ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്കോട്ട്ലൻഡ് : രോഗിയുടെ സ്‌കാൻ നോക്കുന്നതിനിടെ ജൂനിയർ ഡോക്ടറോട് തന്റെ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ട ഡോക്ടർക്ക് മൂന്ന് മാസത്തെ സസ്‌പെൻഷൻ. സ്കോട്ട്ലൻഡ് ഇൻവർനെസ് റെയ്ഗ്മോർ ഹോസ്പിറ്റലിലെ ഡോക്ടറായ തിയറി ബോണിനെതിരെയാണ് ലൈംഗിക പീഡനാരോപണങ്ങൾ ഉയർന്നത്. ജൂനിയർ ഡോക്ടറായ യുവതിയുടെ ചെവിയിൽ നുള്ളിയെന്നും കാലിൽ സ്പർശിച്ചെന്നുമുള്ള ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്.

“നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഇവിടെയിരിക്കാമെന്ന് ബോണിൻ പറഞ്ഞു. ഞാൻ ആകെ ഞെട്ടിപ്പോയി. ഒന്നും പറയാൻ കഴിഞ്ഞില്ല. ഞാൻ അദ്ദേഹത്തെ വീണ്ടും നോക്കി. ഒരു തമാശയെന്ന മട്ടിൽ ചിരിച്ചുകൊണ്ട് ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഞാൻ അസ്വസ്ഥയായി.” യുവ ഡോക്ടർ പറഞ്ഞു. ബോണിൻ ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന് തെളിഞ്ഞതോടെ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് (എംപിടിഎസ്) അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.

തനിക്ക് ഒരിക്കലും പരാതി ലഭിച്ചിട്ടില്ലെന്നും ആളുകളെ കാണുമ്പോൾ പതിവായി ആലിംഗനം ചെയ്യാറുണ്ടെന്നും ബോണിൻ അഭിപ്രായപ്പെട്ടു. എന്നാൽ, യുവ ഡോക്ടറോടുണ്ടായ ഈ പെരുമാറ്റം സ്വീകാര്യമല്ലെന്നാണ് പൊതുജനഭിപ്രായം.