ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങിനെതിരെ ഗുരുതര ആരോപണങ്ങളുമായി ചൈന എയിഡ് ഫൗണ്ടര്‍ ബോബ് ഫു. ക്രീസ്തീയ ദേവാലയങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുമെന്നാണ് പ്രസിഡന്റ് ഷി ചിന്‍പിങ് കരുതുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കയില്‍വെച്ച് ഹെറിറ്റെയിജ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബോബ് ഫു. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം മുന്‍പും മതങ്ങളോടുള്ള സമീപനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും ഗുരുതരമായി ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ചിന്‍പിങിന്റെ ഭരണം നിലനിര്‍ത്തുന്നതിന് ക്രീസ്തീയ ദേവലായങ്ങള്‍ ഭീഷണിയുണ്ടാക്കുമെന്നാണഅ അദ്ദേഹം കണക്കാക്കുന്നതെന്ന് ഫു പറഞ്ഞു.

ചൈനയില്‍ വിവിധ കാരണങ്ങള്‍കൊണ്ട് തടവറയില്‍ അടക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 12 മാസത്തിനിടയില്‍ പോലീസ് പിടിയിലായവരുടെ കണക്കുകള്‍ അസ്വാഭാവികമാണെന്ന് ബോബ് ഫു വ്യക്തമാക്കുന്നു. 2016ല്‍ 48,000 ക്രിസ്ത്യാനികളായിരുന്നു ചൈനയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 223,000 ലേക്ക് എത്തിച്ചേര്‍ന്നു. പ്രസ്തുത കണക്കുകള്‍ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറയുന്നു. ക്രിസ്തു മത വിശ്വാസികളെ തടവറയിലാക്കുന്നതും വിചാരണ ചെയ്യുന്നതും മതത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയേ ചെയ്യുകയുള്ളു. അടിച്ചമര്‍ത്തലുകളോട് അത്തരത്തിലാണ് ജനം പ്രതികരിക്കുകയെന്നും ബോബ് പറഞ്ഞു.

സര്‍ക്കാര്‍ തലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ സമീപകാലത്ത് ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ബോബ് ഫു ചൂണ്ടികാണിക്കുന്നു. ക്രിസ്തീയ വിശ്വാസികളോട് പ്രത്യേകമായി ഒരു ശത്രുത മനോഭാവം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. ‘അണ്ടര്‍ ഗ്രൗണ്ട് ചര്‍ച്ചുകള്‍’ രാജ്യ സുരക്ഷയെ ബാധിക്കുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ബെയ്ജിംഗിലെ ഒരു പള്ളിയില്‍ ഫെയിസ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സ്ഥാപിച്ചിരുന്നു. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരെ തിരിച്ചറിയാനാണ് ഇത്തരം സെക്യൂരിറ്റി സിസ്റ്റം സ്ഥാപിക്കുന്നത്. ഫെയിസ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം എല്ലാ ചര്‍ച്ചുകളിലും സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ മതത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുയാണ് ചെയ്യുകയെന്ന് ബോബ് കൂട്ടിച്ചേര്‍ത്തു.