കോവിഡ് വ്യാപിച്ചതോടെ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നു. അയൽരാജ്യമായ ജർമനിയും ഉടൻ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. സാമൂഹ്യ സമ്പർക്കം കുറക്കണമെന്നും വാക്‌സിനേഷൻ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓസ്ട്രിയൻ ജനതയുടെ മൂന്നിൽ രണ്ടുപേരാണ് ഇതുവരെ വാക്‌സിനേഷൻ സ്വീകരിച്ചത്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യൂറോപ്പിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഓസ്ട്രിയയിലാണെന്നാണ് റിപ്പോർട്ട്. ഏഴ് ദിവസത്തിനിടെ 100,000 പേരിൽ 991 പേർ എന്നതാണ് ഇവിടെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം.
വാക്‌സിനേഷന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ വിജയിച്ചില്ലെന്ന് ഓസ്ട്രിയൻ ചാൻസലർ അലക്‌സാണ്ടർ ഷാലെൻബർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതലാണ് ലോക്ഡൗൺ നിലവിൽ വരിക. ഫെബ്രുവരി ഒന്നിനകം സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലാകമാനം കോവിഡ് കേസുകൾ ഉയർന്നതോടെ വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ആരംഭിച്ചിട്ടുണ്ട്. നെതർലൻഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. ജർമനി, ചെക് റിപ്പബ്ലിക്, സ്ലൊവേക്യ തുടങ്ങിയ രാജ്യങ്ങൾ വാക്‌സിനെടുക്കാത്തവർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് പോവുന്ന അമേരിക്കൻ പൗരന്മാർ ഉത്കണ്ഠപ്പെടേണ്ട പ്രധാന വിഷയങ്ങളിലൊന്ന് ബലാത്സംഗ സാധ്യതയാണെന്ന് യു.എസ് വിദേശകാര്യ വിഭാഗം. ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് ഇറക്കിയ പുതിയ മുൻകരുതൽ യാത്ര നിർദേശങ്ങളിലാണ് ബലാത്സംഗപ്പേടി.
ഇന്ത്യയിൽ അതിവേഗം പെരുകുന്ന കുറ്റകൃത്യങ്ങളിലൊന്നായി ഇന്ത്യൻ അധികൃതർ റിപ്പോർട്ട് ചെയ്യുന്നത് ബലാത്സംഗമാണെന്ന് ജാഗ്രത നിർദേശത്തിൽ വിവരിച്ചു. ഭീകരത, വംശീയ സംഘങ്ങളുടെ ഒളിപ്പോര്, മാവോവാദി പ്രശ്നം എന്നിവയുടെ കാര്യത്തിലും ജാഗ്രത വേണം. ജമ്മു-കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. അവിടെ ഭീകരാക്രമണത്തിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.
ഒളിപ്പോരാളി പ്രശ്നമുള്ള വടക്കു കിഴക്കൻ മേഖലകളിലേക്കും യാത്ര വേണ്ട. കിഴക്കൻ മഹാരാഷ്ട്ര, തെലങ്കാനയുടെ വടക്കൻ മേഖല, ഛത്തിസ്ഗഢിെൻറയും ഝാർഖണ്ഡിെൻറയും ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും യാത്ര വേണ്ട. കാരണം, നക്സൽ പ്രശ്നം. യു.എസ്. ഗവൺമെൻറ് ഉദ്യോഗസ്ഥർ അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മേഘാലയ, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിലേക്ക് കൊൽക്കത്ത യു.എസ് കോൺസുലേറ്റിെൻറ അനുമതിയില്ലാതെ പോകാൻ പാടില്ല. ഇത്തരമൊരു ജാഗ്രത നിർദേശം നൽകിയതോടെ യു.എസ് പൗരന്മാർക്ക് യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ‘ലെവൽ 2’ വിഭാഗത്തിലായി ഇന്ത്യ.
