വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയെ യു.എസിലേക്ക് കൈമാറാനുള്ള ബ്രിട്ടീഷ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതിയില്ല. ചാരവൃത്തിക്കേസിലെ വിചാരണയ്ക്ക് വേണ്ടിയാണ് അസാഞ്‌ജെയെ അമേരിക്കയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി അനുവദിച്ചത്.അദ്ദേഹത്തെ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകുമെന്നാണ് സൂചന.
യു.എസിന് കൈമാറുന്നതിനെതിരെ ബ്രിട്ടീഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള അസാഞ്‌ജെയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു.

കൈമാറ്റം ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമായി ഈ തീരുമാനം. യു.എസിന്റെ കൈമാറല്‍ അഭ്യര്‍ത്ഥന വിലയിരുത്തിയ ജില്ലാ ജഡ്ജി വനേസ ബറൈറ്റ്സര്‍ ആയിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.അസാഞ്‌ജെയെ ബ്രിട്ടനില്‍ നിന്നു വിട്ടു കിട്ടാന്‍ അമേരിക്ക നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാകാനുള്ള എല്ലാ തന്ത്രങ്ങളും തുടര്‍ന്നുപോന്നു അസാഞ്‌ജെ.

യു.എസിന്റെ മിലിറ്ററി ഡാറ്റാബേസുകള്‍ ഹാക്ക് ചെയ്ത് സെന്‍സിറ്റീവായ വിവരങ്ങള്‍ കൈക്കലാക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് അസാഞ്‌ജെക്കെതിരെ യു.എസില്‍ നിലവിലുള്ള കേസ്. 2010 ലും 2011 ലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് നടത്തിയ വിവിധ സൈനിക നീക്കങ്ങളുടെ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത യുഎസ് സൈനിക നടപടികളില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങളായിരുന്നു വിക്കിലീക്സ് പുറത്തുവിട്ടത്.