നമ്മുടെ മാതൃ സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ വെള്ള പൊക്കവും അതുമായി ബന്ധപെട്ട കെടുതികളും ഞങ്ങള്‍ വിവരിക്കേണ്ട ആവശ്യം ഇല്ലല്ലൊ. നിങ്ങള്‍ എല്ലാവരും നേരിട്ടും അല്ലാതെയും അറിഞ്ഞു കാണുമെന്നു കരുതുന്നു. വോക്കിങ് കാരുണ്യ എന്ന വലിയ മാനസ്ഥരുടെ ചെറിയ പ്രസ്ഥാനം കഴിഞ്ഞ ആറ് വര്‍ഷമായി നമ്മുടെ നാട്ടിലെ ഓരോ സാധുക്കളെയും ഓരോ മാസവും സഹായിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാസം 10,000 രൂപയുടെ സഹായം നല്‍കാന്‍ പദ്ധതിയിട്ട് ആരംഭിച്ച വോക്കിങ് കാരുണ്യ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ വരെ ചില മാസങ്ങളില്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ സംഭാവനകള്‍ ആണ് അതിനു പിന്നില്‍.
വോക്കിങ് കാരുണ്യയുടെ ട്രസ്റ്റീസ് മാറില്‍ ഒരാളായ ശ്രീ ജോയ് പൗലോസ് ഈ പ്രളയ കാലത്തു നാട്ടില്‍ അവധിയില്‍ ആയിരുന്നു. അപ്പോള്‍ നേരിട്ട് കണ്ടു മനസിലാക്കിയ മൂന്ന് കുടുംബങ്ങളെ നിങ്ങള്‍ക്ക് പരിചയപെടുത്തുകയാണ്. ഈമാസത്തെ സംഭാവന ഈ മൂന്നു കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവരുടെ കണ്ണീര്‍ കടലില്‍ ഒരുതുള്ളി ആശ്വാസമായി എങ്കിലും മാറാന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വയനാട്ടില്‍, മാനന്തവാടിയിലെ കൊയിലേരിയില്‍, പുഴയുടെ തീരത്തു വര്‍ഷങ്ങള്‍ ആയി താമസിച്ചു വരുന്ന മൂന്ന് കുടുംബങ്ങള്‍ ആണിത്. ഈ മൂന്നു കുടുംബങ്ങള്‍ക്കും നാട്ടുകാര്‍ പിരിവെടുത്തു നല്‍കിയാണ് 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട് വെച്ച് നല്‍കിയത്.
ജോണി (75), ഭാര്യ ഗ്രേസി. ആസ്ത്മ രോഗിയായ ജോണിയും അംഗവൈകല്യം ഉള്ള ഗ്രേസിയും. അവര്‍ക്കു മക്കള്‍ ഇല്ല. അവരുടെ വീട് ഇരുന്ന സ്ഥലത്തു ഇപ്പോള്‍ അവശേഷിക്കുന്നത് പൊട്ടി പൊളിഞ്ഞ തറ മാത്രം. എല്ലാം വെള്ളംകൊണ്ടുപോയി. അവര്‍ നാട്ടു വളര്‍ത്തിയ ഒരു തെങ്ങു എല്ലാത്തിനും മൂക സാക്ഷിയായ നിലയില്‍ ആ തറയോട് ചേര്‍ന്ന് ഇപ്പോഴുമുണ്ട്. ദുരിതാശ്വാസ കാമ്പില്‍ ഇപ്പോഴും കഴിയുന്ന അവരുടെ ഫോട്ടോ അവിടെ പോയി എടുത്തില്ല.
കുര്യാക്കോസ് (80) ഭാര്യ മേരി. രണ്ടു പെണ്മക്കള്‍ ഉണ്ട്. അവരെ കല്യാണം കഴിച്ചു അയച്ചു. വളരെ സാധുക്കളാണ് എല്ലാവരും. ഈ എണ്‍പതാം വയസിലും മാനന്തവാടി കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കൊയിലേരി ശാഖയുടെ സെക്യൂരിറ്റി ആയി ജോലി ചെയ്താണ് കുടുംബം പൊറ്റുന്നത്. വീടിനുള്ളില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറി എല്ലാം നശിച്ചു.
കരുണന്‍ (75) ഭാര്യ തങ്കമണി. ഒരു മകള്‍ ഉള്ളതിനെ കല്യാണം കഴിച്ചയച്ചു. ആസ്തമ രോഗിയായ കരുണന് കൂലി പണി എടുക്കാന്‍ ഉള്ള ആരോഗ്യം ഇല്ല. ഭാര്യ തങ്കമണി മറ്റു വീടുകളിലെ വീട്ടു ജോലി ചെയ്താണ് കുടുംബം നോക്കുന്നത്. വെള്ളംകയറി എല്ലാം നശിച്ചു. രണ്ടു ആടും മൂന്നു കോഴികളും ആയിരുന്നു ആ കുടുംബത്തിന്റെ ആകെ സ്വത്തു. രണ്ടു പിടകോഴികള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി ചത്തു. ആടിനെ വേറൊരു വീട്ടിലേക്കു മാറ്റി. പൂവന്‍ കോഴി ഇപ്പോഴും വീടിന്റെ കാവല്‍ക്കാരന്‍ പോലെ അവിടെ ഉണ്ട്.
സര്‍വതും നഷ്ടപ്പെട്ട ഈ മൂന്ന് കുടുംബങ്ങള്‍ക്ക് നമ്മളാല്‍ കഴിയുന്ന ഒരു ചെറിയ സഹായമെങ്കിലും നല്‍കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ പുണ്യ പ്രവര്‍ത്തിയായിരിക്കും. ഈ ഉദ്യമത്തില്‍ ഒരു പൗണ്ട് എങ്കിലും നല്‍കി നിങ്ങളും കൈകൊര്‍ക്കില്ലേ നിങ്ങളുടെ വിലപ്പെട്ട സഹായം സെപ്റ്റംബര്‍ മുപ്പതിന് മുന്‍പായി വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ന്യൂസ് ഡെസ്ക്
ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനകേസിന്റെ അന്വേഷണം അട്ടിമറിക്കാൻ അണിയറ പ്രവർത്തനങ്ങൾ സജീവമാകുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ ജീവന് ഭീഷണി ഉയർത്തിയാണ് നീക്കങ്ങൾ. വൈക്കം ഡിവൈ.എസ്.പിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായി. തണ്ണീര്‍മുക്കം ഭാഗത്ത് വെച്ച് ഡിവൈ.എസ്.പി സഞ്ചരിച്ച വാഹനത്തിന് നേരെ അതിവേഗത്തില്‍ ലോറി കുതിച്ചെത്തി. തലനാരിഴക്കാണ് ഡിവൈ.എസ്.പി.രക്ഷപ്പെട്ടത്. അറസ്റ്റ് ഒഴിവാക്കാന്‍ ഭരണപക്ഷത്ത് നിന്നും അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദവും ഉയരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉന്നതര്‍ ചോര്‍ത്തി ബിഷപ്പിന് നല്‍കുന്നതായും സൂചനയുണ്ട്. കേസൊതുക്കാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ വാഗ്ദ്ധാനം ചെയ്തതായും വിവരമുണ്ട്
എന്നാല്‍ അറസ്റ്റ് വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിനായി ജലന്ധറിലേക്ക് വീണ്ടും പോകാനും ആലോചിക്കുന്നുണ്ട്. അറസ്റ്റില്ലെങ്കില്‍ അന്വേഷണ ചുമതല ഒഴിയാനാണ് സംഘത്തിന്റെ തീരുമാനം. അദ്ദേഹത്തിന്റെ മൊഴില്‍ ഏറെയും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് ഉള്ളത്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ബിഷപ്പ് മഠത്തില്‍ തങ്ങിയതിനും മറ്റു കന്യാസ്ത്രീകളുടെ മൊഴികളും നിര്‍ണായകമാണ്. ഈ സാഹചര്യങ്ങളില്‍ അറസ്റ്റില്‍ നിന്ന് പിന്നോട്ട്‌പോകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. 2014-16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍വെച്ചു 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍
ലണ്ടന്‍ : കുട്ടനാടും കേരളവും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതം പേറുമ്പോള്‍, പ്രകൃതിയുടെ മാരകപ്രഹരമേറ്റ് പുളയുന്ന കുട്ടനാടിന് ഒരു കൈ സഹായവുമായാണ് കുട്ടനാട് സംഗമം കടന്നുവന്നത്. ജൂലൈ മാസത്തില്‍ ഉണ്ടായ ആദ്യ വെള്ളപ്പൊക്കം മുതല്‍ കുട്ടനാട് സംഗമം അതിന്റെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പത്തു വര്‍ഷക്കാലമായി യുകെയിലെ കുട്ടനാട്ടുകാരുടെ സംഘ ചേതനയും ആത്മബോധവുമായ കുട്ടനാട് സംഗമം ” Kuttanad Flood Mission 2018 ” ലുടെ കുട്ടനാട് സംഗമ പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിക്കുന്ന സഹായ നിധിയാണ് ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത്.
ആദ്യഘട്ട ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെയില്‍ നിന്ന് കുട്ടനാട്ടില്‍ അവധിക്കെത്തിയ കുട്ടനാട് സംഗമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നേരിട്ട് നടത്തുകയായിരുന്നു. കാവാലം , രാമങ്കരി , മുട്ടാര്‍ എടത്വ , തലവടി , ചമ്പക്കുളം മേഖലകളിലാണ് ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രണ്ടാം ഘട്ട ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ കൈനകരി , വെളിയനാട് , തലവടി , പുളിങ്കുന്ന് ഉള്‍പ്പെടെ മറ്റു പ്രദേശങ്ങളിലും വരുന്ന ആഴ്ച്ച തുടക്കം കുറിക്കും.
പുനഃരധിവാസ കിറ്റുകളും മെഡിക്കല്‍ കിറ്റുകളും വിദ്യാഭ്യാസ സഹായ ധനവുമാണ് രണ്ടാം ഘട്ടത്തില്‍ ആരംഭം കുറിക്കുന്നത്. കുട്ടനാടിനെ അടുത്തറിയാവുന്ന കുട്ടനാട്ടുകാരുടെ കൂട്ടായ്മ എന്ന നിലയില്‍ ഉചിതകരങ്ങളില്‍ സഹായമെത്തിക്കാന്‍ കുട്ടനാട് സംഗമത്തിന് ആകുമെന്ന് ” Kuttanad Flood Mission” ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
യുകെയിലെ മലയാളി അസോസിയേഷനുകളില്‍ കുട്ടനാടിന്റെ വേദനയും ദുഖവും അറിയിക്കുകയും, അതിജീവനത്തിന് ആവശ്യകമായ സഹായം കുട്ടനാട്ടില്‍ എത്തിക്കുന്നതിന് സംഗമ പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങണമെന്നും , കുട്ടനാട്ടുകാരുടെ നിര്‍ലോഭ സഹകരണത്തിലൂടെ കുട്ടനാടിനും കേരളത്തിനും ഒരുസ്വാന്തന സ്പര്‍ശം നല്കാന്‍ കുട്ടനാട്ടുകാര്‍ ഒരുമിക്കണമെന്നും ” Kuttanade Flood Mission 2018 ” ഭാരവാഹികളായ ജോണ്‍സണ്‍ കളപ്പുരക്കല്‍ , സിന്നി കാനച്ചേരി , മോനിച്ചന്‍ കിഴക്കേച്ചിറ , ജോബി വെമ്പാടംതറ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
അധ്യായം 29
സി. എം.സി യിലെ നീതിയും അനീതിയും
നാട്ടിലേയ്ക്ക് പോകുമ്പോള്‍ മനസു നിറയെ ഭാരമായിരുന്നു.ആശങ്ക മുഴുവന്‍ മാതാപിതാക്കളുടെ സമീപനം എന്തായിരിക്കും എന്നായിരുന്നു. ഭാഗ്യവശാല്‍ രണ്ടു വീട്ടുകാരില്‍ നിന്നും യാതൊരു വിദ്വേഷമോ പ്രകോപനമോ ഉണ്ടായില്ല. എല്ലാ ഭാരവും മാറിയിരിക്കുന്നു. പ്രത്യേകിച്ചും ഓമനയുടെ മാതാപിതാക്കള്‍ കേട്ട കഥകള്‍ അവളുടെ സാന്നിദ്ധ്യത്തില്‍ തന്നെ നിശേഷം തുടച്ചുമാറ്റാന്‍ കഴിഞ്ഞു. എനിക്ക് ഒരിക്കല്‍ കൂടി എന്റെ ജന്മനാടിന്റെ മനോഹാരിതയും, പ്രിയപ്പെട്ട കൂട്ടുകാരേയും കാണാന്‍ കഴിഞ്ഞു. ഓമന എന്റെ ഭാര്യയായി വന്നതിനു ശേഷം എന്നിലെ കോപവും വാശിയും കുറെ കുറഞ്ഞു. ജീവിതത്തെ കുറച്ചു കൂടി സ്‌നേഹിക്കാന്‍ കഴിഞ്ഞു. സ്‌നേഹവും ദൈവഭയവുമുള്ള സ്ത്രീകളെങ്കില്‍ ഒരു സന്തുഷ്ട കുടുംബത്തിന്റെ തണലുണ്ടായിരിക്കും. ഭര്‍ത്താവ് കുടുംബത്തിന്റെ കിരീടമെങ്കില്‍ ഭാര്യ കുടുംബത്തിനു വെളിച്ചമാണ്. ദൈവം പണിയുന്ന ഭവനം എന്നും നിലനില്‍ക്കുമെന്നും പണക്കൊഴുപ്പിന്റെ,സൗന്ദര്യത്തിന്റെ പൂമെത്തകളുടെ ഭവനത്തിന് ഒരു സന്തുഷ്ട കുടുംബം പടുത്തുയര്‍ത്താന്‍ കഴിയില്ലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പെങ്ങളുടെ മകള്‍ ജോളി ഒപ്പമുള്ളതു മൂലം എന്നോട് കൂടുതല്‍ സംസാരിക്കാതെ അവളുമായിട്ടാണ് ചങ്ങാത്തം. എന്തൊക്കെയോ പറഞ്ഞവര്‍ ചിരിക്കുന്നുണ്ട്.
സ്റ്റേഷനുളളിലും ട്രെയിനിലും യാചകരെ ധാരാളമായി കണ്ടു. ഇവര്‍ക്കായി ഒരു പണക്കിഴി കരുതണമെന്നു തോന്നി. ഒടുവില്‍ ഞാനവരെ ശ്രദ്ധിക്കതെയായി. ഈ പാവങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരല്ലേ അല്ലാതെ വഴിയാത്രക്കാരല്ലല്ലോ. പാവങ്ങളോടു കരുണയില്ലാത്ത ഭരണകൂടങ്ങള്‍. ജോളി ഒരു സ്വപ്‌നത്തിലെന്നപോലെ പുറത്തെ കാഴ്ച്ചകള്‍ കണ്ടും ഓമന വായനയിലും മുഴുകിയിരുന്നു. ഞാന്‍ രണ്ടു രാത്രിയിലും ശരിക്ക് ഉറങ്ങിയില്ല. കാരണം ട്രെയിനില്‍ യാത്രക്കാര്‍ മാത്രമല്ല അജ്ഞാതരായി വരുന്ന കളളന്മാരുമുണ്ടായിരുന്നു. അതിനാല്‍ കണ്ണടച്ചൊന്നുറങ്ങാന്‍ കഴിഞ്ഞില്ല. എനിക്കൊപ്പമുളളവര്‍ സുഖമായുറങ്ങി. ഉറക്കമില്ലായ്മ കാരണം കണ്‍പോളകള്‍ക്ക് ക്ഷീണമുണ്ടായിരുന്നു. ഞങ്ങള്‍ ലുധിയാനയില്‍ എത്തിച്ചേര്‍ന്നു.
അടുത്ത ദിവസം തന്നെ ജോളി ജോലി ആരംഭിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ ജോലിയുളള ചിലര്‍ക്ക് വല്ലാത്തൊരു മനോവിഷമമുണ്ടായി. അവരൊക്കെ ഇതിനു മുന്‍പെങ്ങോ അവരുടെ ഏതോ ബന്ധുക്കള്‍ക്ക് ജോലിക്ക് പലവട്ടം അപേക്ഷിച്ചിട്ടും കിട്ടിയില്ല. അതിനാല്‍ അവര്‍ക്ക് വിജയ് ഉമ്മനോട് നീരസ്സമുണ്ടത്രെ. പര്‍ചേസ് വകുപ്പിലെ നടേശന്‍ രഹസ്യഭാവത്തില്‍ എന്നോടിതു പറഞ്ഞപ്പോള്‍ ഞാന്‍ മറുപടി കൊടുത്തത്, അത് വിജയ് ഉമ്മന്റെ കുറ്റമല്ല നടേശാ അങ്ങേര് ആരുടേയും സ്വാധീനത്തിനു വഴങ്ങുന്ന ആളല്ലെന്നെല്ലാവര്‍ക്കുമറിയാം. ഒന്നുകില്‍ ശുപാര്‍ശയുമായി ചെന്നു കാണും, അല്ലെങ്കില്‍ വന്ന വ്യക്തി ആ ഇന്റര്‍വ്യൂവില്‍ തോറ്റു കാണും.
