ന്യൂസ് ഡെസ്ക് മലയാളം യുകെ
യുക്രൈന്‍-റഷ്യ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്ന് റഷ്യ പറയുമ്പോള്‍ അവസാന ശ്വാസം വരെ പൊരുതുമെന്നാണ് യുക്രൈന്‍ വ്യക്തമാക്കിയത്. റഷ്യക്കെതിരെ അവർ തിരിച്ചടിക്കുന്നു. ലോക രാജ്യങ്ങളെയെല്ലാം ഈ യുദ്ധം ബാധിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങനെയാണ് ഈ യുദ്ധം അവസാനിക്കുക എന്നത് സംബന്ധിച്ച് നിരവധി നിരീക്ഷണങ്ങളാണ് ഉയർന്നു വരുന്നത്.
ഹ്രസ്വ യുദ്ധം
റഷ്യ യുക്രൈന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് ഒരു സാധ്യത. റഷ്യയുടെ വ്യോമസേന വലിയ തോതില്‍ ഇപ്പോൾ യുദ്ധമുഖത്തില്ല. എന്നാല്‍ ഈ സ്ഥിതി മാറി യുക്രൈനിയന്‍ ആകാശത്ത് റഷ്യയുടെ വ്യോമാക്രമണങ്ങളുടെ നിര തന്നെ സംഭവിച്ചേക്കാം. യുക്രൈന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് റഷ്യ വ്യാപക ആക്രമണം നടത്തും. വൻ സൈബർ ആക്രമണങ്ങൾ നടക്കും. ഊർജ വിതരണവും ആശയവിനിമയ ശൃംഖലകളും തടസ്സപ്പെടും. ആയിരക്കണക്കിന് സാധാരണക്കാർ മരിക്കും. ധീരമായ ചെറുത്തുനിൽപ്പ് ഉണ്ടായിരുന്നിട്ടും, ദിവസങ്ങൾക്കുള്ളിൽ കീവ് പുടിന്റെ നിയന്ത്രണത്തിൽ ആകും. പ്രസിഡന്റ് സെലെൻസ്‌കി ഒന്നുകിൽ വധിക്കപ്പെടാം. അല്ലെങ്കിൽ യൂറോപ്പിലേക്കോ യുഎസിലേക്കോ പാലായനം ചെയ്യും. പക്ഷെ ഇതൊരു സാധ്യത മാത്രമാണ്. യുക്രൈന്‍ സൈന്യത്തിന്റെ തളര്‍ച്ച സംഭവിച്ചാൽ മാത്രമേ ഇത്തരമൊരു സാഹചര്യം ഉടലെടുക്കൂ.
നീണ്ടു നില്‍ക്കുന്ന യുദ്ധം
ദീര്‍ഘകാലത്തേക്ക് യുദ്ധം നീണ്ടു നില്‍ക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്. തലസ്ഥാന നഗരിയായ കീവ് ഉള്‍പ്പെടെ യുക്രെയ്ന്‍ നഗരങ്ങള്‍ പിടിച്ചടക്കുന്നതില്‍ റഷ്യന്‍ സൈന്യത്തിന് തടസ്സങ്ങള്‍ നേരിട്ടേക്കാം. രക്തം ചൊരിച്ചിലിലൂടെ യുക്രൈന്‍ പിടിച്ചെടുത്താലും ആ ജനതയെ ഭരിക്കുന്നത് റഷ്യക്ക് കഠിനമായിരിക്കും. രാജ്യത്ത് നിരന്തരം കലാപങ്ങള്‍ ഉടലെടുത്തേക്കാം. യുക്രൈന്‍ പ്രതിരോധ സംഘങ്ങള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ആയുധ സഹായം ലഭിച്ചേക്കും. അഫ്ഗാനിസ്താനിൽ സംഭവിച്ചതു പോലെ രക്തരൂഷിതമായ കാലത്തേക്ക് യുക്രൈന്‍ ഒരു പക്ഷെ പോയേക്കാം.
