കൊച്ചി: തന്റെ ഡല്‍ഹി ബന്ധങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപെടുത്താമെന്ന് ഒന്നാം പ്രതി സരിത്തിന് മുഖ്യ ആസൂത്രകള്‍ കെ.ടി റമീസ് ഉറപ്പുനല്‍കിയിരുന്നുവെന്ന് കസ്റ്റംസ്. സ്വപ്‌നയ്ക്കും സന്ദീപിനുമെതിരെ കോഫെപോസ ചുമത്തുന്നതിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍.

സ്വര്‍ണ്ണം അടങ്ങിയ ബാഗേജ് കസ്റ്റംസ് പിടിച്ചതുകൊണ്ട് പ്രശ്‌നമില്ലെന്ന് റമീസ് സരിത്തിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കസ്റ്റംസ് പരമാവധി ചെയ്യുക കോഫേപോസെ ചുമത്തി ജയിലിലിടുകയായിരിക്കുമെന്നും റമീസ് പറഞ്ഞു. ഇപ്രകാരം ജയിലിലിട്ടാല്‍ ആറ് മാസം ജയിലില്‍ കഴിയേണ്ടി വരും. കേസ് നേരിടാനുള്ള ചെലവെല്ലാം താന്‍ വഹിക്കാമെന്നും റമീസ് വാഗ്ദാനം ചെയ്തു. ഇതിന് പുറമെ സരിത്തിന് മികച്ച പ്രതിഫലവും റമീസ് വാഗ്ദാനം ചെയ്തിരുന്നു.

താന്‍ നേരത്തെ കോഫേപോസ പ്രകാരം ജയിലില്‍ കിടന്നിട്ടുണ്ടെന്ന് റമീസ് സരിത്തിനോട് പറഞ്ഞു. ആറ് മാസം കഴിഞ്ഞ് പുറത്തുവന്നു. പാസ്‌പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുത്താല്‍ ഡല്‍ഹി ബന്ധങ്ങള്‍ ഉപയോഗിച്ച് രക്ഷപെടുത്താമെന്നും റമീസ് പറഞ്ഞു.

പിടിക്കപ്പെട്ടാല്‍ തന്റെ പേര് പറയരുതെന്ന് റമീസ് പറഞ്ഞിരുന്നു. താന്‍ പുറത്ത് നിന്നാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നാണ് ഇയാള്‍ ഇതിന് കാരണം പറഞ്ഞത്. പിടിക്കപ്പെട്ടാല്‍ ഫൈസല്‍ ഫരീദിന്‍െ്‌റ പേര് പറയാനും അവര്‍ ആലോചിച്ചിരുന്നു. തന്റെ ചില സാധനങ്ങള്‍ എത്തിക്കണമെന്ന് ഫൈസല്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന കഥ അവര്‍ മെനഞ്ഞുണ്ടാക്കിയതാണ്. ഇതനുസരിച്ചാണ് പിടിക്കപ്പെട്ടപ്പോള്‍ സരിത് മൊഴി നല്‍കിയതെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.