ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലുടനീളമുള്ള കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പുറത്ത്. 2.3 ദശലക്ഷം ആളുകൾക്കാണ് ഈ ആഴ്ച വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌. ഇത് മുൻപത്തെ ആഴ്ചയേക്കാൾ 32% കൂടുതലാണ്. BA.4, BA.5 എന്നീ ഒമിക്രോണിൻെറ രണ്ടു പുതിയ ഉപവകഭേദങ്ങളുടെ വരവോടെയാണ് പകർച്ചാനിരക്ക് കുതിച്ചുയർന്നത്. ആളുകൾക്ക് മുമ്പ് കോവിഡ് വന്നിട്ടുണ്ടെങ്കിലും രോഗം ഇനിയും ബാധിക്കാം. എന്നാൽ ഗുരുതരമായ പാർശ്വഫലങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുവാൻ പ്രതിരോധ കുത്തിവെപ്പുകൾ സഹായിക്കും.

BA.4, BA.5 എന്നീ വേരിയന്റുകളുടെ വർദ്ധനവ് മൂലം യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതായി ഓഫീസ് ഫോൺ സ്റ്റാറ്റിക്‌സിൽ നിന്നുള്ള സാറാ ക്രാഫ്റ്റ് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകളിൽ നിന്ന് ഇംഗ്ലണ്ടിലെ എല്ലാ പ്രായ വിഭാഗങ്ങളിലും വൈറസ് ബാധയുടെ നിരക്ക് വർദ്ധിക്കുന്നതായി കണ്ടെത്തി. ഇംഗ്ലണ്ടിൽ ജൂൺ 30ന് മാത്രം ഏകദേശം 9000 കോവിഡ് രോഗികളാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ജൂലൈ ഒന്നിന് ഈ കണക്കുകൾ ഇരട്ടിയായി. മറ്റ് യുകെ രാജ്യങ്ങളിലും സമാനമായ വർദ്ധനവ് കണ്ടെത്താൻ സാധിച്ചു. ഇംഗ്ലണ്ടിൽ തീവ്ര പരിചരണ വിഭാഗത്തിലുള്ള കോവിഡ് രോഗികളുടെ എണ്ണം 211 ആയി ഉയർന്നു. ജൂൺ തുടക്കത്തിൽ 111 ആയ സ്‌ഥാനത്ത്‌ നിന്നാണ് ഈ വർദ്ധനവ്.

കഴിഞ്ഞ ആറുമാസമായി വാക്സിൻ എടുക്കാത്ത 75-ന് വയസ്സിന് മുകളിലുള്ള എല്ലാവരും കോവിഡിൽ നിന്നുള്ള മുൻകരുതലിൻെറ ഭാഗമായി ബൂസ്റ്റർ വാക്സിനുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. എന്നാൽ ഈ പ്രായപരിധിയിലുള്ള 16 ശതമാനത്തോളം ആളുകൾ ഇതുവരെയും വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) യിലെ ക്ലിനിക്കൽ പ്രോഗ്രാമുകളുടെ ഡയറക്ടർ ഡോ.മേരി റാംസെ പറയുന്നു. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ വ്യാപനം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. തിരക്കേറിയതും അടച്ചുതുമായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുവാൻ ശ്രമിക്കണമെന്നും, നിങ്ങൾക്ക് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരിൽ നിന്ന് അകന്നുനിൽക്കുവാൻ ശ്രമിക്കണമെന്നും ഡോക്ടർ റാംസെ കൂട്ടിച്ചേർത്തു.