ബെയ്ജിങ് ∙ ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചൈന. ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞെന്ന് ചൈനീസ് വാർത്താ ഏജൻസി പറയുന്നു. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിലാണു സംഭവം. ഗർഭിണിയായ അമ്മയിൽനിന്നു വെർട്ടിക്കൽ ട്രാൻസ്മിഷൻ വഴി കുഞ്ഞിലേക്കു വൈറസ് പടർന്നതാകാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

പ്രസവത്തിനു മുൻപ് അമ്മയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെന്നാണു വിവരം. എന്നാൽ പരിശോധനയിൽ നെഗറ്റിവ് ആയിരുന്ന മറ്റൊരു യുവതി ജന്മം നൽകിയ കുഞ്ഞിനും തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് െചയ്തു. ഡിസംബറിൽ വുഹാൻ മാർക്കറ്റിലെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കു പടർന്നതാകാം എന്നു വിശ്വസിക്കുന്ന കൊറോണ ഇതുവരെ അഞ്ഞൂറോളം പേരുടെ ജീവനാണു കവർന്നത്.