് -ആവശ്യത്തിന്
മല്ലിയില – ഗാര്‍ണിഷ് ചെയ്യാന്‍ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഞണ്ട് നന്നായി കഴുകി വൃത്തിയാക്കി നല്ല കട്ടിയുള്ള ഭാഗങ്ങളിലെ ഷെല്‍ ഉടച്ചു വയ്ക്കുക. കുക്ക് ചെയ്യുമ്പോള്‍ നന്നായി വേവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ചോപ് ചെയ്ത് വച്ചിരിക്കുന്ന സബോളയും ചുവന്ന മുളകും ഒരു മിക്‌സിയിലിട്ടു നന്നായി അരച്ച് പേസ്റ്റ് ആക്കി എടുക്കുക. ഒരു വോക്കില്‍ (ചൈനീസ് കഡായിയ്ക്കാണ് വോക്ക് എന്ന് പറയുന്നത്.) അല്ലെങ്കില്‍ ചുവടു ഒരു കട്ടിയുള്ള ഒരു പാനില്‍ ഓയില്‍ ചെറുതീയില്‍ ചൂടാക്കി അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് കുക്ക് ചെയ്യുക. പകുതി കുക്ക് ആയിക്കഴിയുമ്പോള്‍ കൂടെ ചെമ്മീന്‍ പേസ്റ്റും ചേര്‍ക്കുക. ഓയില്‍ നന്നായി വലിഞ്ഞു തുടങ്ങുമ്പോള്‍ ടൊമാറ്റോ പ്യൂരീ, ടൊമാറ്റോ പേസ്റ്റ്, ടൊമാറ്റോ സോസ്, സോയാസോസ് ഷുഗര്‍, വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് തിളപ്പിക്കുക. സോസ് തിളച്ചു തുടങ്ങുമ്പോള്‍ വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ട് ചേര്‍ത്ത് സോസ് കൊണ്ട് മൂടി കുക്ക് ചെയ്യുക. നന്നായി കുക്ക് ആയി കഴിയുമ്പോള്‍ ഞണ്ടിന്റെ ഷെല്ലിന് നല്ല ചുവന്ന നിറം വന്നു തുടങ്ങും. അപ്പോള്‍ വെള്ളത്തില്‍ കലക്കി വച്ചിരിക്കുന്ന കോണ്‍ഫ്‌ലോറും അടിച്ചു വച്ചിരിക്കുന്ന മുട്ടയും ചേര്‍ത്ത് ഇളക്കി മല്ലിയില കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

‘ബിരിയാന്‍’ എന്ന ഇറാനിയന്‍ വാക്കില്‍ നിന്നാണ് ബിരിയാണി ഉണ്ടായത് അതിനാല്‍ ഇതിന്റെ ഉറവിടം ഇറാന്‍ ആണെന്ന് കരുതപ്പെടുന്നു. പണ്ട് അരിയും ആടിന്റെ കാലും ചേര്‍ത്താണ് ബിരിയാണി ഉണ്ടാക്കിക്കൊണ്ടിരുന്നത്. തലശ്ശേരി ബിരിയാണിയെ മറ്റു ബിരിയാണികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിയാണ്. കയ്മ അല്ലെങ്കില്‍ ജീരകശാല അരി എന്ന പേരില്‍ അറിയപ്പെടുന്ന അരിയാണ് തലശ്ശേരി ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. മറ്റ് ബസുമതി അരിയെ അപേക്ഷിച്ചു കയ്മ അരിക്ക് വലിപ്പം കുറവാണ്. ഏതു തരം ഇറച്ചി ഉപയോഗിച്ചും ഈ ബിരിയാണി ഉണ്ടാക്കാവുന്നതാണ്. പൊതുവെ മട്ടണും ചിക്കനും ആണ് ഉപയോഗിച്ച് വരുന്നത്

