ലണ്ടൻ: കെപിസിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുടെ യു കെ നാഷണൽ കമ്മിറ്റി വർക്കിംഗ്‌ പ്രസിഡന്റ്‌ ആയി ഷൈനു മാത്യുസിനെ നിയമിച്ചു. ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയാണ്‌ പുതിയ ഭാരവാഹിയെ നിയമിച്ചത്.

യു കെയിലും കേരളത്തിലും ഒരു പോലെ പൊതുപ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായി നിൽക്കുന്ന ഷൈനു മാത്യൂസ് അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകയും സംരംഭകയും കൂടെ ആണ്.

രണ്ട് പതിറ്റാണ്ടു മുൻപ് തന്റെ ചിരകാല സ്വപ്നമ സാങ്കേതമായിരുന്ന യു കെയിൽ, ആരോഗ്യ സേവന രംഗത്ത് ജോലി സ്വന്തമാക്കി എത്തി ചേർന്നതാണ് ഷൈനു മാത്യൂസ്. കെയറർ ആയി ജോലിക്ക്‌ തുടക്കമിട്ട ഷൈനു മാത്യൂസ് തന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ രജിസ്റ്റേഴ്ഡ് നേഴ്‌സായും പിന്നീട് കെയർ ഹോം മാനേജരായും നിയമിതയായി.

ആതുര സേവന രംഗത്ത് തന്റെതായി വ്യക്തി മുദ്ര പതിപ്പിച്ച ഷൈനു മാത്യൂസ് ഇന്ന് ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട് എന്നീ രണ്ട് നേഴ്സിംഗ് ഹോമുകളുടെ ഉടമസ്ഥ പദം അലങ്കരിക്കുന്നു.

നേഴ്സിംഗ് ഹോമുകൾക്ക് പുറമെ, മലയാളികൾക്ക് നാടൻ ഭക്ഷണം തനതു ശൈലിയിൽ ഗുണമേന്മയോടെ ചുവർച്ചിത്രങ്ങളുടെ ഓരം പറ്റി ആസ്വദിക്കുവാൻ ഉതകുന്ന അന്തരീക്ഷം നൽകിക്കണ്ട് ദുബായിലും യു കെയിലെ കവൻട്രിയിലും ഒരുക്കിയിരിക്കുന്ന ‘ടിഫിൻ ബോക്സ്‌’ ഹോട്ടൽ ശൃംഗലയും ഷൈനു മാത്യൂസിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.

തുടക്ക കാലത്ത് കേരളത്തിലും മാഞ്ചസ്റ്ററിലെ പൊതു മണ്ഡലത്തിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഷൈനു മാത്യുസിന്റെ പൊതുപ്രവർത്തനവും ചാരിറ്റി സേവനങ്ങളും ഇന്ന് യു കെയുടെ മുക്കിലും മൂലയിലും എത്തിത്തിചേർന്നിട്ടുണ്ട്.

2017 – ൽ കേരളത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളുടെ പാഠനാവശ്യങ്ങൾക്കായുള്ള ധന ശേഖരണണാർത്ഥം, മാഞ്ചസ്റ്ററിൽ വെച്ച് 150,00 അടി ഉയരത്തിൽ സാഹസികമായ സ്കൈ ഡ്രൈവിങ്ങ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവൻ തുകയും കുട്ടികളുടെ പഠന ചിലവിനായി നൽകുകയും ചെയ്തിരുന്നു.

2022 – ലും സമാന രീതിയിൽ സ്കൈ ഡ്രൈവിങ്ങ് നടത്തുകയുണ്ടായി. രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം രൂപയാണ്‌ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഇങ്ങനെ സമാഹരിച്ചത്. “ഈ പ്രായത്തിലും ഷൈനു മാത്യൂസ് പ്രകടിപ്പിച്ച ആത്‍മവിശ്വാസവും, ധൈര്യവും, അർപ്പണബോധവും എന്നെ അത്ഭുതപ്പെടുത്തുന്നു” എന്നായിരുന്നു ഷൈനു മാത്യൂസിന്റെ സ്കൈ ഡ്രൈവിങ്ങ് ഇൻസ്‌ട്രക്ടറുടെ വാക്കുകൾ.