മലയാളിയല്ലേ വായില്‍ തേനും അകത്തല്പം വിഷവും കാണും. നടേശനെ ഉദ്ദേശിച്ചാണ് ഞാനതു പറഞ്ഞത്. നടേശന്‍ യാത്ര പറഞ്ഞുപോയപ്പോള്‍ തോന്നിയതും ഇത്രയും പറഞ്ഞില്ലെങ്കില്‍ അങ്ങേര്‍ക്ക് ഉറക്കം വരികയില്ലായിരിക്കും. ഇതിനല്ലേ പരദൂഷണം എന്നൊക്കെ പറയുന്നത്. എന്നെ വലിയ ഇഷ്ടമാണ് എന്നിട്ടും ഇതല്പം തന്നിട്ടു പോകാമെന്നു കരുതിക്കാണും. മറ്റുളള സ്ഥലങ്ങളില്‍ കണ്ടത് മലയാളികള്‍ പരസ്പരം സഹായിക്കുന്നതാണ്. എവിടെയായാലും വഷളന്മാര്‍ക്ക് വളരാന്‍ വളമൊന്നും വേണ്ടട്ടോ.
ഒരു ഞായറാഴച്ച രാവിലെ സി. എം. സി യുടെ ഉദ്യാനങ്ങളും കൃഷിസ്ഥലങ്ങളും കോണ്‍ട്രാക്റ്റ് ലഭിച്ച പഞ്ചാബി ക്രിസ്ത്യന്‍ റോബര്‍ട്ടാ എന്റെയടുക്കല്‍ നീലിഗ എന്നു വിളിക്കുന്ന ഒരു കാട്ടു മൃഗത്തിന്റെ മൂന്നു നാലു കിലോ ഭാരമുളള ഇറച്ചിയുമായി വന്നിട്ടു പറഞ്ഞു, ഞങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ കാട്ടില്‍ മൃഗങ്ങളെ വേട്ടയാടാന്‍ പോയിരുന്നു. നീലിഗ എന്ന മൃഗത്തിന്റെ ഇറച്ചിയാണ് എല്ലാ ഇറച്ചികളില്‍ വച്ചും ഔഷധഗുണമുളളത്. ഞാന്‍ ആ മൃഗത്തെപ്പറ്റി ചോദിച്ചറിഞ്ഞു. ഒരു കാട്ടുപോത്തിനേക്കാള്‍ വലിപ്പമുണ്ട്. അതിന്റെ നിറം കറുപ്പും ചുവപ്പുമാണ്. വല്ലപ്പോഴൊക്കെ കാട്ടില്‍ ഇതിനെ വെടിവെച്ചിടാന്‍ ഞങ്ങള്‍ പോകാറുണ്ട്.
എത്ര രൂപയെന്നു ചോദിച്ചപ്പോള്‍, ഇതു സാബിനു എന്റെ വകയായി തരാന്‍ കൊണ്ടു വന്നതാണ് കാശൊന്നും വേണ്ട എന്നു പറഞ്ഞു. പുതുതായി ലഭിച്ച കോണ്‍ട്രാക്റ്റിനുളള ഒരു സമ്മാനം. ഇനിയും പോകുമ്പോഴും കൊണ്ടു വരാം. പുതിയ കരാര്‍ ഒപ്പിട്ട് പലരും പോയിട്ടുണ്ട്. അതിനൊരു സമ്മാനം ഇവിടുത്തെ രീതിയാണോ എന്ന് തോന്നി.ഇതിനു മുമ്പ് ഒരാള്‍ സൈക്കിള്‍ തന്നു. മറ്റൊരാള്‍ എന്താവശ്യപ്പെട്ടാലും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു. ഈ സമ്മാനമാണോ അധികാരത്തിലുളളവര്‍ കൈക്കൂലിയായി വാങ്ങുന്നതെന്നു തോന്നിയ നിമിഷങ്ങള്‍. സന്തോഷത്തോടെ മുന്നില്‍ നിന്ന റോബര്‍ട്ടിനോടു പറഞ്ഞു, ഇനിയും കാശുവാങ്ങാത്ത സമ്മാനം കൊണ്ടുവന്ന് എന്നെ സഹായിക്കരുത്. ഇതു സ്വീകരിക്കുന്നു. അതിന് ഒത്തിരി നന്ദി. മാസങ്ങള്‍ കഴിഞ്ഞും റോബര്‍ട്ട് ഈ ഇറച്ചി കൊണ്ടുവന്നിട്ടുണ്ട്. കൊടുക്കുന്ന കാശു വാങ്ങി അയാള്‍ മടങ്ങും. എനിക്ക് തോന്നിയത് ഇതും ഇയാളുടെ കച്ചവടമായിരിക്കുമെന്നാണ്. ഓമനയുടെ പരാതി മറ്റൊന്നാണ്, എത്ര കഴുകിയാലും രക്തമില്ലാതാകുന്നില്ല. പത്തു വട്ടം കഴുകിയാലും രക്തമുണ്ട്. ഇങ്ങനെയും മൃഗങ്ങളുണ്ടോ?.
മഞ്ഞുകാലം തുടങ്ങി. അസ്സോസ്സിയേഷന്റെ പല പരിപാടികളില്‍ നിന്ന് മാത്രമല്ല ട്രഷറര്‍ ചുമതലയില്‍ നിന്ന് മാറി എഴുത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. ജോളിയും നോവല്‍ പകര്‍ത്തിയെഴുതുന്നതില്‍ എന്നെ സഹായിച്ചു. ഗവേണിംഗ് ബോഡി മീറ്റിംഗ് തുടങ്ങാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. അതോടെ ജോലി ഭാരമേറി. മെഡിക്കല്‍ സൂപ്രണ്ടിന്റെ ഒഫീസിലെ സെക്രട്ടറി ലാസറാണ് എന്റെ സഹായിയായി വരുന്നത്. ഞാന്‍ അവധിക്ക് പോവുമ്പോഴൊക്കെ ലാസറാണ് എന്റെ ജോലികള്‍ ഏറ്റെടുക്കുന്നത്. ഇതിനിടയില്‍ മലയാളി സമാജത്തിന്റെ ഓണപ്പരിപാടിയില്‍ ഒരു പ്രസംഗകനായി എന്നെയവര്‍ ക്ഷണിച്ചു. അതു ശനിയാഴ്ചയായതിനാല്‍ വെളളിയാഴ്ച്ച വൈകിട്ട് ലുധിയാനയില്‍ നിന്നു ബസ്സിനു ഡല്‍ഹിയിലെത്തി രാമേട്ടനോടൊപ്പം താമസ്സിച്ചിട്ട് ഞായറാഴ്ച്ച അവിടുന്ന് തിരിച്ചു. ഡല്‍ഹിയില്‍ ചെന്നപ്പോള്‍ രാമേട്ടനടുത്തുളള പലരും ഡല്‍ഹിക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു. ഇവിടെയും അവിടെയും കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളെ അഭിമാനപൂര്‍വ്വമാണ് ഞാന്‍ കണ്ടത്. ഡല്‍ഹി എന്റെ മനസില്‍ തങ്ങിനിന്ന ഒരു വികാരമായിരുന്നു. ഗവേണിംഗ് ബോഡിമീറ്റിംഗ് കഴിഞ്ഞതോടെ ജി. എസ് അവധിക്കു പോയി. അദ്ദേഹം മടങ്ങി വന്നിട്ട് വേണം എനിക്കും അവധിക്ക് പോകാന്‍. എല്ലാ ആഴ്ച്ചകളായിട്ടും നടന്നു കൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രി മീറ്റിംഗുകള്‍ക്ക് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ട്രഷറര്‍ ചുക്കാന്‍ പിടിക്കും. അതിന്റെയെല്ലാം മിനിറ്റ്‌സ് തയാറാക്കി അയക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ജി. എസ് ഉളളപ്പോള്‍ എനിക്ക് കൂടുതല്‍ സഹായകരമായിരുന്നു. അദ്ദേഹമില്ലാത്തതിന്റെ ക്ഷീണം ഞാനിപ്പോള്‍ മനസിലാക്കി.
ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതും അകത്തേക്ക് വരുന്നതുമായ സാധനങ്ങളും ഗേറ്റിലുളള സെക്യൂരിറ്റി പരിശോധിച്ച് ഗേറ്റ് പാസ്സില്‍ അതെഴുതി വിടാറുണ്ട്. സെക്യൂരിറ്റിയിലുളളത് പഞ്ചാബികളാണ്. ദൈനം ദിനം നടക്കുന്ന എല്ലാ പാസുകളും ജി. എസിന്റെ ഓഫീസിലാണ് എത്തിക്കുന്നത്. ഞാന്‍ ചെക്ക് ചെയ്ത് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ജി. എസിനെ അറിയിക്കും. നിത്യവും രാവിലെ പ്രാര്‍ത്ഥന കഴിഞ്ഞ് ജോലിക്കു പോകുന്നവരെ ഞാന്‍ സംശയിച്ചിരുന്നില്ല. അതിനാല്‍ ഗേറ്റു പാസുകള്‍ ഞാനധികം സൂഷ്മമായി പരിശോധിക്കാറില്ല. ജി. എസ് അവധിക്കു പോയപ്പോഴാണ് ഞാനതില്‍ ശ്രദ്ധിച്ചത്. ജി. എസിന്റെ ഇല്ലായ്മയില്‍ എന്തെങ്കിലും അതിക്രമം ആരെങ്കിലും കാണിച്ചാല്‍ ഞാന്‍ ഉത്തരം പറയണം.
ചില ഗേറ്റ് പാസ്സുകള്‍ പരിശോധിച്ചപ്പോള്‍ സ്‌റ്റോറില്‍ നിന്നും വിലപിടിപ്പുളള കസേര, മേശ, ഫ്രിഡ്ജ് തുടങ്ങിയ ധാരാളം സാധനങ്ങള്‍ പുറത്തേക്കു പോയിട്ടുണ്ട്. എന്റെ സാമാന്യ ബുദ്ധിയില്‍ അതുള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. എന്റെ മുന്നില്‍ ഇതാവശ്യപ്പെട്ടുളള ഒരു അപേക്ഷയും കണ്ടതായി അറിവില്ല. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സര്‍ദാരുമായി ഈ വിഷയം സംസാരിച്ചു. അയാള്‍ എന്റെ മുന്നില്‍ കൈമലര്‍ത്തി കാണിച്ചിട്ടു പറഞ്ഞു.സ്റ്റോര്‍ സൂപ്പര്‍വൈസര്‍ക്കും അധികാരമുളളതു കൊണ്ടല്ലേ സാധനങ്ങള്‍ പുറത്തേക്കു വിടുന്നത്. ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും. ഇതൊക്കെ എങ്ങോട്ടു പോയി എന്ന് അയാള്‍ക്ക് അറിയില്ല. അതൊരു കൊളളയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിജയ് ഉമ്മന്റെ മുന്നില്‍ വിഷയം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു, തീര്‍ച്ചയായും അറിയണം ഇതെങ്ങോട്ടു പോയി എന്ന്. ഡോ.ബാബു പോളിന്റെ മുന്നില്‍ കാര്യം പറയുക. അതു വരെ ഇതു മറ്റാരുമറിയേണ്ട.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞാന്‍ നിശബ്ദനായി ബാബു പോളിന്റെ വരവും കാത്തിരുന്നു.അതില്‍നിന്നും ഞാന്‍ മനസിലാക്കിയത് സ്റ്റോര്‍ സൂപ്പര്‍വൈസറായ അബ്രഹാമിനെ അന്ധമായി വിശ്വസിച്ചു. മലയാളികള്‍ കളളത്തിനും ചതിക്കും കൂട്ടു നില്‍ക്കുന്നവരല്ല. അതാണ് എന്റെ അനുഭവം. എന്റെ മുന്നില്‍ സ്‌നേഹബഹുമാനത്തോടെ ചിരിച്ചു കളിച്ചു നടന്നവര്‍ സ്വന്തം തൊഴിലില്‍ കളളം കാട്ടുമെന്നോ. ഒരു കളളന്റെ മൂടുപടമണിഞ്ഞ് ഇങ്ങനെയൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുമോ എന്നുളളതായിരുന്നു. ഈ കാര്യത്തല്‍ ഒരു ദയയോ, കരുണയോ ഈ മനുഷ്യന് കൊടുക്കാന്‍ പാടില്ല. വിശ്വാസ വഞ്ചനയാണ് കാട്ടിയത്. ധാരാളം ഇതുപോലെ കടത്തിക്കാണും.അതിന് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണമെന്ന ആഗ്രഹത്തോടെ ജി. എസ് വന്നപ്പോള്‍ ഇതവതരിപ്പിച്ചു. അബ്രഹാമിനെ വിളിപ്പിച്ചു. അവര്‍ അകത്തെ മുറിയില്‍ അരമണിക്കൂറോളം നിശബ്ദമായി സംസാരിച്ചു. സൂപ്പര്‍വൈസര്‍ എന്നെ രൂക്ഷമായി നോക്കിയിട്ടു മടങ്ങിപ്പോയി. ജി. എസ് ഫാര്‍മസിയിലേക്ക് പോകാനിറങ്ങുമ്പോള്‍ എന്നോടു പറഞ്ഞു .ഇതു ഞാന്‍ ഡീല്‍ ചെയ്‌തോളാം. ആ മുഖത്ത് ഗൂഢമായ ഒരു മന്ദഹാസം ഞാന്‍ കണ്ടു. ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ ജി. എസിനെ ഞാന്‍ നിശബ്ദം നോക്കിയിരുന്നു. തെറ്റു ചെയ്തവനെ ന്യായികരിച്ചാണോ വിട്ടത്, അതോ ഇതില്‍ പങ്കാളിയാകാനുളള ശ്രമമോ?.
ആഴ്ചകള്‍ മാസങ്ങളായി മാറി എന്റെ പരാതിയില്‍ ഒരനക്കവുമില്ല. ജി. എസിനോടു ചോദിച്ചു ഒട്ടും താല്പര്യമില്ലാതെയാണ് അദ്ദേഹം പ്രതികരിച്ചത്. സ്‌നേഹനിധിയായവന്റെ രഹസ്യം പരസ്യമാക്കാന്‍ താല്പര്യമില്ലെന്നു ഞാന്‍ മനസ്സിലാക്കി. എനിക്ക് എന്നോടു തന്നേ വെറുപ്പു തോന്നി. ഒരു കുറ്റവാളിയെ രക്ഷിക്കന്‍ ഇദ്ദേഹമെന്തിനു ശ്രമിക്കണം. മലയാളി ആയതു കൊണ്ടോ, സ്വന്തം ജാതി ആയതു കൊണ്ടോ, അതോ തന്റെ വകുപ്പുകളില്‍ ഇങ്ങനെയുളള അനീതികള്‍ നടക്കുന്നത് മറ്റുളളവര്‍ അറിയുമോ എന്ന ഭീതിയോ. അതിനേക്കാള്‍ ഞാന്‍ പ്രകോപിതനായത് ഞാന്‍ കൊടുത്ത പരാതിയില്‍ എന്നെ എഴുതി തളളിയതാണ്. അങ്ങനെയെങ്കില്‍ ഈ ജോലി ഇവിടെ തുടരുന്നതില്‍ എന്തര്‍ത്ഥം. ഇവര്‍ എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചാലും ഞാനതു പുറത്തു കൊണ്ടുവരിക തന്നെ ചെയ്യും.
ജി. എസ് ഫാര്‍മസിയില്‍ ഡോക്ടറേറ്റുളളയാളാണ്. വിവിധ വകുപ്പുകളുടെ പരമാധികാരിയുമാണ്. അതുകൊണ്ട് അനീതി ചെയ്യുന്നവരെ സംരക്ഷിക്കുന്നത് ഒട്ടും അംഗീകരിക്കാന്‍ എനിക്കാവില്ല. നിത്യവും നടത്തുന്ന പ്രാര്‍ത്ഥനയുടെ പരിശുദ്ധിയെ വരെ അശുദ്ധമാക്കിയില്ലെ. എന്നെ കാണുമ്പോഴൊക്കെ സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍ ഗൗരവം നടിച്ചു. ജി. എസ് ഈ വിഷയം മാന്യമായും സത്യമായും അന്വേഷിച്ചില്ലെങ്കില്‍ ഞാനത് ധൈര്യപൂര്‍വ്വം ഏറ്റെടുക്കുക തന്നെ ചെയ്യും. ഈ ജോലി നഷ്ടപ്പെടുമോ എന്ന ഭയവുമില്ല.
ജീവിതകാലം മുഴുവന്‍ ഈ ജോലി ചെയ്യാമെന്ന് ഞാനാരുമായും കരാര്‍ ചെയ്തിട്ടുമില്ല. ഞാനിതു വെറുതെ ആരോപിച്ച ഒരു കാര്യമല്ല. ഒരു ഭരണാധികാരി എന്നനില്ക്ക് ഒരന്വേഷണമെങ്കിലും നടത്തേണ്ടതല്ലേ. കുറ്റം ചെയ്തവന്‍ സന്തോഷത്തോടെ ആ കസേരയിലിരിക്കുന്നു. ഇിതിനെക്കുറിച്ച് ഒരു ഉത്കണ്ഠയുമില്ല. ജി. എസിന്റെ സ്വാധീനവും അധികാരവും കണ്ടാണവന്‍ ഈ കളളവും വിശ്വാസവഞ്ചനയും നടത്തുന്നതെന്ന് ഞാന്‍ മനസിലാക്കി. ഞാനീവിഷയം എന്നെ ഏറെ ഇഷ്ടപ്പെടുന്ന മെഡിക്കല്‍ സൂപ്രണ്ടായ ഈ. ആര്‍. ചന്ദറിന്റെ മുന്നില്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ചോദ്യം എന്തുകൊണ്ട് ജി. എസ് നടപടി എടുക്കുന്നില്ല. ഇതില്‍ നിന്നു വഴുതി മാറുന്നു. ഈ സ്ഥാപനത്തില്‍ ഇത്തരക്കാരെ സംരക്ഷിക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അഡ്മിന്‍ കമ്മിറ്റി മുമ്പാകെ പരാതി കൊടുക്കണം. അഡ്മിന്‍ കമ്മിറ്റി മുമ്പാകെ ജി. എസ് വിചാരണ നേരിടുമെന്ന് എനിക്കറിയാമായിരുന്നു. അതേ ആഴ്ച്ച തന്നെ മൂന്നു ദിവസത്തേ അവധിയെടുത്ത് ഞാന്‍ ഡല്‍ഹിക്ക് പോയി.
എന്റെ പരാതി ജി. എസിന്റെ ആത്മാഭിമാനത്തിന് അപമാനമായി മാറിയാല്‍ പിന്നീട് ഞാനിവിടെ തുടരുന്നതും ഒട്ടും ശുഭകരമല്ല. അനീതിക്ക് കൂട്ടുനിന്നു കൊണ്ട് അവിടെ തുടരുന്നതിന് എന്റെ മനസാക്ഷി അനുവദിക്കില്ലെന്ന് എനിക്കറിയാം. എന്റെ തീരുമാനങ്ങള്‍ ഞാന്‍ ഓമനയുമായി പങ്കുവച്ചു. ഡല്‍ഹിക്കു പോകാന്‍ അവള്‍ക്കു താത്പര്യമായിരുന്നു. ഡല്‍ഹിയില്‍ ചെന്ന് ആദ്യം പോയത് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. ഓമനയ്ക്കു വേണ്ടി അവിടെ ആപ്‌ളിക്കേഷന്‍ കൊടുത്തു. അതിനു ശേഷം ഹോട്ടല്‍ ഒബ്‌റോയിയുടെ ഉടമസ്ഥന്‍ എം. എസ്. ഒബ്‌റോയിയുടെ കൊച്ചുമകന്‍ രാജീവ് ഖന്നയെ കാണാനാണ് പോയത്. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കാറോട്ടക്കാരനാണ്. ഹിമാലയന്‍ കാര്‍ റാലി, കെനിയന്‍ കാര്‍ റാലി അങ്ങനെ കാര്‍ റാലികളിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. പല കാറോട്ട മത്സരങ്ങളില്ല വിജയം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാറോട്ട മത്സരം ഞാന്‍ പത്രത്തില്‍ ജോലിയുളളപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എനിക്കൊരു ജോലി വേണമെന്ന് അറിയിച്ചപ്പോള്‍ അതിനദ്ദേഹം ശ്രമിക്കാമെന്ന് ഉറപ്പു നല്‍കി. ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തി അഡ്മിന്‍ കമ്മിറ്റിക്ക് പരാതി കൊടുത്തിട്ട് ഞാന്‍ അവധിയില്‍ പ്രവേശിച്ചു.
കൊല്ലം: വോകിംഗ് കാരുണ്യയുടെ ഓണ സമ്മാനമായി സജിക്ക് അന്‍പത്തിനാലായിരം രൂപയുടെ ചെക്ക് കൈമാറി. മുന്‍ ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാമിന്റെ സാന്നിദ്ധ്യത്തില്‍ വോകിംഗ് കാരുണ്യ ട്രസ്റ്റി ശശികുമാര്‍ സജിക്കുള്ള ഓണ സമ്മാനമായി വോകിംഗ് കാരുണ്യയുടെ ചെക്ക് കൈമാറി. കൊല്ലം ജില്ലയില്‍ ഉമ്മനൂരില്‍ താമസിക്കും സജിയും കുടുംബവും ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ബേക്കറി തൊഴിലാളിയായിരുന്ന സജി പെട്ടന്നാണ് ബി.പി കൂടി തലകറങ്ങി വീണത്. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഹോസ്പിറ്റലില്‍ ആക്കിയതിന് ശേഷമുള്ള പരിശോധനകളിലാണ് തന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണ് എന്ന് സജിക്ക് അറിയാന്‍ കഴിഞ്ഞത്. രണ്ടു പെണ്‍കുട്ടികളുമായി കഷ്ടപ്പെട്ട് കുടുംബം നോക്കിയിരുന്ന സജിക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു.
നിരവധി ചികിത്സകള്‍ക്ക് ശേഷം ആഴ്ചയില്‍ മൂന്നു തവണ നടത്തുന്ന ഡയാലിസിസ് ആണ് ഇന്ന് സജിയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. ബേക്കറി തൊഴിലാളി ആയിരുന്ന സജിക്ക് ഇന്ന് ഒരു ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത സജി വാടക കൊടുക്കന്‍ പോലും കഴിയാതെ കഷ്ടപ്പെടുകയാണ്. ദീര്‍ഘകാലത്തെ ചികിത്സകള്‍ സജിയെ വലിയൊരു കടക്കാരനാക്കി മാറ്റിക്കഴിഞ്ഞു. നിത്യചിലവുകളും തന്റെ മക്കളുടെ പഠനവും എങ്ങനെ മുന്‍പോട്ടു കൊണ്ടുപോകുമെന്നറിയാതെ വലയുന്ന സജിക്ക് ഇന്ന് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഭീമമായ തുക ചിലവാക്കി വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഈ അവസ്ഥയില്‍ മുന്‍പോട്ടുള്ള ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുന്ന സജിക്കും കുടുംബത്തിനും വോകിംഗ് കാരുണ്യ വഴി നിങ്ങളും സഹായിച്ചപ്പോള്‍ അതൊരു വലിയ കൈത്താങ്ങായി. ഈ അവസരത്തില്‍ സജിയെ സഹായിക്കാന്‍ വോകിംഗ് കാരുണ്യയോടൊപ്പം കൈകോര്‍ത്ത എല്ലാവര്‍ക്കും അകമൊഴിഞ്ഞ നന്ദി.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ന്യൂസ് ഡെസ്ക്
ബോംബ് സ്ഫോടനത്തിൽ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ ഗേറ്റുകൾ തകർത്ത് അകത്ത് കടന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വെടിവച്ചിടാൻ പദ്ധതി തയ്യാറാക്കിയ ഐസിസ് ഭീകരന് 30 വർഷം തടവ് ശിക്ഷ. പോലീസിന്റെ പിടിയിലായ 21 കാരനെയാണ് കോടതി ജയിലിലടച്ചത്. സ്ഫോടനത്തിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സെക്യൂരിറ്റി ഗാർഡുകളെ അപായപ്പെടുത്തി അകത്ത് കടക്കാനാണ് നയ് മൂർ സക്കരിയാ റഹ് മാൻ പ്ലാൻ ഒരുക്കിയത്. ഭീകര സംഘടനയായ ഐസിലുമായി ബന്ധമുള്ള നയ്മൂർ എക്സ്പ്ലോസീവ് നിറച്ചതെന്നു കരുതിയ ഒരു ജാക്കറ്റും റക്ക്സാക്കും കൈവശപ്പെടുത്തുന്നതിനിടെ കഴിഞ്ഞ നവംബറിലാണ് പിടിയിലാകുന്നത്. മെട്രോപോലീറ്റൺ പോലീസും എഫ്ബിഐയും എം.ഐ5 ഉം സംയുക്തമായാണ് ഈ ബർമ്മിങ്ങാം സ്വദേശിയ്ക്കായി വല വിരിച്ചത്.
ഐസിലുമായാണ് താൻ ഇടപാടുകൾ നടത്തുന്നതെന്ന് കരുതിയ നയ്മൂർ യഥാർത്ഥത്തിൽ ബ്രിട്ടീഷ് ഇന്റലിജൻസ് സർവീസിന്റെ അണ്ടർ കവർ ഓഫീസർമാരെയാണ് ബന്ധപ്പെട്ടിരുന്നത്. തന്റെ ഒരു സുഹൃത്തിനെ ലിബിയയിലെ ഐസിൽ ഗ്രൂപ്പിൽ ഇയാൾ ചേർത്തിരുന്നു. അവസരം ലഭിച്ചിരുന്നുവെങ്കിൽ തീർച്ചയായും ആക്രമണം നടത്തുമായിരുന്നുവെന്ന് നയ്മൂർ ശിക്ഷാവിധിക്കു ശേഷം പുറത്തു വന്നപ്പോൾ പ്രൊബേഷൻ ഓഫീസറോട് വെളിപ്പെടുത്തി.
സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചു നല്കാനായി നയ്മൂർ ആർഗോസിൽ നിന്ന് ഒരു റക്ക്സാക്ക് വാങ്ങി ഐസിൽ അനുഭാവിയെന്ന് കരുതി അണ്ടർ കവർ ഓഫീസർക്ക് നല്കി. ഡമ്മി സ്ഫോടകവസ്തുക്കൾ നിറച്ച ബാഗ് ഓഫീസർ നയ് മൂറിന് തിരികെ നല്കി. ഇതുമായാണ് നയ് മൂർ അറസ്റ്റിലായത്. വളരെ അപകടകാരിയായ വ്യക്തിയാണ് നയ്മൂർ എന്നും തീവ്രവാദം തലയ്ക്കു പിടിച്ച അവസ്ഥയിൽ നിന്ന് ഇയാൾ വിമുക്തമാകുമോ എന്ന് സംശമാണെന്നും വിധി പ്രഖ്യാപിച്ച ജഡ്ജ് ഹാഡിൻ കേവ് പറഞ്ഞു.
ന്യൂസ് ഡെസ്ക്
പശ്ചിമഘട്ടത്തിന്റെ സംരക്ഷണം സംബന്ധിച്ച ഗാഡ് ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിച്ചതിന്റെ പേരിൽ തന്നെ സമൂഹത്തിലും പാർട്ടിയിലും ഒറ്റപ്പെടുത്താൻ സംഘടിതമായ ശ്രമം നടന്നെന്ന് പി ടി തോമസ് എം.എൽ.എയുടെ വെളിപ്പെടുത്തൽ. വൈദികരുടെ നേതൃത്വത്തിൽ തന്റെ ശവഘോഷയാത്ര വരെ നടത്തി. കോൺഗ്രസ് പാർട്ടിയിലും ഒറ്റപ്പെടുത്താൻ ശ്രമം ഉണ്ടായെങ്കിലും പാർട്ടി തള്ളിപ്പറഞ്ഞില്ല. അഭിപ്രായത്തിൽ ഉറച്ചു നിന്നതിനാൽ തനിക്ക് ഇടുക്കി പാർലമെന്റ് സീറ്റ് നിഷേധിച്ചു. തൃക്കാക്കര എം.എൽ.എ പി.ടി തോമസ് ഒരു മാധ്യമ അഭിമുഖത്തിൽ മനസ് തുറക്കുന്നു.
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച സജീവമാകുകയും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുകയും ചെയ്തപ്പോള്‍ അതിന് അനുകൂലമായി നിലപാടെടുത്ത് പൊതുസമൂഹത്തോട് സംസാരിച്ച രാഷ്ട്രീയ നേതാവാണ് താങ്കള്‍. എങ്ങനെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് പ്രസക്തമായ രേഖയാണെന്ന നിലപാടിലേക്ക് താങ്കള്‍ തുടക്കത്തില്‍ തന്നെ എത്തിയത്?
ഗാഡ്ഗില്‍ കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് അന്നത്തെ കേന്ദ്രമന്ത്രി ജയറാം രമേഷ് എന്നോട് പാര്‍ലമെന്റില്‍വെച്ച് സംസാരിച്ചിരുന്നു. അതിന് ശേഷം പശ്ചിമഘട്ട മേഖലയിലെ എംപിമാരുടെ യോഗം ജയറാം രമേഷ് വിളിച്ചുചേര്‍ക്കുകയുണ്ടായി. പ്രൊഫസര്‍ ഗാഡ്ഗിലും അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ഗോവ മുതല്‍ കന്യാകുമാരി വരെയുള്ള എം പിമാരുടെ യോഗമായിരുന്നു അത്. 40 പേരോളം യോഗത്തില്‍ പങ്കെടുത്തു. ഒരു ദിവസം നീണ്ടുനിന്ന യോഗം. അന്ന് ഞാന്‍ തന്നെ എന്റെ നിരവധി സംശയങ്ങള്‍ ഗാഡ്ഗിലിനോട് ചോദിക്കുന്നുണ്ട്. അക്കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. അതോടൊപ്പം നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്ന ഖനനം ഒരു വലിയ പ്രശ്നമാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. ഇടുക്കിയില്‍ ജീവിക്കുന്ന മനുഷ്യന്‍ എന്ന നിലയില്‍ അവിടുത്തെ കാലാവസ്ഥ വ്യതിയാനവുമെല്ലാം അറിയുന്ന ആള്‍ എന്ന നിലയിലും ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അനിവാര്യമാണെന്നും ഉള്ള തിരിച്ചറിവും എനിക്കുണ്ടായി. അതിന്റെ പശ്ചാത്തലത്തിലാണ് കമ്മിറ്റി റിപ്പോര്‍ട്ടിനെ കൈമെയ് മറന്ന് പിന്തുണച്ചത്. കമ്മിറ്റി റിപ്പോര്‍ട്ട് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബൈബിള്‍ ആണെന്ന് പറയാം. നമ്മള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും അതിന് ഇരയാക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ വര്‍ഷാവര്‍ഷം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കുന്ന തുകയുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോള്‍, സംരക്ഷണ പ്രവര്‍ത്തനം നടത്തുകയാണ് കൂടുതല്‍ ലാഭകരം എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നതായിരുന്നു അന്നത്തെയും ഇന്നത്തെയും എന്റെ വ്യക്തമായ അഭിപ്രായം.
ഇത്തരം ഒരു നിലപാട് താങ്കള്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുകയാണ് ചെയ്തത്. ക്രൈസ്തവ സഭയും അതിനെ എതിര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയും ശക്തമായി എതിര്‍ത്തു. പക്ഷെ താങ്കള്‍ നിലപാടില്‍ ഉറച്ചുനിന്നു.
ശരിയെന്ന് തോന്നുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയെന്നതാണ് എന്റെ ഒരു ബോധ്യം. എത്ര ശക്തമായ എതിര്‍പ്പുകളുണ്ടായാലും നേരിടുകയെന്നതാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളികളഞ്ഞുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നെ അത്ഭുതപ്പെടുത്തിയത് പ്രകൃതി സംരക്ഷണമുള്‍പ്പെടെയുള്ള എല്ലാ കാര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന, പരിഷത്തിനെയൊക്കെ പിന്‍പറ്റി പ്രകൃതി സംരക്ഷണത്തിന്റെയൊക്കെ ആളുകള്‍ തങ്ങളാണെന്ന് പറയുന്ന ഇടതുപക്ഷം എന്നുപറയുന്ന ആളുകള്‍ ഗാഡ്ഗില്‍ കമ്മിറ്റിയോട് സ്വീകരിച്ച സമീപനമാണ്. അങ്ങേയറ്റം മോശമായ രീതിയിലായിരുന്നു അവര്‍ ആ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്. ഇടുക്കിയില്‍ ഒരു പാര്‍ലമെന്റ് സീറ്റ് തട്ടിയെടുക്കാനുള്ള അവസരമായാണ് സിപിഐ എം അതിനെ ഉപയോഗിച്ചത്. എത്രമാത്രം തരം താണ നിലപാടായി അതെന്ന് ഇന്നല്ലെങ്കില്‍ നാളെ അവര്‍ക്ക് ബോധ്യമാകും.