ഇന്ത്യൻ–അമേരിക്കൻ ഡോക്ടറെ 160ലേറെ തവണ കത്തിയുപയോഗിച്ച് കുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തെലങ്കാന സ്വദേശിയായ ഡോ. അച്യുത് റെഡ്ഡി (57)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 25കാരനായ ഉമർ ദത്ത് ആണ് കൃത്യം നടത്തിയത്. 2017 സെപ്റ്റംബർ 13ന് ഡോക്ടറുടെ ഓഫീസിനു സമീപമായിരുന്നു സംഭവം.
സൈക്യാട്രി ഡോക്ടറുടെ ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു ഉമർ ദത്ത്. പ്രതി കുറ്റക്കാരനാണെന്ന് നവംബർ 10ന് കണ്ടെത്തിയ കോടതി പിന്നീടാണ് ശിക്ഷ വിധിച്ചത്. 25 വർഷത്തിനുശേഷം പ്രതിക്ക് പരോളിന് അപേക്ഷിക്കാമെന്ന് ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. മാനസിക നിലയിൽ തകരാറുള്ള പ്രതിയെ കറക്ഷനൽ മെന്റൽ ഹെൽത്ത് ഫെസിലിറ്റിയിലേക്കാണ് കോടതി അയച്ചത്.
വിചിത എഡ്ജ്മൂറിലുള്ള ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ പ്രതി, ഡോക്ടറുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇവിടെ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ പ്രതി പിന്തുടർന്ന് കുത്തുകയായിരുന്നു. താഴെ വീണ ഡോക്ടറുടെ ശരീരത്തിലൂടെ വാഹനം ഓടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് രേഖകളിൽ പറയുന്നത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ശ്രമിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥനാണ് തിരിച്ചറിഞ്ഞത്. ശരീരത്തിൽ രക്തപ്പാടുകളുമായി പാർക്കിങ് ഏരിയയിൽ കാറിലിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
‘ഉമർ ദത്ത് എന്ന പ്രതി എനിക്ക് സമ്മാനിച്ചത് ജീവപര്യന്തം ദുഃഖവും ഭയവുമാണ്. കഴിഞ്ഞ നാലു വർഷമായി ഉറങ്ങാൻ പോലും സാധിക്കുന്നില്ല. എന്റെ മൂന്നു മക്കൾക്ക് പിതാവില്ലാതായി. ഞാൻ അവന് ഒരിക്കലും മാപ്പ് നൽകില്ല. എനിക്ക് ഒരിക്കലും ഒന്നും മറക്കാൻ സാധിക്കില്ല’–കോടതിയിൽ ഡോ. അച്യുത് റെഡ്ഡിയുടെ ഭാര്യയും ഡോക്ടറുമായ ബീന റെഡ്‍ഡി പറഞ്ഞു.
മാനസീകാസ്വാഥ്യം മറ്റൊരാളെ കൊല്ലുന്നതിലേക്ക് നയിക്കുന്നതിനുള്ള കാരണമല്ലെന്നും ഡോ. ബീന പറഞ്ഞു. പ്രതിയുടെ മാതാപിതാക്കൾ മകൻ ചെയ്ത തെറ്റിന് ഡോ. ബീനയോടും കുടുംബത്തോടും മാപ്പപേക്ഷിച്ചു.
കാനഡയിലെ മഞ്ഞുവീഴ്ചയുള്ള വഴിയിലൂടെ 60 ടണ്‍ ലോഡുമായി ട്രക്ക് ഓടിച്ച് ഞെട്ടിക്കുകയാണ് മലയാളികളുടെ സിങ്കപ്പെണ്ണായ 24കാരി സൗമ്യ സജി. ട്രക്ക് ഡ്രൈവര്‍മാരെ പോലും അമ്പരപ്പിക്കുകയാണ് സൗമ്യയുടെ ചങ്കുറപ്പും ആത്മവിശ്വാസവും. ട്രക്ക് ട്രെയിലറിന്റെ നീളം 52 അടിയും ട്രാക്ടറിന്റെ നീളം 15 അടിയും. 22 ടയറുകളുള്ള ഈ ഭീമന്‍ വാഹനത്തിന്റെ വളയം പിടിക്കുന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഇതെല്ലാം നിസാരമെന്ന് പ്രഖ്യാപിച്ചാണ് സൗമ്യയുടെ ഡ്രൈവിങ്.
