ലഖ്‌നൗ : പന്തയം വെച്ച് മുട്ട കഴിക്കുന്നതിനിടെ മധ്യവയസ്‌കന്‍ മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ജോന്‍പുര്‍ സ്വദേശി സുഭാഷ് യാദവ് എന്നയാളാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.

സുഭാഷും സുഹൃത്തും കൂടി ബീബീഗഞ്ച് മാര്‍ക്കറ്റില്‍ മുട്ട കഴിക്കാന്‍ പോയതാണ് ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് അന്‍പത് മുട്ട കഴിച്ചു തീര്‍ത്താല്‍ രണ്ടായിരം രൂപ എന്ന പന്തയത്തിലേക്ക് ഇരുവരും എത്തിച്ചേരുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

പന്തയം സ്വീകരിച്ച സുഭാഷ് മുട്ട കഴിക്കാന്‍ തുടങ്ങി. തുടര്‍ന്ന് 41 മുട്ടകള്‍ കഴിക്കുകയും 42 ാമത്തെ മുട്ട കഴിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയും ബോധം നഷ്ട്ടമാവുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലും പിന്നീട് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിച്ചെങ്കിലും സുഭാഷിനെ രക്ഷിക്കാനായില്ല.

അമിത ഭക്ഷണം ഉള്ളില്‍ ചെന്നാണ് സുഭാഷ് മരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.