ചേരുവകള്‍

കയ്മ അരി – 1 കിലോ
നെയ്യ് – 200 ഗ്രാം
സബോള (കനം കുറച്ചു അരിഞ്ഞത്) – 2 എണ്ണം
സബോള (നീളത്തില്‍ അരിഞ്ഞത്) – 2 എണ്ണം
തക്കാളി (നീളത്തില്‍ അരിഞ്ഞത് ) – 2 എണ്ണം
കോഴി/ ബീഫ് /മട്ടണ്‍ – 1 1/2 കിലോ
കശുവണ്ടിപ്പരിപ്പ് അരച്ചത് -1 കപ്പ് (100 ഗ്രാം)
കസ്‌കസ് അരച്ചത് -1 1/2 (150 ഗ്രാം )
ഇഞ്ചി/വെളുത്തുള്ളി/പച്ചമുളക് അരച്ചത് – 1/4 കപ്പ് വീതം
കശുവണ്ടിപ്പരിപ്പ് -50 ഗ്രാം
കിസ്മിസ് -100 ഗ്രാം
ഗരം മസാലപ്പൊടി -2 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി -1 ടേബിള്‍സ്പൂണ്‍
ഗരംമസാല (ഏലക്കാ, ഗ്രാമ്പു, തക്കോലം, ജാതിപത്രി) 3 കഷണങ്ങള്‍ വീതം
ഉപ്പ് -ആവശ്യത്തിന്
തൈര് -100 ml
മല്ലിയില /പുതിനയില -100 ഗ്രാം വീതം

പാകം ചെയ്യുന്ന വിധം

കഴുകി വൃത്തിയാക്കിയ ഇറച്ചിയില്‍ (കോഴി,മട്ടണ്‍ ബീഫ്) കശുവണ്ടിപ്പരിപ്പ് അരച്ചത്, കസ്‌കസ് അരച്ചത്, ഇഞ്ചി / വെളുത്തുള്ളി/പച്ചമുളക് അരച്ചത്, ഉപ്പ്, തൈര്, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കി ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു പാത്രത്തില്‍ 100 ml നെയ്യൊഴിച്ചു കനം കുറച്ചു അരിഞ്ഞ സബോള, കശുവണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ വറത്തെടുക്കുക. മറ്റൊരു പാത്രത്തില്‍ 50 ml നെയ്യൊഴിച്ചു വെള്ളം ഗരംമസാല (ഏലക്കാ, ഗ്രാമ്പു, തക്കോലം, ജാതിപത്രി) ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് കഴുകി അരിയിട്ട് വെള്ളം വറ്റിച്ചു വേവിച്ചെടുക്കുക.

അതിനു ശേഷം ഒരു പാത്രത്തില്‍ ബാക്കിയുള്ള നെയ്യൊഴിച്ചു നീളത്തില്‍ അരിഞ്ഞ സബോളയും തക്കാളിയും ഉപ്പും ചേര്‍ത്ത് വഴറ്റി എണ്ണ വലിയുമ്പോള്‍ മസാല ചേര്‍ത്ത് വച്ചിരിക്കുന്ന ഇറച്ചി, ഗരം മസാലപ്പൊടി എന്നിവ ഇതിലിട്ടു വേവിക്കുക. വെള്ളം വറ്റി കട്ടിയുള്ള ഗ്രേവിയാകുമ്പോള്‍ വറ്റിച്ച ചോറ് മുകളിലിട്ട് നിരത്തി അതിലേയ്ക്ക് വറത്തു വച്ചിരിക്കുന്ന സബോളയും, കിസ്മിസും, കശുവണ്ടിപ്പരിപ്പും ചേര്‍ക്കുക ഇത് മൂന്നു ലയര്‍ വരെ ആവര്‍ത്തിക്കുക. ഏറ്റവും മുകളില്‍ നെയ്യും മല്ലിയില/ പുതിനയില എന്നിവ കൂടി വിതറി അടച്ചുവച്ചു താഴെയും മുകളിലും കനലിട്ടു 10 മിനിട്ടിനു ശേഷം ചൂടോടെ വിളമ്പുക

(ചുവടു കട്ടിയുള്ള ഒരു ദോശക്കല്ല് ചൂടാക്കി അതിനു മുകളില്‍ വച്ച് ചൂടാക്കിയാലും മതി )

basil

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

 