2019 ഓഗസ്റ്റിലാണ് ന്യൂട്രിഷന്‍ ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെന്റ് പഠിക്കാന്‍ സൗമ്യ കാനഡയിലെത്തുന്നത്. പഠനകാലത്ത് താമസിച്ചിരുന്ന കേംബ്രിജില്‍ നിന്നുള്ള ബസില്‍ ഡ്രൈവര്‍ സീറ്റിനടുത്തിരുന്ന് ഡ്രൈവര്‍മാരോട് സംസാരിക്കുന്നതിനിടെയാണ് കാനഡയില്‍ സ്ത്രീകള്‍ വലിയ വാഹനങ്ങളോടിക്കുന്നതിനെ കുറിച്ച് അറിഞ്ഞത്. ശേഷം, കാനഡയിലെ മലയാളിക്കൂട്ടായ്മയില്‍ നിന്ന് ട്രക്ക് ഡ്രൈവിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. പിന്നീട്, ട്രക്ക് ഓടിക്കാനും സൗമ്യ ഇറങ്ങിതിരിക്കുകയായിരുന്നു.
കാനഡയില്‍ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി പെണ്‍കുട്ടിയാണ് സൗമ്യ. കിഴക്കമ്പലം മണ്ണാലില്‍ എം.പി. സജിമോന്റെയും മിനിയുടെയും ഏകമകളാണ് സൗമ്യ. ബി.പി.സി.എല്‍. കാന്റീന്‍ ജീവനക്കാരനായ സജിമോന്‍ ബുദ്ധിമുട്ടിയാണ് മകളെ കാനഡയ്ക്ക് പഠിക്കാന്‍ അയച്ചത്. പഠനച്ചെലവിനൊപ്പം ട്രക്ക് ഡ്രൈവിങ് പഠിക്കാനുള്ള ചെലവും സൗമ്യയ്ക്ക് താങ്ങാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, കാനഡ മലയാളിക്കൂട്ടായ്മയും സുഹൃത്തുകളും സഹായവും പിന്തുണയും നല്‍കി കൂടെ നിന്നു.
ട്രക്കിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോഴും പലരും പിന്തിരിപ്പിച്ചു. ‘ഈ പെണ്‍കുട്ടി ഓവര്‍സ്മാര്‍ട്ടാണ്’ എന്നുവരെ പലരും പറഞ്ഞു. എന്നാല്‍, അതൊന്നും താന്‍ മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു പഠിത്തം.
രണ്ടുമാസത്തെ ട്രക്ക് ഡ്രൈവിങ് കോഴ്സിന് മാത്രം അഞ്ചു ലക്ഷത്തോളം രൂപ ചെലവുവരും. സ്വന്തമായി കാറുപോലുമില്ലാതിരുന്ന സൗമ്യ, പഠനത്തിന്റേയും പാര്‍ട്ട് ടൈം ജോലിയുടെയും ഇടയിലാണ് ട്രക്ക് ഡ്രൈവിങ് പഠിച്ചത്. പുരുഷന്മാര്‍ക്കുമാത്രം നല്‍കുന്ന ലോങ് ട്രിപ്പുകളും ഇപ്പോള്‍ സൗമ്യക്ക് കമ്പനി നല്‍കുന്നുണ്ട്.
ഹൂസ്റ്റൺ ആസ്ട്രോ വേൾഡ് സംഗീതോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി ബാർട്ടി ഷഹാനി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി.അപകടം സംഭവിച്ച ദിവസം മുതൽ വെന്റിലേറ്ററിലായിരുന്ന ബാർട്ടിയുടെ മസ്തിഷ്ക്കം പൂർണ്ണമായും പ്രവർത്തന രഹിതമായിരുന്നുവെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
എങ്കിലും പ്രതീക്ഷ കൈവിടാതെ വെന്റിലേറ്ററുടെ സഹായത്തോടെ ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന കുടുംബാംഗങ്ങളെ കണ്ണീരിലാഴ്ത്തി ഭാർട്ടി ജീവിതത്തോടു വിട പറയുകയായിരുന്നു. ഫാമിലി അറ്റോർണി ജെയിംസ് ലസ്സിറ്ററാണ് ഷഹാനിയുടെ മരണം നവംബർ 11 ന് ഔദ്യോഗികമായി അറിയിച്ചത്.
