കാര്യങ്ങള്‍ പ്രതികൂലമാകുമെന്ന് ദിലീപിന് ഉറപ്പായതോടെ ദുബായിലേയ്ക്ക് രക്ഷപെടാനുള്ള ശ്രമവും താരം നടത്തിരുന്നു എന്നു പറയുന്നു. ഇന്ത്യ വിട്ടാല്‍ അറസ്റ്റ് നടക്കാതെ വരും എന്ന് പോലീസിന് ഉറപ്പുണ്ടായിരുന്നു. ഇതോടെ പോലീസ് നടത്തിയ ബുദ്ധിപൂര്‍വ്വമായ ഇടപെടലാണു ദിലീപിനെ അവസാന നിമിഷം കുരുക്കിയത്. ആദ്യത്തെ ചോദ്യം ചെയ്യലിനു ശേഷം അഞ്ചു ദിവസം കൊച്ചി വിടരുത് എന്നു ദിലീപിനോട് പറഞ്ഞിരുന്നു. പള്‍സര്‍ സുനിയെ അറിയില്ല എന്ന മൊഴി കള്ളമാണ് എന്നു തെളിഞ്ഞതോടെ ദിലീപിനെതിരെയുള്ള തെളിവുകള്‍ ശക്തമായി. ദിലീപ് ലോക്‌നാഥ് ബഹ്‌റയ്ക്കു നല്‍കിയ പരാതിയായിരുന്നു ദിലീപും സുനിയും തമ്മിലുള്ള ബന്ധം അന്വേഷിക്കാന്‍ പോലീസിനെ വീണ്ടും പ്രേരിപ്പിച്ചത്.

ഇതോടെ ജയിലിലെ പള്‍സറിന്റെ ഫോണ്‍ വിളികള്‍ സൂഷ്മമായി നിരീക്ഷിച്ചു വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ കാശ്യപ് പെരുമ്പാവൂര്‍ സി ഐ ബൈജു പൗലോസിനു കൈമാറി. ഇതിനിടയില്‍ ദുബായിലേയ്ക്ക് കടക്കാനുള്ള ദിലീപിന്റെ ശ്രമം പോലീസ് തിരിച്ചറിയുകയായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ദിലീപുമായി അടുപ്പമുള്ള വ്യക്തികളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത് എന്നു പറയുന്നു. ഇതിനിടയില്‍ പോലീസ് പള്‍സര്‍ സുനിയേ കസ്റ്റഡിയില്‍ എടുക്കുന്നു. പിന്നീട് ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു.

ഇതോടെ പോലീസ് ദിലീപിനോട് ആലുവ പോലീസ് ക്ലബിന് പുറത്തുള്ള സ്ഥലത്തേയ്ക്ക് എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. മാധ്യമ ശ്രദ്ധ ഒഴിവാക്കി ചില കാര്യങ്ങള്‍ തിരക്കാനാണ് ഇത് എന്നു പോലീസ് ദിലീപിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഞായറാഴ്ച രാത്രി ദിലീപ് രഹസ്യ കേന്ദ്രത്തില്‍ എത്തി.

പള്‍സര്‍ സുനിയെ കൊയമ്പത്തൂരില്‍ കൊണ്ട് പോയി എന്നു സൂചന നല്‍കി കൊണ്ട് പര്‍സര്‍ സുനിയേയും രഹസ്യ കേന്ദ്രത്തിലേയ്ക്കു പോലീസ് എത്തിക്കുകയായിരുന്നു. മാധ്യമങ്ങളെ അകറ്റി നിര്‍ത്താനും വിവരം പുറത്തു പോകാതിരിക്കാനും പോലീസ് പ്രത്യേകം ശ്രദ്ധിച്ചു. വിവരം പുറലോകം അറിഞ്ഞാല്‍ ദിലീപ് വീണ്ടും രക്ഷപെടാന്‍ സാധ്യതയുണ്ട് എന്നു പോലീസ് തിരിച്ചറിഞ്ഞു. പര്‍സര്‍ സുനിയെ ഒപ്പം ഇരുത്തി ചോദ്യം ചെയ്തതോടെ ദിലീപ് പൂര്‍ണ്ണമായും കുടുങ്ങി. ഇതോടെ സത്യം പുറത്താകുകയും വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. ദിലീപിനെ അറസ്റ്റ് ചെയ്യാതെ വിട്ടാല്‍ പോലീസിന് നാണക്കേടാണ് എന്ന കാശ്യപിന്റെ വാദങ്ങള്‍ ഡിജിപിയും അംഗീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷമാണ് വിവരം മാധ്യമങ്ങളും അറിഞ്ഞത്.