ടീം ഇന്ത്യക്ക് എല്ലാ ഫോര്‍മാറ്റുകളിലും വിജയം നേടി തന്ന ക്യാപ്റ്റനായിരുന്നു എംഎസ് ധോണി. നാട്ടിലും വിദേശത്തും എതിരാളികള്‍ക്കെതിരെ ഏത് ഫോര്‍മാറ്റിലും ജയിക്കാനാകുമെന്ന് ഇന്ത്യയെ ശരിക്കും വിശ്വസിപ്പിച്ചത് ധോണിയാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത റെക്കോര്‍ഡ് ഇതിന് തെളിവാണ്. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ലോകമെമ്പാടും വലിയ വിജയം നേടി. രാജ്യം കണ്ട ഏറ്റവും മികച്ച നായകനാണ് ധോണി. ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ തുടര്‍ച്ചയായ പരമ്പരകള്‍ നേടി 2009 ല്‍ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തി. 2007 ടി 20 ലോകകപ്പ്, 2011 ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.

ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിച്ചുകൊണ്ടിരിക്കെ കരിയറില്‍ ഒരിക്കലും മറക്കാത്ത രണ്ട് സംഭവങ്ങളെക്കുറിച്ച് മനസു തുറന്ന് ഇന്ത്യന്‍ മുന്‍ നായകന്‍. ആദ്യത്തേത് 2007ലെ ടി20 ലോകകപ്പ് വിജയത്തിനുശേഷമായിരുന്നുവെന്ന് ധോണി പറഞ്ഞു. കിരീടവുമായി ഇന്ത്യയിലെത്തിയശേഷം മുംബൈ മറൈന്‍ ഡ്രൈവിലൂടെ ഓപ്പണ്‍ ബസില്‍ കാണികളെ അഭിവാദ്യം ചെയ്ത് യാത്ര ചെയ്ത സംഭവമാണ് ഒന്നാമത്തേത്. റോഡിനിരുവശവും ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു.

ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങി ഞങ്ങളെ അഭിവാദ്യം ചെയ്യുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷമുണ്ടായിരുന്നു. ചിരിയുണ്ടായിരുന്നു. ഒരിക്കലും മറക്കാനാവില്ല ആ മുഹൂര്‍ത്തമെന്ന് ധോണി പറഞ്ഞു. ‘എല്ലാവരുടെയും മുഖത്ത് പുഞ്ചിരി കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. കാരണം, ജനക്കൂട്ടത്തില്‍ ധാരാളം ആളുകള്‍ ഉണ്ടായിരിക്കാം, അവര്‍ക്ക് അവരുടെ ഫ്‌ലൈറ്റുകള്‍ നഷ്ടമായിരിക്കാം, ഒരുപക്ഷേ അവര്‍ പ്രധാനപ്പെട്ട ജോലികള്‍ക്കായി പോകുന്നുണ്ടാകാം. ഒരു തരത്തിലുള്ള സ്വീകരണം, ഞങ്ങള്‍ക്ക് ലഭിച്ചു, മറൈന്‍ ഡ്രൈവ് മുഴുവന്‍ ഒരു അറ്റത്ത് നിന്ന് മറ്റൊന്നിലേക്ക് നിറഞ്ഞിരുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓര്‍മ്മയില്‍ നില്‍ക്കുന്ന രണ്ടാമത്തെ സംഭവമായി ധോണി പറയുന്നത് 2011 ഏകദിന ലോകകപ്പ് ഫൈനല്‍ ആയിരുന്നു. ലോകകപ്പ് ജയത്തിലേക്ക് 15-20 റണ്‍സ് വേണ്ടപ്പോള്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ കാണികള്‍ മുഴുവന്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ ഒരേ സ്വരത്തില്‍ വന്ദേ മാതരം പാടിയതായിരുന്നു. ഇവ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. അതിനാല്‍ തന്നെ ഈ രണ്ട് സംഭവങ്ങളും തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും ധോണി പറഞ്ഞു.