മുംബൈ: പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ മുംബൈ അന്ധേരിയിലെ 10 സ്‌കൂള്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ പന്ത്രണ്ടുവയസ്സുകാരനോടുള്ള ലൈംഗിക അതിക്രമം തുടരുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമമായ പോസ്‌കോ ഇവരുടെമേല്‍ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ഡോങ്ഗ്രിയിലെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി, ഒബ്‌സര്‍വേഷന്‍ ഹോമിലേക്കു വിട്ടു.
അന്ധേരി ഈസ്റ്റിലെ ഹിന്ദി മീഡിയം സ്‌കൂളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസിലെ വിദ്യാര്‍ഥികളാണ് ഇരയായ കുട്ടിയും പ്രതികളും. എല്ലാവരും സമീപത്തുതന്നെ താമസിക്കുന്നവരും. പ്രതികളില്‍ ഒരാളില്‍നിന്നു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. പീഡിപ്പിക്കുന്നതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്‌തെന്നു കുട്ടി പരാതിപ്പെട്ടിരുന്നു. എതിര്‍ത്താല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണു മാതാപിതാക്കളെ കൂട്ടി പൊലീസില്‍ പരാതിപ്പെട്ടത്.
നടി അമലപോളും തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‌യും തമ്മിലുള്ള വേര്‍പിരിയല്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് കോടതി മുഖാന്തരം ഔദ്യോഗികമായി ഇരുവരും വേര്‍പിരിഞ്ഞത്.ഇതിനുപിന്നാലെ വിജയ് യ്ക്ക് മറ്റൊരു വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ഈ വാര്‍ത്ത അമല അറിഞ്ഞെന്നും വിഷമത്തോടെ ഷൂട്ടിങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2014 ജൂണ്‍ 12നായിരുന്നു ഇവരുടെ വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍ പിരിയുകയായിരുന്നു. പിന്നീട് പരസ്പര ആരോപണങ്ങള്‍ക്ക് ശേഷം വേര്‍പിരിയുന്നതായി താരങ്ങള്‍ അറിയിക്കുകയായിരുന്നു. 2011ല്‍ വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. കരിയര്‍ തുടരാന്‍ വിജയും കുടുംബവും സമ്മതിക്കാത്തതാണ് വേര്‍പിരിയാന്‍ കാരണമെന്ന് അമല വ്യക്തമാക്കിയിരുന്നു.
ഇന്ന് മുതല്‍ തമിഴ്നാട്ടില്‍ കടകളില്‍ പെപ്സി, കൊക്ക കോള, ഉത്പന്നങ്ങള്‍ വില്‍ക്കില്ല. തമിഴ്നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കൊക്ക കോള, പെപ്സി ഉത്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്.
സംഘടനില്‍ അംഗങ്ങളായ 15 ലക്ഷത്തോളം വ്യാപാരികളോട് മാര്‍ച്ച് ഒന്ന് മുതല്‍ കോള, പെപ്സി ഉല്‍പ്പന്നങ്ങള്‍ കടകളില്‍ വില്‍ക്കരുതെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
പെപ്സിയിലും കോളയിലും വിഷാംശമുണ്ടെന്ന് കണ്ടെത്തിയതും, ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ നിര്‍മ്മിക്കുന്നതിനാലുമാണ് ഈ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ സംഘടന തീരുമാനിച്ചത്.