യുദ്ധം യൂറോപ്പിലേക്ക്
റഷ്യന്‍ സൈനികാക്രമണം യുക്രെനിയന്‍ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിയില്ലെങ്കിൽ ഈയൊരു സാഹചര്യം ഉടലെടുക്കും. യുക്രൈന് പിന്നാലെ മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങൾ പിടിച്ചടക്കാൻ റഷ്യ ശ്രമിക്കും. കിഴക്കന്‍ യൂറോപിലെ നാറ്റോ അംഗരാജ്യങ്ങളെ റഷ്യ ആക്രമിച്ചാൽ സ്ഥിതി വഷളാകും. നാറ്റോയുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ അഞ്ച് പ്രകാരം തങ്ങളുടെ ഒരു അംഗത്തെ ആക്രമിച്ചാല്‍ അത് നാറ്റോയെ ആക്രമിച്ചതായാണ് കണക്കാക്കുക. യുദ്ധമുഖത്തേക്ക് നാറ്റോ സൈന്യം ഇറങ്ങും. എന്നാൽ ഇതൊരു വിദൂര സാധ്യതയാണ്. നാറ്റോയുടെ ഭാഗമല്ലാത്ത മോൾഡോവ, ജോർജിയ തുടങ്ങിയ രാജ്യങ്ങൾ പുടിൻ ലക്ഷ്യമിട്ടാൽ യുദ്ധം വ്യാപിക്കാനും സാധ്യതയുണ്ട്.
സമാധാന ചർച്ച
സമാധാന ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതാണ് മറ്റൊരു സാധ്യത. യുക്രൈനും റഷ്യയും തമ്മില്‍ രണ്ട് തവണ സമാധാന ചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ റഷ്യന്‍ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. ആഭ്യന്തര തലത്തില്‍ ഇത് തനിക്ക് ഭീഷണിയാവുമെന്ന് ഉറപ്പായാൽ പുടിന്‍ ഒരു പക്ഷെ അനുനയത്തിന് തയ്യാറായേക്കും. യുദ്ധം അവസാനിപ്പിക്കാനാണ് യുക്രൈനും ആഗ്രഹിക്കുന്നത്. ക്രിമിയയിലെ റഷ്യയുടെ അധികാരവും ദോന്‍ബാസിലെ ചില ഭാഗങ്ങളിലെ റഷ്യന്‍ അവകാശ വാദവും യുക്രൈന്‍ അംഗീകരിക്കും. മറു വശത്ത് യുക്രൈന്‍ സ്വാതന്ത്ര്യത്തെ റഷ്യയും അംഗീകരിക്കും.
പുടിന്റെ സ്ഥാനം നഷ്ടപ്പെടുക
റഷ്യയുടെ അധികാരം പുടിന് നഷടപ്പെടുക എന്ന സാധ്യതയാണ് അവസാനത്തേത്. വളരെ വിദൂര സാധ്യത ആണെങ്കിലും ഇത് തള്ളികളയാൻ ആവില്ലെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. റഷ്യയെ തളര്‍ത്തുകളയുന്ന സാമ്പത്തിക വിലക്കുകളാണ് ഇതിനകം പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുമായുള്ള ഇടപാടുകള്‍ ലോകബാങ്ക് നിര്‍ത്തി വെച്ചു. റഷ്യന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക നില തകരുന്നത് റഷ്യന്‍ ജനതയ്ക്ക് പുടിന്‍ സര്‍ക്കാരിനോട് അതൃപ്തിയുണ്ടാക്കും. ആയിരക്കണക്കിന് റഷ്യന്‍ സൈനികരാണ് കൊല്ലപ്പെടുന്നത്. പുടിന്റെ ജനപ്രീതി ഇതിലൂടെ നഷ്ടമാകും. പുടിന്‍ പുറത്തു പോയാല്‍ വിലക്കുകള്‍ പിൻവലിക്കും എന്ന പാശ്ചാത്യ ശക്തികളുടെ ഉറപ്പിന്മേൽ റഷ്യന്‍ സൈന്യം, സര്‍ക്കാരിലെ ഒരു വിഭാഗം, രാജ്യത്തെ സമ്പന്നശക്തികള്‍ എന്നിവര്‍ പുടിനെതിരെ തിരിഞ്ഞേക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകളെ ലൈംഗിക അടിമകളാക്കാൻ ക്രിമിനൽ സംഘങ്ങൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. റഷ്യയുടെ യുക്രൈൻ അധിനിവേശം പത്താം ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി നിലനില്‍ക്കാനുള്ള യുക്രൈന്റെ ചെറുത്തുനില്‍പ്പ് തുടരുകയാണ്. യുദ്ധ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്ന് ഇതുവരെ പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാൽ പോളണ്ട്, മോൾഡോവ, റൊമാനിയ, സ്ലൊവാക്യ, ഹംഗറി തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് എഴുപത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ടാകാമെന്ന് യൂറോപ്യൻ യൂണിയൻ അധികൃതരും ഐക്യരാഷ്ട്രസഭയും ഭയപ്പെടുന്നു. മനുഷ്യക്കടത്തിൽ അസ്വസ്ഥജനകമായ വർദ്ധനവ് ഉണ്ടാകാൻ സാധ്യത ഏറെയാണെന്നും അവർ ആശങ്കപ്പെടുന്നു.
