ഷൈമോൻ തോട്ടുങ്കൽ

സ്കൻതോർപ്പ് . വചനമായ ഈശോയെ അനുഭവിക്കുവാനും , പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബം സ്കന്തോർപ്പിൽ ഒന്നിച്ചുകൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നു രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രസ്താവിച്ചു . രൂപതയുടെ ദേശീയ ബൈബിൾ കലോത്സവം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് സ്കൻതോർപ്പ് ഫ്രെഡറിക് സ്‌കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത് .

വിവിധ വേദികളിലായി രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കേംബ്രിഡ്ജ് റീജിയൻ ഓവറോൾ കിരീടം ചൂടി . രണ്ടും മൂന്നും സ്ഥാനങ്ങൾ സൗതാംപ്ടനും , ബിർമിംഗ് ഹാം റീജിയനുകൾക്ക് ലഭിച്ചു . വിജയികൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു . യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിൾ കലോത്സവത്തിന് മത്സരാർത്ഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും ഒത്തു ചേർന്നതോടെ മത്സര നഗരി രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായായി .

വികാരി ജെനറൽമാരായ റെവ. ഫാ . ജിനോ അരീക്കാട്ട് എം സി ബി എസ് , ഫാ സജിമോൻ മലയിൽ പുത്തൻപുരയിൽ , ചാൻസിലർ റെവ. ഡോ മാത്യു പിണക്കാട് ,ഫിനാൻസ് ഓഫീസർ ഫാ . ജോ മൂലച്ചേരി വി സി ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ ,ഫാ . ജോജോ പ്ലാപ്പള്ളിൽ സി .എം .ഐ , ഫാ ജോസഫ് പിണക്കാട്കോഡിനേറ്റർ ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റേഴ്‌സ്മാരായ ജോൺ കുര്യൻ , മർഫി തോമസ് , ബൈബിൾ കലോത്സവം ജോയിന്റ് കോഡിനേറ്റർ ജിമ്മിച്ചൻ ജോർജ് , ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ പ്രതിനിധികൾ ,രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള വൈദികർ ,അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി .