കോവിഡ് ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾ മരിച്ചു. ന്യൂജഴ്സിയിലും ന്യൂയോര്‍ക്കിലുമായാണ് മരണങ്ങൾ. ന്യൂയോര്‍ക്കില്‍ മരിച്ചത് പത്തനംതിട്ട ഇലന്തൂര്‍ തോമസ് ഡേവിഡ് (43) ഉം ന്യൂജഴ്സിയില്‍ മരിച്ചത് കുഞ്ഞമ്മ സാമുവല്‍ (85) ഉം ആണ്. കാലിന് ഒടിവോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കുഞ്ഞമ്മ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു തോമസ്. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു തോമസ് ഡേവിഡ്.
കൊറോണ വൈറസ് ബാധ മൂലം അമേരിക്കയില്‍ ഒരു ലക്ഷത്തിനും 2,40,000-നും ഇടയില്‍ ആളുകള്‍ മരിക്കുമെന്ന് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസില്‍ അവതരിപ്പിച്ച ശാസ്ത്രകാരന്മാരുടെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ ഉള്ളത്. അമേരിക്കയില്‍ മരണസംഖ്യ വന്‍ തോതില്‍ ഉയരുകയാണ്. ആകെ മരിച്ച ആളുകളുടെ എണ്ണം അമേരിക്കയില്‍ ചൈനയെക്കാള്‍ കൂടി. ലോകത്ത് രോഗബാധിതരില്‍ അഞ്ചില്‍ ഒരാള്‍ ഇപ്പോഴത്തെ നിലയില്‍ അമേരിക്കക്കാരാണ്.
അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഒരു ലക്ഷത്തിനും 2,40,000 ത്തിനും ഇടയില്‍ ആളുകള്‍ കൊറോണ വൈറസ് ബാധമൂലം മരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. മുന്‍ കരുതല്‍ നടപടിയെടുത്താലുള്ള അവസ്ഥയെക്കുറിച്ചാണ് ഇത് പറയുന്നത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡീസീസസ് തലവന്‍ ആന്റോണി ഫൗസി പറഞ്ഞത് ഇത്രയും പേര്‍ മരിക്കുമെന്ന് കണക്കാക്കണമെന്നാണ്. എന്നാല്‍ അത്രയും പേര്‍ മരിക്കുമെന്ന് ഇപ്പോള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ ഇതാദ്യമായല്ല, ഗവേഷകരും ശാസ്ത്ര സമൂഹവും ഇത്ര അപകടകരമായ കാര്യങ്ങള്‍ പുറത്തുവിടുന്നത്. ഇന്നത്തെ കണക്കില്‍ ലോകത്തില്‍ വൈറസ് ബാധിതരായ അഞ്ചുപേരില്‍ ഒരാള്‍ അമേരിക്കക്കാരനാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളതും ഇവിടെ തന്നെയാണ്. ഇപ്പോഴും പരിശോധനാ സംവിധാനങ്ങളുടെയും വെന്റിലേറ്ററുകളുടെയും അഭാവം ചികിത്സയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ തന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമായിരുന്നുവെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് വിശദീകരണം നടത്തിയത്. സ്ഥിതിഗതികള്‍ വളരെ മോശമാകാന്‍ പോകുകയാണെന്ന് ട്രംപും മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ വളരെ രൂക്ഷമാകുമെന്നും വരുന്ന ആഴ്ചകള്‍ കനത്ത നഷ്ടത്തിന്റെതാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.അതിനിടെ അമേരിക്കയില്‍ മരണ സംഖ്യം 3600 ആയി ഉയര്‍ന്നു. മരണസംഖ്യയില്‍ ഇപ്പോള്‍ അമേരിക്ക ചൈനയേക്കാള്‍ മുകളിലാണ്. 1,81,000 പേര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്.
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പത്തി രണ്ടായിരത്തി ഒരുനൂറ്റി ഏഴായി. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. ഒരുലക്ഷത്തി എണ്‍പത്തിയേഴായിരത്തി മുന്നൂറ്റി നാല്‍പത്തിയേഴുപേര്‍ക്ക് അമേരിക്കയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ നിയന്ത്രിക്കാനാവാത്ത മറ്റൊരു രാജ്യം ഇറ്റലിയാണ്. ഒരുലക്ഷത്തി അയ്യായിരത്തി എഴുനൂറ്റി തൊണ്ണൂറ്റിരണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ പന്ത്രണ്ടായിരത്തി നാനൂറ്റി ഇരുപത്തിയെട്ടുപേര്‍ മരിച്ചു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 837 പേരാണ് ഇറ്റലിയില്‍ മരിച്ചത്. സ്പെയിനില്‍ 8,464 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 3,523 പേരും യുകെയില്‍ 1789 പേരും ജര്‍മനിയില്‍ 775 പേരും മരിച്ചു. ചൈനയില്‍ പുതിയ രോഗബാധിതരില്ല. മരണം 3,305 ആണ്. ഇറാനില്‍ ഇതുവരെ 2898 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
കോവിഡ് ബാധിച്ച് യുഎസിൽ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ ആന്റണി ഫൗസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ 10 ലക്ഷത്തിന് മുകളിലുള്ള ജനതയെ കൊറോണ ബാധിക്കുമെന്നും ഇദ്ദേഹം പറയുന്നു.ഒരുലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ മരിച്ചേക്കാം. ദശലക്ഷക്കണക്കിന് ആളുകളില്‍ രോഗം വന്നേക്കാം. വളരെവേഗം പടരുന്നതിനാല്‍ അതിന്റെ പിടിയിലകപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- അദ്ദേഹം പറയുന്നു.
അമേരിക്കയില്‍ നിലവില്‍ 142,000 ആളുകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 2350 പേര്‍ മരിച്ചു. വൈറസ് വ്യാപനത്തിന്റെ ഈ കണക്കുകള്‍ വെച്ച് നോക്കിയാല്‍ കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും എല്ലാ മെട്രോ നഗരങ്ങളിലും രോഗം പടര്‍ന്നുപിടിച്ചേക്കുമെന്ന് വൈറ്റ് ഹൗസിന്റെ കൊറോണ ടാസ്‌ക് ഫോഴ്സ് മേധാവി ഡോ. ദെബോറ ബ്രിക്സ് പറയുന്നു.
45 മിനിറ്റിനകം കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ച അമേരിക്കയിലെ വിദഗ്ധ സംഘത്തില്‍ സംഘത്തില്‍ കാസര്‍കോട് സ്വദേശിനിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പെരിയ സ്വദേശിയുമായ പെരിയയിലെ പി ഗംഗാധരന്‍നായരുടെ പേരമകളായ ചൈത്ര സതീശനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ സംവിധാനം വികസിപ്പിച്ച സംഘത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്.
സംവിധാനം വികസിപ്പിച്ച കാലിഫോര്‍ണിയ ആസ്ഥാനമായ സെഫിഡ് കമ്ബനിയിലെ ബയോ മെഡിക്കല്‍ എന്‍ജിനീയറാണു ചൈത്ര. അമേരിക്കയില്‍ ഇപ്പോള്‍ കോവിഡ്-19 സ്ഥിരീകരണത്തിന് ഒരു ദിവസത്തിലേറെയെടുക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താനും തുടക്കത്തിലേ ചികിത്സ ലഭ്യമാക്കാനും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. ഗംഗാധരന്‍നായരുടെ മൂത്ത മകള്‍ യുഎസില്‍ ബാങ്ക് ഉദ്യോഗസ്ഥയായ ഷീജയുടെയും അവിടെ എന്‍ജിനീയറായ പയ്യന്നൂര്‍ സ്വദേശി സതീശന്റെയും മകളാണ് ചൈത്ര.
വിദ്യാഭ്യാസ രംഗത്തെ മികവിനു യുഎസ് പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ ചൈത്ര കാലിഫോര്‍ണിയയിലെ യുസി ഡേവിസ് എന്‍ജിനീയറിങ് കോളജില്‍ നിന്നാണു ബയോമെഡിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്. സഹോദരന്‍ ഗൗതം യുഎസില്‍ ബിരുദ വിദ്യാര്‍ഥിയാണ്.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്‌ഡൗണിൽ ഇന്ത്യയിൽ കുടുങ്ങിയത് രണ്ടായിരത്തോളം യുഎസ് പൗരന്മാർ. ഇവരെ പ്രത്യേക വിമാനങ്ങളിൽ മടക്കിയെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
ന്യൂഡൽഹിയിൽ 1,500 പേരും മുംബൈയിൽ 600 നും 700 നും ഇടയിലും രാജ്യത്തെ മറ്റിടങ്ങളിലായി മുന്നൂറു മുതൽ നാന്നൂറ് അമേരിക്കക്കാരും ഉണ്ടെന്നാണ് വിലയിരുത്തലെന്ന് ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് ഓൺ കോവിഡ് – 19 പ്രിൻസിപ്പൽ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഇയാൻ ബ്രൗൺലി പറഞ്ഞു. ചാർട്ടേഡ് വിമാനത്തിലോ മറ്റു രാജ്യാന്തര വിമാനക്കമ്പനികളുമായി സഹകരിച്ചോ ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎസിലേക്ക് വിമാനസൗകര്യം ഒരുക്കി ഇവരെ എത്തിക്കാനാണ് ശ്രമം.
ഇതിനുള്ള അനുമതി ലഭിക്കുകയെന്നാണ് പ്രധാനമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഇത്തരത്തിൽ പ്രത്യേക വിമാനങ്ങൾ അനുമതിയോടെ പറത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ ലോക്‌ഡൗണിലും വിമാനസർവീസ് റദ്ദാക്കലിലുമായി യുഎസിന് പുറത്ത് കുടുങ്ങിയ 33,000 പൗരന്മാരെ മടക്കിയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യപനത്തിനെതിരായ നയങ്ങളില്‍ വെള്ളം ചേര്‍ത്ത് യുഎസ് പ്രസിഡന്‍റ്. ഈസ്റ്ററോടു കൂടി വിലക്കുകള്‍ നീങ്ങണമെന്നാണ് തന്‍റ താല്‍പര്യമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. റോഡപകടങ്ങളോ പനി മരണങ്ങളോ ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാറില്ലെന്ന് സ്വകാര്യചാനല്‍ പരിപാടിയില്‍ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. പ്രസിഡന്‍റിന്‍റെ നിലപാടിനെതിരെ വിദഗ്ധര്‍ രംഗത്തെത്തി. അതേസമയം, കോവിഡ് വ്യാപനത്തിന്‍റെ അടുത്ത കേന്ദ്രം അമേരിക്കയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതിനിടെ, ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,810 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 56 രാജ്യങ്ങളിലായി 2296 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 743 മരണവും ഇറ്റലിയിലാണ്. ഇതോടെ രാജ്യത്തെ ആകെ മരണം 6820 ആയി. സാമൂഹ്യവ്യാപനം ശക്തമായ സ്പെയിനിലും അമേരിക്കയിലും ഇറാനിലും ഫ്രാന്‍സിലും പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 132 ഉം, സ്പെയിനില്‍ 497 ഉം രോഗികള്‍ മരിച്ചു. ലോകത്ത് ആകെ രോഗികളുടെ എണ്ണം 4,21,413 ആയി.
വാഷിങ്ടൻ ∙ ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് മഹാമാരിയിൽ ചൈനയ്ക്കെതിരെ നിയമനടപടിയുമായി യുഎസ്സിലെ ചില സംഘടനകൾ. വാഷിങ്ടൻ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടന ഫ്രീഡം വാച്ച്, ഹൈസ്കൂൾ സ്പോർട്സ് ഫോട്ടോഗ്രാഫിയിൽ സ്പഷലൈസ് ചെയ്ത ടെക്സസ് കമ്പനി ബസ് ഫോട്ടോസ് എന്നിവരാണു ടെക്‌സസ് കോടതിയെ സമീപിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന 20 ട്രില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അനധികൃത ജൈവായുധമായി ചൈനീസ് സർക്കാരാണു കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും ഹർജിയിൽ ആരോപിക്കുന്നു. ശത്രുക്കളായി കാണുന്നവർക്കെതിരെ ഉപയോഗിക്കാനായി അവർ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്. യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതിൽമാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണം.
ഹൃദയശൂന്യവും വീണ്ടുവിചാരം ഇല്ലാത്തതും ഹീനവുമായ പ്രവൃത്തിയാണിത്. ചൈനീസ് ജനത നല്ലവരാണ്, എന്നാൽ അവിടത്തെ സർക്കാർ അങ്ങനെയല്ല. അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ പറയുന്നു. ആക്ടിവിസ്റ്റും അഭിഭാഷകനുമായ ലാറി ക്ലേമാൻ മുഖേനെയാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനയ്ക്കെതിരെ നിലപാട് എടുത്തിരുന്നു. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിക്കണമെന്നായിരുന്നു ട്രംപിന്‍റെ പരാമർശം. കോവിഡിനെപ്പറ്റി ‘തെറ്റായ വിവരങ്ങൾ’ പ്രചരിപ്പിക്കുന്ന റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളെ കഴിഞ്ഞദിവസം യുഎസ് വിമർശിച്ചു. കോവിഡ് വ്യാപനം തടയാൻ അമേരിക്ക സ്വീകരിക്കുന്ന നടപടികളെ താഴ്‍ത്തിക്കെട്ടുന്ന സമീപനമാണ് ഈ രാജ്യങ്ങളുടേതെന്നാണു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തിയത്.
വ്യാജവിവരങ്ങളിൽ ചിലതു സർക്കാരുകളും മറ്റുള്ളവ വ്യക്തികളുമാണു പ്രചരിപ്പിക്കുന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ റഷ്യ, ചൈന, ഇറാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി അമേരിക്കയ്ക്കെതിരെ പ്രവർത്തിക്കുകയാണെന്നും പോംപെയോ പറഞ്ഞു. യുഎസിൽ നേരത്തേയുണ്ടായ ചില ഇൻഫ്ലുവൻസ മരണങ്ങൾ കോവിഡ് മൂലമാണെന്നു തെളിഞ്ഞതായി ചൈനീസ് വിദേശകാര്യ വക്താവ് ലിജിയാൻ സാവോ ആരോപിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ അധിക്ഷേപിക്കാനുള്ള യുഎസ് ശ്രമമാണിതെന്നാണു ചൈന കരുതുന്നത്.
എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് മുങ്ങിയത്.
ഇവര്‍ക്കെതിരേ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പത്തനംതിട്ട മെഴുേേവലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് മുങ്ങിയതായി കണ്ടെത്തി
അമേരിക്കന്‍ ഗായകനും എഴുത്തുകാരനും അഭിനേതാവുമായ കെന്നി റോജേഴ്‌സ് അന്തരിച്ചു. 81 വയസ്സുള്ള അദ്ദേഹം മരിച്ച വിവരം കുടുംബമാണ് പുറത്ത് വിട്ടത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. കൊറോണവൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനം.
ആറ് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ കലാസപര്യയില്‍ ദി ഗാംബ്ലര്‍, ലേഡി, ഐലന്‍ഡ്‌സ് ഇന്‍ സ്ട്രീം, ഷീ ബിലീവ്‌സ് ഇന്‍ മീ, ത്രൂ ദ ഇയേഴ്‌സ് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്.
1970-കളിലും 1980-കളിലും സംഗീത രംഗത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു റോജേഴ്‌സിന്റെ ഗാനങ്ങള്‍. മൂന്ന് തവണ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 2015-ല്‍ അദ്ദേഹം വിടപറയല്‍ സംഗീത പര്യടനം ആരംഭിച്ചു. 2018 ഏപ്രിലില്‍ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ ആ പര്യടനം പകുതി വഴിയില്‍ അവസാനിപ്പിച്ചു.
അദ്ദേഹം ഡോളി പാര്‍ട്ടണുമായി ചേര്‍ന്ന് വിശ്വവിഖ്യാതമായ ഡ്യുവറ്റുകള്‍ പാടിയിട്ടുണ്ട്. 1938 ഓഗസ്ത് 21-നാണ് അദ്ദേഹം ജനിച്ചത്.
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുമായി ചൈന. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാനാണ് ചൈനയുടെ നിര്‍ദ്ദേശം.
ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും ലഭിച്ചിട്ടുള്ള പ്രസ് അക്രഡിറ്റേഷൻ കാർഡ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ചു നൽകി രാജ്യം വിടണമെന്നാണ് നിർദ്ദേശം.