പലായനം ചെയ്യുന്നവരിൽ ചിലർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ അടിമകളോ ലൈംഗിക തൊഴിലാളികളോ ആയി മാറുമെന്ന് ഡെയിലിമെയിൽ റിപ്പോർട്ട് ചെയ്തു. സ്ത്രീകൾക്ക് അയൽരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന സംഘങ്ങളെ പറ്റി ഇതിനകം റിപ്പോർട്ട് വന്നിട്ടുണ്ട്. “വാർസോയിലേക്ക് സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞ ഒരാളുടെ കൂടെയാണ് എന്റെ സുഹൃത്ത് പോയത്. എന്നാൽ അവൾ അവിടെ എത്തിയപ്പോൾ അയാൾ പണം ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്ത് കടം വീട്ടണമെന്ന് പറഞ്ഞു.” – 27 കാരിയായ യുക്രൈൻ സ്ത്രീയുടെ വെളിപ്പെടുത്തൽ.
യുക്രൈനിലെ യുദ്ധം മനുഷ്യക്കടത്ത് വർധിപ്പിക്കുമെന്ന് ചാരിറ്റി കെയറിന്റെ ഹ്യൂമൻ ട്രാഫിക്കിങ് പോളിസി വിദഗ്ധനായ ലോറൻ ആഗ്ന്യൂ പറഞ്ഞു. അഭയാർത്ഥികൾ ചൂഷണത്തിനിരയാകാനുള്ള സാധ്യത വലുതാണ്. അഭയാർത്ഥികൾ പലായനം ചെയ്യുന്ന രാജ്യങ്ങൾ ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രമാണ്. അവർ അതിലൂടെ ലാഭമുണ്ടാക്കുന്നു. പലായനം ചെയ്തെത്തുന്ന ആളുകളെ യൂറോപ്പിലേക്കും യുകെയിലേക്കും എത്തിക്കാനുമുള്ള ഒരു ബിസിനസ് അവസരമായാണ് അവർ യുദ്ധത്തെ കാണുന്നത് – ആഗ്ന്യൂ വ്യക്തമാക്കി.
അതേസമയം, മനുഷ്യക്കടത്ത് എന്ന ഹീനമായ കുറ്റകൃത്യത്തെ നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര ഓഫീസ് വക്താവ് പറഞ്ഞു. യുക്രൈനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും യുക്രൈൻ സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചു വയസുകാരിയെ ബെൽറ്റു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന് 40 വർഷം തടവു ശിക്ഷ വിധിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് ഫെബ്രുവരി 17 വ്യാഴാഴ്ചയാണു ശിക്ഷാ വിധിച്ചത്. 2019 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ആൻഡ്രിയ വെബ് (40) പൊലിസിനെ വിളിച്ചു തന്റെ മകൾ (സമാന്ത ബെൽ) അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ നിന്നു താഴെ വീണു മരിച്ചുവെന്നാണ് അറിയിച്ചത്.
