തൃശൂര്‍∙ പഴയന്നൂരില്‍ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എളനാട് സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

എട്ട് മാസം മുൻപ് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ സതീഷ് മലപ്പുറത്തായിരുന്നു താമസം. കഴിഞ്ഞ ദിവസം പീഡനക്കേസ് നടന്ന വീട് സ്ഥിതിചെയ്യുന്ന കോളനിയിൽ സതീഷ് വന്നിരുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറത്തുനിന്ന് സതീഷിനെ അന്വേഷിച്ച് രണ്ടുുപേർ വന്നിരുന്നതായും വിവരമുണ്ട്. അവിടെ നടന്ന എന്തെങ്കിലും സംഘർഷത്തിന്റെ പകപ്പോക്കലാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. സതീഷിന്റെ മൃതദേഹം കണ്ടെത്തിയ പറമ്പിനു സമീപമുള്ള വീട് മദ്യപസംഘങ്ങളുടെ താവളമാണെന്നും ഇന്നലെയും അവിടെ ബഹളം കേട്ടിരുന്നതായും നാട്ടുകാർ പറയുന്നു.