World

മധ്യ ഇറ്റലിയില്‍ കനത്ത പ്രളയം. പത്ത് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. വീടുകളും വാഹനങ്ങളുമടക്കം പ്രളയത്തില്‍ അകപ്പെട്ടതോടെ ആശങ്കയിലാണ് ഇറ്റാലിയന്‍ ജനത. നാല് മണിക്കൂറുകളോളം നീണ്ട കനത്ത മഴയില്‍ വെള്ളത്തിനടിയിലായിരിക്കുകയാണ് മധ്യ ഇറ്റലിയിലെ പല പ്രദേശങ്ങളും. മൂന്നു മണിക്കൂറില്‍ 400 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. പ്രതിവര്‍ഷം സാധാരണ ലഭിക്കുന്ന മഴയുടെ മൂന്നിലൊന്നാണ് ഏതാനും മണിക്കൂറുകളില്‍ പെയ്തിറങ്ങിയത്.

സെനിഗലിയ, മാര്‍ഷെ തുടങ്ങിയ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നും അത് പ്രവചിക്കുക ദുഷ്കരമാണെന്നും ഭൗമശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

ആഡ്രിയാറ്റിക് സമുദ്രത്തോട് ചേർന്നു കിടക്കുന്ന മാർഷെ മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ സംഭവിച്ച മേഘസ്ഫോടനത്തിനു സമാനമായ മഴയാണ് അപ്രതീക്ഷിത പ്രളയത്തിനു പിന്നിലെന്ന് മേയർ റിക്കാർഡോ പാസ്ക്വാലിനി വ്യക്തമാക്കി. പ്രളയജലം ഇരച്ചെത്തിയതോടെ ആളുകൾ കെട്ടിടങ്ങളുടെ മുകളിലും വലിയ മരങ്ങളുടെ മുകളിലുമാണ് അഭയം തേടിയത്. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ അവിടെത്തന്നെ തുടരേണ്ടി വന്നു. ഇതിനു പിന്നാലെ കുടിവെള്ള വിതരണവും ഗതാഗതവും ടെലിഫോൺ സംവിധാനവും താറുമാറായി. നഗരത്തിലാകെ പാതിയോളം ചെളിയിൽ മുങ്ങിക്കിടക്കുന്ന കാറുകൾ കാണാൻ കഴിയും.

സ്കൈ ഡൈവിങ്ങിനിടെ താഴേക്ക് പതിച്ച് ടിക്ടോക് താരത്തിന് ദാരുണാന്ത്യം. താന്യ പർദാസി(21) ആണ് മരണപ്പെട്ടത്. കാനഡയിലെ ഒൻഡാരിയോയിൽ സ്കൈഡൈവിങ്ങിനിടെയായിരുന്നു അപകടം. പാരച്യൂട്ട് തുറക്കാൻ വൈകിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നിലത്തു പതിച്ച താനിയയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഒൻഡാരിയോയിൽ ആദ്യ സോളോ സ്കൈഡിവിങ്ങിന് എത്തിയതായിരുന്നു താന്യ. സ്കൈഡിവിങ്ങിനിടെ റിസർവ് പാരച്യൂട്ട് വീർക്കാൻ അനുവദിക്കാത്ത വളരെ താഴ്ന്ന ഉയരത്തിൽപാരച്യൂട്ട് തുറന്നതാണ് അപകടത്തിന് കാരണം.

നോര്‍ത്ത് കരോലൈനയിലെ പാറ്റി ഹെര്‍ണാണ്ടസ്-കാര്‍ലോസ് ദമ്പതികളാണ് 17ാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നത്.ഇവരുടെ 16-ാമത്തെ കുട്ടിക്ക് ഒരു വയസ്സാണ്പ്രായം. പാറ്റി ഹെര്‍ണാണ്ടസ്-കാര്‍ലോസ് ദമ്പതികള്‍ക്ക് 20 കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം.

