മലയാളികള്‍ക്ക് എത്ര കണ്ടാലും മതിവരാത്ത ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് ‘മണിച്ചിത്രത്താഴ്’. നിരവധി തവണ ഈ ചിത്രം കണ്ട് ഓരോ സീനും മനപാഠമായവരാവും ഭൂരിഭാഗം മലയാളികളും. എന്നാല്‍ ഇപ്പോഴിതാ ‘മണിച്ചിത്രത്താഴി’ലെ അധികമാരും കാണാത്ത ഒരു സീനാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍നിന്നും ഒഴുവാക്കിയ രംഗമാണിത്.

ചിത്രം റിലീസ് ചെയ്തിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സിനിമാസ്വാദകര്‍ക്കിടയില്‍ ‘മണിച്ചിത്രത്താഴിനെ’ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നത്. 1993ല്‍ ‘മണിച്ചിത്രത്താഴ്’ റിലീസ് ചെയ്തപ്പോള്‍ മൂന്നു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ടിവി പ്രീമിയറില്‍ നിന്നും വിസിഡിയില്‍ നിന്നുമെല്ലാം ഈ രംഗം നീക്കം ചെയ്യുകയായിരുന്നു. അക്കാലത്തെ ഗള്‍ഫ് കാസറ്റില്‍ മാത്രമാണ് ഈ രംഗം അവശേഷിക്കുന്നത്. ഗോപാലകൃഷ്ണന്‍ നവജീവന്‍ എന്ന സിനിമ സ്‌നേഹിയാണ് ഈ ഡിലീറ്റഡ് സീന്‍ ഉള്‍പ്പെട്ട മണിച്ചിത്രത്താഴിന്റെ വീഡിയോ കാസറ്റ് ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്നത്. ഇന്നസെന്റിന്റെയും കെപിഎസി ലളിതയുടെയും കോമ്പിനേഷനിലുള്ള ഈ രംഗം അരങ്ങേറുന്നത് മാടമ്പള്ളിയില്‍ നകുലനും ഗംഗയും താമസിക്കാന്‍ എത്തുമ്പോഴാണ്.

മണിച്ചിത്രത്താഴ് ചിത്രീകരിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധ നല്‍കിയത് സ്‌ക്രിപ്റ്റ് ഒരുക്കുന്നതിനായിരുന്നുവെന്ന് ഫാസില്‍ പിന്നീട് പറഞ്ഞിരുന്നു.