ന്യൂസ് ഡെസ്ക്. മലയാളം യുകെ

ബജറ്റവതരണത്തിന് പിന്നാലെ സിഗരറ്റിന്റെ വില കുത്തനെ ഉയർന്നു. അതേസമയം കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് മദ്യത്തിന്റെ നികുതി 10.1% ആണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിഗരറ്റ് ഉപയോഗിക്കുന്നവരുടെയും മദ്യപിക്കുന്നവരുടെയും കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റും. പുകയില ഉൽപന്നങ്ങളിലെ വിലയിലെ മാറ്റം ബുധനാഴ്ച പ്രാബല്യത്തിൽ വന്നു. ഇതിന് പിന്നാലെ 20 സിഗരറ്റുകളുടെ ശരാശരി പായ്ക്കറ്റിന്റെ വില £14.39 ആയി വർദ്ധിച്ചു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ കണക്കുകൾ പ്രകാരം 2023 ജനുവരിയിൽ 20 സിഗരറ്റിന്റെ ഒരു പാക്കറ്റിന്റെ ശരാശരി വില £12.84 ആയിരുന്നു.

ഹാൻഡ് റോളിങ്ങ് പുകയില ഉൽപന്നങ്ങളുടെയും നിരക്ക് പുതിയ റീറ്റെയ്ൽ പ്രൈസ് ഇന്ഡക്സ് മൂലം 6 ശതമാനവും മിനിമം എക്സൈസ് നികുതി 3 ശതമാനമായി വർദ്ധിക്കും. 2021 ഒക്‌ടോബറിനു ശേഷം ഇതാദ്യമായാണ് പുകയില നികുതി വർധിപ്പിക്കുന്നത്. എന്നാൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ ജനങ്ങൾക്ക് ആശ്വാസം എന്നവണ്ണം ചാൻസലർ ജെറെമി ഹണ്ട് ബിയറുകളുടെ നികുതി മരവിപ്പിച്ചു.

സൂപ്പർ മാർക്കറ്റ് നിരക്കിനേക്കാൾ പബ്ബുകളിൽ നിന്ന് വാങ്ങുന്ന മദ്യത്തിന് 11 പെൻസ് വീതം ഇളവ് ലഭിക്കുന്നത് പബ്ബ് വ്യവസായത്തെ സഹായിക്കാനുള്ള നടപടിയാണെന്ന ആക്ഷേപവും ഉണ്ട്. ബിയറുകൾ അല്ലാത്ത മറ്റ് മദ്യങ്ങളുടെ വിലയിൽ 10.1% വർദ്ധനവുണ്ടാകും. മദ്യത്തിലുള്ള നികുതി വർദ്ധനവിനെ തെറ്റായ സമയത്തെ തെറ്റായ തീരുമാനം എന്നാണ് സ്കോട്ടിഷ് വിസ്കി അസോസിയേഷൻ (എസ്.ഡബ്ല്യു.എ) വിശേഷിപ്പിച്ചത്.