ജനതയെ കയ്യിലെടുക്കുന്ന തരത്തിൽ പ്രസംഗിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിവ് പലകുറി കണ്ടിട്ടുള്ളതാണ്. കൊല്ലം ബൈപ്പാസ് ഉൽഘാടനത്തിൽ കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്ന പഴഞ്ചൊല്ല് ഉദ്ദരിച്ചുകൊണ്ടാണ് മോദി പ്രസംഗിച്ചത്. തൃശൂരിലെത്തിയപ്പോഴും പതിവ് തെറ്റില്ല. തൃശൂരിന്റെ ഹൃദയത്തെ കീഴടക്കാൻ നടൻ കലാഭവൻ മണിയുടെ പേര് പരാമർശിച്ചുകൊണ്ടായിരുന്നു പ്രസംഗം.

കേരളത്തിന്റെ സംസ്കാരിക തലസ്ഥാനമായ തൃശൂരിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ നാടിന്റെ കലാകാരൻ കലാഭവൻ മണിയെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഓർക്കുകയാണെന്നും മോദി പറഞ്ഞു. ഹർഷാരവത്തോടെയാണ് തൃശൂർ തേക്കിൻകാട് മൈതാനത്തിലെത്തിയ ജനസഹസ്രം ഈ വാക്കുകൾ സ്വീകരിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രവും തൃശൂര്‍ പൂരവുമടക്കം ലോക ഭൂപടത്തില്‍ ഇടം നേടിയ നാടാണിത്. മഹാന്‍മാരായ സാഹിത്യനായകന്‍മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് തൃശൂർ. ബാലാമണിയമ്മ, കമല സുരയ്യ, എന്‍വി കൃഷ്ണവാര്യര്‍, വികെഎന്‍, സുകുമാര്‍ അഴീക്കോട്, എം ലീലാവതി ഇത്രയും പ്രതിഭകളുടെ മണ്ണാണിത്. മലയാള ചലച്ചിത്ര രംഗത്തിന് സംഭാവനകള്‍ നല്‍കിയ പ്രതിഭകളുടെ നാടാണിത്. ബഹദൂറിനെയും ഞാന്‍ ഈ സമയം ഓര്‍ക്കുകയാണ്- മോദി പറഞ്ഞു.