ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണാ വൈറസിന്റെ വ്യാപനത്തെ തുടർന്ന് നഴ്സുമാർ കൂടുതൽ സമ്മർദ്ദം നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്. ഏകദേശം 33 ശതമാനത്തോളം നഴ്സുമാരാണ് തങ്ങളുടെ മാനസികാരോഗ്യനില വളരെ മോശമായി കൊണ്ടിരിക്കുകയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. പഠനത്തിനായി നിരീക്ഷിച്ച 3500 ആളുകളിൽ വെറും 10 ശതമാനം പേർക്ക് മാത്രമായിരുന്നു മതിയായ മാനസികാരോഗ്യ സഹായം ലഭിച്ചത്. തങ്ങളുടെ കുടുംബാംഗങ്ങളെ ഒരുനോക്ക് അവസാനമായി കാണാൻ പോലും കഴിയാതെ ഉള്ള കോവിഡ് രോഗികളുടെ മരണങ്ങൾ തങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിച്ചതായി നഴ്സുമാർ തുറന്നുപറഞ്ഞു.

ഇതിനുപുറമേ പിപിഇയുടെ ക്ഷാമം മൂലം ഉണ്ടാകുന്ന അനാസ്ഥകൾ വഴി കൊറോണ വൈറസ് ബാധ തങ്ങൾക്ക് പിടിപ്പെടുമോ എന്നും അതുവഴി തങ്ങളുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധ ഉണ്ടാകുമോ എന്ന ഭയം തങ്ങളുടെ ഉള്ളിൽ ഉള്ളതായും നഴ്സുമാർ പങ്കുവെച്ചു. ആതുരശുശ്രൂഷാ രംഗത്തുള്ളവർക്ക് വേണ്ടത്ര സുരക്ഷാ കിറ്റുകൾ നൽകുന്നത്തിലുള്ള സർക്കാരിന്റെ പരാജയം നേരത്തെതന്നെ മലയാളം യുകെ ന്യൂസ് വായനക്കാരുമായി പങ്കു വെച്ചിരുന്നു .

ഏകദേശം 21678 ബ്രിട്ടീഷുകാർ ഹോസ്പിറ്റലിൽ കൊറോണ ബാധമൂലം മരണമടയുകയും ഒപ്പം അവരെ ശുശ്രൂഷിച്ച നിരവധി ആരോഗ്യ പ്രവർത്തകരും വൈറസ് ബാധ മൂലം കൊല്ലപ്പെട്ടിരുന്നു . ഇത് നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി നഴ്സിംഗ് ടൈംസ് നടത്തിയ സർവ്വേ പുറത്തുവിട്ടിരിക്കുന്നത്. സർവ്വേ അനുസരിച്ച് ഏകദേശം 85 ശതമാനം പേരാണ് സാധാരണയിൽ കൂടുതലായി ജോലി ചെയ്യുമ്പോൾ സമ്മർദം നേരിടുന്നതായി വെളിപ്പെടുത്തിയത്, അതേസമയം 90% നഴ്സുമാരാണ് തങ്ങൾ കൂടുതൽ ഉത്കണ്ഠാകുലരാണ് എന്നും വെളിപ്പെടുത്തിയത്.

തന്റെ കുടുംബത്തിന്റെ ആരോഗ്യത്തെക്കുറിച്ചും വൈറസ് പിടിപെടുന്നതിനെക്കുറിച്ചും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ മതിയായ ലഭ്യത ഇല്ലാത്തതിനെ കുറിച്ചും മറ്റും ഉള്ള ആശങ്കകൾ ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമ്മർദ്ദവും ഉൽക്കണ്ഠയും വർധിപ്പിക്കുന്നതിന് കാരണമായി നിലനിൽക്കുന്നു. ആശുപത്രിയിൽ ജോലി ചെയ്യുന്നവരിൽ ഉള്ള രോഗപ്പകർച്ച തടയുന്നതിനും അവരെ സംരക്ഷിക്കുന്നതിനും പിപിഇ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. പിപിഇ യുടെ ലഭ്യത ഉറപ്പു വരുത്തൽ നഴ്സുമാരുടെ മാനസികവുമായ ആരോഗ്യത്തെ പിന്തുണയ്ക്കുമെന്ന് ഒരു നഴ്സ് അഭിപ്രായപ്പെട്ടു. പിപിഇ കിറ്റുകളുടെ ലഭ്യതയിലൂടെ നഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിൻെറ ആവശ്യകതയാണ് റിപ്പോർട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത് .