കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനുശേഷം ഏറ്റവും കടുത്ത നാശനഷ്ടങ്ങളുണ്ടാക്കിയ ദിവസമായിരുന്നു ഇന്നലെ. വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായ യുറോപ്പിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്. സ്‌പെയിനിലും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇന്നലെയാണ. 235 പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ തന്നെ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ യുറോപ്പിലെ വിവിധ സര്‍ക്കാരുകള്‍ തീരുമാനിച്ചു.

ഡിസംബറില്‍ ചൈനയില്‍ കൊറോണ വൈറസ് ബാധ തുടങ്ങിയതിന് ശേഷം ഏറ്റവും കുടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത് ഇന്നലെയാണ്. സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷമായിട്ടുള്ള ഇറ്റലിയിലാണ് ഇന്നലെയും കൂടുതല്‍ പേര്‍ മരിച്ചത്. 4032 പേര്‍ക്കാണ് ഇറ്റലയില്‍ ജീവന്‍ നഷ്ടമായത്. പുതുതായി 5986 പേര്‍ക്ക് രോഗ ബാധ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ 47021 രോഗികള്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. വടക്കന്‍ ഇറ്റലിയിലാണ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നത്. ഇറ്റലിയില്‍ അധികൃതരെ സഹായിക്കാന്‍ എത്തിയ ചൈനീസ് വിദഗ്ദര്‍ പല നഗരങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്‌റഞ്ഞു. ഇതേ തുടര്‍ന്ന് ലൊംബാര്‍ഡിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ സൈന്യം ഇറങ്ങി. ഇറ്റലിയിൽ മരിച്ച 86 ശതമാനം പേരും 70 വയസ്സിന് മുകളിലുള്ളവരാണ്.

പല ആശുപത്രികളിലും രോഗികളെ ചികില്‍സിക്കാനുള്ള സംവിധാനങ്ങളില്ലാ്‌തെ ബുദ്ധിമുട്ടകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ‘ നിരവധി മരണങ്ങളാണ് കാണേണ്ടിവരുന്നത്. ഞങ്ങള്‍ ഞങ്ങളുടെ ശേഷിയുടെ അവസാനഘട്ട്ത്തില്‍ എത്തിയിരിക്കുകയാണ്. പല ആശുപത്രികളിലും ഉപകരണങ്ങള്‍ മതിയാവുന്നില്ല’ ലൊംബാര്‍ഡിയിലെ ഡോക്ടര്‍ റൊമാനോ പാലോസി റോയിട്ടേഴ്‌സിനൊട് പറഞ്ഞു. കുടുതല്‍ പേര്‍ മരിക്കുന്നതോടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതും വെല്ലുവിളിയായിട്ടുണ്ട്. പല പ്രദേശങ്ങളിലും സൈന്യത്തിന്റെ സഹായമാണ് ജനങ്ങള്‍ തേടുന്നത്.

കൊറോണ കനത്ത നാശം വിതയ്ക്കുന്ന മറ്റൊരു രാജ്യമായ സ്‌പെയിനും ഇന്നലെ കനത്ത നാശനഷ്ടങ്ങളുടെ ദിവസമായിരുന്നു. 235 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്ത് 1002 പേരാണ് ഇതിനകം മരിച്ചത്. വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കുടതല്‍ വഷളാകുമെന്ന ആശങ്കയിലാണ് സ്‌പെയിനിലെ അധികൃതര്‍. മാഡ്രിഡിലാണ് സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെ ആശുപത്രകളില്‍ ഏറെയും കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത വിധം തിങ്ങി നിറഞ്ഞിരിക്കായാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രോഗബാധിതരുടെ എണ്ണം കൂടുന്നതിനിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജര്‍മ്മനി തീരുമാനിച്ചു. ഇറ്റലിയിലും ഫ്രാന്‍സിലും സ്‌പെയിനിലും ഉള്ളത് പൊലുള്ള അതിവ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ജര്‍മ്മനയില്‍ ഏര്‍പ്പെടുത്തുമെന്ന് ചാൻസിലർ ഏഞ്ചല മെര്‍ക്കല്‍ പറഞ്ഞു.

ബ്രിട്ടനില്‍ പബ്ബുകളും റസ്റ്റോറന്റുകളും ജിമ്മുകളും അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് മൂലം ജോലി ചെയ്യാന്‍ കഴിയാതെ പോയ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ശമ്പളത്തിന്റെ 80 ശതമാനത്തോളം നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ന്യൂയോര്‍ക്കില്‍ അവശ്യ സര്‍വീസുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒഴികെയുള്ളവര്‍ വീട്ടില്‍ തന്നെ കഴിയണമെന്ന ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. കാലിഫോര്‍ണിയയില്‍ പൂര്‍ണമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് കോടിയോളം വരുന്ന ജനങ്ങളോട് പുറത്തിറങ്ങരുതെ്ന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് ജീവനക്കാരന് കൊവിഡ് 19 സ്ഥിരികരിച്ചിട്ടുണ്ട്. എ്ന്നാല്‍ ഇദ്ദേഹം വൈസ് പ്രസിഡന്റുമായോ പ്രസിഡന്റുമായോ അടുത്ത് ഇടപഴകിയിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമ്പോഴും ഇറാന്‍ ഉള്‍പടെയുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ ഉത്തരവുകള്‍ലംഘിച്ച് പുറത്തിറങ്ങുന്നത് ആശങ്ക സൃഷ്ടിക്കുകയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍ പുതുവല്‍സര ആഘോഷത്തിനായി ആയിരകണക്കിന് ആളുകള്‍ പുറത്തിറങ്ങിയതാണ് അധികൃതരെ വിഷമത്തിലാക്കിയത്. ഇന്നലെ മാത്രം രാജ്യത്ത് 149 പേരാണ് മരിച്ചത്. യു എ ഇയില്‍ ഇന്നലെ രണ്ട് പേര്‍ മരിച്ചു. ഇസ്രേയിലില്‍ കൊറോണ മൂലമുള്ള ആദ്യ മരണം ഇന്നലെ രേഖപ്പെടുത്തി.