ഭാർട്ടി സമൂഹത്തിലും കോളജിലും ഒരു ഷൈനിങ് സ്റ്റാറായിരുന്നുവെന്നാണ് അറ്റോർണി വിശേഷിപ്പിച്ചത്.ടെക്സസ് എ ആന്റ് എം അവസാന വർഷ വിദ്യാർത്ഥിയായിരുന്ന ഭാർട്ടി പഠനം പൂർത്തിയാക്കി പിതാവിന്റെ ബിസിനസ്സിൽ പങ്കു ചേരാനായിരുന്നു പരിപാടി.
മകളുടെ മരണം അറിഞ്ഞതോടെ വാവിട്ട് നിലവിളിച്ച മാതാവ് കരിഷ്മ ഷഹാനിയെ സ്വാന്തനമേകി ഭർത്താവ് സണ്ണി ഷഹാനി കൂടെയുണ്ടായിരുന്നു. ഭാർട്ടിയുടെ സംസ്ക്കാര ചടങ്ങുകൾക്കും ചികിത്സക്കുമായി തുടങ്ങിയ ഗോ ഫണ്ട്മിയിലൂടെ 60,000 ഡോളർ ഇതിനകം പലരും നൽകി കഴിഞ്ഞു. 750000 ഡോളറാണ് പ്രതീക്ഷിക്കുന്നത്.
നാസയ്ക്ക് വേണ്ടിയുള്ള സ്‌പേസ് എക്‌സിന്റെ പുതിയ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്‍. തെലങ്കാനയില്‍ കുടുംബവേരുകളുള്ള യുഎസ് എയര്‍ഫോഴ്‌സ് പൈലറ്റ് രാജ ചാരി(44) യാണ് ബുധനാഴ്ച പുറപ്പെട്ട നാലംഗസംഘത്തിന്റെ നായകന്‍.
ക്രൂ ഡ്രാഗണ്‍ പേടകവുമായി ബുധനാഴ്ച രാത്രിയാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. ചാരിയെക്കൂടാതെ കയ്‌ല ബറോണ്‍, ടോം മര്‍ഷ്‌ബേണ്‍, മത്യാസ് മോറെര്‍ എന്നിവരാണ് സംഘത്തിലുള്ളത്. 22 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷമാണ് ഇവര്‍ ബഹിരാകാശ നിലയത്തിലെത്തുന്നത്. ആറ് മാസം അവിടെ ചെലവിടും. മെറ്റീരിയല്‍സ് സയന്‍സ്, ആരോഗ്യ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ എന്നിവയില്‍ ഗവേഷണം നടത്തുകയാണുദ്ദേശം.
ഈ ദൗത്യത്തിലൂടെ 60 വര്‍ഷത്തിനിടെ ബഹിരാകാശത്തെത്തുന്നവരുടെ എണ്ണം 600 ആയി. പതിനെട്ട് മാസത്തിനിടെ സ്‌പേസ് എക്‌സ് പതിനെട്ട് പേരെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഫെബ്രുവരിയില്‍ ബഹിരാകാശ സഞ്ചാരികളുടെ രണ്ടാം സംഘത്തെ സ്‌പേസ് എക്‌സ് അയക്കും. ഇവര്‍ക്ക് ആതിഥേയത്വം വഹിക്കുക എന്നതും ചാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചുമതലയാണ്.
സിംഗപ്പൂര്‍: കോവിഡ് ഫലപ്രദമായി തടയുന്നതിനായി മാസ്‌ക് ധരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത രാജ്യമാണ് സിംഗപ്പൂര്‍. അതില്‍ എത്ര കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഇപ്പോള്‍ ബെഞ്ചമിന്‍ ഗ്ലിന്‍ എന്ന ബ്രിട്ടീഷ് പൗരന് അറിയാം. മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.