16 കുട്ടികളുടെയും പേരിന്റെ തുടക്കം സി എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്നും പ്രത്യേകത ഉണ്ട്.16 മക്കളില്‍ മൂന്നിരട്ടകളുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് കുടുംബത്തില്‍ ആധിപത്യം. 10 പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.

കാര്‍ലോസ് ജൂനിയര്‍ (14 വയസ്) ആണ് മക്കളില്‍ മുതിര്‍ന്നയാള്‍. ക്രിസ്റ്റഫര്‍(13),കാര്‍ല(11), കെയ്ത്‌ലിന്‍ (11),ക്രീസ്റ്റീന്‍(10),ചെല്‍സി(10), ക്രിസ്റ്റീന(9),കാല്‍വിന്‍(7),കാതറിന്‍(7),
കാലെബ്(5),കരോലൈന്‍(5), കാമില(4),കരോള്‍(4),ചാര്‍ലട്ട്(3), ക്രിസ്റ്റല്‍(2), ക്ലെടോണ്‍(1) എന്നിവരാണ് മക്കള്‍.

2023 മാര്‍ച്ചിലാണ് ഇവരുടെ 17ാമത്തെ കുഞ്ഞിന്റെ ഡെലിവറി സമയം. താനിപ്പോള്‍ 13 ആഴ്ച ഗര്‍ഭിണി ആണെന്നും ആണ്‍കുട്ടിയാണ് ഉള്ളിലെന്നും പാറ്റി ഒരു അഭിമുഖത്തില്‍ പറയുന്നു.

കഴിഞ്ഞ 14 വര്‍ഷത്തെ ജീവിതത്തില്‍ കൂടുതല്‍ നാളുകളും ഞാന്‍ ഗര്‍ഭിണിയായിരുന്നു.
അതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് പാറ്റി 16-ാമത്തെ കുഞ്ഞിന് ഗര്‍ഭം നല്‍കിയത്.

20 കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. ഇനി മൂന്ന് ആണ്‍കുട്ടികള്‍ വേണം. അപ്പോള്‍ 10 പെണ്ണും 10 ആണും ആകുമെന്നും പാറ്റി പറയുന്നു. ഗര്‍ഭനിരോധനം ആഗ്രഹിക്കുന്നില്ലെന്നും ദമ്പതികള്‍ പറയുന്നു.

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഹൂസ്റ്റണിലുണ്ടായ വെടിവയ്പ്പില്‍ നാലുപേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. നഗരത്തിലെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. ഇതടക്കമാണ് നാല് മരണം.

വീടൊഴിയാൻ ആവശ്യപ്പെട്ടതിൽ കുപിതനായാണ് അക്രമി അയൽവാസികളെ വെടിവച്ച് കൊന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അക്രമി ആഫ്രിക്കൻ അമേരിക്കൻ ആണെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ കറുത്ത വസ്ത്രം ധരിച്ചിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നു.

ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ന്യൂയോർക്കിൽ വെച്ചാണ് ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തത്. യുപി സ്വദേശി മന്ദീപ് കൗർ(30) ആണ് ആഗസ്റ്റ് നാലിന് ജീവനൊടുക്കിയത്. എട്ടു വർഷം മുൻപായിരുന്നു യുപി സ്വദേശിനി രഞ്‌ജോധബീർ സിങ്ങിനെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ തന്നെ പീഡനങ്ങൾ തുടർക്കഥയായിരുന്നു എന്നാണ് വിവരം.

രണ്ട് പെൺകുട്ടികളായിരുന്നു ദമ്പതികൾക്ക്. ആൺകുട്ടി വേണമെന്ന് പറഞ്ഞ് വർഷങ്ങളായി മരുമകൻ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മന്ദീപ് കൗറിന്റെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പ് താൻ സഹിച്ച യാതനകൾ അച്ഛനോട് പറഞ്ഞ് കരയുന്ന മൻദീപ് കൗറിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. ക്ഷണ നേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.