അതേസമയം എത്രയോ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വ്യക്തിപരമായും അല്ലാതെയും എന്നെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. അവരുടെയൊക്കെ ഒറ്റപ്പെട്ട സ്വരമായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ അത് എനിക്ക് നല്ല ആത്മബലം നല്‍കി. എന്റെ പാര്‍ട്ടിയില്‍നിന്നും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഇടുക്കിയില്‍ എന്റെ പാര്‍ട്ടിയില്‍നിന്ന് എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടായി. അതില്‍ ഭാഗികമായി അവര്‍ വിജയിച്ചു. അതിനെ തുടര്‍ന്നാണ് ഇടുക്കി പാര്‍ലമെന്റ് സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായത്. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫിന്റെയും എതിര്‍പ്പുകളുടെ പാശ്ചാത്തലത്തില്‍ ഇടുക്കിയില്‍ എന്നെ മല്‍സരിപ്പിച്ചാല്‍ ഒരു സീറ്റു നഷ്ടമാകുമെന്ന തോന്നലിലാണ് മാറ്റി നിര്‍ത്തിയത്. വണ്ടി പോയി കഴിഞ്ഞിട്ട് കൈകാണിച്ചിട്ട് കാര്യമില്ലെങ്കിലും ഞാന്‍ ഇടുക്കിയില്‍ മല്‍സരിച്ചാല്‍ ജയിക്കുമെന്ന നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ഞാന്‍ അതിന് തയ്യാറുമായിരുന്നു.
പാര്‍ട്ടി കൂടെയില്ലെങ്കിലും ജനങ്ങളെ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവോ?
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒറ്റയടിക്ക് നടപ്പിലാക്കണമെന്നല്ല ഞാന്‍ പറഞ്ഞത്. ഇത് പുറത്തുവന്നതോടെ ഞാന്‍ കട്ടപ്പനയില്‍ ഏകദേശം ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു ടൗണ്‍ ഹാളില്‍ യോഗം വിളിച്ചു. ഇടുക്കിയിലെ മുഴുവന്‍ ജനപ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ആ യോഗത്തില്‍ പിന്നീട് സര്‍ക്കാര്‍ നിയമിച്ച ഉമ്മന്‍ വി ഉമ്മന്‍ ഉള്‍പ്പെടെയുളളവരും കെ എം എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞന്‍ ഉള്‍പ്പെടെയുള്ളവരും ഉണ്ടായിരുന്നു. എന്താണ് ഗാഡ്ഗില്‍ കമ്മിറ്റി എന്നും അതിന്റെ കണ്ടന്റ് എന്താണ് എന്നും ചര്‍ച്ചചെയ്യാനായിരുന്നു യോഗം. എന്താണ് ഗാഡ്ഗില്‍ കമ്മിറ്റി എന്നുപോലും അറിയാത്തവര്‍ അഭിപ്രായം പറയുന്ന സാഹചര്യമായിരുന്നു അന്നുണ്ടായത്. അത് എന്താണെന്ന് വിശദീകരിക്കുകയായിരുന്നു ലക്ഷ്യം. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുകയായിരുന്നു ലക്ഷ്യം. യോഗം പകുതിയായപ്പോള്‍ പള്ളീലച്ചന്‍മാരും കുറച്ചാളുകളും ചേര്‍ന്ന് വന്ന് ബഹളം ഉണ്ടാക്കി. ഗാഡ്ഗില്‍ കമ്മിറ്റിയെക്കുറിച്ച് ഒരു ചര്‍ച്ചയും പാടില്ലെന്ന നിലപാടായിരുന്നു അവര്‍ സ്വീകരിച്ചത്. സംഘര്‍ഷത്തോളം എത്തി. ചിലര്‍ക്ക് എന്താണ് ഈ റിപ്പോര്‍ട്ട് എന്ന് അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ളോഹയിട്ട വൈദികരടക്കമുള്ളവര്‍ ബഹളമുണ്ടാക്കിയത്. യോഗം പിരിച്ചുവിട്ടു. പിറ്റേദിവസം തൊട്ട് ദേവലായങ്ങള്‍ കേന്ദ്രീകരിച്ച് ഞായറാഴ്ചകളിലൊക്കെ ഞാന്‍ ഒരു അന്തിക്രിസ്തുവെന്ന മട്ടില്‍ പ്രചാരണം അഴിച്ചുവിട്ടു. വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടായി. എനിക്ക് മുന്തിരിത്തോപ്പുകളുണ്ട്, എനിക്ക് എറണാകുളത്ത് ബഹുനില കെട്ടിടങ്ങളുണ്ട്. ബിസിനസ്സ് ശൃംഖലയുണ്ട്. അതുകൊണ്ട് പിടി തോമസിന് ഇടുക്കിയില്‍നിന്ന് പോയാല്‍ പ്രശ്നമില്ലെന്നൊക്കെയുള്ള പ്രചാരണമായിരുന്നു നടന്നത്. അതിനെതുടര്‍ന്ന് അഞ്ച് സ്ഥലങ്ങളില്‍ എന്റെ ശവഘോഷയാത്ര നടത്തി. ടാബ്ലൊയൊന്നുമല്ല, യഥാര്‍ത്ഥത്തിലുള്ള നാലഞ്ച് വൈദികരുടെ നേതൃത്വത്തിലായിരുന്നു ശവഘോഷയാത്ര. എന്റെ ശവമഞ്ചം വഹിച്ചുകൊണ്ട് പ്രതീകാത്മകമായി കുറേ പേര്‍ അതില്‍ പങ്കെടുത്തു. അതിന്റെ പിറകില്‍ കുന്തിരിക്കം വീശി കൊണ്ട് പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി ശവസംസ്‌ക്കാരം നടത്തുകയും ചെയ്തു. 1200 കിലോ തൂക്കം വരുന്ന പോത്തുകളെ വെട്ടി അവിടെ എത്തിയ ആളുകള്‍ക്ക് സന്തോഷ സൂചകമായി ഭക്ഷണം നല്‍കുകയും ചെയ്തു. അവിടെ എനിക്ക് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു സൃഷ്ടിക്കപ്പെട്ടത്. ഞാന്‍ പങ്കെടുക്കുന്ന മീറ്റിങുകളില്‍, ആദ്യമൊക്കെ പബ്ലിക്ക് മീറ്റിങുകളിലായിരുന്നു ബഹളം. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖരെ സ്വാധീനിച്ചു അവര്‍ കമ്മിറ്റി കൂടുമ്പോഴൊക്കെ പിടി തോമസ് നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേരുമ്പോള്‍ നാലഞ്ച് പേര്‍ ഒഴിച്ച് ബാക്കിയെല്ലാവരും പി ടി തോമസ് ഈ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടുന്ന സാഹചര്യമുണ്ടായി. ഞാന്‍ പറഞ്ഞു എന്റെ നിലപാട് ഞാന്‍ നല്ല ബോധ്യത്തോടെ എടുത്തതാണ്. പാര്‍ട്ടി നടപടി എടുത്താലും നിലപാട് മാറ്റുന്ന പ്രശ്നമില്ലെന്ന് പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവരുമായി ഞാന്‍ സംസാരിച്ചു. അവരൊക്കെ ഒറ്റയ്ക്ക് കാണുമ്പോള്‍ പിടി എടുത്ത നിലപാട് തെറ്റല്ല എന്ന് പറഞ്ഞുവെങ്കിലും പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ അവര്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും കഴിഞ്ഞില്ല. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും കഴിഞ്ഞില്ല. ഇടതുപക്ഷ പ്രസ്ഥാനം ഏറ്റവും നീചമായ പ്രചാരണമാണ് നടത്തിയത്. പുരോഗമന കലാസാഹിത്യ സംഘം എനിക്കെതിരെ ഇടുക്കി ജില്ല മുഴുവന്‍ ജാഥ നടത്തി. അവര്‍ ഇപ്പോള്‍ സമ്മതിക്കില്ല. എന്റേയടുത്ത് തെളിവുകളുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും എനിക്കെതിരെ വലിയ പ്രചാരണം നടത്തി. അതേസമയം ഡിവൈഎഫ്ഐയില്‍പ്പെട്ടതും അല്ലാത്തവരുമായ ആളുകള്‍ എനിക്ക് വ്യക്തിപരമായി പിന്തുണ നല്‍കുകയും ചെയ്തു.
പക്ഷെ, ജനങ്ങള്‍ക്കും ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉണ്ടായിരുന്നില്ലേ?
200-250 വര്‍ഷക്കാലം ബ്രിട്ടീഷുകാര്‍ മൂന്നാറിലുണ്ടായിരുന്നു. ഒറ്റ ഇരുനില കെട്ടിടം അവര്‍ പണിതിട്ടില്ല. അവര്‍ക്ക് ബുദ്ധിയില്ലാഞ്ഞിട്ടല്ല. ഇപ്പോള്‍ നോക്കൂ, 10 ഉം 15 ഉം നിലയുള്ള ബഹുനിലകെട്ടിടങ്ങളാണ് ഉള്ളത്. തെന്നിമാറുന്ന ഭൂപ്രകൃതിയാണ് മൂന്നാറിലേത്. ബ്രിട്ടീഷുകാര്‍ ബഹുനില കെട്ടിടമുണ്ടാക്കാതിരുന്നത് മണ്ണിന്റെ ഘടന നോക്കിയതുകൊണ്ടാണ്. ഇടുക്കി ജില്ലയില്‍ വീടുവെയ്ക്കരുതെന്നൊന്നും ആരും പറഞ്ഞിട്ടില്ല. ഗാഡ്ഗിലും പറഞ്ഞിട്ടില്ല. കൃഷി ചെയ്യരുതെന്നും പറഞ്ഞിട്ടില്ല. പിന്നെ ആരെയും ഇറക്കി വിടില്ലെന്നും വ്യക്തമാക്കിയതാണ്. ഇക്കാര്യം പല തവണ ഞാന്‍ ഗാഡ്ഗിലുമായി സംസാരിച്ചതാണ്. ഒരു കൃഷിക്കാരനെയും ഇറക്കിവിടേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
അതുമാത്രമല്ല, ഈ റിപ്പോര്‍ട്ട് നടപ്പിലാക്കിയ പശ്ചിമഘട്ടത്തിലെ കൃഷി ചെയ്ത ഉത്പന്നങ്ങള്‍ക്ക് വില മുന്നോ നാലോ ഇരട്ടി വര്‍ധിക്കുകയാണ് ചെയ്യുക. അങ്ങനെ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് രാജ്യാന്താര വിപണിയില്‍ വില കൂടുതല്‍ ലഭിക്കും. എന്നാല്‍ പശുവിനെ വളര്‍ത്താന്‍ പറ്റില്ല, കപ്പ ഇടാന്‍ പറ്റില്ല എന്നൊക്കെയായി പ്രചാരണം. കപ്പ ഇടാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഇടുക്കിക്കാര്‍ പ്രശ്നമുണ്ടാക്കും. ചെരിഞ്ഞ പ്രദേശങ്ങളില്‍ മണ്ണൊലിപ്പുണ്ടാക്കുന്ന വിളകള്‍ നിയന്ത്രിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കിഴക്കാന്തൂക്കായ പ്രദേശങ്ങളില്‍ ഇപ്പോഴും കപ്പ ഇടുന്നില്ല. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശയില്‍ കിഴക്കാന്തൂക്കായ പ്രദേശങ്ങളില്‍ വര്‍ഷം തോറും മണ്ണിളക്കേണ്ടിവരുന്ന വിളകള്‍ നിയന്ത്രിക്കണമെന്നാണ് പറഞ്ഞത്. അവിടെ മണ്ണൊലിപ്പ് തടയുന്ന വിളകളും മരവും വെച്ചുപിടിക്കണം. അതിനെയാണ് വിളകള്‍ കൃഷിചെയ്യരുത്, പശുവിനെ വളര്‍ത്തരുത്, വീടുകള്‍ക്കെല്ലാം പച്ച പെയിന്റടിക്കണം എന്നിങ്ങനെയൊക്കെ പ്രചാരണം നടത്തിയത്. എന്നിട്ട് ബിഷപ്പ് പള്ളികളില്‍ പ്രസംഗിച്ചത് എന്റെ നേതൃത്വത്തില്‍ കാട്ടുമൃഗങ്ങളെ ഇറക്കിവിട്ടു എന്നാണ്. ഇടുക്കി കാടാക്കിമാറ്റാന്‍ ഞാന്‍ കാട്ടുമൃഗങ്ങളെ ഇറക്കിവിട്ടുവെന്നാണ് പ്രചരിപ്പിച്ചത്. മയില്‍ ഇടുക്കിയില്‍ എത്തിയതിന് കാരണം ഞാന്‍ ഇറക്കി വിട്ടതുകൊണ്ടാണെന്ന് പറഞ്ഞു. ചൂടുകൂടിയ സ്ഥലങ്ങളില്‍ മയിലെത്തും എന്നുപറയാറുണ്ട്. ഇതെല്ലാം ഗാഡ്ഗില്‍ വന്നതുകൊണ്ടാണെന്നാണ് പറഞ്ഞത്.
ഇടുക്കിയില്‍ കാടിന്റെ അളവ് കുറഞ്ഞപ്പോള്‍ കാട്ടാനയൊക്കെ ഇറങ്ങി വന്നു. ഗാഡ്ഗില്‍ പറഞ്ഞത് പരമ്പരാഗതമായി ആനകള്‍ പോയികൊണ്ടിരുന്ന ആനത്താരയില്‍ നിര്‍മ്മാണം ഒഴിവാക്കണമെന്നാണ്. അവിടെ നിര്‍മ്മാണം നടത്തുമ്പോഴാണ് ആനകള്‍ നാട്ടിലേക്ക് ഇറങ്ങിവരുന്നത്. അതിന് ഇവര്‍ പ്രചരണം കൊടുത്തത് കുമളി മുന്നാര്‍ റോഡിന്റെ വലതുവശത്ത് ആരും താമസിക്കാന്‍ പാടില്ലെന്ന രീതിയിലാണ്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷമാണ് വൈദികര്‍ ഇങ്ങനെ പറയുന്നത്. വിശ്വാസി അള്‍ത്താരയില്‍നിന്ന് ഒരു വൈദികന്‍ കള്ളം പറയില്ലെന്നാണ് കരുതുക. അയാളെ കുറ്റം പറയാന്‍ പറ്റില്ല. അപ്പോ പിടി തോമസിനെ കൊല്ലണമെങ്കില്‍ കൊല്ലണം എന്ന് തോന്നും.
അതേസമയം ഇടുക്കി ജില്ലയില്‍ തന്നെയുള്ള ചില വൈദികര്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. പിടി തോമസ് പറയുന്നതാണ് ശരിയെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കാരണം അവര്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ട്. ബൈബിളില്‍ ഉല്‍പത്തിയില്‍ പറയുന്ന കാര്യം ഈ മനോഹരമായ ഭൂമി നിന്നെ ഏല്‍പ്പിച്ചിരിക്കുന്നത് അത് നശിപ്പിക്കാനല്ല, അത് കാത്ത് പരിപാലിച്ച് അനന്തര തലമുറയ്ക്ക് കൈമാറാനാണെന്നാണ്. അത് നശിപ്പിക്കാന്‍ അധികാരമില്ല. ഈ ഉത്പത്തിയിലെ പ്രഘോഷണമാണ് മാര്‍ക്സും ഗാന്ധിയും ക്വാട്ട് ചെയ്യുന്നത്. ഇടതുപക്ഷം മാര്‍ക്സിനെയൊക്കെ ഉദ്ധരിക്കുകയും ഇവിടെ ഗാഡ്ഗിലിന്റെ കോലം കത്തിക്കുകയുമാണ് ചെയ്യുന്നത്.
എന്തുകൊണ്ടാണ് തലമുറകളെ ബാധിക്കുന്ന ഒരു പ്രശ്നത്തില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ടാവുക?
കോണ്‍ഗ്രസ് പാര്‍ട്ടി എന്റെ നിലപാട് അംഗീകരിച്ചില്ലെന്നതും എനിക്ക് അവിടെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചുവെന്നതും ശരിയാണെങ്കിലും എനിക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്നതിന്റെ അര്‍ത്ഥം വ്യത്യസ്ത അഭിപ്രായത്തെ പൂര്‍ണമായും തള്ളിയില്ലെന്നത് തന്നെയാണ്. വി എം സുധീരന്‍ ഒരിക്കല്‍ പറഞ്ഞത് എനിക്ക് തൃക്കാക്കര സീറ്റ് നല്‍കിയത് ഇടുക്കിയില്‍ പിടി തോമസിനെ സംരക്ഷിക്കാന്‍ കഴിയാത്തിന്റെ പശ്ചാത്താപത്തെ തുടര്‍ന്നാണെന്നാണ്. അങ്ങനെയാണ് അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. എന്നെ അന്ന് സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വി എം സുധീരന്‍ പറഞ്ഞത്. അത് ശരിയായിരിക്കാം. കോണ്‍ഗ്രസ് എന്നെ തള്ളിപറഞ്ഞില്ല. അത് ജനാധിപത്യ ബോധം കൊണ്ടാണ്.
