യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ദിലീപിലേക്കും കാവ്യയിലേക്കും നീങ്ങുന്നതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നും ഒരു പ്രമുഖ ചാനല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തന്നെ എക്‌സ്‌ക്‌ളുസീവായി ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്ന എഡിജിപി സന്ധ്യയെ മാറ്റി കേസ് ഐജി ദിനേന്ദ്ര കശ്യപിന് സ്വതന്ത്ര അന്വേഷണ ചുമതല നല്‍കി. നാദിര്‍ഷയെ കേസില്‍ സഹായിച്ച ഒരു റിട്ട. എസ്പിയും നിരീക്ഷണത്തിലാണെന്നും പറയുന്നു. സംഭവത്തെക്കുറിച്ച് മലയാള സിനിമാ മേഖലയിലെ പല പ്രമുഖര്‍ക്കും നേരത്തേ തന്നെ അറിയാമായിരുന്നു എന്നും സംശയമുണ്ട്. നേരത്തേ താരസംഘടനയുടെ തലവന്‍ ഇന്നസെന്റിന് കെബി ഗണേഷ് കുമാര്‍ അയച്ച കത്തും വിവാദമായിരുന്നു. അമ്മ നടീനടന്മാര്‍ക്ക് അപമാനമായെന്നും പിരിച്ചു വിടണമെന്നും ഗണേശ്കുമാര്‍ ആവശ്യപ്പെട്ടു. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ അമ്മ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്നും. പിച്ചിച്ചീന്തപ്പെടുന്നത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും. നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചെന്നും ഗണേശ്കുമാര്‍ പറഞ്ഞു.