ഇന്ത്യന്‍ ക്രിക്കറ്റിലെ കൂളായ താരമാണ് ശിഖര്‍ ധവാന്‍. ഒന്നിനോടും വലിയ അത്യാര്‍ത്തിയില്ലാത്ത മനുഷ്യനെന്നാണ് ധവാനെ സഹതാരങ്ങള്‍ വിശേഷിപ്പിക്കുന്നത്. കോടീശ്വരനായ ബിസിനസുകാരന്റെ മകനായി ജനിച്ച ധാവന്‍ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് വരവ് അറിയിക്കുന്നത്.

ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ ടോപ് സ്‌കോറര്‍ ഈ ഇടംകൈയന്‍ ബാറ്ററായിരുന്നു. കുടുംബജീവിതത്തിലും വ്യത്യസ്തത പയറ്റിയ ധവാന്‍ തന്നെക്കാള്‍ 10 വയസ് കൂടുതലുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്.

എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആ ബന്ധം വേര്‍പ്പെട്ടു. ഇപ്പോള്‍ മോശം അവസ്ഥയിലൂടെയാണ് താല്‍ക്കാലികമായെങ്കിലും ധവാന്‍ കടന്നു പോകുന്നത്. വിവാഹ ബന്ധത്തില്‍ തെറ്റു പറ്റിയെന്നും തിടുക്കത്തില്‍ ആരും വിവാഹത്തിലേക്ക് പോകരുതെന്നും ധവാന്‍ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ജീവിതത്തില്‍ എല്ലാ സമാധാനവും നഷ്ടപ്പെട്ട മറ്റൊരു സംഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഇന്ത്യന്‍ താരം. ആദ്യമായി ടാറ്റൂ ചെയ്തപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്. 14-ാം വയസില്‍ മണാലിയിലേക്ക് യാത്ര പോയെന്നും അന്നാണ് ആദ്യമായി ടാറ്റൂ ചെയ്തതെന്നും ധവാന്‍ പറയുന്നു.

അന്നെനിക്ക് വെറും 14-15 വയസ്സുള്ള സമയം. ആയിടയ്ക്കാണ് ഞങ്ങള്‍ മണാലിക്ക് യാത്ര പോകുന്നത്. അവിടെവെച്ച് ആരോടും പറയാതെ രഹസ്യമായി ശരീരത്തിന്റെ പിന്‍ഭാഗത്ത് ടാറ്റൂ ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്.

വീട്ടുകാരില്‍ നിന്നും ആ ടാറ്റു മൂന്ന് നാല് മാസം ഒളിപ്പിച്ചുവെച്ചു. എന്നാല്‍ അച്ഛന്‍ അതു കണ്ടെത്തി. നല്ല അടിയും കിട്ടി. പിന്നീട് എന്റെ സമാധാനം നഷ്ടപ്പെട്ടു. ടാറ്റൂ ചെയ്യാന്‍ ഉപയോഗിച്ച ആ സൂചി അതിനു മുമ്പ് എത്ര പേര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകും എന്നെല്ലാം ഞാന്‍ ആലോചിക്കാന്‍ തുടങ്ങി.

അതോടെ ഞാന്‍ എയ്ഡ്‌സ് രോഗിയാണോയെന്ന് പോലും ആലോചിച്ചു പോയി. വല്ലാതെ സമാധാനം ഇല്ലാതായി. അതോടെ എച്ച്ഐവി ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. നെഗറ്റീവായിരുന്നു ഫലം. അപ്പോഴാണ് സമാധാനം കൈവന്നതെന്നും ധവാന്‍ പറയുന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ധവാന്‍ നടത്തിയ മറ്റൊരു വെളിപ്പെടുത്തലും ആരാധകരുടെ മനംനിറച്ചു. ഇന്ത്യന്‍ ടീമിന്റെ നിലവിലെ സെലക്ടര്‍ താനായിരുന്നെങ്കിലും ഇപ്പോള്‍ തനിക്ക് പകരം ശുഭ്മാന്‍ ഗില്ലിനെയാകും ടീമിലെടുക്കുകയെന്നാണ് ധവാന്‍ വ്യക്തമാക്കിയത്.