എന്നാല്‍ ഇടതുപക്ഷത്തിന്റെ നിലപാടിനെ പുച്ഛത്തോടെയാണ് കാണേണ്ടത്. ഒരു സീറ്റിനുവേണ്ടി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുമെന്ന് ഞാന്‍ കരുതിയില്ല. താമരശ്ശേരി ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. സഭ പലപ്പോഴും, അതിന്റെ എല്ലാ പിന്തിരിപ്പന്‍ സ്വഭാവം ഉള്ളപ്പോഴും, പല നവോത്ഥാന നടപടികളും സ്വീകരിച്ചിട്ടുണ്ട്. യേശു ക്രിസ്തു വിപ്ലവകാരികയായിരുന്നു. അതിന് ഉപോല്‍ബലകമായി പല വൈദികരും പ്രവര്‍ത്തിച്ചിട്ടുമുണ്ട. ദീപിക പത്രത്തില്‍ തുടര്‍ച്ചയായി എത്ര ലേഖനങ്ങളാണ് ശുദ്ധ കള്ളത്തരങ്ങള്‍ പ്രസിദ്ധീകരിച്ചത്. അത്ര മോശപ്പെട്ട ലേഖനങ്ങളാണ് ദീപിക പ്രസിദ്ധീകരിച്ചത്. വ്യാജ പ്രചാരണങ്ങള്‍ ഇതോടൊപ്പം എടുത്തുപറയേണ്ടതുണ്ട്.
എന്തുകൊണ്ടാണ് പ്രതിപക്ഷം ഒരു പ്രകൃതി ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത്.
എന്റെ നിലപാട് വ്യക്തിപരമായാണ് പറയുന്നത്. എനിക്ക് പിണറായി സര്‍ക്കാരിന് ഒട്ടും ആത്മാര്‍ത്ഥതയുണ്ടെന്ന് തോന്നുന്നില്ല. ദുരന്തത്തിനിടയില്‍ അത് വിളിച്ചുപറഞ്ഞില്ലെന്നേയുള്ളൂ. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ എത്രയെന്നുവരെ കേരളം കണ്ടുപിടിച്ചിട്ടില്ല. കോടാനുകോടി രൂപ കൊണ്ട് ഇപ്പോഴത്തെ പ്രശ്നം ഒന്നും പരിഹരിക്കില്ല. മുഖ്യമന്ത്രിയെ വെറുതെ കുറ്റപ്പെടുത്തുകയല്ല. കേന്ദ്ര സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ദുരിതാശ്വാസത്തെക്കുറിച്ചാണ മുഖ്യമന്ത്രി പറയുന്നത്. ദുരിതാശ്വാസത്തിന് എടുക്കേണ്ട നടപടികളെക്കുറിച്ച് നയത്തില്‍ പറയുന്നുണ്ട്. അതില്‍ ഒന്നെങ്കിലും കേരളം നടപ്പിലാക്കിയിട്ടില്ല.
ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിവന്നാല്‍ പോലും അതിന്റെ ആഘാതം എത്രയാകും, എത്ര പേരെ ഒഴിപ്പിക്കേണ്ടിവരും. അങ്ങനെ ഒരു സംഗതിയും ചെയ്തിട്ടില്ല. ദുരന്ത നിവാരണ അതോറിറ്റി പറയുന്ന ഒന്നും നടപ്പിലാക്കിയിട്ടില്ല. ആലുവ, പറവുര്‍ പെരിയാര്‍ മേഖലയില്‍ ഒഴുകി വരുന്ന വെള്ളത്തിന്റെ വര്‍ധിച്ച അളവിന്റെ കണക്കുണ്ടോ? വെറുതെ പെരിയാര്‍ ഇങ്ങനെ ഒഴുകി വരികയല്ല ചെയതത്. ഇടുക്കി ഡാമിന്റെ പരമാവധി ഉയരുമ്പോള്‍ മന്ത്രി പറഞ്ഞത് ഞാന്‍ ആഹ്ളാദഭരിതനാണെന്നാണ്. എന്തുകൊണ്ടാണ് അദ്ദേഹം ആഹ്ലാദഭരിതനാകുന്നത്. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതു കൊണ്ട്.
കാലവര്‍ഷത്തില്‍ ഒരിക്കലും ഇടുക്കി നിറഞ്ഞിട്ടില്ല. ഡാമില്‍ ആരും വെള്ളം പിടിച്ചുനിര്‍ത്തില്ല. കഴിഞ്ഞവര്‍ഷം നല്ല കാലവര്‍ഷം ആയിരുന്നു. ഈ വര്‍ഷവും അങ്ങനെയായിരുന്നു പ്രവചനം. കാലവര്‍ഷത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തിയാല്‍ തുലാവര്‍ഷത്തില്‍ വെളളം നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കാന്‍ ഒന്നാം ക്ലാസില്‍ പോലും പോകേണ്ടതില്ല. ഇവിടെ സര്‍ക്കാര്‍ എന്തിനാണ് കാലവര്‍ഷത്തെ വെള്ളം പിടിച്ചുനിര്‍ത്തിയത്. ആരുടെ തീരുമാനമായിരുന്നു. ആ ചോദ്യത്തിനുത്തരം പറയണം. അതുകൊണ്ടാണ് ഇതുമനുഷ്യ നിര്‍മ്മിതമാണെന്ന് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. അങ്ങനെ പറയുമ്പോള്‍ അത് പിണറായി വിജയനെ ആക്രമിക്കാനാണെന്നാണ് കരുതരുത്.
പിണറായി വിജയനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ബൂസ്റ്റ് ചെയ്താല്‍ അങ്ങനെയൊന്നും ബൂസ്റ്റാവില്ല. എന്തെങ്കിലും ചെറുവിരലനക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ? ചെങ്ങന്നൂരില്‍ സജി ചെറിയാനും പറവൂരില്‍ വി ഡി സതീശനും നിലവിളിച്ചപ്പോഴാണ് പട്ടാളത്തെ പോലും വിളിച്ചത്. പ്രതിപക്ഷ നേതാവും യുഡിഎഫും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്താണ് സര്‍ക്കാര്‍ അത് ചെയ്യാത്തത്. ജുഡിഷ്യല്‍ അന്വേഷണം എന്നുപറഞ്ഞാല്‍ ആ റിപ്പോര്‍ട്ട് വെച്ച് പിണറായി വിജയനെ പിരിച്ചുവിടാന്‍ അല്ലല്ലോ? എന്തെങ്കിലും വീഴ്ചയുണ്ടായോ? അതിനെക്കാള്‍ ഉപരി ഭാവിയില്‍ എന്തെല്ലാം മുന്നൊരുക്കം നടത്തണം എന്ന കാര്യവും അതില്‍ വരും. അതിനാണ് പ്രാധാന്യം. അങ്ങനെ പറയുമ്പോള്‍ ശ്രീനിവാസന്‍ സിനിമയില്‍ പറയുന്നത് പോലെ, എന്നെയാണ് എന്നെ മാത്രമാണ് ഉദ്ദേശിച്ചതെന്ന മട്ടിലാണ് സര്‍ക്കാരിന്റെ പ്രതികരണം. ജുഡീഷ്യല്‍ അന്വേഷണം എന്നാല്‍ നാളെ എന്തൊക്കെ ചെയ്യണം, ഒരേ സമയം മുല്ലപ്പെരിയാറും ഇടുക്കിയും ഭൂതത്താന്‍ കെട്ടും ഇടമലയാറും തുറന്നുവിടേണ്ടിവന്നാല്‍ എന്തുചെയ്യും. നദിയുടെ തീരത്തുള്ളവരെ എന്ത് ചെയ്യണം. ഇത്തരം കാര്യങ്ങള്‍ ആ റിപ്പോര്‍ട്ടിലുണ്ടാവും. തമിഴ്‌നാടുമായി ബന്ധപ്പെട്ട കാര്യം എങ്ങനെയാവണം. ചര്‍ച്ചചെയ്യേണ്ട. പറമ്പിക്കുളം വെള്ളം തമിഴ്നാട്ടില്‍ തുറന്നുവിട്ടിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. അവിടുത്തെ വെള്ളം വാച്ചുമരം എന്ന സ്ഥലത്തുകൂടി ഇടമലയാറില്‍ വരുന്നുണ്ട്. നാല് ദിവസം കഴിഞ്ഞാണ് വാച്ചുമരത്തെ ഷട്ടര്‍ അടച്ചത്. ഇവര്‍ മറന്നുപോയി. അത് നാളെ ആവര്‍ത്തിക്കരുത്. അത് ജുഡീഷ്യല്‍ അന്വേഷണത്തില്‍ വ്യക്തമാകും.
1924ല്‍ കേരളത്തില്‍ ഡാമുകള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ അന്നത്തെ ദുരന്തം ഇന്നുണ്ടാകാന്‍ പാടില്ല. കാരണം വെള്ളം പിടിച്ചുനിര്‍ത്തുന്നതാണല്ലോ ഡാം. പെരിങ്ങല്‍കുത്തിന്റെ മുക്കാല്‍ ഭാഗവും ചെളിയും മറ്റും നിറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ വിഡ്ഢിത്തം പറയുന്നത്. അതിരപ്പിള്ളിയില്‍ ഡാമുണ്ടായിരുന്നെങ്കില്‍ ആഘാതം കുറയുമായിരുന്നുവെന്ന്. പെരിങ്ങല്‍കൂത്തിലെ ചെളി വാരിക്കളഞ്ഞെങ്കില്‍ അതുമതിയായിരുന്നു. അത് പറ്റിയിട്ടില്ല. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം തീയതി എന്തുചെയ്യണമെന്നത് സംബന്ധിച്ച് കെഎസ്ഇബി ക്ക് മാസ്റ്റര്‍ പ്ലാനുണ്ട്. ഡാമുകള്‍ എങ്ങനെയാവണമെന്ന നിര്‍ദ്ദേശമുണ്ട്. അത് പാലിച്ചോ? പാലിച്ചെങ്കില്‍ പറയട്ടെ. ഇടമലയാറില്‍ നാലഞ്ച് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയാതെ വെള്ളം പിടിച്ചുനിര്‍ത്തി. അത് തുറന്നുവിട്ടാല്‍ മതിയായിരുന്നു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞത് മൂഴിയാര്‍, കക്കി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കമ്മ്യൂണിക്കേഷന്‍ ഇല്ലായിരുന്നുവെന്നാണ്. വിവരക്കേടാണ് അത്. റാന്നി ടൗണില്‍ വെള്ളം കയറിയത് നോക്കൂ. രാത്രിയാണ് അവിടെ വെള്ളം കയറിയത്. അവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പകല്‍ റാന്നിയില്‍ വെള്ളം എത്തുന്ന രീതിയില്‍ തുറന്നുവിടാമായിരുന്നു. അത് ചെയ്തില്ല. റെഡ് അലര്‍ട്ട് ചുമ്മാ ഒരു അനൗണ്‍സ്മെന്റ് അല്ല. അതിന് നടപടികള്‍ വേണം. അലര്‍ട്ടിന്റെ കാര്യം അനൗണ്‍സ് ചെയ്ത മൂന്ന് വണ്ടികള്‍ വെള്ളത്തില്‍ പെട്ടിട്ടുണ്ട്. അലര്‍ട്ട് ഫലപ്രദമാണെങ്കില്‍ വണ്ടി വെള്ളത്തില്‍ പോകുമായിരുന്നോ? 1924 ലെ വെളളപ്പൊക്കത്തിന്റെ നാലിലൊന്ന് വെള്ളം ഇപ്പോള്‍ വരാന്‍ പാടില്ല. കാരണം അണക്കെട്ടുകള്‍ ഉള്ളതുകൊണ്ട്. ബാലകൃഷ്ണപ്പിള്ള ചോദിക്കുകയുണ്ടായി അച്ഛന്‍കോവിലാറില്‍ വെള്ളം കയറിയത് അണക്കെട്ടുണ്ടായതുകൊണ്ടാണോ എന്ന്. ശരിയാണ് അണക്കെട്ട് ഉണ്ടെങ്കില്‍ വെള്ളം കയറില്ലായിരുന്നു.
ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതിന് ഒരു കാരണം കുടി പറയാം. ഈ മുന്നാര്‍ സിസ്റ്റത്തിലെ ഡാമുകള്‍ മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങി ഏകദേശം ഒമ്പത് ഡാമുകളാണ്. ഈ ഒമ്പത് ഡാമുകള്‍ ഒന്നൊന്നായി തുറന്നുവിടാന്‍ കഴിഞ്ഞാല്‍ എത്ര വെള്ളം സംഭരിച്ചുനിര്‍ത്താം. ഇനിയുള്ള കാലത്ത് ഈ ഡാമുകള്‍ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളായി മാറും. പുഴയുടെ അടിയില്‍ താമസിക്കുന്നവര്‍ക്ക് ചില അവകാശം ഉണ്ട്. ആ അവകാശം അനുവദിച്ചുകൊടുക്കണം. വര്‍ഷത്തില്‍ ഡാമുകള്‍ തുറക്കണം. വൈദ്യുതി ഉത്പാദനത്തില്‍ പ്രശ്നങ്ങളുണ്ടാകും. അതിന് മറ്റ് വഴികള്‍ തേടണം. ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ പുഴയുടെ അരികില്‍ കൊണ്ടുപോയി വീടുവെയ്ക്കുന്ന സ്വഭാവം മാറും.
നവകേരളത്തിന്റെ നിര്‍മ്മാണത്തിന് ഇനിയെന്ത് ചെയ്യണം എന്നാണ് താങ്കളുടെ നിര്‍ദ്ദേശം? പരിസ്ഥിതി സംരക്ഷണം പോലുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെടുമെന്ന് തോന്നുന്നുണ്ടോ?
അതില്‍ ഒരു പ്രതീക്ഷയും എനിക്കില്ല. ഒരു ഉദാഹരണം പറയാം. ആറ് മാസം മുമ്പാണെന്ന് തോന്നുന്നു നിയമസഭയില്‍ വരള്‍ച്ചയെപ്പറ്റി ചര്‍ച്ച നടക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിന്റെ പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഭരണപക്ഷത്തുനിന്ന് എം എല്‍ എമാര്‍ എന്നെ എഴുന്നേറ്റു കൂവുകയായിരുന്നു. ഇനിയും ഇത് അവസാനിപ്പിക്കാന്‍ ആയില്ലേ എന്ന് ചോദിച്ചുകൊണ്ട്. യുവ എം എല്‍ എമാരായിരുന്നു ഇതില്‍ കൂടുതല്‍. മുഖ്യമന്ത്രിയൊക്കെ പുച്ഛത്തോടെ നോക്കി. ആരും പിന്തുണച്ചില്ല. പ്രതിപക്ഷത്തുള്ളവരും പിന്തുണച്ചില്ല. ഒരാളും പിന്തുണച്ചില്ല. എനിക്ക് പറയാനുള്ള അവകാശം പോലും അനുവദിച്ചില്ല. കൂകി ഇരുത്തുകയായിരുന്നു. ഈ നിലപാട് ആരു തുടര്‍ന്നാലും രക്ഷപ്പെടില്ല.
ആദ്യം ഉരുള്‍പൊട്ടിയ 11 സ്ഥലങ്ങളില്‍ പാറമടകളുണ്ടായിരുന്നു. 54 ചെറുതുംവലുതുമായ ഉരുള്‍പ്പൊട്ടലുണ്ടായി. മഹാഭൂരിപക്ഷവും പാറമടലുകളുടെ അടുത്തുനിന്നാണ്. ചിലര്‍ ചോദിക്കുന്നത് കാട്ടില്‍ ഉരുള്‍ പൊട്ടിയല്ലേ എന്നാണ്. കാട്ടില്‍ താരതമ്യേന കുറവാണ്. കാട്ടില്‍ ഉരുള്‍പ്പൊട്ടുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ നടക്കേണ്ടിയിരുന്നത് സൈലന്റ് വാലിയിലായിരുന്നു. കിഴുക്കാം തൂക്കായ സ്ഥലമാണ് പറമ്പിക്കുളം. അവിടെയും പൊട്ടിയിട്ടില്ല. സ്ഥലങ്ങള്‍ പരിശോധിച്ചുവേണം നിര്‍മ്മാണത്തിന് അനുമതി നല്‍കേണ്ടത്. കഴിയുമെങ്കില്‍ ഹൈറേഞ്ചില്‍ ഇരുനില കെട്ടിടം ഒഴിവാക്കണം. അഥവാ വീടിന് ഒരു മുറി നിര്‍മ്മിക്കണമെങ്കില്‍ ആവാമെന്നല്ലാതെ ബഹുനില കെട്ടിടങ്ങള്‍ പാടില്ല. നവകേരള നിര്‍മ്മാണത്തില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ചട്ടങ്ങള്‍ വേണം. സമുദ്ര നിരപ്പിന് താഴെയുള്ള പ്രദേശങ്ങളിലെങ്ങനെയാവണം നിര്‍മ്മാണം എന്നതിന് നെതര്‍ലാന്റസ് ഒരു മാത്രകയാണെന്നാണ് അറിഞ്ഞത്. വായിച്ചറിഞ്ഞതാണ് ഞാന്‍ പോയിട്ടൊന്നുമില്ല, അത്തരം അനുഭവങ്ങളൊക്കെ മനസ്സിലാക്കണം. അവര്‍ വെള്ളപ്പൊക്കെത്തെ നിയന്ത്രിക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കണം.