എന്നാൽ പോലീസ് എത്തി കുട്ടിയുടെ ശരീരം പരിശോധിച്ചപ്പോൾ ശരീരം മുഴുവൻ അടികൊണ്ടിട്ടുള്ള ആഴത്തിലുള്ള പാടുകൾ കണ്ടെത്തി. സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൻഡ്രിയ തന്റെ ക്രൂരത വെളിപ്പെടുത്തിയത്. പൊലിസിന്റെ ചോദ്യം ചെയ്യലിൽ ആൻഡ്രിയ സംഭവിച്ചതെല്ലാം വിവരിച്ചു. കുട്ടിയെ തുടർച്ചയായി ബെൽറ്റ് ഉപയോഗിച്ചു അടിച്ച് ചുമരിനോടു ചേർത്തു മണിക്കൂറുകളോളം ഇരുത്തുകയും അവിടെ നിന്ന് അനങ്ങിയാൽ വീണ്ടും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് ഇവർ മൊഴി നൽകി.
കുട്ടി മരിച്ചതിനാൽ അറസ്റ്റ് ചെയ്യുമെന്നു പേടിച്ചാണു സത്യം മൂടിവെച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു. കേസിൽ ആൻഡ്രിയായുടെ ആൺസുഹൃത്തും ഇതിൽ പ്രതിയായി ചേർക്കപ്പെട്ടിരുന്നു. ഇത് ഒരു ദിവസം കൊണ്ടല്ല ദീർഘനാൾ ഇങ്ങനെ പീഡിപ്പിച്ചതായി ഇരുവരും സമ്മതിച്ചു. ചെറിയ കുട്ടികൾ ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയുമെന്നും വിധി പ്രഖ്യാപിച്ച ജഡ്ജി ചോദിച്ചു. ഇപ്പോൾ ഇവർക്ക് നൽകിയ ശിക്ഷ മറ്റുള്ളവർക്ക് ഒരു പാഠമാകണമെന്നും ജഡ്ജി വിധി പ്രസ്താവിച്ച് പറഞ്ഞു.
2019ൽ കാണാതായ ആറ് വയസുകാരിയെ കോണിപ്പടിക്കടിയിലെ മുറിയിൽ നിന്ന് കണ്ടെത്തി. അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഗ്രാമത്തിലാണ് സംഭവം. കോണിപ്പടിക്കടിയിലെ ഇരുണ്ടതും ഈർപ്പമുള്ളതുമായ സ്ഥലത്ത് മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ ഒളിപ്പിച്ചു താമസിപ്പിച്ചത്.
പെയ്സ്ലി ഷട്‌ലിസ് എന്ന പെൺകുട്ടിയെയാണ് 2019ൽ കാണാതായത്. കുട്ടിയുടെ രക്ഷാകർതൃ പദവിയിൽ നിന്ന് തങ്ങളെ നീക്കം ചെയ്യുമെന്ന ഭീതിയാണ് കുട്ടിയെ ഒളിവിൽ താമസിപ്പിക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയെ അന്വേഷിച്ച് രണ്ട് വർഷത്തിനിടെ നിരവധി തവണ പൊലീസ് ഈ വീട്ടിലെത്തിയിരുന്നു. പക്ഷെ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കുട്ടി വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് വീണ്ടും ഇവിടെയെത്തിയത്. വിശദമായ പരിശോധനയിലാണ് വിചിത്രമായ രീതിയിൽ നിർമിച്ച കോണിപ്പടികൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് മൂന്ന് മരപ്പടികൾ എടുത്തമാറിയപ്പോഴാണ് അതിനകത്തിരിക്കുന്ന കുട്ടിയേയും പിതാവിനേയും കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ അപകടാവസ്ഥയിൽ സൂക്ഷിച്ചതിന് മാതാപിതാക്കൾക്കെതിരെയും മുത്തച്ഛനെതിരെയും കേസെടുത്തിട്ടുണ്ട്.