 

”എട്ടു വർഷമായി ഞാൻ സഹിക്കുകയാണ്. ദിവസവും ഭർത്താവ് ക്രൂരമായി മർദ്ദിക്കും. ഇനിയും സഹിക്കാൻ വയ്യ… പപ്പയെന്നോട് ക്ഷമിക്കണം. ഞാൻ മരിക്കാൻ പോവുകയാണ്”. ഇതായിരുന്നു വിഡിയോയിൽ മന്ദീപ് കൗർ പറഞ്ഞത്.

യുപിയിലെ ബിജ്‌നോർ ജില്ലയിലാണ് മന്ദീപിന്റെ കുടുംബം.രഞ്‌ജോധബീറിന്റെ കുടുംബവും ബിജ്‌നോറിലാണ്. യുഎസിൽ തന്നെയുള്ള ആറും നാലും വയസുള്ള പെൺമക്കളെ കുറിച്ചുള്ള ആശങ്കയിലാണിപ്പോൾ മന്ദീപ് കൗറിന്റെ കുടുംബം.

”മക്കളെ വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരമ്മയെ പോലെ അവരെ ഞാൻ വളർത്തും” -മന്ദീപ്കൗറിന്റെ ഇളയ സഹോദരി കുൽദീപ് കൗർ പറഞ്ഞു. മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ രഞ്‌ജോധബീറിനെതിരെ കേസ് നൽകിയിരിക്കയാണ് മന്ദീപ് കൗറിന്റെ പിതാവ് ജസ്പാൽ സിങ്. കേന്ദ്രസർക്കാരിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടതായും ഏതു തരത്തിലുള്ള സഹായത്തിനും തയാറാണെന്നും കാണിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

 

അമേരിക്കന്‍ നടി ആനി ഹെയ്ഷിന് വാഹനാപകടത്തില്‍ പരിക്ക്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയുടെ നില ഗുരുതരമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

53കാരിയായ ആനിന്റെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ മാര്‍വിസ്തയിലുള്ള ഇരുനിലെ കെട്ടിടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിടിച്ചത് കെട്ടിടത്തില്‍ തീപ്പിടിത്തത്തിന് കാരണമായതായും ലോസ് ഏഞ്ചല്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തു.

അഗ്‌നിശമന സേനയുടെ കണക്കനുസരിച്ച് 59 അഗ്‌നിശമന സേനാംഗങ്ങള്‍ 65 മിനിറ്റ് സമയമെടുത്താണ് തീയണച്ചത്. സിക്സ് ഡേയ്സ്, സെവന്‍ നൈറ്റ്സ്, ഡോണി ബ്രാസ്‌കോ തുടങ്ങി 90 കളില്‍ പുറത്തിറങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ആന്‍.

‘അനദര്‍ വേള്‍ഡ്’ എന്ന സോപ്പ് ഓപ്പറയിലെ ആനിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രകോപിതനായി മുതലാളിയുടെ വീട് പൊളിച്ച് തൊഴിലാളിയുടെ പ്രതികാരം. തൊഴിലുടമയുടെ മുന്നിൽ കരയാനോ കാലുപിടിക്കാനോ നിൽക്കാതെ ഭൂവുടമയുടെ കായലോരത്തെ ആഡംബരവസതികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുകളഞ്ഞും പ്രദേശം മുഴുവൻ താറുമാറാക്കിയുമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

കാനഡയിലെ കൽഗറിയിലാണ് സംഭവം. പോലീസെത്തുന്നതിന് മുമ്പ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ രോഷം തീർക്കാൻ തടാകത്തിന്റെ സമീപത്തുള്ള പ്രദേശം മുഴുവൻ ആ തൊഴിലാളി നശിപ്പിച്ചു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഒടുവിൽ തൊഴിലാളിസമൂഹം ഉണർന്നിരിക്കുന്നു’ എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ ‘ഇതിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ ഇയാൾ അറസ്റ്റിലായേനെ’ എന്ന് മറ്റൊരാൾ പ്രതികരിച്ചു. സംഭവത്തിൽ അമ്പത്തിയൊമ്പതുകാരനെ അറസ്റ്റ് ചെയ്തതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഇയാൾക്ക് വലിയൊരു തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