ഹൈറെഞ്ച് തന്നെ മൂന്ന് നാല് തരം ഭൂമിയുണ്ട്. തൊടുപുഴ, ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നിവിടങ്ങളില്‍ വ്യത്യസ്ത ഭൂമിയാണ്. അവിടെയൊക്കെ കെട്ടിട നിര്‍മ്മാണത്തിന് വ്യത്യസ്തമായ ചട്ടങ്ങള്‍ ആവശ്യമാണ്. നിയമസഭയിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഇക്കാര്യങ്ങള്‍ ഉന്നയിക്കും. അതേസമയം ജനങ്ങള്‍ക്ക് ഭൂമി ഇല്ലാത്തതിന്റെയും മറ്റും പ്രശ്നങ്ങളുമുണ്ട്. അതും പരിഗണിക്കണം. കേരളത്തില്‍ പൊതുവില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഉണ്ടാവണം. ഇപ്പോഴുള്ള ചട്ടങ്ങള്‍ പോലും ലംഘിക്കുകയാണ്. ഉദാഹരണത്തിന് എറണാകുളത്ത് തീപിടുത്തം ഉണ്ടായാല്‍ പകുതി പ്രദേശത്തുപോലും ഫയര്‍ ഫോഴ്സിന്റെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. വാട്ടര്‍ ഫ്രണ്ടേജായിരുന്നു കേരളത്തിലെ വലിയ പരസ്യം. വരപ്പുഴയ്ക്ക് പോകുന്നവഴിക്ക് ഓവര്‍ ബ്രിഡ്ജിന് സമീപം ഒരു കെട്ടിടനിര്‍മ്മാണ കമ്പനിയുടെ പരസ്യമുണ്ട്. നിങ്ങളുടെ സ്വപ്ന ഭവനത്തിനുവേണ്ടിയുള്ള അന്വേഷണം ഇവിടെ അവസാനിക്കുന്നുവെന്നാണ് പരസ്യം. കുറെ വില്ലകള്‍ ഉണ്ട്. ഇപ്പോള്‍ ആ വില്ലകളുടെ താഴെ മുഴുവന്‍ വെള്ളം കെട്ടികിടക്കുകയായിരുന്നു. അതുകൊണ്ട് വാട്ടര്‍ ഫ്രണ്ടേജ് എന്ന സങ്കല്‍പം തന്നെ മാറി.
രാജഭരണകാലത്തുപോലും പുഴയില്‍നിന്ന് ഇത്രമീറ്റര്‍ അകലം പുറമ്പോക്കായി പ്രഖ്യാപിക്കുമായിരുന്നു. ഇന്നതില്ല. തോടുകളും പുഴയും കൈയേറിയിരിക്കുകയാണ്. വില്ലേജ് മാന്വല്‍ എന്ന ഒരു സംഗതിയുണ്ട്. റവന്യുവിന്റെ പ്രധാനപ്പെട്ട രേഖയാണ്. ഇതില്‍ പറയുന്നുണ്ട് വില്ലേജ്മാന്‍ തന്റെ ഏരിയയില്‍ ഒരു മാസത്തിലൊരിക്കല്‍ കൈയേറ്റം ഉണ്ടായോ എന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു വില്ലേജ് മാന്വേല്‍ ഉണ്ട്. ഇത് ചെയ്താല്‍ മതി. അപ്പോള്‍ തന്നെ കുറെ പ്രശ്നങ്ങള്‍ തീരും. അതുപോലെ ചില മരങ്ങള്‍ ഉള്ള സ്ഥലത്ത് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായില്ല എന്നാണറിയുന്നത്. അത് ശാസ്ത്രീയമായി പരിശോധിക്കേണ്ടതാണ്. അവശേഷിക്കുന്ന വന ഭൂമിയാണ് കാര്‍ഡമമം റിസര്‍വ് ഏറിയയില്‍ നിന്നുപോലും മരങ്ങള്‍വെട്ടിമാറ്റാനുള്ള അനുമതിയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. കൈയേറ്റത്തിന് പിന്തുണയാണ്. ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജിന്റെ കൈയേറ്റങ്ങള്‍ക്ക് നല്‍കിയ പിന്തുണ.
അതുപോലെ മുന്നാറിലെ പ്ലം ജൂഡി എന്ന റിസോര്‍ട്ട്. അവിടെയാണ് ഉരുള്‍പൊട്ടലുണ്ടായി വിദേശികള്‍ ഇറങ്ങി ഓടുന്നത് നമ്മള്‍ കണ്ടത്. ഈ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ സബ്കലക്ടറും ഇടുക്കി കലക്ടറും പറഞ്ഞതാണ്. പക്ഷെ ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞാണ് തുറന്നുകൊടുത്തത്. ഇതിന് ഹൈക്കോടതി സമാധാനം പറയണം. എന്തുകൊണ്ടാണ് നിയമങ്ങള്‍ സംരക്ഷിക്കുന്ന കോടതി പ്ലം ജൂഡിപോലുള്ള റിസോര്‍ട്ട് തുറക്കണമെന്ന് പറയുന്നത്. കോടതിയ്ക്കും മാറ്റം വേണം. ഭാഗ്യം കൊണ്ടാണ് നേരത്തെ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍നിന്ന് രക്ഷപ്പെട്ടത്. പള്ളിവാസലിന്റെ പെന്‍സ്ററോക്ക് പൈപ്പിന്റെ ഒരു കിലോ മീറ്റര്‍ പരിധി യില്‍ ഒരു കെട്ടിടം പോലും ഉണ്ടായിരുന്നില്ല. ഇന്നത്തെ അവസ്ഥയെന്താണ്. ബഹുനിലകെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. അതുള്‍പെടെയുള്ള ഫയല്‍ മുഖ്യമന്ത്രി ഓഫീസില്‍ ഒരു വര്‍ഷത്തിലേറെയായി പൂഴ്ത്തിവെച്ചിരിക്കുകയാണ്. പ്ലം ജൂഡിഉള്‍പ്പെടെയുള്ള ഫയലാണ് പൂഴ്ത്തി വെച്ചത്. ഒരുവര്‍ഷമായില്ലേ, ഫയല്‍ പ്രസവിച്ചോ എന്ന് നോക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നെ ആക്രമിക്കുകയായിരുന്നു.
ഈ അപകടം കേരള ജനതയെ എല്ലാതരം ഭിന്നതകളില്‍നിന്നും യോജിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം അപകടങ്ങള്‍ക്ക് തടയിടാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പോലുള്ള കാര്യങ്ങള്‍ വേണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വങ്ങള്‍ക്ക് ധാരണയുണ്ടാകണം. ഉണ്ടായാല്‍ നന്നായി.
അദ്ധ്യായം – 27
കേരളത്തിലേക്ക് ഞങ്ങളുടെ ആദ്യയാത്ര
ഞങ്ങള്‍ ലുധിയാന റയില്‍വേ സ്‌റ്റേഷനില്‍ നിന്ന്, കേരളത്തിലേക്ക് തിരിച്ചു. പ്രിയതമയുടെ മുഖം നവോന്മേഷത്താല്‍ മുഖരിതമാണ്. മാതാപിതാക്കളെ കാണാനുളള ഉത്കടമായ ആഗ്രഹം അവളുടെ വാക്കുകളിലും നിഴലിച്ചിരുന്നു. അതിനെ അത്യധികം നിര്‍മലമായി ഞാനും കണ്ടു. അപ്പോഴൊന്നും എന്റെ ഹൃദയവ്യഥ ഞാന്‍ വെളിപ്പെടുത്തിയില്ല. 1973ല്‍ നാടുവിട്ട ഞാന്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടിലേക്ക് പോകുന്നത്. എന്റെ ജ്യേഷ്ഠന്മാര്‍ ഓണത്തിനും ക്രിസ്മസ്സിനും എല്ലാ വര്‍ഷവും നാട്ടില്‍ വന്നുപോകുന്നത് എന്റെ ഓര്‍മ്മകളില്‍ നിറയും. ചെറുപ്പത്തില്‍ അതൊക്കെ മനസ്സിനെ ആകര്‍ഷിക്കുന്ന കാര്യങ്ങളായിരുന്നു. അനാഥനും അവഗണിക്കപ്പെട്ടവനുമായ ഞാന്‍ ആരെ കാണാനാണ് പോകുന്നത്. ഒരിക്കലും എന്റെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞിട്ടില്ല, ഒന്നു വന്നൂടെയെന്ന്. എത്ര വര്‍ഷങ്ങളായി നിന്നേ ഒന്നു കണ്ടിട്ട്. നിനക്കെന്താ ഞങ്ങളോട് പിണക്കമാണോ എന്ന്. എത്രമാത്രം ദുഖം എന്റെ ഹൃദയത്തില്‍ അലയടിക്കുമ്പോഴും എന്റെ മനസ്സില്‍ എന്റെ ജന്മനാട് കടന്നുവരും.
ജന്മനാടിന്റെ കാന്തി മറ്റെന്തിനേക്കാളും മനോഹരമാണ്. ചാരുംമൂട് പലവിധ ഫലവൃക്ഷങ്ങളാല്‍ അനുഗ്രഹീതമാണ്. എന്റെ വിശപ്പടക്കിയ ചക്ക നിറഞ്ഞ പ്ലാവുകള്‍, കശുമാവുകള്‍, വിവിധതരത്തിലുളള മാവുകള്‍, കരിമ്പിന്‍ പാടങ്ങള്‍, കുളങ്ങള്‍, വയലുകള്‍, കാറ്റിലാലോലമിട്ടാടുന്ന തെങ്ങോലകള്‍, വാഴക്കൂട്ടങ്ങള്‍, വര്‍ണ്ണവൈവിധ്യമാര്‍ന്ന, സുഗന്ധം പേറുന്ന പൂക്കള്‍, കുത്തിയോലിച്ചു തകര്‍ത്ത് പെയ്യുന്ന മഴയും കാറ്റും, കടലോരങ്ങള്‍. കാടുകള്‍, വിവിധ മതവിശ്വാസങ്ങളില്‍ ജീവിക്കുന്നവരുടെ സൗഹൃദം ഇതെല്ലാം എന്റെ ജന്മനാടിനെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നു. അവിടേക്ക് യാത്രചെയ്യുമ്പോള്‍ എന്റെ മനസ്സ് എന്താണ് കാറും കോളും കൊണ്ടു നിറയുന്നത്. ഭൂതകാലത്തില്‍ മുങ്ങിക്കിടക്കുന്നതൊക്കെ വര്‍ത്തമാന കാലത്ത് പൊങ്ങി-പൊങ്ങി വരിക മനസ്സിന്റെ നിസഹായാവസ്ഥയാണ്. അത് ആത്മനൊമ്പരങ്ങളുടെ കഥയായി ഇതള്‍ വിരിയും.
അതല്ലെങ്കില്‍ തീവ്രമായി ന്യായീകരിക്കാന്‍ കഴിയാത്ത നിലപാടിലേക്ക് തിരിയും. ഇങ്ങനെയുളളവര്‍ക്ക് നന്മയുടെ മുഖം നഷ്ടപ്പെടും. എല്ലാം മറക്കണം പൊറുക്കണം എന്നൊക്കെ പറയുമ്പോഴും സത്യം ഉള്ളിന്റെ ഉള്ളില്‍ അന്തര്‍ലീനമായി കിടക്കും. തണുപ്പില്‍ അമര്‍ന്നുപോയ വടക്കേ ഇന്ത്യയില്‍ നിന്ന് തെക്കേ ഇന്ത്യയിലേക്ക് വരുമ്പോള്‍ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. നീണ്ട മണിക്കൂറുകള്‍ നിശബ്ദനായി മിന്നി മാറുന്ന ട്രെയിന്‍ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കെ എന്റെ മുഖത്തു നിന്ന് ഓമന എന്തോ വായിച്ചെടുത്തു. ആ യാത്ര അവളെ സംബന്ധിച്ചിടത്തോളം വളരെ ആവേശകരമെങ്കില്‍ എന്റെ മുഖത്ത് നിരാശ കണ്ട് ചോദിച്ചു. എന്താണ് ഒരു മൗനം. എന്റെ മനസ്സപ്പോള്‍ ഒരു കുറ്റവാളിയുടേതാണ്. ഞാന്‍ എന്തോക്കെ കുറ്റങ്ങള്‍ ചെയ്തു എന്നതിന്റെ തെളിവ് ശേഖരണമാണ് അവള്‍ നടത്തുന്നത്. അവളുടെ ഹൃദയത്തില്‍ സന്തോഷം നിറഞ്ഞു നില്‍ക്കമ്പോള്‍ ഞാനതിനെ തല്ലിക്കെടുത്താന്‍ പാടില്ല. സത്യം തുറന്നു പറഞ്ഞു. എന്റെ കണ്ണുകളിലെ മങ്ങിയ പ്രകാശം മാറ്റിയെടുക്കാന്‍ അവള്‍ ശ്രമിച്ചു.
ചെറുപ്പത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതാനുഭവങ്ങള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചയെ നന്നായി ബാധിക്കും. വളരും തോറും ആ ഉത്കണ്ഠ അവരില്‍ വളര്‍ന്നു കൊണ്ടിരിക്കും. മാതാപിതാക്കള്‍ക്ക് അറിവില്ലാത്തവരെങ്കില്‍ അവരെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണ്. കുട്ടികളുടെ ബാല്യകാലം അവര്‍ക്ക് പന്തു കളിച്ചു രസിക്കാനുളളതാണ്. അല്ലാതെ മാതാപിതാക്കള്‍ക്ക് പന്തു തട്ടി കളിക്കാനുളളതല്ല. കുട്ടികള്‍ തെറ്റു ചെയ്യുമ്പോള്‍ അവരെ ഭയപ്പെടുത്തും വിധം സംസാരിക്കരുത്. അതവരില്‍ അമ്പരപ്പാണുണ്ടാക്കുക. മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ സുരക്ഷിതരായി വളര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഓമന പറഞ്ഞത് സത്യമെന്ന് എനിക്കും തോന്നി. ചെറുപ്പത്തിലെ ചില അനുഭവങ്ങള്‍ ഞാനും മനസ്സില്‍ വച്ച് പൂജ നടത്തുകയല്ലേ.
തെക്കോട്ടുളള ട്രയിനുകളെല്ലാം പ്രധാനമായും നിറുത്തിയിരുന്നത് എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ്. ഞങ്ങള്‍ക്ക് അടുത്തുളള സ്റ്റേഷനുകള്‍ മാവേലിക്കരയും, കായംകുളവുമാണ്. ചെങ്ങന്നൂരില്‍ നിന്ന് ഒരു ടാക്‌സിയിലാണ് ചാരുംമൂട്ടിലെ വീട്ടിലെത്തിയത്. അമ്മ മരുമകളെ ആലിംഗനം ചെയ്ത് നെറുകയില്‍ ചുംബിച്ചു സ്വീകരിച്ചു. അത് നയനാനന്ദകരമായ കാഴ്ച്ചയായിരുന്നു. അമ്മയുടെയുളളില്‍ സന്തോഷം നിറഞ്ഞുതുളുമ്പുന്നുണ്ടെങ്കിലും നഷ്ടപ്പെട്ടു പോയ ഒരു മകന്‍ തിരിച്ചു വന്നതിന്റെ പരിഭ്രമം ആ മുഖത്തുണ്ടായിരുന്നു. അമ്മയുടെ കത്തിന് മറുപടി കൊടുത്തിരുന്നതും ഈ മകനെയോര്‍ത്ത് ആരും സങ്കടപ്പെടേണ്ടതില്ല എന്നാണ്. എന്നാലും അമ്മ എന്നെയോര്‍ത്ത് വിഷണ്ണയായി കഴിയുമെന്ന് എനിക്കറിയാമായിരുന്നു. അമ്മ മരുമകളെ കൂട്ടി അകത്തേക്കു പോയി. ഞാന്‍ പെട്ടികള്‍ എടുത്തി ഒരു മുറിയില്‍ വച്ചു. ആ സമയം അച്ഛന്‍ ജോലിക്കാര്‍ക്കൊപ്പം പറമ്പിലായിരുന്നു.