തങ്ങളുടെ നിര്‍ദേശം ലംഘിച്ച് പെപ്സി,കോള ഉല്‍പ്പന്നങ്ങളുടെ വില്‍പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യാപാരി വ്യവസായി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
ലണ്ടന്‍: സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നല്‍കുന്ന ചോയ്‌സിന് അനുസരിച്ചുള്ള സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാനുള്ള സാധ്യതകള്‍ കുറയുമെന്ന് സൂചന. ആദ്യ ചോയ്‌സിലുള്ള സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ഇംഗ്ലണ്ടില്‍ വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അപേക്ഷകള്‍ വര്‍ദ്ധിച്ചതോടെയാണ് ഇത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെ പകുതിയോളം നഗരങ്ങളിലും 11 വയസുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആദ്യ ചോയ്‌സനുസരിച്ച് അഡ്മിഷന്‍ ലഭിച്ചിരുന്നതിന്റെ അനുപാതം വല്ലാതെ കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ പ്രശ്‌നം അല്‍പം കൂടി രൂക്ഷമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ട് പ്രസ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. 16,000 അപേക്ഷകളെങ്കിലും ഈ വര്‍ഷം കൂടുതലായി എത്തുമെന്നാണ് കരുതുന്നത്. ദി ഗുഡ് സ്‌കൂള്‍ ഗൈഡ് പ്രവചിക്കുന്നത് 90,000 കുട്ടികള്‍ക്ക് അവരുടെ ആദ്യ ചോയ്‌സിലുള്ള സ്‌കൂളില്‍ പ്രവേശനം ലഭിക്കില്ലെന്നാണ്. കഴിഞ്ഞ വര്‍ഷം 84.1 ശതമാനം കുട്ടികള്‍ക്ക് അവരുടെ ആദ്യ ചോയ്‌സില്‍ത്തന്നെ പ്രവേശനം നല്‍കാന്‍ കഴിഞ്ഞു. ഇത് 2015ലേതിനേക്കാള്‍ 0.1 ശതമാനം കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്.
ലണ്ടനിലാണ് ഈ പ്രശ്‌നം ഏറ്റവും രൂക്ഷമാകുന്നത്. മറ്റു പ്രധാന നഗരങ്ങളില്‍ അവസാന ശ്രമമെന്ന നിലയില്‍ ഒരു അപ്പീല്‍ നല്‍കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഈ അപ്പീലുകള്‍ മിക്കവാറും ഫലമില്ലാതെ പോകുമെന്നതാണ് അനുഭവം. 2016ല്‍ ബര്‍മിംഗ്ഹാം, ബ്രാഡ്‌ഫോര്‍ഡ്, ലിവര്‍പൂള്‍. സ്ലോ എന്നീ നഗരങ്ങളിലെ ലോക്കല്‍ അതോറിറ്റികള്‍ 75 ശതമാനം അപേക്ഷകര്‍ക്കും തങ്ങളുടെ ആദ്യ ചോയ്‌സില്‍ തന്ന പ്രവേശനം നല്‍കി. അതേസമയം ലണ്ടനില്‍ 69 ശതമാനത്തിനു മാത്രമേ ഇപ്രകാരം നല്‍കാന്‍ കഴിഞ്ഞുള്ളു.
ഹാമര്‍സ്മിത്ത്, ഫുള്‍ഹാം എന്നീ പട്ടണങ്ങള്‍ 16.2 ശതമാനം കുട്ടികള്‍ക്ക് അവര്‍ അപേക്ഷിച്ചിട്ടുപോലുമില്ലാത്ത സ്‌കൂളുകൡലാണ് പ്രവേശനം നല്‍കിയത്. അപ്പീലുകള്‍ക്ക് 20 ശതമാനം വിജയ സാധ്യതയേ നല്‍കാന്‍ കഴിയൂ എന്നാണ് ഗുഡ് സ്‌കൂള്‍ ഗൈഡ് പറയുന്നത്. അധ്യാപകരുടെ എണ്ണം കുറയുകയും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുകയും ചെയ്യുന്ന ഒരവസ്ഥയാണ് യുകെ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും വിശകലനങ്ങള്‍ വ്യക്തമാക്കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്, P.R.O, Syro-Malabar Eparchy of Great Britain
പ്രവാസി വിശ്വാസികൾക്കു ദൈവത്തി൯െറ പദ്ധതിയിൽ വലിയ സ്ഥാനമുണ്ടെന്നും തങ്ങളുടെ വിളിയും നിയോഗവും അനുസരിച്ചു ജീവിക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും ഓർമ്മിപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ ഇടയലേഖനം പുറപ്പെടുവിച്ചു. നോമ്പുകാലത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഇടയലേഖനത്തിൽ രൂപതയുടെ വിവിധ മേഖലകളിലുള്ള അജപാലന പ്രവർത്തനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നതോടൊപ്പം നോമ്പുകാലത്തിന് അനുയോജ്യമായ പ്രസക്തമായ ഉൾക്കാഴ്ചകളും പങ്കുവയ്ക്കുന്നുണ്ട്. രൂപതാദ്ധ്യക്ഷനായി ഉത്തരവാദിത്വം ഏറ്റെടുത്തതു മുതൽ ആദ്യ ഇടയ ലേഖനത്തിനായി വിശ്വാസികൾ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.