ഒരു ബ്രിട്ടീഷ് റിക്രൂട്ടിങ് ഏജന്‍സിയുടെ സിംഗപ്പൂര്‍ ഓഫീസിലെ ജീവനക്കാരനാണ് 40 വയസുകാരനായ ഗ്ലിന്‍. മാസ്‌ക് ധരിക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന വാദക്കാരനാണ് ഗ്ലിന്‍. അതുകൊണ്ട് തന്നെ ഒരു ദിവസം മാസ്‌ക് ധരിക്കാതെ ഓഫീസിലേക്ക് ട്രെയിനില്‍ ഗ്ലിന്‍ യാത്ര ചെയ്തു. യാത്രക്കാരില്‍ നിന്ന് പ്രതിഷേധമുയര്‍ന്നത് കാര്യമാക്കാതെ യാത്ര ചെയ്ത ഗ്ലിന്നിനെ കുടുക്കിയത് സഹയാത്രികരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൃത്യമായ കാരണമില്ലാതെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് നാല് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഗ്ലിന്നിനെ അറസ്റ്റ് ചെയ്തത്. മാസ്‌ക് ധരിക്കുന്നതിനെ എതിര്‍ത്ത ഗ്ലിന്നിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.
അയോവ: സ്പാനിഷ് അധ്യാപികയെ കൊലപ്പെടുത്തിയ കൗമാരപ്രായക്കാരായ രണ്ട് അയോവ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഫെയര്‍ഫീല്‍ഡ് ഹൈസ്‌കൂള്‍ അധ്യാപികയായ നൊഹേമ ഗ്രാബറിയെ {66)കൊലപ്പെടുത്തിയ കേസിലാണ് അധ്യാപികയുടെ സ്പാനിഷ് വിദ്യാർത്ഥികളായ പതിനാറു വയസ്സുകാരായ ഇവർ അറസ്റ്റിലായത്. അധ്യാപികയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കകം ഇവരുടെ മൃതദേഹം ഒരു പാര്‍ക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്‌ക്കേറ്റ ശക്തമായ പ്രഹരത്തെത്തുടര്‍ന്നാണ് അധ്യാപിക കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അധ്യാപികയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനു ശേഷം വിദ്യാര്‍ത്ഥികളായ വില്ലാര്‍ഡ് നോബിള്‍ ചെയ്ഡന്‍ മില്ലര്‍, ജെറമി എവററ്റ് ഗൂഡേല്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം പൊതിഞ്ഞ് പാര്‍ക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഭയാനകമായ കുറ്റകൃത്യം നടത്തിയ വിദ്യാര്‍ത്ഥികളെ പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്നവരായി കണക്കാക്കി കേസെടുക്കുമെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും ഗൂഢാലോചനയ്ക്കുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഗ്രാബറിനെ കൊല്ലാനുള്ള മാര്‍ഗങ്ങളുടെ ആസൂത്രണവും നിര്‍വ്വഹണവും, കുറ്റകൃത്യം മറച്ചുവെക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുമെല്ലാം വിദ്യാര്‍ത്ഥികളിലെ ക്രിമിനല്‍ മൈന്റ് വെളിപ്പെടുത്തുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളോട് തങ്ങള്‍ ക്ഷമിക്കുകയാണെന്ന് ഗ്രാബറിന്റെ മകന്‍ ക്രിസ്റ്റീന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഞങ്ങളുടെ മാലാഖയെ ഇല്ലാതാക്കിയ ആ കൗമാരക്കാര്‍ക്ക് മാപ്പു നല്‍കുന്നു. അവരോട് ദേഷ്യപ്പെട്ടതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. അമ്മയോട് അവര്‍ക്ക് വൈരാഗ്യം തോന്നിയതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഇനിയുള്ള ജീവിതത്തില്‍ അവര്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയട്ടെ എന്നും ക്രിസ്റ്റീന്‍ കുറിച്ചു.
സഹോദരന്റെ വാക്കുകള്‍ ശരിവെച്ചുകൊണ്ട് ഗ്രാബരിന്റെ മകളും പ്രതികരിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് യഥാര്‍ത്ഥ മാലാഖയെ തന്നെയായിരുന്നു. കണ്ണുകളില്‍ സ്‌നേഹവും കാരുണ്യവുമുള്ള മാലാഖയെ. ഈ വേദനയില്‍ കൂടെനിന്ന സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹിതര്‍ക്കും തങ്ങള്‍ നന്ദി പറയുന്നതായും അവര്‍ പ്രതികരിച്ചു. അധ്യാപികയെ കൊല്ലാനിടയായ സാഹചര്യം എന്താണെന്ന് വിദ്യാര്‍ത്ഥികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.നവംബർ 12 നു പ്രതികളെ കോടതിയിൽ ഹാജരാകും ഇരുവർക്കും ഓരോ മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്
ന്യൂയോര്‍ക്ക് : പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ 9,000 ജീവനക്കാരെ ശമ്പളമില്ലാത്ത ലീവില്‍ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതര്‍ തീരുമാനിച്ചു. സിറ്റിയിലെ 12,000 ജീവനക്കാര്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ മതപരമായ കാരണങ്ങളാലും, വിവിധ അസുഖങ്ങള്‍ മൂലവും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിറ്റി അധികൃതര്‍ പറയുന്നു.
സിറ്റിയുടെ പേറോളില്‍ ആകെ 370,000 ജീവനക്കാരാണുള്ളത്. വാക്‌സിനേഷന്‍ സ്വീകരിക്കാത്തത് പൊതുങ്ങളോടുള്ള വെല്ലുവിളിയാണെന്നും, ഇവര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്നും, 9000 ജീവനക്കാരെ ഇതേ കാരണത്താല്‍ ശമ്പളമില്ലാത്ത ലീവില്‍ വിട്ടിരിക്കയാണെന്നും മേയര്‍ ഡി ബ്ലാസിയോ ഒരു പ്രസ്താവനയില്‍ പറഞ്ഞു. വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മേയര്‍ അറിയിച്ചു.
12 ദിവസം മുമ്പാണ് ജീവനക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് നിർബന്ധമാക്കിയുള്ള നോട്ടീസ് പുറപ്പെടുവിച്ചത് തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും മേയര്‍ കൂട്ടിചേര്‍ത്തു. തിങ്കളാഴ്ചയിലെ സമയപരിധി മുന്‍സിപ്പല്‍ ജീവനക്കാര്‍, പോലീസ് ഓഫീസേഴ്‌സ്, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ക്കും ബാധകമായിരുന്നു.
കോവിഡില്‍ നിന്നും ഉടനെയൊന്നും യൂറോപ്പിന് മോചനമുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ വീണ്ടും കോവിഡിന്റെ തീവ്രവ്യാപനമുണ്ടാവുമെന്ന ആശങ്കയാണ് ലോകാരോഗ്യ സംഘടന പങ്കുവെച്ചത്. വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നതോടെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
യൂറോപ്പില്‍ ഏഷ്യയിലും കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് മരണനിരക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച 1.8 മില്യണ്‍ കോവിഡ് കേസുകളും 24,000 മരണങ്ങളും യൂറോപ്പിലും മധ്യ ഏഷ്യയിലുമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആറ് ശതമാനവും മരണനിരക്കില്‍ 12 ശതമാനത്തിന്റേയും വര്‍ധനയുണ്ടായിട്ടുണ്ട്.
ഇതുപ്രകാരം അടുത്ത ഫെബ്രുവരിക്കുള്ളില്‍ അഞ്ച് ലക്ഷം പേരെങ്കിലും യുറോപ്പില്‍ കോവിഡ് മൂലം മരിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ക്ലുഗാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 53 യൂറോപ്യന്‍ രാജ്യങ്ങളിലാണ് കോവിഡ് വലിയ ആശങ്ക വിതക്കുന്നത്. ഡെല്‍റ്റ വകഭേദമാണ് ഇവിടെ അപകടകാരി.