കൊച്ചി: നടിയെ ആക്രമണ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. സമാന ആവശ്യമുന്നയിച്ച് ദിലീപ് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

സത്യം പുറത്തു വരണമെങ്കില്‍ കേരള പോലീസിനു പുറത്തുള്ള ഏജന്‍സി അന്വേഷണം നടത്തണം. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതു വരെ വിചാരണ നടപടികള്‍ നിര്‍ത്തി വെക്കണം. കേസിലെ ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് തന്നെ പ്രതി ചേര്‍ത്തതെന്നും പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു.കേസില്‍ തന്റെ ഭാഗം കേട്ടിരുന്നില്ലെന്നും ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു.

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിക്കെതിരെ ഉന്നയിച്ച തടസ്സ വാദം നേരത്തേ കോടതി തള്ളിയിരുന്നു. ഏത് ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്നും വിചാരണ വൈകിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഹര്‍ജിയെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.