പ്രലോഭനം എന്നത് തിന്മകളിലേയ്ക്കുള്ള ആകർഷണം മാത്രമല്ലെന്നും നമ്മെ സംബന്ധിച്ചുള്ള ദൈവ പദ്ധതിയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള തിന്മയുടെ ക്ഷണവുമാണെന്ന് ഇടയലേഖനത്തിൽ മാർ സ്രാമ്പിക്കൽ സൂചിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ വിവിധ സമൂഹങ്ങളെ അടുത്തറിയാനായി നടത്തുന്ന യാത്രകൾ തീർത്ഥയാത്രകൾ പോലെയാണെന്നും ക്രൈസ്തവ വിശ്വാസ ജീവിതത്തിനു സജീവസാക്ഷ്യം നൽകുന്ന നിരവധി കുടുംബങ്ങളെ ഈ തീർത്ഥയാത്രയിൽ കാണാനായത് വലിയ പ്രത്യാശ നൽകുന്നുവെന്നും പിതാവു പറയുന്നു.
യൗവ്വനത്തി൯െറ ഊർജ്ജവും ചൈതന്യവും പ്രസരിപ്പിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപത ആഗോള സഭയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. തീഷ്ണമായ പ്രാർത്ഥനയിൽ വളരുന്ന കുഞ്ഞുങ്ങളിലാണ് സഭയുടെ ഭാവി. ഇപ്പോൾ കാണുന്ന അവസ്ഥയിൽ സഭയെ വളർത്തുന്നതിനു സഹായിച്ച വൈദികരെയും സന്യാസിനികളെയും അൽമായ സഹോദരങ്ങളെയും നന്ദിയോടെ ഓർക്കുന്നു – മാർ സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു.
വിവിധ കമ്മീഷനുകളിലായി രൂപീകരിക്കപ്പെട്ട രൂപതയുടെ വിവിധ അജപാലന പ്രവർത്തനങ്ങളുടെ പ്രാധാന്യം ഇടയലേഖനത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു. പതിനായിരത്തിലധികം വരുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കും ഉന്നമനത്തിനുമായി രൂപീകൃതമായ വനിതാ ഫോറത്തെക്കുറിച്ചും ഇടയലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. സുവിശേഷത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധാത്മാക്കളുടെ മാതൃക പ്രവാസ ജീവിതത്തിലും വിശ്വാസികൾക്കു പിന്തുടരാനാകട്ടെ എന്ന ആശംസയോടെയാണ് ആദ്യ ഇടയലേഖനം പൂർത്തിയാകുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറക്കിയിരിക്കുന്ന ഇടയലേഖനം ഗ്രേറ്റ് ബ്രിട്ടണിൽ സീറോ മലബാർ കുർബാന അർപ്പിക്കപ്പെടുന്ന എല്ലാ സെൻററുകൾക്കുമായിട്ടാണ് നൽകിയിരിക്കുന്നത്. റാംസ് ഗേറ്റിൽ വൈദികരുടെ വാർഷിക ധ്യാനത്തിൽ സംബന്ധിക്കവേ രൂപം നൽകിയ ഈ ആദ്യ ഇടയലേഖനത്തിൽ ഇംഗ്ലണ്ടിൽ ക്രൈസ്തവ വിശ്വാസത്തിനു വേരുപാകിയ വി. അഗസ്റ്റി൯െറയും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥ വി. അൽഫോൻസാമ്മയുടെയും മദ്ധ്യസ്ഥം പ്രാർത്ഥിക്കുകയും ഇംഗ്ലണ്ടി൯െറ മണ്ണിൽ പുതിയ സുവിശേഷവൽക്കരണത്തിന് അവസരം നല്കിയ ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയോടുള്ള സീറോ മലബാർ സഭയുടെ നന്ദി അറിയിക്കുകയും ചെയ്തിരിക്കുന്നു.