 

തമിഴ്‌നാട് ക്ഷേത്രത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിഗ്രഹം വാഷിംഗ്ടണ്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്. 1929ല്‍ നാഗപട്ടണത്തെ കൈലാസനാഥ സ്വാമി ശിവന്‍ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ചോള രാജ്ഞി സെംബിയന്‍ മഹാദേവിയുടെ വെങ്കല വിഗ്രഹമാണ് വാഷിംഗ്ടണ്‍ ഡിസിയിലെ ഫ്രീര്‍ ഗാലറി ഓഫ് ആര്‍ട്ടില്‍ കണ്ടെത്തിയത്.

1929ല്‍ ഹാഗോപ് കെവോര്‍കിയന്‍ എന്ന വ്യക്തിയില്‍ നിന്നാണ് ഗാലറി അധികൃതര്‍ വിഗ്രഹം വാങ്ങുന്നത്. ഇതെത്ര തുകയ്ക്കാണെന്ന് അറിവില്ല. 1962ല്‍ കെവോകിയന്‍ അന്തരിച്ചു. ഇദ്ദേഹം ആരില്‍ നിന്നാണ് വിഗ്രഹം വാങ്ങിയതെന്ന കാര്യത്തില്‍ അന്വേഷണമാരംഭിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. 2015ല്‍ വിഗ്രഹം മ്യൂസിയത്തില്‍ കണ്ടുവെന്ന് രാജേന്ദ്രന്‍ എന്നയാളാണ് ആദ്യം വിവരം പോലീസിനെ അറിയിക്കുന്നത്. ഇദ്ദേഹമിക്കാര്യം ക്ഷേത്രം അധികൃതരുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

പിന്നീട് കേസ് പോലീസിന്റെ ഐഡല്‍ വിംഗിന് കൈമാറി. ജയന്ത് മുരളി, പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍ ദിനകരന്‍, എന്നിവര്‍ കേസ് വേഗത്തിലാക്കുകയും പോലീസ് ഇന്‍സ്‌പെക്ടര്‍ ഇന്ദിരയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന് കൈലാസനാഥ സ്വാമി ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങള്‍ കൈമാറുകയും ചെയ്തു. ക്ഷേത്രത്തില്‍ 60 വര്‍ഷത്തിലധികം വര്‍ഷം ജോലി ചെയ്തവരോട് അന്വേഷിച്ചാണ് വിഗ്രഹം ക്ഷേത്രത്തിലേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നത്. വിഗ്രഹം ക്ഷേത്രത്തില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ചോളരാജവംശത്തിലെ ശക്തയായ രാജ്ഞിയായിരുന്നു സെംബിയന്‍ മഹാദേവി. ഭര്‍ത്താവായ കാന്തരാദിത്യന്റെ മരണ ശേഷം ഇവര്‍ രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയുന്നതിലും കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ ചെലുത്തി. പരമ്പരാഗത രീതിയിലുള്ള ഇഷ്ടികക്കെട്ടിടങ്ങള്‍ മാറ്റി ക്ഷേത്രങ്ങള്‍ ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്നത് സെംബിയന്‍ മഹാദേവിയുടെ കാലത്താണ്. അറുപത് വര്‍ഷത്തിന് മുകളില്‍ ചോളരാജ്യം ഭരിച്ച രാജ്ഞിയുടെ വിഗ്രഹമാണ് കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിലെ ജയിലിൽ നടന്ന വിചിത്രമായ സംഭവത്തെ തുടർന്ന് തടവുകാരിയെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. സഹതടവുകാരികൾ ഗർഭിണിയായതിനെ തുടർന്ന് ട്രാൻസ് വനിതയായ തടവുകാരിയെയാണ് പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റിയത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. സ്ത്രീ തടവുകാർക്കായുള്ള എഡ്ന മഹൻ കറക്ഷൻ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വച്ചാണ് രണ്ടു സഹതടവുകാരായ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത്. വളർത്തുപിതാവിനെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഇവർ.

