8-ാം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സൽ (31) ആണ് അറസ്റ്റിലായത്. കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ വെച്ചാണ് കുട്ടിയെ ഇരയാക്കിയത്. ക്രൂരതയ്ക്ക് ഒത്താശ ചെയ്തു കൊടുത്ത ബസ് ഡ്രൈവർ കട്ടപ്പന ലബ്ബക്കട കൽത്തൊട്ടി കൊല്ലംപറമ്പിൽ എബിനെയും (35) പോലീസ് പിടികൂടി.

ഇവരുടെ സുഹൃത്തായ കണ്ടക്ടർ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാർത്ഥിനി. വിവാഹിതനായ കണ്ടക്ടർ ഇക്കാര്യം മറച്ചുവെച്ചാണ് പെൺകുട്ടിയെ വശീകരിച്ചത്. 15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂൾ കഴിഞ്ഞ് വിദ്യാർത്ഥിനി അഫ്‌സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ എത്തി.

പനിയാണെന്നു പറഞ്ഞ് അഫ്‌സൽ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തുകയും ചെയ്തു. അഫ്‌സലിന്റെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് 1.30നുള്ള ട്രിപ് ആളില്ലെന്ന കാരണത്താൽ മുടക്കിയ ശേഷം, പിന്നീട് പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയ ശേഷം കണ്ടക്ടറും ഡ്രൈവറും ഷട്ടർ താഴ്ത്തി പുറത്തു പോവുകയായിരുന്നു.

ഇതിനിടെ ഡിവൈഎസ്പി ഷാജു ജോസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസിനുള്ളിൽ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനിയെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്കും കൗൺസലിങ്ങിനും വിധേയമാക്കുകയും ചെയ്തു.