ബേസില്‍ ജോസഫ്
കാടക്കോഴി – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
മുളകുപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാലപ്പൊടി -1/2 ടീസ്പൂണ്‍
നാരങ്ങാ നീര് – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറക്കുവാനാവശ്യത്തിന്
സബോള (വറുത്തത്) ഗാര്‍ണിഷിന്
കറിവേപ്പില (വറുത്തത് ) ഗാര്‍ണിഷിന്
പാചകം ചെയ്യുന്ന വിധം
കാടക്കോഴി വൃത്തിയാക്കി കഴുകി വരഞ്ഞെടുക്കുക. ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാലപ്പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ യോജിപ്പിച്ച് വൃത്തിയാക്കിയ കാടക്കോഴിയില്‍ പുരട്ടി 1 മണിക്കൂര്‍ വയ്ക്കുക. ഒരു ഫ്രയിങ് പാനില്‍ എണ്ണ ചൂടാക്കി കാടക്കോഴിയിട്ട് തിരിച്ചും മറിച്ചും ചെറു തീയില്‍ ഫ്രൈ ചെയ്‌തെടുക്കുക. നന്നായി ഫ്രൈ ആയിക്കഴിയുമ്പോള്‍ സെര്‍വിങ് ബൗളിലേയ്ക്ക് മാറ്റി വറുത്ത കറിവേപ്പില സബോള, ഇഞ്ചി എന്നിവ കൊണ്ട് ഗാര്‍ണിഷ് ചെയ്തു ലെമണ്‍ വെഡ്ജിനൊപ്പം വിളമ്പുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഫാ. ബിജു കുന്നയ്ക്കാട്ട്
കെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ക്കായി ഇന്നു മുതല്‍ വ്യാഴാഴ്ച വരെ (13 തിങ്കള്‍ മുതല്‍ 16 വ്യാഴം വരെ) വാര്‍ഷികധ്യാനം നടക്കും. കെന്റിനടുത്തുള്ള റാംസ്‌ഗേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ റിട്രീറ്റ് സെന്ററിലാണ് (സെന്റ് അഗസ്റ്റിന്‍സ് ആബി) ധ്യാനം നടക്കുന്നത്. തലശ്ശേരി അതിരൂപതാംഗമായ റവ. ഡോ. ജോസഫ് പാംപ്ലാനിയാണ് വാര്‍ഷിക ധ്യാനം നയിക്കുന്നത്.
ഇന്നുവൈകിട്ട് 6 മണിക്ക് വി. കുര്‍ബാനയോടു കൂടി ആരംഭിക്കുന്ന ധ്യാനത്തില്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്റ്, വെയില്‍സ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരാണ് പങ്കുചേരുന്നത്.
വ്യാഴാഴ്ച ഉച്ചയോടു കൂടി തീരുന്ന ധ്യാനത്തെ തുടര്‍ന്ന് 3 മണി മുതല്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വികാരി ജനറല്‍മാരും വൈദികരും ഒത്തുചേരുന്ന ‘അജപാലനാലോചനായോഗം’ (Patosral consultation with the priests) നടക്കും. രൂപതയുടെ വിവിധങ്ങളായ കര്‍മ്മ പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുകയും ആശയങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യും.