അനുജന്റെ ഭാര്യ പൊന്നമ്മ ഞങ്ങള്‍ക്കു ചായയും ഭക്ഷണവും തന്നു. അച്ഛന്റെ വരവിനായി ഞാന്‍ കാത്തിരുന്നു. അമ്മയും മരുമകളുമായി അടുക്കളയുടെ അടുത്തുളള വരാന്തയിലിരുന്ന് കുശലങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഞാന്‍ പുറത്തിറങ്ങി വീടിന്റെ പല ഭാഗത്തേക്കും നോക്കി. അങ്ങകലെ ഞാന്‍ വെളളം കോരി നനച്ച രണ്ടു തെങ്ങിന്‍ തൈകള്‍ വളര്‍ന്നിരിക്കുന്നു. വീടിനു ചുറ്റും വളര്‍ന്നു നില്‍ക്കുന്ന മരങ്ങളിന്‍ അണ്ണാറക്കണ്ണന്മാരും വിവിധ നിറത്തിലും രൂപത്തിലുമുളള കിളികളും കാക്കകളും ശബ്ദമുണ്ടാക്കുന്നുണ്ട്. പ്രകൃതി രമണീയതയില്‍ മുഴുകി നില്‍ക്കുമ്പോഴാണ് ഓമനയടെ വിളി കാതില്‍ പതിച്ചത്. യാത്രാക്ഷീണമുണ്ട്, രണ്ടു ദിവസമായി കുളിച്ചിട്ട്, എവിടെ കുളിമുറി. ഞങ്ങള്‍ തുണി മാറി കിണറ്റിന്‍ കരയിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, എങ്ങനെയുണ്ട് അമ്മായിയമ്മ, നിന്നെ ഇഷ്ടപ്പെട്ടോ. പ്രകാശം പരന്നിരിക്കുന്ന ആ മുഖത്തേക്ക് ഞാന്‍ നോക്കി.
മന്ദഹാസം പൊഴിച്ചു കൊണ്ടറിയിച്ചു, എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടപ്പെട്ടു, എന്നെയും അമ്മയ്ക്ക് ഇഷ്ടപ്പെട്ടു. അവളുടെ പ്രേമാര്‍ദ്രമായ മിഴികളില്‍ നോക്കിയിട്ട് ഞാന്‍ പറഞ്ഞു. നീ പറഞ്ഞില്ലെങ്കിലും എന്റെ അമ്മ നല്ലതെന്ന് എനിക്കറിയാം, അല്ലെങ്കിലും നീ എന്നെ വളച്ചതുപോലെ എന്റമ്മയേയും വളച്ചെടുക്കുമെന്ന് എനിക്കറിയില്ലേ. അവള്‍ കളിയാക്കി പറഞ്ഞു. പിന്നെ പിന്നെ വളയ്ക്കാന്‍ പറ്റുന്ന ഒരു സാധനം. ഞാന്‍ കിണറ്റില്‍ നിന്നു വെള്ളം കോരിയെടുത്തു കുളിക്കാന്‍ കൊടുത്തിട്ട് മാടനാപൊയ്കയിലേക്ക് ആകാംക്ഷയോടെ നോക്കി. മുമ്പ് കണ്ട വന്‍ മരങ്ങള്‍ അവിടെ കാണുന്നില്ല. കിണറിന്റെ അടുത്തുളള മാവില്‍ ഏതാനും മാങ്ങ വിളഞ്ഞും പഴുത്തും കിടക്കുന്നു. അതില്‍ കയറിയപ്പോള്‍ ഒരു കിളി പറന്നു പോയി. രണ്ടെണ്ണം പറിച്ചെടുത്തു. താഴെയിറങ്ങി.
ചെറുപ്പത്തില്‍ ഇതില്‍ നിന്ന് ധാരാളം മാമ്പഴം കഴിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ പല കമ്പുകളും ഒടിഞ്ഞു പോയിരിക്കുന്നു. മാങ്ങയുടേയും ചക്കയുടേയും സമയം കഴിഞ്ഞുകൊണ്ടിരിക്കുന്നു. ധാരാളം ഫലവൃക്ഷങ്ങള്‍ സുലഭമായി ചെറുപ്പത്തില്‍ കണ്ടിരുന്നു. ഇപ്പോള്‍ പലതും കാണുന്നില്ല. ദൂരെ നിന്ന് അച്ഛന്‍ വീട്ടിലേക്ക് നടന്നു ചെല്ലുന്നതു ഞാന്‍ കണ്ടു. അച്ഛന്റെ ജീവിതം കൃഷിക്കായി ഉഴിഞ്ഞുവച്ചതാണ്. നല്ല കര്‍ഷകര്‍ എന്നും മണ്ണിനായി സമര്‍പ്പണം ചെയ്തവരാണ്. മണ്ണിനെക്കുറിച്ച് അറിവുളളവര്‍ക്കേ നല്ലൊരു കര്‍ഷകനാകാന്‍ കഴിയു. സത്യത്തില്‍ ഈ കര്‍ഷകരല്ലേ ഒരു രാജ്യത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. പൂത്തുലഞ്ഞു കിടക്കുന്ന നെല്പാടങ്ങള്‍ എന്റെ മനസ്സിലേക്ക് കടന്നു വന്നു. ദൈവത്തിന്റെ സ്പര്‍ശനമറിയുന്നവര്‍ ആത്മാവില്‍ ആരാധിക്കുന്നതു പോലെ മണ്ണിനെ ആരാധിക്കുന്നവരാണ് കര്‍ഷകര്‍. അവര്‍ മണ്ണിന്റെ ജീവാത്മാവിനെയാണ് ആരാധിക്കുന്നതെന്ന് എനിക്കു തോന്നി. വീട്ടിലേക്ക് കണ്ണും നട്ടിരുന്ന എന്റെ അടുക്കലേക്ക് ഓമന കുളികഴിഞ്ഞു വന്നു. അവള്‍ക്ക് ഇഷ്ടപ്പെട്ട പഴുത്ത മാങ്ങ കൊടുത്തിട്ട് ഞാന്‍ കുളിക്കാന്‍ പോയി.
കുളികഴിഞ്ഞെത്തിയ ഞങ്ങളെ എതിരേറ്റത് തൊഴുത്തിലെ പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന അച്ഛനാണ്. ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് സ്‌നേഹപൂര്‍വ്വം ഞങ്ങളോടു സംസാരിച്ചു. ആദ്യം ഞാന്‍ കരുതിയത് വെറുപ്പു കാണിക്കുമോ എന്നായിരുന്നു. ധിക്കാരിയായ മകന്‍ ഒരു പെണ്ണിനേയും കൊണ്ട് വീട്ടില്‍ കയറി വന്നാല്‍ മധുരമുളള പുഞ്ചിരിക്കു പകരം ആട്ടിപ്പുറത്താക്കാന്‍ എന്റെ അച്ഛന്‍ മടിക്കയില്ല. ഭാഗ്യത്തിന് കൂടുതല്‍ ചോദ്യം ചെയ്യലൊന്നുമുണ്ടായില്ല. മണ്ണിനെ പ്രണയിക്കുന്ന അച്ഛന് മകന്‍ ഒരു പെണ്ണിനെ പ്രണയിച്ച് വിവാഹം ചെയ്തത് ഒരു മഹാപാതകമായി തോന്നിക്കാണില്ല. അതൊക്കെ വിശദീകരിച്ച് അമ്മയുടെ പേരില്‍ കത്തയച്ചിട്ടുളളതാണ്. എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും അച്ഛന്‍ നടത്തിയില്ല. അച്ഛന്റെ കണ്ണുകളില്‍ നിഴലിച്ച ഭാവം ഞാന്‍ മനസ്സിലാക്കി. എന്റെ അനുമതിയില്ലാതെ നടത്തിയ വിവാഹത്തെപ്പറ്റി ഞാനെന്തു പറയാനാണ്. പണ്ടും ഞാനവന്റെ കാര്യം ശ്രദ്ധിച്ചിരുന്നില്ല ഇപ്പോഴും അതിന് വലിയ മാറ്റമൊന്നുമില്ല.
പുതുപ്പെണ്ണിനെപ്പറ്റി കൂടുതലറിയാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. അത്താഴം കഴിഞ്ഞ് ഞങ്ങളുടെ സംസാരം തുടര്‍ന്നു. എല്ലാം അവര്‍ ക്ഷമയോടെ കേട്ടിരുന്നു. ഞങ്ങളുടെ ബന്ധം അവരിലും സംപ്തൃപ്തിയാണുണ്ടാക്കിയതെന്ന് ഞാന്‍ മനസ്സിലാക്കി. വാഗ്ദാനം നല്‍കി മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ വിവാഹം കഴിച്ചതില്‍ ഞങ്ങള്‍ സംതൃപ്തരാണെന്ന് അച്ഛന്‍ പറയുമെന്ന് കരുതിയെങ്കിലും ഒന്നും പറഞ്ഞില്ല. കുറഞ്ഞപക്ഷം മറ്റ് തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാത്തത് നന്നായി. അവസാനമായി അച്ഛന്‍ പറഞ്ഞത് ആദ്യം കേട്ടപ്പോള്‍ അവിശ്വസനീയമായി തോന്നി. ഇവളെ കണ്ടപ്പോള്‍ സന്തോഷം തോന്നുന്നു. ഓമനയുടെ മുഖത്ത് ഒരു പ്രഭ കണ്ടു. അമ്മയുടെ അഭിപ്രായം മറ്റൊന്നായിരുന്നു, നീ ഇവന്റെ കൂടെ എങ്ങനെ കഴിയുന്നു, തലവേദന തരുന്നുണ്ടോ. എന്റെ മുഖം മ്ലാനമാകുന്നത് കണ്ടവള്‍ പുഞ്ചിരിച്ചു.
വഴക്കാളിയാണെങ്കിലും അമ്മ പറഞ്ഞത് ശരിയല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ഓമന ഒരു ശ്രമം നടത്തി. ഇതുവരെ കുഴപ്പമൊന്നുമില്ല. അവള്‍ അങ്ങനെയല്ലേ പറയൂ എന്നായിരുന്നു അച്ഛന്റെ മുഖഭാവം. വീട്ടിലെ നായ വീടിന്റെ വടക്ക് ഭാഗത്തുനിന്നു കുരയ്ക്കുന്നതു കേട്ടു. ഓമനയുടെ ഉറക്കക്ഷീണം കണ്ടിട്ട് അമ്മ പറഞ്ഞു, നിങ്ങള്‍ പോയി കിടക്ക്. അവള്‍ എഴുന്നേറ്റ് അടുക്കളയിലുളള പൊന്നമ്മയുടെ അടുത്തേക്കു പോയി. അമ്മ അച്ഛന്റെ അടുത്തിരുന്ന് മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് വെറ്റിലയെടുത്ത് ചുണ്ണാമ്പു പുരട്ടുന്നതു കണ്ട് ഞാനും ഉറക്കക്ഷീണത്താല്‍ കട്ടിലില്‍ അഭയം പ്രാപിച്ചു.
അച്ഛന്‍ ബീഡിവലിക്ക് മുമ്പിലെങ്കില്‍ അമ്മ മുറുക്കുന്നതില്‍ മുന്‍ പന്തിയിലാണ്. ചെറുപ്പത്തില്‍ ചാരുംമൂട്ടിലെ ചെല്ലപ്പന്‍ പിളളയുടെ കടയില്‍ നിന്ന് വലിയ പുകയിലകള്‍ ഞാന്‍ വാങ്ങി വന്നിട്ടുണ്ട്. അമ്മയുടെ ചിട്ടിയില്‍ നീലകണ്ഠപ്പിളളയും അംഗമായിരുന്നു. വടക്കേ അറ്റത്തുളള അരകല്ലിനടുത്ത് ഒരു പടിയിലായിരുന്നു അന്ന് മുറുക്ക്. ഇപ്പോള്‍ അകത്ത് പ്രവേശിച്ചിരിക്കുന്നു. എന്നോടുളള സമീപനത്തില്‍ അച്ഛനൊരു പരിവര്‍ത്തനം വന്നിരിക്കുന്നതായി തോന്നി. അത്യധികം സ്‌നേഹത്തോടെയാണ് പെരുമാറ്റം. ഈ സ്‌നേഹമൊന്നനുഭവിക്കാന്‍ ചെറുപ്പത്തില്‍ ഞാനെത്രമാത്രം കൊതിച്ചിരുന്നു. നിന്ദാ പാത്രമായി വീട്ടില്‍ നിന്ന് നാടുകടത്തിയ അച്ഛന്റെ മനസ്സ് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. പ്രായം കൂടുന്തോറും വിവേകവും കൂടുമെന്നറിയാം അതായിരിക്കാം ഈ സ്‌നേഹ പ്രകടനം. മുറിക്കുളളിലേക്കു വന്ന ഓമനയെ മിഴികളുയര്‍ത്തി നോക്കി. അവളുടെ നോട്ടത്തില്‍ സന്തോഷവും സൗന്ദര്യവും നിറഞ്ഞു നിന്നു. മുറിയിലെ ലൈറ്റണച്ചു എന്റെയൊപ്പം കിടന്നു. പൂര്‍ണ്ണചന്ദ്രന്‍ ഞങ്ങളെപോലെ ഭൂമിയെ കെട്ടി പുണര്‍ന്നുകൊണ്ടിരുന്നു.
നാടും വീടും ഉണരൂ എന്ന ദൂതുമായി പൂവന്‍കോഴി നീട്ടി കൂവി. മണ്ണിലെ എല്ലാ ജീവികള്‍ക്കും ഒരു സംസ്‌കാരമുണ്ട്. പൂവന്‍ കോഴി ഉറങ്ങിക്കിടക്കുന്ന മനുഷ്യരെ വിളിച്ചുണര്‍ത്തുന്നു. സുഖനിദ്രയിലാണ്ടു പോയവരെല്ലാം എഴുന്നേറ്റു തുടങ്ങി. ഞങ്ങളും എഴുന്നേറ്റു. അതി രാവിലെ തന്നെ ഓമനയുടെ വീടായ പത്തനാപുരം ചാച്ചിപ്പുന്നയിലേക്ക് യാത്രതിരിക്കണം. കുളിര്‍കാറ്റില്‍ കിണറ്റിന്‍ കരയിലേക്കു നടന്നു. പ്രഭാത സൂര്യന്റെ തലോടലും കുളിരിളം കാറ്റും എനിക്ക് നല്‍കിയത് ചെറപ്പത്തിലെ കുളിര്‍മയാണ്.
മനുഷ്യരെപ്പോലെ പ്രകൃതിയും പുളകമണിയുന്നതും പുതിയ മുളകള്‍ പൊട്ടി മുളയ്ക്കുന്നതുമെല്ലാം ഉദയരശ്മികള്‍ പതിക്കുമ്പോഴാണ്. വെളളത്തിനു നല്ല തണുപ്പായിരുന്നു. കുളിയും കഴിഞ്ഞെത്തിയപ്പോള്‍ നല്ല ഉന്മേഷം തോന്നി. അച്ഛന്‍ വരിക്കോലി മുക്കില്‍ പണ്ട് കണ്ടതു പോലെ ചായ കുടിക്കാന്‍ പോയിരുന്നു. അമ്മ ഞങ്ങള്‍ക്ക് ചായ തന്നു. പ്രഭാത ഭക്ഷണം കഴിക്കാതെ തന്നെ വീട്ടില്‍ നിന്ന് ചാരുംമൂട്ടിലേക്ക് നടന്നു. കായംകുളം പുനല്ലൂര്‍ ബസ്സില്‍ കയറി അടൂര്‍ വഴി പത്തനാപുരത്തിറങ്ങി അടുത്തുളള ഒരു ചായക്കടയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചിട്ട് ഒരു ജീപ്പില്‍ കയറി തീയാട്ടുകുന്നേല്‍ വീട്ടിലെത്തി.
എന്റെ വീട്ടിലേതുപോലെ തന്നെ സ്‌നേഹാദരങ്ങളും ചുംബനങ്ങളും മാതാപിതാക്കളുമായി ഓമന പങ്കിട്ടു. ആ ദിനം ഓമനയ്ക്ക് ഒരു ഉത്സവദിനം പോലെയായിരുന്നു. ലാളിച്ചു വളര്‍ത്തിയ മകള്‍ സര്‍വ്വരേയും മറന്ന് പ്രണയമെന്ന ആവേശത്തിനടിമപ്പെട്ട് ഭര്‍ത്താവിനെ കണ്ടെത്തിയാല്‍ അത് തെറ്റും ശരിയും തിരിച്ചറിയാനുളള അറിവില്ലാത്തതു കൊണ്ടെന്നു പറയും. അതില്‍ അതിയായ ഉത്കണ്ഠയും ദുഖവും രേഖപ്പെടുത്തിയപ്പോഴും നിനക്കു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത് നിനക്കും യോഗ്യനായ ഒരു പുരുഷനെ ലഭിക്കണമെന്നാണ്. തങ്കമ്മ പലരേയും തെറ്റിധരിപ്പിച്ചു എന്നു പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്. ”ദൈവകൃപയില്‍ വളര്‍ത്തിയ മകള്‍ ചതിയില്‍പെടില്ലെന്ന് ഞങ്ങള്‍ക്കും വിശ്വാസമുണ്ടായിരുന്നു.”എല്ലാറ്റിനും ഓമന മാപ്പപേക്ഷിച്ചത് അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായി എനിക്കു തോന്നി. അമ്മയും മകളുമായുളള സംസാരം അപ്പച്ചന്‍ ചാരുകസേരയിലിരുന്ന് കേട്ടതല്ലാതെ ഒന്നിനും പറഞ്ഞില്ല. ഉച്ചക്കുളള ഭക്ഷണസമയത്ത് മാത്രം ആശുപത്രി ജീവിതത്തെപ്പറ്റി ചോദിക്കുന്നതിനിടയില്‍ പറഞ്ഞു, വിവാഹമൊക്കെ പഴയതു പോലെ മക്കളുടെമേല്‍ നിര്‍ബന്ധം ചെലുത്തി നടത്താന്‍ കഴിയുന്ന കാര്യമല്ലെന്ന് എനിക്കറിയാം. അമേരിക്കയില്‍ നിന്നും ഇവിടുന്നുമൊക്കെ ചില ആലോചനകള്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് അവളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് നമ്മളല്ല അവളാണെന്നാണ്. അതല്ലേ ഇപ്പോള്‍ കണ്ടത്.
