ദിലീപിന്റെ ഭാര്യയും നടിയെ ആക്രമിച്ച കേസില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നയാളുമായ കാവ്യ മാധവനെക്കുറിച്ചു വിവരമില്ല. കഴിഞ്ഞ ദിവസം കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലും അതിനു മുമ്പു വീട്ടിലും പോലീസ് എത്തിയപ്പോഴും കാവ്യയുടെ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. ദിലീപിനൊപ്പവും കാവ്യയില്ലെന്നാണു വിവരം.

അങ്ങേയറ്റം സെന്‍സേഷണലായി കേസ് മുന്നോട്ടു പോകുന്നതിനിടയാണു കാവ്യയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്. പോലീസിന് അന്വേഷണം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ കാവ്യയുടെ പ്രതികരണം കൂടി ആവശ്യമാണ്. കാവ്യ എത്താന്‍ സാധ്യതയുള്ള ഇടങ്ങളെപ്പറ്റി പോലീസിനു ധാരണയുണ്ടെങ്കിലും ഇപ്പോള്‍ അതിനു ശ്രമിക്കാത്തതിനു പിന്നിലും തന്ത്രപരമായ നീക്കമാണെന്നാണു വിലയിരുത്തല്‍. ഇതിനിടെ ആരെങ്കിലുമായും കാവ്യ ബന്ധപ്പെടുന്നുണ്ടോ എന്നറിയാന്‍ ഇവരോട് അടുപ്പം പുലര്‍ത്തുന്നയാളുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്.

കൊച്ചി വെണ്ണലയിലെ വീട്ടില്‍നിന്നും ഇന്നലെ ഉച്ചയ്ക്കു പതിനൊന്നോടെ ഇവര്‍ ഇറങ്ങിയെന്നാണു ക്രൈം ബ്രാഞ്ച് നല്‍കുന്ന സൂചന. തുടര്‍ന്നു ഫോണ്‍ ഓണ്‍ ആക്കിയിട്ടില്ല. കാവ്യയുടെ അമ്മയും അച്ഛനും ഒപ്പമുണ്ടെന്നാണു വിവരം. കൊച്ചിയിലെ കെന്റ് കണ്‍സ്ട്രാക്ഷന്‍സില്‍ ഇവര്‍ക്ക് വില്ലയുണ്ട്. അവിടെയോ, അല്ലെങ്കില്‍ ഏതെങ്കിലും സുഹൃത്തുക്കളുടെ വീട്ടിലോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം. നാദിര്‍ഷയെക്കുറിച്ചും ഇപ്പോള്‍ വിവരമില്ല.