കേംബ്രിഡ്ജ്: ഏജന്‍സി നഴ്സിനെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ കോടതി നടപടികള്‍ നേരിട്ട് കൊണ്ടിരുന്ന മെയില്‍ നഴ്സ് കുറ്റക്കാരനല്ലെന്നു കേംബ്രിഡ്ജ് കോടതിയുടെ കണ്ടെത്തല്‍. കേംബ്രിഡ്ജിലെ ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ മെയില്‍ നഴ്സ്  ആയി ജോലി ചെയ്തിരുന്ന അലക്സാണ്ടര്‍ ആണ് കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തിയത്. മൂന്ന് ദിവസം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷം ആണ് ജൂറി ഇയാള്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയത്. അലക്സാണ്ടറിന് വേണ്ടി സീനിയര്‍ ഹൈക്കോര്‍ട്ട് ബാരിസ്റ്റര്‍ ആയ അബ്ദുള്‍ കപാഡിയ, ബൈജു വര്‍ക്കി തിട്ടാല എന്നിവരടങ്ങിയ ഡിഫന്‍സ് ടീം ആണ് കോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പലതും തെറ്റായിരുന്നു എന്ന്‍ തെളിയിക്കാന്‍ വിചാരണയില്‍ ഇവര്‍ക്ക് കഴിഞ്ഞതാണ് അലക്സാണ്ടര്‍ക്ക് തുണയായത്.

രണ്ടായിരത്തി പതിനഞ്ച് സെപ്റ്റംബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആദം ബ്രൂക്ക് ഹോസ്പിറ്റലില്‍ ഏജന്‍സി സ്റ്റാഫ് ആയി നൈറ്റ് ഷിഫ്റ്റ് ചെയ്യാന്‍ എത്തിയതായിരുന്നു പരാതിക്കാരി. രാത്രി ഡ്യൂട്ടിക്കിടയില്‍ ആറോളം പ്രാവശ്യം അലക്സാണ്ടര്‍ പരാതിക്കാരിയെ ലൈംഗീകമായ ഉദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നതായിരുന്നു പരാതി. എന്നാല്‍ സംഭവം നടന്നു എന്ന്‍ പറയപ്പെടുന്ന സമയത്തൊന്നും പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് അലക്സാണ്ടര്‍ക്ക് അനുകൂലമായി മാറിയത്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് യുവതി പരാതിപ്പെട്ടത്.

അലക്സാണ്ടര്‍ക്ക് അനുകൂലമായി മൊഴി നല്‍കാന്‍ സഹപ്രവര്‍ത്തകരും തയ്യാറായതും കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ തുണയായി. ആശുപത്രി മാനേജ്മെന്‍റ് ഏജന്‍സി നഴ്സിനനുകൂലമായ നിലപാട് ആയിരുന്നു സ്വീകരിച്ചത്.

ബേസില്‍ ജോസഫ്

ചേരുവകള്‍

കൂന്തല്‍ – 500 ഗ്രാം
കറിവേപ്പില – 2 തണ്ട്
തക്കാളി – 1 എണ്ണം ചെറുതായി അരിഞ്ഞത്
കാശ്മീരി ചില്ലി പൗഡര്‍ – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
മല്ലിപൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല – 1/4 ടീസ്പൂണ്‍
പെരുംജീരകപൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – 50 ml

മസാല പേസ്റ്റ് ഉണ്ടാക്കുന്നതിനു വേണ്ട ചേരുവകള്‍

കുഞ്ഞുള്ളി – 10 എണ്ണം
പച്ചമുളക് – 1 എണ്ണം
വെളുത്തുള്ളി – 1 കുടം
ഇഞ്ചി -1 പീസ്

പാചകം ചെയ്യുന്ന വിധം

മസാല പേസ്റ്റിനു വേണ്ട എല്ലാ ചേരുവകളും ഒരു മിക്‌സിയില്‍ ഇട്ടു നന്നായി അരച്ചെടുക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഈ പേസ്റ്റും ഒരു തണ്ടു കറിവേപ്പിലയും ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ കുക്ക് ചെയ്യുക. ഇതിലേയ്ക്ക് തക്കാളി ചേര്‍ത്ത് ഉടയുന്നതു വരെ കുക്ക് ചെയ്യുക. തീ കുറച്ച് കാശ്മീരി ചില്ലി പൗഡര്‍, മല്ലിപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് 2 മിനിറ്റ് കൂടി കുക്ക് ചെയ്യുക. ഇതിലേയ്ക്ക് കൂന്തലും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുക്ക് ചെയ്യുക. നന്നായി കുക്ക് ആയി വരുമ്പോള്‍ ഗരം മസാലയും ജീരകപ്പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ബാക്കി കറിവേപ്പിലയും ചേര്‍ത്ത് ചൂടോടെ വിളമ്പുക.

basil

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്

 

RECENT POSTS
Copyright © . All rights reserved