പൊതുജന ശ്രദ്ധയും വലിയ വാർത്ത പ്രാധാന്യവും നേടിയ പ്രവർത്തനങ്ങളായിരുന്നു ഇവയെങ്കിലും, ജനനന്മയെ ലക്ഷ്യമാക്കി ചെറുതും വലുതുമായ ഒട്ടനവധി ക്ഷേമപ്രവർത്തനങ്ങൾ കേരളത്തിലും യു കെയിലുമായി ഷൈനു മാത്യൂസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

പുതുപ്പള്ളിയുടെ സ്വന്തം ‘കുഞ്ഞൂഞ്ഞി’ന്റെ സ്മരണർത്ഥം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചു പോരുന്ന ‘ആശ്രയ പദ്ധതി’യുടെ ഭാഗമായിക്കൊണ്ട് നൽകപ്പെട്ട ആംബുലൻസിന്റെ, ഡ്രൈവറുടെ പ്രതി മാസശമ്പളവും ഓഫീസ് നടത്തിപ്പിനായുള്ള തുകയും ഷൈനു മാത്യൂസ് നൽകാമെന്നേൽക്കുകയും, ആയതിന്റെ ആദ്യ ഗഡു കോട്ടയത്തെ സ്വാന്തനം ട്രസ്റ്റിൽ വെച്ച് കൈമാറുകയും ചെയ്യുകയുണ്ടായി.

പിതാവിന്റെ അടുത്ത മിത്രമായിരുന്ന ഉമ്മൻ ചാണ്ടിയെ തന്റെ ചെറുപ്പം മുതൽക്കെ അടുത്ത് കണ്ടു അറിയാൻ സാധിച്ചത്, തന്റെ ജീവിതത്തിലെ വലിയ നാഴികകല്ലായി മാറി എന്ന് വിശ്വസിക്കുന്ന ഷൈനു മാത്യൂസ്, കക്ഷി – രാഷ്ട്രീയ – ജാതി – വർണ്ണത്തിനതീതമായുള്ള ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് അദ്ദേഹത്തെയാണ് മാതൃക ആക്കിയത്.

ഷൈനുവിന്റെ പ്രൊഫഷനലിസവും പ്രഫഷണൽ അറിവുകളും പൊതുപ്രവർത്തന പരിചയവും സമാന രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുത്തി മുന്നോട്ട് കൊണ്ട് പോകണമെന്ന്‌ 2023 – ജൂൺ മാസം 24 – ആം തിയതി ക്രോയ്ഡനിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ മുഖ്യഥിതിയും ഉൽഘാടകാനുമായി പങ്കെടുത്ത ലേബർ പാർട്ടിയുടെ നേതാവും എലിങ് സൗതാൾ എംപിയുമായ വീരേന്ദ്ര ശർമയുടെ വാക്കുകൾ ഷൈനു മാത്യൂസിന്റെ ബഹുമുഖ പ്രതിഭക്ക്‌ അടിവരയിടുന്നു.

നിലവിൽ ഒഐസിസി യൂറോപ്പ് വനിതാ വിംഗ് കോർഡിനേറ്റർ എന്ന പദവി വഹിക്കുന്ന ഷൈനു മാത്യൂസിന് അർഹയത്യ്ക്കുള്ള അംഗീകാരം കൂടി ആയാണ് പുതിയ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്.

ഇപ്പോൾ മാഞ്ചസ്റ്ററിൽ സ്ഥിരതാമസക്കാരിയായ ഷൈനു പ്രവാസി ഭാരതി കേരള യുടെ ‘ദ് ലേഡി ഓഫ് എക്സലൻസ് പുരസ്‌കാരം’, ഒഐസിസി – ഇൻകാസ് ഷാർജ അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾക്കും അർഹയായിട്ടുണ്ട്.