കാനഡയുടെ കിഴക്കൻ തീരത്ത് സ്പാനിഷ് മത്സ്യബന്ധന ബോട്ട് മുങ്ങി 10 പേർ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തു. മൂന്നു ജീവനക്കാരെ രക്ഷപെടുത്തി. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിന് സമീപമുള്ള കടലിലാണ് ബോട്ട് മുങ്ങിയത്. ബോട്ട് 24 അംഗ ജീവനക്കാരില്‍ 16 സ്പാനിഷുകാരും പെറുവിയൻ, ഘാന പൗരന്മാരും ഉൾപ്പെടുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ ഗലീഷ്യ മേഖലയിലെ മരിൻ തുറമുഖത്ത് നിന്നാണ് മത്സ്യബന്ധന ബോട്ട് എത്തിയത്.
കിളിയന്തറ (കണ്ണൂർ) ∙ യുഎസിലെ കനക്ടിക്കട്ടിൽ കാറപകടത്തിൽ മലയാളി കന്യാസ്ത്രീ മരിച്ചു. 2 കന്യാസ്ത്രീകൾക്കു പരുക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്സ് അഡോറേഷൻ പ്രൊവിൻസ് അംഗം കാസർകോട് ബദിയടുക്ക സ്വദേശിനി സിസ്റ്റർ അനില പുത്തൻതറ (40) ആണു മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന സിസ്റ്റർ ബ്രജിറ്റ് പുലക്കുടിയിൽ, സിസ്റ്റർ ലയോൺസ് മണിമല എന്നിവർ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.
യുഎസിലെ സെന്റ് ജോസഫ്സ് ലിവിൽ നഴ്സിങ് ഹോമിൽ സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ അനിലയും മറ്റുള്ളവരും ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാവിലെ (ഇന്ത്യൻ സമയം 9.30) ആണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ ശക്തമായ മഴയും മഞ്ഞും മൂലം റോഡിൽ നിന്നു തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബദിയടുക്കയിലെ കുര്യാക്കോസ് – ക്ലാരമ്മ ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
മയാമി, ഫ്ലോറിഡ: മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥിന്റെ അകാല വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാൾ നഷ്ടമായത് മാധ്യമരംഗത്തെ കൂടുതൽ ശുഷ്കമാക്കുന്നു. മികച്ച ശൈലിയിൽ രാഷ്ട്രീയലേഖനങ്ങളും പംക്തികളും എഴുതുമ്പോഴും എല്ലാവരോടും സമഭാവനയോടെ പെരുമാറിയ വ്യക്തി ആയിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ അനുസ്മരിക്കുന്നു.
‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തി കേരളമാകെ ചർച്ച ചെയ്തവയാണ്. സോമനാഥിന്റെ ‘നടുത്തളം’ നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു-മനോരമ പ്രസിദ്ധീകരിച്ച ചരമ അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
അദ്ദേഹത്തിന്റെ വേർപാടിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും തങ്ങളുടെ ദുഖവും അറിയിക്കുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു.
അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവേ കാനഡയിൽ മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടുംതണുപ്പിൽ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മഞ്ഞില്‍ തണുത്ത് മരിച്ച നാലുപേരെ കാനഡ അതിര്‍ത്തിക്കുള്ളില്‍ മാനിട്ടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കണ്ടെടുത്തത്.
മൈനസ് 35 ഡിഗ്രി താപനിലയുള്ളിടത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡയില്‍ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മണിക്കൂറുകളോളം കൊടും തണുപ്പില്‍ കുടുങ്ങിയതാണ് മരണകാരണം. ആദ്യം മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലില്‍ കൗമാരക്കാരന്‍റെ മൃതദേഹം കണ്ടെത്തി.
ഇവരെ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റീവ് ഷാന്‍ഡ് എന്ന യുഎസ് പൗരനെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴുപേരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സംഘം 11 മണിക്കൂര്‍ നടന്നാണ് അതിര്‍ത്തി കടന്ന് യുഎസിലെത്തിയത്.