വൈദികരുടെ വാര്‍ഷിക ധ്യാന വിജയത്തിനായും ദൈവാനുഗ്രഹം സമൃദ്ധമായി രൂപതയുടെമേല്‍ ചൊരിയുന്നതിനും വിശ്വാസികള്‍ എല്ലാവരും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട്
ബര്‍മിങ്ഹാം: ദൈവശാസ്ത്ര പരിജ്ഞാനമുള്ള അല്മായര്‍ സഭയുടെ മുതല്‍ക്കൂട്ടാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയും തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ദൈവശാസ്ത്ര കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ അജപാലന ശുശ്രൂഷയിലും സുവിശേഷവത്കരണ പ്രവൃത്തികളിലും അല്മായര്‍ക്ക് സുപ്രധാനമായ സ്ഥാനമുണ്ടാകും. സഭാവബോധവും ദൈവശാസ്ത്ര ഉള്‍ക്കാഴ്ചകളുമുള്ള അല്മായര്‍ സഭയുടെ ചരിത്രത്തില്‍ എക്കാലത്തും നിര്‍ണായകമായ സംഭാവനകള്‍ നല്‍കുകയും സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ചൂരപ്പോയ്കയില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോസഫ് പാംബ്ലാനി, കോഴ്‌സ് ഡയറക്ട്ടര്‍ ഫാ. ജോയി വയലില്‍., റവ. ഡോ. സെബാസ്റ്റിയന്‍ നാമറ്റത്തില്‍, സിസ്റ്റര്‍ മേരി, ഫാ. ഫാന്‍സുവ പത്തില്‍, തമ്പി ജോസ്, സിന്ധു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശുദ്ധ ഗ്രന്ഥം, ആരാധനക്രമം തുടങ്ങി പതിനാലു വിഷയങ്ങളിലും ഹീബ്രു, ഗ്രീക്ക്, സുറിയാനി തുടങ്ങിയ ഭാഷകളും പരിചയപ്പെടുത്തുന്ന ദൈവശാസ്ത്ര കോഴ്‌സില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം അല്മായര്‍ ചേര്‍ന്നിട്ടുണ്ട്.
ഫാ. ജോസഫ് പാംബ്ലാനിയുടെ നേതൃത്വത്തില്‍ റവ. ഡോ. തോമസ് പാറയടിയില്‍, റവ. ഡോ. മാത്യു ചൂരപ്പോയ്കയില്‍, റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട്, റവ. ഡോ. സെബാസ്റ്റിയന്‍ നാമറ്റത്തില്‍, സിസ്റ്റര്‍ മേരി ആന്‍ , റവ. ഡോ. ഗരേത്ത് ലേഷോണ്‍, റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി., റവ. ഡോ. മാത്യു പിണക്കാട്ട് തുടങ്ങിയവരാണ് ക്ലാസുകള്‍ നയിക്കുന്നത്. രൂപതാ മതബോധന കമ്മിഷന്‍ ചെയര്‍മാന്‍ ഫാ. ജോയി വയലില്‍ കോഴ്‌സ് ഡയറക്ടറും അനിറ്റ ഫിലിപ്പ് രജിസ്ട്രാറു സിജി സെബാസ്റ്റിയന്‍ വാധ്യാനത്ത് ഫൈനാന്‍സ് ഓഫീസറും മിസ് ലിന്‍സിയ ജോര്‍ജ് അക്കാഡമിക്ക് കോഓര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കും.
ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നിങ്ങനെയുള്ള വിവിധ തലങ്ങളിലുള്ള കോഴ്‌സിന് വിവിധ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവുമുണ്ട്. ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാ നിലവില്‍ വന്ന ശേഷം ആവിഷ്‌കരിക്കുന്ന ആദ്യത്തെ പ്രമുഖ സംരംഭമാണ് ദൈവശാസ്ത്ര പഠന കോഴ്‌സ്.
