വെസ്‌റ്റേണ്‍ ഇംഗ്‌ളണ്ടിലെ റിട്ട: ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായ ഡേവ് സ്മിത്തിന് (72) മറ്റാര്‍ക്കും ഇല്ലാത്ത, കിട്ടരുതേ എന്നാരും ആഗ്രഹിച്ച് പോകുന്ന ഒരു റെക്കോര്‍ഡുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന് റെക്കോര്‍ഡ്.

പത്ത് മാസമാണ് ഡേവ് കോവിഡ് ചികിത്സയിലിരുന്നത്.തുടര്‍ച്ചയായി 43 തവണ കോവിഡ് സ്ഥിരീകരിച്ച ഡേവ് ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന ലോകത്തിലെ ഏക വ്യക്തിയാണ്.ഏഴ് തവണ രോഗം മൂര്‍ഛിച്ച് ഡേവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ബന്ധുക്കള്‍ പലപ്പോഴും തന്റെ സംസ്‌കാരത്തിനൊരുങ്ങിയിരുന്നുവെന്നാണ് ഡേവ് പറയുന്നത്. 2020 മാര്‍ച്ചിലാണ് ഡേവിന് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.

ആദ്യം ബാധിച്ച വൈറസിന്റെ അവശിഷ്ടങ്ങളാണോ വീണ്ടും വീണ്ടും രോഗത്തിനിടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ടായിരുന്നുവെങ്കിലും ടെസ്റ്റുകളില്‍ ആക്ടീവ് വൈറസുകളാണ് ഡേവിന്റെ ശരീരത്തിലുണ്ടായിരുന്നത് എന്ന് കണ്ടെത്തി. സാധാരണ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ ഫലിക്കാതെ വന്നതോടെ യുഎസ് ബയോടെക്ക് ഫേം ആയ റീജെനറോണ്‍ വികസിപ്പിച്ചെടുത്ത ആന്റിബോഡികളുപയോഗിച്ച് നടത്തിയ ചികിത്സയിലൂടെയാണ് ഡേവ് കോവിഡ് മുക്തനാകുന്നത്.ബ്രിട്ടനില്‍ ഈ ചികിത്സ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഡേവിന്റെ പ്രത്യേകാവസ്ഥ കണക്കിലെടുത്ത് ഈ ചികിത്സയ്ക്ക് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

305 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് റിസള്‍ട്ട് നെഗറ്റീവ് ആയതിന്റെ സന്തോഷം ഭാര്യ ലിന്‍ഡയുമൊത്ത് ഷാംപെയ്ന്‍ പൊട്ടിച്ചാണ് ഡേവ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം താനൊരിക്കലും മറക്കില്ലെന്നും ആര്‍ക്കും ഇത്തരമൊരു അവസ്ഥ വരരുതേ എന്നാണ് ആഗ്രഹിക്കുന്നതെന്നും ഡേവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യമായി കോവിഡ് ബാധിതനാകുമ്പോള്‍ ലുക്കീമിയയില്‍ നി്ന്ന് മോചിതനാകുന്നതേ ഉണ്ടായിരുന്നുള്ളു ഡേവ്. കോവിഡിന് മുമ്പ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഡേവിനെ അലട്ടിയിരുന്നു.

ഡേവിന്റെ കേസ് നിലവില്‍ പഠനത്തിന് വിധേയമാക്കിയിരിക്കുകയാണ് ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ആന്‍ഡ്രൂ ഡേവിഡ്‌സണ്‍. ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഡേവിഡിന്റെ ചികിത്സാറിപ്പോര്‍ട്ട് ജൂലൈയില്‍ നടത്താനിരിക്കുന്ന യൂറോപ്യന്‍ ക്ലിനിക്കല്‍ മൈക്രോബയോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.