18 മുതൽ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തടവുകാർ മാത്രമുള്ള സെല്ലിൽ താമസിപ്പിച്ചിരുന്ന 27 വയസ്സുള്ള ഡെമി മൈനർ ട്രാൻസ് വനിതയെയാണ് മാറ്റിയത്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഡെമി രണ്ട് സ്ത്രീ തടവുകാരുമായി പരസ്പര സമ്മതത്തോടെ സെല്ലിൽ വെച്ച് ലൈംഗിക ബന്ധം പുലർത്തിയെന്നും ഇരുവരും ഗർഭിണിയായെന്നുമാണ് പരാതി. തുടർന്ന് ഗാർഡൻ സ്റ്റേറ്റ് യൂത്ത് കറക്ഷൻ ഫെസിലിറ്റിയിലേക്കാണ് ഡെമിയെ മാറ്റിയത്. പുരുഷ തടുവകാർ മാത്രമാണ് ഇവിടെയുള്ളത്.

ഇക്കാര്യം പിന്നീട്, ഒരു ബ്ലോഗ് പോസ്റ്റിൽ ഡെമി മൈനർ കുറ്റം സമ്മതിച്ചു. സഹതടവുകാരികളുമായി ലൈംഗിക ബന്ധം പതിവായിരുന്നെന്നും ഇതിനിടെയാണ്, ഇരുവരും കഴിഞ്ഞ വർഷം ഗർഭിണികളായതെന്നുമാണ് കുറ്റസമ്മതം. ഇതിനെ തുടർന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായത്.

എന്നാൽ പുരുഷന്മാരുടെ തടവറയിൽ തനിക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടക്കാനിടയുണ്ടെന്നും പുരുഷന്മാരുടെ തടവറയിൽ നിന്ന് സ്ത്രീകളുടെ ജയിലിലേക്ക് തന്നെ മാറ്റണമെന്നുമാണ് ഡെമി ആവശ്യപ്പെടുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ന്യൂയോര്‍ക്കിലെ വസതിയിലാണ് അന്ത്യം. ട്രംപാണ് മരണവാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്.

ഫാഷന്‍ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുന്‍ മോഡലുമായിരുന്നു ഇവാന ട്രംപ്. ഇവാനയുടെ മരണത്തില്‍ ട്രംപ് ദുഃഖം രേഖപ്പെടുത്തി. ഇവാന സുന്ദരിയായ വിസ്മയിപ്പിക്കുന്ന സ്ത്രീ ആയിരുന്നു. മഹത്തായതും പ്രചോദനാത്മകവുമായ ജീവിതം നയിച്ചു. അവരുടെ സന്തോഷവും അഭിമാനവും മൂന്ന് മക്കളായിരുന്നു. മക്കളെ ഓര്‍ത്ത് ഏറെ അഭിമാനിച്ചിരുന്നു. അതുപോലെ തങ്ങളും അവളില്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് കുറിച്ചു.

1977ലായിരുന്നു ട്രംപും ഇവാനയും തമ്മിലുള്ള വിവാഹം. 90കളുടെ ആരംഭത്തില്‍ ഇരുവരും വിവാഹമോചനം നേടി്. 1993ല്‍ ട്രംപ് മാപ്പിള്‍സിനെ വിവാഹം കഴിച്ചു.1999ല്‍ ട്രംപും മാപ്പിള്‍സും പിരിഞ്ഞു. 2005ല്‍ ട്രംപ് മെലാനിയയെ വിവാഹം ചെയ്തു.

നേരത്ത ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാല്‍ദോവില്‍ 1949ലാണ് ഇവാന ജനിച്ചത്. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യന്‍ ജൂനിയര്‍ നാഷ്ണല്‍ സ്‌കീ ടീമിന് വേണ്ടി പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്.

 

RECENT POSTS
Copyright © . All rights reserved