ബേസില്‍ ജോസഫ്
ചേരുവകള്‍
1 പാല്‍ – 500 ml
2 കോണ്‍ഫ്‌ലോര്‍ – 4 ടേബിള്‍സ്പൂണ്‍
3 ഷുഗര്‍ -100 ഗ്രാം
4 ഫ്രഷ് ക്രീം -200 ml
5 വൈറ്റ് ചോക്ലേറ്റ് -200 ഗ്രാം (ഗ്രേയ്റ്റ് ചെയ്തത് )
6 വാനില എസ്സെന്‍സ് -1 ടീസ്പൂണ്‍
ഗ്ലെയ്‌സിങ്ങിനു വേണ്ട ചേരുവകള്‍
റാസ്പ്‌ബെറി -100 ഗ്രാം (ഫ്രഷ്/ ഫ്രോസണ്‍ )
ഷുഗര്‍ -50 ഗ്രാം
പാചകം ചെയ്യുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ പാല്‍, ഫ്രഷ് ക്രീം, ഷുഗര്‍ ഇവ ചേര്‍ത്ത് ഇളക്കി ചൂടാക്കുക. ഇതിലേയ്ക്ക് കോണ്‍ഫ്‌ലോര്‍ ഒരല്പ്പം തണുത്ത പാലില്‍ കലക്കിയതും കൂടിച്ചേര്‍ത്തു വീണ്ടും ഇളക്കി കുറുക്കിയെടുക്കുക. അടുപ്പില്‍ നിന്നും മാറ്റി വൈറ്റ് ചോക്ലേറ്റ് ഗ്രേയ്റ്റ് ചെയ്തതും വാനില എസ്സെന്‍സും ചേര്‍ത്ത് ചോക്ലേറ്റ് നന്നായി അലിയുന്നതുവരെ ഇളക്കിയെടുക്കുക. ഇത് ഒരു പുഡ്ഡിംഗ് ബൗളിലേയ്ക്ക് ഒഴിച്ച് സെറ്റാകാന്‍ ഫ്രീസറില്‍ 2 മണിക്കൂര്‍ വയ്ക്കുക. നന്നായി സെറ്റായിക്കഴിയുമ്പോള്‍ ഫ്രിഡ്ജിലേയ്ക്ക് മാറ്റുക.
ഗ്ലെയ്‌സിങ് തയാറാക്കുന്ന വിധം
ഒരു പത്രം അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ അതിലേയ്ക്ക് റാസ്പ്‌ബെറി ചേര്‍ക്കുക. റാസ്പ്‌ബെറി ഒന്നുടഞ്ഞു വരുമ്പോള്‍ ഷുഗറും ചേര്‍ത്ത് ചെറുതീയില്‍ 10 മിനിറ്റ് കുക്ക് ചെയ്യുക. ഒരു സ്പൂണുകൊണ്ട് ഇടയ്ക്കിടെ ഇളക്കികൊണ്ടിരിക്കുക. റാസ്പ്‌ബെറി നന്നായി ഉടഞ്ഞുകഴിയുമ്പോള്‍ ഈ മിശ്രിതം ഒരു ബ്ലെന്‍ഡറിലേയ്ക്ക് മാറ്റി നന്നായി ബ്ലെന്‍ഡ് ചെയ്‌തെടുക്കുക. ഒരു അരിപ്പയിലൂടെ ഇത് അരിച്ചെടുക്കുക. ഇത് തണുത്തുകഴിയുമ്പോള്‍ നേരത്തെ തയാറാക്കി വച്ച പുഡ്ഡിംഗിനു മുകളില്‍ ഒഴിച്ച് നന്നായി സെറ്റ് ആക്കി എടുക്കുക. വൈറ്റ് ചോക്ലേറ്റ് ഷേവിങ്ങ് കൊണ്ട് ഗാര്‍ണിഷ് ചെയ്തു സെര്‍വ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഫാ. ബിജു കുന്നയ്ക്കാട്ട്
സഭയുടെ സുവിശേഷ ദൗത്യവും കാലഘട്ടത്തിന്റെ ആവശ്യകതയും ഒന്നിച്ചുചേര്‍ത്ത് സഭയിലെ ദൈവജനത്തിനായി രൂപപ്പെടുത്തിയിരിക്കുന്ന ദൈവശാസ്ത്രപഠന കോഴ്‌സിന്റെ ഉദ്ഘാടനവും ആദ്യ കോണ്‍ടാക്ട് ക്ലാസുകളും ഫെബ്രുവരി 11, 12 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ശനിയാഴ്ച രാവിലെ 11.30-ന് പഠന കോഴ്‌സ് ഉദ്ഘാടനം ചെയ്യും. വോളറാപ്ടണിലുള്ള യു.കെ.കെ.സി.എ ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്. (അഡ്രസ്സ്: UKKCA Hall, Woodcross Lane, Bilston, Wolverhampton, WV14 9 BW)