മരിച്ച കുടുംബത്തിന്റെ ബാഗ് ഇവരിലൊരാളുടെ കൈയിലായിരുന്നു. മരിച്ച കുടുംബവും ഇവര്‍ക്കൊപ്പമാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ രാത്രിയില്‍ ഇവര്‍ വഴിമാറി. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമത്തിനിടെ ഓരോ വർഷവും നിരവധി പേരാണ് മരിക്കുന്നത്. വാഗ്ദാനങ്ങൾ നൽകി ആളുകളെ വലയിലാക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളും സജീവമാണ്.
മോഷണത്തിനിടെ ഇരട്ടക്കൊല നടത്തിയാളുടെ വധശിക്ഷ നടപ്പാക്കി ഈ വർഷത്തെ ആദ്യ വധശിക്ഷ അമേരിക്കയിൽ അരങ്ങേറി. ഒക്‌ലഹോമയിൽ കുത്തിവയ്പിലൂടെയാണ് ആദ്യ വധശിക്ഷ നടപ്പാക്കിയത്. ഡൊണാൾഡ് ഗ്രാന്‍റ് എന്ന തടവുകാരനാണ് ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്ക്കു വിധേയനായ ആദ്യ തടവുകാരൻ.
തടവിൽ കിടക്കുന്ന കാമുകിയെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് ഡൊണാൾഡ് ഗ്രാന്‍റ് ഒരു ഹോട്ടൽ കൊള്ളയടിക്കാൻ തീരുമാനിച്ചത്. 2001ൽ ആയിരുന്നു അന്ന് ഇരുപത്തഞ്ച് വയസുണ്ടായിരുന്ന ഡൊണാൾഡ് മോഷണത്തിന് ഇറങ്ങിത്തിരിച്ചത്.
മോഷണം ചെറുക്കാൻ ശ്രമിച്ച രണ്ടു ഹോട്ടൽ ജീവനക്കാരെ കൊലപ്പെടുത്തിയെന്നുള്ളതാണ് ഇയാളുടെ പേരിലുള്ള കുറ്റം. ആദ്യത്തെയാളുടെ നേരെ വെടിയുതിർത്തു വധിച്ചു. രണ്ടാമത്തെയാളെ കത്തിയാക്രമണത്തിലൂടെ കൊലപ്പെടുത്തി. 2005ലാണ് ഇയാളെ വധശിക്ഷയ്ക്കു കോടതി വിധിച്ചത്.
തുടർന്നു നിരവധി അപ്പീലുകൾ നൽകിയിരുന്നു. പ്രതിക്ക്, ബുദ്ധിപരമായ പോരായ്മ, ആൾക്കഹോൾ സിൻഡ്രോം, മസ്തിഷ്കാഘാതം തുടങ്ങിയ നിരവധി പ്രശ്നങ്ങളുണ്ടെന്ന് ഉന്നയിച്ചു നൽകിയ അപ്പീലുകളെല്ലാം കോടതി തള്ളിയതോടെയാണ് വധശിക്ഷയ്ക്കു കളമൊരുങ്ങിയത്.
തെക്കൻ യുഎസ് സംസ്ഥാനമായ ഒക്‌ലഹോമയിലെ വധശിക്ഷാ രീതിയെക്കുറിച്ചുള്ള പ്രതിയുടെ അവസാന അപ്പീൽ യുഎസ് സുപ്രീം കോടതി ബുധനാഴ്ച നിരസിച്ചു. ഇപ്പോൾ 46 വയസുള്ള ഗ്രാന്‍റിന് മക്അലെസ്റ്ററിലെ ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽനിന്നു മാരകമായ മൂന്നു വിഷമരുന്നു ചേർത്തുള്ള ഒറ്റ കുത്തിവയ്പാണ് നൽകിയത്.
അതിമാരകമായ ഈ സംയുക്തം പ്രതികൾക്ക് അസഹനീയമായ വേദന ഉണ്ടാക്കുന്നതായി സംശയിക്കപ്പെടുന്നുണ്ട്. ഒക്‌ടോബർ അവസാനത്തിൽ, ആദ്യത്തെ കുത്തിവയ്പ്പിനു ശേഷം ഒരു തടവുകാരനു ഹൃദയാഘാതം സംഭവിക്കുകയും നിരവധി തവണ ഛർദ്ദിക്കുകയും ചെയ്തു.
