പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന് കൃത്യമായ കാരണമുണ്ടെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാമെന്ന് കെസി വേണുഗോപാല്‍ ജോഡോ യാത്രക്കിടെ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 11 സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലും എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി 45പേര്‍ അറസ്റ്റിലായി. തുടര്‍ന്ന് അറസ്റ്റിലും റെയ്ഡിലും പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് ഉണ്ടായത്.

അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ഡല്‍ഹിയില്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ഇതുവരെ ലഭിച്ച തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയെ സമര്‍പ്പിക്കും. എന്‍ഐഎ ആസ്ഥാനത്തു അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്ന ആരോപണം ഇഡി ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡിലാണ് ഇക്കാര്യം പറയുന്നത്.

ബിഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ യുപിയിലെ നേതാക്കളെ വധിക്കാന്‍ പദ്ധയിയിട്ടിരുന്നെന്നും ഇഡി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യാനടക്കം കൂടുതല്‍ സമയം എന്‍ഐഎ ആവശ്യപ്പെടാനാണ് സാധ്യത.