വി. ഗ്രന്ഥം, ആരാധനാക്രമം ഉള്‍പ്പെടെ പതിനൊന്നിലധികം വിവിധങ്ങളായ വിഷയങ്ങളിലും ഹീബ്രൂ, ഗ്രീക്ക് തുടങ്ങിയ വി. ഗ്രന്ഥ ഭാഷകളിലും ക്ലാസുകള്‍ നല്‍കുന്ന ഈ കോഴ്‌സിലേയ്ക്ക് വളരെ മികച്ച പ്രതികരണമാണ് ഈ ആദ്യ ബാച്ചിലേയ്ക്ക് ലഭിച്ചത്. ബല്‍ജിയം ലുവെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വി. ഗ്രന്ഥ പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ റവ. ഫാ. ജോസഫ് പാംപ്ലാനി നേതൃത്വം നല്‍കുന്ന കോഴ്‌സിന് വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ പത്തിലധികം വൈദികരുടേയും സന്യസ്തരുടേയും സഹായവുമുണ്ട്. കേരളത്തില്‍ തലശ്ശേരി അതിരൂപതയില്‍ റവ. ഫാ. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്റ് സയന്‍സുമായി കൈകോര്‍ത്താണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ഈ അല്‍മായ ദൈവശാസ്ത്ര പഠന കോഴ്‌സ് യാഥാര്‍ത്ഥ്യമാക്കുന്നത്.
ഡിപ്ലോമ, ബിരുദ ബിരുദാനന്തര തലങ്ങളിലായി കൈകാര്യം ചെയ്യപ്പെടുന്ന ഈ കോഴ്‌സുകള്‍ക്ക് ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരമുണ്ട്. വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സഭയെക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്കും സഭയെ സ്‌നേഹിക്കുന്നവര്‍ക്കും ഈ ദൈവശാസ്ത്ര പഠന കോഴ്‌സ് ഉപകാരമാകുമെന്നതില്‍ സംശയമില്ല. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനുശേഷം സഭാമക്കള്‍ക്കായി ആവിഷ്‌കരിച്ച ആദ്യ പരിപാടികളിലൊന്നായ ഈ ദൈവശാസ്ത്ര പഠന കോഴ്‌സിനെ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നതെന്നും സാധിക്കുന്ന എല്ലാവരും ആദ്യ അവസരങ്ങള്‍ തന്നെ പ്രയോജനപ്പെടുത്തണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു.
11, 12 ദിവസങ്ങളിലായി നടക്കുന്ന ആദ്യ കോണ്‍ടാക്ട് ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വി. കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോയി വയലില്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് റവ. ഫാ. ജോയി വയലിലിനെ ബന്ധപ്പെടേണ്ടതാണ്. നമ്പര്‍: 07846554152