ഗ്രാന്‍റിന്‍റെ വധശിക്ഷയ്ക്കിടെ അത്തരത്തിലുള്ള ഒന്നും സംഭവിച്ചില്ല. അമേരിക്കയിൽ വർഷം തോറും നടപ്പിലാക്കുന്ന വധശിക്ഷകളുടെ എണ്ണം സമീപ വർഷങ്ങളിൽ കുറഞ്ഞുവരികയാണ്. 23 യുഎസ് സംസ്ഥാനങ്ങളിൽ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. കാലിഫോർണിയ, ഒറിഗോൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ വധശിക്ഷയ്ക്കു മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്‌ലഹോമയിൽ വധശിക്ഷകളുടെ എണ്ണം കൂടുതലാണ്. തുടർച്ചയായ വധശിക്ഷകൾ മൂലം 2015ൽ സംസ്ഥാനത്തു വധശിക്ഷയ്ക്കു താത്കാലിക മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, 2021ൽ മൊറട്ടോറിയം എടുത്തുകളഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇഷ്ട ചാനലായ ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടറെ രൂക്ഷമായി ചീത്ത വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസ് ഫോട്ടോ ഓപ്പണിനിടെയായിരുന്നു സംഭവം.
പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന ഫോക്‌സ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡൂസിയുടെ ചോദ്യമാണ് ബൈഡനെ ചൊടിപ്പിച്ചത്. ഇതിന് വിലക്കയറ്റം എന്നത് വലിയ സമ്പത്താണെന്നും കൂടുതല്‍ പണപ്പെരുപ്പം വരട്ടെ എന്നുമായിരുന്നു ബൈഡന്റെ പരിഹാസം. ഉത്തരം നല്‍കിയതിന് പിന്നാലെ ‘സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്ച് ‘ എന്ന് ബൈഡന്‍ ഡൂസിയെ അസഭ്യം പറയുകയായിരുന്നു. മൈക്ക് ഓണ്‍ ആണെന്നോര്‍ക്കാതെയായിരുന്നു പരാമര്‍ശമെങ്കിലും ക്യാമറകള്‍ ഇത് കൃത്യമായി പകര്‍ത്തി.
പലരും വീഡിയോയിലൂടെയാണ് ബൈഡന്‍ പറഞ്ഞതെന്തെന്ന് വ്യക്തമായി കേട്ടത്. വീഡിയോ വൈറലായതോടെ വിവാദം പുകഞ്ഞ് കത്തുകയാണ് യുഎസില്‍. ബൈഡനെതിരെ പ്രമുഖരടക്കം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വൈറ്റ് ഹൗസ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.സംഭവത്തെ ചിരിച്ച് തള്ളിയ ഡൂസി പ്രസിഡന്റ് തന്നെ നേരില്‍ വിളിച്ചതായും വെറുതേ പറഞ്ഞതാണ് കാര്യമായി എടുക്കേണ്ടെന്ന് പറഞ്ഞതായും അറിയിച്ചിട്ടുണ്ട്.
ഡോണള്‍ഡ് ട്രംപിനെയും വലതുപക്ഷ പാര്‍ട്ടിയെയും ശക്തമായി പിന്തുണയ്ക്കുന്നവരാണ് ഫോക്‌സ് ന്യൂസ്. വിലക്കയറ്റത്തെക്കുറിച്ചടക്കമുള്ള തീപ്പൊരി ചോദ്യങ്ങളില്‍ ബൈഡന്‍ തീരെ തൃപ്തനല്ലായിരുന്നുവെന്നാണ് വിവരം.
Democrats: Donald Trump’s attacks on the press are an attack on the First Amendment.
Joe Biden to Peter Doocy: “What a stupid son of a b*tch.”
Democrats: *silence* pic.twitter.com/csPv2yjNPb
— Lauren Boebert (@laurenboebert) January 24, 2022