ആലപ്പുഴ: മതിയായ ഓഫീസ് രേഖകള്‍ ഇല്ലാതെ വന്ന ഉദ്യോഗസ്ഥനെ ജില്ല വികസന സമിതിയില്‍ നിന്ന് കലക്ടര്‍ ഇറക്കിവിട്ടു. യോഗത്തില്‍ പകരക്കാരനായി എത്തിയ  ഉദ്യോഗസ്ഥനെയാണ് കലക്ടര്‍ എസ് സുഹാസ് പുറത്താക്കിയത്. ബന്ധപ്പെട്ട വിഷയത്തില്‍ വിവരമറിയാവുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെ വേണം യോഗത്തിലേക്ക് അയ്ക്കുന്നതെന്ന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും ഉറപ്പാക്കിയിരിക്കണമെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനാവുംവിധം കാര്യങ്ങള്‍ പഠിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ആലപ്പുഴ നഗരത്തില്‍ ഇരുമ്പുപാലത്തിന് സമാന്തരമായി കാല്‍നടയാത്രക്കാര്‍ക്കായുള്ള പാലം നന്നാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലാണ് സംഭവം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  പൊതുമരാമത്ത് വിഭാഗമാണ്  ഇതിനായി നടപടി എടുത്തത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്ന ആലപ്പുഴ നഗരസഭയില്‍ നിന്നും പങ്കെടുത്ത ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച വിവരമൊന്നും ഇല്ലാതിരുന്നതിനാലാണ് യോഗത്തില്‍ ഇരിക്കാന്‍ അനുവദിക്കാതിരുന്നത്. ബന്ധപ്പെട്ട നഗരസഭ ഉദ്യോഗസ്ഥന്‍ കലക്ടറെ നേരില്‍ കാണാനും നിര്‍ദ്ദേശിച്ചു.