പ്രണയിക്കുന്നവര്‍ പ്രണയത്യാഗം ചെയ്യുന്നത് ഒരു കുറ്റമല്ല. എന്നാലും ഇതല്പം കൂടിപ്പോയി എന്ന് എനിക്കും തോന്നി. ദുഖത്തോടെ ആ വാക്കുകള്‍ കേട്ടതല്ലാതെ ഉചിതമായ ഒരു മറുപടി പറയാന്‍ ഞങ്ങള്‍ക്കില്ലായിരുന്നു. ജന്മം നല്‍കിയ മാതാപിതാക്കള്‍ അവരുടെ സ്‌നേഹം, കാരുണ്യം, ദയ ഇതൊക്കെ സ്വന്തം സുഖത്തിനു വേണ്ടി ത്യജിക്കുമ്പോള്‍ അവരുടെ സങ്കടം എത്രമാത്രമെന്ന് ഞാനപ്പോള്‍ മനസ്സിലാക്കി. അത് അസഹ്യമായ വേദന തന്നെയാണ്. എന്റെ ലക്ഷ്യം ഓമനയെ വിവാഹം കഴിക്കുക എന്നതായിരുന്നു. ഞങ്ങളുമായുളള ബന്ധങ്ങളുടെ സാഹചര്യം ഓമന വിവരിച്ചത് അവരെ കുറച്ചെങ്കിലും ആശ്വസിപ്പിച്ചു കാണുമെന്ന് ഞാന്‍ മനസ്സിലാക്കി. അടുത്ത ദിവസം തന്നെ ഞാന്‍ വീട്ടിലേക്കു തിരിച്ചു. ഓമന മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു.
ചാരുംമൂട്ടിലെത്തിയതിന്റെ അടുത്ത ദിവസം സാഹിത്യലോകത്തേക്ക് എന്നെ വഴി നടത്തിയ പണ്ഡിത കവി കെ.കെ പണിക്കര്‍ സാറിനെ കാണണമെന്ന് തീരുമാനിച്ചു. 1962 മുതല്‍ 1978 വരെ ഗുരുമന്ദിരത്തിലെ ഓലപ്പുരയില്‍ മലയാളം വിദ്വാന്‍ പഠിപ്പിച്ചുകെണ്ടിരിക്കുമ്പോഴാണ് സര്‍ക്കാര്‍ അതു നിര്‍ത്തലാക്കിയത്. അദ്ദേഹം ഇപ്പോള്‍ കരുനാഗപ്പള്ളി വവ്വാക്കാവില്‍ മൂത്ത മകളായ വാസന്തിയുടെ വീട്ടിലെന്ന് കത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. രാവിലെതന്നെ യാത്ര തിരിച്ചു. വീടു ചോദിച്ചറിഞ്ഞ് അവിടെയെത്തി. എന്നെ കണ്ടയുടനെ എഴുന്നേറ്റ് വന്ന് തന്റെ ഹൃദയത്തില്‍ തങ്ങി നിന്ന സ്‌നേഹദരത്താല്‍ കെട്ടിപ്പിടിച്ച് നെഞ്ചോടമര്‍ത്തി. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ലക്ഷ്മിയമ്മയും ആ കാഴ്ച്ചകണ്ട് ആനന്ദിച്ചു.
കൈക്കുളളില്‍ കരുതിയ പഴവര്‍ഗ്ഗങ്ങളും കസവു മുണ്ടും കൊടുത്തു. എന്നോട് ഇരിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം ഇരുന്നു. മുമ്പ് ആരോഗ്യമുളള ശരീരമായിരുന്നു. ഇപ്പോള്‍ മൊത്തം അസുഖങ്ങളാണ്. രോഗങ്ങള്‍ മനുഷ്യന് ഒരു ബുദ്ധിമുട്ടു തന്നെയാണ്. തുടര്‍ന്ന് എന്റെ വിശേഷങ്ങള്‍ അന്വേഷിച്ചു. ആനുകാലികങ്ങളില്‍ എഴുതാറുണ്ടെന്നും ഒരു നാടകം തയ്യാറാക്കിക്കൊണ്ട് വന്നിട്ടുണ്ടെന്ന്. അത് വിദ്യാര്‍ത്ഥി മിത്രത്തിനു കൊടുക്കണം. എന്നും പറഞ്ഞു ലക്ഷമിയമ്മ എനിക്ക് ചായ തന്നു. നീയിപ്പോള്‍ കവിതയൊന്നും എഴുതുന്നില്ലേ. ഞാനപ്പോള്‍ ദീപികയില്‍ വന്ന ഒരു കവിതയെപ്പറ്റി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു, വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് തൂലിക. എന്തെഴുതിയാലും അതില്‍ ജീവിതവും പുതുമയും ഉണ്ടായിരിക്കണം. ആ പുതുമയാണ് അറിവ്. ആ അറിവിനുളളിലെ സൗന്ദ്യര്യം വാരിപ്പുണരാന്‍ കഴിവുളളവരാണ് സര്‍ഗ്ഗ പ്രതിഭകള്‍. നല്ല പ്രതിഭയുളളവര്‍ എന്തെഴുതിയാലും അതില്‍ അറിവും ആനന്ദവും സൗന്ദര്യവുമുണ്ടാകും. അത് സാധ്യമാകുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്.
ഞാന്‍ ഒരു സാഹിത്യ സൃഷ്ടിയെപ്പറ്റി ചോദിച്ചു. സാഹിത്യ സൃഷ്ടി ഒരു നാട്യകലപോലെയോ ഒരു ദൃശ്യകലപോലെയോ അല്ല. അത് കണ്ണുകൊണ്ട് കണ്ടിരുന്നു രസിക്കാം. ഒരു നാട്യക്കാരനു പോലും ചില നിയമങ്ങളുണ്ട്. അത് ആംഗികം, ആഹാര്യം. സ്വാത്തികം, വാചികം, ഹാസ്യം, രൂപകം, അങ്ങനെ ധാരാളമുണ്ട്. എന്നാല്‍ ഒരു സര്‍ഗ്ഗധനനില്‍ ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങള്‍ ഈ പ്രപഞ്ചത്തിലുളള എല്ലാ വസ്തുക്കളേയും കുറിച്ചുളള വിജ്ഞാനമാണ്. അതു കൊണ്ടാണ് ഒരു പ്രതിഭയെ ജ്ഞാനിയെന്നും ബുദ്ധിജീവിയെന്നും വിളിക്കുന്നത്. അക്ഷരം വായ്ക്കാത്തവര്‍ക്ക് അറിവു മാത്രമല്ല തിരിച്ചറിവുമില്ല. അവരിലാണ് ഏറ്റവും കൂടുതല്‍ തിന്മകള്‍ നമ്മള്‍ കാണുന്നത്. ഈ തിന്മപ്രവൃര്‍ത്തി ചെയ്യുന്നവര്‍ക്ക് നന്മ പറഞ്ഞു കൊടുക്കുന്നത് വായിച്ച് അറിവു നേടിയവരാണ്. ആ പരിജ്ഞാനം മറ്റുളളവര്‍ക്ക് പകരുമ്പോള്‍ ജീവിതം അവര്‍ക്കൊരു വഴികാട്ടിയാകുന്നു. അത് വ്യക്തിയില്‍ മാത്രമല്ല ഒരു സമൂഹത്തിലും മാറ്റങ്ങളുണ്ടാക്കും. ഏതു വിഷയമെഴുതിയാലും അതിലിറങ്ങി അറിവുണ്ടാക്കിയിരിക്കണം. സാഹിത്യമെന്നും സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒരു പടവാളായി നില്‍ക്കുന്നത് കൊണ്ടാണ് നമുക്ക് നല്ലൊരു സംസാകാരവും ആരോഗ്യമുളള ഒരു ജീവിതവും നയിക്കാന്‍ കഴിയുന്നത്.
മറ്റൊരു പ്രധാന ഘടകമാണ് അനുഭവങ്ങള്‍. അതാണ് ചില സാഹിത്യസൃഷ്ടികള്‍ സൗന്ദര്യാവിഷ്‌കാരമായി കാലത്തിന്റെ കരുത്തായി നിലനില്‍ക്കുന്നത്. അതില്‍ കുടിലുമുതല്‍ കൊട്ടാരങ്ങള്‍ വരെ കടന്നു വരും. അങ്ങനെ ഒരു വായനക്കാരന്റെ മുന്നിലെത്തുന്ന കൃതിക്ക് ജീവനും ശക്തിയുമുണ്ട്. നീ ധാരാളമായി സഞ്ചരിക്കുകയും പഠിക്കുകയും പരിശ്രമിക്കുകയും മനസ്സിന്റെ ഏകാഗ്രതയൊക്കെ നഷ്ടപ്പെടുത്താതെ പോയാല്‍ സാഹിത്യം നിന്നെ തേടി വരും. നീ സാഹിത്യത്തേ തിരക്കി പോകേണ്ട. പ്രതിഭയുളളവനെയാണ് സാഹിത്യകാരന്‍ എന്നു വിളിക്കുന്നത്. എനിക്ക് പഴയതു പോലെ ആരോഗ്യം പോരാ, ഓര്‍മ്മക്കുറവുണ്ട്. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട് കൂടുതല്‍ സംസാരിക്കരുതെന്ന്. ലക്ഷ്മിയമ്മ ഉടനടി പറഞ്ഞു, ഞാനത് മോനോടു പറയാന്‍ തുടങ്ങുകയായിരുന്നു. സാഹിത്യത്തിന്റെ ആദ്യപാഠം ചെറുപ്പത്തില്‍ പഠിപ്പിച്ചു തന്ന ഗുരുവിന് ദക്ഷിണ കൊടുത്തിട്ട് കാലില്‍ തൊട്ടു വണങ്ങി പോകാനൊരുങ്ങിയപ്പോള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് ലക്ഷമിയമ്മ നിര്‍ബന്ധിച്ചപ്പോള്‍ ഇനിയൊരിക്കലാകട്ടെ എന്നു പറഞ്ഞു. അദ്ദേഹം എന്നെ സ്‌നേഹവാത്സല്യത്തോടെ യാത്രയാക്കി. ബസ്സില്‍ ചാരുംമൂട്ടിലേക്ക് വരുമ്പോള്‍ മനസ്സു നിറയെ പണിക്കര്‍സാറിനെ കണ്ടതിലുളള സന്തോഷമായിരുന്നു. അദ്ദേഹം പഠിപ്പിച്ച എത്രയോ വിദ്യാര്‍ത്ഥികളുണ്ട്. അവര്‍ക്കിടയില്‍ വാത്സല്യശിഷ്യനായിരിക്കുന്നത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം അപാരമായിരുന്നു.
അടുത്ത ദിവസം പോയത് എറണാകുളത്തേക്കായിരുന്നു. കാരണം നാടകത്തില്‍ എന്നെ സ്വാധീനിച്ചിരുന്ന നാടകകൃത്തായിരുന്നു ശ്രീമൂലനഗരം വിജയന്‍. എന്റെ നാടകം കടല്‍ക്കരയ്ക്ക് ഒരു അവതാരിക വേണമെന്നും നാടകത്തില്‍ കഥാതന്തു എന്തെന്നുമൊക്കെ മുമ്പുളള കത്തുകളില്‍ ഞാന്‍ വിശദമാക്കിയിരിന്നു. നാടകവുമായി എത്തുവാന്‍ എന്നോടു ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് ഈ യാത്ര. രാവിലെ പത്തു മണിക്ക് മുമ്പു തന്നെ ബസ്സില്‍ എറണാകുളത്ത് എത്തി. അവിടെ നിന്ന് ഏതാനം ബസ്സുകള്‍ കയറിയിറങ്ങിയാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചൈതന്യം തുളുമ്പുന്ന സ്‌നേഹത്തോടെ എന്നെ അദ്ദേഹം സ്വീകരിച്ചു.
ന്യൂസ് ഡെസ്ക്
ബ്രിസ്റ്റോളിലെ സാമൂഹ്യ പ്രവർത്തകൻ രവി നായർ എം 4 മോട്ടോർവേയിൽ വച്ചുണ്ടായ ഹൃദയ സ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു. അത്യാഹിതമുണ്ടായത് കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ്. എപ് സം ഹോഴ്സ് റേസ് സെൻററിൽ നടക്കുന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ ആണ് രവി നായർ പുറപ്പെട്ടത്. അടിയന്തിര പ്രാഥമിക ശുശ്രൂഷകൾ നല്കി ജീവൻ രക്ഷിക്കാനുള്ള പാരാമെഡിക്കൽ ടീമിന്റെ ശ്രമം വിഫലമായി.
പത്തനംതിട്ട കടമ്മനിട്ട സ്വദേശിയാണ് രവി നായർ. ഒന്നര പതിറ്റാണ്ടിലേറെ യുകെയിലുള്ള രവി നായർക്ക് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. ബ്രിസ്റ്റോൾ ഹിന്ദു സമാജത്തിന്റെ സ്ഥാപകാംഗമാണ് രവി നായർ. നിരവധി മലയാളികൾ രവി നായരുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കുടുംബ സുഹൃത്തുക്കൾ പറഞ്ഞു.
ന്യൂസ് ഡെസ്ക്
പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. 14 ദിവസത്തിന് ശേഷം വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങി. ഉച്ചയ്ക്ക് 2.05ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ് പ്രവര്‍ത്തനസജ്ജമായ നെടുമ്പാശ്ശേരിയില്‍ ആദ്യമിറങ്ങിയത്. ആദ്യം പറന്നുയരുന്നതും 3.25 ന് ഈ വിമാനം തന്നെയാണ്. പ്രളയത്തെ തുടര്‍ന്ന് ഓഗസ്റ്റ് 15 മുതല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.
രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിമാനത്താവളം പൂര്‍ണസജ്ജമാകുന്നത്. ഇന്നുതന്നെ 30 വിമാനങ്ങള്‍ കൂടി നെടുമ്പാശ്ശേരിയില്‍ ഇറങ്ങും. വൈകിട്ടോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ അടക്കം 33 വിമാനങ്ങള്‍ ഇവിടെ നിന്ന് പുറപ്പെടുകയും ചെയ്യും. വൈകിട്ട് 4.30 ന് മസ്‌കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം ഇവിടെ ഇറങ്ങും. രണ്ടാഴ്ചയ്ക്ക് ശേഷം എത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസാണ് ഇത്.
ആയിരത്തോളം ജീവനക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി 24 മണിക്കൂറോളം പ്രയത്‌നിച്ചാണ് വിമാനത്താവളത്തെ പ്രവര്‍ത്തനസജ്ജമാക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലിലെ കണ്‍വെയര്‍ ബെല്‍റ്റുകളും സ്‌കാനിങ് മെഷിനുകളും വെള്ളം കയറി ഉപയോഗ ശൂന്യമായിരുന്നു. ഇതെല്ലാം പുനഃസ്ഥാപിച്ചതിന് ശേഷമാണ് ഒരിടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നത്. ഇതുവരെ 300 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം കയറിയിരുന്നു. സിഗ്നല്‍ ലൈറ്റുകള്‍ ഉപയോഗ ശൂന്യമാവുകയും റണ്‍വേയ്ക്ക് ചുറ്റുമുണ്ടായിരുന്ന മതിലിന്റെ 25 ശതമാനം തകര്‍ന്നുവീഴുകയും ചെയ്തിരുന്നു. ഇതെല്ലാം താത്കാലികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
വിമാനത്താവളത്തിനുണ്ടായ നഷ്ടം സംബന്ധിച്ച് അധികൃതര്‍ കണക്കെടുപ്പ് തുടരുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഇത്രയും നാള്‍ കൊച്ചി നാവിക താവളത്തില്‍ നിന്ന് താത്കാലികമായി ആഭ്യന്തര സര്‍വീസുകള്‍ നടത്തിയിരുന്നു.