ദിലീപിന്റെ മൊഴിയെടുക്കല്‍ പതിനൊന്നു മണിക്കൂര്‍ പിന്നിട്ടു. ആലുവയിലെ പൊലീസ് ക്ലബില്‍ വച്ചാണ് ദിലീപിന്റെയും നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും മൊഴി എടുക്കുന്നത്. എഡിജിപി ബി.സന്ധ്യയുടെയും മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് മൊഴിയെടുക്കുന്നത്.

ഉച്ചയ്ക്ക് 12.30 ന് തുടങ്ങിയ മൊഴിയെടുക്കല്‍ ഇപ്പോഴും തുടരുകയാണ്.നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മൊഴിയെടുക്കല്‍ സംഘത്തിലുണ്ട്.
ദിലീപിനെയും നാദിര്‍ഷയെയും വെവ്വേറെ ഇരുത്തിയാണ് പൊലീസ് മൊഴിയെടുക്കുന്നത്. ബ്ലാക്‌മെയില്‍, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും ദിലീപില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് സൂചന. മൂന്ന് പേരും സഹകരിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളെ പറ്റിയും അന്വേഷിക്കുന്നുണ്ട്.
താന്‍ നല്‍കിയ ബ്ലാക്‌മെയില്‍ പരാതിയില്‍ മൊഴി നല്‍കാനാണ് പൊലീസ് വിളിപ്പിച്ചതെന്നാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇതില്‍ മാത്രമല്ല നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ മൊഴിയെക്കുറിച്ചും ദിലീപിനോട് ചോദിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് അന്വേഷണ സംഘം ദിലീപില്‍ നിന്നും മൊഴിയെടുക്കുന്നത്. നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപ് നേരത്തെ അറിഞ്ഞെന്നാണ് കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. സഹതടവുകാരന്‍ വഴി ദിലീപിനു കൊടുത്തുവിട്ട കത്ത് തന്റേതാണെന്നും സുനില്‍ കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണ സംഘം ദിലീപിന്റെ പക്ഷം കേള്‍ക്കും.

മാധ്യമവിചാരണയ്ക്ക് നില്‍ക്കാന്‍ തനിക്ക് നേരമില്ലെന്ന് മൊഴിനല്‍കാനെത്തിയപ്പോള്‍ ദിലീപ് വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം പൊലീസിനോടും കോടതിയോടും പറയും. താന്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ തിരക്കാനാണ് പൊലീസ് വിളിപ്പിച്ചിരിക്കുന്നതെന്നും കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.